പൂക്കള്‍ ചോദിച്ചിതെന്തിനു ഞങ്ങളെ
നീള്‍നഖത്താലിറുക്കുന്നതിങ്ങനെ
എന്ത്, നീ പഠിച്ചില്ലേ ‘ശകുന്തള
പല്ലവം തൊടാ, ചൂടാന്‍ കൊതിക്കിലും’
ഞങ്ങള്‍ വിശ്വസിച്ചൂ നിന്നെ, നീ ദിനം
വെള്ളമിച്ചെടിച്ചോട്ടില്‍ നനയ്ക്കയാല്‍
അങ്ങുപൊക്കത്തിലായ് പൂത്ത കൂട്ടരേ
നിങ്ങള്‍ ഭാഗ്യംപെരുത്തേ പിറന്നവര്‍
കൊച്ചുപൂക്കൂടതന്നില്‍ കിടക്കവേ
പച്ചജീവന്റെ മിച്ചം പിടയ്ക്കവേ
തങ്ങളില്‍ച്ചൊല്ലിയെന്താമിനി ഗതി,
എങ്ങുചെന്നുനാം ചേരും? ഇതോവിധി!
വെള്ളയുണ്ട്, ചുവപ്പുണ്ട്, മഞ്ഞയും
നല്ല വാസനയുള്ളവര്‍ ഭംഗിയും
തങ്ങളില്‍ഭേദമെല്ലാര്‍ക്കുമെങ്കിലും
ഇന്നുഭേദമില്ലീവിധിതാന്‍ ഗതി!
ഇങ്ങനങ്ങു നിരാശപ്പെടുമ്പൊഴും
ഉള്ളിലാകാംക്ഷ,യാശ ഇനിയെന്ത്?
അങ്ങനെ മനസ്സാകുലപ്പെട്ടിടും
നേരമിങ്ങനെയായിച്ചമഞ്ഞിത്!
നേര്‍ത്തനൂലില്‍ കൊരുക്കുന്നു, വേദന-
നേര്‍ത്തുനേര്‍ത്തു മരച്ചുപോകുന്നുവോ
കോര്‍ത്തുകോര്‍ത്തവള്‍ കൂട്ടുന്നു ചേര്‍ക്കുന്നു
കൂട്ടിവെച്ചങ്ങൊതുക്കിയൊരുക്കുന്നു
നേര്‍ത്തചുണ്ടിലൂടെന്തോ മൃദുസ്വനം
പേര്‍ത്തുപേര്‍ത്തങ്ങുരുക്കഴിച്ചീടുന്നു
എന്ത് മിണ്ടാതെയായോ പലരുമി-
ന്നെന്തുനിശ്ശബ്ദമെന്നൊരു ശൂന്യത
ഇപ്പൊഴെങ്ങാണ്? കാണുന്നെതിര്‍വശം
ചിന്നിമിന്നുന്നതിലുണ്ട് ഞാനുമേ
ഇത്തിരിമുമ്പ് കണ്ടമറ്റുള്ളവര്‍
മിക്കവരുമുണ്ടെന്തൊരു ചേലിതില്‍
ആര്‍ക്കുമേലാണ് ചായുന്നതെന്‍തനു
ആര്‍ക്കുമെന്തൊരു ചന്തവും ചാര്‍ച്ചയും
കൃഷ്ണ വിഗ്രഹത്തിങ്കല്‍ കിടക്കവേ
തുച്ഛമല്ലയീ ജന്മം ഫലിക്കയായ്
ചേര്‍ത്തുനിര്‍ത്തുന്നീ വാഴനാരല്ലയോ
ഒട്ടുമേ മടിയാതെ കുനിഞ്ഞവന്‍
വെട്ടിവീഴ്ത്തിയെടുക്കുവാന്‍ ദാനമായ്
ഓര്‍ക്കു, കണ്ഠം വളച്ചങ്ങു നല്‍കിയോന്‍
ത്യാഗ കീര്‍ത്തനഗാഥ മൂളുമ്പൊഴീ
വാഴയെ നമ്മള്‍ നിത്യം നമിക്കണം
ചോട്ടിലിട്ടു ചവിട്ടിമെതിക്കിലും
പേര്‍ത്തുമേ ശക്തി ചേര്‍ത്തു വളര്‍പ്പവ
പോന്നുയര്‍ന്നു വളര്‍ന്നു ലസിക്കവേ
തൂമയില്‍ തല താഴ്ത്തി നമിക്കയും
വേഗമെന്നെയറുത്തെടുത്തീടെന്ന്
താഴ്മയോടെയ-ങ്ങോര്‍മ്മപ്പെടുത്തുവോര്‍
ഒപ്പമിങ്ങനെ ചേര്‍ത്തിന്ന് സര്‍വരേം
സ്വല്‍പ്പമല്ലാത്ത ലോകത്ത് പുക്കുവോര്‍
ചേര്‍ന്നുചേര്‍ത്തിങ്ങനങ്ങു തുടരവേ
തോന്നുകയായി ജന്മസാഫല്യവും
പൂക്കളാവുക, പുഞ്ചിരിച്ചീടുക
കൂട്ടിവച്ചുവിളക്കുവാന്‍ നോക്കുക
വാഴനാരുകളാവാനെളുപ്പമ-
ല്ലായിടാന്‍തന്നെയാരും ശ്രമിക്കുക
ഇല്ലയക്ഷരം മന്ത്രമല്ലാതെയായ്
ഇല്ല വേരൊന്നും ഔഷധമല്ലാതെ
ഇല്ലയോഗ്യരായാരും ഭവിക്കയി-
ല്ലില്ല ചേര്‍ക്കാന്‍ കലയുള്ളോരൊട്ടുപേര്‍.