സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമൊക്കെ കൊടിയില്‍ മാത്രമാണെന്ന് എസ്എഫ്‌ഐ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ജനാധിപത്യ രീതിയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടയാളുടെ പേര് മാറ്റി, എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയുടെ പേര് വന്നത് പിശകല്ല വന്‍ഗൂഢാലോചനയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. കേരളത്തിലെ കലാലയ തിരഞ്ഞെടുപ്പുകള്‍, ലിങ്‌ദോ കമ്മീഷന്‍ നിയമപ്രകാരമാണ് നടക്കുന്നത്. സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളില്‍ നിന്ന് യുയുസിമാരെ തിരഞ്ഞെടുക്കും. അവരാണ് സര്‍വകലാശാലാ യൂണിയന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. യൂണിയനുകള്‍ക്ക് പ്രവര്‍ത്തന ഫണ്ടുകളുമുണ്ട്. കേരള സര്‍വകലാശാലയുടെ യൂണിയന്‍ ഫണ്ട് 50 ലക്ഷത്തിന് മുകളിലാണ്. യൂണിയന്‍ ഭാരവാഹിയായി മത്സരിക്കുന്നതിന് പ്രായപരിധിയുണ്ട്. 23 കഴിഞ്ഞവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. അവിടെയാണ് സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റിലേക്ക് പ്രായപരിധി പിന്നിട്ടൊരാളെ എല്ലാ മാനദണ്ഡവും അട്ടിമറിച്ച് കോളേജ് പ്രിന്‍സിപ്പാള്‍, തിരുകിക്കയറ്റിയത്. കാട്ടാക്കട എസ്.എഫ്.ഐ ഏരിയാസെക്രട്ടറി എ.വിശാഖിനെയാണ് ഇങ്ങനെ തിരുകിക്കയറ്റിയത്. ജനാധിപത്യം നാമമാത്രമായി അവശേഷിക്കുന്ന ക്യാമ്പസാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളില്‍ ഡിസംബര്‍ 5 ന് നടന്ന തിരഞ്ഞെടുപ്പില്‍ അനഘ.എസ് യുയുസിയായി തിരഞ്ഞെടുക്കപ്പെടുന്നു. റിട്ടേണിങ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ ലിസ്റ്റില്‍ അനഘയുടെ പേരിന്റെ സ്ഥാനത്ത് വിശാഖിന്റെ പേര് തിരുകിക്കയറ്റുന്നു. വിജയിച്ച പെണ്‍കുട്ടി സ്വമേധയാ രാജി സന്നദ്ധത അറിയിച്ചതിനാലാണ് ഇത്തരമൊരു നടപടി എന്നതാണ് പ്രിന്‍സിപ്പാളിന്റെ ഭാഷ്യം. അങ്ങനെയാണെങ്കില്‍ പോലും ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിര്‍ദ്ദേശിക്കാനുള്ള അധികാരം പ്രിന്‍സിപ്പാളിന് ഇല്ല. ഏരിയ സെക്രട്ടറിയെ വിജയിപ്പിച്ചു യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആക്കുവാനുള്ള എസ്.എഫ്.ഐയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍വ്വകലാശാല ചട്ടങ്ങളൊക്കെ കാറ്റില്‍ പറത്തിയ പ്രിന്‍സിപ്പാളിന്റേത് നീതീകരിക്കാനാകാത്ത കുറ്റമാണ്. മേലാളന്മാരുടെ ഒത്താശയോടു കൂടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുക എന്ന എസ്എഫ്‌ഐയുടെ സ്ഥിരം ശൈലിയുടെ അവസാന ഉദാഹരണമാണ് കാട്ടാക്കടയിലേത്. സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളുടെ സുതാര്യതയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. എളുപ്പം പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ആള്‍മാറാട്ടത്തിന് ധൈര്യം കിട്ടിയത് ആരുടെ പിന്‍ബലത്തിലാണ്..? ജനാധിപത്യത്തിന്റെ ഉന്നത മാതൃകകള്‍ പരിചയപ്പെടാനും സ്വായത്തമാക്കാനുമാണ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ എന്നിരിക്കെ എസ്എഫ്‌ഐയുടെ തനതായ ശൈലിഅഥവാ ഏകാധിപത്യ ശൈലിയാണ് പുറത്തുവന്നത്.
ഇത്രയും വഞ്ചനാപരമായ ഒരു സംഭവം നടന്നിട്ട് ഇതിനുമേല്‍ എന്ത് കാര്യക്ഷമമായ നടപടി സ്വീകരിച്ചു എന്നുള്ളതാണ് സമൂഹം ചിന്തിക്കേണ്ട വിഷയം. എസ്എഫ്‌ഐയുടെ ചുമതലകളില്‍ നിന്നും കുറ്റക്കാരനെ പുറത്താക്കി എന്നതില്‍ മാത്രം ഒതുക്കേണ്ടതാണോ ഈ വിഷയം. എസ്എഫ്‌ഐ എന്ന ആഭാസ സംഘടന എന്ത് ചെയ്തു എന്നത് പൊതുജനത്തിന് അറിയേണ്ട കാര്യമുണ്ടോ? ഇത് എഴുതുന്നതുവരെ ആള്‍മാറാട്ടം നടത്തിയതിനോ വ്യാജരേഖ ചമച്ചതിനോ ഒരു കേസ് എടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. പൊതുസമൂഹത്തിന് മുന്നില്‍ ഉന്നത വിദ്യാഭ്യസമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയേണ്ട വിഷയമാണിത്. ഉന്നത വിദ്യാഭ്യാസ മേഖല കെടുകാര്യസ്ഥതയുടെ കൂടാരമായി മാറിയതിന്റെ മകുടോദാഹരണമാണ് ഇവരുടെ മൗനം. ഈ കോളേജ് ഉള്‍പ്പെടെ സംസ്ഥാനത്തെ 66 കോളേജുകളില്‍ പ്രിന്‍സിപ്പാള്‍മാര്‍ ഇല്ല. 8 സര്‍വകലാശാലകളില്‍ വിസിമാരില്ല. ഇല്ല എന്ന് പറയുന്നതിനേക്കാള്‍ ആ സ്ഥാനത്തിന് പറ്റിയ പാര്‍ട്ടി അടിമകളെ കിട്ടിയിട്ടില്ല എന്നു പറയുന്നതാകും ശരി.
