തുലാമാസത്തിലെ ഇടി സൂക്ഷിക്കണം. ഓര്‍ക്കാതിരിക്കുമ്പോഴാണ് സന്ധ്യയ്ക്ക് മാനത്ത് മഴക്കാറ് ഉരുണ്ടുകൂടുക. മിന്നലും ഇടിയും ഒന്നിച്ചുകഴിയും.
ഇടി മുരളാന്‍ തുടങ്ങുമ്പോഴേ മുത്തശ്ശി അകത്തേക്കു വലിയും.
”അപ്പൂ വാ കോലായിലിരിക്കണ്ട.”
മിന്നലും ഇടിയും ഒപ്പംവന്നാല്‍ അപകടമാണത്രേ. നിലത്തിറങ്ങി വെട്ടുന്നു എന്നാണര്‍ത്ഥം. ആദ്യം മിന്നല്‍. ഒന്നുരണ്ടു നിമിഷം കഴിഞ്ഞ് ഇടി. പേടിക്കാനില്ല. ആകാശത്തോ അല്ലെങ്കില്‍ മറ്റെവിടേയോ ആണ് ഇടിമിന്നിയത്.
മിന്നലും ഇടിയും ഒപ്പം വന്ന ഒരു ദിവസം.
കിഴക്കേ മുറ്റത്തിനരികില്‍ നില്‍ക്കുന്ന തെങ്ങിന് ഇടിവെട്ടി. നല്ല കായ്ഫലമുള്ള തെങ്ങായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് തെങ്ങിന് മിന്നലേറ്റ കാര്യം ഞങ്ങളറിയുന്നത്. തെങ്ങിന്റെ കൂമ്പ് കരിഞ്ഞുനില്‍ക്കുന്നത് ശങ്കരനാണ് അമ്മക്കും മുത്തശ്ശിക്കും കാട്ടിക്കൊടുത്തത്.
എനിക്കുപോലും സങ്കടം വന്നു. നാട്ടില്‍ എത്ര തെങ്ങുണ്ട്! കൃത്യം ഞങ്ങടെ തെങ്ങിന്റെ മണ്ടക്കു തന്നെ!
അന്നു വൈകുന്നേരമാണ് അറിഞ്ഞത്. ഗോപാലമാമയുടെ ഒരു തെങ്ങും ഇടിവെട്ടിപ്പോയിരിക്കുന്നു.
ലക്ഷ്മിയാണ് അമ്മയോടു പറഞ്ഞത്. കേട്ടപാടെ അമ്മ കോലായിലേക്കോടിവന്നു. കേട്ട വിശേഷം മുത്തശ്ശിയോടു പറയാന്‍.
”അമ്മേ ഗോപാലേട്ടന്റെ തെങ്ങും ഇടിവെട്ടി.”
അമ്മയുടെ വരവും ആ പറച്ചിലും മുത്തശ്ശിക്ക് പിടിച്ചില്ല.
”നിനക്കെന്താ ശാരദേ ഇത്ര സന്തോഷം?”
”ഹേയ് എനിക്ക് സന്തോഷൊന്നൂല്ല്യ.”
” ‘കരുവാന്റെ മൂരിപോയാ, എന്റെ മൂര്യേ കിട്ട്യേപോലെ.’ അല്ലെ ശാരദേ?”
അല്ലെന്ന് അമ്മ ആണയിട്ടു പറഞ്ഞിട്ടും മുത്തശ്ശി സമ്മതിച്ചില്ല.
അമ്മക്കു മാത്രല്ലാ, എനിക്കും ആ വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു എന്നത് സത്യം.
‘എന്റെ രണ്ടുകണ്ണും പൊട്ടിയാലും മറ്റവന്റെ ഒരു കണ്ണെങ്കിലും പൊട്ടണം’ എന്നു വിചാരിക്കരുത് ശാരദേ.”