മലയാളമാധ്യമങ്ങളുടെ വര്‍ഗീയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിമാത്രം വാഴ്ത്തപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത മീശ എന്ന നോവല്‍മാലിന്യം ചുമന്നവര്‍ അഡ്വ. എ. നസീറ എഴുതി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഉച്ചാടനമെന്ന നോവല്‍ കാണാത്തതെന്തുകൊണ്ട് എന്ന ചോദ്യം കേരളത്തിന്റെ ബൗദ്ധിക ജീര്‍ണതയില്‍ ചെന്നുമുട്ടുന്നു. മീശയില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെയും പട്ടികജാതിക്കാരായ സ്ത്രീകളെ പൊതുവേയും അടച്ചവഹേളിച്ചിട്ടുള്ളതാണ് അവരെ കോരിത്തരിപ്പിച്ചത്. അപമാനവീകൃതമായ ഉപഭോഗവസ്തുവെന്ന നിലയില്‍ സമുദായത്തിനുള്ളില്‍ മുസ്ലിംസ്ത്രീകള്‍ നേരിടുന്ന പൊള്ളുന്ന അനുഭവസാക്ഷ്യം കത്തിപ്പടരുന്ന അടിമജീവിതത്തില്‍നിന്ന് നാമ്പിട്ട സര്‍ഗഭാഷയുടെ തീനാവായ ഉച്ചാടനം സത്യദര്‍ശനത്തിന്റെ ആരുറപ്പില്‍ കടഞ്ഞെടുത്ത ജീവിതമാണ്. പുറമേ ശാന്തമെന്ന് തോന്നിക്കുന്ന ജീവിതപ്രവാഹത്തിനടിയിലൂടെ മുസ്ലിംപൗരോഹിത്യത്തിന്റെ പര്‍വ്വതങ്ങളെ അത് കുത്തിയിളക്കുന്നു. ശവം കോമ്പല്ലില്‍ കോര്‍ത്ത കടുവയെപ്പോലെ പെണ്ണിന്റെ മാംസവും മാനവും സ്വത്തുമെല്ലാം തോന്നിയതുപോലെ കടിച്ചുതുപ്പി മതിയാകുമ്പോള്‍ ഇരുട്ടറയില്‍തള്ളി പുതിയ സ്ത്രീകളെ തേടുന്നതിന് മതപൗരോഹിത്യം പുരുഷാധിപത്യവുമായി ഗൂഢാലോചന നടത്തുന്ന ഭീകരമായ ഒരു ലോകം വസ്ത്രം ധരിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വിലക്കില്‍ തുടങ്ങുന്നു. അന്തസ്സുള്ള വസ്ത്രമെന്നാല്‍ കണ്ണുകളൊഴികെ ശരീരഭാഗമൊന്നും പുറത്തുകാണാത്ത വസ്ത്രമാണ്. ആമിന്‍ഷായുടെ ഭാര്യയായ പൂജാബാനുവിന് നിര്‍ബ്ബന്ധമായ ആ വസ്ത്രം അയാളുടെ സഹോദരി റസ്യക്ക് നിര്‍ബ്ബന്ധമല്ല. ആദ്യത്തെ തോറ്റുകൊടുക്കലായിരുന്നു അത്. ആ തോല്‍വി പിന്നീട് ഒരുപാടൊരുപാട് തോറ്റുകൊടുക്കലിന്റെ തുടക്കമായി. അന്ധവിശ്വാസത്തുറുങ്കില്‍ നിരന്തരം തോല്‍വികളോടേറ്റുമുട്ടുന്നവരുടെ ചിന്തകള്‍പോലും ഭ്രാന്തായി വിധിക്കപ്പെടുന്നേരം വീശുന്ന തീക്കാറ്റ് സ്വാതന്ത്ര്യകലാപമായി മാറുമെന്ന പേടിയാലാണ് ഉച്ചാടനം തമസ്‌ക്കരിക്കപ്പെടുന്നത്.
