അര്‍ബന്‍ നക്‌സലിസം എന്ന വൈറസ് ബാധയുടെ പിടിയില്‍ അമരുകയാണ് കേരളം. ഇതിന്റെ സൂചനയായി സായുധ ഏറ്റുമുട്ടലുകളുടെ കാലത്തിലേക്ക് നമ്മള്‍ കടന്നിരിക്കുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 28 ന് അട്ടപ്പാടിയിലെ മേലെ മഞ്ചിക്കണ്ടി വനത്തില്‍ കേരള പോലീസിന്റെ നക്‌സല്‍ വിരുദ്ധ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അട്ടപ്പാടി-നിലമ്പൂര്‍ വനമേഖലകളില്‍ കഴിഞ്ഞ കുറെക്കാലമായി മാവോവാദികളുടെ പരിശീലനവും പ്രചാരണവും നടക്കുന്നുണ്ടായിരുന്നു. നേരത്തെ വയനാട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു റിസോര്‍ട്ടില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഒരു പ്രവര്‍ത്തകനും വെടിയേറ്റ് മരിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ പലഭാഗത്തും മാവോവാദികളുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ തിരച്ചിലുകള്‍ നടത്തി. കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് സിപിഎം ബ്രാഞ്ച് അംഗങ്ങളായ താഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവര്‍ മാവോവാദി പ്രവര്‍ത്തനത്തിന് അറസ്റ്റിലായി.
അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും കഞ്ഞി കുടിച്ചുകൊണ്ടിരുന്ന നിരപരാധികളെ ഭരണകൂട ഭീകരതയുടെ പ്രതീകങ്ങളായ സംസ്ഥാന പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് ആക്ഷേപിച്ച് രംഗത്തെത്തിയത് സംസ്ഥാനത്തെ ഭരണകക്ഷിയായ ഇടതുമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ സി.പി.ഐ ആയിരുന്നു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃസംഘം അട്ടപ്പാടി സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് മനപ്പൂര്‍വ്വം നിരപരാധികളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു എന്നാണ് അവരുടെ വിശദീകരണം. നേരത്തെ വയനാട് ഏറ്റുമുട്ടലിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മറ്റു നേതാക്കളും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒരുപക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് ഒപ്പം നില്‍ക്കുകയും കെ.കരുണാകരനോട് ചേര്‍ന്ന് നക്‌സല്‍ വേട്ടയുടെ പേരില്‍ നിരവധി പേരെ മൃഗീയമായി മര്‍ദ്ദിക്കുകയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പി.രാജനെ ഉരുട്ടിക്കൊല്ലുകയും ചെയ്തത് സി.പി.ഐ തന്നെയായിരുന്നു. ആ സി.പി.ഐയുടെ ഇപ്പോഴത്തെ മാനസാന്തരത്തിനു പിന്നില്‍ പല പ്രമുഖ സി.പി.ഐ നേതാക്കളുടെയും മക്കളടക്കമുള്ളവരുടെ അര്‍ബന്‍ നക്‌സല്‍ ബന്ധമാണെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് പറയാനാകില്ല.
ഇതേ തരത്തില്‍ പന്തീരാങ്കാവ് അറസ്റ്റിന്റെ പേരില്‍ സി.പി.എമ്മില്‍ തന്നെ കലാപമുണ്ടായി. ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.എമ്മിലെ ഒരുപറ്റം നേതാക്കളെങ്കിലും പരസ്യമായി രംഗത്തുവരികയും ചെയ്തു. അറസ്റ്റിലായ താഹ ഫസലിനും അലന്‍ ഷുഹൈബിനും എതിരെ യു. എ.പി.എ ചുമത്തിയതാണ് ഒരുവിഭാഗം സി.പി.എം നേതാക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ അലന്‍ ഷുഹൈബ് കഴിഞ്ഞ നാലുവര്‍ഷമായി മാവോവാദി ബന്ധത്തിന്റെ പേരില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. 2015 മുതല്‍ തന്നെ അലന്‍ മാവോവാദി വിദ്യാര്‍ത്ഥി സംഘടനയായ ‘പഠാന്തര’ത്തിന്റെ സംഘാടകനും പ്രവര്‍ത്തകനുമായിരുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും ഫോട്ടോകളും ദൃശ്യങ്ങളും എല്ലാംതന്നെ കേരളാ പോലിസീലെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പേരെടുത്ത ഐ ജി അശോക് യാദവ് സമര്‍പ്പിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ നിന്നു വേണം കേരളത്തിലെ അര്‍ബന്‍ നക്‌സലിസം എന്ന വൈറസ് ബാധയെ കുറിച്ച് വിലയിരുത്താന്‍. സ്വയം പ്രതിരോധമല്ലാതെ ചികിത്സയില്ലാത്ത എയ്ഡ്‌സ് പോലെയുള്ള ഒരു വൈറസ് ബാധ തന്നെയാണ് അര്‍ബന്‍ നക്‌സലിസം. അര്‍ബന്‍ നക്‌സലിസത്തിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ചും പദ്ധതിയെ കുറിച്ചും വിവരം ഇല്ലാത്തതു തന്നെയാണ് സി പി എമ്മിലെ ഒരു വിഭാഗവും സി പി ഐയും ഈ തരത്തില്‍ മാവോവാദി അനുകൂല നിലപാട് സ്വീകരിക്കാന്‍ കാരണം. മഞ്ഞുമലയുടെ ഒരു തുമ്പു മാത്രമാണ് പന്തീരാങ്കാവ് അറസ്റ്റിലും അട്ടപ്പാടിയിലെ ഏറ്റുമുട്ടലിലും പുറത്തുവന്നിട്ടുള്ളത്. മാവോവാദികള്‍ വനവാസികളെ സഹായിക്കാന്‍ കാട്ടിനുള്ളില്‍ കഞ്ഞികുടിച്ച് കഴിയുന്ന സാധാരണ സാമൂഹികപ്രവര്‍ത്തകരാണോ? വാദത്തിനുവേണ്ടിയെങ്കിലും സി. പി.ഐയുടെ ഈ നിലപാട് അംഗീകരിച്ചാല്‍ വനവാസികളെ അഥവാ സാധാരണക്കാരെ സേവിക്കാന്‍ എന്തിനാണ് എ.കെ.47 തോക്കുകളും ആയുധപരിശീലനവും എന്ന ചോദ്യത്തിന് അവര്‍ മറുപടി പറയേണ്ടി വരും. ആ മറുപടി തന്നെയാണ് അര്‍ബന്‍ നക്‌സലുകളുടെ പ്രവര്‍ത്തനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും ഗാഢമായ പരിശോധനയ്ക്കും സുരക്ഷാ ഏജന്‍സികളെയും സാമൂഹിക പ്രവര്‍ത്തകരെയും പ്രേരിപ്പിച്ചത്.
