ബ്രഹ്‌മപുരം വിഷയത്തില്‍ ഒട്ടനവധി സത്യങ്ങള്‍, രാഷ്ട്രീയ ആരോപണങ്ങളായും വസ്തുതകളായും ഇന്ന് പൊതുസഞ്ചയത്തില്‍ ഉണ്ട്. പലതും മാധ്യമശ്രദ്ധനേടിയിട്ടുള്ളതും ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ബ്രഹ്‌മപുരത്തെ കാതലായ ഒരു പ്രശ്‌നം അതിന്റെ ഉത്തരവാദി ആരാണ് എന്നതാണ്? ഒരു സംശയവുമില്ല, ഈ മാലിന്യ ഭീകരതയുടെ, കൂട്ടക്കൊലയിലേക്ക് എത്തുമായിരുന്ന പ്രശ്‌നത്തിന്റെ പ്രധാന ഉത്തരവാദി സംസ്ഥാന ഭരണകൂടമാണ്. കാരണം മാലിന്യസംസ്‌ക്കരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇവിടെ കെ.എസ്.ഐ.ഡി.സി. എന്തിനാണ് ത്രിതല പഞ്ചായത്തിന്റെ അടിസ്ഥാന ചുമതലയില്‍ കൈകടത്തുന്നത്? എന്തിനാണ്, ആരാണ് കെ.എസ്.ഐ.ഡി.സി.യെ കൊണ്ട് ടെന്‍ഡറിങ് നടത്തി കേരളത്തിന്റെ ത്രിതല സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്? എല്‍.എസ്.ജി.ഡി എന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് എന്ന സംവിധാനത്തെ, ശുചിത്വ മിഷന്‍ സംവിധാനത്തെ എല്ലാം നോക്കുകുത്തിയാക്കി കെ.എസ്.ഐ.ഡി.സി. എന്തിനാണ് ഇപ്പോള്‍ 8 റീജിയണല്‍ പ്ലാന്റിന് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്? 25 വര്‍ഷത്തേക്കുള്ള മറ്റൊരു ഭീകര സാമ്പത്തിക തട്ടിപ്പിന്റെ വഴിമരുന്നാണ് ഈ ടെണ്ടര്‍ വഴിയും, കൊച്ചിയിലെ ടെണ്ടറിനുശേഷം നിരന്തരമായി നടത്തിയ ചട്ടലംഘനങ്ങളിലൂടെയും ഇപ്പോള്‍ വെളിച്ചത്തുവരുന്നത്. എല്ലാ നദികളും കടലിലേക്കാണെന്ന് പറയുംപോലെ കേരളത്തിലെ എല്ലാ അഴിമതിയുടെയും പ്രേരണാസ്രോതസ്സ് ഒരു ഭരണാധികാരിയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമാണ് എന്നാണ് സാഹചര്യ തെളിവുകള്‍ വിരല്‍ചൂണ്ടുന്നത്. അതല്ലെങ്കില്‍ ആ സര്‍വ്വശക്തനായ ഭരണാധികാരി തന്നെയാണ് തെളിയിക്കേണ്ടത് ഈ അഴിമതിയില്‍ ആരാണ് തെറ്റുകാരെന്ന്, ആരാണ് അഴിമതിക്കാരെന്ന്?
ജനങ്ങള്‍ സംശയിക്കുന്നു തദ്ദേശ സ്ഥപനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലില്‍ കോര്‍പ്പറേഷന്‍ മേയറും, കൗണ്‍സിലര്‍മാരും, സിപിഎമ്മിന്റെ ജില്ലാ നേതാക്കളും എന്തിനു മൗനം പാലിച്ചു? ഉത്തരം വ്യക്തമാണ്. അവര്‍ ഭയക്കുന്ന, അവരെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണ് ഈ അഴിമതിയുടെ പിന്നില്‍. അതാണ് ഈ ദുരൂഹമായ മൗനത്തിന്റെ ഉത്തരം. ഒരു ഭരണാധികാരിക്കും കുടുംബത്തിനും ഉള്ള നിയന്ത്രണാതീതമായ ആര്‍ത്തിയുടെയും, മറ്റുള്ളവര്‍ക്ക് അവരിലുള്ള അതിഭീകരമായ ഭയത്തിന്റെയും അനന്തര ഫലമാണ് കൊച്ചി നിവാസികള്‍ ഇനി വര്‍ഷങ്ങളോളം അനുഭവിക്കുവാന്‍ പോകുന്ന മാരക രോഗങ്ങള്‍. ഇത്രയായിട്ടുപോലും ശക്തിയായി പ്രതികരിക്കുവാന്‍ പ്രാപ്തിയില്ലാത്ത ജനങ്ങള്‍ക്ക് മാരകരോഗങ്ങള്‍ സ്വാഭാവികമായി ലഭിക്കുന്ന വരദാനമാണ്. ഈ കൂട്ടക്കൊലപാതകത്തിന്റെ ആദ്യപ്രതികള്‍ സംസ്ഥാന സര്‍ക്കാരും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയുമാണ്.