നസീറ എന്ന പേരിന് ഉറുദുവില്‍ തുല്യയായ, ഒരുപോലെയുള്ള എന്നും ഖുര്‍ ആനില്‍ മേല്‍നോട്ടക്കാരി, നിരീക്ഷക എന്നുമൊക്കെയാണ് അര്‍ത്ഥങ്ങള്‍. ഏതായാലും, ജീര്‍ണമായ സമു ദായവല്‍ക്കരണത്തിനിരയായ പെണ്ണിന്റെ കാഴ്ചയും പുരുഷന ്തുല്യം അവകാശങ്ങളുള്ള സ്ത്രീദര്‍ശനവും ഇതില്‍ പൂത്തുലയുന്നു. സമുദായത്തിന്റെ ഇരുള്‍ക്കോട്ടയില്‍ തീര്‍ത്തും അടിമവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന, സ്വന്തം സുഖഭോഗങ്ങളുടെ മാത്രം കാവല്‍ക്കാരായ പൗരോഹിത്യ-പുരുഷാധികാര ഗര്‍വ്വിന്റെ ചവിട്ടേറ്റ് ചതഞ്ഞമരുന്നതാണ് സ്വാതന്ത്ര്യവും സുഖവുമെന്നും, അടിമത്തം സ്വര്‍ഗത്തിലേയ്ക്കുള്ള വഴിയാണെന്നുമുള്ള മുസ്ലിംസ്ത്രീകളുടെ വിശ്വാസം ചൂഷണം ചെയ്ത് പുളയ്ക്കുന്നവരുടെ ഉച്ചാടനത്തിനുള്ള യത്‌നം മുസ്ലിം അന്ധവിശ്വാസങ്ങളില്‍ കത്തിപ്പടരാനുള്ള അഗ്നിശുദ്ധിയുടെ ഒരു ബാക്കിപത്രമാണ്. ഉച്ചാടനം ഒഴിപ്പിക്കലാണ്. ആ ആധിപത്യ ദുശ്ശാഠ്യത്തിന്റെ കൂര്‍ത്ത, ക്രൂരമായ തേറ്റകളില്‍ നിണമിറ്റുന്ന പെണ്ണിന്റെ ജൈവികാവകാശങ്ങളെല്ലാം ഊറ്റുമ്പോളുയരുന്ന വിലാപങ്ങളെ ഭ്രാന്തെന്ന് വിധിച്ച് ഇരുട്ടറയില്‍ ചങ്ങലയ്ക്കിട്ട്, കുന്തിരിക്കവും സാമ്പ്രാണിപ്പുകയും മന്ത്രോച്ചാരണങ്ങളും കഠിനമര്‍ദ്ദനവുംകൊണ്ട് കൊല്ലാക്കൊലചെയ്യുന്ന വലിയ തങ്ങളുമാരുടെ ബലിയാടുകളാണ് ‘സംശയിക്കുന്ന’ സ്ത്രീകള്‍. ‘എല്ലാത്തരംഅടിച്ചമര്‍ത്തലും ശീലമാകുമ്പോള്‍ മാറിക്കൊള്ളുമെന്ന് ഭര്‍ത്താവ് പറയുന്നുണ്ട്.’ ‘ഉള്ളറകളില്‍നിന്നും ശക്തമായി ഉടലെടുക്കുന്ന വികാരങ്ങള്‍ ആര്‍ക്കും കാണാനാകാതെ ഉറവിടത്തില്‍ത്തന്നെ പൊട്ടിച്ചിതറി വികൃതമാകുന്നു’വെന്ന ദുഃഖം ഓരോ മുസ്ലിംസ്ത്രീയുടെയും തലവിധിയാകുന്നു. മുസ്ലിംപുരുഷനും ഹിന്ദുസ്ത്രീയുമായുള്ള പ്രേമവിവാഹത്തില്‍ പിറന്ന മകള്‍ക്ക് ആത്മബലം ചോര്‍ന്നുപോയ ബാപ്പ തന്റെ മതംതന്നെ തിരഞ്ഞെടുത്തതിനാല്‍, ബി.