2023 ഏപ്രില്‍ 27ന് പാലക്കാട് സംഘശിക്ഷാവര്‍ഗ്ഗില്‍ ഒരു ബൗദ്ധിക്കിന് പോകാനുണ്ടായിരുന്നു. പോകുന്ന വഴി ഒറ്റപ്പാലത്തിറങ്ങി ഹരിയേട്ടനെ കാണാന്‍ തീരുമാനിച്ചു. തണല്‍ ബാലാശ്രമത്തിന്റെ ചുമതലയുള്ള ശശിയേട്ടനെ ഫോണ്‍ ചെയ്തും ഹരിയേട്ടനെ വാട്ട്‌സ് ആപ്പിലൂടെയും ചെല്ലുന്ന വിവരം അറിയിച്ചു.രാവിലെ കോഴിക്കോട്ടു നിന്ന് കോയമ്പത്തൂര്‍ ഫാസ്റ്റില്‍ കയറി, ഒറ്റപ്പാലത്തിറങ്ങി, ഓട്ടോയില്‍ പത്തുമണിയോടെ ബാലാശ്രമത്തിലെത്തി.
ആശ്രമത്തിന്റെ പൂമുഖത്ത് സന്ദര്‍ശകരെ കാണാന്‍ പാകത്തില്‍ ഹരിയേട്ടന്‍ ഇരിക്കുന്നു. മുന്നിലെ എഴുത്തു മേശയില്‍ എഴുത്തു സാമഗ്രികളും പുസ്തകങ്ങളും അടുക്കി വെച്ചിട്ടുണ്ട്. ഇക്കാലത്തെ എല്ലാവരെയും പോലെ ഹരിയേട്ടനും ഫോണിലാണ്. (ഹരിയേട്ടനെ പോലെ 90 കഴിഞ്ഞ എത്ര പേരുണ്ടാവും വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരായിട്ട് എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു.) നമസ്‌തെ പറഞ്ഞ് മുന്നിലെ കസേരയില്‍ ഇരുന്നു. ഹരിയേട്ടന്‍ മുഖമുയര്‍ത്തി. പിന്നെ പതിവു രീതിയില്‍ അന്വേഷണം.
‘രാമചന്ദ്രന്‍ എങ്ങനെ വന്നു?’
(കോഴിക്കോട്ടു നിന്ന് കോയമ്പത്തൂര്‍ ഫാസ്റ്റില്‍ ഒറ്റപ്പാലത്തിറങ്ങി.)
‘അവിടെ നിന്നോ?’
( ഓട്ടോയില്‍)
‘ഓട്ടോയ്ക്ക് എത്ര രൂപയായി?’
(നൂറ് രൂപ)
‘ടിഫിന്‍ കഴിച്ചിട്ടാണോ വണ്ടി കയറിയത് ?’
(അതെ)
സംഭാഷണം ശ്രദ്ധിച്ച ശശിയേട്ടന്‍ അകത്തു പോയി ഒരു സ്റ്റീല്‍ ഗ്ലാസില്‍ ചായയുമായി വന്നു. ആ ലക്കം കേസരി ഹരിയേട്ടന്റെ മുഖചിത്രവുമായാണ് ഇറങ്ങിയത്. അതില്‍ ഹരിയേട്ടനുമായി സായന്ത് നടത്തിയ അഭിമുഖമുണ്ടായിരുന്നു. ഒരു കവറിലിട്ട് കൊണ്ടുവന്ന കേസരി ഹരിയേട്ടന് കൊടുത്തു. സംഭാഷണത്തിന് തടസ്സമുണ്ടാകരുതെന്നു കരുതിയാവണം തുറന്നു നോക്കാതെ അത് അരികിലെ തിണ്ണയിലേക്ക് മാറ്റിവെച്ചു. അതിനിടെ ശശിയേട്ടന്‍ കവര്‍ തുറന്ന് കേസരിയെടുത്ത് മറിച്ചു നോക്കി. മുഖചിത്രം ഹരിയേട്ടനെ കാണിച്ചപ്പോള്‍ ‘കവര്‍ തന്നപ്പോഴേ അത് കേസരിയാണെന്ന് ഞാന്‍ ഊഹിച്ചിരുന്നു’ എന്നു പറഞ്ഞു. അതിനിടെ സംഭാഷണത്തിനുസൗകര്യം ഹരിയേട്ടന്റെ വലതു ഭാഗത്തുള്ള കസേരയിലിരിക്കുന്നതായിരിക്കും എന്ന ശശിയേട്ടന്റെ അഭിപ്രായപ്രകാരം അങ്ങോട്ടു മാറിയിരുന്നു.