സോണ്ടയെന്ന തട്ടിപ്പുകമ്പനി
തട്ടിക്കൂട്ട് തട്ടിപ്പുകമ്പനിയായ സോണ്ട അത്യാവശ്യം വലിയ കമ്പനി ആണ്. എന്നാല്‍ ഓരോ പ്രൊജക്റ്റും ഓരോകമ്പനി ആണ്. ഓരോ കമ്പനിയും 44 കോടി ടേണ്‍ഓവറും 1 കോടി ലാഭവുമുള്ള കമ്പനികള്‍. അങ്ങിനെ 8 ഓ 10 ഓ ഷെല്‍ കമ്പനികള്‍. ഇവരുടെ ഇന്‍വെസ്റ്റ്‌മെന്റ് പല നഗരങ്ങളിലും പല പേരുകളില്‍ ഉണ്ട്. ഇറ്റലിയില്‍ വേര്‍സലി 225 ടി.പി.ഡിയും പോര്‍ച്ചുഗലില്‍ അസോറസ് ഐലന്‍ഡില്‍, പിന്നെ ചെന്നൈ, ബാംഗ്ലൂര്‍, തിരുനല്‍വേലി, റായ്പുര്‍ എന്നീ സ്ഥലങ്ങളിലും ഉണ്ട് എന്ന് അവരുടെ വെബ്‌സൈറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇവയെല്ലാം വ്യത്യസ്ത കമ്പനികളായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിചിത്രമായ മറ്റൊരുകാര്യം മറ്റെല്ലാ യൂറോപ്യന്‍ നഗരവും പോലെ ഇറ്റലിയിലെ വേര്‍സലിയും ചെറുതും 45,141 ആളുകള്‍ മാത്രവുമുള്ള ഒരു നഗരമാണ്. ഇവിടെ എങ്ങിനെയാണ് 225 TDP വേസ്റ്റ് ഉണ്ടാവുക എന്നതും, ഉണ്ടെങ്കില്‍ തന്നെ ഇത്രയും വലിയ സംവിധാനം എന്തിനാണ് അവര്‍ ഉണ്ടാക്കിയതെന്നും സംശയകരമായ കാര്യമാണ്. മാത്രവുമല്ല ഇത് സോണ്ടയാണ് നിര്‍മ്മിച്ചതെന്നതിനുമുള്ള മറ്റൊരു തെളിവും നിലവില്‍ കമ്പനിയുടെ സൈറ്റിലെ വെറും സൂചനയല്ലാതെ ഇന്റര്‍നെറ്റിലെ അന്വേഷണത്തില്‍ യാതൊരു സൂചനയും ഇന്നുവരെ ലഭ്യവുമല്ല. ബാംഗ്ലൂരും റായ്പൂരുമെല്ലാം ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത് ആവട്ടെ മാലിന്യ ശേഖരണത്തിനും, അവയുടെ നീക്കത്തിനും (വെസ്റ്റ് കളക്ഷനും ട്രാന്‍സ്‌പോര്‍ട്ടേഷനും) ഉള്ള കോണ്‍ട്രാക്ട് മാത്രവുമാണ് എന്ന് അവരുടെ സൈറ്റില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇതിനേക്കാള്‍ കുറ്റകരമായ മറ്റൊരു വസ്തുത ഇന്ത്യയിലെ സോണ്ട കമ്പനിക്ക് സോണ്ട എന്ന വിദേശ കമ്പനിയുമായി ഇപ്പോള്‍ യാതൊരുബന്ധവുമില്ല എന്നും, അവര്‍ പഴയ ബന്ധം വിച്ഛേദിച്ചു എന്നുമാണ്. മറ്റൊരു പ്രധാനകാര്യം ഉടമസ്ഥര്‍ ഒന്നാണെങ്കിലും ഇവയെല്ലാം പല കമ്പനിയായി ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതാണ് സത്യം. കേരളത്തില്‍ കമ്പനി ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടാലും എല്ലാകമ്പനികളും കൂടി ഒരുമിച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കപ്പെടാനുള്ള അടവും, തുടക്കത്തിലേ തട്ടിപ്പുനടത്തും എന്ന ദൃഢനിശ്ചയത്തിന്റെ തെളിവുമാണ്. ഇത്രയും മുന്‍കരുതല്‍ കമ്പനി എടുത്തെങ്കിലും പ്രതിപക്ഷപാര്‍ട്ടികളില്‍ ഒരാളും സോണ്ടയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല.
