2021-ല്‍ ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭാരതത്തില്‍ കരിമരുന്ന് പ്രയോഗത്തോടു കൂടിയുള്ള ഉത്സവലഹരി ഉണ്ടായിരുന്നു. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന് ഭാരതത്തിലെ സമൂഹ-പത്ര മാധ്യമങ്ങളിലും അക്കാദമിക സമൂഹത്തിലും ഇത്രയധികം സ്വീകാര്യത കിട്ടിയത്. അതിനു മുമ്പ് അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിട്ടതിനു ജനാധിപത്യം സ്തംഭിപ്പിച്ച കൂട്ടരായിരുന്നു അമേരിക്കന്‍ പ്രസിഡന്റിനെ പച്ചപൂക്കള്‍ ഉള്ള ചുവന്ന മാലയിട്ട് ആദരിച്ചത്. വൈസ്പ്രസിഡന്റായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തമിഴ്‌നാട്ടിലെ രാവണവാദികള്‍ പത്തു തലയുള്ള രാവണന്റെ പ്രതീകം ഉണ്ടാക്കുകയും അതില്‍ അഞ്ചു തലയായി കമലയെയും അഞ്ചു തലയായി ജോ ബൈഡനെയും പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ആഹ്ലാദം പങ്കുവെച്ചത്. അതിനു ശേഷം അഞ്ചാറു മാസങ്ങള്‍ കഴിഞ്ഞ് നരേന്ദ്രമോദി അമേരിക്കയിലേക്കുള്ള തന്റെ പതിവു സന്ദര്‍ശനം (രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍) നടത്തി. ഭാരതത്തിന്റെ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മാറിയ അമേരിക്കന്‍ ഭരണനിര്‍വാഹകരും ഏതു നിലപാട് സ്വീകരിക്കും എന്ന ആശങ്ക ഭാരതത്തിലെ സജ്ജനസമൂഹത്തിനുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല.
കഴിഞ്ഞ ഒരു ദശകക്കാലമായി മെച്ചപ്പെട്ടു വന്ന ഇന്‍ഡോ-അമേരിക്കന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ തല കീഴായി മറിയുമോ എന്ന് ചിലര്‍ ആശങ്കപ്പെട്ടപ്പോള്‍ ‘മറിയണേ’ എന്നു ചിലര്‍ പ്രാര്‍ത്ഥിച്ചു. അവരുടെ പ്രാര്‍ത്ഥന തെറ്റിയില്ല എന്നവര്‍ മൂന്നു വര്‍ഷക്കാലം വിശ്വസിക്കുകയും ചെയ്തു. 2021 ല്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് കമല ഹാരിസ് നരേന്ദ്ര മോദിയെ ‘ശാസിച്ചു’ എന്നു വരെ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. ചിലര്‍ വിമര്‍ശിച്ചു എന്നും, ചിലര്‍ താക്കീത് നല്‍കി എന്നും മറ്റും എഴുതി. മോദിയാവട്ടെ സമൂസാ കോക്കസിന്റെ ചായയും കുടിച്ചു തിരിച്ചുവന്നു ഭരണം തുടര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി വീണ്ടും അമേരിക്കയില്‍ എത്തി.
അദ്ദേഹം ഇരിക്കുന്ന വേദിയില്‍ അന്നു ശാസിച്ച (എന്നു പലരും സമാശ്വസിച്ച) കമല ഹാരിസ് പറഞ്ഞത് കേള്‍ക്കാം: ”അമേരിക്കന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ലോകം മുഴുവനും സഞ്ചരിക്കുമ്പോള്‍ എല്ലായിടത്തും സജീവമായിരിക്കുന്ന ഇന്ത്യയുടെ പ്രഭാവം ഞാന്‍ നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നു. ദക്ഷിണപൂര്‍വ്വ ഏഷ്യയിലും ആഫ്രിക്കയിയിലും ഇന്‍ഡോ-പസഫിക് തീരരാഷ്ട്രങ്ങളിലും ഞാനത് നേരിട്ട് അനുഭവിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ഇത്തരത്തിലുള്ള വികാസത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് ഞാന്‍ മനസിലാക്കുന്നു. ഇന്ത്യയുടെ ചരിത്രം എനിക്ക് വ്യക്തിപരമായി മാത്രമല്ല മുഴുവന്‍ ലോകത്തിനും പ്രേരണാദായകമാണ.്”
ഒന്നോര്‍ത്തു നോക്കണം, വെറും ഒന്നര വര്‍ഷത്തെ തന്റെ ലോകയാത്രയിലെ അനുഭവം കൊണ്ട് മോദിക്കാലത്ത് ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍ ആണെന്ന ചില ചൈനീസ് ചായ്‌വുള്ള അക്കാദമിക നിരീക്ഷകരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും കമല ഹാരിസ് തത്കാലം പുറത്തു കടന്നിരിക്കുന്നു. അബ് കീ ബാര്‍ ട്രമ്പ് സര്‍ക്കാര്‍ എന്ന് മുദ്രാവാക്യം വിളിച്ചു കൊടുത്ത ഒരു നേതാവിനെ ആണ് സര്‍വ്വശക്തരും പോരാത്തതിന് ആഗോള ഇടതുപക്ഷ പിന്തുണയും ഉള്ള കമല ഹാരിസിനെ പോലുള്ള ലോകനേതാവ് ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കുന്നത്. ഈ മാറ്റത്തിനു കാതലായി മൂന്ന് വശങ്ങള്‍ ഉണ്ട്.
