നവംബര്‍ 27: കേസരി സമാരംഭദിനം
1925ലെ വിജയദശമി ദിനത്തിലാണ് പൂജനീയ ഡോക്ടര്‍ജി നാഗ്പൂരില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് തുടക്കം കുറിച്ചത്. അക്കാലത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പല സംഘടനകളും സമ്മേളനത്തോടു കൂടി തുടങ്ങിയവയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ഉദാഹരണങ്ങളാണ്. നാടിന്റെ നാനാഭാഗങ്ങളിലെ പൗരപ്രമുഖരായ വ്യക്തികളെ വിളിച്ചു ചേര്‍ത്ത് അവരുടെ മുന്നില്‍ വലിയ പ്രസംഗങ്ങള്‍ നടത്തുകയും പ്രമേയങ്ങള്‍ പാസാക്കുകയുമായിരുന്നു അവയുടെ പൊതുരീതി. ഇവയില്‍ നിന്നു വ്യത്യസ്തമായി ഒരു പ്രദേശത്തെ ഏതാനും വിദ്യാര്‍ത്ഥികളെ ഒരുമിപ്പിച്ചു കൂട്ടി അവരുടെ മുന്നില്‍ രാഷ്ട്രസംബന്ധിയായ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഡോക്ടര്‍ജി സംഘത്തിനു തുടക്കം കുറിച്ചത്. ശാഖയെന്നു പിന്നീട് അറിയപ്പെട്ട ഇത്തരം കൂടിച്ചേരലുകള്‍ പ്രസംഗത്തിനും പ്രമേയത്തിനും പകരം ഹൃദയബന്ധത്തിനു പ്രാധാന്യം നല്‍കി. ദേശസ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ട ശാഖകളില്‍ നിന്ന് ഉത്തമവ്യക്തികളും പ്രവര്‍ത്തകരും വളര്‍ന്നു വന്നു. അത്തരം പ്രവര്‍ത്തകര്‍ ദേശവ്യാപകമായി സഞ്ചരിച്ച് നിരവധി ശാഖകള്‍ ആരംഭിച്ചു. 1940 ല്‍ ഡോക്ടര്‍ജിയുടെ അന്ത്യകാലമാവുമ്പോഴേക്കും ഭാരതത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും സംഘത്തിന്റെ ശാഖകള്‍ ആരംഭിക്കപ്പെട്ടിരുന്നു. ഡോക്ടര്‍ജിക്കുശേഷം സര്‍സംഘചാലകനായ പൂജനീയ ഗുരുജിയുടെ നേതൃത്വത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിച്ചു. ഗുരുജിയുടെ ആഹ്വാനം ചെവിക്കൊണ്ട് നിരവധി യുവാക്കള്‍ പ്രചാരകന്മാരായി രംഗത്തിറങ്ങി. അക്കൂട്ടത്തില്‍ നിയമബിരുദം നേടിയ യുവാവായിരുന്നു ദത്തോപാന്ത് ഠേംഗ്ഡ്ജി. 1942-ല്‍ കോഴിക്കോട്ടേക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് മലബാറില്‍ സംഘപ്രവര്‍ത്തനത്തിന്റെ അടിത്തറ പാകിയ ഠേംഗ്ഡ്ജിയെ 1944 ല്‍ മറ്റൊരു കമ്യൂണിസ്റ്റുവല്‍കൃത സംസ്ഥാനമായ ബംഗാളിലേക്കയച്ചു. പകരം നാഗ്പൂരില്‍ നിന്നു തന്നെയുള്ള പ്രചാരകനായ ശങ്കര്‍ ശാസ്ത്രിജിയെ കോഴിക്കോട്ടേക്കു നിയോഗിച്ചു. 1956 വരെ ഇവിടെ പ്രവര്‍ത്തിച്ച അദ്ദേഹം മലബാറില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
സ്വാതന്ത്ര്യത്തോടൊപ്പം ഭാരതവിഭജനമുണ്ടാകുകയും പാകിസ്ഥാനില്‍ പെട്ട പ്രദേശങ്ങളില്‍ രക്തപ്പുഴകള്‍ ഒഴുകുകയും ചെയ്ത സന്ദര്‍ഭത്തില്‍ മലബാറിലെ ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് ശങ്കരശാസ്ത്രിയുടെ നേതൃത്വത്തില്‍ സംഘമാണ്. 1921 ലെ മാപ്പിള ലഹളയുടെ തിക്തഫലങ്ങള്‍ അനുഭവിച്ച പ്രദേശം കൂടിയാണല്ലോ മലബാര്‍. പാകിസ്ഥാനു വേണ്ടി പ്രകടനങ്ങള്‍ നടന്ന പട്ടണമായിരുന്നു കോഴിക്കോട്. ഇന്ന് ഹമാസിനു വേണ്ടി ചില തല്പര കക്ഷികള്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുന്നതും കോഴിക്കോടു കേന്ദ്രമാക്കിയാണെന്നത് ചരിത്രത്തിന്റെ ഒരു തനിയാവര്‍ത്തനം തന്നെയാണ്.
