പഴയ ഒരു പ്രമാണിയുടെ കഥയുണ്ട്. ഒരിക്കല്‍ മുഖത്ത് ഒരടി കിട്ടിയതും പ്രമാണി ഓടാന്‍ തുടങ്ങി. കുറെ ദൂരം ഓടി ഒരു നാല്‍ക്കവലയില്‍ എത്തിയപ്പോഴാണ് താന്‍ പ്രതികരിച്ചില്ലല്ലോ എന്ന് അദ്ദേഹം ചിന്തിച്ചത്. ഉറക്കെ ഒന്നു കരയണമെന്ന തോന്നലും ഉണ്ടായി. പക്ഷേ നാട്ടുകാര്‍ എന്തു കരുതും എന്നു വിചാരിച്ച് കരഞ്ഞില്ല. വീട്ടിലെത്തിയിട്ട് കരയാം എന്നു ചിന്തിച്ചു. വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഊണ് എടുത്തു വെച്ചിരിക്കുന്നു. അന്നത്തിനു മുമ്പിലിരുന്നു കരയുന്നത് ശരിയല്ല എന്ന ധാരണയില്‍ അന്നേരം കരഞ്ഞില്ല. ഊണു കഴിഞ്ഞ് കരയാന്‍ തുടങ്ങിയപ്പോഴാണ് വിശപ്പു മാറാത്തതുകൊണ്ടാണു കരയുന്നതെന്നു ഭാര്യ വിചാരിക്കുമോ എന്നു തോന്നിയത്, അപ്പോഴും കരഞ്ഞില്ല. ഒടുവില്‍ രാത്രി ഉറക്കമുണര്‍ന്നപ്പോള്‍ പ്രമാണി ഉറക്കെ കരഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടി. കഥയറിഞ്ഞ് അവര്‍ ചിരിച്ച് മണ്ണുകപ്പി. തനിക്ക് നേരെ അയിത്താചരണമുണ്ടായി എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്ന കഥയാണിത്.
കഴിഞ്ഞ ജനുവരിയിലാണ് മന്ത്രി പറഞ്ഞ സംഭവം നടന്നത്. പയ്യന്നൂരിലെ ഒരു ക്ഷേത്ര നടപ്പന്തല്‍ ഉദ്ഘാടന വേളയില്‍ ക്ഷേത്ര പൂജാരി നിലവിളക്ക് കൊളുത്തി കൊടിവിളക്ക് താഴെ വെച്ചു. തന്റെ കയ്യില്‍ വിളക്ക് തരാതിരുന്നത് അയിത്തം കല്പിച്ചതു കൊണ്ടാണ് എന്നു മന്ത്രിക്കു തോന്നി. പക്ഷേ ദേവസ്വക്കാരോട് മന്ത്രി ഇക്കാര്യം മിണ്ടിയില്ല. പൂജാരിയോട് വിശദീകരണം ചോദിച്ചില്ല. ഒന്നും മിണ്ടാതെ മന്ത്രി സ്ഥലം വിട്ടു. അപ്പോഴും അയിത്തം കാണിച്ചോ എന്ന ചിന്ത കറയായി ഉള്ളില്‍ കിടന്നു. അതു കഴിഞ്ഞ് പല സ്ഥലത്തും മന്ത്രി പോയി. ആരോടും മിണ്ടിയില്ല. ഒടുവില്‍ കോട്ടയത്തെ വേലന്‍ സര്‍വ്വീസ് സൊസൈറ്റി സമ്മേളനത്തില്‍ വെച്ച് മന്ത്രി ഉറക്കെ വിലപിച്ചു. ജനം ഞെട്ടി. കാര്യമറിഞ്ഞപ്പോള്‍ അവര്‍ ചിരിച്ച് മണ്ണുകപ്പി. മുഖത്തെ മസിലുകള്‍ വഴങ്ങാത്തതു കൊണ്ട് പൊതുവേ ചിരി ക്കാത്ത മുഖ്യന്‍ സഖാവ് പോലും ചിരിച്ചു പോയി. കരുവണൂര്‍ ബാങ്ക് വെട്ടിപ്പില്‍ മന്ത്രി രാധാകൃഷ്ണന്റെ പേര് പുറത്തു വരാന്‍ തുടങ്ങിയപ്പോഴാണ് മന്ത്രിക്ക് തൊട്ടുകൂടായ്മ ജ്വരം കലശലായത്; ഉറക്കെ കരഞ്ഞത്. എന്നാലത് ക്ലച്ച് പിടിച്ചില്ല. പയ്യന്നൂര്‍ പാര്‍ട്ടി ഗ്രാമം. അയിത്തം നടന്ന അമ്പലം ദേവസ്വം ഭരണത്തില്‍. ആരോപണം നേരെ വന്നുകൊള്ളുക സഖാക്കളുടെ നെഞ്ചത്തേക്ക്. മന്ത്രിയുടെ വിലാപം കേള്‍ക്കാനും കേസെടുക്കാനും പാര്‍ട്ടി തയ്യാറില്ല. മന്ത്രിയുടെ വിലാപത്തിനു പോലും വിലയില്ലാത്ത ഭരണം.