‘എന്താ രാവിലെ തന്നെ ഭരണഘടനയുമായി?’
രാവിലെ കാപ്പിയുമായി വന്ന ശ്രീമതി ചോദിച്ചു.
ഭരണഘടനയുടെ കൈപ്പുസ്തകം വായിച്ചുകൊണ്ടിരുന്ന ഞാന്‍ തലയുയര്‍ത്തി പറഞ്ഞു.
‘ഇന്നിപ്പോള്‍ എല്ലാവരും ഭരണഘടനാ വിദഗ്ധര്‍ ആയിരിക്കയല്ലേ? അപ്പോള്‍ അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ വേണ്ടി. ഏതു ശരി ഏതു തെറ്റ് എന്ന് സ്വയം നോക്കി മനസ്സിലാക്കുക തന്നെ.’
‘ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന നമ്മുടേതല്ലേ? പക്ഷെ ഏറ്റവും മികച്ചതാണ് എന്ന് പറയാമോ? വലുപ്പം കൊണ്ടെന്താ കാര്യം?’ അവളുടെ ശബ്ദത്തിന് വിമര്‍ശകയുടെ സ്വരം.
‘ഇന്ത്യയുടെ പ്രാചീനത, വിപുലമായ സാംസ്‌കാരിക വൈവിധ്യം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ മനസ്സിലാക്കി ഒരുവിധം എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നിയമ സംഹിത എന്നേ പറയാന്‍ പറ്റൂ. അതിനാല്‍ തന്നെ അത് മികച്ചതാവണമെന്നില്ല. ഇന്ത്യയിലെ ജനങ്ങളുടെ നിലവിലുള്ള നിയമങ്ങളില്‍ നിന്നുണ്ടായി വന്നതല്ലല്ലോ അത്. മിക്ക നിയമങ്ങളും പാശ്ചാത്യരില്‍ നിന്ന് കടം കൊണ്ടതാണ്.’
നോക്കൂ, പാര്‍ലമെന്റ്, ക്യാബിനറ്റ്, തിരഞ്ഞെടുപ്പ്, സ്പീക്കര്‍, നിയമ നിര്‍മ്മാണ രീതി എന്നിവയെല്ലാം ബ്രിട്ടനില്‍ നിന്ന്, ആമുഖം, സ്വതന്ത്രത, നീതി നിര്‍വ്വഹണം, മൗലികാവകാശം, തുല്യനിയമം, ജഡ്ജിമാരെ നിയമിക്കല്‍, സര്‍വ്വ സൈന്യാധിപന്‍, തുടങ്ങിയതെല്ലാം അമേരിക്കയില്‍ നിന്ന്, നിര്‍ദ്ദേശക തത്വങ്ങള്‍ അയര്‍ലണ്ടില്‍ നിന്ന്, കണ്‍കറന്റ് ലിസ്റ്റ് ആസ്ത്രേലിയയില്‍ നിന്ന്, റിപ്പബ്ലിക്ക് ഫ്രാന്‍സില്‍ നിന്ന്, മൗലിക കടമകള്‍ സോവിയറ്റ് യൂണിയന്‍, അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യല്‍ ജര്‍മ്മനിയില്‍ നിന്ന്. ആകെക്കൂടി ആഗോള ഭൂഗോളവല്‍ക്കരിച്ച ഭരണഘടനയാണ് നമ്മുടേത്..’
‘അതിനിടയില്‍ ചോദിച്ചോട്ടെ..ജര്‍മ്മനിയില്‍ നിന്ന് പഠിച്ചത് ഇവിടെ പയറ്റി നോക്കി അല്ലേ? ഇന്ത്യയില്‍ നിന്ന് ഒന്നും പഠിച്ചില്ലേ?’