എഡിന് ഒന്നാംറാങ്കുകാരിയും സുന്ദരിയുമായ പൂജാബാനുവിന്റെ ജീവിതം മതാന്ധതയുടെ ഇരുണ്ട തടവറയില്‍ കരിന്തിരിയായി. ഭര്‍ത്താവിന്റെ കൈയിലിരിപ്പുകൊണ്ട് ഗര്‍ഭങ്ങളലസിയതിനുത്തരവാദി കാഫിറിന്റെ ജിന്നുകളായി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അവളെ എറിഞ്ഞുവീഴ്ത്തി ഭര്‍ത്തൃപക്ഷക്കാര്‍ അധികാരവിജയംനേടി അവളെ ഭ്രാന്തിയാക്കി. ബലംപ്രയോഗിച്ച് അവളെ ധരിപ്പിച്ച മുഖാവരണം വലിയ തങ്ങളുടെ മുഖത്തിട്ടുകൊടുത്തപ്പോള്‍ ഭര്‍ത്താവിനെന്നപോലെതന്നെ അയാള്‍ക്കും ഒരുനിമിഷത്തേയ്ക്ക്‌പോലും ശ്വാസംമുട്ടുണ്ടാക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം കുറ്റമാണ്. അയാള്‍ കണ്ടുപിടിച്ചത് ഭര്‍ത്താവില്‍നിന്ന് വേണ്ടത്ര രതിസുഖം കിട്ടാത്തതാണ് പൂജയുടെ പ്രശ്‌നമെന്നാണ്. കാമമല്ല, ഭര്‍ത്താവിന്റെ സ്‌നേഹവും വിശ്വാസവുമാണ് ലഭിക്കേണ്ടതെന്ന ബോധം അവര്‍ക്കില്ല. നീയെന്റെ ഭാര്യയാണെന്നല്ലാതെ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒരിക്കലും അവന്‍ പറഞ്ഞിട്ടില്ല. ഭാര്യ അടിമയും ക്രൂരമായ പീഡനങ്ങള്‍ സഹിക്കേണ്ടവളുമാണ്.’ ഞാനിന്ന് ഒരാളിന്റെ ഭാര്യയാണ്. അവന് എന്നില്‍ ചില അവകാശങ്ങളൊക്കെയുണ്ട്. അതില്‍നിന്ന് ഞാനെങ്ങനെ വ്യതിചലിക്കും? അതുകൊണ്ട് തന്റെ മുഖാവരണം ഉറ്റകൂട്ടുകാരിയുടെ മുന്നില്‍പോലും മാറ്റില്ലെന്ന് പറയുന്ന സ്ത്രീയുടെ പേടിയുടെ രൂപമാണ് ഈ കൃതിയെ ആകെമൂടുന്ന പര്‍ദ്ദ. ഈ ദാസ്യഭാവത്തെയാണ് മതപൗരോഹിത്യവും പുരുഷാധിപത്യവും മുതലെടുക്കുന്നത്. അതിന് പ്രതികരണമായി ഹേമ എന്ന പഴയ കൂട്ടുകാരി പറയുന്നു. ‘ആരും നിന്നെ അടിമയാക്കിയിട്ടില്ല. നിന്റെ തോന്നല്‍ മാത്രമാണത്. നിന്റെ ശരീരം നിന്നിലെ സ്വാതന്ത്ര്യത്തെ അടിമയാക്കി.’ വേണ്ടസമയത്ത് തനിക്ക് നേരേയുള്ള അക്രമം ചോദ്യംചെയ്യാതിരുന്നതിനാലാണ് പൂജ അടിമത്തത്തില്‍ വീണത്. പൂന്തോട്ടത്തിലെ ഇലച്ചാര്‍ത്തുകള്‍ വെട്ടിയൊതുക്കിയാല്‍ മതി. അന്യരില്‍ ഉത്തേജനമുണ്ടാക്കുമെന്നുള്ളതിനാല്‍ സ്ത്രീയുടെ മുടിയെന്ന നാശം വെട്ടിക്കളയണം. സഹോദരപത്‌നിയുടെ മുതുകത്ത് ചിതറിക്കിടന്നപ്പോള്‍ യക്ഷിയുടേതുപോലെ തോന്നിച്ച മുടി ഉമ്മയുടെ തലയില്‍ സമൃദ്ധിക്കായി തിരുകുമ്പോള്‍ മനോഹരമാണെന്ന് റസിയ കണ്ടെത്തുന്നു. ബാധയൊഴിപ്പിക്കാനായി പള്ളിവീട്ടില്‍ തടവിലിട്ടിരിക്കുന്നവളുടെ മുറിയുടെ വാതിലില്‍ പാതിരാത്രി ചെന്ന് മുട്ടിയ വലിയ തങ്ങള്‍, വാതില്‍ തുറക്കാത്തതിനാല്‍ അലറി. ‘നീ ഇത് തുറന്നില്ലെങ്കില്‍ ഞാന്‍ ചവിട്ടിപ്പൊളിക്കും. ഞാന്‍ പുരുഷനാണ്. എനിക്കെന്റെ ആഗ്രഹം നിറവേറ്റണം. നിനക്കും ഒപ്പം ആസ്വദിക്കാം’. അപ്പോഴയാള്‍ക്ക് ഉത്തേജനം വന്നത് തന്റെ ശരീരം പൂര്‍ണമായി മൂടിവയ്ക്കാഞ്ഞിട്ടാണോ. മരുമോള് ഇബാദത്തുള്ളോളാകണമെങ്കില്‍ ശരീരം പൂര്‍ണമായി മൂടണം. പെണ്‍കുട്ടികളോടുള്ള അന്ധവിശ്വാസങ്ങളില്‍ ഭീകരമാണ് കന്ദറുക്കല്‍. പ്രസവിച്ചുവീണ പിഞ്ചുകുഞ്ഞിന്റെ യോനിക്കകത്തുനിന്ന് മാംസഖണ്ഡം ഒസാത്തി പച്ചയ്ക്ക് കണ്ടിച്ചുകളയുന്ന പ്രാകൃതാചാരമാണത്. സ്ത്രീകള്‍ക്കുവേണ്ട രണ്ട് കാര്യങ്ങള്‍ ലൈംഗികാനന്ദവും ഭക്ഷണവുമാണെന്ന് ഹദീസുകളില്‍ പറഞ്ഞിട്ടുണ്ടെന്ന് ഭര്‍ത്താവ് പറയുന്നു. മേലങ്കിപുതച്ച് കാല്‍ച്ചങ്ങലയണിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ ഏകാന്തവാസക്കാരിയായവള്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഭ്രാന്തിയെന്ന ചാപ്പകുത്തും. സ്വര്‍ണപ്പാത്രം ശവശരീരങ്ങള്‍ക്കുള്ളതാണെന്ന് പ്രസംഗിക്കുന്നതിനിടയില്‍ സ്വര്‍ണചഷകത്തില്‍ പാനംചെയ്യുന്നതുകണ്ട്, ‘താങ്കളിപ്പോള്‍ ശവമാണോ’ എന്നുചോദിച്ചത് മഹാപാപം. അവിടെ അവള്‍ക്ക് കൂട്ട് മെഹ്‌റീനമാത്രം. ‘മറ്റുള്ള നാരീജനങ്ങളെല്ലാം വലിയ തങ്ങളുടെ കവിളിലും മാറത്തും ശിരസ്സിലും പാദങ്ങളിലും സ്വര്‍ഗത്തിന്റെ താക്കോല്‍ തിരഞ്ഞുകൊണ്ടേയിരുന്നു.’ പരാശ്രയമില്ലാത്ത ജീവിതയാത്ര മോഹിച്ചവളെ പൂര്‍ണമായും അടിമയാക്കിയത് ആമിന്‍ഷായും പൂജയുടെ ബാപ്പയും തമ്മില്‍ അവളുടെ സമ്മതമില്ലാതെ വച്ച കരാറാണ്. പള്ളിവീട്ടില്‍ ഓരോ സ്ത്രീയും ചോദിക്കുന്നത് എന്നാ കൊച്ചിന്റെ ഊഴമെന്നാണ്. ആദ്യഭാര്യയായ സെല്‍മത്തടക്കം മെഹ്‌റിനയെയും മുഹസിനത്തിനെയുംപോലെ പലരും ഊഴം കാത്തിരിക്കുന്ന തടവറയായ പള്ളിവീട്ടില്‍ വലിയ തങ്ങളുള്ള ഒരു രാത്രി – ‘എന്റെ കിടപ്പറയിലുമെത്തും.- സെല്‍മത്തിന്റെ യൗവനകാലത്ത് സുഗന്ധപൂരിതമായിരുന്ന മുറിയില്‍ വലിയ തങ്ങള്‍ എന്നും എത്തുമായിരുന്നു. അവള്‍ കൊണ്ടുവന്ന ധനമാണ് പള്ളിവീടിനെ സമൃദ്ധിയിലേയ്ക്ക് നയിച്ചതെങ്കിലും അവളും നരകത്തിന്റെ പടികളാണ് ചവിട്ടിയത്. ഇപ്പോളതെല്ലാം മെഹ്‌റിനയുടെയും മുഹസിനത്തിന്റെയും മുറിയിലേയ്ക്ക് മാറി. ഊഴം കാക്കല്‍ നിയമമായി. മെഹ്‌റിന ഒരിക്കലൊന്ന് പൊട്ടിത്തെറിച്ചു. ഊഴക്കാരിയാകാന്‍ സ്ത്രീയുടെ ബന്ധത്തിലാരെങ്കിലും ഒലി (സമ്മതം) കൊടുത്താല്‍ മതി. ഇണകള്‍ക്ക് ചെലവിനുകൊടുത്താല്‍ സ്വര്‍ഗീയകവാടത്തിലേയ്ക്കുള്ള പ്രവേശനം എളുപ്പമായിരിക്കുമെന്നതിനാല്‍ പുരുഷന്മാര്‍ ഭാര്യമാരെ മൊഴിചൊല്ലുന്നില്ല. വെറുപ്പ് മറച്ചുവച്ച് ഭര്‍ത്താവിനെ ഒറ്റനോട്ടത്തില്‍ത്തന്നെ ഉത്തേജിപ്പിക്കണം. അവന്റെ ഇഷ്ടംമാത്രമാണ് നോക്കേണ്ടത്. പെണ്ണിന്റെ ഏകജോലി ആണിനുതോന്നുമ്പോഴെല്ലാം ഉത്തേജിപ്പിച്ച് ആനന്ദിപ്പിക്കുകയാണ്. സ്ത്രീധനം നിഷിദ്ധമാണെന്ന് പറയുമ്പോഴും ഭാര്യയുടെ സ്വത്തും ആഭരണങ്ങളും വിറ്റ് കുടുംബച്ചെലവ് നടത്തുന്നത് അവകാശവും അവള്‍ ജോലിക്ക് പോകുന്നത് അപമാനവുമാണ്. സ്വര്‍ഗത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള സ്ത്രീകളുടെ ഭ്രാന്തമായ ആവേശമാണ് പൗരോഹിത്യം മുതലാക്കുന്നത്. സ്‌നേഹവും ഇഷ്ടവും പാടില്ല. സ്വന്തം മാതാവിനോട ്‌പോലും സംസാരിക്കാന്‍ പൂജയ്ക്കവകാശമില്ല. അമ്മ എന്ന വാക്ക് കാഫിറാണ്. ആ കാഫിറിച്ചിയുടെ പണവും പണ്ടവും വസ്തുവും കാഫിറല്ല. ബംഗ്ലാവ് വീട്ടിലും പള്ളിവീട്ടിലും എല്ലാവരും ചിരി നഷ്ടപ്പെട്ടവരാണ്. വൃദ്ധകള്‍പോലും പുരുഷന്മാരെ പെട്ടെന്നുത്തേജിപ്പിക്കുന്നതിനാല്‍ സൂക്ഷിക്കേണ്ടത് സ്ത്രീകളാണ്. പക്ഷെ, ആണിലെ ദുരാഗ്രഹങ്ങളെ തടയേണ്ടത് എല്ലാം ആവരണത്തിനുള്ളിലൊളിപ്പിച്ചല്ല, തന്റേടത്തോടെ കൈയും നാവുമുയര്‍ത്തിക്കൊണ്ടുതന്നെയാണെന്ന് ജീവിതം അവളെ പഠിപ്പിച്ചു. സമ്പന്നരായ അതിഥികള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും ഒന്നോ, രണ്ടോ ആഴ്ചയ്ക്ക് മുത്അ (താല്‍ക്കാലിക വിവാഹം) നടത്തിക്കൊടുക്കുന്നു. അങ്ങനെ പലവട്ടം വിവാഹിതരാകേണ്ടിവരുന്ന പാവങ്ങളെ വിറ്റ് പണംവാങ്ങുന്നതിനെ മതത്തിന്റെ പേരില്‍ ന്യായീകരിക്കുമ്പോള്‍ ജീവിതം നശിക്കുന്ന സ്ത്രീകളും വെപ്പാട്ടികളും തമ്മില്‍ തിരിച്ചറിയാനാകാത്തവിധത്തില്‍ ആസകലം മൂടപ്പെട്ട്, ചിരിമറന്ന് വികൃതരൂപികളുമാകുന്നു. മതംമാറ്റം പ്രണയത്തിന്റെ ഭാഗമാകുന്നതിലെ ചതി തിരിച്ചറിയാതെ പ്രണയം മൂത്ത് കാമുകനോടൊപ്പം ഇറങ്ങിത്തിരിച്ചവര്‍ സ്വര്‍ഗവാതില്‍ തുറന്നുകിട്ടാനായി കലിമ ചൊല്ലി മതംമാറി, ഊഴം കാക്കേണ്ടി വരുന്നു. ഭര്‍ത്താവിന്റെ സാമീപ്യമുള്ളതിനാല്‍ തന്റെ വീട്ടില്‍നിന്ന് തന്റെ കുടുംബത്തിലേയ്ക്ക് പോലും മാറില്ലെന്ന് ശഠിച്ചിരുന്ന പൂജയുടെ അമ്മയുടെ കിടപ്പാടം വഞ്ചിച്ച് വിറ്റിട്ട് ആമിന്‍ഷാ പറഞ്ഞത്, ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് പറഞ്ഞിട്ടുള്ളതാണ് ഖുല്‍ അ എന്നും അത് ചെയ്യാനും അവളില്‍നിന്ന് അയാള്‍ തന്നെ പലപ്പോഴായി തട്ടിയെടുത്ത പണവും സ്വര്‍ണവും അവള്‍ വീണ്ടും കൊടുക്കണമെന്നുമാണ്. വിവാഹംകഴിഞ്ഞ നാളുകളില്‍ തന്റെ സൗന്ദര്യത്തെ വാഴ്ത്തി വസ്ത്രധാരണത്തിനുള്ള അവകാശം കവര്‍ന്നെടുത്തതുപോലെ കിടപ്പാടം തട്ടിയെടുത്തശേഷം അവരെ തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞു. ഭാര്യയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് ഉമ്മയും ബന്ധുക്കളും ആമിന്‍ഷായെ പുതിയ നിക്കാഹിനൊരുക്കുമ്പോഴും ഉമ്മുലു വെപ്പാട്ടിമാത്രം. അവസാനം ഭര്‍ത്താവ് വസൂരിബാധിച്ച് കിടന്ന ഇരുട്ടറയില്‍ വച്ച് തന്റെ മുഖാവരണവും കുപ്പായവും ഊരി അയാള്‍ക്കെറിഞ്ഞുകൊടുക്കുന്നു. ഫസഖ് ചൊല്ലി വേര്‍പെടുത്തുന്നത് പുരുഷവിഭാഗത്തിന് സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹനമാകുമെന്നുള്ളതിനാല്‍ അത് ചെയ്യുന്നില്ല. ആരൊക്കെയോ നിര്‍മ്മിച്ചുകൂട്ടിയ സ്വേച്ഛാധികാരങ്ങളില്‍ തളച്ചിടാതെ, മാമൂലുകളുടെ ചങ്ങലക്കെട്ടുകളറുത്ത് സ്വാതന്ത്ര്യത്തിന്റെ ആകാശത്ത് ചിറക് വിടര്‍ത്തി പറക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പുരുഷന്റെ തണല്‍ ഇന്ന് മുസ്ലിംസ്ത്രീകളുടെ സ്വപ്‌നമാണ്.
അനുഭവത്തില്‍നിന്ന് പഠിക്കാന്‍ വൈകിപ്പോകുന്നുണ്ട് പൂജാബാനു. കൂലിവേലക്കാരിയായ കാഞ്ചന വിദ്യാസമ്പന്നയല്ലെങ്കിലും പതറാത്ത പോരാട്ടവീര്യംകാട്ടുന്നു. ദുര്‍മാര്‍ഗിയായ ഭര്‍ത്താവില്‍ നിന്നും ഒരു കാമഭ്രാന്തനില്‍നിന്നും തനിക്കുനേരേയുണ്ടായ അതിക്രമങ്ങള്‍ അതിജീവിച്ച അവള്‍ ഒറ്റയ്ക്ക് പല ജോലികളും ചെയ്ത് വീട് വയ്ക്കുകയും കുടുംബം പോറ്റുകയും മക്കളെ പഠിപ്പിക്കുകയും ചെയ്യുന്നു. കുട്ടിത്തം മാറാത്ത സ്വന്തം മകളോട് അതിക്രമം കാട്ടിയവനെ സ്വയം ശിക്ഷിക്കാനവള്‍ക്ക് ഉള്‍ക്കരുത്തുണ്ട്. ‘സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിന്റെ പിഞ്ചിളം മേനിയിലൂടെ ഉത്തേജിതയാക്കാന്‍ വിരലോടിച്ചവ’ന്റെയും പെറ്റുവളര്‍ത്തിയ വൃദ്ധയായ ഉമ്മയുടെ മുന്നില്‍ ഉത്തേ ജിതനായി നില്‍ക്കുന്ന മദ്യോന്മത്തനായ യൂസഫിന്റെയും കാമവൈകൃതത്തിന്റെ ദംഷ്ട്രകള്‍ പറിച്ചെറിയുന്ന കാഞ്ചനയുടെ ധാര്‍മ്മികവീര്യം പൂജയ്ക്ക് അന്യമാകുന്നത് മതഭീകരതയുടെ ആധിപത്യംമൂലമാണ്. സ്ത്രീശരീരത്തെ അവരില്‍നിന്ന് തട്ടിപ്പറിക്കുന്ന സമൂഹം മുരടിച്ചതാണ്. തന്റെ സ്ത്രീത്വത്തെ നിന്ദിച്ച ഭര്‍ത്താവിനെ അതേനാണയത്തില്‍ തിരിച്ചടിക്കുകയും ആ തക്കത്തില്‍ തന്നെ വശപ്പെടുത്താന്‍ ശ്രമിച്ചവനെ നിര്‍ദാക്ഷിണ്യം ഒഴിവാക്കുകയും ചെയ്ത കാഞ്ചന കരുത്തുള്ളവളാണ്.
