കൃത്യമായ മുന്നറിയിപ്പുകള്‍ ലഭ്യമായിരുന്നിട്ടും ചൈന ഉയര്‍ത്തിയ ഭീഷണിയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു എന്തുകൊണ്ട് അവഗണിച്ചു? അതിന്റെ ഉത്തരം ശശി തരൂര്‍ അദ്ദേഹത്തെ കുറിച്ച് നടത്തിയ ചില നിരീക്ഷണങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. തരൂരിന്റെ ‘The Great Indian Novel’ എന്ന ഏറ്റവും ശ്രദ്ധേയമായ സാഹിത്യസൃഷ്ടിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ അവതരിപ്പിച്ചിരിക്കുന്നത് അന്ധനായ ധൃതരാഷ്ട്രരായിട്ടാണ്. കലികാല ധൃതരാഷ്ട്രരായി നെഹ്രുവിനെ അവതരിപ്പിച്ച ശേഷം തരൂര്‍ ഒരു നിരീക്ഷണം നടത്തി: അദ്ദേഹത്തിന് ലോകം എങ്ങനെയാണോ അങ്ങനെ കാണാതെയിരിക്കുവാനും പകരം താനെങ്ങനെ കാണാനാഗ്രഹിക്കുന്നുവോ അങ്ങനെ കാണാനുമുള്ള അന്ധന്റെ ‘വരദാനം’ ഉണ്ടായിരുന്നു. അതിനപ്പുറം, തന്റെ ലോകവീക്ഷണമാണ് തനിക്കു ചുറ്റുമുള്ള എല്ലാവരുടെയും വീക്ഷണങ്ങളേക്കാള്‍ കേമം എന്ന് അവരെ സമ്മതിപ്പിക്കുവാനുള്ള കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തരൂരിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ചൈനാ ആക്രമണത്തിനു മുന്നില്‍ പ്രതിരോധമില്ലാതെ അടിപതറിയതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്പെടുന്നവയാണ്. ചുറ്റും നടക്കുന്ന കാഴ്ചകള്‍ അദ്ദേഹം കാണാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന് അത് കാണാന്‍ കഴിഞ്ഞതുമില്ല. കണ്ടവര്‍ (അവര്‍ എത്ര മഹാന്മാരായിരുന്നെങ്കിലും) പറഞ്ഞതൊന്നിനും നെഹ്രു ചെവികൊടുത്തതുമില്ല. കാണാതെ, താന്‍ മനസ്സില്‍ സൂക്ഷിച്ച ധാരണകളില്‍ രൂപം കൊടുത്തതൊക്കെയാണ് കേമം എന്ന് ചുറ്റുമുള്ള ഭിക്ഷാംദേഹികളെ പറഞ്ഞ് കേള്‍പ്പിച്ച് അവരുടെ പുകഴ്ത്തുപാട്ടുകള്‍ കേട്ട് സ്വയം ‘അമ്പട ഞാനേ’ എന്ന് രോമാഞ്ചം കൊണ്ടുകൊണ്ട് അപകടകരമായ നിസ്സംഗത പാലിക്കുന്നതായിരുന്നു നെഹ്രുവിന്റെ സമ്പ്രദായം. അങ്ങനെയൊരു രീതി അവലംബിച്ച് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി കണ്ണടച്ചിരുട്ടാക്കിയതിന്റെ ദുരന്തഫലമാണ് 1962 ല്‍ കമ്യൂണിസ്റ്റു ചൈന സാമ്രാജ്രത്വ ലക്ഷ്യത്തോടെ അതിര്‍ത്തി കടന്ന് ആക്രമിച്ചപ്പോള്‍ ഭാരതത്തിന് അനുഭവിക്കേണ്ടി വന്നത്.
