1924ല്‍ ആയിരുന്നു ആ ചരിത്രസംഭവം!
ഏഷ്യയിലെ ആദ്യത്തേതും ലോകത്തെ രണ്ടാമത്തേതുമായ സര്‍വമത സമ്മേളനം. ആലുവാപ്പുഴയോരത്തെ അദ്വൈതാശ്രമ അങ്കണത്തില്‍ കെട്ടിയൊരുക്കിയ വിശാലമായ പന്തലിലായിരുന്നു സമ്മേളനം. വിശ്വമാനവികതയുടെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവനാണ് ഈ സര്‍വ മതസമ്മേളന, വിശ്വമാനവിക കൂട്ടായ്മ ഒരുക്കിയത്.
”പല മതസാരവുമേകം…” എന്ന തന്റെ സിദ്ധാന്തം ഗുരു സമൂഹമധ്യേ ദൃഢപ്പെടുത്തുകയായിരുന്നു. 1924 മാര്‍ച്ച് 3, 4 തീയതികളിലായിട്ടാണ് ഈ മത സമന്വയ സമ്മേളനം നടന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സാര്‍വത്രിക സാഹോദര്യത്തിന്റെ സന്ദേശവുമായാണ് ഗുരു മഹാശിവരാത്രി ദിവസം, വിവിധ മതപ്രതിനിധികളെയും ചിന്തകരെയും സാമൂഹിക നേതാക്കളെയും അണിനിരത്തി, രണ്ടുദിവസം നീണ്ടുനിന്ന സര്‍വ മതസമ്മേളനം അദ്വൈതാശ്രമത്തില്‍ നടത്തിയത്.
അന്നു ഇന്ത്യയില്‍ ആരും ചിന്തിക്കാന്‍ പോലും തുനിയാത്ത ഒരാശയമായിരുന്നു സര്‍വമതസമ്മേളനത്തിലൂടെ ഗുരു പ്രാവര്‍ത്തികമാക്കിയത്. 1888ലെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയോടെയാണ് ഗുരുദേവന്‍ കേരള നവോത്ഥാനത്തിനു തുടക്കം കുറിച്ചത്. അരുവിപ്പുറം ക്ഷേത്രം ഒരു മാതൃകാസ്ഥാനമാണെന്ന സന്ദേശമാണ് ഗുരു അന്നു നല്‍കിയത്. കേരളം മുഴുവന്‍ അങ്ങിനെ ഒരു മാതൃകാ സ്ഥാനമാക്കുവാനായിരുന്നു ഗുരുവിന്റെ ശ്രമം.
പിന്നീട് ഗുരു മറ്റൊരു മാതൃകാസ്ഥാനം തേടി അന്വേഷിച്ചിറങ്ങുമ്പോഴാണ് വര്‍ക്കലക്കുന്നിലെ ശാന്ത ഗംഭീര പൗരാണിക പുണ്യതീര്‍ത്ഥാടന കേന്ദ്രം കണ്ടെത്തിയത്. ശിവാര്‍പ്പിതമായി വര്‍ക്കല കുന്നിനു ശിവഗിരി എന്നു നാമകരണം ചെയ്തു. ഗുരു അവിടെ ശാരദാദേവിയെ പ്രതിഷ്ഠിച്ചു.
ഭാവിയില്‍ ശിവഗിരി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സിരാകേന്ദ്രവും തന്റെ അന്ത്യവിശ്രമസ്ഥലവുമായി മാറുമെന്നു ഗുരു ദീര്‍ഘവീക്ഷണം ചെയ്തിരിക്കണം. പില്‍ക്കാല സംഭവങ്ങള്‍ ഇവ സാക്ഷ്യപ്പെടുത്തുന്നു.
ശാരദാദേവി പ്രതിഷ്ഠക്കുശേഷം രണ്ടാംദിവസം ഗുരുശിഷ്യന്മാരുമൊത്ത് ശിവഗിരിയില്‍ നിന്നും ഇറങ്ങിത്തിരിച്ചു.