പി.കെ.ചന്ദ്രശേഖര്‍ജിയുടെ ഒരു ജീവചരിത്രം തയ്യാറാക്കി വരുന്ന വിവരം ഹരിയേട്ടനെ നേരത്തെ അറിയിച്ചിരുന്നു. അതിലേക്ക് ചില വിവരങ്ങള്‍ ഹരിയേട്ടനില്‍ നിന്നു ലഭിക്കുക എന്നതും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമായിരുന്നു. സംഭാഷണം ആ വഴിക്കായി. ചന്ദ്രശേഖര്‍ജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ പട്ടിക ഹരിയേട്ടന് കൈമാറി. അത് വായിച്ച ശേഷം ചന്ദ്രശേഖര്‍ജിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച പല വിവരങ്ങളും പറഞ്ഞു തന്നു. കൂട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ആരെയെല്ലാം കാണണം എന്നൊക്കെ പറഞ്ഞു തന്നു.
സംഭാഷണത്തിനിടെ പാലക്കാട് സംഘശിക്ഷാവര്‍ഗ്ഗിലേക്ക് ബൗദ്ധിക്കിന് പോകുകയാണെന്നു പറഞ്ഞപ്പോള്‍ ഹരിയേട്ടന്‍:
‘എന്താണ് ഇന്നത്തെ ബൗദ്ധിക് വിഷയം?’
(മാതൃഭാഷയും ദേശീയതയും)
‘എന്തൊക്കെയാണ് പറയാന്‍ പോകുന്നത്?’
(പ്രധാനമായും എല്ലാ ഭാരതീയ ഭാഷകളും ദേശീയ ഭാഷകളാണെന്ന് പൂജനീയ ഗുരുജി തമിഴ്‌നാട്ടില്‍ വെച്ചു പറഞ്ഞ സംഭവം)
‘ഗുരുജി സാഹിത്യ സര്‍വ്വസ്വത്തിലെ ആ ഭാഗം വായിച്ചിട്ടുണ്ടോ?’
( ഉണ്ട് )
‘ഇത് നല്ല വിഷയമാണ്. ചില ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ എല്ലാ ഭാരതീയ ഭാഷകളിലും ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍ക്ക് ഒരേ പദങ്ങളാണ് ഉപയോഗിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നു തന്നെ. അതുപോലെ ഋതുക്കള്‍ക്ക് എല്ലാ ഭാഷകളും ഒരേ പദങ്ങളാണ് ഉപയോഗിക്കുന്നത്.’
(ഭാരതീയ സാഹിത്യം പല ഭാഷകളിലായി എഴുതപ്പെട്ട ഒന്നാണെന്ന് ഡോ.എസ്.രാധാകൃഷ്ണനും പറഞ്ഞിട്ടുണ്ടല്ലോ.)
രാധാകൃഷ്ണന്റെ പേര് പറഞ്ഞതോടെ ഹരിയേട്ടന്റെ ശ്രദ്ധ വഴി മാറി.
‘രാമചന്ദ്രന്‍ തര്‍ജ്ജമ ചെയ്യാറില്ലേ?
(കുറച്ചൊക്കെ)
‘അദ്ദേഹത്തിന്റെ ‘ഹിന്ദു വ്യൂ ഓഫ് ലൈഫ്’ ഇതുവരെ മലയാളത്തില്‍ വന്നിട്ടില്ല. മലയാളത്തില്‍ വരേണ്ട പുസ്തകമാണ്. അത് മലയാളത്തില്‍ വരാത്തതിനും ഒരു കാരണമുണ്ട്. ഡോ.രാധാകൃഷ്ണന്റെ മകന്‍ ഡോ.എസ്. ഗോപാല്‍ കമ്യൂണിസ്റ്റായിരുന്നതു കൊണ്ട് ഈ പുസ്തകത്തിന്റെ പ്രചാരത്തിന് അത്ര താല്പര്യം കാണിച്ചിട്ടുണ്ടാവില്ല.’
പിന്നെ തര്‍ജ്ജമ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഹരിയേട്ടന്‍ പറഞ്ഞു.
‘രാധാകൃഷ്ണന്റെ ഭാഷ കാവ്യാത്മകമാണ്. മലയാളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അതിനനുസരിച്ച ശൈലി സ്വീകരിക്കേണ്ടിവരും. അദ്ദേഹത്തിന്റെ ഹിന്ദുത്വത്തെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി ഉദാഹരണമാണ്.’ഹിന്ദുത്വം ഒരു സ്ഥാനമല്ല, പ്രസ്ഥാനമാണ്. ക്രിയാഫലമല്ല, പ്രക്രിയയാണ്. ഉറഞ്ഞുറച്ച വെളിപാടല്ല, വികസ്വര പാരമ്പര്യമാണ് ‘എന്നിങ്ങനെ.’
പിന്നെ വിഷയം കേസരിയില്‍ പ്രസിദ്ധീകരിച്ച’ സ്വാതന്ത്ര്യത്തിന്റെ വിപ്ലവ ഗാഥ’ എന്ന പരമ്പരയെ കുറിച്ചായി.
‘അതെഴുതുമ്പോള്‍ കാളി ചരണ്‍ ഘോഷിന്റെ ‘റോള്‍ ഓഫ് ഹോണര്‍’ റഫറന്‍സിന് കിട്ടിയിരുന്നോ?’
