അടിമത്തമുക്ത ഭാരതത്തിന് 76 തികയുകയാണ്. വൈദേശിക അധീശത്വത്തിന്റെ തുടരുകള്‍ അറുത്തെറിഞ്ഞ് സ്വതന്ത്രതയുടെ പുതിയ പാതയിലൂടെയുള്ള സഞ്ചാരമാണ് 1947 ആഗസ്ത് 14ന് പാതിരാത്രിയില്‍ നാമാരംഭിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയെക്കുറിച്ചും അതിലേക്കെത്തിച്ച സാഹചര്യങ്ങളെക്കുറിച്ചും അത് നിലനിര്‍ത്തേണ്ടുന്നതിന്റെ അനിവാര്യതകളെക്കുറിച്ചുമൊക്കെയുള്ള വിചാരങ്ങളിലേക്ക് കടക്കുമ്പോള്‍ എന്തായിരിക്കണം ഭാരതീയന്റെ ചിന്തകളെ സ്വാധീനിക്കേണ്ടത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ചില ആശയങ്ങള്‍ 2021 മാര്‍ച്ച് 12ന് ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. അന്നാണ് അദ്ദേഹം അമൃത മഹോത്സവ വേളയായി വിശേഷിപ്പിച്ചു കൊണ്ട് എഴുപത്തിയഞ്ചാം സ്വാതന്ത്യ വര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
ചരിത്രപ്രധാനമായ ഉപ്പു സത്യഗ്രഹത്തിന് തുടക്കം കുറിച്ചു കൊണ്ട് മഹാത്മാഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് 1930 മാര്‍ച്ച് 12നായിരുന്നു. ഉപ്പു സത്യഗ്രഹത്തിന്റെ ധീരസ്മരണകള്‍ ഉണര്‍ന്നു നില്‍ക്കുന്ന ആ ദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ദണ്ഡിയാത്രയുടെ പുനരാവിഷ്‌ക്കാരം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കവേ അഹമ്മദാബാദിലുള്ള മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് ആദരണീയനായ പ്രധാനമന്ത്രി അമൃത മഹോത്സവത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഈ ശുഭവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ‘അമൃത മഹോത്സവ’ത്തിന്റെ ദാര്‍ശനിക പശ്ചാത്തലം ഇങ്ങനെ വിശദീകരിച്ചു: ‘അമൃത മഹോത്സവമെന്നാല്‍, സ്വതന്ത്രതയുടെ ഊര്‍ജമാകുന്ന അമൃത്, സ്വാതന്ത്ര്യ സമര സേനാനികളിലൂടെ പകര്‍ന്നു കിട്ടുന്ന പ്രേരണയാകുന്ന ഊര്‍ജത്തിന്റെ അമൃത്, നൂതന ചിന്തകളുടെ അമൃത്, പുതിയ പ്രതിജ്ഞകളുടെ അമൃത്, ആത്മ നിര്‍ഭരതയുടെ അമൃത്.’ ഇവയുടെ പ്രസക്തിയും സാക്ഷാത്ക്കാരവും എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ മാത്രമായൊതുങ്ങുന്നില്ല. ഭൂതകാലത്തെ ആവാഹിച്ചെടുത്ത്, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലൂന്നി, ഭാവി ഭാരത രാഷ്ട്രത്തെ നിര്‍മ്മിച്ചെടുക്കാനുള്ള, എന്നേക്കും പ്രസക്തമായ ദാര്‍ശനിക നിലപാടുകളാണവ.
