എംഎ സാര്‍ എന്ന് അറിയപ്പെടുന്ന എം.എ. കൃഷ്ണന്‍ ഒരു അപൂര്‍വ പ്രതിഭാസമാണ്. ഒരു വ്യക്തിയെ അസാമാന്യനാക്കുന്നത്, അശ്രാന്ത പരിശ്രമം, അഗാധ പാണ്ഡിത്യം, അന്യര്‍ക്കില്ലാത്ത ശക്തി-ബുദ്ധി വൈഭവങ്ങള്‍, കലാസാഹിത്യാദി മേഖലയിലെ പ്രാവീണ്യങ്ങള്‍ എന്നിങ്ങനെ പലതുമാണ്. അവരില്‍ത്തന്നെ അസാധാരണരെയാണ് അതുല്യ പ്രതിഭകളായി വിശേഷിപ്പിക്കുന്നത്.
94 വയസ്സായി എംഎ സാറിന്. ബഹുലക്ഷക്കണക്കിന് പേര്‍ക്ക് പലതരത്തില്‍ ‘ഗുരുനാഥനായ’ അദ്ദേഹത്തെ ‘നികടത്തില്‍ ചെന്നുകാണാന്‍’ കഴിയാത്തവര്‍ക്ക് അദ്ദേഹത്തിന്റെ ‘ചരിത്രം വായിക്കാന്‍’ ലഭിക്കുന്ന മികച്ച അവസരവും അനുഭവവുമാണ് ഗോകുല ദര്‍ശനം, കേരള ദര്‍ശനം, കേസരിമുദ്രകള്‍ എന്നീ മൂന്ന് പുസ്തകങ്ങള്‍. ഇതൊന്നും ജീവചരിത്രമല്ല, ആത്മകഥയുമല്ല. ആത്മകഥയും ജീവചരിത്രവും എത്രയൊക്കെ നിര്‍മമതയോടെ എഴുതിയാലും പക്ഷം പിടിച്ചുള്ളതായിത്തീരും. അങ്ങനെയല്ലാതെ, കര്‍ത്താവിന്റെ ചെയ്തികള്‍ മാത്രം അവതരിപ്പിച്ച്, അവയുടെ പ്രസക്തിയും മൂല്യവും വായനക്കാരന് വിലയിരുത്താന്‍ അവസരം നല്‍കുകയാണ് ഈ പുസ്തകങ്ങള്‍. ആറു പതിറ്റാണ്ട് കാലമായി എംഎ സാര്‍ എഴുതിയ ലേഖനങ്ങള്‍, അഭിപ്രായങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയുടെ സമാഹരണമാണ് മൂന്നു പുസ്തകങ്ങളും. ലേഖനം എഴുതിയ കാലം ഓരോന്നിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രാക്ഷരങ്ങളില്‍ കൈകാര്യം ചെയ്ത വിഷയം, അതത് വിഷയങ്ങളില്‍ അക്കാലത്തെടുത്ത നിലപാട്, പില്‍ക്കാലത്ത് സംഭവിക്കാന്‍ പോകുന്നത് എന്തെന്ന നിരീക്ഷണം, എന്നിങ്ങനെ ഓരോ ലേഖനവും സംസാരിക്കുന്നത് ചരിത്രമാണ്, കാലമാണ്, അവ കുറിച്ച ആളിന്റെ വ്യക്തിത്വമാണ്, പ്രതിഭയാണ്.
എം.എ. കൃഷ്ണന്‍ അധ്യാപകനായിരുന്നു, സംഘാടകനായിരുന്നു, ആര്‍എസ്എസ് പ്രചാരകനായിരുന്നു, കേസരി പത്രാധിപരായിരുന്നു, അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ സംഘടന നയിച്ചയാളാണ്, തപസ്യ എന്ന സാംസ്‌കാരിക സംഘടനയുടെ രൂപീകരണത്തിന് സാംസ്‌കാരിക പ്രവര്‍ത്തകരെ ഏകോപിപ്പിച്ചയാളാണ്, ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലഗോകുലം സങ്കല്‍പ്പിച്ച്, സംഘടിപ്പിച്ച്, സാര്‍ത്ഥകമാക്കിയ ആളാണ്. എംഎ സാര്‍ കുറിച്ച, പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്തിയെടുക്കുന്നതുതന്നെ സാഹസികതയാണ്. അതില്‍നിന്ന് ചിലത് മാത്രം തിരഞ്ഞെടുക്കുക അതിസാഹസികതയും. അവയെ ഇനംതിരിച്ച്, പൊതു സ്വഭാവമുള്ളവയെ ഒന്നാക്കി, ഭദ്രമാക്കി, പിന്നെ മൂന്നാക്കി അവതരിപ്പിക്കാന്‍ പുസ്തകത്തിന്റെ എഡിറ്റര്‍ ശരത് എടത്തില്‍ ചെയ്ത കര്‍മ്മം അസാമാന്യമാണ്. ഈ പുസ്തകങ്ങള്‍ കേരളത്തിന്, മലയാളത്തിന് സ്വത്താണ്. എഴുത്തിലെ കണിശത, നിലപാടിലെ ദൃഢത, ഭാഷാശൈലിയിലെ ലാളിത്യം ഇവയ്ക്ക് ഉദാഹരണവുമാണ് മൂന്നു പുസ്തകങ്ങളും.