ലക്ഷ്യം
എന്താണ് അര്‍ബന്‍ നക്‌സലുകളുടെ പ്രവര്‍ത്തനലക്ഷ്യം? 2018 ആഗസ്റ്റില്‍ പൂനെയ്ക്ക് അടുത്ത് ഭീമാ കൊറൈഗാവ് പ്രക്ഷോഭത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജാതിലഹള ഉണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു. 200 വര്‍ഷം മുന്‍പ് കീഴ്ജാതിക്കാര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഓര്‍മ്മയ്ക്കായി ആസൂത്രണം ചെയ്ത പരിപാടിയില്‍ സംഘര്‍ഷം ഉണ്ടായതിനെ കുറിച്ച് നടത്തിയ അന്വേഷണം എത്തിനിന്നത് പ്രധാനമന്ത്രി അടക്കമുള്ള ഉന്നത് നേതാക്കളെ വധിക്കാനുള്ള ഗൂഢാലോചനയുടെ വിശദാംശങ്ങളിലേക്കാണ്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായി അഞ്ച് പ്രമുഖ വ്യക്തികള്‍ അറസ്റ്റിലായി. വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവാല്‍ ഖാ, വെമെന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരാണ് അറസ്റ്റിലായത്. മാവോവാദി ഭീകരരെ എല്ലാ തലത്തിലും തരത്തിലും സഹായിക്കുന്ന അര്‍ബന്‍ നക്‌സല്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇവര്‍ അഞ്ചുപേരും. മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും മുഖംമൂടി അണിഞ്ഞുകൊണ്ട് മാവോവാദികളുടെ ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും അതിനായി ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ ദൗത്യം. സൈന്യത്തോട് ഏറ്റുമുട്ടാന്‍ പോലും സജ്ജമാകും വിധം ആളുകളെയും ആയുധങ്ങളെയും മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളും സംഘടിപ്പിക്കുക എന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തിരുന്നത്. ഈ അഞ്ചുപേര്‍ ഒരു ഒറ്റപ്പെട്ട തുരുത്തല്ല. ദേശീയ തലത്തിലുള്ള ബൃഹത് ശൃംഖലയുടെ ഏറ്റവും സുപ്രധാന കണ്ണികള്‍ മാത്രമാണ് ഇവര്‍.
2004 ല്‍ മാവോവാദി കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയിട്ടുള്ള ‘അര്‍ബന്‍ പെര്‍സ്‌പെക്ടീവ്’ എന്ന രേഖ അവരുടെ പ്രവര്‍ത്തനപദ്ധതി കൃത്യമായി വരച്ചുകാട്ടുന്നതാണ്. നഗരങ്ങളില്‍ പൊതുജീവിതത്തിന് നേതൃത്വം ഏറ്റെടുത്തുകൊണ്ട് ഗ്രാമീണ വനമേഖലയില്‍ ഏറ്റുമുട്ടലിലൂടെ ഭരണകൂടത്തെയും ഭരണസംവിധാനത്തെയും തകര്‍ത്തെറിഞ്ഞ് അധികാരം പിടിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും നല്ല ജീവിക്കുന്ന ആയുധങ്ങളാണെന്നും അവരെ ഈ പ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കണമെന്നും വിഭാവന ചെയ്യുന്ന ഈ രേഖ അതുകൊണ്ടുതന്നെ ലക്ഷ്യമിടുന്നത് സര്‍വ്വകലാശാലകളും കലാലയങ്ങളും അവിടത്തെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയുമാണ്. വെറും ഒരു നേതൃത്വം എന്നതിലുപരി ആയുധങ്ങള്‍, സാധനസാമഗ്രികള്‍, സാങ്കേതികവിദ്യ, വൈദഗ്ദ്ധ്യം, വിദഗ്ദ്ധര്‍, വാര്‍ത്താവിനിമയം, വാഹനസംവിധാനം തുടങ്ങി എല്ലാ മേഖലകളിലും ഒരു സമാന്തര ഭരണസംവിധാനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. 2018 ആഗസ്റ്റ് 30 ലെ ഇക്കണോമിക് ടൈംസ് ദിനപത്രം ഇങ്ങനെ പറയുന്നു, ‘2004 ലെ മാവോവാദി രേഖ ഇക്കാര്യത്തില്‍ വ്യക്തമായ വെളിച്ചം വീശുന്നതാണ്. നമ്മുടെ വിപ്ലവത്തിന്റെ നേതാക്കളായ തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാണിത്. നിര്‍ണ്ണായകമായ നേതൃപദവി ഏറ്റെടുക്കാന്‍ കഴിയുംവിധം സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവര്‍ത്തകരെ നഗരങ്ങളില്‍ നിന്ന് കണ്ടെത്തിയേ കഴിയൂ. വന്‍ ജനസഞ്ചയത്തെ ഒരുക്കാന്‍ തന്നെയാണ് നഗരങ്ങളിലെ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ഇടത്തരം ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍, സ്ത്രീകള്‍, ദളിതര്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തമാക്കി മാവോവാദി കര്‍മ്മസേനയെ സജ്ജമാക്കുകയാണ് ലക്ഷ്യം’.
