ഒറ്റക്കിരുന്നു മുഷിഞ്ഞതുകണ്ടാവാം
പൗര്‍ണ്ണമി ചന്ദ്രന്‍ നീലദൂരത്തിലേക്കെന്നെ
മാടിവിളിച്ചതും നടത്തം തുടര്‍ന്നതും
കൊടും ചൂടല്ലേ മഴക്കാലം തണുപ്പിക്കുന്ന
നാട് കാണാലോ വേഗം പുറപ്പെടൂ
ഊരു തെണ്ടും കാറ്റിനൊപ്പം തത്രപ്പെട്ടു
ദിക്കടയാളം കുറിച്ചു ഓരോ വഴിയിടം.
കിളികള്‍ക്കൊപ്പം പൂക്കള്‍ വാരിയെറിഞ്ഞു
വസന്തം നിറയും മധുരം തേടാമല്ലോ
കുന്നിന്റെ കണ്ണിലെ മഞ്ഞിലൊട്ടി
പൊക്കിളില്‍ വിരിഞ്ഞ സ്‌നേഹവൃക്ഷം തൊടാമല്ലോ
കടലും കുന്നും കച്ചവട നഗരവും
കണ്ണെറിയും പെണ്ണും നോക്കുമല്ലോ
ആഹ്ലാദം നുരഞ്ഞുപൊന്തുന്ന ഹൃദയവുമായി
ദൂര വിശേഷത്തിനായി മുറിയാത്ത നടത്തം.
കാറ്റിനകത്തുള്ള നീറ്റലും, കടലിലെ
തിരയിലുറങ്ങും ക്ഷോഭവും, പെയ്യാതൊഴിയുന്ന
കാര്‍മേഘത്തിന്റെ പരിഭവ മുഖവും
മണ്ണിന്റെ മണവും കതിരുറച്ചരിയായി
ഉള്ളിലുറച്ച ഉറപ്പും അറിഞ്ഞറിഞ്ഞു
കയ്പ് തരുന്ന സുഖമല്ലേ സുഖം.
ചിത്രവര്‍ണ്ണങ്ങളില്ലാ സംശയാലുവെന്നു
ഇടയ്ക്കിടെ തോന്നുമെങ്കിലും പറയാതെ
നിലാക്കുളിരിനൊപ്പം തളര്‍ച്ചയില്ലാതെ
നടന്നുപോകുമ്പോളല്ലേ അതിശയം
വലിയൊരു കാര്‍മേഘക്കൂട്ടം വന്നടുത്തു
നിലാവിന്റെ കൂടടച്ചു എങ്ങുമിരുട്ടായി.
വെളിച്ചമേ വരിക, വലംകൈയായി നിന്നു
ഉള്ളിലെയിരുട്ടകറ്റുക തോരാതെ പെയ്യുക.