സ്വതന്ത്രതയുടെ ഊര്‍ജം
ഭാരതത്തിന്റെ ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ മഹര്‍ഷി അരവിന്ദന്റെ സന്ദേശം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. വിശുദ്ധ ദേശീയതയുടെ മന്ത്രദ്രഷ്ടാവും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ആദ്യകാല നായകനുമായിരുന്ന അരവിന്ദയോഗി സ്വതന്ത്രതയുടെ ഊര്‍ജം എന്തിനുള്ളതായിരിക്കണം എന്ന് ആ സന്ദേശത്തില്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്: ‘ആഗസ്റ്റ് പതിനഞ്ച് സ്വതന്ത്രഭാരത ദിനമാണ്. അവളെ സംബന്ധിച്ചിടത്തോളം പഴയ കാലഘട്ടത്തിന്റെ അന്ത്യത്തെയും പുതിയ കാലഘട്ടത്തിന്റെ ആരംഭത്തെയും അതു കുറിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ചു മാത്രമല്ല, ഏഷ്യയേയും സമസ്ത ലോകത്തെയും സംബന്ധിച്ചും അതിന് പ്രാധാന്യമുണ്ട്. എന്തുകൊണ്ടെന്നാല്‍ രാഷ്ട്രങ്ങളുടെ സമൂഹത്തിലേയ്ക്ക് മനുഷ്യരാശിയുടെ രാഷ്ട്രീയവും സാമാജികവും സാംസ്‌ക്കാരികവും ആധ്യാത്മികവുമായ ഭാവിയെ നിര്‍ണയിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കാന്‍ പോകുന്ന അമേയമായ സാധ്യതകളുള്ള പുതിയ ശക്തിയുടെ പ്രവേശനത്തെയാണ് അതു വിജ്ഞാപനം ചെയ്യുന്നത്….. ഭാരതം ഉയരുന്നത് സ്വന്തം ലൗകിക താല്പര്യങ്ങള്‍ മാത്രം സാധിക്കാന്‍ വേണ്ടിയല്ല. വികാസവും ശക്തിയും മഹത്വവും ഐശ്വര്യവും പ്രാപിക്കാനല്ല- അവയും അവഗണിച്ചുകൂടാ എന്നു വരികിലും. തീര്‍ച്ചയായും മറ്റുള്ളവരെപ്പോലെ അന്യ ജനതയുടെമേല്‍ ആധിപത്യം സ്ഥാപിക്കാനല്ല. പിന്നെയോ, മനുഷ്യ വര്‍ഗത്തിന്റെ മുഴുവന്‍ സഹായിയും മാര്‍ഗദര്‍ശകയുമായി ഈശ്വരനും ലോകത്തിനുവേണ്ടിക്കൂടിയും ജീവിക്കുന്നതിനാണ്.’
രണ്ടു കാര്യങ്ങളില്‍ ഭാരതത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അരവിന്ദ മഹര്‍ഷി. ഒന്ന്, പഴയ കാലഘട്ടത്തിന്റെ അന്ത്യവും പുതിയതിന്റെ ആരംഭവും. അലക്‌സാണ്ടര്‍ മുതലിങ്ങോട്ട് ഭാരതത്തിനു നേരിടേണ്ടി വന്ന വൈദേശിക കടന്നുകയറ്റങ്ങള്‍ വഴിയുണ്ടായ ആത്മവിനാശനം, അതുവഴി അനുഭവിക്കേണ്ടി വന്ന അപചയങ്ങള്‍ സ്വാതന്ത്ര്യ പൂര്‍വകാലഘട്ടത്തിലെ ദുരന്തങ്ങളാണ്. അവയാണ് മഹര്‍ഷി അരവിന്ദന്‍ സൂചിപ്പിച്ച പഴയ കാലഘട്ടം. പുതിയതാകട്ടെ, അതില്‍ നിന്നൊക്കെ മോചിതമാകുന്ന, ലോകത്തെ ജയിച്ച നന്മകള്‍ വിളയാടിയിരുന്ന സാംസ്‌കൃതിക ഭാരതത്തിന്റെ വീണ്ടെടുപ്പ് സാധ്യമാകുമെന്ന പ്രതീക്ഷ നിറയുന്നതും.
