‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറി’ന്റെ 39-ാം വാര്‍ഷികത്തില്‍ കാനഡയിലുള്ള ബ്രാംപ്റ്റണില്‍, 2023 ജൂണ്‍ മാസം 4-ാം തിയതി, ഖലിസ്ഥാനികള്‍ സംഘടിപ്പിച്ച റാലികളൊന്നില്‍ ഇന്ദിരയുടെ പടുകൊലയെ ആഘോഷിച്ചര്‍മാദിക്കുന്ന തരത്തിലുള്ള നിശ്ചലദൃശ്യങ്ങള്‍ ഖലിസ്ഥാന്‍ വാദികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ദര്‍ബാര്‍സാഹിബിനു നേരെയുള്ള അക്രമത്തിനുള്ള പ്രതികാരം’ എന്നു രേഖപ്പെടുത്തിയ പ്ലക്കാഡുകള്‍ അവര്‍ പ്രദര്‍ശിപ്പിച്ചത്, ടര്‍ബന്‍ധാരികളായ രണ്ടു പേരുടെ കൈത്തോക്കു തുപ്പുന്ന വെടിയേറ്റ് ചോരക്കറ പുരണ്ട വെള്ള സാരി പുതച്ചു നില്ക്കുന്ന ഇന്ദിരയുടെ നിശ്ചലദൃശ്യത്തോടൊപ്പമായിരുന്നു.
ഖലിസ്ഥാന്‍ തീവ്രവാദികള്‍ തങ്ങളുടെ റാലിയിലൂടെ ഇപ്രകാരമുള്ള ഒരു പരമാബദ്ധം പ്രദര്‍ശിപ്പിക്കുമ്പോള്‍, അനുഗ്രഹകരമായ നിലപാടെടുത്ത് അതിനിടമൊരുക്കിക്കൊടുത്ത കാനഡ ഭരണകൂടം തീര്‍ച്ചയായും ഭാരതത്തിന്റെ ചിറിയില്‍ തോണ്ടിക്കളിക്കാനുള്ള മറ്റൊരവസരംകൂടി പ്രയോജനപ്പെടുത്തുകതന്നെയാണ് ചെയ്തത്.
2023 ജൂണ്‍ മാസം 4-ാം തിയതി, ഖലിസ്ഥാനികള്‍ സംഘടിപ്പിച്ച ഈ ആഘോഷറാലിയെത്തുടര്‍ന്ന്, അതേ മാസം 18-ാം തിയതി, ‘ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്’ എന്ന സംഘടനയുടെ നേതാവ് ഹര്‍ദീപ്‌സിങ്ങ് നിജ്ജാര്‍, കാനഡയിലെ സറേയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെടുന്നതിനാണ് ലോകം സാക്ഷിയായത്. സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരാ സാഹിബിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ നിലയിലാണ് നിജ്ജാറിന്റെ മൃതദേഹം കിടന്നിരുന്നത്.
ഈ സംഭവത്തില്‍ ഇന്ത്യാ സര്‍ക്കാറിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് അവിടത്തെ പ്രധാനമന്ത്രി ട്രൂഡോ ആരോപിച്ചു. അതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ കാനഡയിലെ പ്രതിനിധി, പവന്‍കുമാര്‍ റായിയെ അവര്‍ പുറത്താക്കുകയും ചെയ്തു.
‘ശുദ്ധ അസംബന്ധ’മെന്നു പറഞ്ഞുകൊണ്ടാണ് ഭാരതം ഈ ആരോപണത്തോട് പ്രതികരിച്ചത്. അതിനു പിന്നാലെ, ഭാരതത്തിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍, ഒലിവിയെര്‍ സില്‍വെസ്റ്ററിനെ പുറത്താക്കിക്കൊണ്ട് കാനഡയ്ക്ക് ഭാരതം തക്ക തിരിച്ചടി നല്കുകയും ചെയ്തു.
നിജ്ജര്‍ വധത്തില്‍ ഭാരതത്തിനു പങ്കുണ്ടെന്ന ആരോപണത്തിന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവു നല്കണമെന്നും ഈ ഗൂഢാലോചന കാനഡയിലെ ചൈനീസ് ഇടപെടലുകളുടെ പരിണതിയാണെന്നും അതിനെക്കുറിച്ച് ട്രൂഡോ മൗനം ദീക്ഷിക്കുകയാണെന്നും ഉള്ള, അവിടത്തെ പ്രതിപക്ഷനേതാവ്, പിയര്‍ പോളിയോവിന്റെ പ്രസ്താവന, ഈ സംഭവത്തില്‍ ഭാരതത്തിനെതിരെ നിരന്തരം വിഷം പായിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് വ്യാളിയുടെ ജംബുകതന്ത്രങ്ങളുടെ സാന്നിധ്യത്തിലേക്കും വെളിച്ചമെത്തിക്കുന്നുണ്ട്.
ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ, രാഷ്ട്രീയലാഭങ്ങള്‍ക്കും അഹങ്കാരത്തിന്റെ പ്രദര്‍ശനത്തിനുമായി കൊണ്ടുനടക്കുന്നവരുടെ കൈകളിലെ പാവയാണ് ട്രൂഡോ എന്നു തിരിച്ചറിഞ്ഞ്, യു.എസ് ഇതില്‍ ഒരു കാരണംകൊണ്ടും പങ്കു ചേരരുതെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ ആയ മൈക്കല്‍ റൂബിനും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. നാണംകെട്ട നടപടിയാണ് ഈ വിഷയത്തില്‍ ട്രൂഡോ പ്രദര്‍ശിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിജ്ജാറിന്റെ വധത്തിനുമുമ്പുതന്നെ, ഭാരതത്തിനെതിരെയുള്ള സമരസന്നാഹങ്ങള്‍ക്ക് യു എസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ കാനഡ ശ്രമിച്ചിരുന്നു എന്നും ആ രാജ്യങ്ങള്‍ കാനഡയുടെ ശ്രമങ്ങളെ അവഗണിക്കുകയാണുണ്ടായതെന്നും ഉള്ള, ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടും ഭാരതത്തിനെതിരായുള്ള കാനഡയുടെ കുതന്ത്രങ്ങളിലേക്കുതന്നെയാണ് പ്രകാശം വീശുന്നത്.
‘ഫൈവ് ഐസ്’ സഖ്യത്തിലാണ് നിജ്ജാര്‍വധത്തില്‍ ഭാരതത്തിനുണ്ടെന്ന് ആരോപിക്കപ്പെടുന്ന പങ്കിനെക്കുറിച്ച് കാനഡ ആദ്യം ശബ്ദമുയര്‍ത്തിയത്. യു എസ്, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയാണ് ‘ഫൈവ് ഐസ്’ എന്ന സംഘടന. പിന്നീടുണ്ടായ ജി-20 സമ്മേളനത്തില്‍ സഖ്യരാജ്യങ്ങള്‍ നിജ്ജാര്‍ വധം ഉന്നയിക്കുമെന്ന് സംശയിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ അതുണ്ടായില്ല. ഉച്ചകോടി സമാപിച്ച് ഒരാഴ്ച കഴിഞ്ഞാണ്, കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍ത്തന്നെ വെച്ച് ഇന്ത്യ വധിച്ചു എന്ന ആരോപണം ട്രൂഡോ ഉന്നയിച്ചത്. യു.എസും ബ്രിട്ടണും ആസ്‌ട്രേലിയയും ട്രൂഡോയുടെ ഈ ആരോപണത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഒരു കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍വെച്ചുതന്നെ മറ്റൊരു രാജ്യം വധിക്കുന്നത് കാനഡയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രൂഡോ ഈ വിഷയം നമ്മുടെ പ്രധാനമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. തെളിവുകളില്ലാതെ ഇത്തരത്തിലുള്ള ശുദ്ധ അസംബന്ധങ്ങള്‍ ആരോപിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞുകൊണ്ട് നരേന്ദ്രമോദി ഈ പ്രസ്താവനയെ കാര്യമാക്കാതെ തള്ളിക്കളയുകയാണുണ്ടായത്. കാനഡ, ഖലിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്കുന്നത് ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ഇതിനുള്ള പ്രതികരണമായി നമ്മുടെ വിദേശകാര്യമന്ത്രാലയവും മറുപടി കൊടുത്തിട്ടുണ്ട്.
ഹര്‍ദീപ്‌സിങ്ങ് നിജ്ജാറിന്റെ കനേഡിയന്‍ പൗരത്വത്തിലുമുണ്ട് എടുത്തു പറയാവുന്ന ചില നൂലാമാലകള്‍. പഞ്ചാബിലെ ജലന്ധറിലുള്ള ഭര്‍സിങ്ങ്പുരയില്‍ ജനിച്ച്, 1996-ല്‍ ഒരു ഭീകരവാദകേസില്‍ പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്ന് വ്യാജപാസ്‌പോര്‍ട്ടുപയോഗിച്ച് കാനഡയിലേക്ക് കുടിയേറിയ വ്യക്തിയാണ് തീവ്രക്രിമിനല്‍ പശ്ചാത്തലമുള്ള നിജ്ജാര്‍. അവിടെ കുറെ കാലം ട്രക്ക് ഡ്രൈവറായും പ്ലമ്പറായും എല്ലാം അയാള്‍ ജോലി നോക്കി. തന്നെ അഭയാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് തനിക്ക് അഭയം നല്കണമെന്നുള്ള അപേക്ഷ കാനഡ സര്‍ക്കാരിനു മുമ്പാകെ അക്കാലത്ത് അയാള്‍ സമര്‍പ്പിച്ചു. അത് നിരസിക്കപ്പെട്ടതോടെ, സ്‌പോണ്‍സര്‍ഷിപ്പിനായി അവിടത്തുകാരിയായ ഒരു യുവതിയെ വിവാഹം ചെയ്ത് ആ രാജ്യത്തിന്റെ പൗരത്വത്തിനായി മറ്റൊരു പരിശ്രമവും നിജ്ജാര്‍ നടത്തി നോക്കി. എന്നാല്‍ അതും ഫലം കാണാതെ പോവുകയാണ് ഉണ്ടായത്. പിന്നീട്, നിജ്ജാറിനെ പിടികൂടാനായി ഇന്റര്‍പോള്‍ വഴി ഭാരതം, 2014 നവമ്പര്‍ 14-ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനു ശേഷമാണ് ഈയാള്‍ക്ക് കാനഡ, ഏറെക്കാലമായി തീരുമാനിക്കപ്പെടാതിരുന്ന ഇയാളുടെ പൗരത്വത്തിനായുള്ള അപേക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍് പരിഗണിച്ച്, 2015-ല്‍ ധൃതിപിടിച്ച് പൗരത്വം നല്കുന്നത്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ പ്രതിയെ അറസ്റ്റു ചെയ്യുകയോ നാടുകടത്തുകയോ ആണ് ഒരു രാജ്യം ചെയ്യേണ്ടത്. അതുമറികടന്നുകൊണ്ടുള്ള കാനഡയുടെ ധൃതിയിലുള്ള നടപടികള്‍ തീര്‍ച്ചയായും സംശയാസ്പദംതന്നെയാണ്.