ഒന്ന് അവരുടെ വ്യക്തിപരമായ അനുഭവം, രണ്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭാരതത്തിന്റെ ആഗോള സാന്നിധ്യത്തിന്റെയും നയങ്ങളുടെയും പ്രഭാവവും വളര്‍ച്ചയും, മൂന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിലോകക്രമത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ പോകുന്ന ഭാരതത്തെ ഒഴിവാക്കി കൊണ്ടുള്ള ഒരു പോക്കിന് അമേരിക്കയ്ക്ക് സാധ്യമല്ല എന്ന തിരിച്ചറിവ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ചെയ്ത പ്രസംഗം ഈ മൂന്നു കാര്യങ്ങളും അമേരിക്കയിലെ മറ്റെല്ലാ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കും മറ്റു രാഷ്ട്ര ചിന്തകര്‍ക്കും മനസ്സിലാക്കി കൊടുക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു. സഭ ഒന്നടങ്കം എഴുപത്തഞ്ചു കയ്യടികളാലും സ്പീക്കറും വൈസ്പ്രസിഡന്റും ഉള്‍പ്പെടെ ഉള്ളവര്‍ പതിനഞ്ച് തവണ എഴുന്നേറ്റു നിന്ന് കൊണ്ടുള്ള കയ്യടികളാലും അദ്ദേഹത്തിന്റെ പ്രസംഗത്തെ സ്വീകരിച്ചു. അതിന്റെ പ്രതിധ്വനി, പ്രതിഭീതി എന്ന നിലയിലൊക്കെയുള്ള പ്രതികരണങ്ങള്‍ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു.
ആശങ്കയില്‍ ആയിപ്പോയ അമേരിക്കയിലെ ഇന്‍ഡോ-ചൈനാ-ജിഹാദി അച്ചുതണ്ട് ശക്തികള്‍ ഇപ്പോഴും എഴുത്ത് തുടരുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനു സ്വപ്‌നം കാണാനാവാത്ത ജനപിന്തുണയുള്ള മോദിയെ സൂക്ഷിക്കണം എന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു ഹാര്‍വാര്‍ഡ് പ്രൊഫസര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ജനതയും ആ രാഷ്ട്രത്തിലെ ഒട്ടുമിക്ക രാഷ്ട്രതന്ത്രജ്ഞരും ഇത്തവണത്തെ മോദി സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുകയുണ്ടായി. ഭൂഗോളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ചൈനാവ്യാളിയുടെ അത്യാഗ്രഹത്തിനുള്ള ഒരു പ്രതിവിധിയ്ക്കു ഇന്‍ഡോ-അമേരിക്ക ബന്ധത്തിന്റെ ആഴവും പരപ്പും നിര്‍ണ്ണായകഘടകമാണെന്ന് ഇന്ന് എല്ലാവര്‍ക്കും നന്നായറിയാം. ഇനി ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയോട് പറഞ്ഞത് എന്താണെന്നു നോക്കാം.
വളരെ സഹജമായും സരസമായും അതേസമയം ഔപചാരികത കൈവിടാതെയുമാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഉഭയകക്ഷി ബന്ധത്തിന്റെ ദൃഷ്ടിയില്‍ സംസാരിക്കുമ്പോള്‍ നമ്മളില്‍ ഒരാളാണ് നമ്മളോട് സംസാരിക്കുന്നത് എന്ന തോന്നല്‍ നൈസര്‍ഗികമായി ഉണ്ടാക്കിയെടുക്കാന്‍ പ്രധാനമന്ത്രി കഴിവുകാണിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ സംസാരിക്കാന്‍ അവസരം കിട്ടുന്നത് ഒരു ബഹുമതി ആണെന്നും അതെനിക്ക് രണ്ടു തവണ സാധിച്ചു എന്നും വളരെ ഭവ്യമായി അവരെ ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം തുടങ്ങി. അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ എന്ന് സംബോധന ചെയ്ത് ആഗോളസാഹോദര്യം പ്രകടിപ്പിച്ച വിവേകാനന്ദന്റെ ശൈലിയുടെ തുടര്‍ച്ച ആയിരുന്നു മോദിജിയുടെ അടുത്ത പടി. അദ്ദേഹത്തിന്റെ സന്ദര്‍ശന ഇടവേളയില്‍ മരണപ്പെട്ടു പോയ അമേരിക്കന്‍ പാര്‍ലമെന്റ് സാമാജികരെ പേരെടുത്തു പറഞ്ഞു കൊണ്ട് അവര്‍ക്ക് സഹോദരഭാവേന ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് അദ്ദേഹം തുടര്‍ന്നത്. പിതൃ-ഭ്രാതൃ ശ്രാദ്ധഭാവത്തോടെ തന്റെ വീട്ടുകാര്‍ക്കെന്നപോലെ അദ്ദേഹം അവരുടെ തിരോധാനത്തെ സ്മരിക്കുകയും സ്മരിക്കാന്‍ അവരുടെ സഹപ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയും ചെയ്തു.
”ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രവും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും തമ്മിലുള്ള ബന്ധം ചരിത്രത്തിന്റെ നാല്‍ക്കവലയില്‍ എത്തി നില്‍ക്കുന്നു. പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ആഭ്യന്തരവും ഉഭയകക്ഷിപരവുമായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റി വെച്ചുകൊണ്ട് നാം കൈ കോര്‍ക്കണം. ഉഭയകക്ഷിപരമായ ഒരു അഭിപ്രായസമന്വയത്തിന് അമേരിക്ക എപ്പോള്‍ ആഗ്രഹിക്കുമ്പോഴും ഭാരതം കൂടെ ഉണ്ടാവും.” അന്താരാഷ്ട്രതലത്തില്‍ ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ അമേരിക്കയുടെ ഇടപെടലുകള്‍ കൂടുതല്‍ സ്വീകാര്യവും പ്രായോഗികവും ആവണമെങ്കില്‍ ഭാരതത്തിന്റെ പിന്തുണ കൂടി ആവശ്യമുണ്ട് എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. അതിനു ശേഷം മാര്‍ട്ടിന്‍ ലൂതെര്‍ കിംഗിനെയും അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്ന ഗാന്ധിജിയെയും സ്മരിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു. ജനാധിപത്യത്തിലും സാമൂഹിക ചിന്തകളിലും സമത്വത്തിലും മറ്റും തങ്ങള്‍ ലോകത്തിനു വഴികാട്ടികള്‍ ആണെന്ന് അമേരിക്ക പൊതുവേ സ്വയം വിശ്വസിച്ചു പോരുന്നുണ്ട്. ഒരു പരിധിവരെ അത് സത്യമാണെങ്കിലും ആ വക കാര്യങ്ങളില്‍ മറ്റു രാഷ്ട്രങ്ങളെ അംഗീകരിക്കാനുള്ള ഒരു വിമുഖതയും അമേരിക്ക പ്രകടിപ്പിക്കാറുമുണ്ട്.
കഴിഞ്ഞ അര നൂറ്റാണ്ട് കാലം ലോകപോലീസ് ചമഞ്ഞുള്ള അമേരിക്കയുടെ ചരിത്രം വിസ്മൃതമൊന്നുമല്ല. പ്രസിഡന്റ് ഒബാമ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സഹജമായി പറയുക. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ എന്നല്ല. ലോകത്തിന്റെ പ്രസിഡന്റ് ആണോ എന്ന് തോന്നിപ്പോകും. ആ കോണ്‍ഗ്രസ്സില്‍ വെച്ച് ഗാന്ധിജിയുടെ പേര് ലൂതെര്‍ കിംഗിനോടൊപ്പം കൂട്ടി വായിച്ചുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി പറയുന്നു കേള്‍ക്കുക: ”ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്”. 130 വര്‍ഷം മുമ്പ് ഭാരതം മതങ്ങളുടെ മാതാവാണ് എന്ന് ലോകത്തോട് പറഞ്ഞ് അവരെ ഭാരതീയമതധര്‍മ്മസംഹിതകളെ പഠിക്കാന്‍ പ്രേരിപ്പിച്ച നരേന്ദ്രന്റെ ഉത്തമ പിന്‍ഗാമിയെ ആണ് ഇവിടെ രണ്ടാം നരേന്ദ്രനില്‍ കാണുക. ഈ പ്രസ്താവന ഒന്നു കൂടി സൂക്ഷ്മമായി വിശകലനം ചെയ്യാം. ഒന്ന് , ജനാധിപത്യത്തിന്റെ മാതാവാണ് എന്നത് മതങ്ങളുടെ മാതാവാണ് എന്നതിന്റെ ആധുനീകരിച്ച ശബ്ദമാണ്.
