കേരളാ ചിക്കനും, കെ-റെയിലും, എയര്‍ കേരളയും, ഏറ്റവും ഒടുവില്‍ വിവാദ വിഷയമായ കെ- ഫോണും ഒക്കെ കേരള മാതൃകയുടെ അര്‍ത്ഥശൂന്യത എത്രമാത്രമുണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ‘കെ-മാതൃക’ ‘കെ. വിദ്യ’യില്‍ എത്തി നില്‍ക്കുമ്പോള്‍ പൊതുമധ്യത്തില്‍ പരിഹാസ്യനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പദ്ധതികളല്ല മറിച്ച് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്.
കേരള മാതൃക എല്ലാത്തിനും ബദലാണ് എന്ന അവകാശവാദം അരക്കിട്ടുറപ്പിക്കാനാണ് 2017ല്‍ സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. ഏറെ കൊട്ടിഘോഷിച്ച ഈ പദ്ധതിയിലൂടെ പതിനെട്ട് മാസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിലും മുപ്പതിനായിരത്തിലേറെ സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ ഇന്റര്‍നെറ്റ് ശൃംഖല ഉണ്ടാക്കും എന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ 2023 ല്‍ പദ്ധതി ഉദ്ഘാടനസമയത്ത് 14,000 വീടുകളില്‍ മാത്രമേ കണക്ഷനുകള്‍ എത്തിയുള്ളൂ എന്നത് പദ്ധതിയുടെ ദീര്‍ഘവീക്ഷണമില്ലായ്മ വ്യക്തമാക്കുന്നതാണ്.
നിലവിലുള്ള എല്ലാ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് അടിമുടി ദുരൂഹമായാണ് കെ- ഫോണുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നിട്ടുള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിയാണ് പദ്ധതിയുടെ ഇടപാടുകളും ഉപകരാറുകളും നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ 1028.8 കോടി രൂപ ചിലവ് കണക്കാക്കിയിരുന്ന പദ്ധതി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യത്തിന് നല്‍കുമ്പോള്‍ അത് 1531 കോടിയായി ഉയര്‍ന്നു. കൃത്യമായി പറഞ്ഞാല്‍ യഥാര്‍ത്ഥ എസ്റ്റിമേറ്റിനേക്കാള്‍ 520 കോടി അധികം. സര്‍ക്കാര്‍ കരാറുകളില്‍ പത്ത് ശതമാനത്തിലധികം ടെന്‍ഡര്‍ എക്‌സസ് പാടില്ല എന്ന അന്നത്തെ ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ ഉത്തരവിന് പുല്ല് വില കല്‍പ്പിച്ചാണ് പദ്ധതിക്ക് അമ്പത് ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കിയത്. ഇതിനൊക്കെ പുറമെ ഇതുമായി ബന്ധപ്പെട്ട് ഒരു മാനേജ്‌മെന്റ് സര്‍വീസ് പ്രൊവൈഡറെ (എംഎസ്പി) നിയമിക്കാന്‍ തീരുമാനിച്ചതും തീവെട്ടിക്കൊള്ള ലക്ഷ്യമാക്കിത്തന്നെയാണ്. എംഎസ്പി ടെന്‍ഡറിലും കാര്‍ട്ടലുണ്ടാക്കി അതും എസ്ആര്‍ഐടി നേടിയെടുത്തു. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് സര്‍ക്കാരാണ് പണം മുടക്കുന്നതെങ്കിലും പദ്ധതി ലാഭത്തിന്റെ പത്ത് ശതമാനം എംഎസ്പിക്ക് നല്‍കണം. പദ്ധതി കൂടുതല്‍ ലാഭകരമായാല്‍ രണ്ട് ശതമാനം അധിക ഇന്‍സെന്റീവും നല്‍കണം. നിലവില്‍ ഉപയോഗിക്കാത്ത ഡാര്‍ക്ക് ഫൈബര്‍ മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലീസ് നല്‍കുന്നതില്‍ ലഭിക്കുന്ന പകുതി വിഹിതവും എസ്ആര്‍ഐടിക്ക് കിട്ടും. ചുരുക്കം പറഞ്ഞാല്‍ ലാഭം മുഴുവന്‍ ഈ കമ്പനികള്‍ കൊണ്ടുപോകും. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ പദ്ധതികളിലും ഒരേ കമ്പനികള്‍ക്ക് തന്നെ ലാഭം കിട്ടുന്ന കാഴ്ച വിചിത്രവും അസ്വാഭാവികവും തന്നെയാണ്.
