ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയില്‍ പഞ്ചാബിന് സവിശേഷമായ സ്ഥാനമാണുള്ളത്. ഭാരതമെന്ന പേരിനോടൊപ്പം രാജ്യസ്‌നേഹത്തെ പ്രോജ്ജ്വലിപ്പിക്കുന്ന ഒരു വികാരമാണ് പഞ്ചാബ്. എന്നും ഭാരതത്തിന്റെ അഭിമാനമാണ് പഞ്ചാബ്. ജനഗണമനയില്‍ ഭൂപ്രദേശങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ആദ്യം വരുന്ന പേര് പഞ്ചാബിന്റേതാണ്. നമ്മുടെ ദേശീയ ജീവിതത്തെ സംബന്ധിച്ച് എല്ലാ നിലയ്ക്കും പഞ്ചാബിന് അതിന്റേതായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഇന്ത്യയുടെ സായുധസേനയിലെ പട്ടാളക്കാരെ എടുത്താല്‍ ഗണ്യമായ വിഭാഗം പഞ്ചാബികളായിരിക്കും. നമ്മുടെ സൈന്യത്തിന്റെ ചിത്രം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരിക താടിയും തലപ്പാവുമണിഞ്ഞ പഞ്ചാബി പട്ടാളക്കാരന്റെ ചിത്രമാണ്. രാജ്യത്തിന് വേണ്ടി വീരബലിദാനം ചെയ്തവരുടെ പട്ടികയിലും പഞ്ചാബികള്‍ മുന്നില്‍ തന്നെ.
കാര്‍ഷിക സമൃദ്ധിയിലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പഞ്ചാബ് മുന്നിലാണ്. നമ്മുടെ നെല്ലറയും ഗോതമ്പുപാടവും പഞ്ചാബ് തന്നെ. പഞ്ചാബിയുടെ തിരിച്ചറിവ് തന്നെ കര്‍ഷകനെന്നതാണ്. നീണ്ട നിരയായി കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍ സാഹിത്യത്തിലെയും ചരിത്രത്തിലെയും പേജുകളില്‍ നിറയുമ്പോള്‍ തന്നെ നമ്മുടെ വയറ് നിറയ്ക്കാന്‍ കൃഷിഭൂമിയില്‍ മല്ലിടുന്ന പഞ്ചാബി കര്‍ഷകനെ നമുക്ക് നേരിട്ട് കാണാം. പഞ്ചാബികളുടെ സംസ്‌കാരം, ആതിഥ്യമര്യാദ, ഊഷ്മളത ഒക്കെ ആര്‍ക്കും അവഗണിക്കാനാവാത്തതാണ്.
എന്നാല്‍ പഞ്ചാബിന്റെ ഇന്നത്തെ അവസ്ഥ നമ്മെ ആശങ്കാകുലരാക്കുന്നതാണ്. നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സമീപകാലത്തായി എല്ലാ മേഖലകളിലും കാര്യമായ വളര്‍ച്ചയാണ് നേടിയത്. അത് കാര്‍ഷിക രംഗത്തായാലും വ്യാവസായിക രംഗത്തായാലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലായാലും അത് വളരെ പ്രകടമാണ്. എന്നാല്‍ പഞ്ചാബോ? മുമ്പ് വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ കുതിച്ചുചാട്ടം നടത്തിയ പഞ്ചാബ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഏതാണ്ട് വളര്‍ച്ച മുരടിച്ച നിലയിലാണ്. തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയെ എടുത്തുനോക്കൂ. പഞ്ചാബിന്റെ മാത്രം അഭിമാനമായിരുന്നു ഒട്ടേറെ വ്യവസായങ്ങള്‍, അവ ലോക വിപണിവരെ കീഴടക്കിയാതായിരുന്നു. എന്നാലവയെല്ലാം ഇന്ന് ഹരിയാനയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. തൊണ്ണൂറുകളുടെ ആദ്യത്തില്‍ പഞ്ചാബായിരുന്നു ഇന്ത്യയിലെ ധനിക സംസ്ഥാനം. പ്രതീശീര്‍ഷ വരുമാനത്തില്‍ അത് മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കും മാത്രം പിറകിലായിരുന്നു. എന്നാല്‍ ഇന്നത് പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു.