അരവിന്ദയോഗി പരാമര്‍ശിക്കുന്ന രണ്ടാമത്തെ കാര്യം ലോകഹിതത്തിനും ക്ഷേമത്തിനുമുതകുന്ന തരത്തിലാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തി എന്നതാണ്. ഇന്ന് ലോക സമൂഹം എത്ര പ്രാധാന്യത്തോടെയും പ്രതീക്ഷയോടെയുമാണ് ഭാരതത്തിന്റെ നായകനെ, പ്രധാനമന്ത്രിയെ ഉള്‍ക്കൊള്ളുന്നത് എന്നറിയുമ്പോള്‍ അരവിന്ദന്റെ ദീര്‍ഘ ദര്‍ശനം സത്യമായിത്തീരുന്നു. സ്വതന്ത്രതയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഊര്‍ജം തീര്‍ച്ചയായും ഭാരതത്തിന്റെ ആഗോള ദൗത്യം നിര്‍വഹിക്കാന്‍ ഉപയുക്തമാകും.
സമര നായകരില്‍ നിന്നുള്ള പ്രേരണ
ഇരുന്നൂറ് വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍ നിന്നാണ് ഭാരതം സ്വാതന്ത്ര്യം നേടിയത്. യൂറോപ്യന്‍ വ്യാപാരികള്‍ പതിനേഴാം നൂറ്റാണ്ട് മുതല്‍ ഭാരതത്തില്‍ അവരുടെ ജോലി ആരംഭിച്ചു. അടുത്ത നൂറ്റാണ്ടാകുമ്പോഴേക്കും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി അധീശ ശക്തിയായി മാറി. 1757 ലെ പ്ലാസി യുദ്ധത്തില്‍ അവര്‍ നേടിയ വിജയമാണ് അതിനവരെ പ്രാപ്തരാക്കിയത്. എന്നാല്‍ വിദേശികളുടെ ചവിട്ടടിയില്‍ സ്വാഭിമാനവും വ്യക്തിത്വവും സ്വയം നിര്‍ണയാവകാശവും നിഷേധിക്കപ്പെട്ട ജനത ആത്മാഭിമാന പ്രേരിതരായി ചെറുത്തുനില്പ് നടത്തിയ ഉജ്വല മുന്നേറ്റങ്ങള്‍ അങ്ങിങ്ങ് രൂപപ്പെട്ടു. കര്‍ഷകരും കൈത്തൊഴിലുകാരും വനവാസികളും തീരദേശവാസികളും പ്രാദേശിക സമരങ്ങളിലേര്‍പ്പെട്ട സംഭവങ്ങള്‍ ഏറെ കാണാം. സന്യാസിമാരും പ്രക്ഷോഭകാരികളായി രംഗത്തു വന്നു. വ്യത്യസ്ത പ്രദേശങ്ങളിലെ വിവിധ ഗോത്ര സമൂഹങ്ങള്‍ തങ്ങളുടെ സ്വത്വം തകര്‍ക്കുന്ന ബ്രിട്ടീഷ് മേല്‍ക്കോയ്മയ്‌ക്കെതിരെ പോര്‍മുഖം തുറന്നിട്ടുണ്ട്. ബംഗാളില്‍ ചുവാറുകള്‍, ബീഹാറില്‍ സാന്താളുകള്‍, പശ്ചിമ ഭാരതത്തില്‍ ഭില്ലകള്‍, ഗുജറാത്തില്‍ കോലികള്‍, അസമില്‍ ഖാസികള്‍, ഛോട്ടാനാഗ്പൂരില്‍ കോളുകള്‍, ഒറീസയില്‍ ഗോണ്ടുകള്‍ തുടങ്ങിയ ഗോത്രങ്ങള്‍ നടത്തിയ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശം പകരുന്ന ഏടാണ്.