ഇവിടെയാണ് മാവോവാദികളുടെ പ്രവര്‍ത്തനത്തിന്റെ അന്തസ്സത്തയും ലക്ഷ്യവും പുറത്തുവരുന്നത്. ഇക്കാര്യം ഇക്കണോമിക് ടൈംസും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഘടിത-അസംഘടിത മേഖലയിലെ ജനവിഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ കണ്ടെത്തി എല്ലാ മതനിരപേക്ഷ ശക്തികളെയും മതന്യൂനപക്ഷങ്ങളെയും അണിനിരത്തി ഹിന്ദുത്വത്തിന് എതിരെ പടയൊരുക്കമാണ് അവര്‍ ലക്ഷ്യമിടുന്നത്. സൈനിക നടപടിക്രമങ്ങള്‍ ഇതിനായി നടത്തുന്നതും ലക്ഷ്യമാണെന്ന് മാവോവാദി രേഖ ചൂണ്ടിക്കാട്ടുന്നു. എതിരാളികള്‍ സൈനികമായി ദുര്‍ബലമായ ഗ്രാമീണമേഖലകള്‍ പിടിച്ചടക്കുകയും പിന്നീട് നഗരത്തിലേക്ക് എത്തി കീഴടക്കുകയുമാണ് പദ്ധതി എന്ന് ഇതില്‍ വ്യക്തമാക്കുന്നു. നഗരങ്ങളാണ് ശത്രുക്കളുടെ ശക്തികേന്ദ്രമെന്നും അതുകൊണ്ടു തന്നെ നഗരങ്ങളില്‍ സംഘടനാ സംവിധാനം ശക്തമാക്കുകയും അവിടെ നിന്ന് ഗ്രാമങ്ങളിലേക്ക് പരിശീലനത്തിന് ആളുകളെ അയക്കുകയും ആയുധങ്ങള്‍ അയക്കുകയും വേണമെന്ന് രേഖ പറയുന്നു. ഇതോടൊപ്പം ശത്രുക്കളിലേക്ക് എത്താന്‍ കഴിയുംവിധം എല്ലാ രാഷ്ട്രീയ കക്ഷികളിലേക്കും സംഘടനകളിലേക്കും നുഴഞ്ഞു കയറാനും രേഖ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
ഇന്ത്യയിലെ 731 ജില്ലകളില്‍ ഏതാണ്ട് 126 ജില്ലകളിലാണ് 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മാവോവാദികളുടെ പ്രവര്‍ത്തനം അതിശക്തമായിരുന്നത്. ചത്തീസ്ഗഡിലെയും ഝാര്‍ഖണ്ഡിലെയും ബീഹാറിലെയും ചില പ്രദേശങ്ങളിലേക്ക് സൈന്യത്തിനോ പോലീസിനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പ്രവേശനം ഇല്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു. ചുവപ്പ് ഇടനാഴിയെന്നും ചുവപ്പ് കേന്ദ്രമെന്നും വിളിച്ചിരുന്ന ഈ പ്രദേശങ്ങളെ ദ്വിമുഖ തന്ത്രത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ സാധാരണ നിലയിലേക്ക് കൊണ്ടുവന്നത്. ജീവിതപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സാധാരണക്കാരായ പാവങ്ങളെ ആയുധമണിയിച്ച് രാഷ്ട്രത്തിനെതിരെ യുദ്ധത്തിന് സജ്ജമാക്കുകയായിരുന്നു മാവോവാദികള്‍. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ഒപ്പം ഭീകരതയുടെ മുഖങ്ങളെ തുടച്ചുനീക്കുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രത്തിലൂടെ 126 ജില്ലകളില്‍ ഏറെയെണ്ണത്തിനെയും മാവോവാദികളില്‍ നിന്ന് മോചിപ്പിച്ചു. ഇന്ന് ഏതാണ്ട് അന്‍പതോളം ജില്ലകളില്‍ മാത്രമേ മാവോവാദി സാന്നിദ്ധ്യമുള്ളൂ. ഇതില്‍ 12 എണ്ണത്തില്‍ മാത്രമേ രൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്നുള്ളൂ. ഹഫ്ത എന്ന പേരില്‍ ഗുണ്ടാപിരിവ് അടക്കം വളരെ മോശമായ സാഹചര്യം ഈ 12 ജില്ലകളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ ജില്ലകളിലും ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലീസ് നടപടികള്‍ ശക്തമായതാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ മാവോവാദികള്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ കാരണം. ബസ്തര്‍, ദണ്ഡേവാദ, സുഖമ തുടങ്ങി മാവോവാദം ശക്തമായിരുന്ന സ്ഥലങ്ങളില്‍ വികസനം എത്തിയതും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതുമാണ് ഇവിടങ്ങളില്‍ അവരുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. കൂടാതെ വനവാസി മേഖലകളില്‍ വനവാസി കല്യാണാശ്രമം അടക്കമുള്ള സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തനം ശക്തമാക്കിയതും മാവോവാദികളുടെ പ്രവര്‍ത്തനം ദുര്‍ബലമാകാന്‍ ഇടയാക്കി.
ഒളിത്താവളം പോര്‍ക്കളമാകുന്നു
”മുമ്പ് മാവോവാദികള്‍ കേരളത്തില്‍ വന്നിരുന്നത് വിശ്രമത്തിനും ആരോഗ്യം വീണ്ടെടുക്കാനുമായിരുന്നു. ഇപ്പോള്‍ അവര്‍ വരുന്നത് സംഘടന ശക്തമാക്കാനാണ്” – ആഭ്യന്തരവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാവോവാദികള്‍ക്കും ജിഹാദികള്‍ക്കും അഭയകേന്ദ്രവും കായകല്പചികിത്സ നടക്കുന്ന സ്ഥലവുമായിരുന്നു കേരളമെന്ന് ആഭ്യന്തരവകുപ്പിനു നന്നായറിയാം. അവരുടെ നീക്കങ്ങള്‍ക്ക് മുമ്പില്‍ കണ്ണടച്ചത് ഇടത്-യു.ഡി.എഫ് മുന്നണികള്‍ക്ക് കീഴിലുള്ള ആഭ്യന്തരവകുപ്പാണ്.
ഈ കാലത്തിനിടയ്ക്ക് കേരളത്തില്‍ മാവോവാദവും ജിഹാദികളും മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ ശക്തി സംഭരിച്ചു. 16 മനുഷ്യാവകാശസംഘടനകള്‍ക്കുപിന്നില്‍ ഇക്കൂട്ടരാണുള്ളതെന്ന് ആഭ്യന്തരവകുപ്പ് തന്നെ സമ്മതിക്കുന്നു. റവലൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട്, പോരാട്ടം, കമ്മറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് തുടങ്ങിയ ഈ സംഘടനകളിലെല്ലാം മാവോവാദി-ജിഹാദി കൂട്ടായ്മ കൂടി കാണാം. രാഷ്ട്രീയ കുറ്റവാളികളുടെ മോചനത്തിനാണ് സി.ആര്‍.പി.പി. ലക്ഷ്യം വെക്കുന്നതെന്നു പറയുമ്പോഴും രണ്ടുകൂട്ടര്‍ക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നു അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതിലൊന്ന് മാവോവാദികളും മറ്റേത് സിമിയുമാണ്. അവരുടെ ഒളിത്താവളം ഇപ്പോള്‍ മുഖ്യപോര്‍ക്കളമായി മാറുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.