‘ഉം.. പയറ്റി.. പിന്നെ ഇന്ത്യയില്‍ നിന്ന്.. ഉവ്വ്.. അര്‍ത്ഥശാസ്ത്രം, മനുസ്മൃതി, പരാശരസ്മൃതി, നാരദസ്മൃതി എന്നിവ റെഫര്‍ ചെയ്തു എന്ന് പറയുന്നുണ്ട്. പക്ഷെ കിഴക്കോട്ട് നോക്കിയില്ല. ജപ്പാനെപ്പോലെ ഒരു രാജ്യത്തില്‍ നിന്ന് നമുക്ക് ഏറെ അനുകരിക്കാനുണ്ടായിരുന്നു. പരിശ്രമ-അദ്ധ്വാന ശീലം, അച്ചടക്കം, ശുചിത്വം, സത്യസന്ധത, പരിസ്ഥിതി-പൈതൃക-സംസ്‌കാര സംരക്ഷണം എല്ലാം നമുക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്താമായിരുന്നു. മുഴുവനും പാശ്ചാത്യ ദേശങ്ങളില്‍ നിന്നുള്ളതായി.’
‘പിന്നീട് അംബേദ്കറും തന്റെ സൃഷ്ടിയില്‍ തൃപ്തനായിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്,’
‘ശരിയാണ്. ആരെങ്കിലും ഭരണഘടന കത്തിക്കുകയാണെങ്കില്‍ ഞാനതിന് മുമ്പില്‍ ഉണ്ടാവും എന്ന് പറഞ്ഞു,’
‘റിയലി?’
‘ഗവര്‍ണ്ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാത്തതില്‍ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നു. മറ്റു പല കാര്യങ്ങളിലും വിയോജിപ്പുണ്ടായിരുന്നു.’
‘എന്നാലും നല്ല കലിഗ്രാഫിയില്‍ മനോഹരമായ കയ്യക്ഷരത്തില്‍ നന്ദലാല്‍ ബോസ്സിന്റെയും മറ്റും ചിത്രപ്പണികള്‍ അടക്കം.. കേടുവരാതിരിക്കാന്‍ ഹീലിയം നിറച്ച പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച അതിനെ നാം വില വെയ്ക്കണം വേണ്ടേ?’
‘വേണം. തീര്‍ച്ചയായും. വളരെ ബൃഹത്തും വൈവിധ്യപൂര്‍ണവുമായ ഒരു ജനതയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കുമ്പോള്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഒന്നെഴുതിയുണ്ടാക്കുക എളുപ്പമല്ല. നമ്മുടേത് ജൈവ ഭരണഘടനയാണ്. നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമാണ്. അതിനാലാണ് ഏക സിവില്‍ നിയമം പോലൊന്ന് വേണ്ടി വരുന്നത്. അതിലേയ്ക്ക് ആളുകളെ കൊണ്ടുവരുക, അതിന് കീഴിലാക്കുക, എന്നുള്ളത് ഏതു രാജ്യവും ചെയ്യുന്ന കാര്യമാണ്. അല്ലാതെ എക്കാലത്തും പ്രാകൃത മത നിയമങ്ങള്‍ക്കധീനമായും പ്രാചീന ഗോത്രനിയമങ്ങള്‍ക്കനുസരിച്ചും തലയില്‍ കുന്തോം കൊടച്ചക്രോം വെച്ച് ജീവിക്കണമെന്നുണ്ടോ?’
‘ശരിയാണ്. പണ്ടത്തെ അളവുകോലുകള്‍ റാത്തല്‍, നാഴി, ഇടങ്ങഴി, നാഴിക, വിനാഴിക ഇതൊക്കെ വെച്ചല്ലല്ലോ നാം ഇന്ന് ജീവിക്കുന്നത്? എല്ലാം മാറിയില്ലേ?’
‘അതെ. സ്വാതന്ത്ര്യം കിട്ടി രണ്ടാഴ്ചയ്ക്കകം തുടങ്ങിയ ഭരണഘടനാ നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷത്തിലേറെ സമയം എടുത്തു. അപ്പോഴേയ്ക്കും വിഭജനക്കെടുതി തുടങ്ങിയിരുന്നു ലക്ഷക്കണക്കിന് ആളുകള്‍ കലാപത്തിന് ഇരയായി മൃതിയടഞ്ഞു. അതിനിടയിലാണ് ഭരണഘടനയുടെ കരട് തയ്യാറാക്കിയിരുന്നത്. അന്നത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ അവരനുഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതില്‍ പ്രതിഫലിച്ചില്ല. അങ്ങനെ 1950 ജനുവരി 26 ന് അത് പൂര്‍ത്തിയായി.’
