ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളാനിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച മൂന്ന് അന്വേഷണവും ഫലപ്രദമാകാന്‍ സാധ്യതയില്ല. സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച കേരളാ ഹൈക്കോടതിയുടെ നടപടി ഉദാത്തവും മാതൃകാപരവും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ മഹത്വം വിളിച്ചോതുന്നതുമാണ്. ഹൈക്കോടതി ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. 2008ല്‍ മാലിന്യ സംസ്‌ക്കരണപ്ലാന്റ് സ്ഥാപിച്ചപ്പോള്‍ സംസ്ഥാന സര്‍ ക്കാര്‍ വിദഗ്ദ്ധ സമിതിയെക്കൊണ്ട് പഠനം നടത്താതിരുന്നത് എന്തുകൊണ്ട്? അന്ന് മാലിന്യസംസ്‌ക്കരണ ശാലയുടെ സാങ്കേതിക വിദ്യനല്‍കിയതാരാണ്? പാരിസ്ഥിതിക എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ഇരുപതിലധികം എഞ്ചിനീയര്‍മാര്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് എന്‍.ഐ.ടിയില്‍ പാരിസ്ഥിതിക എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും ഗവേഷണബിരുദവും നേടിയ നിരവധിപേര്‍ അദ്ധ്യാപകരായി ജോലിചെയ്യുന്നു. കൊച്ചി സര്‍വ്വകലാശാല, തിരുവനന്തപുരം, തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ പാരിസ്ഥിതിക എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും ഗവേഷണ ബിരുദവും നേടിയ നിരവധി പേരുണ്ട്. മുഖ്യമന്ത്രിയുടെ കീഴില്‍തന്നെ സ്റ്റെഡ് (എസ്.ടി.ഇ.ഡി) എന്ന പേരില്‍ സയന്‍സ് ടെക്‌നോളജി പാരിസ്ഥിതിക വകുപ്പ് പ്രവര്‍ത്തിക്കുന്നു.
ഇങ്ങനെയുള്ള വിദഗ്ദ്ധരെ അംഗീകരിക്കാതെയും ചുമതലകള്‍ ഏല്‍പ്പിക്കാതെയും അഴിമതി നടത്തുന്നതിനുള്ള അവസരങ്ങളാക്കി കേരളത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രക്രിയമാറ്റിയതിന്റെ അനിവാര്യമായ ദുരന്തമാണ് ബ്രഹ്‌മപുരത്തുണ്ടായത്. 2019മുതല്‍ സോണ്‍ഡ കമ്പനി ചുമതല ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ 5 വര്‍ഷവും ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. കൊച്ചി സിറ്റി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്‌മപുരം മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റിന് മതിയായ സുരക്ഷ നല്‍കാന്‍ സിറ്റി കോര്‍പ്പറേഷനും ജില്ലാ ഭരണകൂടത്തിനും സംസ്ഥാനസര്‍ക്കാരിനും നിയമപരമായ ബാധ്യതയുണ്ട്. കേരളത്തിലെ പോലീസിന്റെയും മറ്റും സുരക്ഷ മതിയാകുന്നില്ലെങ്കില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ സുരക്ഷാ ചുമതലയേല്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിനും സംസ്ഥാനസര്‍ക്കാരിനും അധികാരമുണ്ട്. വിഴിഞ്ഞം തുറമുഖ സമരകാലത്ത് കേരളാ ഹൈക്കോടതി ഈ അധികാരം സംസ്ഥാന സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചതാണ്. 2019 മുതല്‍ അഞ്ചുതവണയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അത് കത്തിച്ചതാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. ഈ 5 പ്രാവശ്യവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതാരാണെന്ന് കണ്ടുപിടിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണ്. പഴകിയ പ്ലാസ്റ്റിക്കില്‍ നിന്ന് ഗ്യാസ് ഉണ്ടായെന്നും ഗ്യാസ്തന്നെ കത്തിയതാണെന്നുമുള്ള കരാറുകാരന്‍ രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ളയുടെ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ല. ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ ജില്ലാ കളക്ടര്‍ക്ക് ദുരന്തനിവാരണത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം അധികാരമുണ്ട്. മാര്‍ച്ച് ഒന്നാം തീയതി ബ്രഹ്‌മപുരത്തെ 60 ഏക്കര്‍ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിയമരുമ്പോള്‍ കൊച്ചിനഗരവും പരിസരപ്രദേശങ്ങളും പുകകൊണ്ടുമൂടി ഗ്യാസ്‌ചേമ്പറായി മാറി. ആ സമയത്ത് ജില്ലാ കളക്ടര്‍ തുടര്‍ച്ചയായി അഗ്നിശമനസേനാവിഭാഗവുമായി ബന്ധപ്പെട്ടു എന്നുള്ളത് സത്യമാണ്. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് എറണാകുളത്ത് തന്നെയുള്ള കരസേനയെയും നാവികസേനയെയും വിളിച്ചുവരുത്തി 48 മണിക്കൂര്‍കൊണ്ട് തീയും പുകയും അണയ്ക്കുവാന്‍ കഴിയുമായിരുന്നു. അതുകൊണ്ടാണ് അന്ന് ഹൈക്കോടതി ജില്ലാ കളക്ടറെ വിളിച്ചുവരുത്തി ചോദിച്ചത് തീയും പുകയും അണയ്ക്കുന്നതിനുവേണ്ടി ആദ്യദിനങ്ങളില്‍ എത്ര ഉത്തരവുകള്‍ ഇറക്കിയെന്ന്. സൈന്യത്തെ വിളിച്ചില്ല എന്ന വീഴ്ച ജില്ലാ ഭരണകൂടത്തിനുണ്ടായത് കളക്ടറെ സഹായിക്കുന്നതിനുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെ വീഴ്ച കൂടിയാണ്.
ഈ ദുരന്തസമയത്ത് സൈന്യത്തെ വിളിക്കാനുള്ള പരമാധികാരം ജില്ലാകളക്ടര്‍ക്കുണ്ട്. അതിന് സംസ്ഥാനസര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല. 2018-ലെ വെള്ളപ്പൊക്കത്തിന് ഇപ്പോഴത്തെ മന്ത്രി സജി ചെറിയാന്‍ നിലവിളിച്ചപ്പോള്‍ സൈന്യത്തെ വിളിച്ചത് ആലപ്പുഴയിലെ ജില്ലാ ഭരണകൂടം തന്നെയാണ്. സംസ്ഥാന സര്‍ക്കാരിനെ ഭയന്ന് ജില്ലാ കളക്ടര്‍ സൈന്യത്തെ വിളിക്കാതിരുന്നപ്പോള്‍ ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ കേരളത്തിലെ അഗ്നിശമനസേനാവിഭാഗം 13 ദിവസമെടുത്തു. ബ്രഹ്‌മപുരത്തിനടുത്ത് കടമ്പ്രയാര്‍, ചിത്രപ്പുഴ എന്നീ രണ്ട് നദികളുണ്ട്. അവിടുന്ന് വെള്ളം ശേഖരിച്ച് ബ്രഹ്‌മപുരത്ത് കൊണ്ടുവന്ന് തീയണയ്ക്കാന്‍ അഗ്നിശമനസേനയുടെ കൈയിലുള്ളത് 3 ഇഞ്ച് മാത്രം വ്യാസമുള്ള പൈപ്പുകളാണ്. എന്നാല്‍ സൈന്യത്തിന് താല്‍ക്കാലികമായി ഈ പുഴയില്‍നിന്ന് ഒരടി വ്യാസമുള്ള വലിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് രണ്ടുദിവസം കൊണ്ട് തീയും പുകയും അണയ്ക്കാന്‍ കഴിയുമായിരുന്നു. ബ്രഹ്‌മപുരത്തുള്ള 60 ഏക്കര്‍ അഗ്നിഗോളമായി മാറി എറണാകുളം ജില്ല മുഴുവന്‍ ഗ്യാസ് ചേമ്പറായപ്പോള്‍ കേരളത്തിലെ ആരോഗ്യമന്ത്രി പറഞ്ഞത് അവിടെയുള്ളവര്‍ മാസ്‌ക് ധരിക്കാനാണ്. എന്നാല്‍ പ്ലാസ്റ്റിക് കത്തുമ്പോള്‍ ഉണ്ടാകുന്ന മീഥൈന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നീ മാരകസ്വഭാവമുള്ള വാതകങ്ങള്‍ എന്‍.95 മാസ്‌കിലൂടെ ജനങ്ങളുടെ ശ്വാസകോശത്തിലേക്ക് കടക്കുന്നതാണ്. ഒരാള്‍ ശ്വാസം മുട്ടി മരിച്ചതായി വാര്‍ത്ത വന്നു. നിരവധിപേര്‍ ശ്വാസതടസ്സംമൂലം ആശുപത്രികളില്‍ ചികിത്സ തേടി. കുട്ടികളും മറ്റും ദിവസങ്ങളോളം ഉറങ്ങാതെ ഇരുന്നു. തീയണയ്ക്കാനായി വന്‍തോതില്‍ വെള്ളം പമ്പുചെയ്യുമ്പോള്‍ പ്ലാസ്റ്റിക് കത്തിയുണ്ടായ മീഥൈന്‍ ഗ്യാസ് മീഥൈന്‍ ആല്‍ക്കഹോളിന്റെ കണികകളായി മാറും. മീഥൈന്‍ ആല്‍ക്കഹോള്‍ കുടിച്ചാല്‍ ജനം മരിക്കുമെന്ന് കേരളത്തിലെ കല്ലുവാതുക്കല്‍, വൈപ്പിന്‍ തുടങ്ങി എല്ലാ മദ്യദുരന്തങ്ങളും തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ അങ്ങനെയുള്ള മലിനജലമാണ് ഇപ്പോള്‍ ബ്രഹ്‌മപുരം മാലിന്യസംസ്‌കരണപ്ലാന്റില്‍ നിന്നും സമീപത്തുള്ള കടമ്പ്രയാര്‍, ചിത്രപ്പുഴ എന്നീ നദികളിലേക്ക് ഒഴുകുന്നത്.
കേരളത്തിലെ രാഷ്ട്രീയ അഴിമതി ബ്രഹ്‌മപുരത്തുയര്‍ന്ന പുകയുടെ കാഠിന്യത്തില്‍ നിന്നും ഏവര്‍ക്കും ബോധ്യപ്പെടും. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കൊട്ടാരക്കരയില്‍ നിന്നുള്ള അന്തരിച്ച മുന്‍ വൈദ്യുതമന്ത്രി ഒരുവര്‍ഷം ജയിലില്‍ കിടന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പാമോയില്‍ കേസില്‍ ഉദ്യോഗസ്ഥന്മാര്‍ ഇപ്പോഴും വിചാരണനേരിടുന്നു. രാഷ്ട്രീയമാനങ്ങളുണ്ടായിരുന്ന ഐ.എസ്.ആര്‍.ഒ അഴിമതിക്കേസ് ഉന്നതാധികാരകോടതികളില്‍ ഇപ്പോഴും തുടരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള ലാവ്‌ലിന്‍ കേസ് 34 തവണമാറ്റിവെച്ചതായി വാര്‍ത്തവരുന്നു. രാഷ്ട്രീയമാനങ്ങളും അഴിമതികളും നിറഞ്ഞ സോളാര്‍ കേസ് ഇപ്പോഴും കോടതികളില്‍ തുടരുന്നു. തിരുവനന്തപുരം ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണങ്ങള്‍ക്കുവേണ്ടി 150 കോടി രൂപയുടെ യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്ത അഴിമതിക്കേസ് തുടര്‍ന്നുവരുന്നു. യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, വടക്കാഞ്ചേരി ലൈഫ്മിഷന്‍ അഴിമതി എന്നീ കേസുകള്‍ ഉന്നതാധികാരകോടതികളില്‍ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടക്കുന്നു. ലാവ്‌ലിനുമായി ബന്ധമുള്ള കനേഡിയന്‍ കമ്പനിയില്‍ നിന്ന് വായ്പ എടുത്തതിന് കിഫ്ബിക്കെതിരെയുള്ള കേസ് തുടരുന്നു. മുഖ്യമന്ത്രിയുടെ 2019 മേയ് 8 മുതല്‍ 12 വരെയുള്ള നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തെതുടര്‍ന്നാണ് നിയമവിരുദ്ധമായി സോണ്‍ഡ ഇന്‍ഫ്രാടെക് പ്രൈവറ്റ്‌ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കരാര്‍ ലഭിച്ചത് എന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ കേരളത്തില്‍ മേല്‍പ്പറഞ്ഞ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയം മാറി നന്മയുടെയും നീതിയുടെയും ധര്‍മ്മത്തിന്റെയും രാഷ്ട്രീയവല്‍ക്കരണം നടക്കണം. ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നുവരികയും വേണം.