ഒരു കാലത്ത് പഞ്ചാബില്‍ നീണ്ട അസ്വാരസ്യങ്ങള്‍ ഉണ്ടായതാണ്. ദീര്‍ഘ കാലത്തെ വലിയ മുറിവുകള്‍ക്ക് ശേഷം അതുണങ്ങിക്കഴിഞ്ഞിരുന്നു. എന്നാലിന്ന് അവിടെ ഖാലിസ്ഥാനി നീക്കങ്ങള്‍് വീണ്ടും ഉരുണ്ടുകൂടുകയാണ്. അമൃതപാല്‍ സിംഗ് സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാന്‍ കഴിയില്ല. വിദേശത്ത് ആസൂത്രണം ചെയ്ത് രാജ്യാതിര്‍ത്തിക്കകത്തും പുറത്തും ഓപ്പറേറ്റ് ചെയ്യുന്ന വലിയ ഒരു നീക്കമാണിത്. അമൃതപാല്‍ സംഭവം നടക്കുന്ന സമയം മുഴുവന്‍ ഈ ലേഖകന്‍ പഞ്ചാബിലുണ്ടായിരുന്നു. സിഖുകാരും ഹിന്ദുക്കളുമായ നിരവധി പേരുമായി സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. പലരും അക്രമസംഭവങ്ങളെയും വരാന്‍ പോകുന്ന അക്രമസാദ്ധ്യതകളെക്കുറിച്ചോര്‍ത്തും ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ പലര്‍ക്കും അമൃതപാലിനോട് അത്ര കടുത്ത എതിര്‍പ്പില്ലതാനും. സിഖ് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയും പിന്തുണ ഇല്ലെങ്കിലും നല്ലൊരു വിഭാഗം സിഖുകാരുടെ മാനസികാനുഭാവം നേടിയെടുക്കാന്‍ അമൃതപാലിന് കഴിഞ്ഞോ എന്നതാണ് സംശയം. അമൃതപാല്‍ പിടിക്കപ്പെട്ടുവെങ്കിലും അയാള്‍ ഉയര്‍ത്തിവിട്ട അസ്വസ്ഥതകള്‍ പഞ്ചാബിന്റെ അന്തരീക്ഷത്തില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്. ഏതാനും ദിവസം മുന്‍പ് സു വര്‍ണ ക്ഷേത്രത്തിന് സമീപം ഒന്നിലേറെ തവണ സ്‌ഫോടനങ്ങളുണ്ടായി.
ഇപ്പോള്‍ പഞ്ചാബിയുടെ ഏറ്റവും വലിയ ആശങ്ക വളര്‍ന്നുവരുന്ന മയക്കുമരുന്ന് വിപത്തിനെക്കുറിച്ചാണ്. തൊണ്ണൂറുകള്‍ മുതല്‍ നമ്മളിതിനെക്കുറിച്ച് കേള്‍ക്കുകയാണ്. എന്നാല്‍ അകാലിദള്‍ ഭരിച്ചപ്പോഴും അമരീന്ദര്‍ സിംഗ് ഭരിച്ചപ്പോഴും ചാണി ഭരിച്ചപ്പോഴും ഇപ്പോള്‍ ഭഗവത് സിംഗ്മാന്‍ ഭരിക്കുമ്പോഴും മയക്കുമരുന്നു വ്യാപനത്തെ തടയാന്‍ കാര്യമായി നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ് പ്രശ്‌നം. പ്രശ്‌നം പരിഹരിക്കാനോ പുരോഗതിയിലേക്ക് നയിക്കാനോ കഴിഞ്ഞില്ല എന്നു മാത്രമല്ല അത് കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ഭരണത്തിലിരിക്കുന്നവര്‍ക്ക് ഈ ശൃംഖല തടയാന്‍ പോയിട്ട് കണ്ടുപിടിക്കാന്‍ പോലും കഴിയുന്നില്ല.
പഞ്ചാബ് സര്‍ക്കാരിനേക്കാള്‍ ഇന്ന് പഞ്ചാബില്‍ നിയന്ത്രണം മയക്കുമരുന്ന് മാഫിയയ്ക്കാണ്. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മയക്കുമരുന്നു മാഫിയയാണോ ഭരണത്തിലിരിക്കുന്നവരെ നിയന്ത്രിക്കുന്നത് എന്ന് പോലും സംശയം തോന്നാം. എന്തായാലും അനുഭവിക്കുന്നത് പഞ്ചാബിലെ ജനതയാണ്. ഇരയാവുന്നത് പഞ്ചാബി യുവാക്കളും.