എന്തുകൊണ്ട് ഹിന്ദുത്വം
എന്തുകൊണ്ടാണ് മാവോവാദികള്‍ ഹിന്ദുത്വത്തെയും ഹിന്ദു സംസ്‌ക്കാരത്തെയും ലക്ഷ്യമിടുന്നത്? 2050 തോടെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഭാരതത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമല്ല, ആഗോളതലത്തില്‍ തന്നെയുള്ള സാമ്പത്തിക ഏജന്‍സികളും പറഞ്ഞിട്ടുണ്ട്. 2035 ഓടെ ലോകത്തെ മറ്റു രാജ്യങ്ങളെല്ലാം നരച്ച തലമുറയിലേക്ക് മാറുമ്പോള്‍ ഏറ്റവും കൂടുതല്‍ യുവശക്തിയുള്ള രാജ്യം ഭാരതമായിരിക്കും. ഈ സാധ്യതകള്‍ കണ്ടറിഞ്ഞ് ഭാരതത്തെ തകര്‍ക്കാനുള്ള പാക്-ചൈന അച്ചുതണ്ടിന്റെ പ്രവര്‍ത്തനം തന്നെയാണ് ഇതില്‍ പ്രധാനം. ഇത്തരം നീക്കങ്ങളില്‍ ആദ്യം തകര്‍ക്കപ്പെടേണ്ടത് ആ നാടിന്റെ സംസ്‌കാരമാണ്. മാവോവാദികളും അതേപോലെയുള്ള തീവ്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഏതൊക്കെ നാടുകളില്‍ പ്രവര്‍ത്തിക്കുകയും സ്വാധീനം ശക്തമാക്കുകയും ചെയ്തിട്ടുണ്ടോ അവിടെയെല്ലാം ആ രാജ്യത്തിന്റെ, നാടിന്റെ സംസ്‌കാരത്തിന്റെ നട്ടെല്ലും തായ് വേരും അറുത്തെറിയാനാണ് ശ്രമിച്ചിട്ടുള്ളത്. ആ സംസ്‌കാരത്തിന് എതിരെ അതിന്റെ സ്വത്വബോധത്തിന് എതിരെ നടത്തുന്ന പടയൊരുക്കം അവസാനം ഭരണകൂടത്തിന് എതിരായി മാറുന്നു. ഭാരതത്തെ ഒന്നിച്ചു നിര്‍ത്തുന്ന അന്തര്‍ലീനമായ നിയാമകശക്തി എന്താണ്? ഏതുതരത്തിലുള്ള വിശകലനവും അവസാനം എത്തിനില്‍ക്കുന്നത് ഒരു സുവര്‍ണ്ണ നൂലിഴ പോലെ നാനാ തരത്തിലുള്ള വിശ്വാസങ്ങളെയും വൈജാത്യങ്ങളെയും ഭാഷാ വൈവിദ്ധ്യത്തെയും ഒക്കെ കോര്‍ത്തിണക്കുന്ന സംസ്‌കാരത്തിലാണ്. ഭാരതീയ സംസ്‌കാരം, ഹിന്ദു സംസ്‌കാരം, സനാതനധര്‍മ്മം, ഹിന്ദുത്വം ഒരു മതം അല്ലെങ്കില്‍ വിശ്വാസം എന്നതിലുപരി ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും നെടുകെയും കുറുകെയും ഭാരതത്തെ ഒന്നിച്ചു ചേര്‍ക്കുന്ന ചൈതന്യധാര നമ്മുടെ സംസ്‌കാരം തന്നെയാണ്. ബ്രിട്ടീഷുകാരനായ മെക്കാളെ ആധുനിക വിദ്യാഭ്യാസത്തിലൂടെ തകര്‍ത്തെറിയാന്‍ ശ്രമിച്ചതും ഈ സംസ്‌കാരത്തെ തന്നെയായിരുന്നു. അതുകൊണ്ടു തന്നെയാണ് ഈ നാട്ടില്‍ ഒരു ചായക്കട തുടങ്ങുന്നെങ്കില്‍ പോലും അത് മതത്തിന്റെ പേരിലാകണമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്.
