അഞ്ച് ട്രില്യന്‍ (1ട്രില്യന്‍=1 ലക്ഷം കോടി) ഡോളര്‍ സാമ്പത്തിക വളര്‍ച്ച എന്നത് ഭാരതത്തിന്റെ ഏറെ നാളത്തെ സ്വപ്‌നമാണ്. മോദി സര്‍ക്കാരിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഈ ലക്ഷ്യം ലാക്കാക്കിയുള്ള ഒരു വികസന പ്രക്രിയയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന വര്‍ഷമെങ്കിലും അത് കൈവരിക്കാന്‍ സാധിക്കും എന്ന ഉത്തമ വിശ്വാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കാലം ഈ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും, കോവിഡാനന്തര ഭാരതം സ്വീകരിച്ച സാമ്പത്തിക നടപടികളും, അതിനനുസരിച്ച് രാജ്യം കൈവരിച്ച വീണ്ടെടുക്കലിലെ വേഗതയും ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഇന്ന് ലോകത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരേയൊരു പ്രധാന സമ്പദ് വ്യവസ്ഥ ഭാരതത്തിന്റേതാണെന്ന് നിസ്സംശയം പറയാവുന്നതാണ്.
മഹാമാരി സമയത്ത് ഭാരതം സ്വീകരിച്ച സാമ്പത്തിക നടപടികളും കോവിഡ് വാക്‌സിന്റെ ഉത്പാദനവും വിതരണവും അതിനുപയോഗിച്ച ശാസ്ത്ര സാങ്കേതിക ഡിജിറ്റല്‍ വിദ്യകളും ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റാന്‍ ഇടയാക്കിയ സംഭവ പരമ്പരകളായിരുന്നു. ആപത് കാലത്തെ എങ്ങനെ അവസരമാക്കി മാറ്റാമെന്നും ആ അവസരം എങ്ങനെ ലോകത്തിന് മൊത്തം പ്രയോജനപ്പെടുത്താമെന്നും ഭാരതം തെളിയിക്കുകയുണ്ടായി. തികച്ചും വ്യത്യസ്തമായ രീതിയില്‍ ഭാരതം അവസരത്തിനൊത്ത് ഉയര്‍ന്നെങ്കിലും വളര്‍ച്ചയില്‍ ഒരു വന്‍ കുതിപ്പ്, അഥവാ ഒരു ഹനുമാന്‍ കുതിപ്പ് അത്യാവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അന്യരാജ്യങ്ങളെ ആശ്രയിച്ചുള്ള ഒരു വികസന പ്രക്രിയക്ക് പകരം ഭാരതത്തെ ആഭ്യന്തരമായി ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇടതടവില്ലാത്ത സാമ്പത്തിക മൂലധന സമാഹരണവും നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവും ഇതിനാവശ്യമാണ്. ആധാര്‍ മുതല്‍ മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ഫിറ്റ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നു തുടങ്ങി ആയുഷ്മാന്‍ ഭാരതും ആത്മനിര്‍ഭര്‍ ഭാരതും വരെയുള്ള വ്യത്യസ്തങ്ങളായ പദ്ധതികള്‍ ഭാരതത്തെ ലോകത്തെ അഞ്ച് ദശലക്ഷം ഡോളര്‍ വികസന കരുത്തുള്ള രാജ്യങ്ങളുടെ പട്ടികയുടെ മുന്നില്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.
ലോകത്തിന്റെ ഉത്പാദന ഹബ്ബ്
ഭാരതത്തെ ലോകത്തിന്റെ ഉത്പാദന ഹബ്ബാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മോദിസര്‍ക്കാര്‍ രൂപം കൊടുത്തത്. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും, ഉത്പാദന ക്ഷമതാ വര്‍ദ്ധനവിലൂടെയും ഉത്പാദന ക്ഷമതയിലൂന്നിയ ഉത്തേജക പാക്കേജിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഉന്നം വെച്ചത് ഉയര്‍ന്ന വളര്‍ച്ചാ നിരക്കും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുമായിരുന്നു. ഇന്ന് വേഗത്തില്‍ വളരുന്ന ഭാരതം ആഗോളമായി അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായാണ് വളര്‍ന്നിരിക്കുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടനെ ആറാം സ്ഥാനത്തേയ്ക്ക് തള്ളിയാണ് ഭാരതം ഈ വികസനക്കുതിപ്പ് കൈവരിച്ചത്. ഐ.എം.എഫിന്റെ മാനേജിംഗ് ഡയറക്ടറും പ്രശസ്ത ബള്‍ഗേറിയന്‍ സാമ്പത്തിക വിദഗ്ദ്ധയുമായ ക്രിസ്റ്റീലിന ജ്യോര്‍ജ്ജീവ അഭിപ്രായപ്പെട്ടതു പോലെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി കോവിഡാനന്തര ഭാരതം വളര്‍ന്നിരിക്കുന്നു. ഇതിന് രണ്ട് പ്രധാന കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, അവസരോചിതമായി ഭാരതം സ്വീകരിച്ച ഡിജിറ്റലൈസേഷന്‍ നടപടികള്‍. രണ്ടാമത് കോവിഡ് സമയത്തും കോവിഡാനന്തരവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍.
മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഉത്പാദനം 15 മുതല്‍ 25 ശതമാനം വരെയായി വര്‍ദ്ധിക്കുമ്പോള്‍ അതിന് ആനുപാതികമായ നിക്ഷേപം വര്‍ദ്ധിക്കേണ്ടതായിട്ടുണ്ട്. ആഭ്യന്തരവും ആഗോളവുമായ നിക്ഷേപകരെ സേവന രംഗത്തും, ശാസ്ത്ര സാങ്കേതിക രംഗത്തും, പശ്ചാത്തല സൗകര്യ വികസനത്തിലും ആകര്‍ഷിക്കാന്‍ നമുക്ക് സാധിക്കണം. ഭാരതത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനും അഞ്ചു ട്രില്ല്യന്‍ ഡോളര്‍ സാമ്പത്തിക ശേഷിയാക്കി മാറ്റാനും വര്‍ദ്ധിച്ച തോതിലുള്ള നിക്ഷേപം ആവശ്യമാണ്. വിദേശ സ്വകാര്യ നിക്ഷേപകരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. വിദേശ നിക്ഷേപകരുടെ മനോഭാവത്തില്‍ സക്രിയമായ മാറ്റം ഉണ്ടാവണമെങ്കില്‍ ആഭ്യന്തരമായി വ്യവസായ രംഗം മികവിന്റെ കേന്ദ്രമായി മാറേണ്ടതുണ്ട്. നിക്ഷേപ സൗഹൃദവും, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവും, തൊഴില്‍ സൗഹൃദമായ അന്തരീക്ഷവും അത്യാവശ്യമാണ്. ഇത്തരം നവഭാരത നിര്‍മ്മിതിക്കായുള്ള നയ പരിപാടികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. ഇത് സാമ്പത്തിക പുരോഗതിയുടെ മുന്നൊരുക്കങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന ഒരു ഘടകമാണ്. അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റാന്‍ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഉയര്‍ന്ന നിക്ഷേപം ആകര്‍ഷിക്കേണ്ടതായിട്ടുണ്ട്. ഭാരതത്തിന്റെ ഉന്നതമായ ലക്ഷ്യത്തിന് വിഘാതമായി നില്‍ക്കുന്നത് ഈ രംഗത്തെ വികസന പ്രശ്‌നങ്ങളാണ്. ഒപ്പം പ്രകൃതി വിഭവങ്ങളുടെ ശരിയായ ഉപയോഗത്തിലെ പാളിച്ചകളും, പാരിസ്ഥിതിക പ്രശ്‌നങ്ങളും, പൊതുവായി നിലനില്‍ക്കുന്ന പട്ടിണിയും, തൊഴിലില്ലായ്മയും പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമെ ഈ അമൃതകാലത്ത് ആത്മനിര്‍ഭരതയിലൂടെ നമുക്ക് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.
വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ
സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ഒരു ട്രില്ല്യന്‍ ഡോളര്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഭാരതത്തിന് അറുപത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം അഞ്ച് വര്‍ഷത്തില്‍ രണ്ടു ട്രില്ല്യന്‍ ഡോളറും അടുത്ത ഒരു വര്‍ഷത്തില്‍ മൂന്നു ട്രില്യന്‍ ഡോളറുമായി വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുകയുണ്ടായി. എന്നാലിപ്പോള്‍ ഓരോ 18 മാസത്തില്‍ ഒരു ട്രില്ല്യന്‍ ഡോളര്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കാനുള്ള സാമ്പത്തിക കരുത്തു ഭാരതം കൈവരിച്ചിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ജി20 രാജ്യങ്ങളുടെ നേതൃസ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഭാരതത്തിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാനും വിലയിരുത്താനുമായി ലോക രാഷ്ട്രത്തലവന്മാരുടെയും മേലുദ്യോഗസ്ഥന്മാരുടെയും ഒരു നീണ്ട സന്ദര്‍ശക പട്ടികയാണ് ഇതിനകം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസത്തെ ഭാരത സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ ചാന്‍സിലര്‍ ഒലാഫ് ഷാല്ഫിന്റെ ഏതാനും ദിവസം മുമ്പുള്ള ഒരു പ്രസ്താവനയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് അസൂയാവഹവും ആശ്വാസപ്രദവുമായ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ലോകത്തിന്റെ ഭാവിയില്‍ തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു എന്നാണ്.
ദില്ലിയിലെ ചാണക്യപുരിയിലെ രുചികരമായ ചായക്കൊപ്പം ജര്‍മ്മന്‍ ചാന്‍സിലര്‍ ചര്‍ച്ചചെയ്തത് കാലിക പ്രാധാന്യമുള്ള നിരവധി വികസന വിഷയങ്ങളാണ്. ഡെന്മാര്‍ക്കിന്റെ കിരീടവകാശിയായ ഡാനിഷ് രാജകുമാരന്റെ സന്ദര്‍ശനവും സാമ്പത്തികവും, പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ക്കുള്ള യോജിച്ചുള്ള പരിശ്രമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി. ചൈനീസ് ധനമന്ത്രി ക്വിന്‍ ഗാങിന്റെ ജി20 മീറ്റിംഗിന് മുന്നോടിയായുള്ള ഇന്ത്യാ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. സുസ്ഥിര വികസനത്തിന് വിഘാതമാകുന്ന കാര്യങ്ങള്‍ക്ക് ഏറെ ഊന്നല്‍ കൊടുക്കുന്ന ചര്‍ച്ചകളായിരിക്കും സമ്മേളനത്തില്‍ നടക്കുക. ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനവും, ഷാന്‍ഹായ് സഹകരണ ഓര്‍ഗനൈസേഷന്റെ (SCO) സമ്മേളനവും ജി20 ഉച്ചകോടിക്കു മുമ്പെ ഭാരതത്തില്‍ വെച്ച് നടത്തപ്പെടുന്നു എന്നത് ആഗോള തലത്തില്‍ ഭാരതം കൈവരിച്ച സാമ്പത്തിക നേട്ടം അടയാളപ്പെടുത്തുന്നു.
