ഒറ്റത്തവണ ഉപയോഗിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉത്പാദനവും സംഭരണവും വിതരണവും ഉപയോഗവും രാജ്യവ്യാപകമായി നേരത്തെ തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു ഘട്ടംഘട്ടമായി ബോധവത്ക്കരണം നടത്തിയിട്ടും, പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ ഭൂരിപക്ഷം ആളുകളും തയ്യാറാകാത്ത സഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കി നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.
രാജ്യത്ത് പ്രതിദിനം ഉത്പാദിക്കപ്പെടുന്നത് കാല്‍ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്ന് രണ്ട് വര്‍ഷം മുന്‍പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ പ്രതിദിനം 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കപ്പെടുന്നു. ദിവസവും 15,384 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കപ്പെടുന്നു. ബാക്കി 40 ശതമാനം ശേഖരിക്കാനാവാതെ പരിസ്ഥിതിയില്‍ കുമിഞ്ഞുകൂടുകയാണ്. ഇന്ത്യന്‍ നഗരങ്ങള്‍ ദിവസവും 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുവെന്നായിരുന്നു കഴിഞ്ഞവര്‍ഷം കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയത്. പഠനത്തിനായി തിരഞ്ഞെടുത്ത നഗരങ്ങളില്‍ കൊച്ചിയും ഉണ്ടായിരുന്നു. ദിവസവും 9.43 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൊച്ചി പുറന്തള്ളുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്നുപുറത്തുവന്നത്.
ഇത്തരുണത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സമ്പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. ശുചിത്വഭാരതത്തിന്റെ രണ്ടാംഘട്ടം എന്ന നിലയില്‍ 2022- ഓടെ പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം ഇല്ലാതാക്കുമെന്ന് 2019 അവസാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന നിയമം പ്രാബല്യത്തിലായത്. അന്നത്തെ മന്ത്രിസഭാ തീരുമാനം, വേണ്ടത്ര മുന്നൊരുക്കമോ ആലോചനയോ ഇല്ലാതെ ധൃതിപിടിച്ച് എടുത്തതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും അതിന്റെ സദുദ്ദേശ്യം മാനിച്ച് കേരളജനത പൊതുവെ സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 5ലെ ലോകപരിസ്ഥിതി ദിനത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് പ്ലാസ്റ്റിക് നിരോധനാര്‍ത്ഥം സംസ്ഥാനങ്ങള്‍ക്കു മാര്‍ഗരേഖയും നല്‍കിയിരുന്നു. അതായത്, നിയമം പൊടുന്നനെ അടിച്ചേല്‍പ്പിക്കുകയല്ല ചെയ്തത്. ഘട്ടംഘട്ടമായി ബോധവല്‍ക്കരണം നല്‍കിയും മുന്നൊരുക്കങ്ങള്‍ ക്കുള്ള സാവകാശം കൊടുത്തും മറ്റുമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം സമ്പൂര്‍ണ്ണമായി നടപ്പാക്കാന്‍ നിര്‍ബ്ബന്ധബുദ്ധിയോടെ ഇറങ്ങിയിരിക്കുന്നത്.
സ്‌ട്രോ, ചായക്കപ്പ്, സ്പൂണ്‍, പ്ലേറ്റ്, ട്രേ, കനംകുറഞ്ഞ തെര്‍മോക്കോള്‍, മിഠായിസ്റ്റിക്ക് തുടങ്ങിയവയൊന്നും ഉപയോഗത്തില്‍ ഉണ്ടാവരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. പക രം പേപ്പര്‍ ബാഗുകള്‍, കമുകിന്‍പാള കൊണ്ടുള്ള പ്ലേറ്റുകളും കപ്പുകളും, കൈത്തറി ഉല്‍പ്പന്നങ്ങള്‍, തുണിയിലും ചാക്കിലുമുള്ള ബാഗുകള്‍, ഗ്ലാസുകുപ്പികള്‍ തുടങ്ങിയവയൊക്കെ വിപണിയില്‍ സജീവമായിട്ടുണ്ട്. നിയമത്തിന്റെ പിന്‍ബലമുള്ളതുകൊണ്ടും ജനങ്ങള്‍ക്ക് ആവശ്യത്തിലേറെ ബോധവത്ക്കരണം ഇക്കാര്യത്തില്‍ കൊടുത്തിട്ടുള്ളതുകൊണ്ടും സര്‍ക്കാരിന് നിയമം കണ്ണുമടച്ചു നടപ്പാക്കാവുന്നതേയുള്ളൂ.
വിനോദസഞ്ചാര, ആരോഗ്യമേഖലകളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപയോഗിക്കുന്നതിനു പകരം ചില്ലു കുപ്പിയില്‍ വെള്ളം വിതരണം ചെയ്യണമെന്ന് 2018-ല്‍ നിര്‍ദ്ദേശിച്ചെങ്കിലും നാളിതുവരെ അതു നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തീരുമാനിച്ച ഭീമമായ പിഴയിടീല്‍ നയം പ്രാവര്‍ത്തികമാക്കാനാവാതെ നിയമം ഫയലില്‍ ഉറങ്ങുകയാണ്.
പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ അതെന്തായാലും അടിച്ചേല്‍പ്പിക്കല്‍ നയത്തിലൂടെയല്ലാതെ ജനങ്ങളെക്കൂടി സഹകരിപ്പിച്ചു സൗഹാര്‍ദ്ദപൂര്‍വ്വം നടപ്പാക്കാവുന്ന ജനാധിപത്യസംവിധാനക്രമത്തിലാണല്ലോ നാം ജീവിക്കുന്നത്. പ്ലാസ്റ്റിക് നിരോധന നിയമങ്ങള്‍ പ്രാബല്യത്തിലായിട്ടും അവ നടപ്പാക്കാന്‍ ഇച്ഛാശക്തിയില്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും ഉദാസീനതയുടെയും ചരിത്രാവലി കണ്ടു ജനം മടുത്തു.
ഒറ്റത്തവണ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് സാധനങ്ങളുടെ നിരോധനത്തിന്റെ കാര്യത്തില്‍ ഇനി പ്രചാരണമോ ബോധവല്‍ക്കരണമോ ആവശ്യമില്ല. സര്‍ക്കാര്‍, പ്രതിബദ്ധതയോടെ നിയമം നടപ്പാക്കുക മാത്രമേ ചെയ്യാനുള്ളൂ. ധീരമായ വെല്ലുവിളിയോടെ അതേറ്റെടുക്കുവാന്‍ ഭരണാധികാരികള്‍ പ്രതിജ്ഞാബദ്ധരാകണം. ഉചിതമായ നിയമനടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുക കൂടി ചെയ്താല്‍ പ്ലാസ്റ്റിക് വിമുക്തമായ ഒരന്തരീക്ഷം കരുപ്പിടിപ്പിക്കാനാവും.