ഭാരതത്തെ തകര്‍ക്കാന്‍, ഇല്ലാതാക്കാന്‍, ഈ സംസ്‌കാരത്തെ നശിപ്പിക്കുക എന്ന പദ്ധതിയുടെ ആത്യന്തിക തന്ത്രം എന്ന നിലയില്‍ തന്നെയാണ് മാവോവാദികള്‍ ഹിന്ദുത്വത്തെ ലക്ഷ്യമിടുന്നത്. ചുവപ്പ് ഇടനാഴി, തട്ടിക്കൊണ്ടു പോകല്‍, ഗുണ്ടാപിരിവ്, മോശമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ചേരുമ്പോള്‍ ജനവികാരം ഭരണകൂടത്തിന് എതിരെ തിരിയുമെന്നും ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും സാധാരണക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നവര്‍ എന്ന നിലയില്‍ മാവോവാദികളില്‍ വിശ്വാസം വരുമെന്നുമാണ് ഇവര്‍ കണക്കാക്കുന്നത്. തോക്കേന്തി വനത്തില്‍ താമസിക്കുന്നവരും നഗരത്തിലെ സൈദ്ധാന്തികരും ഒന്നിച്ച് ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വ്വകലാശാലകളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിത്തറ ഹിന്ദുത്വത്തിനും സംസ്‌കാരത്തിനും എതിരാണ്. ഡല്‍ഹിയിലെ ജെ.എന്‍. യുവിലും ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തിയിട്ടുള്ള പരിപാടികള്‍ ശ്രദ്ധേയമാണ്. കാശ്മീരിലെ ആസാദി അഥവാ സ്വാതന്ത്ര്യവും ദുര്‍ഗ്ഗയെ വേശ്യയെന്ന് വിളിച്ചുള്ള മഹിഷാസുരദിനവും ഒക്കെ ഇതിന്റെ ഭാഗമാണ്. ഹിന്ദുക്കളുടെ സംസ്‌കാരവും ദൈവങ്ങളും മോശക്കാരാണെന്ന് വരുത്തുകയും അവരെ ആശയക്കുഴപ്പത്തിലാക്കി ഈ നാടിന്റെ അടിത്തറ തകര്‍ക്കുകയുമാണ് അവരുടെ ലക്ഷ്യം. അര്‍ബന്‍ നക്‌സല്‍ ബുദ്ധിജീവികള്‍ എഴുതുന്ന ഓരോ ലേഖനവും അവരുടെ മറ്റു നടപടികളും ഈ തരത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ളതാണ്. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ എന്ന പുസ്തകം ഈ തരത്തിലുള്ളതായിരുന്നു. അത് കേരളത്തില്‍ അച്ചടിക്കാന്‍ തയ്യാറായ പ്രസിദ്ധീകരണശാല അടക്കം ചില എഴുത്തുകാരും ബുദ്ധിജീവികളും ചേര്‍ന്നുള്ള ശൃംഖല ഈ സംശയത്തിന്റെ നിഴലിലാണ്. കേരളത്തില്‍ സച്ചിദാനന്ദനും സക്കറിയയും കെ.ഇ.എന്‍ കുഞ്ഞഹമ്മദും സുനില്‍.പി.ഇളയിടവും ഒക്കെ വിളമ്പുന്നത് ഒരേ വിഭവമാണ്. ഭാരതത്തിനും ഭാരതീയ സംസ്‌കാരത്തിനും എതിരായ വിഭവം. അര്‍ബന്‍ നക്‌സലിസത്തിന്റെ പ്രയോക്താക്കളാണ് ഇവരെന്ന് സംശയിക്കാതിരിക്കാന്‍ കഴിയുമോ? ഹിന്ദുക്കള്‍ക്ക് തങ്ങളുടെ സംസ്‌കാരം മികച്ചതല്ലെന്നും അധമമാണെന്നും ഉള്ള തോന്നല്‍ വളര്‍ത്താനുള്ള ശ്രമമാണ് ഇതിന്റെ പിന്നില്‍. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് എതിരെയുള്ള നീക്കം, വെള്ളമില്ലാത്ത ഹോളി, ദഹി ഹണ്ഡിക്ക് മനുഷ്യ പിരമിഡ് ഉണ്ടാക്കുമ്പോള്‍ അതിന്റെ ഉയരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, ജെല്ലിക്കെട്ടിന് എതിരെയും തൃശ്ശൂര്‍ പൂരത്തിന് എതിരെയുമുള്ള നീക്കങ്ങള്‍ ഇവയൊക്കെ ശ്രദ്ധേയമാണ്. ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെയും ജെല്ലിക്കെട്ടില്‍ കാളകളെ ഉപയോഗിക്കുന്നതിന് എതിരെയും പെറ്റ നല്‍കിയ ഹര്‍ജികള്‍ ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമാകുന്നത്. ഹിന്ദു ഉത്സവങ്ങളെ അതല്ലാതാക്കി മാറ്റുക. അതാണ് അവര്‍ ലക്ഷ്യമിടുന്നത്. ഓണം ഒരു ഹിന്ദു ഉത്സവം എന്നത്തിനു പകരം കേരളത്തിന്റെ പ്രാദേശിക ഉത്സവമാക്കി മാറ്റുകയും അവതാര പുരുഷനെ പീഡകനാക്കി ചിത്രീകരിക്കുകയും ചെയ്യുക. തമിഴ്‌നാട്ടിലെ പൊങ്കല്‍, അത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആഘോഷിക്കുന്നില്ലെങ്കില്‍ പോലും തമിഴ് ഉത്സവമാണെന്ന് വരുത്തിത്തീര്‍ക്കുക. ജെല്ലിക്കെട്ട് ഹിന്ദു ഉത്സവത്തിനു പകരം തമിഴ്‌പെരുമയുടെ ഭാഗമാണെന്ന് വരുത്തുക. പെറ്റ അടക്കമുള്ള സംഘടനകളെ ഫണ്ട് ചെയ്യുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ മാവോവാദികളുമായി ബന്ധമുള്ളവരാണ്. ഹിന്ദു ഉത്സവങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കഴകങ്ങള്‍ നേതൃത്വം നല്‍കുന്ന വിഘടനവാദ സിദ്ധാന്തങ്ങളെ പോര്‍ച്ചട്ടയണിയിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തമിഴ് പോരാളികളുടെ നിലപാടിലെ വൈരുദ്ധ്യം കാണുക, ജെല്ലിക്കെട്ടിനെ പിന്‍തുണച്ച അവര്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ജെല്ലിക്കെട്ടിനെതിരെയുള്ള നിലപാടിന്റെ ബുദ്ധികേന്ദ്രമായ സൗമ്യ റെഡ്ഢിയെ പിന്‍തുണച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ നിലപാട്.
ജിഹാദികളും ക്രിസ്ത്യന്‍ പള്ളിക്കാരും
മാവോവാദികളുടെ ഈ ശ്രമത്തിനെ പിന്‍തുണയ്ക്കുന്ന രണ്ട് വിഭാഗങ്ങള്‍ കൂടി അവര്‍ക്കൊപ്പമുണ്ട്. അത് ഇസ്ലാമിക ജിഹാദികളും മറ്റൊന്ന് ക്രിസ്ത്യന്‍ പള്ളിക്കാരുമാണ്. മൂന്നുപേരുടെയും ലക്ഷ്യം ഭാരതവിഭജനമാണെന്നതാണ് ഇവരെ ഒരുമിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ ക്രിസ്ത്യന്‍ പള്ളിക്കാരും മാവോവാദികളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. കൂടംകുളം വിരുദ്ധ സമരത്തിലും സ്റ്റെര്‍ലൈറ്റ് കമ്പനി വിരുദ്ധ സമരത്തിലും ഈ മൂന്ന് ശക്തികളും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ‘ക്രിസ് ലാമോ നക്‌സല്‍’ കൂട്ടുകെട്ട് എന്നാണ് ഇതിനെ അറിയപ്പെടുന്നത് തന്നെ. പൊതുവെ സമാധാനപ്രിയരാണ് ക്രിസ്ത്യാനികളെങ്കിലും ക്രൈസ്തവരിലെ ഒരുവിഭാഗം തീവ്രവാദികളെയാണ് ഇവര്‍ പങ്കാളികളാക്കിയിട്ടുള്ളത്. കൂടംകുളം വിരുദ്ധ സമരത്തില്‍ അണിനിരന്നത് മുഴുവന്‍ പരിവര്‍ത്തിത ക്രൈസ്തവരും പള്ളിക്കാരും ജിഹാദികളുമായിരുന്നു. ജിഹാദി ബന്ധം വ്യക്തമായത് സമരത്തിന്റെ നേതൃത്വത്തിലുള്ള സെബാസ്റ്റ്യന്‍ സൈമണിന് ജമ്മു കാശ്മീര്‍ വിമോചന മുന്നണി നേതാവ് യാസിന്‍ മാലിക്കുമായുള്ള ബന്ധവും കൂടിക്കാഴ്ചയും പുറത്തു വന്നപ്പോഴാണ്.