കുടിയേറ്റക്കാലം മുതല്ക്കുതന്നെ ഖലിസ്ഥാന്‍ അനുകൂല ഭീകരപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട നിജ്ജാര്‍. പന്നീടാണ് അയാള്‍ ‘ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്’ എന്ന നിരോധിതസംഘടനയുടെ ബുദ്ധികേന്ദ്രമാകുന്നത്. 2007-ല്‍, ലുധിയാനയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം, 2009-ല്‍ പാട്യാലയില്‍ രാഷ്ട്രീയ സിഖ് സന്‍ഗദ് പ്രസിഡന്റ് റുള്‍ദാ സിങ്ങിന്റെ വധം തുടങ്ങിയ ഒട്ടേറെ ക്രൂരപ്രവൃത്തികളുടെ ചുക്കാന്‍ പിടിച്ച ഇയാളെ, 2020-ല്‍ ഭീകരനായി പ്രഖ്യാപിച്ച് തലയ്ക്ക് ഭാരതം 10 ലക്ഷം രൂപ വിലയിട്ടിരുന്നു.2015-ല്‍ പഞ്ചാബില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തതിനും, ബ്രീട്ടീഷ് കൊളമ്പിയയില്‍ വെച്ച് സിക്ക് തീവ്രവാദികള്‍ക്ക് ആയുധപരിശീലനം നല്കിയതിനും ഹരിയാനയിലെ സിര്‍സയിലുള്ള, ഗുര്‍മീത് രാം റഹീം സിങ്ങ് സ്ഥാപിച്ച, ‘ദേര സച്ച സൗദ സിര്‍സ’യുടെ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിനും അടക്കം ഒരു ഡസനിലേറെ ക്രിമിനല്‍ കേസുകള്‍ നിജ്ജാറിനെതിരെ നാട്ടില്‍ നിലവിലുണ്ട്. അതുകൂടാതെയാണ്, അയാള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെയും കൊലപാതകങ്ങളുടെയും പട്ടിക. ഈ കുറ്റവാളിയെയാണ് സ്വന്തം നാടിന്റെ പൗരനെന്നു വിശേഷിപ്പിച്ച് ട്രൂഡോ സ്വയം നാണം കെടുന്നത്!
ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല, കാനഡ പ്രദര്‍ശിപ്പിക്കുന്ന ഈ വില കുറഞ്ഞ രാഷ്ട്രീയ കോമാളിത്തരങ്ങള്‍. കശ്മീര്‍ പ്രശ്‌നമായാലും ശരി, നമ്മുടെ നാടിന്റെ അതിര്‍ത്തിപ്രശ്‌നങ്ങളായാലും ശരി, ഇതിനു മുമ്പും കാനഡ ശത്രുപക്ഷത്തുതന്നെയാണല്ലൊ ഇടം പിടിച്ചിരുന്നത്. 2020-ല്‍, കേന്ദ്രസര്‍ക്കാരവതരിപ്പിച്ച കാര്‍ഷികബില്ലിനെതിരെ ‘കര്‍ഷകര്‍’ എന്ന വ്യാജേന ചിലര്‍ പ്രതിഷേധിച്ചപ്പോഴും ഇന്ത്യന്‍ സര്‍ക്കാറിന് വിരുദ്ധമായ നിലപാടെടുത്തുകൊണ്ട് ജസ്ടിന്‍ ട്രൂഡോ നിന്നത് സമരക്കാരുടെ പക്ഷത്തുതന്നെയായിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് കൂട്ടുനിന്നുകൊണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ട്രൂഡോ എന്നാരോപിച്ച് ഇന്ത്യയുടെ 22 മുന്‍ സ്ഥാനപതിമാര്‍ അന്ന് തുറന്ന കത്തുകളെഴുതിയിരുന്നത് ആരും മറന്നിട്ടുണ്ടാവില്ല.
കാനഡയിലെ ടൊറന്റോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പഞ്ചാബി മാസികയില്‍ ഇന്ദിരാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചിത്രം അച്ചടിച്ചു വന്നത് 2002-ലാണ്. ഭാരതത്തില്‍ നിരോധിക്കപ്പെട്ട ‘സിഖ്‌സ് ഫോര്‍ ജസ്റ്റീസ്’ എന്ന സംഘടനയ്ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള ഇടം കൊടുത്തു എന്നു മാത്രമല്ല, ഭാരതത്തില്‍ ഖലിസ്ഥാന്‍ സ്ഥാപിക്കുന്നതിനുള്ള ഹിതപരിശോധന നടത്താന്‍ ഒരു ലക്ഷത്തോളം സിക്കുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രാംപ്റ്റണില്‍ ഒരു സമ്മേളനം നടത്താന്‍ വേണ്ട ഒത്താശകളും 2022-ല്‍ കാനഡ ഒരുക്കിക്കൊടുത്തു.
ആ നാടിന്റെ ഈദൃശങ്ങളായ ഊഹക്കച്ചവടങ്ങളില്‍ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നുള്ളത് വ്യക്തമാണ്. ഭാരതം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്കുകാരുള്ളത് കാനഡയിലാണ്. കാനഡയിലെ നാലു കോടിയോളം വരുന്ന ജനസാന്ദ്രതയില്‍ ഏകദേശം 14 ലക്ഷത്തോളം വരും സിക്ക് വംശജരുടെ ജനസംഖ്യാബലം. അവിടത്തെ മൊത്തം ജനസംഖ്യയുടെ 2 ശതമാനത്തോളം വരും ഇത്. അതുകൊണ്ടുതന്നെ, വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന ‘പൊറാട്ടുനാടക’ത്തിന്റെ വ്യക്തമായ അരങ്ങേറ്റംതന്നെയാണ് കാനഡ ഈ ദുഷ്പ്രവൃത്തിയിലൂടെ പ്രകടമാക്കിയിരിക്കുന്നത്.
2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ വോട്ട് ബാങ്ക് രാഷ്ട്രീയം കാനഡയില്‍ പ്രകടമായി വെളിച്ചത്തു വന്നതാണ്. അന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി, 157 സീറ്റോടെ കേവലഭൂരിപക്ഷം തികയ്ക്കാനാവാതെ നക്ഷത്രമെണ്ണിയപ്പോള്‍ സിഖുകാരുടെ പാര്‍ട്ടിയായ ‘ന്യൂ ഡെമേക്രാറ്റിക്ക് പാര്‍ട്ടി’യാണ് തങ്ങളുടെ 24 സീറ്റിന്റെ പിന്തുണ ട്രൂഡോയ്ക്ക് നല്കിക്കൊണ്ട്, കേവലഭൂരിപക്ഷമായ 170 സീറ്റെന്ന നൂലാമാലയെ നിര്‍ദ്ധാരണം ചെയ്ത് അദ്ദേഹത്തെ അധികാരക്കസേരയില്‍ അവരോധിക്കുന്നത്. സുഹൃദ് വൃന്ദങ്ങളില്‍ ജിമ്മി എന്നറിയപ്പെടുന്ന ജഗ്മിദ്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള ഈ ന്യൂ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയാകട്ടെ, സ്ഫുടം ചെയ്‌തെടുത്ത ഖലിസ്ഥാന്‍ വാദികളും! ഖലിസ്ഥാന്‍ വാദികളുമായുള്ള ഈ തൃണമൂലബന്ധമാണ്, ഉപകാരസ്മരണയെന്നോണം ഖലിസ്ഥാന്‍വാദികള്‍ക്കനുകൂലമായി ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കാന്‍ ട്രൂഡോയ്ക്ക് പ്രേരകമാവുന്നത്. കാര്‍ഷികസമരത്തിന്റെ വേളയില്‍, നിരന്തരം മോദിയെ വിമര്‍ശിച്ചുകൊണ്ട് പ്രസ്താവനകളിറക്കിയിരുന്ന വ്യക്തിയായിരുന്നുവല്ലൊ ന്യൂ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാവായ ഈ ജഗ്മിദ്‌സിങ്ങ്.
തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും ഇടമൊരുക്കുന്ന കാനഡയുടെ ഈ തീക്കളി വീണ്ടുവിചാരമില്ലാത്തതാണെന്നും വോട്ടുബാങ്കു മാത്രം ലക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ഇന്ത്യാ-കാനഡാ ബന്ധത്തെ അലങ്കോലപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ആപത്തുകളെയാണ് ആ നാട് ഇത്തരത്തിലുള്ള അപക്വമായ നടപടികളിലൂടെ വിളിച്ചു വരുത്തുന്നതെന്നും ഭാരത വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മുന്നറിയിപ്പു നല്കിയത് ഈദൃശങ്ങളായ നിഗമനങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടുതന്നെയായിരിക്കണം.
