കൊത്തങ്കല്ലാടല്‍
മുത്തശ്ശിയെ കാണാന്‍ ഇടയ്ക്ക് വലിയമ്മയും മക്കളും വരും. മൂത്തവളുടെ പേര് സതി. സതിക്കും എനിക്കും ഒരേ പ്രായം. സതിയുടെ താഴെയാണ് പ്രഭാവതി. ഒളിച്ചു കളി, തായം കളി, കൊത്തങ്കല്ലാട്ടം, വട്ടുകളി – ഇതൊക്കെയാണ് അവര്‍ക്കറിയാവുന്ന കളികള്‍. ഞാനും ഒപ്പം കൂടും.
കൊത്തങ്കല്ലാടാനും മുറ്റത്ത് കളംവരച്ച് വട്ടുകളിക്കാനും മുത്തശ്ശി സമ്മതിക്കില്ല.
കല്ലാടും മിറ്റത്ത് നെല്ലാടില്ല എന്നാണ് മുത്തശ്ശി പറയുക. അത്ര അശ്രീകരമാണത്രെ കൊത്തങ്കല്ലു കളിയും വട്ടുകളിയും.
സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍
സന്ധ്യക്കു വന്ന മഴ. അന്തിക്കു വന്ന വിരുന്ന്. രണ്ടും പോവില്ലെന്നാണ് മുത്തശ്ശിയുടെ പക്ഷം.
സന്ധ്യനേരത്ത് ഒരു ബന്ധു കേറി വരുന്നു. കുറച്ചു ദൂരെയുള്ളയാളാണ്. അത്താഴം കൊടുത്തു. അപ്പോഴേക്കും നല്ല ഇരുട്ടായി. എങ്ങനെ ഈ നേരത്ത് പറഞ്ഞുവിടും! കിടക്കാന്‍ പായും തലയിണയും കൊടുത്തു. രാവിലെ കാപ്പികുടിയും കഴിഞ്ഞാണ് വിരുന്നുകാരന്‍ പോയത്.
വിരുന്നുകാരന്‍ രാവിലെയാണ് വരുന്നതെങ്കിലോ. കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരിക്കും. അമ്മ ഒരു കപ്പു കാപ്പികൊടുക്കും വിരുന്നുകാരന്‍ പോവും.
സന്ധ്യയ്ക്കു വന്ന മഴയും അങ്ങനെയാണത്രെ. ചാറിക്കൊണ്ടാ ണെങ്കിലും പുലരുന്നതു വരെ നില്‍ക്കും.
തള്ളേ തല്ലിയാലും രണ്ടു പക്ഷം
ശിവന്റെ അമ്പലത്തിന്റെ തൊട്ടു തെക്കുഭാഗത്താണ് പള്ളത്ത് ശേഖരന്‍ നായരുടെ വീട്. കോടതി ശിപായി ആയിരുന്നു. പെന്‍ഷന്‍ പറ്റി. ഈ ശേഖരന്‍ നായര്‍ ഒരു ദിവസം അയാളുടെ അമ്മയെപിടിച്ച് രണ്ട് പെടച്ചു. അമ്മ പറഞ്ഞത് മകന് പിടിച്ചില്ല അതാണ് കാരണം. തള്ളയുടെ അലമുറകേട്ട് നാട്ടുകാര് ഓടിക്കൂടി.
”ഞാന്‍ എന്റെ അമ്മേത്തല്ലി. അതിന് നിങ്ങക്കെന്താ?”
ശേഖരന്‍ നായരു ചെയ്തത് ശരിയായില്ലാ എന്നൊരു പക്ഷം. പെറ്റമ്മയല്ലെ.
‘നായരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. തള്ളേടെ നാക്കു നന്നല്ല.’ എന്ന് മറുപക്ഷം.
കോലായില്‍ കാലുനീട്ടിയിരുന്ന് മുത്തശ്ശി പറയുകയായിരുന്നു.
”കണ്ടില്ലെ അപ്പൂ. ‘തള്ളേ തല്ലിയാലും രണ്ടു പക്ഷം.’ അല്ലെങ്കിലും നമ്മള്‍ മലയാളത്തു കാര് ഇങ്ങനേണ്. തള്ളേ തച്ചൂന്നു കേട്ടാ ഒറ്റ അഭിപ്രായല്ലേ ഉണ്ടാവാന്‍ പാടുള്ളൂ? മഹാപാപല്ലേ ശേഖരന്‍ ചെയ്തത്?”