മഹാഭാരതയുദ്ധം മുഴുവന്‍ കൊട്ടാരത്തില്‍ ഇരുന്ന് വിവരിക്കാന്‍ സഞ്ജയന് ദിവ്യചക്ഷുസ്സുകള്‍ ലഭിച്ചിരുന്നു എന്ന് മഹാഭാരതം പറയുന്നു. സാംഖ്യ, കര്‍മ്മ, ജ്ഞാന യോഗങ്ങള്‍ എല്ലാം ഉപദേശിച്ചിട്ടും സംശയം തീരാത്ത അര്‍ജ്ജുനന് വിശ്വരൂപം – ഈ ലോകത്തിന്റെ തനിസ്വരൂപം കാണാന്‍ ഭഗവാന്‍ ദിവ്യചക്ഷുസ്സ് നല്‍കി എന്നും പരാമര്‍ശമുണ്ട്. ഈ രണ്ടു ദിവ്യചക്ഷുക്കളും ഒന്നാവാന്‍ നിര്‍വ്വാഹമില്ല. ഒന്ന് കാണുന്നത് വിവരിക്കാനുള്ള കഴിവാണ് – റിപ്പോര്‍ട്ടിംഗ്! രണ്ടാമത്തേത്, കാണാത്തത് കണ്ടറിയാനുള്ള കഴിവാണ് – റിയലൈസേഷന്‍! ആധുനിക ഭാരതത്തിലെ യുവതതിക്ക് ഭാരതത്തിന്റെ ഭൂത- വര്‍ത്തമാനങ്ങളുടെയും ഭാവിയുടേയും യഥാര്‍ത്ഥ സ്വരൂപത്തെ ദര്‍ശിക്കാനുള്ള ദിവ്യചക്ഷുക്കള്‍ നല്‍കിയ ഋഷിയാണ് ഹരിയേട്ടന്‍.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖുമായിരുന്ന രംഗ ഹരിജി എന്ന ഹരിയേട്ടന്‍ തന്റെ നാടിനായി സമര്‍പ്പിത ജീവിതത്തിന്റെ എട്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി. പൂര്‍ണ ജീവിതത്തിന്റെയും അര്‍ത്ഥവത്തായ ജീവിതത്തിന്റെയും മാതൃകയാണ് ഹരിയേട്ടന്‍. അദ്ദേഹത്തിന്റെ ദേഹ വിയോഗസമയത്ത് നേരിട്ട് എത്തി അന്ത്യകര്‍മങ്ങളിലും അനുസ്മരണ ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാതെ പോയ നിരവധി പേരുണ്ടാകും. അവരില്‍ രണ്ട് പ്രമുഖ വ്യക്തികള്‍ നേരിട്ടു പറഞ്ഞ കാര്യം ഇവിടെ സൂചിപ്പിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. ഒരാള്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയായി വിരമിച്ച വ്യക്തിയും, മറ്റൊരാള്‍ കേരളത്തിന്റെ മുന്‍ ഡിജിപിയും ആണ്. ഡോ. ജേക്കബ് തോമസ് ഐപിഎസ് തന്റെ ചിന്തകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത് പിന്നീട് നേരിട്ട് അയച്ചു തന്നിരുന്നു. അതില്‍ അദ്ദേഹം ഹരിയേട്ടനെകുറിച്ച് പറയുന്നത്,
‘കേരളത്തില്‍ ജനിച്ച് മുഴുവന്‍ ഭാരതത്തിലേക്ക് ഉയര്‍ന്ന വ്യത്യസ്ത മേഖലയിലെ നിരവധി വ്യക്തികള്‍ ഉണ്ടെങ്കിലും ഹരിയേട്ടന്‍ അവരില്‍ നിന്നെല്ലാം വിഭിന്നനാണ്’ എന്നാണ്. ജിം കോള്‍സ്സിനെ പോലുള്ള ആള്‍ക്കാര്‍ പറയുന്ന ലെവല്‍ ഫൈവ് നേതൃത്വത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഹരിയേട്ടന്‍. ‘അതീവ വിനയം, അഗാധ പണ്ഡിത്യം, ഇച്ഛാശക്തി, ഉത്തരവാദിത്തബോധം, ദേശസ്‌നേഹം ഇവ ഒരാളില്‍ മേളിച്ചതായി നമുക്ക് അദ്ദേഹത്തില്‍ കാണാന്‍ സാധിക്കും.’ എന്നാണ് അദ്ദേഹം അനുസ്മരിക്കുന്നത്.
ഭാരതീയ ഉപനിഷത് സാഹിത്യത്തെ അധികരിച്ച് പഠനങ്ങള്‍ നടത്തിയപ്പോഴാണ് ഹരിയേട്ടനെക്കുറിച്ച് അറിഞ്ഞതും പിന്നീട് ഹരിയേട്ടനെ കാണാനും സംസാരിക്കാനും അവസരം ഉണ്ടായത് എന്നും, ആ ചര്‍ച്ചകള്‍ തന്റെയുള്ളില്‍ എത്രത്തോളം ആഴത്തില്‍ സ്വാധീനിച്ചു എന്നും ഹരിയേട്ടനെ ഉള്ളുകൊണ്ട് അറിഞ്ഞ, എന്നാല്‍ ആരുമായി പങ്കുവയ്ക്കണം എന്ന് അല്പം ശങ്കയുണ്ടായ വി.പി.ജോയ്, ഐഎഎസ് ഫോണിലൂടെ വിളിച്ചു പറഞ്ഞപ്പോള്‍ ഇത്തരത്തില്‍ എത്രയെത്ര മഹത്തുക്കള്‍ ഹരിയേട്ടനെ കുറിച്ച് ആരോടെല്ലാം പറഞ്ഞിട്ടുണ്ടാവും എന്ന് അതിശയിച്ചു പോകുന്നു.
പൊതുവില്‍ സംഘ കാര്യകര്‍ത്താക്കളില്‍ ശ്രദ്ധയൂന്നി എഴുതിയ ഗ്രന്ഥങ്ങള്‍ ആയിരുന്നു ഹരിയേട്ടന്റെ ആദ്യകാല കൃതികള്‍. സമാജത്തിന്റെ ദൃഷ്ടികോണം കൂടുതല്‍ ഭാരതീയമാക്കി മാറ്റുന്ന കൃതികളാണ് രാമായണത്തെയും മഹാഭാരതത്തെയും അധികരിച്ച് ഹരിയേട്ടന്‍ പിന്നീട് എഴുതിയ പുസ്തകങ്ങള്‍. രാമായണ മഹാഭാരതാദി കാവ്യങ്ങളെ പലകാലങ്ങളില്‍ പല ആള്‍ക്കാര്‍ പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സിദ്ധിനാഥാനന്ദ സ്വാമിയുടെ രാമായണ വായനയേക്കാള്‍ കേരളത്തില്‍ സ്വാധീനം ചെലുത്തിയത് മറ്റു പലരുടേതും കൃതികള്‍ ആണ്. അതുപോലെ മഹാഭാരതത്തിലൂടെ നമ്മെ നയിച്ചത് കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനവും എംടിയുടെയും ബാലകൃഷ്ണന്റെയും നോവലുകളുമാണ്. ആ പഥഭ്രംശത്തില്‍ നിന്നും, എന്നാല്‍ അത്തരം ആഖ്യാനശൈലികളെ വിമര്‍ശിക്കാതെ, ഗ്രന്ഥരചനയുടെ സാമൂഹ്യ പശ്ചാത്തലത്തിലേക്ക് നമ്മെ ആനയിച്ച് വിഷയങ്ങളെയും കഥാപാത്രങ്ങളെയും അപഗ്രഥിച്ച്, അതിന്റെ മൂല്യത്തെ വര്‍ത്തമാന കാലത്തിലേക്ക് കൊണ്ടുവരാന്‍ ഇന്നിന്റെ ഭാഷയെയും വ്യാഖ്യാനങ്ങളെയും ലളിതശൈലിയില്‍ സമീപിക്കുന്ന ഹരിയേട്ടന്റെ വീക്ഷണം ഭാരതീയ സനാതന വീക്ഷണത്തിന്റെ പുന:സ്ഥാപനമാണ്. ഇത് അടിവരയിട്ടുകൊണ്ടാണ് ‘മഹാഭാരതത്തിലെ ഭീഷ്മര്‍’ എന്ന പുസ്തകത്തിലെ ഒരു ഭാഗം എടുത്തു ഉദ്ധരിച്ച്, അവതാരിക അവസാനിപ്പിക്കുന്ന പ്രഫ.വി.