കാലഭൈരവന്‍ വന്നു കാണിക്ക വച്ചൂ രൂപ-
ഭാവങ്ങളലിയിച്ച ഭൂപാളവിപഞ്ചിക
ഞാനതില്‍ വിരല്‍ തൊട്ട കേവലപ്രാണന്‍, എന്റെ
ചോരയും നീരും കൊണ്ടു സംഗീതമൊരുക്കുന്നോന്‍.
വേനലും കാറ്റും തീയും വേവലാതിയില്‍പ്പെട്ടു
കാനനം പോലും കത്തിച്ചാളുന്ന കാലങ്ങളില്‍
കേഴുന്ന മണ്ണും വിണ്ണും പ്രാര്‍ത്ഥിച്ചു വിരിയിച്ച
പൂവിന്റെ പേരായ്ത്തീര്‍ന്ന കര്‍ണ്ണികാരമേ, സ്വസ്തി!
കാവ്യസൗന്ദര്യത്തിന്റെ കരുണാര്‍ദ്രമാം നിറം
ജീവിതത്തുരുത്തിലെ കാവിലൊക്കെയും തൂവി
ഗ്രാമപൂജയ്ക്കായ് സ്വയം ദക്ഷിണയര്‍പ്പിക്കുന്ന
ചാരുസുസ്മിതത്തിന്റെ കാര്‍ഷികപ്രതീകമേ,
നാളേയ്ക്കു നീളും സ്വപ്നജ്യോത്സനയോടൊപ്പം ചേര്‍ത്തു
ലാളിച്ച കണിക്കൊന്നപ്പൂവിന്റെ ചരിത്രത്തില്‍
ഞാനുണ്ട്, നീയുണ്ടാത്മവീര്യത്തിലദ്ധ്വാനത്തിന്‍
മാനവാനന്ദങ്ങളെയുണര്‍ത്തും കിളിയുണ്ട്.
രാഗവിസ്താരത്തിന്റെ പദവും ശീലും വീണ്ടു-
മാരൊക്കെയെടുത്താലും മുളച്ചു പടരുന്നു
മാന്തളിരുണ്ണാന്‍ വന്ന കുയിലേ, നീ പാടുന്ന
ശാന്തദര്‍ശനത്തിന്റെ ഭാഷ ഞാന്‍ പഠിക്കുന്നു.
ഭൂതദാനങ്ങള്‍ക്കായി കൈക്കുമ്പിള്‍ നീട്ടുന്നോര്‍ക്കു
സ്‌നേഹവര്‍ണ്ണങ്ങള്‍ കാഴ്ചവയ്ക്കുന്ന പ്രഭാതമേ,
നാണയം, ധാന്യം, ഫലമൂലാദി മഹാമൂല്യം
ആയുസ്സിലങ്ങോളവും നീട്ടി നില്‍ക്കുന്നൂ വിഷു!
ഞാനെന്റെ മണ്ണോര്‍മ്മയിലച്ഛനമ്മമാര്‍ക്കുള്ള
ദീപത്തെയാരാധിച്ചു കണ്‍തുറക്കുമ്പോഴൊക്കെ
ആദിത്യസത്യത്തിന്റെ രംഗശംഖൊലിക്കെന്റെ
ആദ്യത്തെ മഴവിത്തും കൈക്കോട്ടും സമര്‍പ്പണം!!