നൂറു വര്‍ഷത്തെ അടിച്ചേല്‍പ്പിക്കപ്പെട്ട വിധേയത്വം സാതന്ത്ര്യ സങ്കല്പത്തിന് തീ പിടിപ്പിച്ചു. അതാകട്ടെ, 1857 മാര്‍ച്ച് 29ന് കൊല്‍ക്കത്തയ്ക്കടുത്തുള്ള ബാരഖ്പൂര്‍ എന്ന സൈനിക താവളത്തില്‍ ജ്വാലയായി പരിണമിച്ചു. മംഗല്‍ പാണ്ഡേ എന്ന ധീര സൈനികന്റെ തോക്കില്‍ നിന്ന് തന്റെ മേലധികാരിക്കു നേരെ വെടിയുണ്ട പാഞ്ഞു. സംഘടിത ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സമാരംഭമായിരുന്നു അത്. തുടര്‍ന്ന് മെയ് പത്തിന് മീററ്റില്‍ അരങ്ങേറിയ വന്‍ കലാപത്തോടെ അത് ഉത്തര-മധ്യ ഭാരതമാസകലം ആളിപ്പടര്‍ന്നു. ഒരു വര്‍ഷവും ഒരു മാസവും പിന്നിട്ടതോടെ സായ്പ്പന്‍മാര്‍ക്ക് സമരം അടിച്ചമര്‍ത്താന്‍ കഴിഞ്ഞു. വിപ്‌ളവകാരികളുടെ രാജകുമാരന്‍, സ്വാതന്ത്ര്യ വീര സാവര്‍ക്കര്‍ ആ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്നു വിശേഷിപ്പിച്ചു. അനന്തര ഫലമായി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന് ‘ഇന്ത്യാ ഗവണ്‍മെന്റ് ആക്റ്റ് -1858’ അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേല്‍ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.
1885- ല്‍ ബ്രിട്ടീഷ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന അലന്‍ ഒക്ടോവിയന്‍ ഹ്യൂമിന്റെ കാര്‍മികത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലുടനീളം ഉയര്‍ന്നുവന്നു. ദേശീയ ബോധമുള്ള അനേകം രാജ്യസ്‌നേഹികള്‍ നായക സ്ഥാനത്തേക്ക് വന്നതോടെ കോണ്‍ഗ്രസ് സ്വാതന്ത്ര്യസമര പ്രസ്ഥാനമായി വികസിച്ചു. ഒപ്പം വ്യത്യസ്ത ധാരകളും സ്വാതന്ത്ര്യ സമര സംഘടനകളും രൂപപ്പെട്ടു. സ്വദേശി ചിന്തയും നവോത്ഥാന സംരംഭങ്ങളും സാമൂഹ്യ പരിഷ്‌ക്കരണ മുന്നേറ്റങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളര്‍ന്നു വന്നു. ഇവയ്‌ക്കെല്ലാം ത്യാഗപൂര്‍ണമായ നേതൃത്വം നല്‍കിയവരും അവരെ അനുസന്ധാനം ചെയ്തവരുമായ സമര്‍പ്പിത വ്യക്തിത്വങ്ങളാണ് സ്വാതന്ത്ര്യശില്പികള്‍. അവരില്‍ നിന്നുള്ള പ്രേരണയാണ് നവഭാരതം ആവാഹിച്ചെടുക്കേണ്ടിയിരുന്നത്. എങ്കിലേ നാം ശരിയായ പാതയിലാണെന്ന് ഊറ്റം കൊള്ളാനാവൂ.