കെ-ഫോണ്‍ പദ്ധതിക്കുവേണ്ടി ഒപ്റ്റിക്കല്‍ യൂണിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും ഗുരുതരമാണ്. എല്ലാ പദ്ധതികളിലും പരമാവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന കേന്ദ്ര വ്യവസ്ഥകള്‍ അട്ടിമറിച്ചാണ് ഈ പദ്ധതിയുടെ ഇടപാടുകള്‍ നടന്നത്. എല്‍എസ് കേബിള്‍ എന്ന കമ്പനി ഇന്ത്യന്‍ നിര്‍മ്മിതമെന്ന പേരില്‍ നല്‍കിയ ഒപിജിഡബ്ല്യൂ കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റുകള്‍ എല്ലാം ചൈനയില്‍ നിന്നും വാങ്ങിയതായിരുന്നു. മികച്ച ഗുണനിലവാരമുള്ളവ രാജ്യത്ത് കുറഞ്ഞ നിരക്കില്‍ ലഭ്യമാണെന്നിരിക്കെയാണ് ആറ് മടങ്ങ് അധിക വില നല്‍കി ഗുണനിലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയത്. പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് എല്‍എസ് കേബിളിന് വേണ്ടി വാശി പിടിച്ചത് എന്തിനെന്ന് വ്യക്തമാണ്. ഒപിജിഡബ്ല്യൂ (OPGW) കേബിളിന്റെ ആകെ വിലയുടെ എഴുപത് ശതമാനത്തോളം വരുന്ന പ്രധാന ഭാഗങ്ങള്‍ ടിജിജി ചൈന കമ്പനിയില്‍ നിന്ന് ആറിരട്ടി അധിക നിരക്കില്‍ വാങ്ങിയ വകയില്‍ മാത്രം 400 കോടിയുടെ നഷ്ടം സംസ്ഥാന ഖജനാവിന് ഉണ്ടായിട്ടുണ്ട്. കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് അക്കൗണ്ടന്റ് ജനറല്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കെഎസ്ഇബി ഇതെല്ലാം സാധൂകരിക്കുന്നുമുണ്ട്. യൂണിറ്റിന് 220 ഗഢ ലൈനിന് വേണ്ടി വാങ്ങുന്ന കേബിളിനേക്കാള്‍ ആറ് മടങ്ങ് അധിക വില നല്‍കി വാങ്ങിയ വകയില്‍ മാത്രം നൂറ് കണക്കിന് കോടിരൂപയുടെ അഴിമതിയാണ് നടന്നത്.
എ.ഐ. ക്യാമറയേക്കാള്‍ വലിയ അഴിമതിയാണ് കെ- ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ മുന്നിലുള്‍പ്പെടെ പരാതി എത്തിയിരിക്കുന്നു. സമഗ്ര ഉന്നതതല അന്വേഷണത്തിന് ബിജെപിയുള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന എല്ലാ പദ്ധതിയിലും അഴിമതി ആരോപണം ഉയരുകയും അതിന്റെ സൂചിമുന മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും നേരെ നീളുകയും ചെയ്യുന്നത് കേരളത്തിന് തികച്ചും അപമാനമാണ്. കേരള മാതൃക എന്ന അവകാശവാദം അഴിമതിയുടെ ആപ്തവാക്യമായി മാറിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം കേരളത്തിന്റെ പൊതുസമൂഹത്തിന് നാള്‍ക്കുനാള്‍ മനസ്സിലായി വരികയാണ്.
(യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)