ഏതെങ്കിലുമൊരു ആശയത്തെ പ്രതിനിധീകരിക്കുന്നതാണല്ലോ വിഗ്രഹം. വിഗ്രഹത്തിന്റെ പ്രയോജനമെന്നത് ആന്തരികമായിട്ടുള്ള ഒന്നിനെ വിഗ്രഹത്തിലൂടെ ബാഹ്യവിഷയമാക്കുക വഴി ആശയസമ്പര്‍ക്കം അനായാസമാക്കുക എന്നതാണ്. വിഗ്രഹാരാധനയില്‍ വിഗ്രഹത്തിലേക്കാവാഹിക്കപ്പെടുന്ന ആശയത്തോട് നിരന്തരമായ മനോവ്യാപാരം പുലര്‍ത്തുക വഴി അലൗകിക വിഷയത്തെ അനായാസം ധ്യാനിക്കാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ ബാഹ്യതലത്തില്‍ മാത്രമല്ല, ആന്തരികമായും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. അതായത് ബാഹ്യവിഗ്രഹങ്ങളെക്കൂടാതെയുള്ള ആരാധനകളിലും ഈശ്വരസംബന്ധമായ ആശയങ്ങളുടെ ഒരു രൂപകല്‍പ്പന മനസ്സിന്റെ തലത്തില്‍ നടക്കുന്നുണ്ട്. അതായത് വിഗ്രഹം ആദ്യം ഉടലെടുക്കുന്നത് ഒരുവന്റെ മനസ്സിലാണ്. ബാഹ്യവിഗ്രഹം മണ്ണുകൊണ്ടോ ലോഹം കൊണ്ടോ മറ്റോ സൃഷ്ടിക്കപ്പെടുമ്പോള്‍ മനസ്സില്‍ വിഗ്രഹം സൃഷ്ടിക്കപ്പെടുന്നത് സങ്കല്‍പ്പത്താലാണ്. അതായത് മനസ്സിലെ സങ്കല്‍പ്പങ്ങളും വിഗ്രഹങ്ങളാണ്.
ആധുനിക ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ഫ്രാന്‍സിസ് ബേക്കണ്‍ മനോവിഗ്രഹങ്ങളെപ്പറ്റി പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്. പാശ്ചാത്യ ഭൗതിക ശാസ്ത്രത്തിന്റെ പഠന രീതിയെ ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ നിന്നകറ്റി, അതായത് അരിസ്റ്റോട്ടിലിന്റെ നിഗമന ന്യായ സമ്പ്രദായത്തില്‍ (deductive syllogism) നിന്നു വ്യത്യസ്തമാക്കി ഉറപ്പിച്ചത് 1620-ല്‍ ബേക്കണ്‍ നിര്‍മ്മിച്ച ‘നോവം ഓര്‍ഗാനം’ എന്ന ശാസ്ത്രഗ്രന്ഥമായിരുന്നു. അരിസ്റ്റോട്ടിലിന്റെ തര്‍ക്കശാസ്ത്രപ്രകാരം സാമാന്യതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനസ്സിന്റെ ജ്ഞാനമാണ് ബാഹ്യവസ്തുക്കളുടെ അറിവിന് ആധാരം. എന്നാല്‍ ബേക്കണ്‍ പ്രസിദ്ധപ്പെടുത്തിയ രീതിയില്‍ എല്ലാത്തരം നിഗമനങ്ങള്‍ക്കും ആധാരമാക്കേണ്ടത് ബാഹ്യവസ്തുക്കളുടെ നിരീക്ഷണമാണ്. അതിനാല്‍ കേവല നിരീക്ഷണത്തെ (pure observation)) അടിസ്ഥാനമാക്കി മാത്രം ഭൗതികശാസ്ത്രം കെട്ടിപ്പടുക്കുന്നതിലേക്കായി ബേക്കണ്‍ നിഷ്‌ക്കര്‍ഷിച്ചത്, ഒരു ശാസ്ത്രജ്ഞന്‍ തന്റെ പഠനം ആരംഭിക്കുന്നതിനു മുമ്പ് സ്വന്തം മനസ്സിനെ സ്വാധീനിച്ചേക്കാവുന്ന നിഗമനങ്ങളാകുന്ന മനോവിഗ്രഹങ്ങളെയെല്ലാം