നഗരത്തില്‍ നിന്നും തീരെ അകലെയല്ലാത്തൊരിടത്ത്, ആരംഭമോ അവസാനമോ ഇല്ലെന്ന് തോന്നിപ്പിക്കും വിധം നീണ്ടു പോകുന്നൊരു പാത, വളഞ്ഞ് പുളഞ്ഞ് കിടപ്പുണ്ട്. ആ വഴിയിലൂടെ, കൃത്യമായ ഇടവേളകളില്‍ ഒന്ന് രണ്ട് പ്രൈവറ്റ് ബസ്സുകള്‍ ആരെയോ മത്സരിച്ചു തോല്‍പ്പിക്കാനെന്ന മട്ടില്‍ പൊടിയും പറത്തി ചീറിപ്പാഞ്ഞ് പോവും. അതുകൊണ്ടു തന്നെ വഴിയുടെ ഇരുവശത്തും പറ്റിപ്പിടിച്ചു നില്‍ക്കുന്ന ചെടികള്‍ക്ക് പൊടിമണ്ണിന്റെ നിറമാണ്. അപൂര്‍വ്വമായി പെയ്യുന്ന മഴയാണ് ആ ചെടികളെ കുളിപ്പിച്ച്, പച്ചപ്പ് പുറത്ത് കാട്ടാന്‍ സഹായിക്കുന്നത്. ഒരോ തവണയും പൊടി തെറിപ്പിച്ച് വാഹനങ്ങള്‍ പാഞ്ഞു പോവുമ്പോള്‍, ശപിക്കും വിധം ചെടികള്‍ കൂട്ടമായി തല തിരിച്ച് നോക്കും. വഴിയുടെ വശം ചേര്‍ന്ന് ഒരു ബസ് സ്റ്റോപ്പ് കാണാം – അധികാരികളുടെ അനുകമ്പയുടെ അടയാളം. വഴി മുറിച്ചു കടന്നാല്‍ ചെറിയൊരു വെളിമ്പറമ്പായി. ഉണക്കപ്പുല്ല് നിറഞ്ഞ വിളറിയ ഒരു പറമ്പ്. പറമ്പിന്റെ അതിരിലൂടെ, സമദൂരം പാലിച്ച് പതിഞ്ഞ് കിടക്കുന്ന പാളങ്ങളിലൂടെ, അവിടം മുഴുക്കെയും നടുക്കി വിറപ്പിച്ച് ഹോണ്‍ മുഴക്കി വരവറിയിച്ചുക്കൊണ്ട് ട്രെയിനുകള്‍ ഇടയ്ക്കിടെ പാഞ്ഞു പോകും. സമാന്തരമായ ആ രണ്ടു സഞ്ചാരപാതകളിലൂടെ മനുഷ്യര്‍ മുന്നോട്ടും പിന്നോട്ടും തിരക്കു പിടിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഏതൊക്കെയോ ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ ആരോടോക്കെയോ മത്സരിക്കുന്ന നിസ്സാരരായ, ദുര്‍ബ്ബലരായ കുറെ മനുഷ്യര്‍.
വെളിമ്പറമ്പില്‍, അവധിക്കാലത്ത് കുട്ടികള്‍ പന്തു കളിക്കാന്‍ വരും. അപൂര്‍വ്വമായി നാടോടികള്‍ അവിടെ കൂട്ടം കൂട്ടമായി വന്നു തങ്ങാറുണ്ട്. ചുട്ടെടുത്ത ചുവന്ന ടെറോക്കോട്ട ശില്പങ്ങള്‍ അവര്‍ പാതവക്കില്‍ വില്പനയ്ക്കായി വെയിലില്‍ നിരത്തി വെയ്ക്കും. അങ്ങനെ പരിചിതവും അപരിചിതവുമായ പലവിധ കാഴ്ച്ചകള്‍ക്കും സാക്ഷിയായ സ്ഥലം. ബസ്റ്റോപ്പിന് കൂട്ടിനെന്ന പോലെ അരിക് ചേര്‍ന്ന് ചെറിയൊരു പീടികയുണ്ട്. ബസ് കാത്ത് നില്ക്കുന്നവര്‍, ദാഹമകറ്റാന്‍ അവിടേക്ക് ചെന്നാണ് നാരങ്ങാ സോഡയോ, നിറവും മധുരവും കലര്‍ത്തിയ തണുത്ത വെള്ളമോ വാങ്ങി കുടിക്കുക. പരസ്പരാശ്രയത്തിന്റെ പര്യായമാണാ ചെറിയ പീടിക.
