അച്ഛന്റെ നവതിയുമായി ബന്ധപ്പെട്ട് പല ദിക്കില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു, ഒരു ലേഖനം അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ് അങ്ങനെ എന്തെങ്കിലും ഒന്നെഴുതിക്കൊടുക്കാന്‍. എന്നെ സംബന്ധിച്ച് അച്ഛനെ കുറിച്ച് എഴുതാന്‍ ഒരുപാട് ഉണ്ടെങ്കിലും എഴുതാന്‍ ഇരിക്കുമ്പോള്‍ ഒരു അമ്പരപ്പാണ്. വളരെ രസകരമായ നിമിഷങ്ങള്‍, ഓര്‍മ്മകള്‍ അതൊക്കെ പങ്കുവയ്ക്കാന്‍ മടിയാണ് എന്നതാണ് സത്യം. എന്ത്എഴുതും, എങ്ങനെ എഴുതും എന്ന്് തീരുമാനിക്കുക എളുപ്പമല്ല.
ഞങ്ങള്‍ രണ്ടുപേരുടെയും പിറന്നാള്‍ കര്‍ക്കിടകത്തിലാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ പതിവില്ല. പണ്ട് അച്ഛന്റെ പിറന്നാളിന് മൂകാംബികയില്‍ പോകുന്ന പതിവുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ എന്റെ പിറന്നാളിന് വീട്ടില്‍ പൂജ. തിരിച്ചും സംഭവിച്ചിട്ടുണ്ട്. മൂകാംബികയിലേക്കുള്ള യാത്രകള്‍ മറക്കാനാവില്ല. വര്‍ഷകാലവും ഏറെ ഇഷ്ടമാണ്. മഴ പെയ്യുന്നത് മണിക്കൂറുകളോളം നോക്കി ഇരിക്കാന്‍ രസമാണ്. ഓരോ പ്രതലത്തിലും മഴത്തുള്ളികള്‍ വീഴുമ്പോള്‍ അവ ചെറിയ ഓളങ്ങളുണ്ടാക്കി ഒഴുകിപ്പോകുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്, കുട്ടിക്കാലത്ത്. മഴക്കാലത്ത് വനത്തിനുള്ളിലെ റോഡിലൂടെ നമ്മള്‍ കൊല്ലൂരില്‍ എത്തിച്ചേരുമ്പോള്‍ സൗപര്‍ണിക കരകവിഞ്ഞ് ഒഴുകുന്നുണ്ടാവും.
എന്നെ എഴുത്തിനിരുത്തിയത് മൂകാംബികയിലാണ്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ബാലാ ഹരിഹരന്‍, അദ്ദേഹമാണ് നാവിലെഴുതിയത്. കുട്ടിക്കാലത്ത് അവിടെ പോകുമ്പോള്‍ വലിയ സൗകര്യമൊന്നുമില്ല. അടികകളുടെ വീട്ടില്‍ ഭക്ഷണവും, യമുന വിഹാര്‍ എന്ന ചെറിയ ലോഡ്ജില്‍ താമസവും. പില്‍ക്കാലത്ത് വലിയ ഹോട്ടലുകള്‍ വന്നു. അച്ഛന്റെ താവളം അടികകളുടെ വീടിനു തൊട്ടടുത്തുള്ള ഭാഗീരഥി ടൂറിസ്റ്റ് ഹോം ആയി. അവിടത്തെ മുറിയുടെ വരാന്തയില്‍ നിന്നാല്‍ സൗപര്‍ണികയുടെ ഒരു കൈവഴി ഒഴുകുന്നത് കാണാം. ദൂരെ മഞ്ഞില്‍ പാതി മൂടിയ കുടജാദ്രിയും.
ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛനോട് ഒരിക്കല്‍ ചോദിച്ചു, അച്ഛന് ഇവിടെ വരാന്‍ എന്താണ് ഇത്ര താല്പര്യം എന്ന്.
“She is like a universal mother.” ജാതി ഭേദമെന്യേ ഇവിടെ ആര്‍ക്കും വരാം, തൊഴാം. അമ്മക്ക് എല്ലാവരും ഒരുപോലെ. ഇവിടെ തൊഴുമ്പോള്‍ ഒരു സമാധാനം. സ്വന്തം അമ്മയുടെ അടുത്തെത്തിയ പോലെ. എന്റെ ചെറിയ മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ വിശ്വാസത്തിന്റെ ആ ഊര്‍ജ്ജം ഇന്നും ഞാന്‍ കാത്തു സൂക്ഷിക്കുന്നു. അന്നുമുതല്‍ മൂകാംബിക ദേവി എനിക്ക് കൊല്ലൂരമ്മയായി.

ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞവഴിയിലൂടെ കടന്നു വന്നവരാണ്, അച്ഛനും അമ്മയും. രണ്ടു പേരുടെയും കുട്ടിക്കാലവും യൗവ്വനവും നിറപ്പകിട്ടാര്‍ന്നതല്ല. പക്ഷെ ഞാന്‍ ജനിക്കുമ്പോഴേക്കും കാര്യങ്ങള്‍ കുറെ ഭേദമായി.
കഷ്ടപ്പാടുകള്‍ അറിയാതെയാണ് ഞാന്‍ വളര്‍ന്നത്. എങ്കിലും പണത്തിന്റെ മൂല്യം എന്താണെന്ന് അവര്‍ കൃത്യമായി എന്നെ പഠിപ്പിച്ചിട്ടുണ്ട്. ആഡംബരവും ആഘോഷങ്ങളും ഞാനും ശീലിച്ചിട്ടില്ല. അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു:”We are not rich. We are only managing.”ആ വാചകം മായ്ക്കാനാവാത്ത വിധം എന്റെ ബുദ്ധിയിലും മനസ്സിലും പതിഞ്ഞു. ഇന്നും ഞാന്‍ അത് അക്ഷരം പ്രതി ഉള്‍ക്കൊണ്ട് ജീവിക്കുന്നു.
ഒറ്റ രാത്രികൊണ്ട് എങ്ങനെ സമ്പന്നരാവാം എന്ന് പഠിപ്പിക്കുന്ന ധാരാളം പുസ്തകങ്ങളും സാമ്പത്തിക വിദഗ്ദ്ധരും നമുക്ക് ചുറ്റുമുണ്ട്. അവരാരും പറയാത്ത ഒരു കാര്യമാണിത്. ഒരു പക്ഷെ ”ജെനറേഷന്‍ സീ” ക്ക് മനസ്സിലാവുകയുമില്ല. പണത്തിനോടും ആഡംബരത്തിനോടും യാതൊരു ഭ്രമമോ ആര്‍ത്തിയോ ഇല്ലാത്ത ഒരു വ്യക്തി. സമ്പത്ത് വേണ്ട എന്നല്ല, അതിന്റെ മൂല്യം എന്താണെന്നും അതില്‍ അഹങ്കരിക്കരുത് എന്നും പഠിപ്പിക്കുകയായിരുന്നു.
”വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍” എന്ന സിനിമയില്‍ യശശ്ശരീരനായ സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗ്: പണത്തേക്കാള്‍ വലിയ ഒരു ദൈവവും ഇവിടെയില്ലെടാ! ആയിരം ഉള്ളവന്‍ ധനികന്‍, ലക്ഷം ഉള്ളവന്‍ പ്രഭു, കോടി ഉള്ളവന്‍ ഈശ്വരന്‍, കോടീശ്വരന്‍! ഇത് ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. അങ്ങനെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അച്ഛന്‍ എഴുതിയ ആ വാചകത്തിന്റെ സമകാലിക പ്രസക്തി അത്ഭുതപ്പെടുത്തുന്നു.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം, അതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വിദ്യാഭ്യാസം, വിവാഹം, പ്രൊഫഷന്‍ ഇതൊക്കെ എന്റെ മാത്രം തീരുമാനങ്ങളാണ്. ഒരിക്കല്‍ പോലും അച്ഛന്‍ അതില്‍ കൈകടത്തിയിട്ടില്ല. എന്ത് തീരുമാനം എടുത്താലും അതിനെ സ്വീകരിച്ച്, കൂടെ നിന്നിട്ടേയുള്ളൂ. മകള്‍ എന്നതിനപ്പുറം സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രാപ്തിയുള്ള ഒരു വ്യക്തിയായിട്ടാണ് അച്ഛന്‍ എന്നെ കണ്ടത്. അതൊരു ഭാഗ്യമായി കരുതുന്നു.
സമചിത്തതയോടെ ജീവിക്കാന്‍ എഴുത്തിലൂടെയും അല്ലാതെയും വിലമതിക്കാനാവാത്ത ജീവിത പാഠങ്ങള്‍ പകര്‍ന്നു തന്നതിന് നന്ദി പറയുന്നില്ല. അച്ഛന്‍ മകള്‍ക്കല്ലാതെ മറ്റാര്‍ക്ക് പറഞ്ഞു കൊടുക്കാന്‍!