അതായത്, ചൈനീസ് ആക്രമണത്തിന്റെ അടുത്ത ഊഴം ഭാരതത്തിന്റെ നേര്‍ക്കാകുമെന്ന് അറിവുള്ളവര്‍ പറഞ്ഞപ്പോള്‍ അത് സമ്മതിച്ചു കൊടുക്കുവാന്‍ നെഹ്രു തയ്യാറായില്ല. അത്തരം കാര്യങ്ങളില്‍ ഭാരത സര്‍ക്കാരിന് വിവരങ്ങളും സൂചനകളും മുന്നറിയിപ്പുകളും നല്‍കുവാന്‍ ബാദ്ധ്യതയുണ്ടായിരുന്ന ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ തന്റെ ദൗത്യം ഗൗരവപൂര്‍വ്വം നിര്‍വ്വഹിച്ചില്ലെന്നതും മറക്കരുതാത്തതാണ്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിന് തടസ്സം നിന്നതുപോലുള്ള നെഹ്രുവിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളോടുപോലും കൂട്ടുചേര്‍ന്ന് അദ്ദേഹവുമായുള്ള ബന്ധം ഊഷ്മളമാക്കുന്ന കത്തയക്കാന്‍ വരെ വിശേഷാല്‍ ശ്രദ്ധചെലുത്തിയിരുന്ന സര്‍ദാര്‍ കെ.എം. പണിക്കര്‍ ഭാരതത്തിന് ഹിതകരമായ വിവരങ്ങള്‍ നല്‍കുന്നതിന് പകരം നെഹ്രു കേള്‍ക്കാനിഷ്ടപ്പെട്ടിരുന്ന കാര്യങ്ങളാണ് കമ്യൂണിസ്റ്റ് ചൈനയുടെ കാര്യത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. ഭാരത ദേശീയതയുടെ രാഷ്ട്രീയ പക്ഷം തന്റെ അധികാരത്തിന് വെല്ലുവിളിയാകുന്നതിനെ തടയുവാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ ആശ്രയിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞ നെഹ്രുവിനെ, തങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കു പകരമായി, സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും പക്ഷത്തു നില്‍ക്കുന്ന വിദേശനയത്തില്‍ കെട്ടിയിടുവാന്‍ സഖാക്കള്‍ക്ക് കഴിയുകയും ചെയ്തു. ചുരുക്കത്തില്‍, നെഹ്രു ഭരണകൂടത്തില്‍ നിന്നും പ്രതികരണസാദ്ധ്യതയോ പ്രഹരശേഷിയോ ഉയര്‍ന്നുവരുന്നതിനുള്ള പഴുതുകള്‍ അടച്ചുകൊണ്ട് സോവിയറ്റ് യൂണിയനോടോ, ചൈനയോടോ ചേര്‍ന്ന്, അതേ നെഹ്രുസര്‍ക്കാരിനെ തന്നെ അട്ടിമറിച്ച് ഭാരതത്തില്‍ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവരുന്നതിന് അനുകൂല സാഹചര്യം വരുവാന്‍ കാത്തിരിക്കുകയായിരുന്നു ഈ രാജ്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പക്ഷം.
ചൈനയുടെ ആക്രമണം
1962ല്‍ ചൈനീസ് പട ആദ്യ വെടി പൊട്ടിച്ചപ്പോള്‍ തന്നെ തങ്ങള്‍ കാത്തിരുന്ന ചരിത്ര നിമിഷം എത്തിക്കഴിഞ്ഞുവെന്ന ആവേശത്തിലായി ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. തങ്ങള്‍ കരുതിക്കൂട്ടി വെട്ടിലാക്കിയ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഭരണകൂടത്തിന് പ്രതിരോധം അസാദ്ധ്യമാണെന്ന കണക്കു കൂട്ടലിലാണ് യഥാര്‍ത്ഥത്തില്‍ ബി.ടി. രണദിവെയും ഇഎംഎസ്സും ജ്യോതിബസുവും മറ്റുമടങ്ങുന്ന കമ്യൂണിസ്റ്റ് നേതൃത്വം ചൈനയുടെ പക്ഷത്തേക്ക് എടുത്തു ചാടിയത്. ടിബറ്റ് ചൈനയുടെ കോളനിയായതോടെ അവര്‍ക്ക് ഭാരതത്തെ കടന്നാക്രമിക്കാന്‍ എളുപ്പമായെന്ന പ്രതീക്ഷയില്‍ പോളിറ്റ് ബ്യൂറോ അംഗം ബി.ടി.