രണ്ടാമത്തേത് , ഭാരതത്തിലെ ആഭ്യന്തര ജനധിപത്യവിഷയങ്ങളില്‍ അമേരിക്കയിലെ താത്പരകക്ഷികള്‍ക്ക് ആശങ്ക വേണ്ട. മൂന്ന്, അഥവാ ശങ്കയുണ്ടെങ്കില്‍ മാര്‍ട്ടിന്‍ ലൂതെര്‍ കിംഗിനെ ഓര്‍ത്താല്‍ മതി. അദ്ദേഹത്തിന്റെ പ്രേരണ ഗാന്ധിജി ആയിരുന്നു. അതായത് സ്വാതന്ത്ര്യം കിട്ടി നൂറുകണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്, നിങ്ങള്‍ നിങ്ങളുടെ ജനാധിപത്യം അപ്‌ഡേറ്റ് ചെയ്തപ്പോള്‍ നിങ്ങളെ നയിച്ച ആളുകളെ പ്രേരിപ്പിച്ചത് ഗാന്ധിജി ആയിരുന്നു എന്ന് മറക്കരുത് എന്ന് ചുരുക്കം. എന്തു കൊണ്ടായിരിക്കും അദ്ദേഹം ഇക്കൂട്ടത്തില്‍ എബ്രഹാം ലിങ്കന്റെ പേര് പരാമര്‍ശിക്കാതിരുന്നത് എന്നതിന്റെ ഉത്തരം ഈ ആശയമാണ്. ഇതിനെ ശരി വെക്കുന്ന മറ്റൊരു കാര്യം, അദ്ദേഹം അമേരിക്കന്‍ സിവില്‍ സംരക്ഷണ പോരാട്ടത്തിനു നേതൃത്വം കൊടുത്ത ജോണ്‍ ലുയിസിന്റെ പേര് പറയുകയും ചെയ്തു എന്നതാണ്. ഇദ്ദേഹത്തിന്റെ ആത്മകഥയില്‍(Walking with Wind: A Memoir of the Movemnt) തന്റെ പ്രേരണ ഗാന്ധിജി ആണെന്ന് പറയുന്നുമുണ്ട്.
ചുരുക്കത്തില്‍ ഇന്ത്യ എന്തുകൊണ്ടാണ് ജനാധിപത്യത്തിന്റെ മാതാവാണ് എന്ന് വിശദീകരിക്കാതെ അദ്ദേഹം ഈ ഉദാഹരണങ്ങള്‍ പറഞ്ഞതും ഏറ്റവും ലളിതമായി ‘ഏകം സദ് വിപ്രാ ബഹുദാ വദന്തി’ എന്ന ശ്ലോകം ഉദ്ധരിച്ചതും എന്ന് വ്യക്തം. ഭാരതത്തിലെ സംസ്‌കൃതം അറിയാത്തവര്‍ക്ക് പോലും അര്‍ത്ഥം അറിയുന്ന ശ്ലോകാംശമാണിത്. ഇതുകൊണ്ട് തന്നെയാണ് ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ് എന്ന് പറയുന്നത്. ഇതു കൊണ്ട് തന്നെയാണല്ലോ സ്വാമിജിയും അന്ന്, ‘യേ യഥാ മാം പ്രപദ്യന്തേ’ എന്ന ഗീതാശ്ലോകം ഉദ്ധരിച്ചത്. അതുകൊണ്ട് നമുക്ക് ഒരുമിച്ചു നിന്നുകൊണ്ട് വേണം ജനാധിപത്യ മൂല്യങ്ങളെ മുന്നോട്ടു നയിക്കാന്‍ എന്നദ്ദേഹം പറഞ്ഞു.’Together, we shall give a better future to the world, and a better world to the future.”
250 പാര്‍ട്ടികളും നൂറുകണക്കിന് ഭാഷകളും കമ്മ്യൂണിസ്റ്റ് പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്നതും ഓരോ നൂറുമീറ്ററിലും ഭക്ഷണത്തിന്റെ സ്വാദ് മാറുന്ന വൈവിധ്യവും ഒക്കെ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു. എഴുപത്തിഅഞ്ചു വര്‍ഷക്കാലത്തെ വികസനം അദ്ദേഹം അക്കമിട്ടു നിരത്തി. ഇന്‍ഡോ-അമേരിക്കന്‍ സഹകരണത്തെ അദ്ദേഹം ചരിത്ര ദൃഷ്ടിയില്‍ വിലയിരുത്തി. അതിനു വേണ്ടി പ്രയത്‌നിച്ച തന്റെ മുന്‍ഗാമികളെയും അമേരിക്കയിലെ മുന്‍ പ്രസിഡന്റുമാരെയും അദ്ദേഹം ഓര്‍മ്മിച്ചു.