1990 ല്‍ അര്‍ബന്‍ നക്‌സല്‍ സംഘടനകള്‍ക്ക് വിത്തിടുമ്പോള്‍ തന്നെ മതനിരപേക്ഷം എന്നുപറഞ്ഞ് ഹിന്ദു വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാന്‍ തന്നെയായിരുന്നു ശ്രമം. ബസ്തറിലും ദണ്ഡേവാദയിലും മാവോവാദികള്‍ക്ക് പണമെത്തിക്കുന്നതില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുള്ള പങ്ക് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നതാണ്. മതനിരപേക്ഷ ശക്തികള്‍ എന്ന പേരില്‍ ഹിന്ദുവിരുദ്ധ ശക്തികളെയാണ് ഇവര്‍ ഒന്നിപ്പിക്കുന്നത്. മാവോവാദികള്‍ ആയുധം നല്‍കുന്നതില്‍ പാക് ചാരസംഘടനകള്‍ക്കു പോലും പങ്കുണ്ടെന്നത് വ്യക്തമാണ്. നഗരങ്ങളിലെ ഹിന്ദു സ്വാധീനം കുറയ്ക്കാന്‍ ക്രിസ്തീയ ഇസ്ലാമിക മതപരിവര്‍ത്തനങ്ങളെ പോലും ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ ഹിന്ദുവിരുദ്ധ സമരങ്ങളിലും ഇവര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആര്‍പ്പോ ആര്‍ത്തവം, നവോത്ഥാന മതില്‍ തുടങ്ങിയവയിലെല്ലാം മാവോവാദികളുടെയും എല്ലാ ഹിന്ദു വിരുദ്ധ ശക്തികളുടെയും ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കാലഘട്ടത്തിനും സാഹചര്യത്തിനും അനുസരിച്ച് ഹിന്ദു വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വേദി കണ്ടെത്തുകയാണ് ഇവരുടെ പരിപാടി. വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിന് എതിരെ എന്ന പേരില്‍ നടത്തിയതും നടത്തുന്നതുമായ എല്ലാ സമരങ്ങളിലും ഈ പങ്കാളിത്തം പ്രകടമായിരുന്നു.
അര്‍ബന്‍ നക്‌സലിസം:യഥാര്‍ത്ഥ ചിത്രം
അര്‍ബന്‍ നക്‌സലിസത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത് അടുത്തിടെ ലഭ്യമായ രേഖകളില്‍ നിന്നു തന്നെയാണ്. 2012-ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാവോവാദികളില്‍ നിന്നാണെന്ന് പറഞ്ഞിരുന്നു. ഏതാണ്ട് 128 ഓളം സംഘടനകള്‍ അര്‍ബന്‍ നക്‌സലിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഘടനയുടെ ആഴത്തിലുള്ള പ്രവര്‍ത്തനം സംബന്ധിച്ച് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച രേഖ നക്‌സല്‍ നേതാവായ ഗോവിന്ദന്‍കുട്ടി തയ്യാറാക്കിയിട്ടുള്ള 53 പേജുള്ള രഹസ്യരേഖയാണ്. മാവോവാദി സംഘടനകളുടെ പ്രവര്‍ത്തനരീതിയും സായുധ സംഘര്‍ഷവും അവരുമായി ബന്ധമുള്ള സംഘടനകളുടെ വിശദാംശങ്ങളും ഭാരത സൈന്യത്തിനകത്ത് അടക്കം കടന്നുകയറാനുള്ള ശ്രമങ്ങളും ഒക്കെ ഈ രേഖയില്‍ വിശദീകരിക്കുന്നുണ്ട്.
വരവര റാവു അടക്കമുള്ളവര്‍ അറസ്റ്റിലായപ്പോള്‍ പൂനൈ കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് അടക്കമുള്ള ഇന്ത്യയിലെ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ മാവോവാദത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ കുറിച്ച് എടുത്തുകാട്ടിയിരുന്നു. വെള്ളക്കോളര്‍ ജോലിയുള്ളവരുടെ ഇടയിലൂടെ അതിവേഗം ശക്തിപ്രാപിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത വ്യവസായങ്ങളിലേക്കും ഓട്ടോമേഷന്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളിലേക്കും സമ്പദ് മേഖലയിലെ സേവനരംഗത്ത് ശക്തമായ സ്വാധീനമുണ്ടാക്കാനുള്ള നിര്‍ദ്ദേശവും ഇതിലുണ്ട്. ഐ ടി മേഖല, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, അദ്ധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വൈദ്യുതി, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലേക്കുള്ള യൂണിയന്‍ പ്രവര്‍ത്തനം ഇതിന്റെ ഭാഗമാണ്. വര്‍ഗ്ഗസംഘര്‍ഷത്തില്‍ ഇവരെ കാര്യമായി ഉപയോഗപ്പെടുത്തണമെന്നും പറയുന്നുണ്ട്. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനം.