മധുസൂദനന്‍ നായര്‍ ഇങ്ങനെ പ്രസ്താവിക്കുന്നത്; ”ഇതു മതി വസുവിനെയും വസുന്ധരയേയും മനസ്സിലാക്കാന്‍. ഇതു തന്നെ മതി മാനവനേയും മാനവനിലെ വാനവനേയും മനസ്സിലാക്കാന്‍. ഈ ഗ്രന്ഥതീര്‍ത്ഥം ശ്രദ്ധയോടെ ആചമിച്ചാല്‍ വസുന്ധരയെ വീണ്ടും വസുമതിയാക്കാന്‍ പുതിയ തലമുറകളില്‍ നിന്ന് വീണ്ടും പുതിയ വസുക്കള്‍ അവതരിക്കാതിരിക്കില്ല.”
ദേശീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹരിയേട്ടന്‍ അഥവാ രംഗ ഹരിജി അറിവിന്റെ നിറകുടം മാത്രമായിരുന്നില്ല, സദാ സര്‍വ്വ ലഭ്യമായ സഹചാരിയും കുടുംബാംഗവും ആയിരുന്നു. കുടുംബത്തിലെ ഓരോരുത്തരുമായും അദ്ദേഹം ആത്മീയ ബന്ധം തുടര്‍ന്നുപോന്നു. അതിന് തലമുറകളുടെ വ്യത്യാസം ഉണ്ടായിരുന്നില്ല. പ്രാദേശിക രുചിഭേദങ്ങളുടെ സ്വാദിഷ്ഠാനത്തിലൂടെ അമ്മമാരുടെയും സഹോദരിമാരുടെയും ഹൃദയാകാശത്തില്‍ സ്‌നേഹ സൂര്യനായി അദ്ദേഹം ജ്വലിച്ചു. ഭാരതത്തിന്റെ ഏകത എന്ന തത്വത്തെ താന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞ നാടന്‍ കളികളുടെയും നാട്ടാചാരങ്ങളുടെയും വിശേഷങ്ങളിലൂടെ പൊന്‍നൂലില്‍ കെട്ടി അദ്ദേഹം യുവഹൃദയങ്ങളില്‍ നങ്കൂരമിട്ടു.
എഴുത്തിന്റെയും വായനയുടെയും പ്രഭാഷണങ്ങളുടേയും ലോകത്ത് നഷ്ടപ്പെട്ട ഭാരതീയ പൈതൃകത്തെ അദ്ദേഹം വീണ്ടെടുത്തു. സൂക്ഷ്മ ദൃഷ്ടിയും അപഗ്രഥന പാടവവും ലളിത ഭാഷാപ്രയോഗവും മേളിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍ എല്ലാം. ‘എന്നെ’ മാറ്റിയുള്ള സ്വാനുഭവത്തിന്റെ മൃദുസ്പര്‍ശവും. അതുതന്നെയാണ് ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രം.
വിഷയങ്ങള്‍ പഠിക്കുന്നതിലും അത് ഇന്നത്തെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിലും ഹരിയേട്ടന്‍ കാട്ടിയിരുന്ന മൗലികതയും അടുക്കും ചിട്ടയും എടുത്തു കാട്ടുന്ന ഗ്രന്ഥാവലികളായാണ് ഗുരുജി സമഗ്രയെയും മഹാഭാരത പഠനങ്ങളെയും വിലയിരുത്തുന്നത്. എന്നാല്‍ അത്ര പ്രാധാന്യമോ ശ്രദ്ധയോ പിടിച്ചു പറ്റാത്ത ഒരു നിരീക്ഷണമാണ് ഇവിടെ കുറിക്കുന്നത്. അത് ഹരിയേട്ടന്റെ ഒരു പഠന ഗ്രന്ഥം പോലും അല്ല ഒരു പുസ്തകത്തിന് അദ്ദേഹം എഴുതിയ അവതാരിക മാത്രമാണ്.