സര്‍വ്വകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് മാസം 3 നാണ് വോട്ടര്‍ പട്ടിക പുറത്തുവന്നത്. 13ന് പ്രിന്‍സിപ്പാള്‍ പിശക് പറ്റിയെന്ന് പറഞ്ഞ് സര്‍വകലാശാലക്ക് കത്ത് നല്‍കുന്നു. 17 ന് മാധ്യമങ്ങളില്‍ വര്‍ത്ത വരുന്നു. ആ ഘട്ടത്തില്‍ മാത്രമാണ് എസ്എഫ്‌ഐ ഈ വിഷയം അറിയുന്നത് എന്ന പച്ചനുണ, ഏതെങ്കിലും മലയാളിക്ക് ദഹിക്കുന്നതാണോ..? ഓരോ തിരഞ്ഞെടുപ്പിനും അതിന് നിശ്ചയിക്കപ്പെട്ട സബ്കമ്മിറ്റി വോട്ടര്‍ പട്ടിക അതീവ ജാഗ്രതയോടെ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്താറുണ്ട്. അവര്‍ ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് കാപട്യമാണ്. അതൊക്കെ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ട് മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തപ്പോഴാണ് എസ്എഫ്‌ഐ കൈ കഴുകി തടിതപ്പാന്‍ ശ്രമിക്കുന്നത്. കാട്ടാക്കട കോളേജിലെ താത്കാലിക പ്രിന്‍സിപ്പാളായ ജി.ജെ. ഷൈജു കോണ്‍ഗ്രസ് അദ്ധ്യാപക സംഘടനയായ കെപിസിടിഎയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. സെനറ്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും. അങ്ങനെയൊരാള്‍ എസ്എഫ്‌ഐയുടെ ഇംഗിതത്തിന് കുടപിടിച്ചെങ്കില്‍ അതിനുപിന്നിലുള്ള താത്പര്യമെന്തെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ അഥവാ അന്വേഷണം നടന്നാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം, തിരുവനന്തപുരം മേയര്‍ സഖാക്കളെ തിരുകിക്കയറ്റാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് എഴുതിയ കത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. യുവാക്കള്‍ സ്വപ്‌നം കാണുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റില്‍, അത്യാധുനിക രീതിയില്‍ നിര്‍മ്മിത ബുദ്ധി വരുന്നതിനും മുന്‍പേ എസ്എഫ്‌ഐ നേതാക്കള്‍ റാങ്ക് നേടിയതെങ്ങനെയാണെന്ന് കേരളസമൂഹം കണ്ടതാണ്. സര്‍വകലാശാല ഉത്തരക്കടലസുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ സംഭവവും നമുക്ക് മുന്നിലുണ്ട്. അതിനൊടൊപ്പം എസ്എഫ്‌ഐയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി ഇത്.
താന്‍ മല്‍സരിക്കാത്തൊരു തിരഞ്ഞെടുപ്പില്‍ തന്റെ പേര് യൂണിവേഴ്‌സിറ്റി യുണിയന്‍ കൗണ്‍സിലറായി യൂണിവേഴ്‌സിറ്റിക്ക് കൈമാറി എന്നറിഞ്ഞിട്ടും അദ്ദേഹത്തിന് അതില്‍ പങ്കുണ്ടോയെന്ന് എസ്എഫ്‌ഐക്ക് സംശയമാണത്രെ. മാത്രവുമല്ല എസ്എഫ്‌ഐക്ക് അതില്‍ പങ്കില്ലെന്നും അവകാശപ്പെടുന്നു. സംഘടനയിലെ നേതാവിന് വേണ്ടി ക്യാമ്പസില്‍ ആള്‍മാറാട്ടം വരെ നടന്നു; ലക്ഷ്യം സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തിലേക്ക് നേതാവിനെ എത്തിക്കുക എന്നതായിരുന്നു. ഇതിന് വേണ്ടി ആസൂത്രിത അട്ടിമറി തന്നെയാണ് നടന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും എന്ന് പറയാതെ പറഞ്ഞ് വെക്കുകയാണ് അ ടുത്തിടെ നടന്ന ഓരോ സംഭവങ്ങളും. കമ്മ്യൂണിസത്തിന് വേണ്ടിയാണെങ്കില്‍ ഏത് കൊള്ളരുതായ്മയും വാഴ്ത്തപ്പെടും എന്നതാണ് ജനാധിപത്യത്തിന് തുരങ്കം വെക്കുന്നവര്‍ നമ്മെ പഠിപ്പിക്കുന്ന പാഠം.
(എ.ബി.വി.പി. സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)