മാവോവാദികളുടെ ഒന്‍പതാം കോണ്‍ഗ്രസ്സിന്റെ തീരുമാനം അനുസരിച്ച് ഗ്രാമീണ സായുധ സംഘര്‍ഷത്തെ സഹായിക്കാനാണ് അര്‍ബന്‍ മാവോവാദി സെല്ലുകള്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് ഗോവിന്ദന്‍കുട്ടി വ്യക്തമാക്കുന്നു. അടിയന്തിര ആവശ്യമുള്ള സാധനങ്ങളും സാമഗ്രികളും എത്തിക്കുന്നത് മുതല്‍ ജനകീയ പോരാട്ടത്തിനുള്ള ദീര്‍ഘകാല പദ്ധതി തയ്യാറാക്കുന്നതും ഇവരുടെ പ്രവര്‍ത്തനമാണെന്ന് ഈ രേഖ വ്യക്തമാക്കുന്നു. സൈന്യത്തിലേക്കും പോലീസിലേക്കും ഭരണചക്രത്തിന്റെ പല തലങ്ങളിലേക്കും കടന്നുകയറുന്നതും അനിവാര്യമാണെന്ന് ഗോവിന്ദന്‍കുട്ടി വ്യക്തമാക്കുന്നു. കാരണം ശത്രുവിന്റെ (ഭാരതത്തിന്റെ) നീക്കങ്ങള്‍ അറിയാനും അവരുടെ ഉള്ളില്‍ നിന്നു തന്നെ സഹായം ലഭ്യമാകാനും ഇത് ആവശ്യമാണെന്ന് ഇതില്‍ പറയുന്നു. രാഷ്ട്രീയമായും സാമൂഹികമായും വളരെ കൂടുതല്‍ വിശ്വാസ്യത ആര്‍ജ്ജിക്കേണ്ടതാണ് ഈ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ നാനാ തുറകളിലെയും സമസ്ത മേഖലകളിലേക്കും സഖാക്കളെ കടത്തി വിടുക തന്നെയാണ് ലക്ഷ്യമെന്ന് ഈ രേഖ വ്യക്തമാക്കുമ്പോഴാണ് വൈറസ് ബാധയുടെ തീവ്രത നമുക്ക് ബോദ്ധ്യപ്പെടുക. പോലീസ്- അര്‍ദ്ധ സൈനിക – സൈനിക വിഭാഗങ്ങളിലെ സമ്പര്‍ക്കത്തിനും അവിടത്തെ ഒഴിവുകള്‍ അറിയിക്കാനും അവിടെ നിയമനം ലഭ്യമാക്കാനും പ്രത്യേക ഷാഡോ കമ്മറ്റികളെ നിയോഗിച്ചിട്ടുണ്ട്. ജിഹാദികളുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ്, കോടതി, പൊതുമേഖലാ നിയമനങ്ങള്‍ക്കായി അടുത്തിടെ ഉയര്‍ന്നു വന്നിട്ടുള്ള പരിശീലന കേന്ദ്രങ്ങള്‍ പോലും ഇതിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടി വരും. ജനകീയ ഗറില്ലാ ആര്‍മി, ജനകീയ വിമോചന സേന എന്നിവയുടെ ദളങ്ങള്‍ നഗരങ്ങള്‍ ഉടനീളം കൊണ്ടുവരാനാണ് ഇവരുടെ ശ്രമം. റോയുടെ ചുമതലയുണ്ടായിരുന്ന മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി അമര്‍ ഭൂഷണ്‍ അര്‍ബന്‍ നക്‌സലിസം ഇപ്പോള്‍ ഒരു ബിസിനസ് മാത്രമായി മാറിയിരിക്കുകയാണെന്നും ആയുധങ്ങളും ഫണ്ടും കണ്ടെത്തുന്ന പ്രാദേശിക ഗുണ്ടാസംഘങ്ങളായി മാറിയിരിക്കുന്നു, അതുകൊണ്ടുതന്നെ അപകടകരമായ സ്ഥിതി ഒഴിവായെന്നും അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ, ഭാരതത്തെ വിഘടിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുക എന്ന ഒറ്റ അജണ്ടയിലാണ് ഈ മൂന്നു വിഭാഗങ്ങളുടെയും ഒന്നിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് മുതല്‍ ജന്ദര്‍ മന്ദിര്‍ വരെ പലപ്പോഴും ചേരുന്ന വ്യത്യസ്ത സംഘടനകളുടെ പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്‌സലിസമാണ് എന്ന ആരോപണമുണ്ട്. മേധാ പാട്കര്‍, വിനായക് സെന്‍, സോണി സോറി, അരുന്ധതി റോയ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഇവരെ സഹായിക്കുന്നുണ്ട് എന്നാണ് ആരോപണം. അജയ് സേത്തിയ ഇതെക്കുറിച്ച് നടത്തിയ പഠനത്തില്‍ സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ സ്ലീപ്പര്‍ സെല്ലുകളാണെന്നാണ് പറയുന്നത്. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യാന്‍ സമൂഹത്തിന്റെ നാനാ മേഖലകളിലുള്ള ബുദ്ധിജീവികളുടെയും വൈറ്റ്‌കോളര്‍ ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും ഒക്കെ ഐക്യനിര പടുത്തുയര്‍ത്തുക തന്നെയാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായി പറയുന്നുണ്ട്. ഭാരതീയ സംസ്‌സാരത്തിന്റെ എല്ലാ മാനബിന്ദുക്കളെയും തകര്‍ത്തെറിയാനും സാംസ്‌കാരികമായി ഭാരതം ഒന്നുമല്ലെന്ന് വരുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്.