രണദിവേ 1959ല്‍ ചൈനയുടെ അംബാസിഡറെ കണ്ടു. ആ കൂടിക്കാഴ്ചക്കു ശേഷമാണ് 1962ല്‍ ചൈന ഭാരതത്തെ കടന്നാക്രമിച്ചതെന്നുള്ളത് ഇവിടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. പ്രത്യയശാസ്ത്രപരവും പ്രചാരണപരവുമായ ന്യായങ്ങള്‍ നിരത്തി അണികളെ ചൈനയുടെ ചാരന്മാരാകാനും അട്ടിമറിക്ക് തയാറെടുക്കാനും സജ്ജരാക്കി. അന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന മണിശങ്കര്‍ അയ്യര്‍ ചൈനയ്ക്ക് വേണ്ടി പണം പിരിച്ചു നല്‍കിയതു പോലുള്ള സംഭവങ്ങള്‍ പാര്‍ട്ടിയുടെ അക്കാലത്തെ ഇടപെടലുകളുടെ സൂചന നല്‍കുന്നു. രഹസ്യമായി നേതാക്കള്‍ ഉള്‍പ്പടെ ഒരു വിഭാഗം ചാരപ്രവൃത്തികളിലേര്‍പ്പെട്ടപ്പോള്‍ ബാക്കി കമ്യൂണിസ്റ്റ് സഖാക്കളും അണികളും ഭാരത സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നിന്നു. അന്ന് ജയിലിലടയ്ക്കപ്പെട്ടിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കു വേണ്ടി രക്തദാനത്തിനു തയാറായെന്നും അതിന് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തെന്നും മറ്റും ഒരു കഥ ചിലര്‍ പറയാറുണ്ട്. പക്ഷേ പിന്നീട് വിഎസ് വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തത് താനങ്ങനെ രക്തദാനത്തിനൊന്നും തയാറായിട്ടില്ലെന്നും അത്, തന്നെ വെട്ടിനിരത്താന്‍ പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളാല്‍ ആരോപിക്കപ്പെട്ട കെട്ടുകഥ മാത്രമായിരുന്നുവെന്നുമാണ്. ആ റിപ്പോര്‍ട്ടോടുകൂടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം മുറിവേറ്റ ജവാന്മാര്‍ക്ക് രക്തദാനം ചെയ്യുന്നതിന് വ്യക്തമായും എതിരായിരുന്നെന്നും വിഎസ്അടക്കമുള്ള സഖാക്കളെല്ലാം ചൈനയുടെ പക്ഷത്തു തന്നെയായിരുന്നെന്നും വ്യക്തമാകുന്നു.
ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന മണ്ണിനുവേണ്ടിയുള്ള യുദ്ധമെന്നു പറഞ്ഞ് പ്രായോഗികമായി ‘ഏറ്റവും പ്രഗത്ഭനായ’ ചൈനാ പക്ഷ കമ്യൂണിസ്റ്റ് ചാരന്‍ എന്ന വിശേഷണത്തിന് ഏലങ്കുളത്ത് മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അര്‍ഹനാകുന്നതുവരെ രാജ്യം കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചൈന ആക്രമിച്ചു കയറിയതിന് ഉത്തരവാദികള്‍ നെഹ്രു നേതൃത്വം കൊടുക്കുന്ന ഇന്ത്യയായിരുന്നു. ചൈനയുടെ ആ ‘സഖാവ്’ പറഞ്ഞു: ‘ടിബറ്റന്‍ പ്രതിവിപ്ലവകാരികളോട് സഖ്യത്തിലാകുന്നതിന് വഴിയൊരുക്കിയ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ വര്‍ഗ സമീപനമാണ് ഇന്ത്യാ ചൈനാ ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകുന്നതിന് ഇടവരുത്തിയതെന്ന കാര്യത്തോട് ഞങ്ങള്‍ക്ക് കണ്ണടയ്ക്കാനാകില്ല. 1962 ഒക്ടോബറിലെ ചൈനയുടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം അതിന് മുമ്പുള്ള ആഴ്ചകളില്‍ പ്രകോപനപരമായ മനോഭാവം സ്വീകരിച്ച ഭാരതത്തിലെ ഭരണവര്‍ഗവും കൂടി ഭാഗിച്ചെടുക്കണമെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്; ആ അഭിപ്രായം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയാറില്ല.’ മറ്റു കാരണങ്ങളുടെ പേരിലാണെങ്കില്‍ പോലും, 1957 ല്‍ കേരള മുഖ്യമന്ത്രിയായ ഇ.എം.എസ്സിനെ വിമോചന സമരത്തിലൂടെ 1959ല്‍ പുറത്താക്കിയ കേരള ജനതയോടും ആ വലിയ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മന്നത്തു പദ്മനാഭനോടും ഭാരതം കടപ്പെട്ടിരിക്കുന്നു. ചൈനയുടെ ആക്രമണകാലത്ത് ഇഎംഎസ്സ് മുഖ്യമന്ത്രിയായി തുടര്‍ന്നിരുന്നെങ്കില്‍ അത് ഭാരതത്തിന്റെ താത്പര്യങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമായിരുന്നെന്ന് പ്രത്യേകിച്ചൊരു പഠനം ഉണ്ടാകേണ്ടതുണ്ട്.
സഖാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതെങ്ങനെ?
ആ യുദ്ധത്തില്‍ ചൈന അനായാസമായി വിജയിക്കുകയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ ഭരണത്തിലെത്തിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് അത്തരം പരസ്യ നിലപാടുകളിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്തു ചാടിയത്. ചൈനയുടെ വിജയം ഉറപ്പാണെന്നു കരുതുവാന്‍ അവര്‍ക്ക് പ്രചോദനം നല്‍കിയ കണക്കുകൂട്ടലുകള്‍ പലതായിരുന്നു: ഒന്ന്, 1947 മുതല്‍ 1962 വരെ ഭാരതം ഭരിച്ച ജവഹര്‍ലാല്‍ നെഹ്രുവിന്റെ അവഗണന കൊണ്ട് ഏറ്റവും പരിമിതവും അടിസ്ഥാനപരവുമായ വളര്‍ച്ചപോലും എത്താതിരുന്ന പ്രതിരോധ സംവിധാനം. രണ്ട്, തങ്ങളുടെ വെട്ടില്‍ വീണ് കമ്യൂണിസ്റ്റ് രാജ്യങ്ങളായ സോവിയറ്റ് യൂണിയനോടും ചൈനയോടും ചങ്ങാത്തവും അമേരിക്കയോട് അകല്‍ച്ചയും പാലിച്ച നെഹ്രു ഭരണകൂടത്തെ രക്ഷിക്കാന്‍ അമേരിക്ക തയാറാകാന്‍ സാദ്ധ്യതയില്ല. മൂന്ന്, അതിനോടകം ചൈനയും സോവിയറ്റ് യൂണിയനും തമ്മിലുള്ള അകല്‍ച്ച വളര്‍ന്നു തുടങ്ങിയെന്നത് ശരിയാണെങ്കിലും അക്കാലത്ത് ക്യൂബയുടെ പേരില്‍ അമേരിക്കയുമായി ഒരു പോര്‍മുഖം തുറന്നു കഴിഞ്ഞിരുന്നതുകൊണ്ട് സോവിയറ്റ് യൂണിയന്‍ ഭാരതത്തെ സഹായിക്കാനെത്താനിടയില്ല. നാല്, ഗാന്ധി വധത്തിന്റെ പേരില്‍ കള്ളക്കഥയുണ്ടാക്കി രാഷ്ട്രീയ സ്വയംസേവക സംഘത്തെ നിരോധിക്കുകയും ഹൈന്ദവദേശീയതയുടെ സന്നദ്ധസേവകരെ, കമ്യൂണിസ്റ്റുകളെ കൂട്ടുപിടിച്ച്, വേട്ടയാടിയ നെഹ്രു ഭരണകൂടത്തിന് വലിയ സംഖ്യയുള്ള ദേശീയ ജനസമൂഹത്തിന്റെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല.