വിഭജന സമയത്ത് ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അഭയാര്‍ത്ഥികളായിത്തീര്‍ന്നവരുടെ പുനരധിവാസത്തിനും വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ മൂലം ജനങ്ങള്‍ക്കിടയില്‍ സംഘത്തിന് വലിയ പ്രശസ്തി ഉണ്ടായി. സര്‍സംഘചാലക് പൂജനീയ ഗുരുജി ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ഒത്തുചേര്‍ന്നത്. സ്വാതന്ത്ര്യാനന്തരം സംഘപ്രവര്‍ത്തനം ദേശവ്യാപകമായി മുന്നേറിക്കൊണ്ടിരിക്കവേയാണ് 1948 ല്‍ ഗാന്ധിവധമെന്ന ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടാകുന്നത്. സംഘത്തിനുണ്ടായ ജനപ്രീതി കണ്ട് വിറളി പൂണ്ട നെഹ്‌റു സര്‍ക്കാര്‍ ഗാന്ധിവധത്തെ ഒരവസരമായി എടുത്ത് സംഘത്തെ അന്യായമായി നിരോധിച്ചു. ഗുരുജിയടക്കമുള്ള സംഘ കാര്യകര്‍ത്താക്കളെ ജയിലിലടച്ചു. നിരോധനത്തിനെതിരെ സംഘം നിരവധി കേന്ദ്രങ്ങളില്‍ ഗാന്ധിയന്‍ സമരമുറയനുസരിച്ച് സത്യഗ്രഹം നടത്തി. കേരളത്തിലെ സത്യഗ്രഹത്തിന്റെ കേന്ദ്രം കോഴിക്കോടായിരുന്നു. ഇവിടെ സമാധാനപരമായി സത്യഗ്രഹം നടത്തിയ സ്വയംസേവകരെ ഗാന്ധിജിയുടെ പേരുപറഞ്ഞ് അധികാരം പിടിച്ചു പറ്റിയ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന കെ.പി.കേശവമേനോന്‍ പത്രാധിപരായിരുന്ന മാതൃഭൂമി ഈ മര്‍ദ്ദനത്തിനെതിരെ അന്ന് മുഖപ്രസംഗമെഴുതുകയുണ്ടായി.
എന്നാല്‍ ഗാന്ധിവധത്തില്‍ ആര്‍.എസ്.എസ്സിനു പങ്കില്ലെന്ന കോടതി വിധിയെ തുടര്‍ന്ന് സംഘനിരോധനം നീക്കുകയും പൂജനീയ ഗുരുജി കോഴിക്കോട് സന്ദര്‍ശിക്കുകയും ചെയ്ത സമയത്ത് ഇതായിരുന്നില്ല പത്രങ്ങളുടെ സമീപനം. ഗുരുജി പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ യോഗത്തിലേക്ക് പത്രപ്രതിനിധികളെ ക്ഷണിക്കുകയും അവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിലും പിറ്റെ ദിവസത്തെ പത്രങ്ങളില്‍ ഗുരുജിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഒരു വരി പോലും വന്നില്ല. അന്ന് കോഴിക്കോട്ട് പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിജി ഒരു പത്രാധിപരോട് ഇതിനെ കുറിച്ചു ചോദിച്ചപ്പോള്‍ ‘നിങ്ങളുടെ പരിപാടി വളരെ നന്നായിരുന്നു എന്നു ഞാനറിഞ്ഞു, എന്നാല്‍ ഞങ്ങളുടെ പത്രത്തിന്റെ നയം ആ വാര്‍ത്ത നല്‍കാന്‍ ഞങ്ങളെ അനുവദിച്ചില്ല’ എന്ന മറുപടിയാണ് ലഭിച്ചത്.