പിന്നീട് അദ്ദേഹം വിശദീകരിച്ചത് ഭാരതത്തിന്റെ കഴിഞ്ഞ ഒരു ദശകക്കാലത്തെ വികസനത്തെക്കുറിച്ചാണ്. ശ്രീഗുരുജിയുടെ വിചാരധാരയില്‍ അദ്ദേഹം രാഷ്ട്രപുരോഗമനത്തെക്കുറിച്ച് വിശദമാക്കുന്ന അധ്യായത്തില്‍ അന്ധനും മുടന്തനും തമ്മിലുള്ള ചങ്ങാത്തത്തെക്കുറിച്ച് പറയുന്നുണ്ട്. ഡോ. ഹെഡ്‌ഗേവാര്‍ എന്ന സംഘസ്ഥാപകനായ ഡോക്ടര്‍ജി ശക്തിയുടെ ആധാരത്തില്‍ മുന്നോട്ട് പോകാനാണ് രാഷ്ട്രത്തോടു പറഞ്ഞത്. ദൗര്‍ബല്യം മരണത്തിനു തുല്യമാണെന്നായിരുന്നു വിവേകാനന്ദസ്വാമികള്‍ പറഞ്ഞത്. ഭാരതം പഞ്ചശീലവും പറഞ്ഞു ചേരിചേരാതെ സഞ്ചരിച്ച കാലത്ത് ലോകം മുഴുവനും ശക്തിയെ ഉപാസിക്കുകയായിരുന്നു. ശക്തന്‍ ശക്തനോട് കൂട്ടുകൂടാനാണ് താത്പര്യം കാണിക്കുക എന്നതായിരുന്നു ഈ മഹത്തുക്കള്‍ പറഞ്ഞതിന്റെ തത്വം. ദേവോ ദുര്‍ബല ഘാതക എന്ന തത്വം സ്വയംസേവകര്‍ക്ക് ശാഖയില്‍ അഭ്യസിക്കപ്പെട്ട സുഭാഷിതവാക്യം മാത്രമാണ്. ഈ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ഈ തത്വത്തിന്റെ ദാസ്യരാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയോടു താത്പര്യം കുറഞ്ഞ ഒരു രാഷ്ട്രീയവിഭാഗത്തിനു ഭൂരിപക്ഷം ഉള്ള അമേരിക്കന്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തിപ്രസ്താവം നടത്തിയത്. ”ഇതാ നോക്കൂ, ഞങ്ങള്‍ എങ്ങനെയാണ് മുന്നോട്ടു കുതിക്കുന്നത്, നിങ്ങള്‍ക്ക് ഞങ്ങളോട് ചങ്ങാത്തം കൂടാന്‍ പറ്റില്ല എന്ന് നിങ്ങള്‍ കരുതിയിരുന്ന കാലത്തെ ദൗര്‍ബല്യത്തെ ഞങ്ങള്‍ എങ്ങനെ മറികടന്നുവെന്നത് നിങ്ങള്‍ കണ്‍തുറന്നു കാണുവിന്‍” എന്നദ്ദേഹം പ്രഖ്യാപിച്ചു.
ആ ആത്മവിശ്വാസം നോക്കണം. ആ ധീരത നാം കാണണം. അദ്ദേഹം പറയുന്നു, ഞാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണ അമേരിക്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ (2016ല്‍) ഭാരതം ലോകത്തെ പത്താമത്തെ സാമ്പത്തികശക്തി ആയിരുന്നു. ഇത്തവണ വന്നപ്പോള്‍ അത് അഞ്ചാമത്തെ ശക്തിയാണ്. ഉടന്‍ തന്നെ ഞങ്ങള്‍ മൂന്നാമത്തെ ശക്തി ആയി മാറും”. മൂന്നു വസ്തുതകളാണ് ഈ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ ആത്മധൈര്യത്തെ കാണിക്കുന്നത്. ഒന്ന്, ഒരു രാഷ്ട്രം എന്നനിലയില്‍ ഭാരതം എങ്ങനെ മുന്നോട്ടു കുതിക്കും എന്നത് സംഖ്യാത്മകമായ രീതിയില്‍ അമേരിക്കന്‍ സഭയില്‍ പരസ്യമായി പ്രഖ്യാപിക്കാനുള്ള ധീരത. അത് അദ്ദേഹത്തിന്റെ ധാര്‍മ്മികവും കര്‍മ്മശേഷിപരവുമായ ആര്‍ജ്ജവത്തെ കാണിക്കുന്നു. രണ്ടാമത്തേത്, അടുത്ത തവണ ഞാന്‍ ഇവിടെ വരുമ്പോഴേക്കും എന്നത് പറയാതെ പറയുന്ന വൈയക്തിമായ ധീരത.
ഇതിന് രണ്ടിനും അപ്പുറം താന്‍ പ്രതിനിധീകരിക്കുന്ന 140 കോടി ജനങ്ങളുടെ കഴിവിനും പ്രയത്‌നത്തിനും അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ അദ്ദേഹം പ്രശംസ ചൊരിയുകയാണ്. ഒരു പ്രധാനമന്ത്രിയുടെ ദേശീയ ദൗത്യ ബോധത്തെക്കുറിച്ച് ഓരോ പൗരനും അഭിമാനത്തോടെ അല്ലാതെ ഈ വാക്കുകളെ സ്വീകരിക്കാന്‍ കഴിയില്ല. ശ്രീ ഗുരുജി വിചാരധാരയില്‍ പറഞ്ഞ സ്വയംസേവകന്റെ ആഗോളദൗത്യം എന്തെന്ന് മോദി ഓരോ സ്വയംസേവകനും പ്രകടരൂപത്തില്‍ മാതൃകയേകുകയാണ്. തുടര്‍ന്നദ്ദേഹം താന്‍ ഈ പറഞ്ഞ വാചകത്തെ അല്ലെങ്കില്‍ അവകാശവാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നിരത്തുകയാണ്. വിസ്താരക്ലേശം കൊണ്ട് ഇവിടെ അത് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഈ തെളിവുകള്‍ താന്‍ നിരത്തുന്നത് അമേരിക്കയ്ക്ക് മുമ്പിലാണ് എന്നുള്ള അദ്ദേഹത്തിന്റെ ബോധ്യം നമുക്കിവിടെ കാണാം. അത് മാത്രം സൂചിപ്പിക്കാം.