കൊല്ലം കോര്‍പ്പറേഷന്‍ പണ്ടേ സോണ്ടയെ പുറത്താക്കി, കോഴിക്കോട് പുറത്താക്കുവാന്‍ പോകുന്നു. കണ്ണൂരും ഇതേ കമ്പനിക്കുവേണ്ടി ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞുകഴിഞ്ഞു. കൊച്ചിയില്‍ മാരകവിഷപ്രയോഗത്തിലൂടെ ലക്ഷക്കണക്കിന് മനുഷ്യരെ മാരകരോഗത്തിന് അടിമകളാക്കിയ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം എന്തുകൊണ്ടാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ വെക്കാത്തത്? എന്തുകൊണ്ടാണ് ഇന്ന് നൂറുകണക്കിന് ആളുകള്‍ ആശുപത്രിയില്‍ ചികിത്സ നേടിയതിന്റെ സഹായ ധനമെങ്കിലും ഈ കമ്പനിയില്‍ നിന്ന് മേടിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിടാഞ്ഞത്? ഭോപ്പാല്‍ ദുരന്തത്തിന്റെ നഷ്ടപരിഹാരം യൂണിയന്‍ കാര്‍ബൈഡ് അല്ല, സര്‍ക്കാര്‍ വഹിക്കണം എന്ന് ഉത്തരവിട്ട കോടതികള്‍ ഉള്ള കാലത്ത് നമ്മള്‍ നീതിക്കായി കോടതികളെയും പ്രതീക്ഷിച്ചിരിക്കരുത്.
തട്ടിപ്പുകളുടെ പ്രഭവകേന്ദ്രങ്ങള്‍
കൊച്ചിന്‍ കോര്‍പ്പറേഷനിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിലവില്‍ കരാര്‍ ലഭിച്ച് കൊള്ളകള്‍ നടത്തിവരുന്നത് 3 കമ്പനികളാണ്. ഒന്ന് ലെഗസി വേസ്റ്റ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വര്‍ഷങ്ങളായി കുന്നുകൂട്ടിയ പഴയ മാലിന്യം സംസ്‌ക്കരിക്കുവാനുള്ള കോണ്‍ട്രാക്ട് കിട്ടിയ സോണ്ട കമ്പനിയും അതിന്റെ ഉപകരാറുകാരായ ആരവ് മീനാക്ഷി എന്‍വോ കെയര്‍ എന്നസ്ഥാപനവുമാണ്. രണ്ടാമത്തേത് നിത്യേനയുള്ള ജൈവമാലിന്യം സംസ്‌ക്കരിക്കുവാന്‍ കോണ്‍ട്രാക്ട് ലഭിച്ച സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും, മൂന്നാമത്തേത് പ്ലാസ്റ്റിക് വേസ്റ്റ് കോര്‍പ്പറേഷന്റെ കയ്യില്‍ നിന്ന് എടുക്കുന്ന ഭാരത് ട്രേഡേഴ്‌സ് എന്ന പെരുമ്പാവൂരുള്ള കമ്പനിയും.
ഇതില്‍ സോണ്ട കമ്പനി ബ്രഹ്‌മപുരത്ത് കെട്ടികിടക്കുന്ന ഖര മാലിന്യം ഖനനം ചെയ്യുവാന്‍ ഒരു ഘനമീറ്ററിനു 1155 രൂപ നിരക്കില്‍ കെ.എസ്.ഐ.ഡി.സിയുമായി കരാര്‍ ഉറപ്പിക്കുന്നു. അതിനുശേഷം ഈ ജോലി ചെയ്യുവാനായി ആരവ് മീനാക്ഷി എന്ന ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകമ്പനിയ്ക്ക് ഈ കരാര്‍ ജോലി ഒരു ഘനമീറ്ററിന് 450 രൂപ നിരക്കില്‍ മറിച്ച് നല്‍കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സോണ്ട കമ്പനിക്ക് 57.75 കോടിരൂപക്ക് കിട്ടിയ കരാര്‍ ഒരു മുന്‍പരിചയവുമില്ലാത്ത മറ്റൊരു തട്ടിക്കൂട്ട് കമ്പനിക്ക് 22.50 കോടിരൂപക്ക് അപ്പോള്‍ തന്നെ മറിച്ച് നല്‍കുന്നു. അതും ടെണ്ടര്‍ നിയമങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള പ്രധാന നിയമമായ ക്ലോസ് നമ്പര്‍ 35 ലെ ഉപകരാര്‍ നല്‍കരുതെന്ന വ്യവസ്ഥ നഗ്‌നമായി ലംഘിച്ചുകൊണ്ട്. എന്നും ഇതെല്ലം അറിഞ്ഞിട്ടും കോര്‍പ്പറേഷന്‍ മേയറോ ഉദ്യോഗസ്ഥരോ ചെറുവിരല്‍ അനക്കുന്നില്ല. പ്രതികരിക്കേണ്ട കോണ്‍ഗ്രസ്സ് പാര്‍ട്ടിയാകട്ടെ ആരവ് മീനാക്ഷി എന്ന കമ്പനിയുമായുള്ള ബന്ധം കാരണം മൗനം പാലിക്കുന്നു. ഇതൊന്നും മനസ്സിലാകാത്തതുകൊണ്ടോ പ്രതികരണശേഷി ഇല്ലാതായതുകൊണ്ടോ, അല്ലെങ്കില്‍ വിഹിതം ലഭിച്ചതുകൊണ്ടോ ഈ അവിഹിത കരാറിനെക്കുറിച്ച് മറ്റുകക്ഷികളും മൗനം പാലിക്കുന്നു. കാര്യങ്ങള്‍ പുറത്തേക്ക് വരുമെന്നായപ്പോള്‍ മാലിന്യകൂമ്പാരം സിപിഎം- കോണ്‍ഗ്രസ്സ് കൂട്ടുകെട്ടില്‍ എല്ലാവരും കൂടി കത്തിച്ചുകളയുന്നു.