‘അന്ധകാരത്തെ ശപിച്ചിട്ടു ഫലമില്ല, അതു നീക്കാന്‍ ഒരു കൈത്തിരി കത്തിക്കുകയാണ് വേണ്ടത്’ എന്നു ചിന്തിച്ച ശങ്കര ശാസ്ത്രിജി സംഘത്തിനു സ്വന്തമായി ഒരു പ്രസിദ്ധീകരണം തുടങ്ങാന്‍ തീരുമാനിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ പടഹധ്വനിയായിരുന്ന തിലകന്റെ കേസരിയെ അനുസ്മരിച്ചുകൊണ്ട് പുതിയ പ്രസിദ്ധീകരണത്തിന് ‘കേസരി’ എന്നു നാമകരണവും നടത്തി. ഇതര ഭാഷകളിലും സംഘ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ച കാലഘട്ടം കൂടിയായിരുന്നു അത്. സംഘ അനുഭാവികളില്‍ നിന്നു ശേഖരിച്ച 13 രൂപയുടെ മൂലധനത്തോടെയാണ് കേസരി ആരംഭിച്ചത്.
1951 നവംബര്‍ 27-നാണ് ചെറിയ രൂപത്തില്‍ നാല് പേജില്‍ കേസരിയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. അന്ന് കോഴിക്കോട്ട് പ്രചാരകനായിരുന്ന പരമേശ്വര്‍ജിയാണ് ‘ഞങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ കേസരിയുടെ ആദ്യ മുഖപ്രസംഗം എഴുതിയത്. ‘സത്യത്തിനും നീതിക്കും വേണ്ടിയാണ് കേസരി നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ ഒരു ചുറ്റുപാടില്‍, സത്യവും നീതിയും എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വാസ്തവങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണിക്കുവാനാണ് ഞങ്ങളുടെ പരിശ്രമം.’ പരമേശ്വര്‍ജി അന്നെഴുതിയ അതേ വാക്കുകളാണ് എഴുപത്തിരണ്ടു വര്‍ഷം പിന്നിടുന്ന ഇന്നും കേസരിയുടെ മുന്നില്‍ മാര്‍ഗ്ഗദീപമായി പ്രശോഭിക്കുന്നത്.
ടിപ്പുവിന്റെ പടയോട്ടവും 1921 ലെ മാപ്പിള കലാപവും തകര്‍ത്തു തരിപ്പണമാക്കിയ മലബാറിലെ ഹിന്ദു സമാജത്തെ സംഘടിപ്പിച്ച്, ആത്മവിശ്വാസം നല്‍കുക എന്ന ശ്രമകരമായ ദൗത്യമാണ് സംഘം ഏറ്റെടുത്തിരുന്നത്. ക്ഷേത്രങ്ങള്‍ തകര്‍ന്നു കിടന്നതും കേരളത്തില്‍ വ്യാപകമായി നടന്ന മതംമാറ്റങ്ങളും ഹിന്ദുക്കളുടെ ശക്തി ക്ഷയിപ്പിച്ചിരുന്നു. അങ്ങാടിപ്പുറം തളി ക്ഷേത്ര വിമോചന പ്രക്ഷോഭം, മലപ്പുറം ജില്ലാ വിരുദ്ധ സമരം, ഗോവധ നിരോധന പ്രക്ഷോഭം, നിലയ്ക്കല്‍ സമരം, മാറാട് കൂട്ടക്കൊലക്കെതിരായ പ്രതിഷേധം തുടങ്ങി സംഘപ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിയ പ്രധാന പ്രക്ഷോഭങ്ങളുടെ ആശയ പ്രചരണത്തിന്റെ മുഖ്യ മാധ്യമം കേസരിയായിരുന്നു. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ പത്രമാരണ നിയമം മൂലം കേസരിയുടെ പ്രസിദ്ധീകരണം മുടങ്ങിയെങ്കിലും കെ.പി.