ഖലിസ്ഥാന്‍ തീവ്രവാദത്തോട് പണ്ടുമുതല്ക്കുതന്നെ മൃദുസമീപനമായിരുന്നുവല്ലൊ കാനഡ കൈക്കൊണ്ടിരുന്നത്. 1982-ല്‍, അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയോട് ഇക്കാര്യത്തിലുള്ള തന്റെ നീരസം ഇന്ദിരാഗാന്ധി അറിയിച്ചിരുന്നതാണ്. 2010-ല്‍, ടൊറന്റോയില്‍ വെച്ചു നടന്ന ജി-20 ഉച്ചകോടി സമ്മേളനത്തില്‍ വെച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അപ്പോഴത്തെ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറെ, ഖലിസ്ഥാന്‍ തീവ്രവാദത്തെ വളരാന്‍ അനുവദിക്കുന്നതില്‍ തനിക്കുള്ള അമര്‍ഷവും ആശങ്കയും അറിയിച്ചിരുന്നു. എന്നാല്‍, യു എസ് ആസ്ഥാനമായുള്ള, ‘സിഖ്‌സ് ഫോര്‍ ജസ്റ്റീസ്’പോലുള്ള ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ മനുഷ്യാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കാരണം പറഞ്ഞ് ഈദൃശങ്ങളായ ഇന്ത്യാവിരുദ്ധപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണ് അക്കാലത്ത് ചെയ്തത്.
2015-ല്‍, ഖലിസ്ഥാന്‍ സംഘങ്ങളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പു നേരിട്ട്, ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷമാണ് കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ കരുത്ത് പൂര്‍വ്വാധികം വര്‍ദ്ധിച്ചത്.
ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഖലിസ്ഥാന്‍ സംഘങ്ങളുമായുള്ള ഈ ബന്ധമാണ് 2018-ല്‍, ജസ്റ്റിന്‍ ട്രൂഡോ നടത്തിയ എട്ടു ദിവസത്തെ ഭാരതസന്ദര്‍ശനം ഒരു രാഷ്ട്രീയദുരന്തമായി ഉരുത്തിരിയാന്‍ കാരണമായത്. അന്ന,് വിമാനത്താവളത്തില്‍ ട്രൂഡോയെ സ്വീകരിക്കാന്‍ ഭാരതത്തിലെ പ്രമുഖമന്ത്രിമാര്‍ ആരും എത്തിയില്ല. ട്രൂഡോയോടുള്ള ബഹുമാനാര്‍ത്ഥം ദില്ലിയിലെ കാനഡ സ്ഥാനപതികാര്യാലയമൊരുക്കിയ വിരുന്നില്‍ ഖലിസ്ഥാന്‍ വിഘടനവാദി ജസ്പാല്‍സിങ്ങ് അത്‌വാല്‍ ക്ഷണിതാവായതും ഭാരതത്തെ ചൊടിപ്പിച്ചിരുന്നു. 1986-ല്‍, പഞ്ചാബ് മന്ത്രി, മല്‍കിയത്‌സിങ്ങ് സിദ്ധുവിന്റെ കാനഡാ സന്ദര്‍ശനവേളയില്‍ വാന്‍കൂവറില്‍ വെച്ച് അദ്ദേഹത്തിന്റെ ജീവനപകടപ്പെടുത്താന്‍ ശ്രമിച്ച ആളാണ് ഈ ജസ്പാല്‍സിങ്ങ് അത്‌വാല്‍ എന്നോര്‍ക്കണം. ഈ അപരാധത്തിന് അന്നയാള്‍ 20 വര്‍ഷം തടവില്‍ കിടന്നു.
പഞ്ചാബില്‍, വിഘടനവാദികള്‍ക്കു വേണ്ട വളവും വെള്ളവുമെത്തിക്കാന്‍ വിദേശങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ള വിഘടനവാദി സംഘടനകള്‍ക്ക് സാധ്യമാവുന്നുണ്ട് എന്നതിന് ഈയിടെ റോഡെവാള്‍ ഗുരുദ്വാരയില്‍ അജ്ഞാതവാസം നടത്തുന്നതിനിടയില്‍ പഞ്ചാബ് പോലീസിന്റെ പിടിയിലായ വിഘടനവാദി അമൃത്പാല്‍സിങ്ങിന്റെ മൊഴിയും പര്യാപ്തമായ അളവില്‍ തെളിവു നല്കുന്നുണ്ട്. വിദേശത്തുനിന്ന് തങ്ങള്‍ക്കു സഹായമെത്തുന്നതായി അന്ന് അമൃത്പാല്‍ സിങ്ങ് പോലീസിനോട് സമ്മതിച്ചിരുന്നു. ‘പഞ്ചാബിന്റെ അവകാശികള്‍’ എന്നര്‍ത്ഥം വരുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവാണ് അറസ്റ്റ് ചെയ്യപ്പെട്ട അമൃത്പാല്‍ സിങ്ങ്. കര്‍ഷകസമരത്തില്‍ പങ്കെടുത്ത് ജനശ്രദ്ധ പിടിച്ചു പറ്റിയ നടനും, പൊതുപ്രവര്‍ത്തകനുമായ ദീപ് സിദ്ദു തുടങ്ങി വച്ച സംഘടനയാണത്. 2022, ഫെബ്രുവരി 25-ന്, തന്റെ 37-ാമത്തെ വയസ്സില്‍ ദീപ് സിദ്ദു മരണമടഞ്ഞതിനെത്തുടര്‍ന്ന് പ്രസ്തുത സംഘടനയുടെ നേതൃസ്ഥാനത്ത് അമൃത്പാല്‍സിങ്ങ് അവരോധിക്കപ്പെടുകയായിരുന്നു. അമൃത്പാല്‍ നേതൃത്വമേറ്റെടുത്തതിനു ശേഷമാണ് പ്രസ്തുത സംഘടന, ഖലിസ്ഥാന്‍ അനുകൂല നിലപാടെടുക്കുന്നത്.
കൊടുംകുറ്റവാളിയും പോലീസിനെ അക്രമിച്ചതടക്കം മുപ്പഞ്ചോളം കേസുകളില്‍ പ്രതിയുമാണ് അമൃത്പാല്‍ സിങ്ങ്. അയാളെ അറസ്റ്റു ചെയ്തതാകട്ടെ, ഇന്ദിരാഗാന്ധി വാനോളം വളര്‍ത്തി വിട്ട്, തന്റെ ജീവഹാനിക്കുതന്നെ കാരണമൊരുക്കിയ ഭിന്ദ്രന്‍വാലെയുടെ ജന്മഗ്രാമമായ റോഡെയില്‍ നിന്നും!
സുവര്‍ണ്ണക്ഷേത്രത്തില്‍ ഒളിച്ചിരിക്കുന്ന ഖലിസ്ഥാന്‍ ഭീകരവാദിയായിരുന്ന ജര്‍ണയില്‍ സിങ്ങ് എന്ന ഭിന്ദ്രന്‍വാലെയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറി’ലൂടെ, പട്ടാളത്തെ സുവര്‍ണ്ണക്ഷേത്രത്തിലേക്ക് ഇന്ദിരാഗാന്ധി അയച്ചതും അതിന്റെ പരിണതി എന്നോണം നടന്ന കനിഷ്‌ക്ക വിമാനദുരന്തവും ഇന്ദിരാഗാന്ധിയുടെ ജീവത്യാഗവും എല്ലാം ചരിത്രത്തിന്റെ ശോകപൂര്‍ണ്ണമായ ഭാഗങ്ങളാണ്.
1985, ജൂണ്‍ 23 -നാണ് ലോകമനസ്സാക്ഷിയെ മരവിപ്പിച്ച, കനിഷ്‌ക്ക വിമാനദുരന്തം ആകാശത്തിന്റെ ഉയരങ്ങളില്‍ അരങ്ങേറുന്നത്. കാനഡയിലെ മോണ്‍ട്രായോളില്‍ നിന്ന് ലണ്ടന്‍, ദില്ലി വഴി ബോംബേയ്ക്കു പുറപ്പെട്ട, കുശാനവംശചക്രവര്‍ത്തി കനിഷ്‌കന്റെ പേരു ചാര്‍ത്തപ്പെട്ട എയര്‍ ഇന്ത്യ 182 എന്ന പേരിലുള്ള ബോയിങ്ങ് 747 ഇനത്തിലുള്ള വിമാനമായിരുന്നു ഈ ദുരന്തത്തിനു പാത്രമായ ‘കനിഷ്‌ക്ക’. 247 കാനഡക്കാരടക്കം, 329 യാത്രക്കാരുമായാണ് ഈ വിമാനം അന്ന് പറന്നു പൊങ്ങിയത്. കാനഡയില്‍ വേരുറപ്പിച്ചു പ്രവര്‍ത്തിക്കുന്ന ‘ബാബര്‍ ഖല്‍സ’ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായ സിക്കുമതവിശ്വാസികളായ തീവ്രവാദികളായിരുന്നു ആ വിമാനത്തില്‍ ബോംബു സ്ഥാപിച്ച് ആകാശത്തു വെച്ച് അതിനെ ഛിന്നഭിന്നമാക്കിയത്.
അതുകൂടാതെ, ഇന്ദിരാഗാന്ധിയുടെ പടുകൊലയുടെ ശോകാകുലമായ യഥാര്‍ത്ഥ ചിത്രവും, സിക്കു ഭീകരതയുടെ ഗഹനതീക്ഷ്ണത അടിവരയിട്ടു കാണിക്കുന്നുണ്ട്, ഖലിസ്ഥാന്‍ അനുകൂലികള്‍ വീണ്ടും തല പൊക്കിത്തുടങ്ങുന്ന വര്‍ത്തമാനകാലത്ത് ഒരു താക്കീതെന്നപോലെ ആ ദുരന്തസംഭവം പ്രസക്തമാവുമെന്നു തോന്നുന്നു.