അഞ്ച് ട്രില്ല്യന്‍ ഡോളര്‍ കരുത്ത്
അഞ്ച് ട്രില്ല്യന്‍ ഡോളര്‍ കരുത്ത് എന്ന ലക്ഷ്യം ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വന്‍ സാമ്പത്തിക ശക്തിയായി മാറ്റും എന്നാണ് പൊതുവായ അഭിപ്രായം. ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതത്തിന് എട്ട് മുതല്‍ ഒമ്പത് ശതമാനം വരെയുള്ള സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ അതിന്റെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും എന്നാണ് വിദഗ്ദ്ധന്മാര്‍ വിലയിരുത്തുന്നത്. ഭാരതത്തിന്റെ സാമ്പത്തിക വീക്ഷണവും പരിഷ്‌കരണ പദ്ധതികളും ഇതിന് ഏറെ സഹായകങ്ങളാണ്. ആവശ്യത്തിനുള്ള നിക്ഷേപങ്ങളും പ്രധാനപ്പെട്ട വികസന രംഗങ്ങളിലെ പ്രവര്‍ത്തന മികവും കൈവരിക്കാന്‍ സാധിച്ചാല്‍ ലക്ഷ്യപ്രാപ്തി വേഗത്തിലാക്കാവുന്നതാണ്.
പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അനന്ത നാഗേശ്വരനെ പോലുള്ള സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഭാരതത്തിന്റെ സമീപകാല സാമ്പത്തിക വളര്‍ച്ച എട്ടിനും ഒമ്പതിനുമിടയ്ക്ക് വരാനുള്ള സാധ്യത വളരെയേറെയാണ്. ഇത് ആഗോള വളര്‍ച്ചയുടെ എട്ട് ശതമാനത്തോളം വരും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഭാരതത്തിന് ലോക സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനത്തോളം സംഭാവന ചെയ്യാനുള്ള കരുത്തുണ്ട് എന്നാണ് ഐ എംഎഫിന്റെ വിലയിരുത്തല്‍. 2014ല്‍ നേടിയ 2 ട്രില്യന്‍ ഡോളര്‍ വളര്‍ച്ച, 2022 ലും 2023 ലും 3 ട്രില്യന്‍ ഡോളര്‍ എന്ന തോതില്‍ പരിമിതപ്പെടാനുള്ള പ്രധാന കാരണം കോവിഡ് എന്ന മഹാമാരിയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെയും മറ്റ് സാമ്പത്തിക വിദഗ്ദ്ധരുടേയും സമയോചിതമായ ഇടപെടല്‍ കാരണം 2024-25 ല്‍ അത് അഞ്ച് ട്രില്യന്‍ ഡോളര്‍ ആയി കുതിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അതിനുള്ള എല്ലാ ലക്ഷണങ്ങളും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് പ്രകടമാണ്.
സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും പദ്ധതികളുടെയും ഒരു പൂക്കാലത്തിലൂടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ അമൃതകാലത്തില്‍ മുന്നോട്ട് നീങ്ങുന്നത്. അഞ്ഞൂറ് ജിഗാ വാള്‍ട്ടിന്റെ ഹരിതോര്‍ജ്ജ പദ്ധതിയും, ഉത്പാദന കേന്ദ്രിതമായ പ്രോത്സാഹനവും (ജഘക), ഉത്പാദന മികവും, ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലെ മേല്‍ക്കൈയും, ഗതി ശക്തി, ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പോലുള്ള നൂതന പദ്ധതികളും, ചെറുകിട വ്യവസായങ്ങളുടെ പ്രത്യേകമായ വികസനത്തില്‍ ഊന്നിയുള്ള പദ്ധതികളും. നൂറ് ബില്യന്‍ ഡോളര്‍ ലക്ഷ്യമിടുന്ന വിദേശ നിക്ഷേപങ്ങളും, ദിശാ ബോധത്തോടെയുള്ള ബജറ്റു നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും മോദി സര്‍ക്കാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്നു എന്ന് പറയാവുന്നതാണ്. ഒപ്പം സാമ്പത്തിക പരിഷ്‌ക്കാരങ്ങളും വര്‍ദ്ധിച്ച പരോക്ഷ പ്രത്യക്ഷ നികുതി വരുമാനവും, അനുകൂലമായി മാറുന്ന രാഷ്ട്രീയ കാലാവസ്ഥയും മോദി സര്‍ക്കാരിന്റെ ഭരണത്തിന് ഏറെ തിളക്കം നല്‍കുന്നു. മഹാമാരിയുടെയും റഷ്യന്‍ യുക്രൈയിന്‍ സംഘര്‍ഷ സാഹചര്യവും ലോക സാമ്പത്തിക സ്ഥിതിയെ പിന്നിലോട്ട് വലിച്ചപ്പോള്‍ മുന്‍ നിര രാഷ്ട്രങ്ങളെ പിന്നിലാക്കി മുന്നോട്ട് കുതിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകം ഉറ്റു നോക്കുന്ന ഭാരതം.