ജൈവമാലിന്യ പ്ലാന്റിലെ കരാറിലും നടത്തിപ്പിലും ഇതേ തട്ടിപ്പും കൂട്ടുകച്ചവടവും നടന്നിട്ടുണ്ട്. ജൈവമാലിന്യ പ്ലാന്റ് നടത്തുവാന്‍ ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ 250 ടിപിഡി പ്രതിദിനം കൈകാര്യം ചെയ്യുന്ന കമ്പനിക്കാണ് ടെക്ക്‌നിക്കല്‍ ബിഡില്‍ ക്വാളിഫിക്കേഷന്‍ കിട്ടുകയുള്ളൂ. എന്നാല്‍ ടെണ്ടറില്‍ ക്വാളിഫൈഡ് ആയ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ നല്‍കിയ എക്‌സ്പീരിയെന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഒറ്റപ്പാലം, മലപ്പുറം മുനിസിപ്പാലിറ്റികളിലെ മാലിന്യ സംസ്‌കരണത്തിന്റെ എക്‌സ്പീരിയെന്‍സ് ആണ് കാണിച്ചിരിക്കുന്നത്. കൊച്ചിയില്‍ പോലും 250 ടിപിഡി ഇല്ലാത്തപ്പോഴാണ് ഈ ചെറു പട്ടണങ്ങളില്‍ 250 ടിപിഡി മാലിന്യം ഉണ്ടെന്ന് കള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് ടെണ്ടര്‍ നേടിയത് ആ സ്ഥാപനവും ഒരു കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലെ ന്യൂനപക്ഷ രാഷ്ട്രീയ ദല്ലാളിന്റെ ബിനാമി കമ്പനിയാണ്.
മൂന്നാമത്തെ പ്ലാസ്റ്റിക് മാലിന്യം എടുക്കുന്ന കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു ഭാരത് ട്രേഡേഴ്‌സ് എന്ന കമ്പനിയാണ് . കോണ്‍ഗ്രസ്സ് ഭരിച്ചപ്പോഴും ഇപ്പോള്‍ ഇടതുപക്ഷം ഭരിക്കുമ്പോഴും ഭാരത് ട്രേഡേഴ്‌സിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉറപ്പാക്കും. കേരളത്തില്‍ എല്ലായിടത്തും 8 രൂപക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക് ഈ കമ്പനിക്ക് കോര്‍പ്പറേഷന്‍ സഹായനിരക്കില്‍ വെറും 1 രൂപ 50 പൈസക്ക് നല്‍കും. ആരും ചോദിക്കില്ല, ആര്‍ക്കും എതിര്‍പ്പുമില്ല.
ബ്രഹ്‌മപുരം കത്തിയില്ലെങ്കിലാണ് അത്ഭുതം
ബ്രഹ്‌മപുരം തീപിടുത്തം ഒരു കൃത്യമായ തിരക്കഥയാണ്. കാരണം കത്തിയില്ലെങ്കില്‍ പുറത്തുവരുന്നത് ഇതിലും വലിയ അഴിമതിക്കഥകളായേനെ. പിന്നെ കത്തിച്ചതിലും ചില ശാസ്ത്രീയമായ അബദ്ധങ്ങളും പിണയുകയുംചെയ്തു. അല്ലെങ്കില്‍ ഈ ആഗോളതട്ടിപ്പ് ഇരുചെവി അറിയാതെ പോയേനെ. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെങ്കില്‍ പോലും അവരില്‍ ഒരാളോ ഒരുകൂട്ടം ആളുകളോ ഇതിനു പരിമിതമായ ഉത്തരവാദികളുമാണ്. ആദ്യദിവസം, അതായത് മാര്‍ച്ച് 2-ാം തീയതി വ്യാഴാഴ്ച കത്തിപ്പിടിച്ചതിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ മാലിന്യ പ്ലാന്റില്‍ എത്തിയ അഗ്‌നിശമന ഉദ്യോഗസ്ഥനെ അകത്തുകയറ്റില്ല എന്നുപറയാന്‍ ധൈര്യമുള്ള സെക്യൂരിറ്റി ഗാര്‍ഡ് ആരാണ്? എന്തുകൊണ്ടാണ് അയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാത്തത്? ആ കാര്യങ്ങള്‍ പുറത്തുപറയുവാന്‍ മടികാട്ടുന്ന, മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കാത്ത അഗ്‌നിശമന ഉദ്യോഗസ്ഥനും ഈ നീചകൃത്യത്തിന് കൂട്ടുനിന്നയാളാണ്. ഈ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ വഴികള്‍ അഗ്‌നിശമന വാഹനങ്ങള്‍ വരുന്നത് തടയാന്‍ മാലിന്യങ്ങള്‍ ഇട്ടു തടസ്സപ്പെടുത്തി എന്ന് ഉദ്യോഗസ്ഥര്‍ വീണ്ടും പറയുന്നു. എന്തുകൊണ്ട് നടപടിയെടുത്തില്ല? എന്തുകൊണ്ട് അവരെ ജനങ്ങള്‍ കൈകാര്യം ചെയ്തില്ല എന്നതാണ് എന്നെ അതില്‍ കൂടുതല്‍ നാണിപ്പിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന മറ്റൊരു യാഥാര്‍ഥ്യം പോലീസിന്റെ അനാസ്ഥയാണ്. ഒരു ഇടതുപക്ഷ നേതാവിന്റെ മകന്‍ എനിക്ക് നല്‍കിയ വിവരമനുസരിച്ച് ഫെബ്രുവരി 26 -ാം തിയതി 11.33 നു ഒരു ഫ്‌ളയിങ് ഒബ്ജക്ട് ഡ്രോണ്‍ ബ്രഹ്‌മപുരം ഭാഗത്തു വട്ടമിട്ടു പറന്നതായി വീഡിയോ അടക്കം പൊലീസിന് വിവരം നല്‍കി. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല, എന്‍.ഐ.എയുടെ സൈറ്റിലെ ഫോണ്‍ നമ്പര്‍ തെറ്റുമായിരുന്നു. അതിനെക്കുറിച്ച് ഒരു അന്വേഷണവും നടത്തിയിട്ടില്ല, അദ്ദേഹത്തോട് വിവരമോ വീഡിയോയോ പോലീസ് ചോദിച്ചിട്ടുമില്ല. ഈ ഡ്രോണ്‍ ബ്രഹ്‌മപുരം പ്ലാന്റിന്റെ ഏരിയല്‍ വ്യൂ എടുത്ത് എവിടെയൊക്കെ കത്തിക്കണം, എവിടെയാണ് അടുത്തുള്ള വീടുകള്‍ എന്നെല്ലാം പഠിക്കുവാനായിരിക്കും രാത്രി ഈ സര്‍വ്വേ നടത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഇൗ തീപിടുത്തം വളരെ ആസൂത്രിതമായി പഠിച്ച് നടപ്പാക്കിയ ഒരു കുറ്റകൃത്യമാണ്. അതുകൊണ്ടാണ് കത്തിയിട്ടും അഗ്‌നിശമന സേനാംഗങ്ങളെ കയറ്റാത്തതും വഴി തടസ്സപ്പെടുത്തിയതും മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ ഡ്രൈവര്‍മാര്‍ക്ക് കോണ്‍ട്രാക്ടര്‍ സമ്മതം നല്‍കാഞ്ഞതും ഇത് വളരെ ആസൂത്രിതമായി ചെയ്തതാണെന്നതിന് തെളിവാണ്.
കുന്നത്തുനാട് വാര്‍ഡ് നമ്പര്‍ 15 ലെ കൗണ്‍സിലര്‍ യൂനസ് ബ്രഹ്‌മപുരം കൃത്യമായി കാര്യങ്ങള്‍ പറയുന്നുണ്ട്. മാര്‍ച്ച് 2നു വ്യാഴാഴ്ച 1.30 മണിക്കാണ് ഫയര്‍ ഫോഴ്‌സ് ആദ്യം വന്നത്. സെക്യൂരിറ്റി കാബിന്റെ പിറകില്‍ തീ കാണുന്നു. സെക്യൂരിറ്റി കടത്തിവിട്ടില്ല. ഹിറ്റാച്ചി അടക്കമുള്ള വലിയ യന്ത്രങ്ങള്‍ അവിടെയുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ വരുവാനോ, തീ പിടിച്ച മാലിന്യത്തിന്റെ ചുറ്റുമുള്ള മാലിന്യങ്ങള്‍ മാറ്റി തീയെ ഐസുലേറ്റു ചെയ്യുവാനോ തയ്യാറായില്ല, ഉടനെ 9 സ്ഥലങ്ങളില്‍ തീ ആളിപ്പിടിക്കുന്നു. എന്നാല്‍ തൊട്ടടുത്തുള്ള എഅഇഠ യിലെ പുല്ലുകള്‍ക്ക് തീ പിടിക്കുന്നുമില്ല. ആ സമയത്ത് അവിടെ ഒരു സി.പി.ഐയുടെ കൗണ്‍സിലര്‍ ഉണ്ടായിരുന്നതായി യൂനുസ് ആണയിടുന്നുണ്ട്. ഇദ്ദേഹവും ഫയര്‍ ഡിപ്പാര്‍ട്‌മെന്റിനെ തിരിച്ചുവിടുവാനുള്ള ശ്രമത്തിലായിരുന്നു. അതുകഴിഞ്ഞു വെള്ളിയാഴ്ചയും കഴിഞ്ഞു ശനിയാഴ്ച രാവിലെവരെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോ, ഉന്നത അധികാരികളോ, മേയറോ ബ്രഹ്‌മപുരം പ്രദേശത്തു വന്നിട്ടില്ല.