2017-18 കാലത്ത് ഹരിയേട്ടന്‍ തന്റെ വിശ്രമ സമയത്ത് ഇന്നത്തെ മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ച് ഏറനാട്, വള്ളുവനാട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ മലപ്പുറം ജില്ലയില്‍ ആവശ്യത്തിന് സമയം എടുത്ത് യാത്ര ചെയ്തിട്ടുണ്ട്. പ്രത്യേക സംഘയോജന എന്ന് പറയാന്‍ പറ്റില്ലെങ്കിലും സംഘയോജനയില്‍ തന്നെ! പഴയ പ്രവര്‍ത്തകര്‍, മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍, ഭാവി തലമുറ എന്നിവരോടൊത്തെല്ലാം സമയം ചെലവഴിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബാലസദനങ്ങളിലെ കുട്ടികളുമായി കളിച്ചും കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചും ഗ്രാമത്തിലെ പ്രമുഖരുമായി കൂടിയാലോചിച്ചും കുടുംബയോഗങ്ങളില്‍ കൂടിയാടിയും ഉള്ള പ്രവാസം. 1921ലെ മാപ്പിള കലാപത്തിന്റെ നൂറാം വര്‍ഷം അടുക്കുമ്പോള്‍ ഹിന്ദു സമൂഹം എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്ന് അറിയാനും; എങ്ങനെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്ന് കാര്യകര്‍ത്താക്കള്‍ക്ക് ദിശ നല്‍കാനുമാണ് അദ്ദേഹത്തിന്റെ യാത്രയില്‍ ശ്രദ്ധിച്ചത്. പ്രത്യക്ഷത്തില്‍ ഈ വിഷയങ്ങളില്‍ ബൈഠക്കുകളോ ബൗദ്ധിക്കുകളോ ഉണ്ടായിരുന്നില്ല. എങ്കിലും പിന്നീട് കാര്യകര്‍ത്താക്കകള്‍ തന്നെ അത് ഏറ്റെടുത്ത് മുന്നോട്ടു പോയി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു അടിസ്ഥാന രേഖകള്‍ കണ്ടെത്തി പുന:പ്രസിദ്ധീകരിക്കുക എന്നത്, അടിസ്ഥാന രേഖകള്‍ ഉണ്ടാക്കുക എന്നതും. പ്രാന്തീയ തലത്തിലും ഈ ചിന്തകള്‍ നടന്നു.
ഈ സമയത്ത് പ്രിന്റ് രൂപത്തില്‍ ലഭ്യമല്ലാത്ത നാല് പ്രധാന രേഖകള്‍ (മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍) കണ്ടുകിട്ടിയതാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. രണ്ടെണ്ണം ആധികാരികമായ ബ്രിട്ടീഷ് രേഖകള്‍ തന്നെ. അന്നത്തെ പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് സമാഹരിച്ച് ‘ഹിസ്റ്ററി ഓഫ് ദ മലബാര്‍ റിബലിയന്‍’, ഇതിനെ ഒരു പോലീസ് ഡയറി എന്ന് വേണമെങ്കില്‍ പറയാം. വളരെ അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കി എഡിറ്റ് ചെയ്ത രേഖകള്‍. അതിനു നല്ലൊരു ‘മിസ്സ് ഇന്റര്‍പ്രട്ടേഷന്‍’ അവതാരിക എഴുതിച്ചേര്‍ത്ത് പുതിയ ഗ്രന്ഥമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇപ്പോള്‍ അതിന്റെ പേര് ‘പീസെന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍.’