സഖാക്കളുടെ രണ്ടാമത്തെയും നാലാമത്തെയും കണക്കുകൂട്ടലുകള്‍ തെറ്റി. സഹായത്തിനു വേണ്ടി ആദ്യം നെഹ്രു സമീപിച്ചപ്പോള്‍ സഹായിക്കാന്‍ വലിയ ഉത്സാഹം കാട്ടാതിരുന്ന ജോണ്‍ എഫ്.കെന്നഡിയുടെ ഭരണകൂടം മാറി ചിന്തിച്ചു; ചൈനയുടെ ആക്രമണം തുടര്‍ന്നാല്‍ സഹായവുമായി അമേരിക്കയെത്തുമെന്ന അന്തര്‍ദേശീയ സാഹചര്യം ഉരുത്തിരിഞ്ഞു വന്നു. സോവിയറ്റ് യൂണിയനെന്ന കമ്യൂണിസ്റ്റ് അയല്‍രാജ്യത്തെ തകര്‍ക്കാന്‍ അവരുടെ ശത്രുക്കളായ അമേരിക്കയുടെ സഹായം തേടുകയെന്ന രണതന്ത്രം ആലോചിച്ചു തുടങ്ങിക്കഴിഞ്ഞിരുന്ന ചൈന അമേരിക്കയുമായി ഒരു ഏറ്റുമുട്ടല്‍ ആ സാഹചര്യത്തില്‍ ഒഴിവാക്കുന്നതാണ് ആത്യന്തികമായി പ്രയോജനപ്പെടുകയെന്ന് ചിന്തിച്ചിരിക്കാനും ഇടയുണ്ട്. കാറ്റു മാറി വീശിത്തുടങ്ങിയപ്പോള്‍ ചൈന പിടിച്ചെടുത്ത ഇന്ത്യയുടെ ഭൂപ്രദേശം കയ്യടക്കിക്കൊണ്ട് യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ തയാറായി. അതോടെ വെട്ടിലായത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരാണ്. ആ യുദ്ധത്തില്‍ ചൈനയുടെ പിന്‍മാറ്റത്തിന് സമ്മര്‍ദ്ദം ചെലുത്തിയതിനാണ് അമേരിക്കയോട് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് ഇന്നും ഒടുങ്ങാത്ത പക. ഭാരതത്തിനുള്ളിലാണെങ്കില്‍, യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘവും ജനസംഘവും അവരോടൊപ്പമുള്ള പൊതുസമൂഹവും നെഹ്രു ചെയ്ത കൊടുംക്രൂരതകള്‍ മറന്ന് പ്രതിരോധത്തിനുള്ള ഭാരതത്തിന്റെ പരിശ്രമങ്ങളില്‍ പൂര്‍ണ്ണമായും അണിചേരുകയാണുണ്ടായത്. ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ദേശീയ പ്രതിരോധത്തിനും പരമവൈഭവത്തിനും വേണ്ടി സ്വയം സമര്‍പ്പിച്ച പ്രസ്ഥാനമെന്ന നിലയില്‍ അന്ന് ചൈനയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്നതുപോലെ പിന്നീടാണെങ്കിലും ചൈനീസ് കടന്നുകയറ്റത്തിനോ കമ്യൂണിസ്റ്റ് പിടിച്ചടക്കലിനോ ശ്രമങ്ങളുണ്ടായാല്‍ ഫലപ്രദമായി എതിര്‍ത്തു തോല്‍പ്പിക്കാന്‍, ആരാണ് ഭരിക്കുന്നതെന്ന് കണക്കിലെടുക്കാതെ, രാഷ്ട്രീയ സ്വയംസേവക സംഘം കളത്തിലുണ്ടാകുമെന്നതാണ് സഖാക്കള്‍ക്ക് സംഘത്തോടുള്ള അടങ്ങാത്ത ഭയം.
ഗതികെട്ട സഖാക്കള്‍
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ദേശീയ നേതാക്കളുള്‍െപ്പടെ നല്ലൊരു വിഭാഗത്തെ, അവരുടെ ചാരപ്രവൃത്തികളില്‍ സഹികെട്ട്, നെഹ്രുസര്‍ക്കാര്‍ ജയിലിലടച്ചു. ഭാരതത്തിന്റെ വിശാല ജനസമൂഹം (ചില പരിമിത മേഖലകളിലൊഴികെ) അവരെ രാജ്യദ്രോഹികള്‍ എന്ന് തിരിച്ചറിഞ്ഞ്, ഒറ്റുകാരെന്ന് വിളിച്ച് ഒറ്റപ്പെടുത്തി. കമ്യൂണിസ്റ്റുകാരനെന്ന് പോലീസ് റിപ്പോര്‍ട്ടു ചെയ്താല്‍ പട്ടാളത്തിലും സര്‍ക്കാര്‍ സര്‍വീസിലും ജോലി പോലും കിട്ടാത്ത അവസ്ഥയിലേക്ക് സാധാരണ സഖാക്കളെ തള്ളിവിട്ടു. പക്ഷേ അവിടെയും കമ്യൂണിസ്റ്റുകാരിലെ മിടുക്കര്‍ അസാമാന്യ അവസരവാദവും അടവുനയവും പ്രകടമാക്കിക്കൊണ്ട് നെഹ്രുവിന്റെ പിന്‍ഗാമികളുടെ കാലുപിടിച്ച് ചരിത്രം എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, എന്നീ ലേബലുകളില്‍ കുബുദ്ധിജീവികളുടെ കൂട്ടായ്മയുണ്ടാക്കി അന്നം തേടുവാന്‍ വഴിയുറപ്പാക്കി.