കൊറോണക്കാലത്തും പ്രതീക്ഷിച്ചതിലും കൂടുതലായി പിരിച്ചെടുക്കാന്‍ പറ്റിയ നികുതി വരുമാനം, നിഷ്‌ക്രിയ ആസ്തികളുടെ കുറവില്‍ മെച്ചപ്പെട്ട ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം, വായ്പയിലുണ്ടായ വളര്‍ച്ച എന്നിവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഇരുണ്ട ചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രം
ഇരുണ്ട ചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രമായാണ് ഐ എംഎഫ് മേധാവി ഭാരതത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക ചക്രവാളത്തില്‍ കരിമേഘങ്ങള്‍ മൂടിക്കെട്ടി നില്‍ക്കുന്ന അവസ്ഥയിലും ഭാരതത്തിന് തിളക്കം കൈവരിക്കാന്‍ സാധിക്കുന്നത് ഏറെ ഗുണകരമാണ്. ഇതിന്റെ പ്രതിഫലനം ഭരണനിര്‍വഹണത്തിലും ബജറ്റ് നിര്‍ദ്ദേശങ്ങളിലും കാണാവുന്നതാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്ഥാനും ബംഗ്ലാദേശും മറ്റും അന്താരാഷ്ട്ര നാണയനിധിയെ സാമ്പത്തിക സഹായത്തിനായി സമീപിക്കുന്ന സാഹചര്യത്തില്‍, വര്‍ദ്ധിച്ച തോതിലുള്ള വിദേശ നാണ്യ ശേഖരവുമായി ഭാരതം ഏറെ ശക്തമായ നിലയിലാണ്. നമ്മുടെ ഇപ്പോഴത്തെ വിദേശ നാണ്യശേഖരം 550 ബില്യന്‍ ഡോളര്‍ എന്ന സര്‍വകാല റിക്കാര്‍ഡിലാണ്. ഈ സാഹചര്യം ജനപ്രിയമായ ഒരു ബജറ്റ് അവതരിപ്പിക്കാനും ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും സര്‍ക്കാരിനെ ഏറെ സഹായിച്ചുവരുന്നു.
ആത്മനിര്‍ഭര ഭാരതത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അഞ്ച് ട്രില്ല്യന്‍ ഡോളര്‍ കരുത്തുള്ള ഒരു സാമ്പത്തിക ശക്തിയാകാനാണ്. അതിന് അനുസൃതമായ കര്‍മ്മ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അമൃതകാല വികസനത്തില്‍ ഏഴ് മുന്‍ഗണനകള്‍ ഉള്‍ക്കൊള്ളുന്ന, സപ്തര്‍ഷി എന്ന് വിശേഷിപ്പിക്കുന്ന ഒരു സമീപനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സര്‍വാശ്ലേഷിയും സമഗ്രവുമായ വികസനം (Inclusive Growth), , അവസാന മൈലിലെ എത്തിച്ചേരല്‍ (Reaching the Last Mile), യുവശക്തി (Youth Power), സാമ്പത്തികരംഗം(Financial Sector), ഹരിത വികസനം (Green Growth), സാധ്യതകളുടെ പ്രകാശനം(Unleashing the Potential), പശ്ചാത്തലവികസനവും നിക്ഷേപവും (Infrastructure and Development) എന്നിവയാണ് ആ ഏഴ് മുന്‍ഗണനകള്‍. ‘സബ് കാ സാത് സബ് കാ വികാസ് സബ് കാ പ്രയാസ്’ എന്ന സൂത്രവാക്യമാണ് ഈ വികസന പ്രക്രിയക്ക് ആധാരം.