ഒഴിഞ്ഞു കിടന്ന ആ വെളിമ്പ്രദേശത്തേക്ക്, തീ വെയില്‍ പെയ്തിറങ്ങിയ ഒരു പകല്‍ നേരത്താണ് ഒരു മൂന്നംഗകുടുംബം വന്നു ചേര്‍ന്നത്. ജീവിതത്തിന്റെ കൊടിയ വെയിലേറ്റ് ഇരുണ്ടു പോയ മൂന്ന് പേര്‍. പുരുഷനും, സ്ത്രീയും, ആറേഴ് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ബാലനും. അന്യസംസ്ഥാനത്ത് നിന്നാണവരെന്ന് വേഷവും പ്രകൃതവും കണ്ടാല്‍ വ്യക്തം. മുഷിഞ്ഞ വസ്ത്രങ്ങളും, ചെമ്പന്‍ മുടിയുമുള്ള അവര്‍, ചിരി നഷ്ടപ്പെട്ടവരെ പോലെ തോന്നിപ്പിച്ചു. അവരുടെ പക്കല്‍ ചില ഉപകരണങ്ങള്‍, വടികള്‍, വാദ്യങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. മധ്യവയസ്‌ക്കനായ കുടുംബനാഥന്‍, ഒരു ചെറിയ ചെണ്ട പോലെ തോന്നിപ്പിക്കുന്ന ഒന്നെടുത്ത് കഴുത്തില്‍ തൂക്കിയിട്ടു. തുകല്‍ വലിച്ചു കെട്ടിയ അതില്‍ ഒരു വളഞ്ഞ വടിയെടുത്ത് തട്ടി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാനാരംഭിച്ചു. ബസ് കാത്തുനിന്ന ചിലരും, പീടികയ്ക്ക് മുന്നില്‍ പുക വലിച്ചു കൊണ്ട് നിന്ന പതിവുകാരായ അലസന്മാരും ശബ്ദം കേട്ടിടത്തേക്ക് തല തിരിച്ചു. ബസ്‌സ്റ്റോപ്പില്‍ യാചിച്ചു കൊണ്ടിരുന്ന, ഒരു കാല്‍ നഷ്ടപ്പെട്ട വൃദ്ധന്‍ അവിടേക്ക് നോക്കിയ ശേഷം തന്റെ ഭിക്ഷാപാത്രത്തിലേക്ക് തന്നെ മുഖം തിരിച്ചു. ബസ്സ് കാത്ത് നിന്ന് അക്ഷമരായവര്‍, ഒരുവട്ടം തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അവരവരുടെ വാച്ചുകളിലേക്ക് നോക്കി. കാത്തുനില്ക്കുന്നവരുടെ സമയം മുഴുക്കെയും വാച്ചുകള്‍ക്കുള്ളിലാണ്. സൂചികള്‍ തിരിയുന്നതിനനുസരിച്ചാണവരുടെ ജീവിതവും നീങ്ങുന്നത്. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ചെന്ന് നോക്കണമെന്നും, ബസ് വരുമ്പോള്‍ ഓടിച്ചെന്ന് കയറണമെന്നുമുണ്ടവര്‍ക്ക്. ബസ് വരുന്നത് വരെ സമയമുള്ളതിനാല്‍, അതു വരെയുള്ള മുഷിവ് ഒഴിവാക്കാനുള്ളൊരു അവസരമാണ്. ചിലര്‍ മുന്നിലേക്ക് ഒന്ന് രണ്ട് ചുവട് വെച്ച് എന്താണവിടെ നടക്കുന്നതെന്ന് ശ്രദ്ധിച്ചു. വഴിനടക്കാരില്‍ ചിലര്‍ ശബ്ദം കേട്ട് നടത്തത്തിന്റെ വേഗത കുറച്ചു. എങ്ങനെ സമയം കൊല്ലാം എന്ന് ചിന്തിച്ച് തളര്‍ന്ന ചില തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പല്ലിട കുത്തിയും, ബീഡി വലിച്ച് പുക ഊതി വിട്ടും അവിടേക്ക് പതിയെ നടന്നടുത്തു.