‘ഇന്ന് ഇവിടെ ഭരണഘടന മനസ്സിലാക്കാതെ മുറവിളി കൂട്ടുന്നവര്‍, ഏകീകൃത സിവില്‍ നിയമത്തിന്റെ കരട് കാണട്ടെ എന്ന് പറഞ്ഞു കാത്തിരിക്കുന്നവര്‍ അതൊക്കെ എങ്ങനെ ഓര്‍ക്കാന്‍?’
‘ശരിയാണ്. അന്ന് 1948 ല്‍ ഭരണഘടനാ കരട് പ്രസിദ്ധീകരിച്ച് ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ 8 മാസം അനുവദിച്ചു. 7635 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചതില്‍ 2473 ചര്‍ച്ച ചെയ്തു. 11 തവണ നിര്‍മ്മാണ സഭ സമ്മേളിച്ചു. 2 വര്‍ഷവും 11 മാസവും 17 ദിവസവും എടുത്താണ് ഭരണഘടനയ്ക്ക് രൂപം കൊടുത്തത്.’
‘ഉം .. അപ്പോള്‍ പാകിസ്ഥാന്റെ ഭരണഘടനയോ? അത് എന്നാണുണ്ടായത്?’
‘അവിടെ 1948 ല്‍ തുടങ്ങി. ജിന്നയുടെ മരണത്തോടെ നിര്‍മ്മാണം നീണ്ടു. 1949 ല്‍ കരട് പ്രസിദ്ധീകരിച്ചു. ഇത് ജിന്ന വിഭാവനം ചെയ്ത സെക്കുലര്‍ സ്റ്റേറ്റിന്റെ ഭരണഘടനയല്ല മത പണ്ഡിതന്മാരുണ്ടാക്കിയതാണ് എന്ന് പറഞ്ഞു ന്യൂനപക്ഷങ്ങള്‍ ബഹളം വെച്ചു. ഒന്നും സംഭവിച്ചില്ല. അവിടെ ന്യൂനപക്ഷങ്ങള്‍ പൂര്‍ണ്ണമായും പരാജിതരായി. ഒമ്പത് വര്‍ഷം കഴിഞ്ഞ് 1956 ല്‍ ഉലേമകളും മതവാദികളും കൂടി ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാന്‍ ഉണ്ടാക്കി. അങ്ങനെ പാകിസ്ഥാന്റെ ഇസ്ലാമിക ഭരണഘടന നിലവില്‍ വന്നു. ശേഷം ചിന്ത്യം.’
‘അവിടെ സ്ത്രീകളുടെ സ്വാതന്ത്ര്യം എങ്ങനെ?’
‘മുത്തലാഖ് 1956 ല്‍ തന്നെ നിരോധിച്ചതാണ്. 1973 ലെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 23 പ്രകാരം സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശകളും പ്രാകൃത ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന നാട്ടില്‍ സ്വത്ത് വീതിക്കല്‍ ശരിയാ നിയമപ്രകാരമാണ്. പരസ്പരസഹകരണത്തില്‍ ആണ് കാര്യങ്ങള്‍. കുടുംബ ബന്ധങ്ങള്‍ തകരുമെന്ന് പേടിച്ചു ആരും കേസിനും കൂട്ടത്തിനും പോകില്ല. കാര്യങ്ങള്‍ ഭരണഘടനയനുസരിച്ചില്ല നടക്കുന്നത് എന്നര്‍ത്ഥം. ബഹുഭാര്യത്വം മാര്യേജ് കോണ്‍ട്രാക്ട് പ്രകാരം. സ്ത്രീകളുടെ ഇഷ്ടമനുസരിച്ച് ആവാം അല്ലാതെയാവാം. അമുസ്ലിങ്ങള്‍ക്ക് അക്കാര്യത്തില്‍ പരാതിയില്ല. അവര്‍ ഭരണഘടന അനുസരിച്ച് ജീവിക്കുന്നു.’