ഇപ്പോള്‍ കളക്ടറുടെയും മുഖ്യമന്ത്രിയുടെയും പുതിയ വാദമുഖം അവര്‍ അമേരിക്കയിലെ തീ കെടുത്തല്‍ വിദഗ്ധന്‍ ജോര്‍ജ് ഹീലിയുമായി സംസാരിച്ചുവത്രെ. മാലിന്യത്തിനു തീപിടിച്ചാല്‍ അത് അണക്കുന്ന മികച്ചരീതിയാണ് കൊച്ചിയില്‍ സര്‍ക്കാര്‍ നടത്തിയത്. ഇതാണ് ഏറ്റവും മികച്ച രീതിയെന്ന് ആ സായിപ്പ് അപ്പോള്‍ തന്നെ കളക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റും കൊടുത്തു. അത് മുഖ്യമന്ത്രി നിയമസഭയില്‍ സംശയത്തിന് പോലും ഇട നല്‍കാതെ പറഞ്ഞു. ജനങ്ങള്‍ക്ക് സംശയം ഇനി ഇതിന്റെ പേരില്‍ അവാര്‍ഡ് എന്ന പിഞ്ഞാണി പാത്രം മേടിക്കാന്‍ മുഖ്യമന്ത്രിയും കുടുംബവും പരിവാരവും മന്ത്രിമാരും ചേര്‍ന്ന് ഉടനെ അമേരിക്കയ്ക്ക് പോകുമോ എന്നുമാത്രമാണ്.
മാലിന്യത്തിന്റെ സാമ്പത്തിക വശം …. Waste ഈസ് ഗോള്‍ഡ്
ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഒരാളുടെ കുത്തകയാണ്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുവരെ ഈ നേതാവ് മുസ്ലിം ലീഗ് നേതാവായിരുന്നു. യു.ഡി.എഫില്‍ നിന്നാലുള്ള അപകടം മനസ്സിലായ ഇദ്ദേഹം ഘ്രാണശക്തിയുള്ള മൃഗത്തെപ്പോലെ അപകടമേഖലകടന്നു ഇടതുപക്ഷത്തിന്റെ കൂടെ പിന്തുണയോടെ റിബലായി ജയിച്ചു കണ്‍സിലര്‍ ആയി. പക്ഷെ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി പെരുത്തിഷ്ടമാണ്. മേയര്‍ ആരുടെയോ നിര്‍ബന്ധംമൂലം അത് വെള്ളിത്തളികയില്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. മറ്റുള്ള പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും 8 രൂപക്ക് ക്‌ളീന്‍ കേരള എടുക്കുന്ന പ്ലാസിറ്റിക് കരുണാമയനായ ഇദ്ദേഹത്തിന് വെറും 1.5 രൂപക്ക് ഈ കോര്‍പറേഷന്‍ കൊടുക്കുന്നു. ഒരാഴ്ച 20 ടണ്‍ മാസം, 80 ടണ്‍. 80000 കിലോ 6.5രൂപ കിലോക്ക് ലാഭം, അങ്ങിനെ 12 മാസം=62,40,000 രൂപ ലാഭം മാത്രം. ഇങ്ങിനെ 8 വര്‍ഷം, ഏതാണ്ട് 5 കോടിരൂപ. ഇത്രയും ലാഭം മാത്രമേ ഒരു പാവം കൗണ്‍സിലര്‍ എടുക്കുന്നുള്ളൂ,….
എന്നാല്‍ ഈ തുക കേരളത്തിലെ ഏതോ പ്രമുഖന് ലഭിക്കുന്ന തുക വെച്ച് നോക്കുമ്പോള്‍ വളരെ ചെറിയ തുകയാണ്. 25 വര്‍ഷത്തേക്ക് KSIDC മാലിന്യ ടെണ്ടര്‍ നല്‍കിയപ്പോള്‍ കമ്പനിക്ക് കിട്ടുന്നത് ആദ്യ 5 വര്‍ഷം 500 ടണ്‍ ഃ 3500 രൂപ (ടിപ്പിംഗ് ഫീ) = 315കോടി, അടുത്ത അഞ്ചുവര്‍ഷം 625ഃ3850=433 കോടി, അടുത്ത അഞ്ചുവര്‍ഷം 571 കോടി, പിന്നെ 754 പിന്നെ 995 കോടി ആകെ 3069 കോടി.. പ്ലാന്റിന്റെയും വെഹിക്കിളിന്റെയും ചിലവ് 300 കോടി, ലേബര്‍ 10 % എന്നത് പോട്ടെ 25 % ആയാലും എത്രയാണ് ലാഭം? പിന്നെ ഇതിന്റെ ബൈ പ്രോഡക്റ്റ് വിറ്റുകിട്ടുന്നത് വേറെ ലാഭം!! 350 കോടി കെ.എസ്.ഐ.ഡി.സി ലോണായി കൊടുക്കും. കൈയും വീശി വരൂ 3000 കോടി കൊണ്ടുപോകൂ. അപ്പോള്‍ പിന്നെ പ്രമുഖന്റെ മകളുടെ ദുബായ് HSBC അക്കൗണ്ടിലേക്ക് ഒരു 50 കോടി അഡ്വാന്‍സ് നല്‍കിയാല്‍ എന്താണ് തെറ്റ്?
ഇതില്‍ കോഴിക്കോടിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മറ്റൊരു അഴിമതിയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്.. ഇതുപ്രകാരം രാജ്കുമാര്‍ എന്ന സോണ്ട ഇന്‍ഫ്രാ സ്ട്രെച്ചറിന്റെ എംഡിയും പോള്‍ ആന്റണി എന്ന വ്യക്തിയുമായിട്ടാണ് കരാര്‍. തെറ്റുപറയരുതല്ലോ, വളരെ വ്യവസ്ഥാപിതമായിട്ടാണ് ഈ അഴിമതി കച്ചവടം. നോട്ടറി ഒപ്പിട്ട പേപ്പര്‍ മുഖേനയാണ് ഇവര്‍ കാര്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളത്. കരാറില്‍ പറയുന്നത് പ്രകാരം കോഴിക്കോടിന്റെ മാലിന്യ സംസ്‌ക്കരണ പ്രൊജക്ടിന്റെ ടെണ്ടര്‍ സോണ്ടക്ക് തരപ്പെടുത്തുന്നതോടൊപ്പം, റയോണ്‍സിന്റെ സ്ഥലം ദീര്‍ഘപാട്ടത്തിനു തരപ്പെടുത്തുക, സ്വച്ഛ് ഭാരതിന്റെ (SBM) ഗ്രാന്‍ഡ് നേടിക്കൊടുക്കുക, കൂടാതെKSIDC യുടെ വായ്പയും പദ്ധതിക്കുവേണ്ടി തരപ്പെടുത്തുക എന്നതാണ് ഇടനിലക്കാരുടെ ചുമതല. ഇതിനെല്ലാം എത്ര ശതമാനം തുക നല്‍കണമെന്ന വ്യവസ്ഥയാണ് നോട്ടറി ഒപ്പിട്ട വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നത്. അഴിമതി ചിട്ടയായും, വ്യവസ്ഥാപിതമായും നടപ്പിലാക്കുന്നു എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസായ നയം. അത് പിടിക്കപ്പെട്ടാല്‍ പോലും അന്വേഷണവുമില്ല.
ഈ ദുരന്തത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചാല്‍ എങ്ങും എത്തില്ല. കാരണം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സംസ്ഥാനവും, കോര്‍പ്പറേഷനും ഭരിച്ചപ്പോഴാണ് 2015 ആഗസ്റ്റില്‍ ബോട്ടപകടം ഉണ്ടായത്; 11 പേര്‍ മരിച്ച ബോട്ടപകടം. അത് ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ആ ബോട്ടപകടത്തില്‍ അന്വേഷണം എവിടെയെങ്കിലും എത്തിയോ? ആരെയെങ്കിലും ശിക്ഷിച്ചോ? 35 വര്‍ഷം പഴക്കമുള്ള, അഴിമുഖത്ത്, കടലില്‍ യാത്രചെയ്യുവാന്‍ അംഗീകാരമില്ലാത്ത ബോട്ട് ഡിസൈന്‍. പീരിയോഡിക്കല്‍ സര്‍വീസ് ഇല്ല, ടെസ്റ്റ് നടന്നിട്ടില്ല, സ്രാങ്കിനു ലൈസന്‍സില്ല എന്നുവേണ്ട ഒരു അന്താരാഷ്ട്ര തട്ടിപ്പ്. രണ്ടുപ്രാവശ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നു, ഇവിടെ കോര്‍പ്പറേഷനിലും സിപിഎം അധികാരത്തില്‍ വന്നു, എന്നാലും അന്വേഷണം നടക്കില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സും ഉടനെ സമരം നിര്‍ത്തും. ജനങ്ങള്‍ വിഡ്ഢികളുമാകും. 11 പേര്‍ കൊല്ലപ്പെട്ട ബോട്ട് അപകടത്തിന്റെ ആസൂത്രകരെ മറന്ന നമ്മള്‍ ആരും മരിക്കാത്ത മാലിന്യപ്പുകയിലെ അഴിമതിക്കഥകളും, ആസൂത്രകരെയും ഉടനെ മറക്കും. അത് രാഷ്ട്രീയ നേതൃത്വത്തിനും അറിയാം.