വ്യത്യസ്ത മേഖലകളില്‍ ഭാരതം കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം നിരത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാര്‍ ഇന്ത്യയിലാണ് ഉള്ളതെന്നും, ലോകത്ത് എവിടെയെങ്കിലും ഒരു വനവാസി ഗോത്രത്തെ പ്രതിനിധാനം ചെയ്യുന്ന വനിത രാഷ്ട്രപതിയായി ഉണ്ടെങ്കില്‍ അതിവിടെ ആണെന്നും അദ്ദേഹം പറഞ്ഞു. ഭാരതം 150 രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്കിയതും, ലോകത്ത് നടക്കുന്ന ഡിജിറ്റല്‍ ധനവിനിമയത്തിന്റെ 46% നടക്കുന്നത് ഇവിടെയാണെന്നും മറ്റും നിരവധി കാര്യങ്ങള്‍ അദ്ദേഹം എണ്ണമിട്ടു പറഞ്ഞു. എന്നാല്‍ ഓരോ വിഷയം പ്രതിനിധീകരിക്കുമ്പോഴും അതില്‍ ഗുണഭോക്താക്കള്‍ ആവുന്ന ജനങ്ങളുടെ എണ്ണം അദ്ദേഹം ആഫ്രിക്ക, ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ജനസംഖ്യയുമായി തുലനം ചെയ്തു കൊണ്ടാണ് വിശദീകരിച്ചത്. ഭാരതത്തിന്റെ ജനസംഖ്യയും അത്ര വലിയ ഒരു രാജ്യത്ത് ഇത്ര വേഗത്തില്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്ന വിരുത് എന്താണെന്നത് തന്നെയാണ് ഭാരതത്തിന്റെ ബലം എന്നദ്ദേഹം പറയാതെ പറഞ്ഞു.
കൂടാതെ ഈ രാഷ്ട്രത്തിലെ ജനസംഖ്യ ലോകത്തിനു ഭാരമല്ലെന്നും ലോകം അതുപയോഗിക്കാന്‍ തയ്യാറായാല്‍ മാനവനന്മ ഉണ്ടാവുമെന്നും, ചൈനയുടെയോ റഷ്യയുടെയോ പേര് പറയാതെ തന്നെ അദ്ദേഹം പറഞ്ഞു. ‘India is an ancient nation with Youthful population” എന്നായിരുന്നു ആ വാചകഖണ്ഡം. ഭാരതത്തിലെ അഭ്യസ്തവിദ്യര്‍ക്ക് H1B1 വിസ തരാന്‍ മടിക്കുന്നവരോടുള്ള ഒരു സംവാദമായും ഇതിനെ മനസ്സിലാക്കാം. ലോകം ചര്‍ച്ച ചെയ്യുന്ന പോഷകാഹാരക്കുറവിനെ നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷം ഭാരതം മുന്നോട്ടു വെച്ച ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. ‘Aligning nutrition with sustainable agriculture” എന്നായിരുന്നു അദ്ദേഹം പറഞ്ഞ ആശയം. കൂടാതെ പ്രകൃതി സംരക്ഷണം ഭാരതത്തിന്റെ വേദത്തിലും രക്തത്തിലും ഉള്ളതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇതു രാജ്യങ്ങളുടെയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ മാത്രം ലക്ഷ്യം അല്ലെന്നും ഓരോ മനുഷ്യനും വിശേഷിച്ചു യുവാക്കള്‍ ഇതു ഏറ്റെടുക്കാനുള്ള സന്നദ്ധത കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഭാരതം മുന്നോട്ടു വെച്ച LIFE (Lifestyle for Environment)എന്ന ആശയത്തെ സ്വീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. Technology is not only about Innovation, but it also denotes Inclusion, എന്ന ആശയം വഴി ഭാരതം മുന്നോട്ടു വെക്കുന്ന സാമൂഹിക സുരക്ഷയെക്കുറിച്ച് അദ്ദേഹം വിശദമാക്കി. വനിതാ രംഗത്തെ സംബന്ധിച്ച്, ‘Women empowerment to Women lead Development” എന്ന ഘട്ടത്തില്‍ ഭാരതം എത്തിച്ചേര്‍ന്നതായി അദ്ദേഹം അഭിമാന പുരസ്സരം വ്യക്തമാക്കി. ഈ വക കാര്യങ്ങളില്‍ അമേരിക്കയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. കമലാ ഹാരിസിനെയും അദ്ദേഹം വ്യക്തിപരമായി അഭിനന്ദിച്ചു. തുടര്‍ന്നു അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയ്ക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ പ്രശംസയും പ്രത്യാശയും പ്രകടിപ്പിച്ചു.