‘അത് പിന്നെ ഏതു മുസ്ലിം രാജ്യത്തിലാ അമുസ്ലിമുകള്‍ അവരുടെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി വാദിക്കുന്നത്? മതപരമായ അവകാശം പോട്ടെ.’
‘ഇവിടെ ശരിയാ നിയമം മൂലമാണ് ഏക സിവില്‍ നിയമത്തിനോട് വിരോധമെങ്കില്‍, വ്യക്തിക്ക് മത നിയമം മതി എന്നാണെങ്കില്‍ പലിശ ഹറാമല്ലെ? എന്തിനാണ് പലിശ വാങ്ങിക്കുന്നത്? ബാങ്കുകള്‍ മതം നോക്കി മാത്രമേ ഇനി പലിശ നല്‍കാവൂ എന്നൊരു കൂട്ടര്‍. ഏക സിവില്‍ നിയമത്തില്‍ ‘ആരാധനാലയ ഭരണ സ്വാതന്ത്ര്യം’ കൂടി വേണം. എല്ലാവര്‍ക്കും ഒരുപോലെയാവണം എന്ന് വേറൊരു കൂട്ടര്‍. അത് വന്നാല്‍ സമാന്തര കോടതിയുണ്ടാക്കുമെന്ന ഭീഷണി മുഴക്കി മറ്റൊരു കൂട്ടര്‍.
‘ആയിക്കോട്ടെ.. അതില്‍ ക്രിമിനല്‍ നിയമം കൂടി എഴുതി ചേര്‍ത്തോട്ടെ. വാസ്തവത്തില്‍ ഈ അനുച്ഛേദം 44 ഒന്നും വേണ്ടിയിരുന്നില്ല. ആദ്യമേ തന്നെ ഏക സിവില്‍ നിയമം എഴുതി ചേര്‍ക്കേണ്ടതായിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തിയാല്‍ ഒരു അഴകൊഴമ്പന്‍ ഭരണഘടനയാവും. അതാണ് സംഭവിച്ചത്.’
‘അതെ. നമ്മുടെ പഴയ തറവാട്ട് ഭാഗപത്രം പോലെ. 50 കളില്‍ എഴുതിയുണ്ടാക്കിയ ഭാഗപത്രങ്ങളില്‍ മുഴുവന്‍ ഭരണഘടനയുടെ അനുകരണം കാണാം. അതുപോലെയുള്ള പോഴത്തരങ്ങളും. തുടക്കം ഗംഭീരമാവും. ഉദാഹരണത്തിന് ‘കാരണവരുടെ അഭാവശേഷം കുടുംബാംഗങ്ങള്‍ തമ്മില്‍ വല്ല അഭിപ്രായവ്യത്യാസവും നേരിട്ട് അവരുടെ സുഖജീവിതത്തിന് യാതൊരു ന്യൂനതയും സംഭവിക്കരുതെന്ന് കരുതിയും നമ്മുടെ ഭാവി ശ്രേയസ്സിനെ കരുതിയും’ എന്നെഴുതി താവഴി ഭാഗവും സ്വത്ത് വിഭജനവും അതിവിചിത്രമായിരിക്കും. ഭാഗപത്രം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മരുമകള്‍ വന്നു ‘അമ്മാമേ ഞാന്‍ ഗര്‍ഭിണിയാണ്.. എന്റെ വയറ്റില്‍ കിടക്കുന്ന കുട്ടിക്കും അവകാശം വേണം’ എന്ന് പറയും. ഉടന്‍ കാര്‍ന്നോരു’ശരി എന്നാല്‍ അങ്ങനെയാവട്ടെ’ എന്നും. ഒരുത്തി വന്ന് എനിക്ക് നീക്കി വെച്ച പറമ്പില്‍ ഒരൊറ്റ പ്ലാവില്ല അമ്മാമേ.. എന്റെ കുട്ടികള്‍ക്ക് ഒരു ചക്കപ്പൊട്ട് വേണെങ്കില്‍..എന്തു ചെയ്യും?.. ഒരു പ്ലാവിന്‍ തൈ വെക്കാന്‍ പറയുന്നതിന് പകരം കാരണവര്‍ ‘എന്നാല്‍ ശരി അമ്മൂന്റെ പറമ്പില്‍ മൂന്നെണ്ണം ഉണ്ടല്ലോ അതില്‍ തെക്കേ തൊടിയിലെ പ്ലാവ് നിനക്ക് വെക്കാം’ എന്ന് പറയും. പിന്നെ അമ്മുവും അമ്മുകുട്ടിയും അവരുടെ മക്കളും മക്കളുടെ മക്കളും തമ്മില്‍ പ്ലാവ് വെട്ടുന്നവരെയോ അവര്‍ മരിക്കുന്നവരെയോ അടിയാണ്. പ്ലാവിന്റെ ചമ്മലിന് വരെ അവകാശം പറഞ്ഞ് മതില്‍ ചാടി കടന്ന് ഘോര വഴക്കുണ്ടാക്കും. ഭാഗപത്രം എഴുതിയുണ്ടാക്കുമ്പോള്‍ തന്നെ വഴക്കാവും.