കേശവമേനോനെ പോലുള്ള ദേശസ്‌നേഹികളുടെ ശ്രമഫലമായി മൂന്നു മാസത്തിനകം പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ കഴിഞ്ഞത് ആ ഇരുണ്ട കാലഘട്ടത്തിലും സംഘപ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി. കേരളത്തിന്റെ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മണ്ഡലങ്ങളെയും ദേശീയതയുടെയും സംസ്‌കാരത്തിന്റെയും വെളിച്ചത്തില്‍ വിശകലനവിധേയമാക്കി ജനങ്ങള്‍ക്കു മുമ്പില്‍ സത്യത്തെ അവതരിപ്പിക്കുന്നതിന് കേസരി വലിയ പ്രാധാന്യം നല്‍കി. കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ ബോധം രൂപപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കേസരി നിളാ നദിയെ കുറിച്ചുള്ള വിശേഷാല്‍ പതിപ്പ് ഇറക്കിക്കൊണ്ട് ഈ രംഗത്തെ അഗ്രഗാമിയായി.
2020 ഡിസംബറില്‍ കോഴിക്കോട് ചാലപ്പുറത്ത് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്ത കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം കേസരിയുടെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ്. കേസരി വാരിക, റഫറന്‍സ് ലൈബ്രറി, സെമിനാര്‍ ഹാളുകള്‍, മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, ജന്മഭൂമി ദിനപത്രം എന്നിവയും ഭാരതീയ വിചാരകേന്ദ്രം, ഭാരതീയ വിദ്യാനികേതന്‍, തപസ്യ തുടങ്ങിയ വിവിധ ക്ഷേത്ര സംഘടനകളുടെ കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന ഈ ബഹുനില മന്ദിരം കേരളത്തിലെ ഹിന്ദു സമാജത്തിന്റെ ഒരു അഭിമാന സ്ഥാപനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം കേസരി ഭവനില്‍ പത്തു ദിവസത്തെ വിപുലമായ നവരാത്രി ആഘോഷം ഉള്‍പ്പെടെ നിരവധി സാംസ്‌കാരിക പരിപാടികളും നടന്നു വരുന്നു. സംഘത്തിന്റെ ശതാബ്ദിക്കു മുന്നോടിയായി ‘അമൃതശതം’ എന്ന പേരിലുള്ള പ്രഭാഷണ പരമ്പര ഇപ്പോള്‍ നടന്നു വരികയാണ്.
കേരളത്തിന്റെ പാരമ്പര്യം ഭാരതീയ സംസ്‌കാരത്തില്‍ അടിയുറച്ചതും ഹൈന്ദവവുമാണ്. സെമിറ്റിക് മതങ്ങളും ഭൗതികവാദികളായ കമ്മ്യൂണിസ്റ്റുകളും മതപ്രീണനം മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന കപട മതേതരത്വം കേരളത്തിന്റെ തനത് സാംസ്‌കാരിക ബോധത്തെ തകര്‍ക്കാന്‍ ശ്രമിച്ചു വരുന്നു. ആദ്ധ്യാത്മികാചാര്യന്മാര്‍ നേതൃത്വം നല്‍കിയ നവോത്ഥാനം കേരളത്തില്‍ വലിയ പരിവര്‍ത്തനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇതിനെ പിറകോട്ടു കൊണ്ടുപോകുന്ന പല നിഷേധാത്മക പ്രവണതകളും ഇന്ന് കേരളത്തില്‍ വളര്‍ന്നു വരികയാണ്. ഈ സാഹചര്യത്തില്‍ സാംസ്‌കാരിക ദേശീയതയുടെ ശബ്ദമായ കേസരിയുടെ പ്രസക്തി ഉത്തരോത്തരം വര്‍ദ്ധിച്ചു വരികയാണ്.