(കിട്ടിയിരുന്നു. നെറ്റില്‍ പിഡിഎഫ് ഉണ്ടായിരുന്നു. അതിന്റെ പ്രിന്റെടുത്ത് കേസരി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.)
‘നല്ലൊരു പുസ്തകമാണത്. ഞാനും ‘വന്ദേമാതരത്തിന്റെ കഥ’ എഴുതുമ്പോള്‍ ഇത് റഫറന്‍സിനായി ഉപയോഗിച്ചിട്ടുണ്ട്.’
പറഞ്ഞു പറഞ്ഞ് സമയം പതിനൊന്നരയായി.
‘ഞാന്‍ കുറച്ചു സമയം കിടക്കാന്‍ പോകും.’
(അപ്പോള്‍ ഊണ് കഴിക്കുന്നതോ?)
‘ഒന്നരയ്ക്ക്. രാമചന്ദ്രന്‍ ഊണ് കഴിച്ചിട്ടല്ലേ പോവുക?’
(അല്ല. ഊണ് ശിബിരത്തില്‍ ചെന്നിട്ടാണ്).
പിന്നെ ശശിയേട്ടന്റെ സഹായത്തോടെ കിടപ്പുമുറിയിലേക്ക്.
അന്നത്തെ ബൗദ്ധിക്കില്‍ ഹരിയേട്ടന്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് സന്ദര്‍ശനത്തിന്റെ മറ്റൊരു സാഫല്യം.
ആ യാത്ര കഴിഞ്ഞ ഉടനെ ചെയ്തത് ഡോ.രാധാകൃഷ്ണന്റെ ‘ഹിന്ദു വ്യൂ ഓഫ് ലൈഫ്’ വരുത്തി വായിക്കുകയാണ്. ഏതാനും ദിവസത്തിനുശേഷം കേസരിയിലേക്ക് ഹരിയേട്ടന്റെ ഫോണ്‍ :
‘കേസരിയില്‍ ഈ ലക്കം മന്ഥന്‍ വന്നിട്ടുണ്ടോ?’
(വന്നിട്ടില്ല, ഉടനെ വരുമായിരിക്കും.)
‘അത് വര്വോ, വരാതിരിക്വോ ചെയ്യട്ടെ. എനിക്ക് കിട്ടിയ മന്ഥന്‍ അങ്ങോട്ട് അയക്കാം. ഇത്തവണ ഭഗത് സിംഗ് സ്‌പെഷ്യലാണ്. ‘സ്വാതന്ത്ര്യത്തിന്റെ വിപ്ലവഗാഥ’ റിവൈസ് ചെയ്യുമ്പോള്‍ ഇത് തീര്‍ച്ചയായും ഉപകാരപ്പെടും.’
തൊട്ടടുത്ത ദിവസം ഹരിയേട്ടന്‍ കൊറിയറായി അയച്ച ഹിന്ദിയിലുള്ള മന്ഥന്‍ കിട്ടി. രണ്ടു ദിവസത്തിനകം ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നയച്ച ഇംഗ്ലീഷിലുള്ള മന്ഥനും കിട്ടി.
പുതിയ കേസരിഭവന്‍ പൂജനീയ സര്‍സംഘചാലക് ഉദ്ഘാടനം ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ കേസരിയുടെ റഫറന്‍സ് ലൈബ്രറി ഉദ്ഘാടനം ചെയ്തത് ഹരിയേട്ടനാണല്ലോ. ഉദ്ഘാടനത്തിനു വരുമ്പോള്‍ ഒരു കാര്‍ഡ് ബോഡ് പെട്ടി നിറയെ പുസ്തകങ്ങളും രേഖകളുമായി വന്ന് അതെല്ലാം ഏല്പിച്ചിട്ടു പറഞ്ഞു: ‘ഗുരുജിയുടെ ജീവചരിത്രരചനയില്‍ ഉപയോഗിച്ച പുസ്തകങ്ങളും രേഖകളുമാണ് ഇവ. ഇനി ഇതെല്ലാം കേസരിക്കുള്ളതാണ്.’രേഖകളുടെ ഫയലില്‍ അത് കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഹരിയേട്ടന്‍ എഴുതി വെച്ചിരുന്നു. കൂടാതെ ഗോരഖ്പൂരില്‍ നിന്ന് ഗീതാ പ്രസ്സിന്റെ വാല്മീകി രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഹിന്ദിയിലുള്ള സമ്പൂര്‍ണ്ണ വാള്യങ്ങളും ഹരിയേട്ടന്‍ കേസരിക്കുവേണ്ടി ഓര്‍ഡര്‍ ചെയ്തു വരുത്തിത്തന്നു.
നമ്മുടെ ഹരിയേട്ടന്റെ സ്‌നേഹപൂര്‍ണ്ണമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഈ അക്ഷരതിലോദകവും ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നു.
‘വയം ഹിന്ദുരാഷ്ട്രാംഗഭൂതാ
സാദരം സമര്‍പ്പയാമി.’