ഒരിക്കല്‍ ചതിയിലൊരു ആക്രമണവിജയം തരപ്പെടുത്തിയ മാവോയിസ്റ്റ് ഭരണകൂടം, വീണ്ടുമെന്നെങ്കിലും ആക്രമിച്ചാല്‍ പ്രതിരോധിക്കാനുള്ള ശ്രമം ഭാരതം തുടങ്ങിക്കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞു. നെഹ്രുവിന്റെ ഭാരതം നിഷ്‌ക്രിയത്വത്തിന്റെ ചേരിചേരാനയം സ്വീകരിച്ചപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഭാരതം ശാക്തികചേരികളില്‍ നിന്നകന്നു നില്‍ക്കുന്നത് തുടര്‍ന്നെങ്കിലും നിഷ്‌ക്രിയത്വം ഉപേക്ഷിച്ചു. പ്രതിരോധത്തിന് ഊന്നല്‍ നല്‍കി. സൈന്യത്തെ അനാവശ്യമെന്ന് കണക്കാക്കിയിരുന്ന നെഹ്രുവിന്റെ സമീപനം തിരുത്തി ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രവാക്യം രാജ്യത്തിന്റെ മുന്‍ഗണനകളെന്താണെന്നതിന്റെ സൂചനകള്‍ ചൈനയ്ക്ക് ഉള്‍പ്പെടെ കൃത്യമായി നല്‍കി. അമേരിക്കയുടെ തടസ്സങ്ങള്‍ക്ക് ചെവികൊടുക്കാതെ ആണവോര്‍ജ്ജ സാദ്ധ്യതകളന്വേഷിച്ചു തുടങ്ങിയ ഭാരതം സോവിയറ്റ് റഷ്യന്‍ മാതൃകയിലുള്ള ഭരണവികസന മാതൃകകളുടെ പരിമിതികളില്‍ നിന്നുപുറത്തുവന്ന് സ്വന്തം വഴികള്‍ തിരഞ്ഞെടുക്കാനുള്ള ധീരതയും പ്രകടമാക്കി. അതിനിടയില്‍ 1965ല്‍ അമേരിക്കയില്‍ നിന്നും കിട്ടിയ ആയുധങ്ങള്‍ നല്‍കിയ ആവേശത്തില്‍ പാകിസ്ഥാന്‍ നടത്തിയ കടന്നാക്രമണത്തെ ഭാരതം തിരിച്ചടിച്ചു പരാജയപ്പെടുത്തിയത് ചൈനയുടെ കണ്ണും തുറപ്പിച്ചു. അത് ഭാരതത്തെ കടന്നാക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ചൈനയ്ക്ക് ഇനിയത്ര എളുപ്പമാകില്ലെന്ന ബോദ്ധ്യം മാവോയിലുളവാക്കി. റിച്ചാര്‍ഡ് നിക്‌സനും ഹെന്റി കിസിഞ്ചറും നയിച്ചിരുന്ന അമേരിക്കന്‍ ‘മുതലാളിത്ത’ ഭരണകൂടത്തിന്റെ കാല്‍ക്കീഴില്‍ മാവോയുടെ ചൈന അണിനിരന്നതും അമേരിക്കയുടെ സഖ്യകക്ഷിയായ പാകിസ്ഥാനെ സ്വന്തം കൂട്ടുകക്ഷിയായി കുബുദ്ധിയോടെ അരിയിട്ടു വാഴിച്ചതും ആ സാഹചര്യത്തിലാണ്. അങ്ങനെ വളര്‍ന്ന അമേരിക്ക-ചൈന-പാക് അച്ചുതണ്ടിന് സോവിയറ്റ് യുണിയനും ഭാരതവുമായിരുന്നു