കൊച്ചിന്‍ കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണത്തില്‍ സ്വച്ഛ ഭാരത് മിഷന്റെ പണവും ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പണം തെറ്റായ വഴിക്ക് ചിലവാക്കിയാല്‍CBI ക്ക് സ്വമേധയാ അന്വേഷിക്കാം, എന്നാലും CBI യും സ്വമേധയാ അന്വേഷിക്കുന്നില്ല. നിരോധിത പ്ലാസ്റ്റിക്കുകള്‍ വില്‍ക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്റെ മൂക്കിന് താഴെ, എറണാകുളം ബ്രോഡ് വേ എന്ന വ്യാപാരമേഖലക്കു പരിസരത്തായി തന്നെയുണ്ട്. കോടിക്കണക്കിന് രൂപയുടെ പ്ലാസ്റ്റിക് ബാഗുകള്‍ വില്‍ക്കുന്നു, നിത്യേന ടണ്‍ കണക്കിന് നിരോധിത പ്ലാസ്റ്റിക് ബാഗുകളാണ് ലോറിയില്‍ എത്തുന്നത്. കോര്‍പറേഷനും, സംസ്ഥാനസര്‍ക്കാരും നോക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പ്പന തടയുവാന്‍ എന്തോ ഭയമാണ്. 2020 മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക് നിരോധിച്ചു. എന്നാല്‍ ഇതുവരെ എത്ര റെയ്ഡുകള്‍ നടന്നു? എത്ര നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചു? പിടിക്കുന്നത് ചെറിയ കടകളിലുള്ള കുറച്ച് ഭാഗുകള്‍, എന്നാല്‍ ഇതിന്റെ മൊത്തക്കച്ചവടക്കാരെ തൊടുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്, രാഷ്ട്രീയക്കാര്‍ക്ക് അവരെ ഇഷ്ടവുമാണ്. ഇതൊരു പ്ലാസ്റ്റിക് മാഫിയ ആണ്.
ഇതില്‍ കൂടുതലായി പുറത്തുവരാനുള്ള കണക്കുകളില്‍ 7 കോടി മൊബിലൈസേഷന്‍ പണമായി സോണ്ട കമ്പനിക്ക് നല്‍കിയതും, കത്തിപ്പിടിക്കാതിരിക്കുവാന്‍ എടുക്കേണ്ട മുന്‍കരുതലുകളും, അഥവാ കത്തിപ്പിടിച്ചാല്‍ കരാര്‍ കമ്പനി നല്‍കേണ്ട സാമ്പത്തിക ബാധ്യതകളും എല്ലാം വ്യക്തമായി ടെണ്ടറില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് KSIDC യും കൊച്ചിന്‍ കോര്‍പ്പറേഷനും ഈ തട്ടിപ്പിനും വന്‍ ദുരന്തത്തിനും ഇടനിലക്കാരായത്. ഇത് ഭരണ നേതൃത്വവും പ്രതിപക്ഷവും, ഉദ്യോഗസ്ഥരും ചേര്‍ന്ന് നടപ്പിലാക്കിയതിനാല്‍ കോടതിയുടെ കൂടി മേല്‍നോട്ടത്തിലുള്ള ഒരു സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പൂര്‍ണ്ണമായ സത്യവും, അഴിമതിയുടെ വ്യാപ്തിയും പുറത്തുവരികയുള്ളൂ.
അല്ലെങ്കില്‍ നമുക്ക് പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്, എങ്ങിനെ മരിക്കണമെന്ന്. ചുമച്ച് രക്തം ചര്‍ദ്ദിച്ച്, ക്യാന്‍സര്‍ വന്ന്, ഇനി ചില ഹതഭാഗ്യര്‍ മാരകമായ ത്വക്ക് രോഗങ്ങള്‍ വന്നു ചൊറിഞ്ഞു ചൊറിഞ്ഞോ മരിക്കാം. അടുത്ത തലമുറ അംഗ വൈകല്യമുള്ളവരും ലൈംഗികശേഷി കുറഞ്ഞവരോ, പ്രത്യുല്പാദനശേഷി ഇല്ലാത്തവരോ ആയി ജീവിച്ചേക്കാം. എങ്കിലും നമ്മള്‍ സമരം ചെയ്യില്ല. നിയമം കയ്യിലെടുക്കില്ല.
‘നീതി നിങ്ങള്‍ക്ക് ലഭിക്കില്ല, നീതികിട്ടാത്തവര്‍ നിയമം കയ്യിലെടുത്ത് അധര്‍മ്മത്തിനെതിരെ പോരാടുന്നതുവരെ’ എന്നത് ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്റെ പ്രസിദ്ധമായ വാക്യമാണ്. അധികൃതരില്‍ നിന്ന് നീതി ലഭിക്കാത്തപക്ഷം അതിനുവേണ്ടി പോരാടുക എന്ന മാര്‍ഗ്ഗമേ ജനങ്ങളുടെ മുന്നിലുള്ളൂ.