അമേരിക്കയില്‍ വെടിവെപ്പ് സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കുപ്രകാരം ഈ വര്‍ഷം ഇതുവരെ യു.എസില്‍ 163 വെടിവെപ്പുകള്‍ നടന്നിട്ടുണ്ട്. കെന്റക്കി ലൂയിസ് വില്ലയില്‍ ഏപ്രില്‍ 14 ശനിയാഴ്ച രണ്ടുപേരും രണ്ടു ദിവസം കഴിഞ്ഞ് അഞ്ചുപേരും വെടിയേറ്റ് മരിച്ചു.
മദ്യവും സിഗരറ്റും വാങ്ങണമെങ്കില്‍ 21 വയസ്സ് തികയണമെന്നാണ് അമേരിക്കയിലെ നിയമം. എന്നാല്‍, തോക്കുവാങ്ങാന്‍ 18 വയസ്സായാല്‍ മതി! പൊതു ഇടങ്ങളില്‍ നടക്കുന്ന കൂട്ടവെടിവെപ്പില്‍ ലോകത്തുതന്നെ ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യമെന്ന ‘കുത്തക’ ആളോഹരി തോക്കുടമസ്ഥത ഏറ്റവും കൂടുതലുള്ള അമേരിക്കയ്ക്കുതന്നെയാണ്. ഓരോ നൂറുപേര്‍ക്കും 120 തോക്കുകള്‍! അടിക്കടിയുള്ള വെടിവയ്പില്‍ നിരന്തരം ആള്‍ക്കാര്‍ കൊല്ലപ്പെടുന്നതോടെ ഒരിക്കല്‍ കൂടി തോക്കിന്റെ ദുരുപയോഗം വാര്‍ത്തകളില്‍ നിറയുകയാണ്.
അമേരിക്കയിലെ സ്‌കൂളുകളിലും പൊതു ഇടങ്ങളിലും നടക്കുന്ന വെടിവയ്പുകളും മരണങ്ങളും ഇന്ന് വാര്‍ത്തയേ അല്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മള്‍ ചായ കുടിക്കുന്ന ലാഘവത്തോടെയാണ് അവിടെ തോക്കിന്റെ ദുരുപയോഗം എന്ന് പറഞ്ഞാലും തെറ്റില്ല. ഇതിനു കാരണമാകട്ടെ അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതിയും. ആയുധം കൈവശം വയ്ക്കാനും സ്വയം പ്രതിരോധിക്കാനും പൗരന്മാര്‍ക്ക് മൗലികാവകാശം നല്‍കുന്ന ഈ ഭേദഗതി 1791ല്‍ പാസ്സാക്കിയതാണ്. എന്നാല്‍ തോക്കു നിര്‍ബാധം മേടിക്കാനും കൈവശം വെയ്ക്കാനും അനുവദിക്കുന്ന ഈ ഭേദഗതി പല കാരണങ്ങള്‍കൊണ്ടും കാലഹരണപ്പെട്ടെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം ഇപ്പോഴും തോക്ക് കൈവശം വയ്ക്കാനുള്ള അവകാശത്തിനായി നിലകൊള്ളുന്നു! കാരണം മറ്റൊന്നുമല്ല -ഇരുപാര്‍ട്ടികളുടെയും ഫണ്ടില്‍ വലിയൊരു ഭാഗം വരുന്നത് തോക്ക് ഉടമകളുടെയും ആയുധ കമ്പനികളുടെയും സമ്മര്‍ദ്ദ ഗ്രൂപ്പായ നാഷണല്‍ റൈഫിള്‍സ് അസോസിയേഷനില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ബൈഡന്റെ ഡെമോക്രറ്റുകളും ട്രംപിന്റെ റിപ്പബ്ലിക്കുകളും തോക്ക് വിഷയത്തില്‍ ഒറ്റക്കെട്ടാണ്. സമൂഹത്തില്‍ തിന്മ നിലനില്‍ക്കുന്ന കാലത്തോളം ജനങ്ങള്‍ക്ക് ആയുധമെടുക്കേണ്ടിവരുമെന്നാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ട്രംപ് പറഞ്ഞത്. മുഖ്യധാരാ പാര്‍ട്ടികളെല്ലാം Gun Control Act അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പാസ്സാക്കുന്നതിനെതിരാണ്. കാരണം National Rifles Association എന്ന അതിശക്തമായ സമ്മര്‍ദ്ദ ഗ്രൂപ്പ് അരയും തലയും മുറുക്കി രംഗത്തുണ്ട്. തോക്ക് ”ഒരു മഹാമാരിയാണ്. അത് അവസാനിക്കണം”- അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അഭിപ്രായപ്പെട്ടിരികയാണ്. അമേരിക്കയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ വെടിവെപ്പ് സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ കടുത്ത നിയമങ്ങളുമായി ബൈഡന്‍ ഭരണകൂടം മുന്നോട്ടു വന്നിരിക്കയാണ്. അതേസമയം, യു.എസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക് കൈവശംവെക്കല്‍ നിയമവിധേയമാണെന്നിരിക്കെ ഇത് മറികടക്കുക ബൈഡന് എളുപ്പമാകില്ല. 80 ശതമാനം റിപ്പബ്ലിക്കന്മാരും 19 ശതമാനം ഡെമോക്രാറ്റുകളും തോക്ക് കൈവശാവകാശം നിയന്ത്രിക്കുന്നതിനെതിരാണ് എന്നിരിക്കെ അടുത്തകാലത്തൊന്നും ഈ ദിശയിലേക്ക് അമേരിക്കക്ക് ചുവടുവെക്കാനാകുമെന്നു തോന്നുന്നില്ല. സ്വന്തം രാജ്യത്തെ ഈ അതിക്രമങ്ങളെ അമേരിക്ക ഇപ്പോഴും ഭീകരപ്രവൃത്തിയെന്നു വിളിച്ചിട്ടില്ല, കൂട്ട വെടിവെപ്പ് എന്നേ പറയൂ. നാലോ അതില്‍ കൂടുതലോ ആളുകള്‍ കൊല്ലപ്പെടുന്നതിനെയാണ് അവര്‍ കൂട്ടവെടി എന്നു വിളിക്കുന്നത്.
കൂട്ടക്കുരുതിയുടെ നാള്‍വഴികള്‍
2023 ഏപ്രില്‍ 16-അലബാമ – നാല് മരണം
2023 ജനുവരി 22-ലോസ് ആഞ്ജലസ് – പത്ത് മരണം
2022 ജൂലായ് 4 ചിക്കാഗോ -ആറ് മരണം
2022 മെയ് 23 -ടെക്‌സാസ് -21 മരണം
2022 ഏപ്രില്‍ 13 -കാലിഫോര്‍ണിയ-എട്ട് മരണം
2021 ഡിസംബര്‍ 30- മിച്ചിഗന്‍ ഓക്‌സ്‌ഫെഡ് സ്‌കൂള്‍-3
2021 മെയ് 26 കാലിഫോര്‍ണിയ സാന്‍ബോസ് ട്രാന്‍സ്‌പോര്‍ട്ട്
അതോറിറ്റി കണ്‍ട്രോള്‍ സെന്റര്‍-9
2021 മെയ് 9-കോളറഡോ- പിറന്നാള്‍ ആഘോഷത്തിനിടെ -6
2021 ഏപ്രില്‍ 15- ഇന്ത്യാന – 9
2021 മാര്‍ച്ച് 22- – കോലോറഡ, ബോര്‍ഡര്‍ സൂപ്പര്‍മാര്‍ക്കറ്റ് -10
2019 ആഗസ്ത് 3- ടെക്‌സാസ്, എല്‍പസോ
വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് -23
2019 മാര്‍ച്ച് 17- വെര്‍ജിനിയ ബീച്ച് -13
2018 ഫെബ്രുവരി 14- ഫ്‌ലോറിഡ പര്‍ക്കലന്‍ഡ് ഡംഗ്ലസ്
ഹൈസ്‌കൂള്‍ -17
2018 മെയ് 18 ടെക്‌സാസ് സന്‍ഡ്ഫീ ഹൈസ്‌കൂള്‍ -12
2017- നവംബര്‍ 5-ടെക്‌സാസ് സദര്‍ലന്‍ഡ്
സ്പ്രിങ് ചര്‍ച്ച് – 27
2017 ഒക്‌ടോബര്‍ 1 -നവേഡ് ലാസ്‌വേഗസ് ഹോട്ടലില്‍
സംഗീതപരിപാടിയില്‍-61
2016 ജൂണ്‍ 12-ഫ്‌ലോറിഡ ഒര്‍ലാന്‍ഡേ-50 മരണം.