കേരള സംസ്‌കാരികതയുടെ, രാഷ്ട്രീയത്തിന്റെ, സാമൂഹ്യ ജീവിതത്തിന്റെ ആസൂത്രണത്തിനായി എം.എ.സാര്‍ ദീര്‍ഘവീക്ഷണം ചെയ്ത് നിര്‍ദ്ദേശിച്ച പലകാര്യങ്ങളുണ്ട്. 1969 ല്‍ അദ്ദേഹം എഴുതി: നമുക്ക് സംസ്‌കൃത സര്‍വകലാശാല വേണം. സംസ്‌കൃത സമ്പത്ത് എന്ന ആ ലേഖനം കേരളത്തിന്റെ ഭാഷാ സമ്പത്തിനെക്കുറിച്ച് ഗവേഷണം ചെയ്യാനുള്ള സിനോപ്‌സിസ് കൂടിയാണ്. മലയാളത്തിനും ആയുര്‍വേദത്തിനും സര്‍വകലാശാല വേണമെന്ന ആവശ്യം അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. ഒപ്പം 1973 ല്‍ അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിനെ വിലയിരുത്തി. പരിഷത്തിന്റെ കമ്മ്യൂണിസ്റ്റ് പക്ഷപാതത്തെ വിമര്‍ശിച്ച്് ‘…ഭാരതീയ ശാസ്ത്രങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ശാസ്ത്രീയ ശാഖ വളര്‍ത്താന്‍ ശ്രമിച്ചാലേ നമ്മുടെ ജീവിതവീക്ഷണത്തില്‍ത്തന്നെ ഒരു ശാസ്ത്രചിന്ത വളര്‍ന്നു വരൂ’ എന്ന എം.എ.കൃഷ്ണന്റെ അന്നത്തെ വീക്ഷണത്തോട് പരിഷത്തും ഇന്ന് തലകുലുക്കും.
സൂത്രധാരന്മാരെ ചിലപ്പോള്‍ ബൃഹദ് സദസ്സ് മുഴുവന്‍ തിരിച്ചറിയണമെന്നില്ല. പക്ഷേ നടന്മാര്‍ക്ക്, സമാനമായ അരങ്ങിലെയും അണിയറയിലേയും പ്രവര്‍ത്തകര്‍ക്ക് അവരെ തിരിച്ചറിയാം. അങ്ങനെ എം.എ. കൃഷ്ണനെ തിരിച്ചറിഞ്ഞ അക്കിത്തം, പ്രൊഫ.എം.കെ. സാനു, വി.എം. കൊറാത്ത്, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, സുവേണു തുടങ്ങിയവര്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയ കുറിപ്പുകളും ശരത് എടത്തില്‍ ശേഖരിച്ച് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
മൂന്നിനും അവതാരികകളുണ്ട്; അതു മൂന്നും മൂന്നിലെ ‘മറ്റൊരു മൂന്നാണ്’; പൂവിനുള്ളിലെ പൂവ് കാണുകയും കേള്‍ക്കുകയും ചെയ്തിട്ടില്ല എന്ന ആക്ഷേപം കാളിദാസന്‍ മാറ്റിയതുപോലെയാണിത്- ആര്‍.ഹരി, ജെ.നന്ദകുമാര്‍, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ അവതാരികകള്‍ വഴി എം.എ. കൃഷ്ണന്‍ കുറഞ്ഞ വാക്കുകളിലൂടെ അവതീര്‍ണനാകുന്നു. ഈ പുസ്തകങ്ങള്‍ സ്വന്തമാക്കുമ്പോള്‍ നിങ്ങള്‍ അക്ഷരങ്ങളിലൂടെ ധനികനാകുന്നു, വായിക്കുമ്പോള്‍ സാംസ്‌കാരികമായി സമ്പന്നനാകുന്നു. ഇത്തരം ധാരാളം വ്യക്തികള്‍, അവരുടെ ചെയ്തികള്‍ ഇനിയും പരസ്യപ്പെടേണ്ടതായുണ്ട്. ശരത് എടത്തിലിനെപ്പോലെ ഏറെപ്പേര്‍ ആ ദൗത്യം നിര്‍വഹിക്കട്ടെ എന്നാശിക്കുന്നു.
ഗോകുലദര്‍ശനം
പേജ്:250 വില: 198 രൂപ
കേരളദര്‍ശനം
പേജ്:264 വില: 320 രൂപ
കേസരി മുദ്രകള്‍
പേജ്:272 വില: 330 രൂപ
കുരുക്ഷേത്ര പ്രകാശന്‍, ഫോണ്‍: 0484-2338324
എഡിറ്റര്‍: ശരത് എടത്തില്‍