ഇപ്പോള്‍ പഞ്ചാബിലെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും മുന്നിലുള്ളത് എങ്ങനെയെങ്കിലും ഐ.ഇ. എല്‍.ടി.എസ് തുടങ്ങിയ പ്രവേശന കടമ്പകള്‍ കടന്ന് യുകെ യിലേക്കോ കാനഡയിലേക്കോ ആസ്‌ട്രേലിയയിലേക്കോ കടക്കുക എന്നതാണ്. പഞ്ചാബിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലാത്തതുകാരണം കഴിവുള്ളവരും വിദ്യാസമ്പന്നരുമായ യുവാക്കള്‍ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ പഞ്ചാബിലെ ഓരോ കുടുംബത്തില്‍ നിന്നും ഒരാള്‍ എന്ന കണക്കെയോ അവരുടെ ബന്ധുക്കളോ വിദേശത്തുകാണും. ഇത് സംസ്ഥാന സാമ്പത്തിക സ്ഥിതിയുടെ ശോച്യാവസ്ഥ കൊണ്ടും സര്‍ക്കാരിന് ഒന്നും നല്‍കാന്‍ കഴിയാത്തതുകൊണ്ടും വികസന മുരടിപ്പുകൊണ്ടും അതുവഴി അവസരമില്ലായ്മ കൊണ്ടും ഉണ്ടായതാണ്.
രാജ്യത്തിന്റെ വലിയ വ്യവസായങ്ങള്‍ പലതും പഞ്ചാബില്‍ തഴച്ചു വളര്‍ന്നവയാണ്. പലതിന്റെയും മാനേജ്‌മെന്റ് തലത്തിലെ ഉന്നതര്‍ പഞ്ചാബികളാണ്. എന്നിട്ടും ഈ വ്യവസായങ്ങള്‍ ഹരിയാന പോലുളള സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടപ്പെടുകയാണ്. മുമ്പ് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നഗരങ്ങളായിരുന്നു ലുധിയാന, അമൃതസര്‍, ജലന്ധര്‍ തുടങ്ങിയവ. ഈ നഗരങ്ങളെല്ലാം വളര്‍ച്ച മുരടിച്ച പോലെയായി. പഞ്ചാബിലെ സംരംഭകര്‍ ഇവിടെ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാഗ്രഹിക്കുന്നില്ല മറിച്ച് അവര്‍ ഹരിയാനയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോവുകയാണ്.
പഞ്ചാബിനെക്കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അത് നമ്മുടെ അതിര്‍ത്തി സംസ്ഥാനമാണ്. വീരന്മാരുടെ നാടാണ്. എന്നാല്‍ ഇന്ന് അവിടം കലുഷിതമാണ്. മയക്കുമരുന്നിനടിമയായ സമൂഹത്തെയും സംവിധാനത്തെയും മോചിപ്പിക്കേണ്ടിയിരിക്കുന്നു. വിദേശ ഹസ്തങ്ങള്‍ക്ക് ഇവിടെ കുഴപ്പമുണ്ടാക്കാന്‍ കഴിയില്ല എന്ന ധാരണ ഉണ്ടാക്കണമെങ്കില്‍ വന്‍തോതിലുള്ള വികസനവും വളര്‍ച്ചയും ആവശ്യമാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താന്‍ കഴിയണമെങ്കില്‍ ഐക്യദാര്‍ഢ്യത്തിന്റെ സന്ദേശം അവരിലെത്തിക്കാന്‍ കഴിയണം. വൈകി ഉണ്ടാകുന്ന പരിഹാരങ്ങള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനേ ഉതകൂ. നാം കണ്ണുതുറക്കേണ്ടിയിരിക്കുന്നു. കണ്ണുതുറന്നാല്‍ മാത്രം പോരാ മനസ്സും തുറക്കണം. ക്രിയാത്മകമായി, കക്ഷി രാഷ്ട്രീയ ഭേദമന്യേ പഞ്ചാബിനായി ഒന്നിക്കണം. പഞ്ചാബ് ഒരു പ്രശ്‌ന സംസ്ഥാനമാകരുത്. അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇച്ഛാശക്തിയും കര്‍മ്മപദ്ധതിയുമാണ് ഇപ്പോള്‍ വേണ്ടത്.