മറ്റൊരു രേഖ മദ്രാസ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ടോട്ടോ ഹാന്‍ എഡിറ്റ് ചെയ്ത കലാപവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളാണ്. അതില്‍ ആരും കൈവെച്ചിട്ടില്ല. ഇത് രണ്ടും ബ്രിട്ടീഷ് സര്‍ക്കാറിന്റെ പ്രസിദ്ധീകരണങ്ങള്‍ ആണ്. സര്‍ക്കാര്‍ ആര്‍ക്കേവ്‌സില്‍ അവ ലഭ്യമാണ്. മറ്റു രണ്ടു രേഖകളില്‍ ഒന്ന്, കലാപകാലഘട്ടത്തില്‍ മലബാറിലെ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന സി. ഗോപാലന്‍ നായരുടെതായിരുന്നു. അദ്ദേഹം 1923 ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ശേഷം കിട്ടാവുന്ന ഔദ്യോഗിക രേഖകളും തന്റെ നേര്‍ അനുഭവങ്ങളും ചേര്‍ത്ത് എഴുതിയതാണ് പ്രസ്തുത ‘മാപ്പിള റിബലിയന്‍ 1921’ എന്ന ഗ്രന്ഥം. ഏകദേശം ഈ ഗ്രന്ഥത്തിന്റെ വിപുലീകരണമാണ് ഹിച്ചുകോക്കിന്റേത്. ഇത് മൊഴിമാറ്റം വരുത്തി പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞിരുന്നു.
മറ്റൊരു രേഖ ‘ആര്യസമാജവും മലബാറും’ എന്ന പേരുള്ള ഒരു ഹിന്ദി ഗ്രന്ഥത്തിന്റെതാണ്. വെബ് കോപ്പി അത്ര വ്യക്തത ഉള്ളത് ആയിരുന്നില്ല. എങ്കിലും ആ പുസ്തകത്തിന്റെ പ്രാധാന്യം വളരെ വിലപ്പെട്ടതായിരുന്നു. കാരണം അത് കലാപ ബാധിത ഭൂമിയിലൂടെ കലാപ കാലത്തു തന്നെ ഹിന്ദു സമാജത്തിന്റെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ട് മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും വേണ്ടി ശ്രമിച്ച ഹിന്ദുപക്ഷ പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യങ്ങള്‍ ആയിരുന്നു. ഈ പുസ്തകം പരിഭാഷപ്പെടുത്തണമെന്നും ഇന്നത്തെ സമൂഹത്തിന് മനസ്സിലാകുന്ന രീതിയിലുള്ള ഒരു അവതാരിക എഴുതിച്ചേര്‍ക്കണമെന്നും ഹരിയേട്ടന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇന്നത്തെ ഭാഷയും ആവശ്യവും അനുസരിച്ചാണ് അത് നിര്‍വഹിക്കേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു. അവതാരിക ഹരിയേട്ടന്‍ തന്നെ എഴുതാം എന്ന് അവസാനം സമ്മതിച്ചപ്പോള്‍ പരിഭാഷകനെ കണ്ടെത്താനുള്ള ചുമതല സ്വയം ഏറ്റെടുത്തു.