ഐഎംഎഫിന്റെ എംഡിയായ ക്രിസ്റ്റീലിന ജ്യോര്‍ജ്ജീവിയ പ്രസ്താവിച്ചത് പോലെ മഹാമാരിയില്‍ നിന്നും ഭാരതത്തിന് ഏറ്റവും വേഗത്തില്‍ കരകയറാന്‍ സാധിച്ചത് സമയോചിതമായും ശാസ്ത്രീയമായും നടപ്പിലാക്കിയ ഡിജിറ്റലൈസേഷന്‍ നടപടികള്‍ ആയിരുന്നു. ഈ കാര്യത്തില്‍ നീതി ആയോഗിന്റെ നയപരമായ ഇടപെടലുകളും നടപടി ക്രമങ്ങളും കേന്ദ്രസര്‍ക്കാരിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഭാരതത്തിന്റെ അവഗണിക്കാനാവാത്ത മേഖലകളായ കൃഷി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സ്മാര്‍ട്ട് സിറ്റികള്‍, പശ്ചാത്തല സൗകര്യ വികസനം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിര്‍മ്മിത ബുദ്ധി പോലുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കേണ്ടുന്ന ആവശ്യകത നീതി ആയോഗ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാരതത്തിലെ കര്‍ഷകരില്‍ മുപ്പത് ദശലക്ഷം കര്‍ഷകര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് എന്നാണ് ഏകദേശ കണക്ക്. ഭാരതം ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും ഡിജിറ്റല്‍ സംവിധാനത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചു വരുന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. 2025 വര്‍ഷം ഭാരതത്തിന്റെ ജിഡിപിയില്‍ 500 ബില്യന്‍ ഡോളര്‍ വര്‍ദ്ധന വരുത്താന്‍ നിര്‍മ്മിത ബുദ്ധി എന്ന് നാം പറയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കും എന്നാണ് NASSCOM ന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂല്യവര്‍ദ്ധനവ് ഏറെ പ്രതീക്ഷിക്കുന്ന ബാങ്കിങ്, ഫിനാന്‍സ്, സേവനം, ഇന്‍ഷുറന്‍സ് (BFSI) എന്നീ, രാജ്യത്തിന്റെ 60 ശതമാനത്തോളം വരുന്ന ജിഡിപിയെ സ്വാധീനിക്കുന്ന മേഖലകളിലാണ് ഈ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്.
ഗാന്ധിജിയുടെ സ്വാശ്രയ സങ്കല്പ്പത്തിന് ഒരു പുതിയ മാനം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മനിര്‍ഭര ഭാരതിലൂടെ സാധിച്ചു. ചിരപുരാതനവും നിത്യനൂതനവുമായ ഈ സങ്കല്പ്പം ഭാരതത്തെ സ്വയം പര്യാപ്തതയിലേയ്ക്കും സുസ്ഥിര വികസനത്തിലേയ്ക്കും നയിക്കുന്നതാണ്. അമൃതകാല വികസനത്തില്‍ ആത്മനിര്‍ഭര ഭാരത് അഭിയാന്‍ എന്ന പദ്ധതിക്ക് വലുതായ സ്ഥാനമാണുള്ളത്. കോവിഡാനന്തരം അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സാമ്പത്തിക ശക്തി എന്ന ഭാരതത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഏറ്റവും യോജിച്ച പദ്ധതിയാണ് ആത്മനിര്‍ഭരഭാരത്. മഹാമാരിയുടെ സങ്കീര്‍ണമായ അവസ്ഥകളെ അവസരമായി മാറ്റാന്‍ മോദി സര്‍ക്കാരിനെ വലിയ തോതില്‍ സഹായിച്ചത് ഈ പദ്ധതിയാണ്. സ്വാതന്ത്ര്യം മാത്രമല്ല സ്വയംപര്യാപ്തതയും കൂടി ശക്തമായി നടപ്പിലാക്കണം എന്നത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷമെങ്കിലും നാം തിരിച്ചറിയുന്നു എന്നതാണ് വാസ്തവം. പ്രധാനമന്ത്രി, നരേന്ദ്രമോദിയുടെ ‘വോക്കല്‍ ടു ലോക്കല്‍’ ഏറെ കാലിക പ്രാധാന്യമുള്ള ഒരാശയമായി മാറിയത് കോവിഡ് കാലത്തായിരുന്നു. എല്ലാവരുടെയും വികസനത്തില്‍ ഏവര്‍ക്കുമൊപ്പം നിന്നാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നാളിതുവരെ പ്രവര്‍ത്തിച്ചത്.