നൂതന ചിന്തകള്‍
ചിന്താ ദാരിദ്ര്യവും ചിന്തയിലെ വൈകല്യങ്ങളും വ്യക്തിയെയും സമൂഹത്തെയും വഴി തെറ്റിക്കും. അപകടം പിടിച്ച അപഥ സഞ്ചാരത്തിലേക്ക് നയിക്കപ്പെടും. ദേശ രാഷ്ട്രത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും ദേശത്തനിമയെക്കുറിച്ചുമൊക്കെയുള്ള ബൗദ്ധിക സത്യസന്ധതയില്ലാത്ത വ്യാഖ്യാനങ്ങള്‍ ചുറ്റിലുമുയരുന്നത് ഇക്കാരണത്താലാണ്. നമ്മെ നാമായി രൂപപ്പെടുത്തിയ മാന ബിന്ദുക്കളും സങ്കല്പങ്ങളും പ്രത്യയശാസ്ത്രധാരകളുമൊക്കെ അബദ്ധങ്ങളാണെന്നും തിരസ്‌ക്കരിക്കപ്പെടേണ്ടവയോ വെറുക്കപ്പെടേണ്ടവയോ ആണെന്നുമുള്ള വ്യാഖ്യാനവും അതനുസരിച്ചുള്ള പൊതുബോധ നിര്‍മിതിയും വഴിതെറ്റിക്കപ്പെട്ട ചിന്തയില്‍ നിന്നുരുത്തിരിയുന്നതാണ്. ഭാരതത്തിന്റെ ജീവവായുവായ ഹിന്ദുത്വാശയങ്ങള്‍ അപകടകരമാണെന്ന മുറവിളി ഉയരുന്നതിനു കാരണമതാണ്. രാഷ്ട്ര വിരുദ്ധവും സാമൂഹ്യ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നതുമായ തലയണ മന്ത്രങ്ങള്‍ക്ക് പ്രചാരവും സ്വീകാര്യതയും ലഭിക്കുന്നു. വ്യക്തിസമത്വത്തിനും സാമൂഹ്യ സമരസതയ്ക്കും ബലമേറിയ അടിത്തറ പാകാനുള്ള നിയമനിര്‍മാണ ശ്രമങ്ങള്‍ക്കു പോലുമെതിരെ കലാപ സമാനമായ ആക്രോശങ്ങള്‍ ഉയരുന്നത് സ്വതന്ത്ര ഭാരതത്തില്‍ സര്‍വ സാധാരണമാണ്. നിര്‍വികാരതയോടെ നിസ്സംഗമായി അവയെ ഉള്‍ക്കൊള്ളാന്‍ ഭാരതീയരെ ശീലിപ്പിച്ചിരിക്കുന്നു. ഇതിനെല്ലാം മാറ്റം വന്നെങ്കിലേ സ്വാതന്ത്ര്യ സങ്കല്പങ്ങള്‍ സാര്‍ത്ഥകമാകൂ. അതിന് സഹായകമായ നൂതന ചിന്തകള്‍ വികാസം പ്രാപിക്കുന്നതാകണം സ്വാതന്ത്ര്യദിന വ്യവഹാരങ്ങള്‍.
പുതിയ പ്രതിജ്ഞകള്‍
സ്വതന്ത്ര ഭാരതത്തിന്റെ ഉദയം ഉദ് ഘോഷിച്ചു കൊണ്ട് ചെങ്കോട്ടയില്‍ മുപ്പത്തിയൊന്ന് ആചാരവെടികള്‍ മുഴങ്ങിയതിനു തൊട്ടു മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തോട് വികാരപരമായി സംവദിച്ചതിങ്ങനെയാണ്: ‘നീണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ് നാം നിയതിയുമായി ഒരു സന്ധിയിലെത്തി…. പാതിരാമണി മുഴങ്ങുമ്പോള്‍, ലോകം ഉറക്കത്തിലായിരിക്കേ, ഭാരതം ഉണരും, ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും. നാം പഴമയില്‍ നിന്ന് പുതുമയിലേക്ക് കാലു വെയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘനാള്‍ അടിമയായിക്കഴിഞ്ഞ ഒരു രാഷ്ട്രത്തിന്റെ ആത്മാവ് മോചനം കണ്ടെത്തുമ്പോള്‍, ചരിത്രത്തില്‍ അത്യസുലഭമായ ആ നിമിഷം വന്നു ചേരുന്നു.’
പക്ഷെ നെഹ്‌റു വിശേഷിപ്പിച്ച അത്യസുലഭമായ നിമിഷം വന്നു ചേരുന്നതിന് കുറച്ചു മുമ്പ് നിര്‍ണായകമായ മറ്റൊരു ദുരന്തം നടന്നു കഴിഞ്ഞിരുന്നു. പാകിസ്ഥാനെന്ന പേരില്‍ മറ്റൊരു രാജ്യത്തിന്റെ പിറവി! അദ്ദേഹം അവകാശപ്പെട്ടതു പോലെ ‘രാഷ്ട്രത്തിന്റെ ആത്മാവിന് മോചന’മല്ല സാധ്യമായത്. പകരം ആത്മാവിന്റെ ഛേദനമായിരുന്നു. അതവിടെക്കൊണ്ടവസാനിച്ചുമില്ല.
സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, വടക്കുകിഴക്കന്‍ ഭാരതത്തില്‍ സ്വാതന്ത്ര്യദിനം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുയര്‍ന്നു. നാഗ നാഷണല്‍ കൗണ്‍സിലായിരുന്നു ഇതിന്റെ പിന്നില്‍. കേരളമുള്‍പ്പടെ മറ്റു ചിലയിടങ്ങളിലാവട്ടെ, മാര്‍ക്‌സിസ്റ്റുകളുടെ വക കരിദിനാചരണവും ദേശീയ പതാക കത്തിക്കലും. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ വിഭാഗീയതയും വിഘടന വാദവും എണ്‍പതുകളില്‍ ശക്തമായി. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് തുടങ്ങിയ വിമത സംഘടനകള്‍ സ്വാതന്ത്ര്യദിനം ബഹിഷ്‌കരിക്കാനും തീവ്രവാദ ആക്രമണങ്ങള്‍ക്കും ആഹ്വാനം ചെയ്തു. ഏതാണ്ട് അതേ കാലത്തു തന്നെ ജമ്മു കശ്മീരില്‍ കലാപം വര്‍ദ്ധിച്ചു. രാജ്യവിരുദ്ധ വിഘടനവാദി പ്രതിഷേധക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ബന്ദ് ആചരിച്ചുകൊണ്ട് ദേശീയ പതാക കത്തിച്ചും കറുത്ത പതാകയേന്തിയും അക്രമപ്പേക്കൂത്തുകളിലേര്‍പ്പെട്ടു. തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവര്‍ പരസ്യമായ കൊലവിളി മുഴക്കി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. വടക്കു കിഴക്കന്‍ പര്‍വത പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ തണലില്‍ ഗോത്ര സമൂഹം ചൂഷണം ചെയ്യപ്പെട്ടു. അവര്‍ക്കിടയില്‍ പരസ്പര ശത്രുതയും വളര്‍ന്നു. ഇന്നും അത് നോവായി അനുഭവപ്പെടുന്നു. വിമത മാവോയിസ്റ്റ് സംഘടനകളും സ്വാതന്ത്ര്യ സങ്കല്പത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തി.
സഫാരി സ്യൂട്ടണിഞ്ഞ് അധികാര ഗോപുരങ്ങളില്‍ വാണവര്‍ ദരിദ്ര ജനകോടികള്‍ക്ക് നിറമുള്ള സ്വപ്‌നങ്ങള്‍ വാരിക്കോരി നല്‍കി. പക്ഷെ മോഹഭംഗം മാത്രമായിരുന്നു അവരുടെ അനുഭവം. സുരക്ഷിതമായി കഴിയാനുള്ള കൂരയെങ്കിലുമില്ലാത്തവര്‍, ഒരു നേരമെങ്കിലും വയറു നിറഞ്ഞുള്ള ആഹാരത്തിന് വകയില്ലാത്തവര്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഗതിയില്ലാത്തവര്‍, ഗതാഗത സൗകര്യമില്ലാത്ത, ചികിത്സയുള്‍പ്പടെ ഭൗതിക സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ഗ്രാമവാസികള്‍, ജീവിതത്തില്‍ അസംതൃപ്തിയും അനിശ്ചിതത്ത്വവും പേറുന്നവരായി നാടിനെ ഊട്ടുന്ന കര്‍ഷകര്‍, ഇതെല്ലാം ഭാരതത്തിന്റെ അസ്വസ്ഥതകളായി അവശേഷിച്ചു. അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളില്‍ നിന്നുള്ള സായുധ കൈയേറ്റങ്ങള്‍ നമ്മുടെ സൈ്വര്യം കെടുത്തിക്കൊണ്ടേയിരുന്നു. സഹസ്രകോടികളുടെ കണക്കിലുള്ള കൊടികുത്തിയ അഴിമതി പലപ്പോഴും ലോകത്തിനു മുന്നില്‍ നാടിനെ നാണം കെടുത്തി.
