ഗുജറാത്തിലെ വികസനത്തിന്റെ പ്രത്യേകതകളും സദ്ഭരണവും പഠിക്കാന്‍ വേണ്ടിയുള്ള സംഘത്തിന്റെ ഭാഗമായി ഒരാഴ്ച ഗുജറാത്തിന്റെ വികസനവും ഭരണനേട്ടങ്ങളും കണ്ടു, അറിഞ്ഞു. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു യാത്ര. മുഖ്യമന്ത്രി മുതല്‍ താഴേക്കിടയിലുള്ള ഏറ്റവും സാധാരണക്കാരായ ജനങ്ങളോട് വരെ സംവദിച്ചു. മാലിന്യസംസ്‌കരണം മുതല്‍ ഗുജറാത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്ഥാപനങ്ങള്‍ വരെ നേരിട്ടു കണ്ടു. ചുമതലക്കാരോട് സംസാരിച്ചു. ആരെയെങ്കിലും പുകഴ്ത്താനോ ഇകഴ്ത്താനോ അല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണനയും ഇല്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കണ്ട സത്യങ്ങള്‍ പറയാതിരിക്കാനാവില്ല. അത് തീര്‍ച്ചയായും കേരളത്തെ നന്നാക്കാനാണ്, മെച്ചപ്പെടുത്താനാണ്. ഒരുകാര്യം സത്യമാണ്, ഗുജറാത്ത് കുതിക്കുകയാണ്, വികസനത്തിന്റെയും വിഭവശേഷിയുടെയും അഴിമതിയില്ലാത്ത സദ്ഭരണത്തിന്റെയും സുതാര്യതയുടെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍. കേരളമോ ഈ പറഞ്ഞ എല്ലാ കാര്യങ്ങളിലും കിതക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുള്ള കേരളത്തിന് എന്തുപറ്റി എന്ന കാര്യത്തില്‍ ഇനിയെങ്കിലും രാഷ്ട്രീയത്തിന് അതീതമായി, വസ്തുനിഷ്ഠമായി, സമയബന്ധിതമായി ഒരു പുന രവലോകനം അനിവാര്യമാണ്. പദ്ധതികളും വ്യവസായങ്ങളും കൃഷിയും മനുഷ്യന്റെ ജീവിതസാഹചര്യങ്ങളും എല്ലാം ഈ അനിവാര്യമായ വിലയിരുത്തലിന് വിധേയമായാല്‍ മാത്രമേ വരുംതലമുറയ്ക്ക്, മലയാളി എന്ന വിലാസത്തില്‍ കേരളത്തില്‍ താമസിക്കാനാകൂ. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എട്ട് ശതമാനം ഗുജറാത്തില്‍ നിന്നാണ്. ഇന്ത്യയിലെ മൊത്തം ഫാക്ടറികളുടെ 10 ശതമാനം ഗുജറാത്തില്‍. ഇന്ത്യയിലെ മൊത്തം വ്യാവസായിക ഉത്പാദനത്തിന്റെ 19 ശതമാനം ഗുജറാത്തില്‍ നിന്ന്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 20 ശതമാനം ഗുജറാത്തില്‍ നിന്ന്. ഇന്ത്യയിലെ മൊത്തം മരുന്നു കയറ്റുമതിയുടെ 28 ശതമാനം ഗുജറാത്തില്‍. ഇന്ത്യയിലെ തുറമുഖങ്ങളില്‍ നിന്നുകൂടിയുള്ള മൊത്തം ചരക്കിടപാടിന്റെ 40 ശതമാനവും ഗുജറാത്തില്‍. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം 6.73 ദശലക്ഷം ഡോളര്‍. ഇന്ത്യയിലെ മൊത്തം ഭൂപ്രദേശത്തിന്റെ ഏതാണ്ട് 1.18 ശതമാനം വരുന്ന കേരളത്തിലാണ് ജനസംഖ്യയുടെ 2.76 ശതമാനത്തിലേറെ ഉള്ളത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 4.1 ശതമാനം മാത്രമാണ് കേരളത്തിന്റെതായി ഉള്ളത്. അതാകട്ടെ പ്രതിവര്‍ഷം കേരളത്തില്‍ എത്തുന്ന 1,48,000 കോടി രൂപയുടെ വിദേശനാണ്യമാണ്. ഇത് ഇവിടെ നിന്ന് വിദേശത്തു പോയി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ വിയര്‍പ്പിന്റെ വിലയാണ്. ഏതാണ്ട് 24 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയില്‍ മലയാളികളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കുള്ള നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 3.9 ശതമാനമുള്ള കേരളത്തിനൊപ്പം 4.1 ശതമാനമുള്ള ജമ്മുകാശ്മീരും 4.2 ശതമാനമുള്ള ഝാര്‍ഖണ്ഡുമാണുള്ളത്. അതേസമയം, 2012 മുതല്‍ 2021 വരെ വികസനത്തിന്റെയും വളര്‍ച്ചയുടെയും കാര്യത്തില്‍ ഗുജറാത്ത് ഒന്നാംസ്ഥാനത്ത് കുതിക്കുകയാണെന്ന് ബിസിനസ്സ് ടുഡേ രേഖപ്പെടുത്തുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളാണ് ഇതിന് ആധാരം.
ഗുജറാത്ത് വികസനക്കുതിപ്പ് തുടരുമ്പോള്‍ കേരളം കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കുമാണ് നീങ്ങുന്നത്. ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബറിന്റെ 95 ശതമാനം ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. ഇന്ത്യയിലെ കുരുമുളകിന്റെ 97 ശതമാനവും കേരളത്തിലാണ് ഉത്പാദിപ്പിക്കുന്നത്. പക്ഷേ, കേരളത്തില്‍ ഇതുപയോഗിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന എത്ര ഫാക്ടറികളുണ്ട്? ടയര്‍ കമ്പനികളാണ് റബ്ബറിന്റെ ഏറ്റവും മികച്ച ഉപയോക്താക്കള്‍. കേരളത്തിലെ റബ്ബര്‍ മുഴുവന്‍ ഉപയോഗിക്കുന്ന തരത്തില്‍ ടയര്‍ ഫാക്ടറികളോ, മറ്റ് റബ്ബര്‍ വ്യവസായങ്ങളോ കേരളത്തില്‍ ഉണ്ടോ? ഇത്രയും കാലം മാറി മാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്തു? ഒരു കാര്‍ഷിക സംസ്ഥാനമായിരുന്ന കേരളം ഇന്ന് കൃഷിയുടെ കാര്യത്തില്‍ ഏറെ പിന്നാക്കം പോയി. വെറും 12 ശതമാനത്തിലേക്ക് കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനം മൂക്കുകുത്തുമ്പോള്‍ വ്യവസായം 23 നും 24 നും ഇടയില്‍ സ്തംഭനാവസ്ഥയിലാണ്. സേവനമേഖലയില്‍ മാത്രമാണ് കേരളത്തിന് വളര്‍ച്ചയുള്ളത്. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 85 ശതമാനത്തിലേറെ ശമ്പളം, പെന്‍ഷന്‍, വായ്പകളുടെ പലിശ എന്നിവയ്ക്കായി ചെലവഴിക്കുകയും പ്രത്യുത്പാദനപരമായ വ്യവസായങ്ങള്‍ക്കോ നാടിന്റെ സാമ്പത്തികശക്തി ഉയര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കോ പ്രസക്തിയില്ലാത്ത തരത്തില്‍ കടക്കണിയില്‍ കുടുങ്ങുകയും ചെയ്തിരിക്കുന്നു. വിനോദസഞ്ചാരമേഖലയില്‍ മാത്രമാണ് പ്രതീക്ഷാനിര്‍ഭരമായ വളര്‍ച്ചയുള്ളത്. എന്നാല്‍ ഈ മേഖലയിലും സുരക്ഷിതത്വം ഉറപ്പുവരുത്താനോ കൃത്യമായ രീതിയില്‍ മെച്ചപ്പെട്ട സേവനം നല്‍കാനോ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കഴിയുന്നുണ്ടോ എന്നകാര്യം സംശയമാണ്. ഇവിടെയാണ് ഗുജറാത്ത് മാതൃക നമ്മുടെ മുന്നിലെത്തുന്നത്.
ബ്രഹ്‌മപുരത്ത് മാലിന്യമലയ്ക്ക് തീപിടിച്ച്, (തീ പിടിപ്പിച്ചതോ?) ആഴ്ചകളോളം എറണാകുളം നഗരവാസികള്‍ പുകയും ചുമയും ഒക്കെയായി നരകതുല്യജീവിതം നയിച്ച സാഹചര്യത്തില്‍, ഗുജറാത്തിലെ മാലിന്യസംസ്‌കരണമാണ് ഞങ്ങളുടെ സംഘത്തിന് ആദ്യ പഠന വിഷയമായത്. നഗരഹൃദയത്തില്‍ ഏതാണ്ട് നാലേക്കര്‍ ഭൂമിയില്‍ ഒരു വലിയ മലപോലെ ഉയര്‍ന്നുനിന്നിരുന്ന മാലിന്യം സംസ്‌കരിക്കാന്‍ സ്വകാര്യമേഖല കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി പ്രതിദിനം ആയിരം മെട്രിക് ടണ്‍ വീതം മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്. 35 ലക്ഷം മെട്രിക് ടണ്‍ മാലിന്യം കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സംസ്‌കരിച്ചു. ഇവിടെനിന്ന് വരുന്ന മണ്ണ്, ദേശീയപാത നിര്‍മ്മാണത്തിനും സ്വകാര്യ വ്യക്തികള്‍ക്കും ടണ്ണിന് 142 രൂപയ്ക്ക് നല്‍കുന്നു. ഇവിടെ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് സിമന്റ് കമ്പനികള്‍ക്ക് നല്‍കുന്നു. മാലിന്യമലയ്ക്ക് തീ പിടിക്കാതിരിക്കാന്‍ ഓരോ രണ്ടു മണിക്കൂറിലും മാലിന്യ മലയും ചുറ്റുഭാഗങ്ങളും യന്ത്രവല്‍കൃത സംവിധാനം ഉപയോഗിച്ച് നനയ്ക്കുന്നു. ഇതുവരെ 6,25,000 ടണ്‍ മണ്ണ് ദേശീയപാത നിര്‍മ്മാണത്തിനായി നല്‍കിയിട്ടുണ്ടെന്ന് മാലിന്യസംസ്‌കരണത്തിന്റെ ചുമതലയുള്ള ഹര്‍ഷദ് സോളങ്കി പറഞ്ഞു.
മാലിന്യസംസ്‌കരണത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ഏറ്റവും മികച്ചത്. എല്ലാ ദിവസവും അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ 10 മിനിറ്റ് ഇതിന്റെ വിലയിരുത്തലിനു വേണ്ടി മാത്രം ഉപയോഗിക്കുന്നു. എല്ലാ ഏഴ് ദിവസത്തില്‍ ഒരിക്കല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി പ്രവര്‍ത്തനം വിലയിരുത്തുന്നു. എല്ലാ 15 ദിവസത്തിലും ഒരിക്കല്‍ ചീഫ്‌സെക്രട്ടറി നേരിട്ട് തന്നെ മാലിന്യനിര്‍മാര്‍ജനം വിലയിരുത്തും. ദിവസവും ഏതാണ്ട് 1,400 വാഹനങ്ങളാണ് വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത്. 1,500 ടണ്‍ ജൈവമാലിന്യവും 200 ടണ്‍പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കുന്നു. പ്രതിമാസം ഓരോ വീട്ടുകാരും 30 രൂപയാണ് നല്‍കേണ്ടത്. അതായത് ഒരു വീടിന് ഒരുദിവസം ഒരു രൂപ മാത്രം. വ്യാപാരസ്ഥാപനങ്ങള്‍ രണ്ടുരൂപ വെച്ച് പ്രതിമാസം 60 രൂപ നല്‍കണം. ഒരാള്‍ക്കും വഴിയില്‍ എവിടെയും മാലിന്യം എറിഞ്ഞു കളയാന്‍ പറ്റില്ല. നഗരം ഇന്റഗ്രേറ്റഡ് ഡാഷ്‌ബോര്‍ഡ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിന്റെ നിരീക്ഷണത്തിലാണ്. മാലിന്യം വലിച്ചെറിഞ്ഞാല്‍ 2000 രൂപയാണ് പിഴ.
സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി ബി.ആര്‍.ടി.എസ് എന്ന പേരില്‍ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നു. നഗരത്തെ മാലിന്യമുക്തവും ആയാസരഹിതവും ആക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസ്സുകളാണ് ഓടിക്കുന്നത്. ഒപ്പം ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കലും നടപ്പാക്കിയിരിക്കുന്നു. രാവിലെ 6 മുതല്‍ രാത്രി 11.30 വരെ പദ്ധതിയുടെ കീഴിലുള്ള 380 ബസ്സുകള്‍ നഗരത്തിലെ 18 റൂട്ടുകളിലായി ഓടിക്കൊണ്ടിരിക്കുന്നു. ഡ്രൈവര്‍ മാത്രമുള്ള ഈ ബസ് ഓടാന്‍ വേണ്ടി നഗരത്തിലെ റോഡിന്റെ മധ്യഭാഗം പ്രത്യേക പാതയായി ഒഴിച്ചിട്ടിരിക്കുന്നു. ഒരു വശത്തുകൂടി അങ്ങോട്ടും മറുവശത്തുകൂടി ഇങ്ങോട്ടും പോകുന്ന പാതയില്‍ മെട്രോ സ്റ്റേഷന്‍ മാതിരിയുള്ള സംവിധാനത്തിലാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. ടിക്കറ്റ് എടുക്കാത്തവര്‍ക്കോ, ജനമിത്ര എന്ന പേരിലുള്ള സീസണ്‍ ടിക്കറ്റ് ഇല്ലാത്തവര്‍ക്കോ ബസ്സില്‍ കയറാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കണ്ടക്ടറുടെ ആവശ്യവുമില്ല. 6,000 ക്യാമറകളും മുപ്പതിനായിരം സെന്‍സറുകളും ഉപയോഗിച്ച് 130 ജംഗ്ഷനുകള്‍ ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ ബസുകളില്‍ ഡ്രൈവര്‍മാര്‍ മോശമായി പെരുമാറുന്നത്, അമിതവേഗത്തില്‍ ഓടിക്കുന്നത്, വൈകിക്കുന്നത് തുടങ്ങിയ എല്ലാകാര്യങ്ങളും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. പ്രശ്‌നമുണ്ടാക്കുന്നവരെ വീണ്ടും പരിശീലനത്തിന് അയക്കും. 73 ലക്ഷം പേരാണ് ഒരു ദിവസം ഈ ബസ്സുകളില്‍ കയറിയിറങ്ങുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് നാലു രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ദിവ്യാംഗര്‍ക്കും 40 ശതമാനം ഇളവുണ്ട്. 65 വയസ്സിനു മുകളിലുള്ള പൗരന്മാര്‍ക്കും സ്വാതന്ത്ര്യസമരസേനാനികള്‍ക്കും യാത്ര സൗജന്യമാണ്. 195 സ്റ്റോപ്പുകളാണ് ഉള്ളത്. ഒരെണ്ണത്തിന് ഒന്നരലക്ഷം രൂപയ്ക്കാണ് ഇവിടെ എ.ഐ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ നഗരത്തിലെ 159 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ 500 സൈക്കിള്‍ സ്റ്റേഷനുകളും ഉണ്ട്. ഇവിടെ ഏതാണ്ട് ഒരുലക്ഷത്തോളം സൈക്കിളുകളാണ് ഏത് യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ഇ-റിക്ഷ കൂടി ആകുമ്പോള്‍ നഗരത്തെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കാന്‍ കഴിയുന്നു.
അഹമ്മദാബാദ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കങ്കാരിയ കൃത്രിമ തടാകം ഏതാണ്ട് 20 ഏക്കറിലേറെ വലിപ്പമുള്ളതാണ്. നഗരജീവിതത്തിന്റെ വിശ്രമത്തിന്റെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും കേന്ദ്രമായി ഇതു മാറിയിരിക്കുന്നു. തടാകത്തിന് ചുറ്റും ആളുകള്‍ക്ക് നടക്കാനും വിശ്രമിക്കാനും വിനോദത്തിനും ഭക്ഷണത്തിനും ഒക്കെയുള്ള സംവിധാനമുണ്ട്. എത്ര വൃത്തിയായി, മനോഹരമായാണ് ഇത് ചെയ്തതെന്ന് കാണുമ്പോഴാണ് നരേന്ദ്രമോദി എന്ന ഭരണകര്‍ത്താവിന്റെ ദീര്‍ഘവീക്ഷണം മനസ്സിലാവുക. തടാകത്തിന് ചുറ്റും ഓടുന്ന തീവണ്ടി സംവിധാനം പഠിക്കാന്‍ അടുത്തിടെ കേരളസര്‍ക്കാര്‍ ആളെ വിട്ടിരുന്നു. മൃഗശാലയും കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് സമയം ചെലവഴിക്കാനുള്ള കിഡ്‌സ് സിറ്റിയും ഇതിന്റെ ഭാഗമായുണ്ട്. ഇവിടെ സയന്‍സ് സെന്റര്‍, കിഡ്‌സ് ടെലികോം, റേഡിയോ സ്റ്റേഷന്‍, കിഡ്‌സ് ബാങ്ക്, എന്‍ സി സി ക്യാമ്പ്, ഫയര്‍ സ്റ്റേഷന്‍, തീയേറ്റര്‍, ഐസ്‌ക്രീം ഫാക്ടറി, കോടതിമുറി, ഗാലറി, ആസ്പത്രി, പോലീസ് സ്റ്റേഷന്‍, പ്രിന്റ് മീഡിയ തുടങ്ങി കുട്ടികളുടെ സമയം ചെലവഴിക്കാന്‍, പരിശീലനം നല്‍കാന്‍ ഒക്കെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നര്‍മ്മദാ നദിയുടെ ഏതാണ്ട് 12 കിലോമീറ്റര്‍ വരുന്ന നഗരപ്രദേശത്തിലൂടെ ഒഴുകുന്ന ഭാഗം, ഇരുകരകളും വൃത്തിയാക്കി, നടപ്പാത, സൈക്കിള്‍ പാത, ഉദ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ നഗരഹൃദയത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്ന പരിപാടിയും ഇതോടൊപ്പം തന്നെയാണ് നടപ്പാക്കിയത്. പുഴയുടെ ഇരുവശത്തേക്കും നടന്നു മാത്രം പോകാന്‍ കഴിയുന്ന അടല്‍ പാലവും വിനോദസഞ്ചാരത്തിന്റെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. പുഴയൊഴുകുന്ന വഴി മുഴുവന്‍ സ്വച്ഛമാണ്. വെള്ളത്തില്‍ ഒരു അഴുക്ക് പോലും കലരാതെ സൂക്ഷിക്കാന്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രത്യേക സംഘം നിലകൊള്ളുന്നു. സബര്‍മതി ആശ്രമം കൂടി ഉള്‍ക്കൊള്ളുന്ന ഈ പ്രദേശം ഒരു വിനോദസഞ്ചാര-തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതകാലത്തെ വിവിധ സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശനവും ലോകത്തിന്റെ പല ഭാഗത്തായി അദ്ദേഹം ഉപയോഗിച്ച ചര്‍ക്കകളുടെ പ്രദര്‍ശനവും ആചാര്യ വിനോബാ ഭാവയുടെയും കസ്തൂര്‍ബാ ഗാന്ധിയുടെയും ഒക്കെ വാസസ്ഥലങ്ങളും സബര്‍മതി ആശ്രമത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഇതോടൊപ്പം ഗാന്ധിനഗറില്‍ ‘ദണ്ഡികുടീര്‍’ എന്ന പേരില്‍ ഗാന്ധിജിക്ക് ഒരു സ്മാരകവും ഒരുക്കിയിട്ടുണ്ട്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നേരിട്ട് രൂപകല്പന ചെയ്ത ഈ സ്മാരകം ഉപ്പുസത്യഗ്രഹത്തിന്റെ സ്മരണയ്ക്കായി, കുന്നുകൂട്ടിയ ഉപ്പിന്റെ രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഉപ്പും മണ്ണും പ്രകൃതിദത്ത വിഭവങ്ങളും കൊണ്ട് നിര്‍മ്മിച്ച ഈ സ്മാരകത്തില്‍ ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും രണ്ടുമണിക്കൂര്‍ ദൃശ്യവിരുന്നായി ഒരുക്കിയിട്ടുണ്ട്. 150 കോടി രൂപ ചെലവിലാണ് ഈ സ്മാരകം ഒരുക്കിയിട്ടുള്ളത്.
കാര്‍ഷിക മേഖലയിലെ പുതുവിപ്ലവം
ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിലെ തന്നെ കാര്‍ഷികമേഖലയില്‍ ഒരു കുതിച്ചുചാട്ടത്തിന്, പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഗുജറാത്ത് ഒരുങ്ങുകയാണ്. ലോകത്തെ ആദ്യത്തെ നാനോ വളനിര്‍മ്മാണശാല ഇഫ്‌കോയുടെ ആഭിമുഖ്യത്തില്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞു. 2021 ആഗസ്റ്റ് അഞ്ചിനാണ് ഈ ഫാക്ടറി ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്തത്. 45 കിലോയുള്ള ഒരു ചാക്ക് യൂറിയക്ക് പകരം വെറും അര ലിറ്റര്‍ വരുന്ന നാനോ വളം മതി. അര ലിറ്റര്‍ കുപ്പിയിലെ നാനോ വളം വെള്ളത്തില്‍ കലര്‍ത്തി ചെടികളുടെ ഇലകളിലേക്ക് തളിച്ചാല്‍ മതി. ഇതിനായി ഡ്രോണ്‍, സാധാരണ പമ്പുകള്‍ എന്നിവ ഉപയോഗിക്കാം. ലോകത്തിലെ തന്നെ ആദ്യത്തെ നാനോ വളം ഫാക്ടറിയുടെ പേറ്റന്റ് അടക്കം ഇന്ത്യയുടേതാണ്. അരലിറ്റര്‍ വരുന്ന ഒരു കുപ്പികൊണ്ട് പത്തേക്കര്‍ സ്ഥലത്തെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂറിയ, ഫോസ്‌ഫേറ്റ്, പൊട്ടാഷ് തുടങ്ങിയ വളങ്ങളാണ് ഫാക്ടറിയില്‍ ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. ഒരുദിവസം ഒന്നരലക്ഷം കുപ്പി വളം ഉത്പാദിപ്പിക്കും. അതായത് 6,750 ടണ്‍ യൂറിയക്ക് തുല്യമാണിത്. വിദേശരാഷ്ട്രങ്ങളിലേക്ക് കയറ്റുമതിക്കും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഈ രാസവള ഫാക്ടറി ലോകത്തിന്റെ മുന്നില്‍ ഭാരതത്തിന്റെ അഭിമാനമായി മാറുകയാണ് എന്ന് ഡയറക്ടര്‍ ടി.ജി. ഈനാംദാര്‍ പറഞ്ഞു. പൂര്‍ണ്ണമായും യന്ത്രവല്‍കൃതമായ ഈ സ്ഥാപനത്തില്‍ ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. നാനോ വളം വരുന്നതോടെ രാസവളം മണ്ണിലും വെള്ളത്തിലും സൃഷ്ടിക്കുന്ന മലിനീകരണം പൂര്‍ണമായും ഇല്ലാതാകും. ലോകത്തെ കാര്‍ഷികമേഖല മുഴുവന്‍ ഭാരതത്തിലേക്ക് ഉറ്റുനോക്കുന്ന സാഹചര്യമാണ് നരേന്ദ്രമോദിയുടെ ഭാവനാപൂര്‍ണമായ ഈ പദ്ധതിയിലൂടെയും സംജാതമാകുന്നത്.
ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ നട്ടെല്ലായി വളര്‍ത്തിയെടുത്തിരിക്കുന്നത് ഗിഫ്റ്റ് സിറ്റി പ്രോജക്ട് ആണ്. 2007 ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ രൂപകല്‍പ്പന ചെയ്ത 886 ഏക്കര്‍ ഉള്ള ടെക്‌നോപാര്‍ക്ക് സംവിധാനമായിരുന്നു ഇത്. ഇന്ന് 3,300 ഏക്കര്‍ ഉള്ള ഗിഫ്റ്റ് സിറ്റിയില്‍ 22 ദശലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്ഥലം ഒരുക്കിയിരിക്കുന്നു. മുന്‍സിപ്പാലിറ്റിയുടെ പദവി കൂടി നല്‍കിയിട്ടുള്ളതുകൊണ്ട് ഈ സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണ്‍ ഏറ്റവും വലിയ വ്യവസായ-സംരംഭക കേന്ദ്രമായി മാറിയിരിക്കുന്നു. 400 യൂണിറ്റുകളിലായി ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ഇവിടെ ജോലി ലഭിച്ചിട്ടുള്ളത്. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് ടെക് സിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ഗിഫ്റ്റ് സിറ്റി. മുംബൈ-അഹമ്മദാബാദ് വ്യവസായ ഇടനാഴിയിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന ഇവിടെ ഐ.ടി, സാമ്പത്തിക മേഖല തുടങ്ങി ഇന്ത്യയിലെ ആദ്യത്തെ വ്യോമയാന ലീസിങ് കമ്പനിയും ആരംഭിച്ചിരിക്കുന്നു. 50 വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഇവിടെയുള്ളത്. ലോകത്തെ എല്ലാ പ്രമുഖ ബാങ്കുകളും ഓഹരി വിപണികളും ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനസജ്ജമാണ്. താമസിയാതെ 62 ദശലക്ഷം ചതുരശ്ര അടിയായി ഇതിന്റെ വിസ്തീര്‍ണ്ണം ഉയര്‍ത്തും. ഭൂഗര്‍ഭ മാര്‍ഗ്ഗത്തിലൂടെ വൈദ്യുതിയും വെള്ളവും ഇന്റര്‍നെറ്റ് കേബിളും അടക്കം എല്ലാ സംവിധാനങ്ങളും നിയന്ത്രിക്കുന്ന സമ്പൂര്‍ണ്ണ ഗ്രീന്‍ സിറ്റി പ്രോജക്ട് ആണ് ഗിഫ്റ്റ് സിറ്റിയുടേത്.
ഒരു ലിറ്റര്‍ പാലില്‍ നിന്ന് കര്‍ഷകന് 79 രൂപ
മലയാളിയുടെ കൂടി അഭിമാനമാണ് ഗുജറാത്തിലെ അമുല്‍ എന്ന സ്ഥാപനം. ഒരു സാധാരണ സഹകരണ സംഘമായി തുടങ്ങിയ അമുല്‍ ഇന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ ക്ഷീരകര്‍ഷക സഹകരണ സ്ഥാപനമാണ്. 36 ലക്ഷം കര്‍ഷകരാണ് അമുലിന് പാല്‍ കൊടുക്കുന്നത്. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ത്രിഭുവന്‍ ഭായ് പട്ടേല്‍ എന്നിവര്‍ ആരംഭിച്ച അമുലിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്തതിന് പിന്നില്‍ മലയാളിയായ ഡോക്ടര്‍ വര്‍ഗ്ഗീസ് കുര്യന്റെ അക്ഷീണമായ പരിശ്രമവുമുണ്ട്. അതുകൊണ്ടുതന്നെ അമുല്‍ ഓഫീസിന്റെ പൂമുഖത്ത് ഇവരുടെ മൂന്ന് പേരുടെയും പ്രതിമ വെച്ചിരിക്കുന്നു. വെറും 247 ലിറ്റര്‍ പാലുമായി ആരംഭിച്ച അമുല്‍ ഇന്ന് പ്രതിദിനം കൈകാര്യം ചെയ്യുന്നത് 280 ലക്ഷം ലിറ്റര്‍ പാലാണ്. ഗുജറാത്തിലെ ഓരോ കര്‍ഷകനും പാലിന്റെ വിലയും മറ്റു ഉല്‍പ്പന്നങ്ങളുടെ ലാഭവിഹിതവുമായി കിട്ടുന്നത് ഒരു ലിറ്റര്‍ പാലിന് 79 രൂപയാണ്. കേരളത്തിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് അമുല്‍ ഇന്നും ഗുജറാത്തില്‍ പാല്‍ വില്‍ക്കുന്നത്. നേരത്തെ തന്നെ ചോക്ലേറ്റ് നിര്‍മ്മാണത്തിലേക്ക് കൂടി തിരിഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ ചോക്ലേറ്റ് നിര്‍മാതാക്കളില്‍ ഒന്നായി അമുല്‍ മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ച് അമുല്‍ ഇന്ന് സ്വദേശി-വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണ്. പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ബൃഹത് പദ്ധതി ആരംഭിച്ചിരിക്കുന്നു. എല്ലാത്തരം ദൈനംദിന ഭക്ഷ്യസാധനങ്ങളും യാതൊരു വിഷവുമില്ലാതെ ഒരുലക്ഷം ചില്ലറ വില്പനക്കാരിലൂടെ നമ്മുടെ വീട്ടുപടിക്കല്‍ എത്തിക്കാനാണ് അമുല്‍ പദ്ധതിയിട്ടിരിക്കുന്നത്. ക്ഷീരകര്‍ഷക മേഖലയിലും അലോപ്പതി മരുന്നിന്റെ ഉപയോഗം അവസാനിപ്പിച്ച് പൂര്‍ണമായും ഹോമിയോ മരുന്നിലേക്ക് മാറുകയാണ്. കന്നുകാലികളുടെ ചികിത്സയ്ക്ക് 21 ഓളം മരുന്നുകള്‍ക്ക് അമുലിന് പേറ്റന്റ് ലഭിച്ചു. വളരെ വിജയകരമായി ഇത് നടപ്പാക്കി കഴിഞ്ഞുവെന്ന് അമുലിന്റെ പബ്ലിക് റിലേഷസന്‍സ് മേധാവി പ്രീതി ശുക്ല പറഞ്ഞു. ഒരുകാലത്ത് വൈദേശിക കന്നുകാലികളുടെ കൃത്രിമ പ്രജനനത്തിലൂടെ സങ്കരയിനം പശുക്കളെയും മറ്റും സൃഷ്ടിക്കാന്‍ തുടങ്ങിയ പദ്ധതി അമുല്‍ ഇപ്പോള്‍ ഉപേക്ഷിക്കുകയാണ്. ഗുജറാത്തിലെ ഗിര്‍ അടക്കം സ്വദേശി പശുക്കളെ വംശനാശം വരാതെ പരിരക്ഷിക്കാനും അവയുടെ പ്രജനനം ഉറപ്പാക്കാനുമാണ് ശ്രമം. ഇത് ദേശീയതലത്തില്‍ വ്യാപിക്കുമെന്നും അവര്‍ പറഞ്ഞു. കോടിക്കണക്കിന് കര്‍ഷകരുടെ അത്താണിയായി മാറിയ അമുല്‍, ഉത്പാദന വിപണനരംഗത്ത് പുതിയ ഒരു പടവിലേക്കാണ് കടക്കുന്നത്.
3,000 കോടി രൂപക്ക് നിര്‍മ്മിച്ച ഏകതാ പ്രതിമ നാട്ടിലെ പട്ടിണി മാറ്റുമോ എന്ന ചോദ്യം ആദ്യം ഉന്നയിച്ചത് കേരളത്തിലെ സിപിഎം സഖാക്കളും കോണ്‍ഗ്രസുകാരും ആയിരുന്നു. നെഹ്‌റുവും പിന്‍ഗാമികളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ സര്‍ദാര്‍ പട്ടേലിനെ ശ്രദ്ധേയമായ രീതിയില്‍, സര്‍വ്വാദരണീയമായ രീതിയില്‍, ഉചിതമായ സ്മാരകം ഒരുക്കി അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. ലോകത്ത് ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ ഇന്ന് പ്രതിദിനം സന്ദര്‍ശിക്കുന്നത് ഏതാണ്ട് ഇരുപതിനായിരം പേരാണ്. ഇന്ന് താജ്മഹലിനേക്കാള്‍ കൂടുതല്‍ വാര്‍ഷികവരുമാനമാണ് സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ നിന്ന് ലഭിക്കുന്നത്. 2022 ല്‍ താജ്മഹലില്‍ നിന്ന് 61.4 കോടി വരുമാനം ലഭിച്ചപ്പോള്‍ പട്ടേല്‍ പ്രതിമയില്‍ നിന്നുള്ള വരുമാനം 80.65 കോടിയാണ്. 1200 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഒരുവര്‍ഷം നികുതിയായി ലഭിക്കുന്നു. 40,000 പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. 20,000 പേര്‍ക്ക് വിനോദസഞ്ചാര രംഗത്ത്, 4000 പേര്‍ക്ക് പ്രതിമയും ഓഫീസുമായി ബന്ധപ്പെട്ട ജോലി. ഈ പ്രദേശത്ത് പുതിയതായി വന്നത് 600 ഹോട്ടലുകള്‍. 10,000 പേര്‍ക്ക് ഹോട്ടലുകളില്‍ ജോലി. 3,000 പേര്‍ക്ക് ഗതാഗതരംഗത്ത്. മറ്റു കടകളില്‍ 3,000 പേര്‍ക്ക്. പ്രദേശത്തെ ഗ്രാമീണ സ്ത്രീകളാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നിടത്തേക്കുള്ള ഇ-ഓട്ടോകള്‍ ഓടിക്കുന്നത്. നര്‍മ്മദയുടെ തീരത്തെ സര്‍ദാര്‍ പ്രതിമ ഇന്ന് ആ പ്രദേശത്തെ ജീവിതം മാറ്റിമറിച്ചിരിക്കുന്നു. മേധാ പട്കറുടെ നേതൃത്വത്തിലുള്ള പരിസ്ഥിതിവാദികള്‍ തടയാന്‍ ശ്രമിച്ച നര്‍മ്മദയിലെ അണക്കെട്ട് പദ്ധതിക്ക് 1961 ല്‍ നെഹ്‌റുവാണ് തറക്കല്ലിട്ടത്. ഈ പദ്ധതി സര്‍ദാര്‍ സരോവര്‍ പദ്ധതി എന്ന പേരില്‍ നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയില്‍ 2018 ലാണ് എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് പൂര്‍ത്തിയാക്കിയത്. 16 ലക്ഷം ഹെക്ടറിലാണ് പദ്ധതി ജലസേചന സൗകര്യം ഒരുക്കിയത്. ഇന്ന് ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ 8,200 ഗ്രാമങ്ങളിലേക്കും 1,200 നഗരങ്ങളിലേക്കും കുടിക്കാനും കൃഷിക്കും വെള്ളമെത്തിക്കുന്നു. ഗുജറാത്ത് വൈദ്യുതി മിച്ച സംസ്ഥാനമായി മാറുകയും ചെയ്തു. ഏകതാ പ്രതിമയ്‌ക്കൊപ്പം ഗംഗ ആരതിയുടെ മാതൃകയില്‍ ആരംഭിച്ച നര്‍മ്മദ ആരതിയും ഇന്ന് ആയിരങ്ങളെ ആകര്‍ഷിക്കുകയാണ്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീലുമായുള്ള അഭിമുഖവേളയില്‍ കേരളത്തില്‍ നിന്നു പോലും ഏതു വികസന നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായതിനുശേഷം ഗുജറാത്തില്‍ പവര്‍കട്ട് ഇല്ലാതായി. കുടിവെള്ളക്ഷാമം ഇല്ലാതായി. ഇനി മണ്ണിനെ രക്ഷിക്കാനും ജീവിതശൈലീരോഗങ്ങളില്‍ നിന്ന് മുക്തമാകാനും ജൈവസംസ്‌കാരത്തിലേക്ക് നീങ്ങാനാണ് പദ്ധതിയെന്ന് ഭൂപേന്ദ്രപാട്ടീല്‍ പറഞ്ഞു. കേരളത്തിലെ ചീഫ് സെക്രട്ടറി അടക്കം പഠിക്കാനെത്തിയ സിഎം ഡാഷ് ബോര്‍ഡ് കാണാനുള്ള അവസരവും ഉണ്ടായി. 26 വകുപ്പുകളെ ഏകീകൃത സംവിധാനത്തില്‍ കൊണ്ടുവന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമുണ്ടാക്കുന്ന ഈ സംവിധാനത്തില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ ചെലവാക്കുന്ന എല്ലാ പദ്ധതികളും ദൈനംദിനം അവലോകനം ചെയ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ മുകളിലെ നിലയില്‍ തയ്യാറാക്കിയിരിക്കുന്ന സി.എം ഡാഷ് ബോര്‍ഡ് പൂര്‍ണ്ണമായും സംസ്ഥാനത്തുടനീളമുള്ള റോഡിന്റെ തകരാറും വൈദ്യുതി തകരാറും അടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും മണിക്കൂറുകള്‍ കൊണ്ട് പരിഹാരം കാണുന്നു. വികസനത്തിന്റെ പാതയില്‍ ഗുജറാത്ത് കുതിക്കുകയാണ്. സി.എം ഡാഷ്‌ബോര്‍ഡ് പഠിക്കാന്‍ ചീഫ് സെക്രട്ടറി പോയെങ്കിലും കേരളത്തില്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കേരളം കിതയ്ക്കുകയും ചെയ്യുന്നു.