ലൈഫും ( LIFE) ചെറുധാന്യവര്‍ഷവും
LIFE (Lifestyle for Environment):
2022ലെ ലോക പരിസ്ഥിതി സമ്മേളനത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതാണെന്ന് ഈ ആഗോള സംരംഭം. ഭൂമിയുമായി അഥവാ പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്ന് അതിനെ ദോഷകരമായി ബാധിക്കാത്ത ജീവിതശൈലി നയിക്കുക എന്നതാണ് ലൈഫിന്റെ കാഴ്ചപ്പാട്. അത്തരമൊരു ജീവിതശൈലി നയിക്കുന്നവരെ ‘പ്രോ-പ്ലാനറ്റ് പീപ്പിള്‍’എന്ന് വിളിക്കുന്നു. Pro-Plnet Progress, Pro-Planet Prosperity എന്ന വാചകങ്ങള്‍ കൂടി അദ്ദേഹം ഇത്തവണ ഇതിന്റെ ആശയത്തില്‍ ഉള്‍പ്പെടുത്തി. മിഷന്‍ ലൈഫ് ഭൂതകാലത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് കടമെടുക്കുന്നു, വര്‍ത്തമാനകാലത്ത് പ്രവര്‍ത്തിച്ചു, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന വീക്ഷണം പരിസ്ഥിതി മേഖലയില്‍ പ്രാവര്‍ത്തികമാക്കാന്‍ ആഗോള ജനതയോട് ഭാരതം ആവശ്യപ്പെടുന്നു. വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, എന്നിവയാണ് ലൈഫ് നെയ്‌തെടുത്ത ആശയങ്ങള്‍. ചാക്രിക ഉപഭോഗ ജീവിതവും ചാക്രിക സമ്പദ്‌വ്യവസ്ഥയും നമ്മുടെ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും അവിഭാജ്യ ഘടകമാവണം. ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മാത്രമല്ല ജനങ്ങള്‍ നേരിട്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പരിസ്ഥിതി സംരക്ഷണം പൂര്‍ണ്ണത പ്രാപിക്കൂ എന്നതാണ് വീക്ഷണം. ലോകരാജ്യങ്ങള്‍ വളരെ ഉത്സുകതയോട് കൂടി ഈ ആശയത്തെ സ്വീകരിച്ചു കഴിഞ്ഞു.
International Year of Millets (തിന -ചെറുധാന്യം)
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മുന്‍കൈയില്‍, 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി (IYoM)പ്രഖ്യാപിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഐക്യരാഷ്ട്രസഭയോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ നിര്‍ദ്ദേശത്തെ 72 രാജ്യങ്ങള്‍ പിന്തുണയ്ക്കുകയും യുഎന്‍ ജനറല്‍ അസംബ്ലി(UNGA) 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി (IYoM) 2021 മാര്‍ച്ചില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഭാരത സര്‍ക്കാര്‍ 2018 ദേശീയ മില്ലെറ്റ് വര്‍ഷമായി ആചരിച്ചിരുന്നു.
ഇതിന്റെ പ്രവര്‍ത്തനപദ്ധതി ഉല്‍പ്പാദനം, ഉപഭോഗം, കയറ്റുമതി, ബ്രാന്‍ഡിംഗ് തുടങ്ങിയവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മില്ലറ്റുകളുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ PLI (Production Linked Incentive) പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍, ഇരുമ്പ്, കാല്‍സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മില്ലറ്റുകള്‍. ഏഷ്യയിലെ ഉല്‍പ്പാദനത്തിന്റെ 80% ഉം ആഗോള ഉല്‍പ്പാദനത്തിന്റെ 20% ഉം ഭാരതത്തിലാണ്. ഇന്ത്യയുടെ ശരാശരി വിളവ് (1239 കി/ഹെ) ആഗോള ശരാശരി വിളവിനെക്കാള്‍ (1229 കി/ഹെ) കൂടുതലാണ്.
മില്ലറ്റ് പ്രോല്‍സാഹനത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തരവും ആഗോളവുമായ ഡിമാന്‍ഡ് സൃഷ്ടിക്കുന്നതിനും ജനങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുമായി, 2018-ല്‍ മില്ലറ്റിന്റെ ദേശീയ വര്‍ഷം ആചരിച്ചു. ഇതിന്റെ പോഷകമൂല്യം കണക്കിലെടുത്ത്, സര്‍ക്കാര്‍ 2018 ഏപ്രിലില്‍ മില്ലറ്റിനെയും പോഷക-ധാന്യങ്ങളായി വിജ്ഞാപനം ചെയ്തു. പോഷന്‍ അഭിയാന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ മില്ലറ്റ് മൂല്യ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മില്ലറ്റ് റിസര്‍ച്ച്, RKVY-RAFTAAR-ന് കീഴില്‍ 250 സ്റ്റാര്‍ട്ടപ്പുകള്‍ അംഗീകരിച്ചു. 66-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 6.2 കോടിയിലധികം രൂപ വിതരണം ചെയ്തു.
