”തെമ്മാടിക്കും തേക്കുന്തടിക്കും എവിടേയും കിടക്കാം. മഴയത്തായാലും വെയിലത്തായാലും, വെള്ളത്തിലായാലും ചെളിയിലായാലും, തേക്കുന്തടിക്ക് ഒരുകേടും വരില്ല.”
അതുപോലെയാണത്രേ തെമ്മാടികളും. എന്തും ആവാം. കേള്‍പ്പോരും കേള്‍വിയുമില്ല.
‘എന്തും ചെയ്യാം മഹതാ എന്തും ചെയ്യാം വഷളാ’
സാധാരണ ആളുകള്‍ ചെയ്യുന്നതല്ല മഹാന്മാരായ ആളുകള്‍ ചെയ്യുക.
നാറാണത്തു ഭ്രാന്തന്റെ കഥ പറയും മുത്തശ്ശി.
ജന്മംകൊണ്ട് ഇളയതാണ് നാറാണത്തു ഭ്രാന്തന്‍. ഇളയതും ബ്രാഹ്‌മണനാണ്. നായമ്മാര്‍ക്ക് മരണാനന്തരക്രിയകള്‍ പറഞ്ഞു കൊടുക്കലാണ് ഇളയതുമാരുടെ കുലവൃത്തി. മുഴുവട്ടനായിട്ടാണ് വളര്‍ന്നത്. മറ്റ് ഇളയതുമാര്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് നാറാണത്തു ഭ്രാന്തന്‍ ചെയ്യുക.
നാറാണത്തു ഭ്രാന്തന്‍ താണജാതിക്കാരുടെ കുടികളില്‍ പോവും. അവരു കഞ്ഞി കൊടുത്താല്‍ കുടിക്കും.
ഇതറിഞ്ഞ ് ക്ഷോഭിച്ച സമുദായ പ്രമാണിമാര്‍ നാറാണത്തുഭ്രാന്തന് ഭ്രഷ്ടു കല്‍പ്പിച്ചു. നാറാണത്തു ഭ്രാന്തന്‍ സമുദായപ്രമാണിമാരെ ഒരു കൊല്ലന്റെ ആലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മൂശാരിയുടെ ആലയില്‍ ഓടുരുകിക്കിടക്കുകയാണ്.
ഓട്ടുപാത്രമുണ്ടാക്കലാണല്ലോ മൂശാരിയുടെ കുലത്തൊഴില്‍. ‘ഓടുരുകിയ മൂശാരിയെപ്പോലെ’ എന്നൊരു ചൊല്ലുതന്നെ ഉണ്ടത്രെ.
ഉരുകിക്കിടക്കുന്ന ലോഹം ഉരുളിയുടെ അല്ലെങ്കില്‍ നിലവിളക്കിന്റെ അച്ചില്‍ നിമിഷ നേരം കൊണ്ട് ഒഴിക്കണം. അതിന്റെ പരിഭ്രമത്തിലായിരിക്കും മൂശാരി.
നാറാണത്തുഭ്രാന്തന്‍ ഉരുകിക്കിടക്കുന്ന ഓട് രണ്ടുകൈകൊണ്ടും കോരിക്കുടിച്ചു എന്നാണ് കഥ.
അങ്ങനെ ചെയ്യാന്‍ സമുദായ പ്രമാണിമാരോടും ആവശ്യപ്പെട്ടു. ഓടുരുകിക്കിടക്കുമ്പോള്‍ അടുത്തേക്കു പോകാന്‍പോലും പറ്റില്ല. പിന്നല്ലെ വെറും കൈ കൊണ്ട് കോരിക്കുടിക്കുന്നത്!
”അതാ അപ്പൂ പറയണത്. എന്തും ചെയ്യാം മഹതാ.
വഷളന്മാര്‍ക്കും എന്തും ആവാം. മറ്റുള്ളോര് എന്തു വിചാരിച്ചാലും അവര്‍ക്കൊന്നൂല്ല്യ.
‘നാണല്ല്യാത്തോന്റെ മൂട്ടില്‍ ഒരാലു മുളച്ചാലോ, അതും ഒരു തണല്.’