പുറത്താക്കേണ്ടതുണ്ട് എന്നായിരുന്നു. ശാസ്ത്രജ്ഞനെ തെറ്റായി നയിച്ചേക്കാവുന്ന നാല് തരം മനോവിഗ്രഹങ്ങളെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട് ഒന്നാമതായി ഇന്ദ്രിയ വിധേയമാകുന്ന എന്തിനെയും വിമര്‍ശനവിധേയമാക്കാതെ അതേപടി സ്വീകരിച്ചുകൊണ്ടു നിര്‍മ്മിക്കുന്ന മനോവിഗ്രഹങ്ങള്‍. ഇത് ഗോത്ര സമ്പ്രദായമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇപ്രകാരം മനസ്സില്‍ രൂപംകൊള്ളുന്ന സങ്കല്‍പ്പങ്ങളെ ഗോത്രവിഗ്രഹങ്ങള്‍ (Idola tribus) എന്നാണ് ബേക്കണ്‍ നിര്‍വചിച്ചത്. രണ്ടാമതായി അദ്ദേഹം പരാമര്‍ശിച്ചത് വ്യക്തിഗത നിഗമനങ്ങളെയാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വീക്ഷണങ്ങള്‍ക്ക് (Idola specus) എതിരെ ശാസ്ത്രജ്ഞന്‍ സദാ ജാഗരൂകനാകേണ്ടതുണ്ട്. മൂന്നാമതായി ശാസ്ത്രജ്ഞന്‍ അവഗണിക്കേണ്ടത് ദൈനംദിന ജീവിതത്തില്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്ക സ്വാധീനം കൊണ്ടുണ്ടാകുന്ന നിഗമനങ്ങളെയാണ്. (Idola fori) നാലാമത്തെ വിഗ്രഹങ്ങള്‍ മതപരമായും തത്ത്വശാസ്ത്രപരമായും ലഭ്യമായിട്ടുള്ള സിദ്ധാന്തങ്ങളുടേതാണ്(Idola theatri). ഈ വിഗ്രഹങ്ങളെല്ലാം തന്നെ കേവല നിരീക്ഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
പക്ഷെ ബേക്കണ്‍ പ്രസിദ്ധപ്പെടുത്തിയ ‘കേവല നിരീക്ഷണം 20-ാം നൂറ്റാണ്ടില്‍ നിശിതമായ വിമര്‍ശനത്തിനു വിധേയമായി. ഉദാ: കാള്‍ പോപ്പര്‍ വാദിച്ചത് ശാസ്ത്രീയ നിരീക്ഷണം എപ്പോഴും പരികല്പന(hypothesis) അടങ്ങിയിട്ടുള്ളതാണെന്നാണ്. കാരണം ലക്ഷ്യബോധമില്ലാതെ ഒരു ശാസ്ത്രജ്ഞന്‍ ഒന്നും നിരീക്ഷിക്കാറില്ല. അഥവാ ഒരു യാദൃച്ഛിക സംഭവം നിരീക്ഷണ വിധേയമായാല്‍ പോലും ഒരു ശാസ്ത്രജ്ഞന്റെ മനസ്സ് ശാസ്ത്രത്തിന്റേതായ മുന്‍വിധികളോടുക്കൂടിത്തന്നെയായിരിക്കും അതിനെ നിരീക്ഷിക്കുന്നത്. മുന്‍വിധികളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു നിരീക്ഷിക്കുന്നതു മൂലമാണ് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാത്തകാര്യം ശാസ്ത്രജ്ഞന്റെ കണ്ണില്‍പ്പെടുമ്പോള്‍ ചിലപ്പോള്‍ ശാസ്ത്രസിദ്ധാന്തമായിത്തീരുന്നത്. അതായത് ഒരു ശാസ്ത്രജ്ഞന്റെ മനസ്സില്‍ സ്ഥാപിതമായിട്ടുള്ള മുന്‍വിധികളാകുന്ന മനോവിഗ്രഹങ്ങളുടെ പശ്ചാത്തലമാണ് നിരീക്ഷണങ്ങള്‍ക്കാധാരം.