ആ സമയത്താണ് ഈ ഗ്രന്ഥം പി.നാരായണന്‍ജി, വെള്ളിനേഴി ആര്യസമാജത്തിനു വേണ്ടി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞത്. ഇതറിഞ്ഞ ഹരിയേട്ടന്റെ പ്രതികരണം വളരെ ആശാവഹമായിരുന്നു. അത് ആര്യസമാജം തന്നെയാണ് പ്രസിദ്ധീകരിക്കേണ്ടത്. നാരായണ്‍ജിയുടെ പരിഭാഷ നല്ലതായിരിക്കും. പക്ഷേ ചില പ്രയോഗങ്ങള്‍ തിരുകൊച്ചി ശൈലിയില്‍ ഉള്ളതില്‍ നിന്നും മലബാറിലെ വള്ളുവനാടന്‍, ഏറനാടനാക്കി മാറ്റണം. പിന്നെ സ്ഥല നാമങ്ങള്‍, വീട്ടുപേരുകള്‍, വ്യക്തികളുടെ പേരുകള്‍ എന്നിവ നാട്ടില്‍ അന്വേഷിച്ച് ശരിയാക്കണം. അവരുടെ തായ് വഴികളെ കണ്ടു പിടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു പുസ്തക പ്രസിദ്ധീകരണത്തിനപ്പുറം ഒരു ചരിത്ര അന്വേഷണമായി അത് മാറണം. കൊറോണ കാലത്ത് ആ ദൗത്യം ഹരിയേട്ടന്റെ പ്രേരണയാല്‍ ഏറെക്കുറെ ചെയ്തു. (ശുദ്ധികര്‍മ്മത്തിലൂടെ തിരിച്ച് ഹിന്ദു ധര്‍മ്മത്തിലേക്ക് വന്ന 3000-ല്‍ അധികം വരുന്നവരുടെ പട്ടിക നോക്കി, പൂനയിലും പഞ്ചാബിലും പോയി!)പുസ്തകം ഹരിയേട്ടന്റെ അവതാരികയോടെ പുറത്തിറക്കി.
അവതാരിക ഹിന്ദു സമാജത്തെക്കുറിച്ച് നൂറുവര്‍ഷം മുമ്പ് ആര്യസമാജം വെച്ചുപുലര്‍ത്തിയ മനോഭാവം, ചരിത്രപരമായി ഹിന്ദു-മുസ്ലിം സംഘട്ടനത്തെ കുറിച്ചുള്ള കാഴ്ചപ്പാട്, അനിവാര്യമായ ഭാവിയെ കുറിച്ചുള്ള അവതരണം, രണ്ടും സമന്വയിപ്പിക്കുന്ന സംഘ പ്രവര്‍ത്തനരീതി എല്ലാം വിശകലനം ചെയ്യുന്നു. മലബാര്‍ കലാപത്തെ വ്യത്യസ്ത ദിശയില്‍ നോക്കാനുള്ള സമഗ്രതയും അതില്‍ കാണാം.
മലബാറിലെ മാപ്പിള കലാപത്തില്‍ ദുരിതമനുഭവിച്ച ഹിന്ദു സമാജത്തോട് അനുഭാവം പ്രകടിപ്പിച്ച പലരുമുണ്ടായിരുന്നു. എന്നാല്‍ ആര്യസമാജത്തിന്റെ പ്രവര്‍ത്തനം വളരെ വ്യത്യസ്തമായിരുന്നു. ഹിന്ദുക്കള്‍ നേരിടുന്ന അവസ്ഥയെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചുള്ള കാര്യത്തില്‍ ആര്യസമാജത്തിന്റെ കാഴ്ചപ്പാട് ഹരിയേട്ടന്‍ ഇങ്ങനെ വിലയിരുത്തുന്നു. ‘ഹാലിളകി ആള്‍ബലം കൊണ്ടും വാള്‍ബലം കൊണ്ടും കാട്ടിക്കൂട്ടിയ രാക്ഷസീയകൃത്യങ്ങളെ കുറിച്ചുള്ള ഹൃദയഭേദക വിവരങ്ങള്‍ ആനിബസന്റ്, ഡോ.