ശത്രുപക്ഷത്ത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവും പിന്നീടുണ്ടായ ഭാരതത്തിലെ ഭരണമാറ്റവും സോവിയറ്റ് കമ്യൂണിസ്റ്റ് സാമ്രാജ്യത്വ ഭരണകൂടത്തിന് ഇവിടെ സ്വാധീനമേറുന്ന അവസ്ഥയുണ്ടാക്കി. പ്രധാനമന്ത്രി ഇന്ദിരയടക്കം ക്യാബിനറ്റംഗങ്ങളില്‍ വരെ സോവിയറ്റ് പിടി മുറുകി. നീതിന്യായ കോടതികള്‍, ബ്യൂറോക്രസി, മാധ്യമങ്ങള്‍ തുടങ്ങിയ എല്ലാ നിര്‍ണ്ണായക മേഖലകളിലും സോവിയറ്റ് കമ്യൂണിസ്റ്റ് സാന്നിദ്ധ്യം പ്രകടമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇടത്-വലത് കമ്യൂണിസ്റ്റു പാര്‍ട്ടികളും അവയുടെ പല നേതാക്കളും സോവിയറ്റ് കെജിബിയുടെ ‘പേ റോളില്‍’ സ്ഥാനം പിടിച്ചു. അതിനിടെ, സോവിയറ്റ് പിന്തുണയോടെ 1971ല്‍ ഭാരതം പാകിസ്ഥാനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് രണ്ട് കഷണങ്ങളാക്കി; ബംഗ്ലാദേശിനെ വിമോചിപ്പിച്ചു. ചൈനയുടെ അന്നത്തെ പ്രതിരോധമന്ത്രി ലിന്‍ ബിയാധോ ഉയര്‍ത്തിയ ആന്തരിക അട്ടിമറി ഭീഷണിയെ ഭയന്ന മാവോ ചൈനയ്ക്ക് പുറത്തൊരു കാര്യത്തിലിടപെടാവുന്ന അവസ്ഥയിലായിരുന്നില്ലെന്നതുകൊണ്ട് പാകിസ്ഥാനെ രണ്ടാകുന്നതില്‍ നിന്ന് രക്ഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അന്തിമ പോരാട്ടത്തില്‍ ഇടപെട്ട് സഖ്യകക്ഷിയായ പാകിസ്ഥാനെ രക്ഷിക്കാന്‍ അമേരിക്കയ്ക്കും കഴിഞ്ഞില്ല; ‘ഏഴാം കപ്പല്‍ പട’ പരിഹസിക്കപ്പെടുവാനുള്ള കാര്‍ട്ടൂണ്‍ പ്രതിരൂപമായി മാറി. പക്ഷേ അമേരിക്ക-ചൈന-പാക് കൂട്ടുകെട്ടിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൂട്ടു പരിശ്രമങ്ങളുടെ ഫലമായി സോവിയറ്റ് യൂണിയനെ അഫ്ഗാന്‍ വിഷയത്തില്‍ തകര്‍ക്കുവാന്‍ കഴിഞ്ഞു. അതോടെ പരാജയം നുകര്‍ന്ന അവിടത്തെ കമ്യൂണിസ്റ്റ് ഭരണത്തെ മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന ഭരണാധികാരിയെ ഉപയോഗിച്ചു കൊണ്ടുതന്നെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. സോവിയറ്റ് യൂണിയനെ തന്നെ വിഭജിച്ചില്ലാതാക്കാനും കഴിഞ്ഞു.
സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതില്‍ വിജയം കണ്ട ചൈനാ അമേരിക്കന്‍ കൂട്ടുകെട്ടിന്റെയും അവരുടെ ആശ്രിത രാജ്യമായിരുന്ന പാകിസ്ഥാന്റെയും അടുത്ത ലക്ഷ്യം ഭാരതത്തെ തകര്‍ക്കുവാന്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനവും കശ്മീര്‍ വിഘടനവാദവും അടക്കം ഉപയോഗിച്ചുകൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തകയായിരുന്നു. അതിനിടെ രാജീവ്ഗാന്ധി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്, വി.പി. സിംഗ് പ്രധാനമന്ത്രിയായതോടെ, ഭാരതത്തില്‍ ഏകക്ഷിഭരണവും ഭരണസ്ഥിരതയും തകര്‍ന്നു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള സോണിയാ കോണ്‍ഗ്രസ്സിനും ഇസ്ലാമിക തീവ്രവാദികളുടെയും പാകിസ്ഥാന്റെയും പിന്തുണയുള്ള ഭാരതത്തിനുള്ളിലെ മുസ്ലീം രാഷ്ട്രീയ തത്പര സമൂഹങ്ങള്‍ക്കും നാടന്‍/കാടന്‍ കമ്യൂണിസ്റ്റുകളടങ്ങുന്ന ചൈനാ പക്ഷക്കാരായ കമ്യൂണിസ്റ്റു പരിവാറിനും ഭാരതം പിടിച്ചെടുക്കാനുള്ള പണിതുടങ്ങാമെന്ന അപകടകരമായ അവസ്ഥയുണ്ടായി. പക്ഷേ തൊണ്ണൂറുകളുടെ അവസാനം അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഭാരതീയ ദേശീയ ശക്തികള്‍ അധികാരത്തില്‍ വന്നതോടെ ഈ രാഷ്ട്രം അജയ്യതയുടെ തലത്തിലേക്ക് വളര്‍ന്നു തിളങ്ങി. ആണവ പരീക്ഷണവും കാര്‍ഗില്‍ യുദ്ധവിജയവും വളരുന്ന ഭാരതത്തിന്റെ ശക്തിയുടെ ദിശാസൂചകങ്ങളായി.
ഭാരതത്തിന്റെ പുറത്തുള്ള ശത്രുക്കളും അവരുടെ അകത്തുള്ള മിത്രങ്ങളും തങ്ങളുടെ അജണ്ടകള്‍ പൊളിയുമെന്നത് ഉറപ്പായതോടെ, ഒന്നിക്കുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയും ചൈനയും പാകിസ്ഥാനും പുറത്തു നിന്നും അവരെ ഭാരതത്തിനുള്ളില്‍ സഹായിക്കുന്ന സോണിയയും ഒവൈസിയും കുഞ്ഞാലിക്കുട്ടിയും പ്രകാശ് കാരാട്ടും എല്ലാം ഒന്നിച്ച് ചേര്‍ന്നുണ്ടാക്കിയ അവസരവാദികളുടെ കൂട്ടുകെട്ട് വാജ്‌പേയി ഭരണം ഒഴിവാക്കി യുപിഎ ഭരണത്തിനു തുടക്കം കുറിച്ചു. ഡോ. മന്‍മോഹന്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി സോണിയ നടത്തിയ ഭരണം ഭാരതത്തിന്റെ താത്പര്യങ്ങള്‍ ബലികഴിച്ച് അമേരിക്കയുടെയും പാകിസ്ഥാന്റെയും ചൈനയുടെയും താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. അതിനിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന പരാതിയില്‍ ചൈനാപക്ഷ മാര്‍ക്‌സിസ്റ്റുകാര്‍ യുപിഎയുടെ കാലുവാരിയതും ഭാരതം കണ്ടു. എന്നാല്‍ അക്കാലത്തു തന്നെ സഖാക്കളെ കടത്തിവെട്ടി കോണ്‍ഗ്രസ്സുകാര്‍ രാജ്യതാത്പര്യങ്ങള്‍ ബലികഴിക്കുന്നതിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കരാറിലേര്‍പ്പെടുന്നതും രാജീവ് ഗാന്ധി ഫൗണ്ടേഷനിലൂടെ പ്രതിഫലം പറ്റുന്നതും ഭാരതത്തിന് കാണേണ്ടിവന്നു. ചൈനയ്ക്കും പാകിസ്ഥാനും അതിര്‍ത്തി കടക്കാന്‍ അവസരം, ചൈനയുടെ വാണിജ്യ താത്പര്യങ്ങളുടെ വഴിവിട്ട സംരക്ഷണം, സീതാറാം യച്ചൂരിയുടെ നേതൃത്വത്തില്‍ നേപ്പാളിനെ ഭാരതത്തില്‍ നിന്നകറ്റി ചൈനയുടെ പക്ഷത്തെത്തിക്കാനുള്ള സത്വര പ്രവര്‍ത്തനങ്ങള്‍ അങ്ങനെ ശത്രുരാജ്യങ്ങള്‍ക്ക് എന്തിനും ഏതിനും അരങ്ങൊരുക്കിയ ഒരു ഭരണകാലഘട്ടമായിരുന്നു അതെന്നതിന് ചരിത്രം സാക്ഷിയായി.
(തുടരും)