മഹാന്മാരുടെ മരണങ്ങള്‍ ചരിത്രമാവാറുണ്ട്. അവ ദാരുണവും ക്രൂരവുമാവുമ്പോള്‍ പകരം വയ്ക്കാനില്ലാത്ത നഷ്ടബോധം ആ മരണങ്ങളെ കൂടുതല്‍ ദുഃഖപൂര്‍ണ്ണമാക്കുന്നു. താദൃശമായ ഒരവസാനമാണ് ‘ഭാരതത്തിന്റെ ഉരുക്കുവനിത’യെന്ന ഖ്യാതി സമ്പാദിച്ച ഇന്ദിരാഗാന്ധിക്കുണ്ടായത്്്.
സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിക്കാന്‍ വിധിവശരായ ഭരണാധികാരികള്‍ ലോകത്തില്‍ത്തന്നെ വിരളമാണ്. ഭാരതത്തില്‍ അതിനുമുമ്പൊരിക്കലും അങ്ങനെയൊരു ദുരന്തം ഉണ്ടായിട്ടില്ലാത്തതാണ്. ചെറുപ്രായത്തില്‍ വളരെയധികം നാണംകുണുങ്ങിയായിരുന്ന, പ്രായേണ, സുസ്ഥിരചിത്തയെന്നും ധൈര്യശാലിയെന്നും തന്റെ നിലപാടുകളിലൂടെ ലോകത്തെ ബോധ്യപ്പെടുത്തിയ ഇന്ദിരയ്ക്ക് ഇത്തരത്തിലൊരു മരണം അനിവാര്യമായിരുന്നോ? നെഹ്രു കുടുംബത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നെങ്കിലും, അതിനപ്പുറത്തു നിന്നുകൊണ്ടുതന്നെ ഭാരതത്തിന്റെ ശക്തയായ നേതാവായി ലോകനേതൃനിരയില്‍ ലബ്ധപ്രതിഷ്ഠിതയായ ഇന്ദിര, തന്റെ കര്‍മ്മഭൂമിയില്‍ ഇങ്ങനെ ദാരുണമായി പിടഞ്ഞടങ്ങാന്‍ അവരുടെ ഏതടവുകളാണ് അടിയോടെ പിഴച്ചത്? അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ ചരിത്രത്തിലൂടെ ഒരല്പദൂരം പുറകോട്ടു പോകേണ്ടിയിരിക്കുന്നു.
ബിയന്ത് സിങ്ങ്, സത്വങ്ങ് സിങ്ങ് എന്നീ രണ്ട് അംഗരക്ഷകരുടെ വെടിയേറ്റു മരിക്കാന്‍ ഇന്ദിര വിധിഗതയാവാന്‍ കാരണം ഈ രണ്ടു ഘാതകരുടെയും മനസ്സില്‍ ആഴത്തില്‍ വേരോടിക്കിടന്ന സിക്കുമതാവബോധത്തിന്റെ തീവ്രപശ്ചാത്തലങ്ങള്‍തന്നെയായിരുന്നു.
ഗുരുനാനാക്കാണല്ലൊ സിക്കുമതത്തിന്റെ സ്ഥാപകന്‍. അദ്ദേഹം പ്രസ്തുതമതം സ്ഥാപിക്കുമ്പോള്‍ അത്, ‘ഹിന്ദു മതത്തിന്റെ നവീകരിക്കപ്പെട്ട മറ്റൊരു ശാഖ’ എന്ന തരത്തിലുള്ള ചിന്താഗതിയോടെയാണ് തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യാപൃതനായത്. ഹിന്ദുമതത്തിലെ, നവീകരിക്കപ്പെട്ട ഒരു ചിറ്റോളമായി വികസിച്ച ഒരു ശാഖ മാത്രമായിരുന്നു, ഗുരുനാനാക്ക് തുടങ്ങി വച്ച സിക്ക് മതം.
ഏകദൈവവിശ്വാസമാണ് ശരി എന്നു വിശ്വസിച്ച നാനാക്കിന് ശിലാപൂജസമ്പ്രദായത്തോടും വിയോജിപ്പാണുണ്ടായിരുന്നത്. അവതാരങ്ങളിലോ മനുഷ്യരൂപമെടുത്ത ദൈവികശക്തികളെന്ന് അവകാശപ്പെടുന്നവരിലോ വിശ്വാസമര്‍പ്പിക്കരുതെന്നും അവരെ ദൈവത്തിന്റെ പങ്കുകാരാക്കരുതെന്നും അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. പൂജകളും തീര്‍ത്ഥാടനങ്ങളും അര്‍ത്ഥരഹിതങ്ങളായ ആരാധനാമുറകളാണെന്നും നോമ്പുപോലുള്ള ആത്മപീഡനങ്ങള്‍ പരമാബദ്ധങ്ങളാണെന്നും വിരക്തിയിലൂടെ പരിത്യജിക്കാനുള്ളതല്ല മനുഷ്യജീവിതമെന്നും ഗുരുനാനാക് പ്രചരിപ്പിച്ചു. ഭൗതികസുഖങ്ങളിലൂന്നിയുള്ള ജീവിതം മോക്ഷത്തിന് തടസ്സമാവുന്നില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. ദേഹധാരികളെ ദൈവമായി ആരാധിക്കാതെ, മതത്തിന്റെ അടിസ്ഥാനഗ്രന്ഥമായ ഗുരുഗ്രന്ഥ്‌സാഹിബിനെ ആചാര്യസ്ഥാനത്ത് അവരോധിച്ച് ആരാധിക്കുന്നവരാണ് സിക്കുമതവിശ്വാസികള്‍. ഇവരുടെ വിശ്രുതമായ ആരാധനാകേന്ദ്രമാണ് അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം. വെണ്ണക്കല്‍ വിരിച്ച നടപ്പാതകളും 17 പ്രാകാരങ്ങളും കെട്ടിടനിര്‍മ്മാണകലയുടെ അനവദ്യമനോഹാര്യതയ്ക്ക് സാക്ഷി ചൊല്ലിക്കൊണ്ടു കിടപ്പുണ്ട്, ഈ ക്ഷേത്രത്തില്‍!
ഗുരു നാനാക്കില്‍ നിന്നു തുടങ്ങി ഗുരു ഗോവിന്ദ് സിങ്ങ് വരെയുള്ള പത്തു ഗുരുക്കന്മാരെയാണ് സിക്കുകാര്‍ തങ്ങളുടെ ദേശികരായി അംഗീകരിച്ചിരിക്കുന്നത്. ഗഹനമായ മതപാണ്ഡിത്യവും രൂക്ഷമായ മനോധൈര്യവുമുള്ള ഒരു രാജാവായിരുന്നു, പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങ്. സിക്ക് മതസമ്പ്രദായങ്ങളെക്കുറിച്ച് സമഗ്രമായും വിശദമായും തന്റെ അനുയായികളെ ബോധവാന്മാരാക്കാന്‍ അദ്ദേഹം തുടങ്ങി വച്ച മതപാഠശാലയായിരുന്നു ദംദമി തക്‌സാള്‍. മഹാപണ്ഡിതനായിരുന്ന അദ്ദേഹംതന്നെയായിരുന്നു ദംദമി തക്‌സാളിലെ പ്രധാനഗുരുവും. സുശക്തവും സുശിക്ഷിതവുമായ ഒരു ബൃഹദ് സൈന്യം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഭ്രാന്തമായ മതചിന്തകള്‍കൊണ്ടും മനം നടുക്കുന്ന ശിക്ഷാമുറകള്‍കൊണ്ടും അന്യമതസ്ഥരുടെ നിത്യജീവിതം നരകതുല്യമാക്കിത്തീര്‍ത്ത ഔറംഗസേബാണ് അന്ന് ഭാരതത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്നത്. സ്വാഭാവികമായും, ഗുരു ഗോവിന്ദ് സിങ്ങ്, സേബിന്റെ കണ്ണിലെ കരടായി മാറാന്‍ അധികകാലം വേണ്ടി വന്നില്ല. അനിതരസാധാരണമായ ആജ്ഞാശക്തിയും യുദ്ധപടുതയുമുണ്ടായിരുന്ന ഗോവിന്ദ്‌സിങ്ങിന് മൂക്കുകയറിട്ടില്ലെങ്കില്‍ വന്നുചേര്‍ന്നേക്കാവുന്ന ഭവിഷ്യത്തുകള്‍ സേബിനെ ഭയപ്പെടുത്തി. അറംഗസേബ് ഗോവിന്ദ്‌സിങ്ങുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരുന്നു.
മേല്‍മീശയെടുത്ത് താടി വളര്‍ത്തി മുണ്ഡിതശിരസ്‌ക്കരായി സുന്നത്തും ചെയ്ത് ഏതാള്‍ക്കൂട്ടത്തിലും അടയാളപ്പെടുത്തപ്പെട്ടവരായി ഇസ്ലാമതവിശ്വാസികളായ മുഗള്‍പോരാളികള്‍ നില്ക്കുന്നതുപോലെ സേബിനെ പ്രതിരോധിക്കാന്‍, തന്റെ അനുയായികള്‍ ക്കും ആള്‍ക്കൂട്ടത്തില്‍ നിന്നും പെട്ടെന്ന് തിരിച്ചറിയപ്പെടത്തക്ക രീതിയില്‍ കാഴ്ചയില്‍ ഐകരൂപ്യമുണ്ടാവണമെന്ന് ഗോവിന്ദ്‌സിങ്ങ് കരുതി. അതിനുള്ള വേഷപരിമാണങ്ങള്‍ അദ്ദേഹം തന്റെ അനുയായികളോട് നിര്‍ദ്ദേശിച്ചു. നീട്ടി വളര്‍ത്തിയ താടിയും മുടിയും, അതു ദിവസേന രണ്ടു നേരം ചീകിയൊതുക്കാന്‍ നിരന്തരം കൂടെക്കരുതപ്പെടുന്ന ചീപ്പും കേശസംരക്ഷണത്തിനുള്ള തലപ്പാവും ചേര്‍ത്തുടുക്കാന്‍ കച്ചയും വലതുകയ്യില്‍ ഉരുക്കുവളയും അരയിലെപ്പോഴും കരുതി വച്ചിരിക്കുന്ന ‘കൃപാണ്‍’ (‘കിര്‍പാന്‍’ എന്നു വായിക്കുക) എന്നു വിളിക്കപ്പെടുന്ന വാളും സിക്കുമതവിശ്വാസികള്‍ തങ്ങളുടെ സ്വഭാവത്തോടു ചേര്‍ത്തു നിര്‍ത്തണമെന്ന് ഗോവിന്ദ് സിങ്ങ് നിഷ്‌ക്കര്‍ഷിച്ചു. അതാണ് 5 ഗ െഛള ടശസവ െഎന്ന പേരിലറിയപ്പെടുന്ന കേശ് (മുടി), കര (കൈവള), കംഖാ (ചീപ്പ്), കച്ഛ് (കച്ച), കിര്‍പാന്‍ എന്നിവയുള്‍പ്പെടുന്ന സിക്ക് വേഷസമ്പ്രദായത്തിന്റെ ഏകദേശചിത്രം.