പറമ്പിന്റെ നടുവിലേക്ക്, മൂവര്‍ സംഘത്തിലെ പുരുഷന്‍ നടന്നു ചെന്നു നിന്നു. ചെണ്ട അയാള്‍ ബാലന് കൈമാറി. അവനത് കഴുത്തിലണിഞ്ഞ് കൊട്ടാന്‍ തുടങ്ങി. അതേസമയം അയാള്‍ തന്റെ ശരീരം വഴക്കപ്പെടുത്താനെന്നവണ്ണം ചില അഭ്യാസങ്ങള്‍ കാണിക്കാനാരംഭിച്ചു. പിന്നീട് പിന്നോക്കം ശരീരം വളച്ച് കൈകള്‍ നിലത്തു കുത്തി നിന്നു. മണ്ണില്‍ ‘റ’ എന്ന അക്ഷരം കുത്തി നിര്‍ത്തിയത് പോലെയായിരുന്നു അത്. ഒന്നു രണ്ടു പേര്‍ അതു കണ്ട് കൈയ്യടിച്ചു. ഒറ്റപ്പെട്ട ചെറിയ ശബ്ദങ്ങള്‍. അയാള്‍ പിന്നോക്കം ഒന്നു കൂടി വളഞ്ഞ്, കാലുകളില്‍ പിടിച്ചു. എന്നിട്ട് മുന്നോട്ട് നടക്കാന്‍ തുടങ്ങി. ‘ഠ’ എന്ന മനുഷ്യാക്ഷരം കാഴ്ച്ചക്കാര്‍ക്ക് ഹരമായി. ചിലര്‍ കാഴ്ച്ച വ്യക്തമാകാന്‍ അല്പം കൂടി മുന്നിലേക്ക് നീങ്ങി നിന്നു. അങ്ങനെ ഒരു മനുഷ്യവൃത്തം അവര്‍ പോലുമറിയാതെ അവിടെ രൂപപ്പെട്ടു.
ബാലന്‍ ചെന്ന് ഭാണ്ഡക്കെട്ടില്‍ നിന്ന് ഒരു ഇരുമ്പ് വളയമെടുത്ത് പിതാവിനു കൊടുത്തു. ആ ചെറിയ ഇരുമ്പു വളയം കൊണ്ട് എന്താണയാള്‍ ചെയ്യാന്‍ പോകുന്നതെന്ന് എല്ലാവരും കൗതുകപൂര്‍വ്വം നോക്കി നിന്നു. അയാള്‍, വളയം കൈയിലെടുത്ത് തറയില്‍ തട്ടി. ഇരുമ്പിന്റെ ശബ്ദം. ഇരുമ്പ് തന്നെ. വളയത്തിനൊരു കുലുക്കവുമില്ല. അയാളത് തലയിലൂടെ ഇട്ടു, ഒരു മാല പോലെ. വളയം അയാളുടെ ഇരു തോളുകളിലും തട്ടി നിന്നു. അയാള്‍ ശരീരം ചുരുക്കി ഒതുക്കാന്‍ തുടങ്ങി. ഒപ്പം ആ ഇരുമ്പ് വളയം, ഇരുകൈകളാല്‍ വലിച്ചു താഴ്ത്താനും. അവിടം അപ്പോള്‍ നിശ്ശബ്ദമായിരുന്നു. കാറ്റ് പോലും ആ കാഴ്ച്ച കണ്ട് നിന്ന് പോയിട്ടുണ്ടാവും. ചിലര്‍ ആ കാഴ്ച്ച കണ്ട്, സ്വന്തം ശരീരം വേദനിച്ചതു പോലെ മുഖം ചുളിച്ചു. നോക്കി നില്‌ക്കെ അയാള്‍ തന്റെ വലത് കൈ വളയത്തിന് പുറത്തേക്ക് വലിച്ചെടുത്തു. ഒന്നു കൂടി ചുരുങ്ങിയമര്‍ന്നപ്പോള്‍ ഇടത് കൈയും! വളയം ഇപ്പോള്‍ അയാളുടെ അരയിലെത്തിയിരിക്കുന്നു. ഇത്രയും ചെറിയ വളയത്തില്‍ നിന്നും ഇനിയെങ്ങനെ അയാള്‍ പുറത്ത് കടക്കും എന്നായി കാഴ്ച്ചക്കാരുടെ ചിന്ത. ഒരു ദീര്‍ഘശ്വാസമെടുത്ത് അയാള്‍ വീണ്ടും ശ്രമമാരംഭിച്ചു. അയാള്‍ ഒരു പാമ്പിനെ പോലെ പുളഞ്ഞത് പോലെ തോന്നി. കാെണക്കാണെ അയാളുടെ ശരീരം ആ വളയത്തിലേക്ക് വഴങ്ങി വന്നത് പോലെ തോന്നിച്ചു. വളയത്തിനെ ആ ശരീരം മനസ്സിലാക്കിയത് പോലെ, ഒരുപാട് നാള്‍ ഒന്നിച്ച് ജീവിച്ചവരെ പോലെ. ഒരു ചെറിയ പുളച്ചില്‍. തൊട്ടടുത്ത നിമിഷം ഇരുമ്പ് വളയം ഊര്‍ന്ന് അയാളുടെ കാല്ക്കല്‍ ചെന്നു വീണു! സ്തബ്ധരായ കൂട്ടം, ഞെട്ടല്‍ വിട്ടു മാറിയപ്പോള്‍ ആവേശപൂര്‍വ്വം കൈയടിച്ചു. കാണികളില്‍ ചിലര്‍ പോക്കറ്റില്‍ നിന്നും നാണയങ്ങള്‍ എടുത്തെറിഞ്ഞു. ബാലന്‍ ഓടി നടന്ന് അതൊക്കെയും പെറുക്കിയെടുത്തു. അടുത്ത വിദ്യ എന്താവും എന്ന ആകാംക്ഷ കാണികള്‍ക്കുണ്ടായി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ, നിസ്സംഗത നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി കൊണ്ട് അവര്‍ കൊണ്ടു വന്ന ഭാണ്ഡത്തിനരികില്‍ തന്നെ കുന്തിപ്പിടിച്ച് ഇരുന്നു. അവരുടെ ചെമ്പിച്ച മുടിയിഴകള്‍ ചൂടുകാറ്റില്‍ മെല്ലെയിളകി.
പെറുക്കിയെടുത്ത നാണയത്തുട്ടുകള്‍, സ്ത്രീയുടെ കൈയില്‍ കൊടുത്ത ശേഷം ബാലന്‍ ചെന്ന് ഒരു നീണ്ട കഴ എടുത്തു കൊണ്ട് വന്നു. ആ സമയം അയാള്‍ കിതപ്പ് അണയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ദീര്‍ഘശ്വാസമെടുത്ത ശേഷം അയാള്‍ ആ കഴ നിലത്ത് കുത്തനെ പിടിച്ചു. ബാലന്‍ ആ കഴയുടെ സമീപം ചെന്ന് നിന്ന് എല്ലാവരേയും നോക്കി കൈയുയര്‍ത്തി കാണിച്ചു. എന്നിട്ട് തിരിഞ്ഞ് അതില്‍ പിടിച്ച് കയറാന്‍ തുടങ്ങി. മുകളിലേക്ക് കയറി പോകുന്ന അവന്റെയൊപ്പം, ചുറ്റിലും നിന്നവരുടെ നോട്ടവും കയറി പോയി. നോട്ടങ്ങള്‍ കൊണ്ടൊരു കൂടാരം ഉയര്‍ന്നു വന്നു. മുകളിലെത്തിയ അവന്‍ മുഴുവന്‍ ശ്രദ്ധയും കഴയുടെ അഗ്രഭാഗത്തേക്ക് കേന്ദ്രീകരിച്ചു. അടുത്ത നിമിഷം അവന്‍ കാലെടുത്ത് കഴയുടെ മുകളില്‍ വെയ്ക്കുകയും നിവര്‍ന്നു നില്ക്കുകയും ചെയ്തു! അവിടെ ഉയരത്തില്‍, അവന്‍ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് നിന്നു, ഒരു പ്രതിമ പോലെ. വിശ്വാസത്തിന്റെ ആള്‍രൂപമായി കഴയും പിടിച്ച് താഴെ അയാളും. ചുറ്റിലും നിന്ന കാഴ്ച്ചക്കാരെ പോലെ സൂര്യനും കണ്ണു മിഴിച്ചു. ചിലര്‍ വെയില്‍ തടയാന്‍ കൈപ്പത്തി വിടര്‍ത്തി പുരികങ്ങള്‍ക്ക് മുകളില്‍ മറ തീര്‍ത്തു.