യഥാര്‍ത്ഥത്തില്‍ ഒരു മാനസിക രൂപകല്‍പ്പനയും കൂടാതെ അരൂപിയായ സത്യത്തെപ്പോലും പിന്തുടരാനാകില്ല. ഉദാ: ഉപനിഷത്തിലെ ബ്രഹ്‌മത്തിന് ബാഹ്യരൂപം നിഷേധിക്കുന്നുണ്ടെങ്കിലും മനസ്സിന്റെ സങ്കല്‍പ്പമാകുന്ന ആന്തരിക രൂപകല്‍പ്പനയിലൂടെയാണ് അതിന്റെ ശ്രവണവും മനനവും സാധ്യമാക്കുന്നത്. അതായത് ബ്രഹ്‌മം സത്യവും ബോധവും ആനന്ദവുമാണ്. ദിക്കിനും കാലത്തിനും അതീതമായിട്ടുള്ള ഈ സത്യത്തിന് വ്യാപനം ബാധകമല്ലെങ്കിലും (ദിക്കും ദിശയും കാലവുമില്ലാതെ വ്യാപനത്തിനു പ്രസക്തിയില്ല) ഇതിനെ സര്‍വ്വവ്യാപിയായും വര്‍ണ്ണിക്കുന്നുണ്ട് (നമ്മുടെ അനുഭവലോകം മുഴുവന്‍ ഏകസത്യമാകുന്ന ബ്രഹ്‌മം മാത്രമാകുന്നു എന്നു ധരിപ്പിക്കാന്‍ വേണ്ടിയാണ് ബ്രഹ്‌മത്തില്‍ സര്‍വ്വവ്യാപകത്വം ആരോപിച്ചിരിക്കുന്നത്). ഇത്തരം ആശയങ്ങളുടെ രൂപകല്പനയിലൂടെയാണ് മനസ്സിനെ പരിപൂര്‍ണ്ണ ഏകാഗ്രതയിലേക്ക് നയിക്കാന്‍ സാധിക്കുന്നത്.
ഇതിനര്‍ത്ഥം എല്ലാത്തരം ആരാധനകളും വിഗ്രഹാരാധന തന്നെയാണെന്നാണ്. അരൂപിയായ ദൈവത്തെ ആരാധിക്കുകയെന്നതും വിഗ്രഹാരാധാന തന്നെ, കാരണം മാനസിക രൂപകല്‍പ്പനയാകുന്ന വിഗ്രഹം കൂടാതെ ആരാധന സാധ്യമല്ല. ഇതുകാരണമാണ് ഹൈന്ദവര്‍ ഉപാസനയെ ബ്രഹ്‌മത്തിലേക്കുള്ള ആദ്യപടിയായി മാത്രം കാണുന്നത്. പിന്നീട് മനോവിഗ്രഹങ്ങളെ തകര്‍ക്കുന്ന അമനീകരണം ആണ് വിധിച്ചിട്ടുള്ളത്. ഉദാ: ആത്മസാക്ഷാത്കാരത്തിനായി പതഞ്ജലി യോഗയില്‍ പറഞ്ഞിട്ടുള്ള ധ്യാനത്തിന്റെ ലക്ഷ്യം ചിത്തവൃത്തിനിരോധമാണ്. ഇതില്‍ നിന്നു മനസ്സിലാകുന്നത് ചിത്തവൃത്തിനിരോധം സിദ്ധിക്കുന്നതുവരെയുള്ള മനോവ്യാപാരങ്ങളൊക്കെയും മനസ്സിന്റെ ആശയങ്ങളാകുന്ന വിഗ്രഹങ്ങള്‍ മുഖേനയാണ് നടക്കുന്നത്. നിരീശ്വരവാദിക്കുപോലും നിഷേധിക്കാനായി ഒരു ഈശ്വര സങ്കല്‍പ്പം ആവശ്യമാണ്, മനസ്സില്‍ പോലും ഇല്ലാത്ത ഒന്നിനെ നിഷേധിക്കാനും സാധ്യമല്ലല്ലൊ, അതിനാല്‍ നിരീശ്വരവാദി നിഷേധിക്കുന്നത് സ്വന്തം മനസ്സിലെ ഈശ്വരസങ്കല്‍പ്പമാകുന്ന വിഗ്രഹത്തെയാണ്.
സങ്കല്‍പ്പങ്ങളാകുന്ന മനോവിഗ്രഹങ്ങളാണ് പല മതങ്ങളെ സൃഷ്ടിക്കുന്നതും ഒരു മതത്തില്‍പ്പെട്ടവരെയെല്ലാം ഒരുമിച്ചു നയിക്കുന്നതും. അതായത് സാമാന്യ ആദര്‍ശങ്ങള്‍ കൂടാതെ ഒരു മതവും നിലനില്‍ക്കുന്നില്ല. ഏതുതരം സാമാന്യ ആദര്‍ശങ്ങള്‍ എന്നതു മാത്രമാണ് മതങ്ങളെ വ്യത്യസ്ത വഴികളിലൂടെ നയിക്കുന്നത്. മനുഷ്യന്റെ സ്ഥൂലവ്യാപാരങ്ങളെ സ്വാധീനിക്കുവാനുള്ള മതപരമായ മനോവിഗ്രഹങ്ങളുടെ അസാമാന്യശേഷി തികച്ചും വിസ്മയാവഹം തന്നെ. മനുഷ്യ വര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെയും ഇത്തരം വിഗ്രഹങ്ങളുടെ സ്വാധീനശക്തിയെ വെല്ലാന്‍ ഒരു പ്രസ്ഥാനത്തിനും സാധിച്ചിട്ടില്ല.