അതവിടെ നില്ക്കട്ടെ! ഗോവിന്ദ് സിങ്ങുമായി അനുസ്യൂതം യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന സേബ് അദ്ദേഹത്തിന്റെ രണ്ടു പിഞ്ചുപൈതങ്ങളെ ചതിയില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയി. ഗോവിന്ദ് സിങ്ങിന്റെ ആത്മവീര്യം കുറയ്ക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. കേവലം ആറും എട്ടും വയസ്സുള്ള ആ കുഞ്ഞുങ്ങളോട,് തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി മതം മാറാന്‍ സേബ് ആജ്ഞാപിച്ചുവെങ്കിലും ആത്മാഭിമാനത്തിന്റെ പണയപ്പെടുത്തലായി അതിനെ തിരിച്ചറിഞ്ഞ ആ ചുണക്കുട്ടികള്‍ അത് നിരസിക്കുകയാണ് ഉണ്ടായത്. കുപിതനായ അറംഗസേബ് ആ പിഞ്ചിളം കുരുന്നുകളെ ഇഷ്ടിക പടുത്തുയര്‍ത്തിയ കല്ലറയില്‍ ജീവനോടെ അടക്കം ചെയ്തു കൊന്നു.
ഇതെല്ലാം സഹിച്ചുകൊണ്ട് അറംഗസേബിന്റെ ക്രൂരതകള്‍ക്കെതിരെ ഗോവിന്ദ്‌സിങ്ങ് നിസ്തന്ദ്രം പൊരുതിക്കൊണ്ടിരുന്നു. എങ്കിലും, ഒരു ദിവസം മഹാരാഷ്ട്രയിലെ നന്ദേദിനടുത്തുള്ള അബ്ചല്‍നഗര്‍ എന്ന സ്ഥലത്തുവെച്ച് അദ്ദേഹത്തെ സേബിന്റെ പടയാളികള്‍ കൊലപ്പെടുത്തി. രണ്ടു ഘാതകര്‍ക്കും സിങ്ങിന്റെ അംഗരക്ഷകരുടെ കൈബലത്തില്‍ ജീവന്‍ വെടിയേണ്ടി വന്നെങ്കിലും സിക്കുകാര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ട ദേശികനെയായിരുന്നു. ത്യാഗസുരഭിലവും രാഷ്ട്രസമര്‍പ്പിതവുമായ സിക്ക് സമുദായത്തിന്റെ രാഷ്ട്രീയവും മതപരവുമായ പശ്ചാത്തലത്തിലേക്ക് അല്പം വെളിച്ചം പായിക്കാനാണ് ആനുഷംഗികമായി ഇത്രയും കോറിയിടേണ്ടി വന്നത്.
അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെ നിസ്തന്ദ്രം കലഹിച്ചു പോന്ന ഈ സിക്കു ജനതയെ അവഹേളിക്കുകയും അവരുടെ ആരാധനാലയത്തിലേക്ക് അനുവാദമില്ലാതെ പട്ടാളത്തെ അയച്ച് ക്ഷേത്രാങ്കണം രക്തരൂഷിതമാക്കുകയും ചെയ്തതിന്റെ പരിണതിയായിരുന്നു, ഇന്ദിരാഗാന്ധിയുടെ, ആരുടെയും കരള്‍ പിളര്‍ക്കാന്‍ പോന്ന കൊലപാതകം.
ഇനി ആ ചരിത്രപശ്ചാത്തലത്തിലേക്ക് ഒരു ചെറിയ വിഹഗപ്രയാണം…..
1977-ല്‍, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ്. വര്‍ദ്ധമാനമായ ആത്മവിശ്വാസം അന്ധയാക്കിയ ഇന്ദിരയ്ക്ക് തന്റെ വിജയത്തെക്കുറിച്ച് തെല്ലുമുണ്ടായിരുന്നില്ല സംശയം. തന്നെ ചുറ്റിയുള്ള വൈതാളികന്മാരുടെ സ്തുതിവചനങ്ങളിലും പ്രശംസകളിലും മതിമറന്നുപോയ ഇന്ദിര സര്‍വ്വം മറന്നു വിലസുന്ന കാലമായിരുന്നു അത്. ‘ഇന്ത്യ എന്നാല്‍ ഇന്ദിര, ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നും ‘ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്നുമുള്ള കോണ്‍ഗ്രസ്സുകാരുടെ മുദ്രാവാക്യമുഴക്കങ്ങളില്‍ അഭിരമിച്ച് നിന്നിരുന്ന നെഹ്രു കുടുംബത്തിലെ ആ പെണ്‍തരി, താന്‍ കേള്‍ക്കുന്ന ഏതാദൃശങ്ങളായ മധുരം പൊതിഞ്ഞ മുദ്രാവാക്യങ്ങളെ, മൊത്തം ഭാരതീയരുടെയും മനോവ്യാപാരങ്ങളുടെ വെളിപ്പെടുത്തലുകളാണെന്ന് തെറ്റിദ്ധരിച്ചു. സത്യത്തെ മറച്ചു പിടിച്ച ഹിരണ്മയപാത്രങ്ങളുടെ സൗവര്‍ണ്ണദീപ്തിയില്‍ കണ്ണു മഞ്ഞളിച്ചുപോയ അവരെ, രാജ്യത്തെ ശരാശരി പൗരന്റെ നിലപാടിന്റെ ചിത്രം ഗ്രഹിപ്പിക്കാന്‍ കോപം ഭയന്ന് കൂടെയുണ്ടായിരുന്നവര്‍ ആരും മെനക്കെട്ടില്ല.
ഇന്ദിര തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. റായ്ബറേലിയില്‍ മത്സരിച്ച തന്റെ എതിരാളി, രാജ്‌നാരായണന് വീണ വോട്ടിന്റെ വ്യാപ്തി കണ്ട്, അന്നുവരെ തോല്‍വിയുടെ അരുചി അനുഭിച്ചറിയാത്ത ഇന്ദിര എന്ന ഉരുക്കുവനിത ആശ്ചര്യഭരിതയായി. ഇരമ്പുന്ന രോഷം പ്രതിഫലിക്കുന്ന ഈ ജനവിധി, വാസ്തവത്തില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തളത്തിലുള്ള സാധാരണപ്രവര്‍ത്തകന്‍പോലും പ്രതീക്ഷിക്കാത്തതായിരുന്നു. ഉത്തരേന്ത്യയിലെ രാഷ്ട്രീയാകാശത്തിലേക്ക് സഹസ്രശാഖകള്‍ വിരിച്ചു പടര്‍ന്നു നിന്നിരുന്ന കോണ്‍ഗ്രസ്സ് എന്ന വടവൃക്ഷം ദയനീയമായി കട പുഴകി നിലംപതിക്കുന്നത് കോണ്‍ഗ്രസ്സുകാരന്റെ മനസ്സില്‍ വലിയ നടുക്കവും നിരാശയുമാണുണ്ടാക്കിയത്. ജനരോഷത്തിന്റെ ഈ അനുരണനങ്ങള്‍ പഞ്ചാബിലും പ്രകടമായിരുന്നു. അന്നുവരെ, പാര്‍ലമെന്റില്‍ ഒരു എം.പി മാത്രമുണ്ടായിരുന്ന അകാലി ദള്‍, ഒമ്പതു സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ട് പഞ്ചാബിലെ മത്സരഭൂമികയില്‍ തിളങ്ങി നിന്നു.
ചവിട്ടേറ്റ പാമ്പിനെപ്പോലെ ഇന്ദിരയുടെ മനസ്സു പുളഞ്ഞു. അകാലിദളിന്റെ ഉരുക്കുകോട്ടയുടെ ചുമരുകളില്‍ വിള്ളല്‍ വീഴ്ത്തിയേ മതിയാകൂ എന്നു ബോധ്യപ്പെട്ട അവര്‍ അതിനുള്ള വഴികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി.
സന്ദ്് ജര്‍ണൈല്‍ സിങ്ങ് എന്ന സിക്കുമത യുവസന്യാസി തന്റെ പ്രഭാഷണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും സിക്കുമതാശയങ്ങളിലെ നിഹിതമഹിമകളെ ഗ്രാമീണഹൃദയങ്ങളിലേക്ക് പ്രസരിപ്പിക്കുന്ന കാലമായിരുന്നു അത്. സിക്കുകാരുടെയിടയില്‍ രണ്ടു വിഭാഗം വിശ്വാസികളുണ്ട്. പത്താമത്തെ ഗുരുവായ ഗോവിന്ദ് സിങ്ങാണ് ഗുരുപരമ്പരയിലെ അവസാനത്തെ കണ്ണി എന്നു വിശ്വസിക്കുന്ന അമൃതധാരികളും ഗുരുപരമ്പര അനന്തമായ തുടര്‍ച്ചയാണ് എന്നു വിശ്വസിക്കുന്ന നിരങ്കാരികളും. ഇതില്‍ അമൃതധാരിവിഭാഗത്തില്‍ വിശ്വസിച്ചിരുന്ന യുവസന്യാസിയായിരുന്നു, ജര്‍ണൈല്‍ സിങ്ങ്. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കു മുമ്പില്‍ മനസ്സുകൊണ്ട് ശിഷ്യപ്പെട്ട സിക്ക് യാഥാസ്ഥിതികര്‍, ജര്‍ണൈലിനെ സിക്ക് മതപാഠശാലയായ ദംദമി തസ്‌കലിന്റെ ഗുരുവായി അവരോധിച്ചു. ‘ഭീന്ദ്രാവാലേ’ എന്നാണ് മലയാളി ഉച്ചരിച്ചു കോലം കെടുത്തിയ ‘ഭീന്ദ്രന്‍വാലെ’ എന്ന ആ ഗുരുസ്ഥാനത്തിന്റെ യഥാര്‍ത്ഥ പേര്. സിക്കു സമുദായത്തില്‍ ജര്‍ണൈല്‍ സിങ്ങിനുള്ള പ്രവൃദ്ധമായ സ്വാധീനം കണ്ട് ഭ്രമിച്ചു പോയ ഇന്ദിര, ഈ സ്വാധീനത്തെ തനിക്കും തന്റെ പാര്‍ട്ടിക്കും അനുകൂലമായി ബാലറ്റുപെട്ടിയില്‍ വീഴുന്ന വോട്ടാക്കി മാറ്റാന്‍ ഉള്ള കണക്കുകൂട്ടലുകളില്‍ വ്യാപൃതയായി. അതിനായി, അകാലിദളിന് ഒരു ബദല്‍ നേതൃത്വം എന്ന നിലയില്‍ ഭീന്ദ്രാവാലയെ ഇന്ദിര തന്റെ സര്‍വ്വ പിന്തുണയുമൂട്ടി പരിപോഷിപ്പിച്ചു തുടങ്ങി.
അധികം താമസിയാതെതന്നെ, ഭീന്ദ്രാവാലെ മാനം മുട്ടെ വളര്‍ന്ന ജിന്നിനെപ്പോലെ സിക്കുകാര്‍ക്കു മുകളില്‍ നിഴല്‍വിരിച്ചു പടര്‍ന്നു നിന്നു. കുല്‍ദിപ് നയ്യാര്‍ എന്ന വിഖ്യാതനായ പത്രപ്രവര്‍ത്തകന്‍ ഇന്ദിരയോടും ഭീന്ദ്രേവാലയോടും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെയെത്തിയ അന്നത്തെ വിദേശശകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന സ്വരണ്‍സിങ്ങിന്, എഴുന്നേറ്റുനിന്ന് നയ്യാര്‍ തന്റെ ഇരിപ്പിടം നല്കിയഅവസരത്തില്‍, ഗുരുവായ ഭിന്ദ്രേവാലെക്കു മുമ്പില്‍ കസേരയിലിരിക്കാന്‍ കൂട്ടാക്കാതെ സ്വരണ്‍സിങ്ങ് നിലത്തിരുന്നതിനെക്കുറിച്ച് നയ്യാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൃദ്ധനും ക്യാബിനറ്റ് മന്ത്രിയുമൊക്കെയായ സ്വരണ്‍സിങ്ങിനെപ്പോലെയുള്ളവരുടെയെല്ലാം ഈദൃശങ്ങളായ ചെയ്തികള്‍ ഭിന്ദ്രേവാലെയെ അഹങ്കാരിയാക്കി മാറ്റുകയാണുണ്ടായത്.
അക്കാലത്താണ് സിക്കുമതത്തിലെ രണ്ടു വിഭാഗങ്ങളായ അമൃതധാരികള്‍ക്കും നിരങ്കാരികള്‍ക്കുമിടയില്‍ പഞ്ചാബില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. കലാപത്തില്‍ ഭീന്ദ്രേവാലെയുടെ അനുയായികളായ 13 അമൃതധാരികള്‍, നിരങ്കാരികളുടെ വെടിയുണ്ടകളേറ്റ് ജീവന്‍ വെടിഞ്ഞു. നിരങ്കാരികളുടെ ഗുരുവായ ഗുരു ബച്ചന്‍സിങ്ങിനെ പ്രതി ചേര്‍ത്ത് അമൃതധാരികള്‍ കേസു കൊടുത്തു. പഞ്ചാബിലെ കോടതിയില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലെന്നു ഭയന്ന നിരങ്കാരികള്‍ കേസ് ഹരിയാനാ കോടതിയിലേക്ക് മാറ്റി. കേസില്‍ നിരങ്കാരികള്‍ക്കനുകൂലമായി വിധി വന്നു. നിരങ്കാരികളെയും അവരുടെ ഗുരുവായ ഗുരു ബച്ചന്‍സിങ്ങിനെയും കാലപുരിയ്ക്കയയ്ക്കാന്‍ ഭീന്ദ്രേവാലെ ആഹ്വാനം ചെയ്തു. അപ്പോഴേക്കും 1980-ല്‍ നടന്ന തെരഞ്ഞേടുപ്പിലൂടെ ഇന്ദിര വീണ്ടും അധികാരത്തില്‍ വന്നു കഴിഞ്ഞിരുന്നു.
അകാലികളുമയി ഇന്ദിരയ്ക്ക് നിഗൂഢമായ നിഴല്‍ബന്ധങ്ങളുണ്ടെന്നും ആ അവിശുദ്ധബന്ധത്തിലെ ജാരസന്തതിയാണ് തങ്ങള്‍ക്ക് പ്രതികൂലമായി വന്ന കോടതിവിധിയെന്നും ഭീന്ദ്രേവാലെ സംശയിച്ചു. അതുവരെ, ഒരുമിച്ചു പരസ്പരം പുണര്‍ന്നൊഴുകിയ രണ്ടു നദികള്‍ അതോടെ വഴിമാറി പിരിഞ്ഞൊഴുകാന്‍ തുടങ്ങി. അതിനോടകംതന്നെ, തന്നോടേറ്റുമുട്ടിയാല്‍ ഇന്ദിരയുടെ സര്‍ക്കാര്‍ വിവരമറിയും എന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിനെപ്പോലും പരസ്യമായി വെല്ലുവിളിക്കാനുള്ള അപ്രമാദിത്വത്തിലേക്ക് വളര്‍ന്നു കഴിഞ്ഞിരുന്നു, ഭീന്ദ്രേവാലെ. താന്‍ നിഴല്‍ കൊടുത്തു വളര്‍ത്തിയെടുത്ത ഒരു നേതാവ് ഭസ്മാസുരനെപ്പോലെ തനിക്കു നേരെ പാഞ്ഞടുക്കുന്നത് ഇന്ദിരയുടെ മനസ്സില്‍ സമ്മിശ്രവികാരങ്ങളാണ് ഉണര്‍ത്തിയത്.
ഇതിനിടെ ഭീന്ദ്രേവാലെയുടെ ആഹ്വാനമനുസരിച്ച്, നിരങ്കാരികളുടെ നേതാവ് ഗുരു ബച്ചന്‍സിങ്ങിനു നേരെ നിറയൊഴിച്ച് അദ്ദേഹത്തിന്റെ കണക്കു തീര്‍ത്തിരുന്നു ഭീന്ദ്രേവാലെയുടെ അനുചരന്മാര്‍. തന്റെ ശത്രുപക്ഷത്തിനും തനിക്കെതിരെ വിധി പറഞ്ഞ കോടതിക്കും ഒപ്പം ഇന്ദിരാഗാന്ധിക്കും ഭീന്ദ്രേവാലെ പറയാതെ പറഞ്ഞ മറുപടിയായിരുന്നു, ഗുരു ബച്ചന്‍സിങ്ങിന്റെ ജീവനപഹരിച്ച വെടിയുണ്ടകള്‍. അതോടെ, ചോദ്യം ചെയ്യപ്പെടാനാവാത്ത സമുദായനേതാവിന്റെ തീക്ഷ്ണശോഭയുള്ള പ്രഭാവലയം ഭീന്ദ്രേവാലെയുടെ ശിരസ്സിനെ വലയം ചെയ്തു കഴിഞ്ഞിരുന്നു. 1983-ഓടെ ബൃഹത്തായ പടയൊരുക്കം തീര്‍ത്ത് ഭീന്ദ്രേവാലെ സുവര്‍ണ്ണക്ഷേത്രത്തില്‍ താവളമുറപ്പിച്ചു.
ഭീന്ദ്രേവാലെ എന്ന വന്‍മരത്തിന്റെ അടിവേരുകള്‍ ഇതിനോടകം നക്‌സലേറ്റുകളുടെയും പാകിസ്ഥാന്റെയും ബാബര്‍ഖല്‍സപോലുള്ള സിക്ക് തീവ്രവാദക്കൂട്ടായ്മകളുടെയും ദൂഷിതമസ്തിഷ്‌ക്കങ്ങളെ പ്രദക്ഷിണം ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അപകടത്തിലേക്കുള്ള യാത്രയുടെ പ്രാരംഭപൂജയ്‌ക്കൊരുങ്ങുന്ന ഭീന്ദ്രേവാലെയുടെ പരിശ്രമത്തിന് ഗുരു ഭജന്‍സിങ്ങ് തൊഹറെയെപ്പോലെയുള്ള പല വിവേകശാലികളും തടയണ പണിയാന്‍ എത്തിയെങ്കിലും കയറു പൊട്ടിച്ചോടുന്ന ഭീന്ദ്രേവാലെയുടെ സാഹസങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു നിയന്ത്രിക്കാനാവാതെ അവര്‍ക്ക് സ്വന്തം മാളങ്ങളിലേക്ക് മടങ്ങേണ്ടി വരികയാണുണ്ടായത്.
ഭാരതം ഛിദ്രമാവുന്നതു കാണാന്‍ ഉറക്കമിളച്ചു കാത്തിരിക്കുന്ന പാകിസ്ഥാന്‍, ഭീന്ദ്രന്‍വാലെയെ കയ്യും മെയ്യും മറന്നു സഹായിച്ചു. ഒപ്പം, സിക്ക് വിഘടനവാദികളുടെയും നക്‌സലൈറ്റുകളുടെയും ക്രൂരവിളയാട്ടങ്ങള്‍, നിരപരാധരുടെ നിണംകൊണ്ട് പഞ്ചാബിന്റെ പശിമരാശിയുള്ള മണ്ണില്‍ പൈശാചചിത്രങ്ങള്‍ രചിച്ചു. സിക്ക് റെജിമെന്റുകൊണ്ടും തീവ്രമായ മനോബലംകൊണ്ടും യശസ്സു നേടിയ പഞ്ചാബ് ക്രമേണ, കലാപഭൂമിയായി മാതൃരാജ്യത്തിനെതിരെ കൊലവിളി നടത്തി. അവിടെ, വെടിവെപ്പും സ്‌ഫോടനങ്ങളും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി മാറി. സംഗതികള്‍ മൊത്തം കൈവിട്ടു പോകുന്ന അവസ്ഥ!
ഇന്ദിര പഞ്ചാബിനെ പ്രശ്‌നബാധിതപ്രദേശമായി പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ ചുക്കാന്‍ പിടിച്ചു ശീലിച്ചവരുടെ ജന്മഭൂമി, ഏകദേശം മുഴുവനായിത്തന്നെ പട്ടാളത്തിന്റെ പിടിയിലൊതുങ്ങിയതുപോലെയായി. 1984 ജൂണ്‍മാസം 3-ാം തിയതി, ജീവനോടെയോ അല്ലാതെയോ ഭീന്ദ്രേവാലെയെ അറസ്റ്റു ചെയ്യാന്‍ ഇന്ദിര ഉത്തരവിട്ടു.
കുല്‍ദിപ്‌സിങ്ങ് ബ്രാറിന്റെ നേതൃത്വത്തിലുള്ള പട്ടാളത്തിനായിരുന്നു ‘ഛുലൃമശേീി ആഹൗല ടമേൃ’ എന്ന പേരിലറിയപ്പെട്ട ഈ ഓപ്പറേഷന്റെ ചുമതല. ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, ആര്‍മി സ്റ്റാഫിന്റെ തലപ്പത്തുണ്ടായിരുന്നു. ഇന്ദിരയുടെ പ്രതികാരബുദ്ധിയില്‍ വിളഞ്ഞ ഈ ഉച്ചാടനപ്രക്രിയ, ക്ഷേത്രഭൂമിക്കും രണഭൂമിക്കുമിടയിലുള്ള പുണ്യപാപങ്ങളുടെ വ്യത്യാസങ്ങളെ തിരിച്ചറിഞ്ഞില്ല. അര്‍ജ്ജുന്‍ ടാങ്കുകള്‍ സുവര്‍ണ്ണക്ഷേത്രത്തിന്റെ പുണ്യപ്രാന്തങ്ങളില്‍ ഇടംവലം തിരിയാതെ ഇടിച്ചു കയറി. തീര്‍ത്ഥാടകരുടെ നനുത്ത പാദസ്പര്‍ശങ്ങള്‍ ഏറ്റുവാങ്ങി ശീലിച്ച വെണ്ണക്കല്ലു പാകിയ അകത്തളങ്ങള്‍ ടാങ്കുകളുടെ പരുക്കന്‍ ചക്രങ്ങള്‍ക്കിടയില്‍ക്കിടന്നു ഞെരിഞ്ഞു. വിശാലമായ നടുമുറ്റങ്ങളും വെണ്ണക്കല്‍ പീഠങ്ങളും ക്ഷേത്രപ്രാകാരങ്ങളും അര്‍ജ്ജുന്‍ ടാങ്കുകളുടെ സംഹാരനടനത്തിന് അടിയറവു പറഞ്ഞു തകര്‍ന്നു വീണു. യന്ത്രത്തോക്കുകളില്‍ നിന്നുതിര്‍ന്ന് ദിക്കറിയാതെ പാഞ്ഞു ചെന്ന വെടിയുണ്ടകള്‍ നാനൂറോളം സിക്കുകാരുടെ നാഡിത്തുടിപ്പുകള്‍ക്കു വിരാമമിട്ടുകൊണ്ട് ക്ഷേത്രാവശിഷ്ടങ്ങളിലൊളിച്ചു. സിക്കുകാരുടെ ചെറുത്തു നില്പിനിടെ, 83 സൈനികര്‍ വീരമൃത്യു വരിച്ചു. (ഇത് വെളിപ്പെടുത്തപ്പെട്ട കണക്കുകളാണ്. യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും). ഈ ഏറ്റുമുട്ടലിനിടയില്‍, ഇന്ദിരാഗാന്ധിക്കുപോലും പേടിസ്വപ്‌നമായി ആസുരരൂപം പൂണ്ടു വളര്‍ന്നു കഴിഞ്ഞിരുന്ന ഭിന്ദ്രന്‍വാലെയും തന്റെ അനാഥജഡം ഭൂമിയിലവശേഷിപ്പിച്ചുകൊണ്ട് കാലപുരി പൂകിക്കഴിഞ്ഞിരുന്നു.
ആകാശം മുട്ടെ വളര്‍ന്നു നിന്ന തങ്ങളുടെ ആത്മീയഗുരുവിന്റെ പതനം സിക്ക് ജനതയുടെ മനസ്സില്‍ വലിയ പ്രകമ്പനങ്ങളുണ്ടാക്കി. അവര്‍ ഉള്‍മനസ്സുകൊണ്ടെങ്കിലും അതിനു കാരണക്കാരിയായ ഇന്ദിരാഗാന്ധിയെ വെറുത്തു. തന്റെ മുമ്പില്‍ ഇതല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും ശിഥിലമായ ക്ഷേത്രഭാഗങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ചു നല്കാമെന്നുമൊക്കെയുള്ള ഇന്ദിരയുടെ വിശദീകരണങ്ങള്‍ ആത്മാഭിമാനമുള്ള സിക്ക് ജനതയുടെ ചെവിക്കല്ലുകളില്‍ വൃഥാജല്പനങ്ങളായി പതിച്ചു. അവര്‍ താദൃശങ്ങളായ വാഗ്ദാനങ്ങള്‍ വര്‍ദ്ധമാനമായ വിദ്വേഷത്തോടെ പുച്ഛിച്ചു തള്ളി. ഇന്ദിരയുടെ ഔദാര്യങ്ങളെ നിരസിച്ചുകൊണ്ട് കളത്തിലിറങ്ങിയ അര്‍പ്പിതമനസ്‌ക്കരായ ഒരു പറ്റം കര്‍സേവകരുടെ അല്പനാളുകളിലൊതുങ്ങിയ അശ്രാന്തപരിശ്രമം ക്ഷേത്രത്തെ വീണ്ടും പൂര്‍വ്വരൂപത്തിലെത്തിച്ചു.
എങ്കിലും, ഇന്ദിരയുടെ പ്രതികാരപ്രവൃത്തി ഓരോ സിക്കുകാരന്റെ മനസ്സിലും വെന്തുനീറുന്ന കനല്‍ക്കട്ടകളായി ജ്വലിച്ചുകൊണ്ടേയിരുന്നു. എന്തു വില കൊടുത്തും തങ്ങളുടെ പുണ്യക്ഷേത്രം, പട്ടാളക്കാരന്റെ കൊലവെറിയാട്ടംകൊണ്ട് അശുദ്ധമാക്കിയ ഇന്ദിരാഗാന്ധിയെ ഭൂമുഖത്തുനിന്നുതന്നെ ഉച്ചാടനം ചെയ്യാന്‍ അവര്‍ പദ്ധതിയിട്ടു.
വാസ്തവത്തില്‍, ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനു ശേഷം തന്റെ അംഗരക്ഷകരുടെ കൂട്ടത്തിലുള്ള സിക്കുകാരെ ഇന്ദിരാഗാന്ധിയും സംശയദ,ൃഷ്ടികളോടെത്തന്നെയാണ് വീക്ഷിച്ചത്. അതിനനുസൃതമായി, തന്റെ സുരക്ഷാസേനയില്‍ നിന്ന്, അപ്പോള്‍ സിക്കുകാരെ മതാടിസ്ഥാനത്തില്‍ വേര്‍പെടുത്തുന്നത്, ഭാരതത്തിന്റെ ഭരണഘടനയില്‍, 1976-ലെ അടിയന്തരാവസ്ഥക്കാലത്ത് താന്‍ എഴുതിച്ചേര്‍ത്ത ‘മതേതരം’ എന്ന വ്യവസ്ഥ താന്‍തന്നെ ലംഘിച്ചുവെന്ന ദുഷ്‌ക്കീര്‍ത്തിയുണ്ടാക്കുമെന്ന് അവര്‍ ഭയന്നു. മാത്രവുമല്ല, ആ ദിശയിലുള്ള നീക്കങ്ങള്‍ സിക്കുമതസ്ഥരുടെ മനസ്സുകളില്‍ വീണ്ടും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അത് തന്റെ രാഷ്ട്രീയഭാവിക്ക് വിഷം വെക്കുന്നതിനു തുല്യമായിരിക്കും എന്നും അവര്‍ തിരിച്ചറിഞ്ഞു. അതിന്റെ പരിണതിയെന്നോണം അങ്ങനെയൊരുദ്യമത്തില്‍നിന്ന് അവര്‍ പിന്‍മാറുകയാണുണ്ടായത്. പക്ഷേ, ആ തീരുമാനം തന്റെ ജീവനുതന്നെ വിനയായി ഭവിക്കുമെന്ന് ഇന്ദിരാഗാന്ധിയുടെ കുശാഗ്രബുദ്ധിയില്‍ തെളിയാതെ പോയത് അവരുടെ ജാതകക്കെട്ടിലെ ശനിവിളയാട്ടംകൊണ്ടുതന്നെ ആയിരിക്കണം.
തീവ്രമായ മതച്ചൊരുക്ക് മസ്തിഷ്‌ക്കത്തെ ബാധിച്ച സിക്കുമതത്തിലെ ഒരു വിഭാഗം കൂട്ടര്‍ ഇന്ദിരയുടെ ജീവന്‍ അപകടപ്പെടുത്താന്‍ അപ്പോഴും തക്കം പാര്‍ത്തിരിക്കുന്നുണ്ടായിരുന്നു. നേരെയുള്ള ഒരേറ്റുമുട്ടലിലൂടെ, വമ്പിച്ച സുരക്ഷാവലയത്തിന്റെ ചെറുത്തുനില്പുശേഷിയുള്ള ഇന്ദിരയെ വകവരുത്തുക അസാധ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, കപ്പലിനുള്ളില്‍ത്തന്നെ ആ കൃത്യം നിര്‍വഹിക്കാന്‍ ഒരു കള്ളനെ ഏര്‍പ്പെടുത്തുക എന്ന യുദ്ധതന്ത്രത്തിലൂന്നിക്കൊണ്ടായി അവരുടെ പിന്നീടുള്ള ഉദ്യമങ്ങളെല്ലാം. സുവര്‍ണ്ണക്ഷേത്രമെന്ന ആത്മീയനിഷ്ഠമായ പുണ്യഭൂമിയെ രക്തപങ്കിലമാക്കാന്‍ കാരണക്കാരിയായ ഇന്ദിരയോട് വിദ്വേഷമുള്ളവര്‍ അവരുടെ സുരക്ഷാസേനയിലെ സിക്ക് വംശജരിലുണ്ടെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കധികമൊന്നും ആയാസപ്പെടേണ്ടി വന്നില്ല. അത്തരത്തിലുള്ള ‘മനോദുഃഖവും പേറിക്കൊണ്ട് ‘പാപശമ്പളം’ പറ്റുന്ന ബിയാന്ത് സിങ്ങിനെയും സത്വന്ത് സിങ്ങിനെയും അവര്‍ അടയാളമിട്ട് വട്ടമിട്ടു പറന്നു.
പിന്നീടുള്ളത് ബിയാന്ത്-സത്വന്ത് പ്രഭൃതികളുടെ ഊഴമായിരുന്നു. ഇന്ദിരയെ തങ്ങളുടെ കയ്യെത്തും ദൂരത്ത് ഒത്തു കിട്ടാന്‍ ഉള്ള ഒരവസരത്തിനു വേണ്ടി അവര്‍ കാത്തിരുന്നു. 1984 ഒക്ടോബര്‍ മാസം 31 -ാം തിയതി രാവിലെ ഒമ്പതു മണിക്ക്, ഒരു റഷ്യന്‍ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്റ്‌മെന്റ് കൊടുത്തിരുന്നു ഇന്ദിര. ദല്‍ഹിയിലെ അക്ബര്‍ റോഡിലുള്ള ഒന്നാം നമ്പര്‍ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച ഏര്‍പ്പാടാക്കിയിരുന്നത്. ഇന്ദിര താമസിക്കുന്ന സഫ്ദര്‍ജംഗ് റോഡിലുള്ള ഒന്നാം നമ്പര്‍ വീട്ടില്‍നിന്ന് ഒരു ഗേറ്റ് കടക്കുകയേ വേണ്ടൂ റഷ്യന്‍ സംഘം കാത്തിരിക്കുന്ന അക്ബര്‍ റോഡിലുള്ള ഒന്നാം നമ്പര്‍ വസതിയിലെത്താന്‍. സുരക്ഷാസംഘത്തിലുള്ള സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും സ്വാഭാവികമായും ഈ വിവരം മണത്തറിഞ്ഞു കഴിഞ്ഞിരുന്നു. എങ്ങനെയും കിട്ടിയ അവസരം പാഴാക്കാതെ തങ്ങളുടെ ഇംഗിതനിര്‍വഹണത്തിന് പ്രയോജനപ്പെടുത്താന്‍ അവര്‍ തിട്ടവട്ടങ്ങള്‍ കൂട്ടി. തങ്ങള്‍ക്കു രണ്ടുപേര്‍ക്കും വയറിളക്കമാണെന്നും അതുകൊണ്ടുതന്നെ ടോയിലറ്റിനടുത്തുള്ള ഒരു പോയിന്റില്‍ വേണം തങ്ങള്‍ക്ക് ഡ്യൂട്ടിയിടാന്‍ എന്നും മേലധികാരികളോടപേക്ഷിച്ച്, ഒരേ സ്ഥലത്തുതന്നെ രണ്ടു പേരും ഡ്യൂട്ടി തരപ്പെടുത്തിയെടുത്തു.
ദില്ലിയില്‍ തണുപ്പുകാലം തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് പതിവിലും നേരത്തെ താന്‍ ശീലമാക്കിയിരുന്ന പ്രഭാതനടത്തമെല്ലാം തീര്‍ത്ത് രാവിലെ എട്ടരമണിയോടെ ഇന്ദിര ഡെലിഗേറ്റ്‌സിനെ കാണാന്‍ തയ്യാറായി. തന്റെ ജീവനെടുക്കാന്‍ തയ്യാറായി നില്ക്കുന്ന ഘാതകന്മാര്‍ കണ്ണോടു കണ്ണുരുമ്മുന്ന ദൂരത്തിലുണ്ടെന്ന് തിരിച്ചറിയാതെ ഭാരതത്തിന്റെ ഉരുക്കുവനിതയെന്ന് ലോകം പോറ്റിപ്പുകഴ്ത്തിയ ഇന്ദിര, അവസാനമായി തന്റെ വീടിന്റെ വാതില്‍പ്പടി കടന്ന് പുറത്തു വന്നു.
ഇതിനും വളരെ മുമ്പുതന്നെ സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും ഒരേ സ്ഥലത്തെത്തി ഇന്ദിരയെ കാത്ത്, നില്പുറപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന ഇന്ദിരയോട് ബിയാന്ത് സിങ്ങ് രണ്ടു കൈകളും കൂപ്പി നമസ്‌തേ പറഞ്ഞു. പിന്നീട് തന്റെ അരപ്പട്ടയില്‍ വിശ്രമിച്ചിരുന്ന റിവോള്‍വറെടുത്ത് ഇന്ദിരയുടെ നെഞ്ചിനു നേരെ അയാള്‍ വെടിയുതിര്‍ത്തു. ‘യഹ് ക്യാ കര്‍ രഹേ ഹോ?’ (ഇതെന്താണീ ചെയ്യുന്നത്?) എന്നു വിലപിച്ചുകൊണ്ട് ഇന്ദിര നിന്ന നില്പില്‍ പുറകോട്ടു മറിഞ്ഞു. നിലം പതിച്ചുകൊണ്ടിരിക്കുന്ന അവരുടെ ശരീരത്തിലേക്ക് വീണ്ടും അഞ്ചു വെടിയുണ്ടകള്‍കൂടി ബിയാന്ത് തന്റെ റിവോള്‍വറില്‍ നിന്ന് തുളച്ചു കയറ്റി. ഒപ്പം, സത്വങ്ങ് സിങ്ങിന്റെ യന്ത്രത്തോക്കില്‍ നിന്നുതിര്‍ന്ന 24 വെടിയുണ്ടകള്‍ ഇന്ദിരയുടെ ശരീരം വലപോലെ തുളയിട്ടു വികൃതമാക്കി. ഒരരിപ്പപോലെ ഓട്ടകള്‍ വീണ ആ ശരീരത്തില്‍ നിന്ന്, അശുപത്രി ശുശ്രൂഷകള്‍ക്കു വേണ്ടിയുള്ള പരക്കംപാച്ചിലുകള്‍ക്കിടയില്‍ ഇന്ദിരയുടെ ജീവന്‍ എന്നെന്നേക്കുമായി വേര്‍പിരിഞ്ഞു. കേവലം ഒരു സംസ്ഥാനത്തിനു വേണ്ടി മെനഞ്ഞ തന്ത്രം സ്വന്തം ജീവനുംകൊണ്ടു പോയ രാഷ്ട്രീയപരിണതിയായിരുന്നു ഇന്ദിരാഗാന്ധിക്കുണ്ടായത്.
ഇന്ദിരയുടെ പടുകൊലയ്ക്ക് പകരം വീട്ടാന്‍, പഞ്ചാബിന്റെ തെരുവുകളില്‍ കോണ്‍ഗ്രസ്സുകാര്‍ അഴിച്ചുവിട്ട കലാപങ്ങള്‍ക്കിരയായി നിരപരാധികളായ എട്ടായിരത്തോളം സിക്കുകാരുടെ കബന്ധങ്ങളാണ് മണ്ണു പുരണ്ടു കിടന്നത്.
സിക്കുകാരുടെ കൈകള്‍കൊണ്ടുള്ള തന്റെ മരണം ഇന്ദിര മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നതായും തന്റെ ആശങ്ക അവര്‍ കേരളമുഖ്യമന്ത്രിയായിരുന്ന കരുണാകരനോട് വെളിപ്പെടുത്തിയിരുന്നതായും ‘മാതൃഭൂമി’ പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന പി.രാജന്‍, താനെഴുതിയ ഒരു ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്ഭുതസ്തബ്ധനായ കരുണാകരനോട്, ‘സിക്കുകാരുടെ പ്രതികാരബുദ്ധിയെക്കുറിച്ചുളള ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ നമ്മള്‍ കണ്ണടച്ചുകൂടെ’-ന്നാണത്രെ അന്ന് ഇന്ദിരാഗാന്ധി പറഞ്ഞത്.