ചുരുക്കത്തില്‍ ഒരു നയതന്ത്രജ്ഞന്റെയും രാഷ്ട്രതന്ത്രജ്ഞന്റെയും ജനനായകന്റെയും ഉറ്റ സുഹൃത്തിന്റെയും രൂപഭാവങ്ങളില്‍ മാറിമാറി പ്രത്യക്ഷപ്പെട്ട് അദ്ദേഹം അമേരിക്കന്‍ സഭാതലത്തെ പ്രകമ്പിതമാക്കി. ഒരു വ്യക്തി എന്ന നിലയിലും ഒരു അന്യരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലും അമേരിക്കന്‍ സഭാംഗങ്ങള്‍ക്ക് പുതിയ പാഠം നല്‍കുന്ന പ്രഭാഷണം ആയിരുന്നു അത്. ലോകം എന്തു കൊണ്ട് മോദിജിയെ അംഗീകരിക്കുന്നു എന്നതില്‍ സംശയം ഉണ്ടായിരുന്ന ഭാരതീയര്‍ക്കുള്ള പാഠവും കൂടി ആയിരുന്നു അദ്ദേഹത്തിന് അവിടെ ലഭിച്ച സ്വീകാര്യത.
ഭാരതം മുന്നോട്ടു വെക്കുന്ന ആശയങ്ങളെ ലോകം പലപ്പോഴും ആശ്ലേഷിച്ചിട്ടുണ്ട്. കഴിവുള്ള ഭാരതീയരെ വ്യക്തികള്‍ എന്ന നിലയിലും ലോകം ആദരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ ഭാരതം എങ്ങനെയാണ് ആദരിക്കപ്പെടാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമാണ് നാം കണ്ടത്.
ഭാരതത്തിന്റെ ധര്‍മ്മത്തെ ഒരു നരേന്ദ്രന്‍ നൂറ്റി മുപ്പതു വര്‍ഷം മുമ്പ് അമേരിക്കയില്‍ അവതരിപ്പിച്ച് വിജയം വരിച്ചു. ലോകപൗരന്മാരുടെ മനസ്സാക്ഷികളെ ഒന്നിപ്പിക്കാന്‍ ജന്മമെടുത്ത ചക്രവര്‍ത്തിയാണ് സ്വാമിവിവേകാനന്ദന്‍ എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഫ്രഞ്ച് സാഹിത്യകാരന്‍ റോമേയ്ന്‍ റോളങ്ങ് പറഞ്ഞത്. ആ ചക്രവര്‍ത്തിയുടെ പിന്മുറക്കാരനായ ഈ നരേന്ദ്രന്‍ ലോകരാഷ്ട്രങ്ങളിലെ പൗരന്മാരുടെ കര്‍മ്മശേഷിയെ ഒന്നിപ്പിക്കാന്‍ പിറവിയെടുത്തവനാണോ എന്നു സംശയിച്ചാല്‍ പോലും അതിശയോക്തി ആവില്ല.
ഇപ്പോഴിതാ ഭാരതത്തിന്റെ കര്‍മ്മത്തെ മറ്റൊരു നരേന്ദ്രന്‍ ലോകപോലീസു സഭയില്‍ അവതരിപ്പിച്ച് കയ്യടി നേടി.
ഭാരതത്തിന്റെ ലോകകല്യാണ പ്രയത്‌നത്തില്‍ നമുക്കേവര്‍ക്കും നിര്‍വഹിക്കാനുള്ള പങ്കെന്തെന്നു ഭാരതീയര്‍ക്ക് മാതൃക പകരാന്‍ കരുത്തുള്ള ഈ പ്രസംഗം ഒരു ചരിത്രരേഖയാണെന്ന കാര്യത്തില്‍ സംശയം തീരാന്‍ ഇനിയൊരു പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ മതിയാകും. എന്നാല്‍ അതിലേക്കുള്ള പങ്കു നിര്‍വഹിക്കാന്‍ ഉത്തരവാദിത്തമുള്ള ഓരോ പൗരനും ഈ പ്രസംഗം എത്രയും വേഗം കേള്‍ക്കുക തന്നെ വേണം. രാഷ്ട്രപുരോഗതിയ്ക്കുള്ള ഒരു മാര്‍ഗ്ഗരേഖയും ലോകകല്യാണത്തിനുള്ള ഒരു ധവളപത്രവും ആത്മപരിശോധനയ്ക്കുള്ള ഒരു ആപ്തവാക്യവും ആണ് നൂറ്റി മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ മുഴങ്ങിയ ഈ നരേന്ദ്രനാദം.