കാഴ്ച്ചക്കാരില്‍ ആധിയും ആകാംക്ഷയും കലര്‍ന്ന വിചാരങ്ങള്‍ നിറഞ്ഞു.
ആ കഴയുടെ തുമ്പത്ത് അവന്റെ ചെറിയ പാദങ്ങള്‍ കഷ്ടിച്ച് വെയ്ക്കാനുള്ള ഇടം മാത്രമല്ലേ ഉണ്ടാവൂ?
ആ ഉയരത്തില്‍ നിന്നും അവന്‍ വീണാല്‍?
വീഴുകയാണെങ്കില്‍ അയാള്‍ക്കവനെ പിടിക്കാന്‍ സാധിക്കുമോ?
പിടിച്ചില്ലെങ്കില്‍ താഴെ വീണ് അവന് ഗുരുതരമായ പരിക്കുകള്‍ പറ്റില്ലേ?
ഒപ്പം വന്ന സ്ത്രീ, ചെമ്പിച്ച മുടി ചെവികള്‍ക്ക് പിന്നിലേക്ക് ഒതുക്കി വെച്ച് കാണികള്‍ക്കൊപ്പം കണ്ണിമയ്ക്കാതെ മുകളിലേക്ക് തന്നെ നോക്കി നിന്നു. ആളുകള്‍ വീണ്ടും കയ്യടിച്ചു. വീണ്ടും നാണയത്തുട്ടുകള്‍ അവര്‍ക്കിടയില്‍ നിന്നും പറന്നു വന്നു. ബാലന്‍ ഒന്ന് മുട്ടുമടക്കിയ ശേഷം ആ കഴയുടെ അറ്റത്ത് അവന്റെ വയറ് താങ്ങി കമഴ്ന്നു കിടന്നു. എന്നിട്ട് പതിയെ കൈകളും കാലുകളും വിടര്‍ത്തി പിടിച്ചു. പറക്കുന്നതിനിടയില്‍ വായുവില്‍ ഉറഞ്ഞു പോയൊരു പക്ഷിയെ പോലെ തോന്നിച്ചു അപ്പോഴവന്റെ രൂപം. കാണികളില്‍ ചിലര്‍ ശ്വാസമെടുക്കാന്‍ കൂടി വിട്ടു പോയെന്നോണം ആ കാഴ്ച്ച നോക്കി നിന്നു. പിതാവ്, ബാലനില്‍ നിന്ന് കണ്ണെടുക്കാതെ, കൈകളില്‍ മുഴുവന്‍ ശക്തിയും ആവാഹിച്ച് താഴെ നിശ്ചലനായി നിന്നു. വെയിലേറ്റ്, വിയര്‍പ്പുമണികള്‍ നിറഞ്ഞ അയാളുടെ ശരീരം തിളങ്ങി. ആളുകള്‍ നിര്‍ത്താതെ കയ്യടിച്ചു കൊണ്ടിരുന്നു.
അപ്പോഴാണ് എല്ലാവരുമത് കേട്ടത് – ദൂരെ നിന്ന് ട്രെയിനിന്റെ നീണ്ട ഹോണ്‍. എന്നാല്‍ ഈ തവണ പതിവില്ലാത്ത വിധം ആവര്‍ത്തിച്ചാവര്‍ത്തിച്ചാണ് ആ ശബ്ദമുയര്‍ന്നത്. മൂര്‍ച്ചയേറിയ ആ ഹോണ്‍ ശബ്ദം അന്തരീക്ഷത്തെ കീറി മുറിച്ചു. പെട്ടെന്നൊരാള്‍ ട്രാക്കിനടുത്ത് നിന്നും പറമ്പിലേക്ക് വേഗത്തില്‍ ഓടിക്കയറി വന്ന് എന്തോ ഉച്ചത്തില്‍ പറഞ്ഞു. പറഞ്ഞത് പാതിയും ട്രെയിനിന്റെ ശബ്ദം വിഴുങ്ങി കളഞ്ഞു. പീടികയില്‍ ഒറ്റയ്ക്കായി പോയ കച്ചവടക്കാരന്‍ തല ഉയര്‍ത്തി നോക്കിയ ശേഷം ‘ഇതിപ്പോള്‍ പതിവായിരിക്കുന്നല്ലോ..’ എന്ന മട്ടില്‍ ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട് വീണ്ടും മാസികയിലേക്ക് മുഖം പൂഴ്ത്തി. പറമ്പിലുയര്‍ന്ന നോട്ടങ്ങളുടെ കൂടാരം പൊടുന്നനെ അപ്രത്യക്ഷമായി. മനുഷ്യവൃത്തം ഒന്നുലഞ്ഞു. പ്രകടനം കണ്ടു നിന്ന ചെറുപ്പക്കാരില്‍ ചിലര്‍, കൂട്ടം വിട്ട് ട്രാക്കിനു നേര്‍ക്ക് ഓടി. തുറന്നു വിട്ട ഓവിലൂടെ ജലമൊഴുകി പോകും വിധം ആളുകള്‍ ട്രാക്കിന്റെ നേര്‍ക്കൊഴുകി പോയി. കുന്തിച്ചിരുന്ന സ്ത്രീയും അവിടേക്ക് തല തിരിച്ചു. അവര്‍ തലയുയര്‍ത്തി ബാലന്റെ നേര്‍ക്ക് നോക്കിക്കൊണ്ട് കാല്‍മുട്ടുകളില്‍ ഇരുകൈകളുമൂന്നി എഴുന്നേറ്റു. ബാലനില്‍ നിന്ന് കണ്ണെടുക്കാതെ പുരുഷന്റെ അടുക്കലേക്ക് അവര്‍ നടന്നു ചെന്നു. താഴെ കാഴ്ച്ചക്കാരുടെ കൂട്ടം ഒഴിഞ്ഞു പോകുന്നത് ബാലന്‍ മുകളില്‍ നിന്നും കാണുന്നുണ്ടായിരുന്നു. അടന്ന് പോകുന്ന മനുഷ്യവൃത്തത്തിന്റെ അതിരുകള്‍. അവന്‍ പതിയെ താഴേക്ക് പിടിച്ചിറങ്ങാന്‍ തുടങ്ങി. താഴെ എത്തിയ ബാലനെ, പിതാവ് ചേര്‍ത്തു പിടിച്ചു. അവിടെ, തിളയ്ക്കും വെയിലിന് താഴെ, വിയര്‍പ്പില്‍ മുങ്ങിയ മൂന്ന് മനുഷ്യജീവനുകള്‍, പരസ്പരം ചേര്‍ന്ന് ഒരൊറ്റ രൂപമായി നിന്നു. മണ്ണിലുറച്ചു പോയൊരു ഒറ്റശില പോലെ.
അന്നേരമവരുടെ അടുത്തേക്ക് ഒരാള്‍ വന്നു നിന്നു. കാല്‍ നഷ്ടപ്പെട്ട വൃദ്ധനായ യാചകനായിരുന്നു അത്. ഒരു വരണ്ട ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു കിടന്നിരുന്നു. തനിക്ക് കിട്ടിയ നാണയത്തുട്ടുകളില്‍ ഒന്നെടുത്ത് അയാള്‍ ബാലന്റെ നേര്‍ക്ക് നീട്ടി. അത് ബാലന്റെ കൈവെള്ളയില്‍ വെച്ച് തിരിഞ്ഞു നടക്കും മുന്‍പ് ആരോടെന്നില്ലാതെ അയാള്‍, ‘അതല്ലെ കാണേണ്ട കാഴ്ച്ച..?’ എന്ന് പറഞ്ഞ് പതിഞ്ഞ ശബ്ദത്തില്‍ ചിരിക്കുന്നതവര്‍ കേട്ടു. വെയിലേറ്റ് തളര്‍ന്ന് കിടക്കുന്ന പാളങ്ങളുടെ നേര്‍ക്ക് അയാള്‍ വടിയും കുത്തി പതിയെ ഞൊണ്ടി ഞൊണ്ടി പോകുന്നത് അവര്‍, വിയര്‍പ്പും വിഷാദവും തങ്ങി നിന്ന ഇമകള്‍ വിടര്‍ത്തി നോക്കി നിന്നു. മുകളില്‍ സൂര്യമുഖം മങ്ങി. താഴെ മൂന്നു മനുഷ്യമുഖങ്ങളും. ബാലന്‍ കൈയ്യിലിരുന്ന നാണയത്തുട്ടിലേക്ക് നോക്കി. അതവന്റെ ഉള്ളംകൈയ്യിലിരുന്ന് പൊള്ളിത്തുടങ്ങി.