ഇന്ത്യ വിഭജിച്ച് കഴിഞ്ഞപ്പോള്‍ റിസര്‍വ് ബാങ്കില്‍ 375 കോടി രൂപയുണ്ടായിരുന്നു. അതില്‍ 75 കോടി പാകിസ്ഥാന്റെ ഓഹരിയാണെന്ന് കണക്കാക്കി (ആര് കണക്കാക്കി? എങ്ങനെ കണക്കാക്കി?) അതില്‍ 20 കോടി ഉടന്‍ കൊടുത്തു. വിഭജിച്ച് കിട്ടിയ ഉടന്‍ തന്നെ പാകിസ്ഥാന്‍ കശ്മീര്‍ പിടിച്ചടക്കാന്‍ തുനിഞ്ഞു. ഗില്‍ഗിറ്റ്, ബാള്‍ട്ടിസ്ഥാന്‍ ഏരിയ പിടിച്ചടക്കി അവിടെയുണ്ടായിരുന്ന ഹിന്ദുക്കളെയും സിക്കുകാരെയും കൂട്ടക്കൊല ചെയ്തു. അതില്‍ കുപിതരായ അന്നത്തെ നെഹ്റു അടക്കമുള്ള ഇന്ത്യന്‍ നേതാക്കള്‍ ഇനി ബാക്കി പണം 55 കോടി കൊടുക്കേണ്ട എന്ന് പറഞ്ഞു. അവര്‍ പണം കിട്ടിയാല്‍ ഉടന്‍ ആയുധം വാങ്ങി ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുമെന്നു പറഞ്ഞു. അന്നത്തെ കുടുംബ കാരണവര്‍ സത്യഗ്രഹത്തിനിരുന്ന് അങ്ങനെ പണം കൊടുക്കേണ്ടി വന്നു. അത് കിട്ടിയപ്പോള്‍ അവര്‍ അത് തന്നെ ചെയ്തു. കശ്മീരിന്റെ മൂന്നിലൊന്ന് പിടിച്ചടക്കി ‘ആസാദ് കശ്മീര്‍’ ഉണ്ടാക്കി.
കാര്യങ്ങള്‍ കുറെ മനസ്സിലാക്കിയ പോലെ അവള്‍ എഴുന്നേറ്റു പറഞ്ഞു.
‘ഭരണഘടന…. ഭാഗപത്രം പോലെ വായിക്കാന്‍ സുഖമാണ് അല്ലെ?.. പക്ഷെ അണ്ടിയോടടുക്കുമ്പോഴല്ലേ..’
മാങ്ങയുടെ.. എന്നു പറഞ്ഞു പൂരിപ്പിക്കുന്നതിന്ന് പകരം ഞാനും എഴുന്നേറ്റിട്ട് ഇങ്ങനെ വ്യക്തമായി ഉറക്കെ പറഞ്ഞു:
‘വിഭജനത്തിന്റെ ബാക്കി പത്രമായ… ഈ ഏക സിവില്‍ നിയമത്തിനോടുള്ള വിരോധത്തിന്റെ പൊരുളറിയൂ..’
‘ഹ.ഹ.’ അവള്‍ ചിരിച്ചു.