അംബേദ്കര്‍, ടാഗോര്‍ മുതലായ മഹത്തുക്കള്‍ക്ക് പത്രങ്ങളും പ്രസ്താവനങ്ങളും അങ്ങോട്ട് എത്തിച്ചപ്പോള്‍ ആര്യസമാജ പ്രവര്‍ത്തകര്‍ ആ ഫണം വിടര്‍ന്നാടിയ മാളങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഉണ്ടായത്.’ ഹരിയേട്ടന്‍ തുടരുന്നു,
‘ഈ റിപ്പോര്‍ട്ട് തരത്തിലും സ്വരത്തിലും വ്യത്യസ്തമാണ്. മറ്റ് റിപ്പോര്‍ട്ടുകള്‍ ഹേതുവിന്റെ നേര്‍ക്ക് കണ്ണുതിരിച്ചപ്പോള്‍ ഈ റിപ്പോര്‍ട്ട് പരിണാമത്തിന്റെ നേര്‍ക്ക് കണ്ണ് നട്ടു. ചരിത്രത്തില്‍ നിന്നും പാഠം പഠിച്ച്, സമൂഹത്തെ കരുപിടിപ്പിക്കുന്നവര്‍ രണ്ടിനെയും സര്‍വ്വംകഷമായി വിലയിരുത്തി ചില സ്ഥായിയായ പരിഹാരമാര്‍ഗ്ഗം കണ്ടെത്തി നടക്കുകയാണ് വേണ്ടത്. ഭൂലോകത്തില്‍ ഏത് ആപത്തിനെയും തുടര്‍ന്ന് ദുരിത നിവാരണ പ്രവര്‍ത്തനം നടത്തുക സാധാരണമാണ്. അതിനു അതാതിടത്തെ സര്‍ക്കാരും സര്‍ക്കാരിതരരും മുന്നോട്ടു വരുന്നതും സാധാരണമാണ്. മനുഷ്യന്‍ സൃഷ്ടിച്ച കൃത്രിമ വരമ്പുകള്‍ എല്ലാം വിസ്മരിക്കപ്പെടുക അത്തരം ദുഷ്‌കാലങ്ങളില്‍ സാധാരണയാണ്. അതുപ്രകാരം 1921ലെ മാപ്പിള കലാപത്തെ തുടര്‍ന്നും പലരും ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ സാധാരണ ദുരിതങ്ങളും ഈ മഹാദുരിതവും തമ്മില്‍ അപൂര്‍വ്വമായ ഒരു വ്യത്യാസം ഉണ്ടായിരുന്നു. അതിന്റെ പേരാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. മനുഷ്യനിര്‍മ്മിതമായ ഈ ദുരന്തത്തില്‍ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാന്‍ കൊതിയുള്ളവര്‍ക്ക് നല്‍കപ്പെട്ട ഇളവായിരുന്നു. ‘കാരുണ്യത്തിന്റെ കടുപ്പം’ (Rigour of Mercy) എന്ന ഈ രീതി തുടങ്ങിവച്ചത് ടിപ്പുസുല്‍ത്താന്‍ ആയിരുന്നു. 1921ല്‍ അത് ആവര്‍ത്തിച്ചപ്പോള്‍ ആ മഹാ ദുരന്തത്തിന്റെ നേര്‍ക്ക് കണ്ണു പതിഞ്ഞത് ആര്യസമാജത്തിന്റെത് മാത്രമാണ്. ആര്യസമാജത്തിന്റെ ശ്രദ്ധ മത പുനരധിവാസത്തിലേക്ക് തിരിഞ്ഞു. അങ്ങിനെ ടിപ്പു വഴി നടന്ന സുന്നത്തീകരണ കാലത്തില്‍ നടക്കാത്ത ഒരു പ്രക്രിയയായിരുന്നു അത്.