ഈ പശ്ചാത്തലത്തിലാണ് ദൃഢനിശ്ചയത്തിലൂന്നിയ പുതിയ നിലപാടുകളും നയങ്ങളും, അവ സഫലീകരിക്കാനുതകുന്ന പുതിയ പ്രതിജ്ഞകളും അനിവാര്യമാകുന്നത്. കൊഴിഞ്ഞു പോയ ആറ് ദശാബ്ദത്തിലേറെ വരുന്ന കാലഘട്ടം സചേതനമല്ലാത്തതും യാന്ത്രികവുമായിരുന്നു. അഥവാ, ആത്മാര്‍ത്ഥതയില്ലാത്ത കെട്ടുകാഴ്ചകളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തരം സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളുയര്‍ന്നിട്ടുണ്ട്. റോഡുകളും പാലങ്ങളും പണിതിട്ടുണ്ട്. പക്ഷെ അവയിലൂടെയൊക്കെ സാധ്യമാകേണ്ട ജനക്ഷേമം എത്രയോ വിദൂരത്തായിരുന്നു.
ആത്മനിര്‍ഭരത:
ഭാരതം ഇന്ന് പുതിയ പ്രതിച്ഛായയുടെ തിളക്കത്തിലാണ്. ലോകോത്തര സംസ്‌കൃതിയുടെ നേരവകാശികളായിട്ടുപോലും അപകര്‍ഷതാബോധത്തിന്റെ ഭാരം ചുമക്കേണ്ടവരായി ഭാരതീയര്‍ മാറിപ്പോയ കാലമുണ്ടായിരുന്നു. ആത്മവഞ്ചനയുടെ, നെറികേടുകളുടെ, വിവേചനത്തിന്റെ കോട്ടകളായിരുന്നു നമുക്കു ചുറ്റും. പര ധര്‍മാനുയായികളായിത്തീരാനുള്ള സമ്മര്‍ദ്ദങ്ങളുടെ ഇരകളായി ഭാരതീയര്‍ തളയ്ക്കപ്പെട്ടു പോയിരുന്നു. എന്നാല്‍ രാഷ്ട്ര ഭക്തിയുടെ നെരിപ്പോടില്‍ സ്വയം നീറിയെരിഞ്ഞ് സ്വധര്‍മ്മത്തിന്റെയും സുരാജ്യത്തിന്റെയും സാമൂഹ്യക്രമങ്ങളെ ചിട്ടപ്പെടുത്തിയ മഹാമനീഷികള്‍ വെട്ടിത്തെളിയിച്ച പാതയിലൂടെ സധൈര്യം നമുക്ക് മുന്നേറാനാകുന്നു. തളര്‍ന്നുറങ്ങിയിരുന്ന വിശിഷ്ട പാരമ്പര്യം ഇന്ന് സടകുടഞ്ഞുണര്‍ന്നു കഴിഞ്ഞു. നാടിനെ പോറ്റിയ സഹോദരങ്ങള്‍ക്ക് താങ്ങായി നില്‍ക്കാന്‍ ഇന്ന് കരുത്തരായ ജനനായകരുണ്ടായി. വിസ്മരിക്കപ്പെടുകയോ തമസ്‌ക്കരിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്ത മാനബിന്ദുക്കളും മഹാത്മാക്കളും ഇന്ന് ചൈതന്യം ഉണര്‍ത്തുന്ന ശക്തി സ്രോതസ്സുകളായി മാറിക്കഴിഞ്ഞു. നവഭാരത നിര്‍മ്മിതി യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. വൈശിഷ്ട്യം വീണ്ടെടുക്കുന്ന ഈ ഭാരതത്തിന്റെ സൃഷ്ടിയ്ക്ക് അസ്ഥിവാരം പണിയുന്നത് ആത്മനിര്‍ഭരതയാണ്. സ്വതന്ത്രതാ സങ്കല്പങ്ങളുടെ സാക്ഷാത്ക്കാരം സാധ്യമാകുന്നതും അങ്ങനെ തന്നെ.