അമേരിക്കയിലെ വെള്ള വംശീയവാദികള്‍ക്ക് ഇനിയും ചോരക്കൊതി തീരുന്നില്ല. അവര്‍ക്ക് തോക്ക് കൊടുത്ത് കച്ചവടം പൊടിപൊടിക്കുകയാണ് തോക്കു വ്യവസായികള്‍. 2022 ല്‍ മാത്രം അമേരിക്കയില്‍ 647 കൂട്ട വെടിവെപ്പാണുണ്ടായത്. അമേരിക്കതന്നെ പുറത്തുവിടുന്ന കണക്കനുസരിച്ച് 1968നും 2017 നുമിടക്ക് അമേരിക്കയില്‍ തോക്കേന്തിയ ഭീകരര്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 15 ലക്ഷം വരും. 1775ലെ സ്വാതന്ത്ര്യസമരം മുതല്‍ എല്ലാ സംഘര്‍ഷങ്ങളിലുമായി കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തെയും കവച്ചുവെക്കുന്നതാണ് ഈ സംഖ്യ. 2020ല്‍ 45,222 പേര്‍ അമേരിക്കയില്‍ തോക്കിന്‍കുഴലിലൂടെ കൊല്ലപ്പെട്ടുവെന്ന് രോഗനിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മുന്നില്‍വെച്ച് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 54 ശതമാനം (24,292) ആത്മഹത്യയും 43 ശതമാനം (19,384) കൊലപാതകവുമായിരുന്നു. ബാക്കിയുള്ളവ മനഃപൂര്‍വ്വമല്ലാത്തതും (535) ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ളതും (611) അജ്ഞാത സാഹചര്യത്തിലുള്ളതും (400) ആണ്. അമേരിക്കയില്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളിലധികവും തോക്ക് ഉപയോഗിച്ചുള്ളതാണ്.
ലോകത്ത് തോക്ക് കൈവശംവെക്കുന്നത് പൗരന്മാര്‍ക്ക് ഭരണഘടനാവകാശമായി നിശ്ചയിച്ച മൂന്നു രാജ്യങ്ങളില്‍ മുമ്പനാണ് അമേരിക്ക (മെക്‌സിക്കോയും ഗ്വാട്ടമാലയുമാണ് ഇതരര്‍). എഴുപതുകള്‍ക്കുശേഷം അമേരിക്കയില്‍ തോക്കിന്മുനയില്‍ ജീവിതം പാഴായവരുടെ എണ്ണം 45000 കടന്നതിന്റെ പിറ്റേവര്‍ഷം തോക്ക് നിര്‍മ്മാണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായി. മദ്യം, പുകയില എന്നീ ലഹരിവസ്തുക്കള്‍ക്കൊപ്പം തോക്കും സ്‌ഫോടകസാമഗ്രികളും കൂടി ഉള്‍പ്പെടുത്തിയാണ് അമേരിക്ക അവ നിയന്ത്രിക്കാനുള്ള വകുപ്പുതന്നെ കൊണ്ടുനടത്തുന്നത്.വംശീയത, മയക്കുമരുന്ന് ഇവയൊക്കെയാണ് കൂട്ടക്കൊലയ്ക്ക് പ്രധാന കാരണങ്ങള്‍. യു.എസില്‍ ജനസംഖ്യയെക്കാള്‍ ബഹുദൂരം മുന്നിലാണ് ജനത്തിന്റെ കൈകളിലെ തോക്കുകള്‍. 2018ലെ കണക്കുപ്രകാരം 33 കോടി ജനങ്ങള്‍ക്ക് 40 കോടി തോക്കുകള്‍. ഒരു പതിറ്റാണ്ടിലേറെയായി റൈഫിളുകളേക്കാള്‍ ആളുകള്‍ക്കിഷ്ടം യന്ത്രവത്കൃത ഹാന്‍ഡ് ഗണ്ണുകളാണ്. കോവിഡ് കാലത്ത് ജനം വീട്ടിലിരുന്നപ്പോഴും തോക്കുവില്‍പ്പന റെക്കോഡുകള്‍ ഭേദിച്ചു. 2000ത്തില്‍ 39 ലക്ഷം തോക്ക് വില്‍പന നടന്നിടത്ത് 2020ലെത്തിയപ്പോള്‍ അത് 1.13 കോടിയായി. അതേ വേഗത്തിലാണ് തോക്കുകള്‍ വരുത്തുന്ന മരണത്തിലുമുണ്ടായ വര്‍ദ്ധന. 2020ല്‍ സ്വയം വെടിയുതിര്‍ത്തോ അശ്രദ്ധമായി വെടി പൊട്ടിയോ കൊല്ലപ്പെട്ടത് 1,500ലേറെ പേരാണ്. 2020 ല്‍ നടന്ന കൊലപാതകങ്ങളില്‍ 79 ശതമാനവും ആത്മഹത്യകളില്‍ 53 ശതമാനവും വെടിവെപ്പിനെ തുടര്‍ന്നാണ്.
തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന പോലും നടത്താന്‍ നിയമങ്ങളില്ല. സ്‌കൂള്‍ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്ത ടെക്‌സസില്‍ മാത്രം 10 ലക്ഷത്തിലേറെ പേരുടെ വശം തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവിടെ കൈയില്‍ തോക്കുമായി നടക്കാന്‍ ലൈസന്‍സ് വേണമെന്ന നിയമം 2021ല്‍ എടുത്തുകളഞ്ഞിരുന്നു. 21 വയസ്സ് തികയണമെന്നതു മാത്രമാണ് ആവശ്യം. അതേസമയം, അമേരിക്കന്‍ ജനതയില്‍ 53 ശതമാനം ശക്തമായ നിയന്ത്രണ നിയമം വേണമെന്നു വാദിക്കുന്നവരാണ്. ബാല്യത്തിലും കൗമാരത്തിലും അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും അരികുവത്കരണവും, റാഡിക്കലൈസേഷനും വന്യമായ പ്രതികാര ചിന്തയിലേക്ക് ചെറുപ്പക്കാരെ കൊണ്ടെത്തിക്കുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കൗമാരക്കാരില്‍ നല്ലൊരു വിഭാഗം കില്ലര്‍ ഗെയിമുകളില്‍ തലപൂഴ്ത്തുന്നവരുമാണ്. കൊലവിളിച്ചും അപരനെ കൊന്നും സ്വയം കൊന്നും അവര്‍ വെര്‍ച്വല്‍ ലോകത്ത് ഹിംസരസം ആസ്വദിക്കുന്നു. അതിനിടയിലേക്ക് കളിപ്പാട്ടം പോലെ തോക്കുകള്‍ കൂടിക്കടന്നുവരുന്നതോടെ കളി മാറുന്നു. ഹിസ്പാനിക്‌സ്, ആഫ്രോ – ഏഷ്യന്‍ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അമേരിയിലിപ്പോള്‍ അഭൂതപൂര്‍വമായ ജനപിന്തുണയുണ്ട്. ഇതും അടിക്കടിയുണ്ടാകുന്ന വെടിവയ്പ്പുകള്‍ക്കു പ്രധാന കാരണമാണ്.
യുഎസിലെ ആയുധലോബിക്കെതിരെ നിലകൊള്ളണമെന്ന് ജനങ്ങളോട് പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നുണ്ടെങ്കിലും അതിന്റെ ആത്മാര്‍ത്ഥയില്‍ സംശയങ്ങളുണ്ട്. ടെക്‌സാസിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ വൈകാരികമായായിരുന്നു ബൈഡന്റെ പ്രതികരണം. ഇനിയൊരിക്കലും ആ മാതാപിതാക്കള്‍ക്ക് മക്കളെ കാണാനാകില്ല, ഒരുമിച്ച് കളിക്കാനാകില്ല. അവര്‍ക്കുവേണ്ടി രാജ്യം മുഴുവന്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ് എന്നൊക്കെ പറഞ്ഞെങ്കിലും തോക്ക് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും യഥേഷ്ടം മേടിക്കാന്‍ പറ്റുന്ന സാഹചര്യം ഒഴിവാക്കാന്‍ ബൈഡന്‍ വിചാരിച്ചാലും നടക്കില്ല. തോക്കുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫലപ്രദമായ നിയമങ്ങള്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തണം എന്ന് പറഞ്ഞ് ഒഴിയുകയാണ് ബൈഡന്‍. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് തോക്കുലോബിക്കെതിരെ പ്രതികരിക്കുകയെന്നും ബൈഡന്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ തോക്ക് വില്‍പ്പന നിയന്ത്രിക്കുന്ന ബില്‍ പാസ്സാക്കുന്നതിന് മതിയായ അംഗബലം ബൈഡന്റെ പാര്‍ട്ടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇല്ല. അനിയന്ത്രിതമായ തോക്ക് ഉപയോഗം അമേരിക്കയിലാകെ ഭീതിയും അരക്ഷിതബോധവും സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. വീണ്ടും വീണ്ടുമുള്ള വെടിവെയ്പ്പില്‍ നടുങ്ങിത്തരിച്ചിരിക്കുകയാണ് അമേരിക്ക. ചുരുക്കത്തില്‍ ‘ദുഷ്ടനായ ഒരു തോക്കുധാരിയെ നിലക്കുനിര്‍ത്താന്‍ നല്ലവനായ തന്റെ കൈയിലും വേണം ഒരു തോക്ക്’ എന്ന രീതിയില്‍ സാധാരണ അമേരിക്കക്കാരന്‍ ചിന്തിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങളിപ്പോള്‍.