വരാന്‍ പോകുന്ന കാലഘട്ടത്തില്‍ ഹിന്ദു-മുസ്ലിം വിഷയം ഏതറ്റം വരെ പോകാമെന്നും അതിന്റെ പരിഹാരമെന്തായിരിക്കും എന്നും അരവിന്ദഘോഷിനെ പോലുള്ളവര്‍ ചിന്തിക്കുന്നത് എന്താണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജയില്‍ മോചിതനായതിനുശേഷം പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി വിശ്വകല്യാണത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ വഴിതെറ്റിയ പോക്കിന്റെ പശ്ചാത്തലത്തില്‍ ആണ് ശ്രീ അരവിന്ദന്‍ ഈ നിരീക്ഷണം നടത്തിയത്. 1923 ഏപ്രില്‍ 18 ന്റെ സായാഹ്ന വേളയിലെ സത്സംഗത്തിലെ പ്രഭാഷണം ഉദ്ധരിച്ചുകൊണ്ട് ഹരിയേട്ടന്‍ ഇങ്ങനെ പറയുന്നു. ‘ഹിന്ദു – മുസ്ലിം ഐക്യം എന്ന ഈ കൃത്രിമ പൂജാവേദി അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതില്‍ എനിക്ക് കുണ്ഠിതമുണ്ട്. വസ്തുക്കളെ നിസ്സാരമായി തള്ളിക്കളയുന്നതുകൊണ്ടും പ്രയോജനമില്ല. എന്നെങ്കിലും ഹിന്ദുക്കള്‍ക്കു മുസ്ലീങ്ങളോട് പൊരുതേണ്ടിവരും. അതിന് അവര്‍ തയ്യാറായിരിക്കുകയും വേണം. മുസ്ലിം ഐക്യം എന്നു പറയുന്നത് ഹിന്ദുക്കളുടെ അടിയറവു പറയല്‍ ആവാന്‍ പാടില്ല. ഓരോ പ്രാവശ്യവും ഹിന്ദുവിന്റെ ഒതുക്കം കീഴടങ്ങി കൊടുക്കലാകുന്നു. സംഘടിപ്പിക്കാന്‍ അനുവദിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരമാര്‍ഗം. അപ്പോള്‍ ഹിന്ദു-മുസ്ലിം ഐക്യം അതിന്റെ കാര്യം നോക്കിക്കൊള്ളും. പ്രശ്‌നം താനേ പരിഹരിക്കപ്പെടും.’
സംഘപ്രവര്‍ത്തനത്തിലൂടെ നേടേണ്ട ഹിന്ദു സമാജത്തിന്റെ ശാക്തീകരണവും ഒപ്പം തന്നെ മുസ്ലിം സമാജവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗവും അതിന്റെ ഇന്നത്തെ പ്രസക്തിയും സ്വര്‍ഗീയ പരമേശ്വര്‍ജിയുടെ വരികളിലൂടെ ഇങ്ങനെ അവതരിപ്പിക്കുന്നു.
‘ഇരുളടഞ്ഞൊരാ പഴയരാവുകള്‍ പടികടന്നു പോയ് പോയി
വരികയില്ലവ വരികയില്ലമേല്‍ ശുഭമുഹൂര്‍ത്തമായി പോയി
നട തുറക്കവേ പഴയ മാലിന്യക്കറകഴുകിയ ജീവന്‍
മലരു കോര്‍ത്തൊരു മഹിത മാല്യമക്കഴലണച്ചു കൂപ്പാം.’
ഇന്നിപ്പോള്‍ പ്രബുദ്ധ ജനം എന്ന നിലയില്‍ നമ്മളിലാരും തന്നെ പഴയ മുറിപ്പാടുകള്‍ കുത്തിത്തുറന്ന് വ്രണങ്ങള്‍ ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്. ബുദ്ധിമോശം കൊണ്ട് ആരെങ്കിലും അങ്ങിനെ ചെയ്താല്‍ തുറന്നു വിട്ട ദുര്‍ഭൂതം വിട്ടവനെ വിഴുങ്ങുതായിരിക്കും ഫലം.
സ്വന്തം ജീവിതത്തില്‍ പുലര്‍ത്തിയ ആദര്‍ശനിഷ്ഠയെ ജീവിതത്തിന്റെ അവസാനവും ജീവിതാനന്തരവും തുടരുന്നതിനു വേണ്ടി അദ്ദേഹം എഴുതി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ഒസ്യത്ത് ആരിലും അത്ഭുതവും ആദര്‍ശത്തിന്റെ അഗ്‌നിയും ജ്വലിപ്പിക്കുന്നു. ശരീരം ഉപേക്ഷിച്ച ആ മഹാമനീഷി വരുംകാലങ്ങളില്‍ കൂടുതല്‍ യുവഹൃദയങ്ങളെ ഭാരതീയ ജ്ഞാനവിജ്ഞാനങ്ങളിലേക്കും വൈവിധ്യമാര്‍ന്ന ഭാഷയുടെ മനോഹാരിതകളിലേക്കും സംസ്‌കാരത്തിന്റെ ഏകാത്മതത്വത്തിലേക്കും ആനയിക്കാന്‍ പ്രേരണയാകും എന്ന കാര്യത്തില്‍ സംശയമില്ല.