കേരളത്തിലെ മാവോവാദികളുടെ പ്രവര്‍ത്തനത്തെയും ഈ രീതിയില്‍ വേണം കാണാന്‍. കേരളത്തില്‍ മൊത്തം 40 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നാണ് കേരളാ പോലീസിന്റെ ഭാഷ്യം. മൂന്നോ നാലോ പേര്‍ വീതമുള്ള പത്തോ പന്ത്രണ്ടോ സംഘങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേരളാ പോലീസ് വിലയിരുത്തുന്നു. അന്യസംസ്ഥാന തൊഴിലാളികളും മറ്റുമുള്ള ഈ സംഘങ്ങളെ കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ വനങ്ങളിലായാണ് കണ്ടെത്തിയിട്ടുള്ളത്. 2004 സെപ്റ്റംബര്‍ 21 ന് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് തീവ്ര ഇടതുപക്ഷ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്നാണ് മാവോ വാദി കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി (എസ്.ഒ.സി) ആണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോഴത്തെ അര്‍ദ്ധ ഫ്യൂഡല്‍ – കൊളോണിയല്‍ സാമൂഹിക ക്രമത്തെയും ഭരണകൂടത്തെയും സായുധ വിപ്ലവത്തിലൂടെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നു. 2015 ല്‍ നിലമ്പൂരില്‍ ഏറ്റുമുട്ടലുകളും അറസ്റ്റും ഉണ്ടായതിനെ തുടര്‍ന്ന് ഈ ലക്ഷ്യം ആവര്‍ത്തിച്ചു പറഞ്ഞ് അവര്‍ പ്രസ്താവന ഇറക്കിയിരുന്നു. കേരളത്തില്‍ ഭേദപ്പെട്ട സംഘടനാ സംവിധാനം തന്നെയാണ് ഇന്ന് ഇവര്‍ക്കുള്ളത്. കേരളാ പോലീസ് വിഭാവന ചെയ്യുന്ന തരത്തില്‍ വെറും 40 പേരല്ല ഈ പ്രസ്ഥാനത്തില്‍ ഇന്നുള്ളത്. അലന്‍ ഷുഹൈബിനെ പോലെ സി.പി.എമ്മിലും സി.പി.ഐയിലും കോണ്‍ഗ്രസ്സിലും ഒക്കെ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഇന്ന് സംഘടനയിലുണ്ട്. മാവോവാദി പ്രസ്ഥാനങ്ങളെ പോലും ജിഹാദികള്‍ കൈയടക്കുന്നു എന്നതാണ് ഇന്ന് ഈ രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരള, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് സായുധ സംഘര്‍ഷത്തിനായി നാല് ദളങ്ങള്‍ ആയാണ് മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നത്. കബനി, നാടുകാണി, ഭവാനി, വരാഹിണി എന്നിവയാണ് ഈ ദളങ്ങള്‍. അറസ്റ്റിലായ രൂപേഷ്, ഭാര്യ ഷൈന, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു തുടങ്ങിയവരൊക്കെ മാവോവാദികളുടെ നഗരമുഖമാണെന്നാണ് പറയുന്നത്. ഏറ്റുമുട്ടലിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന നിലപാടിലാണ് പോലീസും.
‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാം’ എന്ന സിനിമ എടുക്കുകയും ‘അര്‍ബന്‍ നക്‌സല്‍സ്’ എന്ന പുസ്തകം എഴുതുകയും ചെയ്ത വിവേക് അഗ്നിഹോത്രി ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കാര്യമായ പഠനം നടത്തിയിരുന്നു. അര്‍ബന്‍ നക്‌സലുകളെ കുറിച്ചും മാവോവാദികളെ കുറിച്ചും അദ്ദേഹം പറയുന്നു: ‘ഇവര്‍ ഇന്ത്യാ വിരുദ്ധരും ഹിന്ദു വിരുദ്ധരും മാത്രമല്ല, മാനവികതയ്ക്കും എതിരാണ്. എന്‍.ജി.ഒ കള്‍, വനിതാ വിമോചന സംഘടനകള്‍, യുക്തിവാദി മതവിരുദ്ധ ഗ്രൂപ്പുകള്‍, ട്രേഡ് യൂണിയനുകള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നക്‌സലുകളെ ആന്റി നാഷണല്‍ അഥവാ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതാണ് എളുപ്പം’.
മാവോവാദി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലോകത്തെ ആറാമത്തെ ഭീകരസംഘടനയായി കഴിഞ്ഞ ദിവസം അമേരിക്കയിലെ വിദേശകാര്യ വകുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്ന സംഘടന എന്ന നിലയിലാണ് ഇസ്ലാമിക ഭീകരസംഘടനകള്‍ക്കൊപ്പം ഇവരെയും ഭീകരസംഘടനയുടെ പട്ടികയില്‍ പെടുത്തിയത്. 177 സംഭവങ്ങളിലായി 311 പേരെ ഇവര്‍ കൊലപ്പെടുത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച് 833 മാവോവാദി ആക്രമണങ്ങളാണ് 2018 ല്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് 16 സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പോരാട്ടം, ആര്‍ ഡി എഫ്, ആദിവാസി വിമോചന മുന്നണി, ജനകീയ വിമോചന മുന്നണി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പി. യു.സി.എല്‍, നാഷണ്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളാണ് നിരീക്ഷണത്തിലുള്ളത്.
ഭാരതത്തെയും ഭാരതീയ സംസ്‌കാരത്തെയും അതിന്റെ സ്വത്വത്തെയും തകര്‍ക്കാനുള്ള ക്രൈസ്തവ ജിഹാദി മാവോവാദി ത്രയങ്ങളുടെ ശ്രമമാണ് അര്‍ബന്‍ നക്‌സലിസം. കെട്ടുതാലി അണിയുന്നത് മുതല്‍ ക്ഷേത്രോത്സവങ്ങളും ഹിന്ദു ആചാരങ്ങളും ഉത്സവങ്ങളും ലക്ഷ്യമിടുമ്പോള്‍ തന്നെ ഇവയ്ക്ക് എതിരെ ആസൂത്രണം ചെയ്യപ്പെടുന്ന ഭീകരാക്രമണങ്ങളും ഇവരൊക്കെ തമ്മിലുള്ള ഗാഢബന്ധത്തിന്റെ സൂചനയാണ്. ഭാരതത്തെയും നമ്മുടെ സംസ്‌കാരത്തെയും തകര്‍ത്തെറിയാനുള്ള ശ്രമം എന്ന നിലയില്‍ മാത്രമല്ല, സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെ തോത് കൂടി മനസ്സിലാക്കണം. 2005 മുതല്‍ 2018 വരെ 3137 സാധാരണക്കാരും 1983 സുരക്ഷാ സൈനികരും 2846 മാവോവാദികളും അടക്കം 7966 പേരാണ് കൊല്ലപ്പെട്ടത്. എഴുത്തുകാര്‍ മുതല്‍ സാമൂഹിക പ്രവര്‍ത്തകര്‍ വരെ നമ്മുടെ സംസ്‌കാരത്തെ മോശമാണെന്ന് വരുത്താനുള്ള ആസൂത്രിത ശ്രമത്തിന് നിയമപോരാട്ടം മുതല്‍ പത്രവാര്‍ത്തകള്‍ വരെ പല വഴികളും ഇവര്‍ തേടുന്നു. ആറ്റുകാലിലെ ചൂരല്‍കുത്തിനും മറ്റും എതിരായ ഓരോ നീക്കങ്ങളും ഇതിന്റെ ഭാഗം തന്നെയാണ്. കരുതിയിരിക്കുക അവര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്.