ജീവിതത്തിന്റെ പരിച്ഛേദമായ വ്യത്യസ്ത മനുഷ്യരുടെ വലിയൊരു ചിത്രശീല ഈ നോവലിലുണ്ട്. പൂജയുടെ ശാന്തശീലയായ അമ്മയുടെ ധീരത അവരുടെ ഭര്‍ത്താവിനില്ലാതെപോയി. പുരുഷാധികാര ഗര്‍വ്വിന്റെ രക്ഷാകവചമായ സ്ത്രീകളും, ഭര്‍ത്താവിന്റെ മനംമാറ്റമെന്ന ചതിയില്‍പ്പെട്ട് തിരിച്ചറിവില്ലാതാകുന്ന ഭാര്യയും സ്വയംനിരസിക്കുന്നത് പുരുഷാധിപത്യമതഘടന മരണാനന്തരം വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗീയമോഹത്തിന്റെ ഇരകളായതുകൊണ്ടെന്നതിനെക്കാള്‍ അധികാരാധൃഷ്യതകൊണ്ടാണ്. പുരുഷകാമം മേയുന്ന പെണ്ണുടലിന്റെ സ്വാതന്ത്ര്യവാഞ്ഛയുടെ പേടിയറ്റ എഴുത്തിലൂടെ ഉച്ചാടനം സ്വന്തം ശരീരത്തിലും മനസ്സിലും പെണ്ണിനുള്ള അവകാശത്തിന്റെ രാഷ്ട്രീയം പറയുകയാണ്. നഗ്നതയും സ്വാതന്ത്ര്യമാണെന്ന് തങ്ങളെ ചങ്ങലയ്ക്കിട്ട മതാന്ധ്യത്തെ അവള്‍ വെല്ലുവിളിക്കുന്നു. പെണ്ണ് പഠിക്കേണ്ടതില്ലെന്നും അഥവാ പഠിച്ചാലും തൊഴില്‍ അവള്‍ക്ക് ഹറാമാണെന്നുമുള്ള കരിനിയമം അവളുടെ വസ്ത്രത്തിലേക്ക് പടര്‍ന്നുകയറി ചിരി സ്വന്തം ചുണ്ടുകളില്‍ വറ്റിവരണ്ട് തേറ്റകളായി മാറുന്നു. എങ്കിലും വലിയ തങ്ങള്‍ക്കുവേണ്ടി വസ്ത്രം തുറന്നുകാട്ടുന്നത് സ്വര്‍ഗവാതിലാണ്. അയാളുടെ കാമഭ്രാന്തിനെ ചെറുക്കുന്നത് മതനിന്ദയും. പകല്‍വെളിച്ചത്തില്‍പ്പോലും വസ്ത്രം ഇരുട്ടാക്കാന്‍ വിധിക്കപ്പെട്ട, ത്രസിക്കാനും തുടിക്കാനും മറക്കുന്ന സ്ത്രീ, വെറുമൊരു ശരീരമോ, പ്രസവിക്കാനുള്ള യന്ത്രമോ അല്ലെന്ന് പറയാന്‍ കഴിയാത്ത, ഫാസിസത്തിന്റെ ഉല്‍പ്പന്നമാകുന്നു. വിവാഹം, രണ്ട് വ്യക്തികള്‍ചേരുന്ന ജീവിതപ്രവാഹമാണെന്ന തിരിച്ചറിവോടെയുള്ള സ്ത്രീയുടെ തിരഞ്ഞെടുപ്പാകണം. പ്രണയവിശുദ്ധിയില്ലാതെ പ്രകൃതിനിയമത്തിനെതിരായി പെണ്ണിമയെ നിരസിക്കുന്നതിനെ പ്രതിരോധിക്കുകയാണ് ഉച്ചാടനം. സ്വപ്‌നവും സ്‌നേഹവും സ്ത്രീയുടെ അവകാശമാണെന്ന, ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുയരുന്ന ഇടിമുഴക്കം വായനയുടെ ഉറക്കംകെടുത്താതിരിക്കില്ല. മലയാള മാധ്യമ രാഷ്ട്രീയത്തിന്റെ ഘോരാന്ധകാരത്തിന് എക്കാലവും വെളിച്ചംമറയ്ക്കുന്ന പാഴ്മുറമായി സൂര്യന് നേരേ വാഴാനാകില്ലെന്നുള്ള താക്കീതാണ് ഈ കൃതി.