പരിഷ്‌കരണത്തിലൂടെയുള്ള ഒരു പരിവര്‍ത്തനമാണ് ഈ കാലഘട്ടത്തില്‍ നമുക്കാവശ്യം. അതിന് പ്രതിബന്ധമായി നില്‍ക്കുന്നത് മുന്‍കാലങ്ങളിലെ വികലമായ വികസന സങ്കല്പ്പവും അത് സമ്മാനിക്കുന്ന അതിദാരിദ്ര്യവും തൊഴില്‍ രാഹിത്യവുമാണ്. അതിന്റെ കൂടെ തൊഴില്‍ നൈപുണ്യരാഹിത്യവും തൊഴില്‍ കര്‍മ്മ സേനയുടെ കാര്യക്ഷമതയില്ലായ്മയും പ്രശ്‌നമായിത്തീരുന്നു. ഇതിനെല്ലാം പരിഹാരമായുള്ള സമഗ്രമായ ഒരു കര്‍മ്മ പദ്ധതിയാണ് ഊര്‍വ്വശീ ശാപം ഉപകാരം എന്നത് പോലെ കോവിഡ് കാലത്ത് നാം നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വരെയുള്ള കാല്‍ നൂറ്റാണ്ട് കാലത്തെ സമഗ്രവികസനത്തിന് ഭാരതത്തിന് യോജിച്ചതും ലോകരാഷ്ട്രങ്ങള്‍ക്ക് സ്വീകരിക്കാവുന്നതുമായ ഒരു വികസന മാതൃകയാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച ആത്മനിര്‍ഭര ഭാരത് എന്ന പദ്ധതി.
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്ത് സംജാതമായ സാമ്പത്തികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രതിസന്ധികള്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളും വര്‍ദ്ധിച്ച സാധ്യതകളുമാണ് മുന്നോട്ട് വെക്കുന്നത്. വ്യാപാര യുദ്ധ സാഹചര്യവും, തീവ്രവാദ പ്രശ്‌നങ്ങളും കത്തി നില്‍ക്കുമ്പോഴാണ് കോവിഡ് മഹാമാരിയും റഷ്യ യുക്രെയില്‍ യുദ്ധ സാഹചര്യവും ലോകത്ത് ഉടലെടുത്തത്. അഞ്ച് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള രാജ്യമായി ഭാരതത്തെ മാറ്റാന്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള ഒരു സാമ്പത്തിക ശക്തിയായി ഭാരതത്തെ ഈ അമൃതകാലത്ത് മാറ്റിയെടുക്കേണ്ടതുണ്ട്. വികസന കാര്യത്തില്‍ ഒരു ലോക മാതൃക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. ആധാര്‍ മുതല്‍ ആത്മനിര്‍ഭര്‍ ഭാരത് വരെയുള്ള വ്യത്യസ്തങ്ങളായ പദ്ധതികള്‍ ഭാരതത്തിന് ചിരപുരാതനമായ അര്‍ത്ഥശാസ്ത്രത്തിന്റെയും നിത്യനൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (നിര്‍മ്മിത ബുദ്ധി) കരുത്ത് പകരുന്നതാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പില്‍ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍).