‘കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം തീര്‍ന്നു.’ എന്നാണല്ലോ ചൊല്ല്. ചിങ്ങമാസത്തിലെ ഓണവെയിലിന് സ്വര്‍ണ്ണപ്രഭ. മഴയ്ക്ക് ശേഷം പുല്ലുകള്‍ സൂചിമുന പോലെ കിളിര്‍ത്തുവന്നിരിക്കുന്നു. പൂച്ചെടികള്‍ പൂത്തുലഞ്ഞു. ഓണത്തുമ്പികള്‍ പാറിപ്പറക്കുന്നു.
ഗൃഹാതുരത്വത്തിന്റെ സുവര്‍ണ്ണ ഏടുകള്‍ മറിച്ചുനോക്കി. പുതുവെയിലും പുതുനാമ്പും പൂനിലാവും കൃഷി വിളവെടുപ്പുമായി വീണ്ടുമൊരു ഓണക്കാലം. ഓര്‍ക്കുമ്പോള്‍ എല്ലാം ഭംഗിയും നിറവും ഉള്ള ഓര്‍മ്മകള്‍മാത്രം. നന്മയുടെ പൂക്കള്‍ വിരിയിച്ച്, സുഗന്ധം പരത്തി ഒഴുകിയെത്തുകയാണ് ”പൂവിളി പൂവിളി പൊന്നോണമായി….”
അമ്മയ്ക്ക് പിടിപ്പത് പണി. ഉണക്കാനുള്ളതെല്ലാം മുറ്റത്തിട്ടു. കാടുപിടിച്ച മുറ്റവും പറമ്പും ചെത്താന്‍ ആളുവരും. പിന്നെ വീടു വൃത്തിയാക്കല്‍; ഓട്ടുപാത്രങ്ങള്‍ തേച്ചു മിനുക്കല്‍… പണി തീരുന്നില്ല.
അപ്പോഴേക്കും ഓണപ്പരീക്ഷ ടൈംടേബിള്‍ വന്നിട്ടുപോകും. അമ്മ ശകാരിക്കും. ”പരീക്ഷ അടുത്തു. പുസ്തകം തുറന്നുവല്ലതും പഠിക്കാന്‍ നോക്ക്.”
അത്തം എന്നാണെന്നറിയാന്‍ കലണ്ടറില്‍ നോക്കും. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ പാടത്തും പറമ്പത്തും നോക്കിവയ്ക്കും. കണ്ണാന്തളിയെവിടെ, തുമ്പയെവിടെ, മുക്കുറ്റിയെവിടെ..
അത്തം തുടങ്ങി പത്തുദിവസം പൂക്കളോട് പ്രണയകാലമാണ്. പരീക്ഷാപ്പേടി ഒരുവശത്ത്. സ്‌ക്കൂള്‍ വിട്ടുവന്നാല്‍ പിറ്റേന്ന് വേണ്ട പൂക്കള്‍ ശേഖരിക്കുകയായി. കൂടെ കൂട്ടുകാരായ ശ്രീക്കുട്ടനും ലതയും രേഖയുമുണ്ടാകും.
രാവിലെ എണീക്കണം. മുറ്റമടിക്കണം. ചാണകം മെഴുകി പൂക്കളം ഇടണം. മുറ്റത്തെ ചെത്തിയേയും ചെമ്പരത്തിയേയും ജമന്തിയേയും വേദനിപ്പിക്കാതെ പൊട്ടിച്ചെടുക്കും. എല്ലാം തിരക്കിട്ടാണ്. പിന്നെയൊരു ഓട്ടമാണ് സ്‌ക്കൂളിലേക്ക്. വൈകിട്ട് വീട്ടിലെത്തിയാല്‍ പൂക്കളം അതുപോലെയുണ്ടെന്ന് കണ്ടാല്‍ ആശ്വാസമായി.
മുറ്റത്തു പാറിപ്പറക്കുന്ന പൂത്തുമ്പികള്‍. അതിന്റെ പുറകെ ഓടിത്തളര്‍ന്നാലും ഒന്നിനേയും കിട്ടില്ല…
അത്തത്തിന് ഒരു കളം പൂവ്. ചിത്തിരയ്ക്ക് രണ്ട് തരം പൂവ്. മൂലത്തിന് വട്ടം കളം പാടില്ല. അച്ഛമ്മ പറഞ്ഞുതന്ന നാട്ടറിവുകള്‍. ആചാരങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍. തീര്‍ന്നില്ല. ചോതിയിലെ മൂന്നിനം പൂക്കളത്തിന് ശേഷമേ പാവം ചെമ്പരത്തിക്ക് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. വമ്പന്‍ പൂക്കളം ഉത്രാടത്തിലും.
തിരുവോണത്തില്‍ നാള്‍ തുമ്പക്കുടം മാത്രമെ പാടുള്ളൂ. കളത്തിനു നടുവില്‍ മണ്ണുകൊണ്ടുണ്ടാക്കിയ ഓണത്തപ്പന്‍. വീട്ടിലോട്ടു കയറുന്ന പടി മുതല്‍ കളം വരെ നിരയായി നിരത്തുന്ന തുമ്പ..
ഓണമെന്നാല്‍ മുറ്റത്ത് മാവിന്‍ കൊമ്പില്‍ അച്ഛന്‍ ഇട്ടു തരുന്ന ഊഞ്ഞാലിലുള്ള ആട്ടമാണ്. ഒരു വര്‍ഷം കാത്തുകൊതിച്ചു കിട്ടുന്ന അച്ഛനെടുത്തു തരുന്ന പൂക്കളുടെ ചിത്രമുള്ള പാവാടയും, ജാക്കറ്റുമാണ്. അച്ഛന്‍ വാങ്ങിത്തരുന്ന ഓണപ്പതിപ്പുകളാണ്. അമ്മയുണ്ടാക്കുന്ന ശര്‍ക്കര ഉപ്പേരിയുടെ മണമാണ്. അമ്മ വാഴയിലയില്‍ വിളമ്പുന്ന സദ്യയുടെ മണമാണ്.
ഓണമെന്നാല്‍ ചുവടു തെറ്റാതെ കളിക്കുന്ന കൈകൊട്ടിക്കളിയുടെ താളമാണ്. അവിട്ടം നാള്‍ വീട്ടിലെത്തുന്ന പുലികളിയാണ്.
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്. സൗരഭ്യം പേറി അതങ്ങനെ നിലനില്‍ക്കും.
ഇന്ന് പഴമയുടെ തനിമയെല്ലാം ചോര്‍ന്നു പോയിരിക്കുന്നു. പാവാടയില്‍ പറ്റിപ്പിടിക്കുന്ന സ്‌നേഹപ്പുല്ലുകളെ വകഞ്ഞുമാറ്റി കാക്കപ്പൂക്കളെ നുള്ളിയെടുക്കാനുള്ള മോഹമെല്ലാം ഇനി സ്വപ്നത്തിലെങ്കിലും സാധിച്ചിരുന്നെങ്കില്‍….