”നാം എല്ലാം അവരെ ഏല്പിച്ചു കഴിഞ്ഞുവല്ലൊ… ഇനി അവര്‍ നോക്കിക്കൊള്ളും നമുക്കിരിക്കാന്‍ ഒരു സ്ഥലം വേണം….”. ഒരിക്കലും ഒരു ദിക്കില്‍ സ്വസ്ഥമായിരിക്കാന്‍ ഗുരു ശ്രമിച്ചിരുന്നില്ല. ദേശാടനം ഗുരുവിന്റെ സാമൂഹിക പ്രവര്‍ത്തന ഭാഗമായിരുന്നു.
അങ്ങിനെ ഗുരു ആലുവപ്പുഴയോരത്തെ പ്രകൃതി സുന്ദരമായ ഒരു സ്ഥലം കണ്ടെത്തി. ഗുരുവിന്റെ ജീവിതത്തിലെ ഏറ്റവും കര്‍മ്മോജ്ജ്വലമായ ഘട്ടം 1918നു ശേഷമാണെന്നു ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1920ലെ പിറന്നാള്‍ ദിനാഘോഷവേളയില്‍ ഗുരു രണ്ട് പ്രധാന സന്ദേശങ്ങള്‍ നല്‍കുകയുണ്ടായി. അതില്‍ ഒന്നു മദ്യത്തിനെതിരെയായിരുന്നു. രണ്ടാമത്തെ സന്ദേശം ശാശ്വതമായ മനുഷ്യത്വത്തിന്റെ പ്രഖ്യാപനമായിരുന്നു. ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്ന്”.
ആലുവയില്‍ സ്ഥലം വാങ്ങിക്കാന്‍ ഗുരു മുന്നിട്ടിറങ്ങി ധനശേഖരണം നടത്തി. 1912ല്‍ കൊച്ചിക്കാരന്‍ മൂസസേട്ടുവില്‍ നിന്നാണ് അദ്വൈതാശ്രമത്തിനു സ്ഥലം വാങ്ങിയത്. ഈ ഭൂമിയിലാണ് സര്‍വ്വമതസമ്മേളനം നടന്നത്.
1914-ല്‍ ആശ്രമവും ഒരു സംസ്‌കൃത വിദ്യാലയവും സ്ഥാപിച്ചു. ജാതിമതവ്യത്യാസമില്ലാതെ അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനും സൗകര്യമൊരുക്കിയിരുന്നു. 1974ല്‍ സര്‍വമതസമ്മേളനത്തിന്റെ സുവര്‍ണ്ണ ജൂബിലിയും 1999ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചിരുന്നു.
”ഈ മഠത്തിന്റെ അഭിപ്രായം മനുഷ്യര്‍ക്കു ഒരു ജാതിയും ഒരു മതവും ഒരു ദൈവവും അല്ലാതെ ഒരോരുത്തര്‍ക്കും വെവ്വേറെ ജാതിയും മതവും ദൈവവും ഇല്ലെന്നാകുന്നു” ആശ്രമത്തിന്റെ കവാടത്തില്‍ ഇങ്ങനെ ഒരു വാചകം ഗുരുദേവന്റെ പ്രധാനശിഷ്യനും മുക്ത്യാറുമായ ശ്രീനാരായണ ചൈതന്യം എഴുതിവെച്ചിരുന്നു. ഈ ആശ്രമത്തില്‍ ക്ഷേത്രമോ പ്രതിഷ്ഠയോ ഗുരു സ്ഥാപിച്ചിട്ടില്ല. 1921നു ശേഷം എല്ലാ ശിവരാത്രി നാളിലും ഇന്നുവരെയായി അദ്വൈതാശ്രമത്തില്‍ സര്‍വ്വമതസമ്മേളനം മുടങ്ങാതെ നടന്നുവരുന്നു.
ഗുരു ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി.
”എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നാല്‍ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ… ജീവാത്മാക്കള്‍ക്ക് ഊര്‍ദ്ധമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങള്‍ക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാല്‍ സൂക്ഷ്മം അവര്‍ താനേ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ നയിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ മാത്രമാണ് മതങ്ങള്‍. സൂക്ഷ്മം അറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിനു അവന്‍ പ്രമാണമാണ്.”
ഗുരുവിന്റെ ആത്മോപദേശശതകത്തില്‍ ”പലമതസാരവുമേകമെന്നു പാരാ – തുലകിലൊരാനയിലന്ധരെന്ന പോലെ; പലവിധയുക്തി പറഞ്ഞു പാമരന്മാ- രലവതുകണ്ടലയാതമര്‍ന്നിടേണം”.
വിശാലമായ ഈ ഏകമതവീക്ഷണം ഇല്ലായ്മയാണ് മനുഷ്യ മനസ്സുകളെ ഭ്രാന്തുപിടിപ്പിച്ച ജീവിത ദുരിതങ്ങളിലേക്കു നയിക്കുന്നത്. ഈ മതാന്ധത തീണ്ടാതിരിക്കാനുള്ള സംരക്ഷണം ജനങ്ങളെ കൂടുതലായി ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒരു സര്‍വ മതസമ്മേളനം വിളിച്ചു കൂട്ടണമെന്ന ആശയം ആദ്യം ഗുരുവിന്റെ മനസ്സില്‍ ഉദിക്കുന്നത്.
ഈ ചിന്ത ഗുരുമനസ്സില്‍ ഉദയം ചെയ്തിട്ടും നടപ്പില്‍ വരുത്തുവാന്‍ രണ്ട് വര്‍ഷങ്ങള്‍ പിന്നെയും വേണ്ടിവന്നു. ഭിന്നമതാനുയായികള്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ ഒരു വേദിയില്‍ വെച്ചു പ്രകടിപ്പിച്ചാല്‍ അവയുടെ അടിസ്ഥാനത്തിലുള്ള ഐക്യരൂപം ഗ്രാഹ്യമായിത്തീരുമെന്നു ഗുരു പറയുകയുണ്ടായി.
മതാനുയായികള്‍ വാദിക്കാനും തര്‍ക്കിക്കുവാനും അതുവഴി ജയിക്കാനും ശ്രമിക്കരുത്; മറ്റുള്ള മതങ്ങളെ അറിയാനും നിങ്ങളെക്കുറിച്ച് അവരെ അറിയിക്കുവാനും ശ്രമിക്കണം. അതാണ് ഗുരുവിന്റെ കാഴ്ചപ്പാട്.
മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്നു ഗുരു വളരെ മുമ്പെ വ്യക്തമാക്കിയിട്ടുണ്ട്.
1924ല്‍ രണ്ട് ദിവസം നീണ്ടുനിന്ന സര്‍വമതസമ്മേളനം ആലുവയില്‍ വിളിച്ചുകൂട്ടിയത് ദീര്‍ഘമായ കാഴ്ചപ്പാടിലൂടെയാണ്. ”വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കുവാനുമാണ്” സ്വാഗതകമാനത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ സംഘടനാ ചുമതല സത്യവ്രത സ്വാമികള്‍ക്കായിരുന്നു. അദ്ദേഹത്തെ സഹായിക്കുവാന്‍ സഹോദരന്‍ അയ്യപ്പന്‍, സി.വി. കുഞ്ഞുരാമന്‍, ടി.കെ. മാധവന്‍ എന്നിവരും ഉണ്ടായിരുന്നു.
ഈ സമ്മേളനത്തില്‍ ഏറ്റവും സജീവമായി മുന്നില്‍ ഉണ്ടാകേണ്ടിയിരുന്ന മഹാകവി കുമാരനാശാന്‍ സമ്മേളനത്തിനു ഒന്നരമാസം മുമ്പെ 1924 ജനുവരി 16നു തോന്നയ്ക്കലില്‍ നിന്നു ആലുവയിലേക്കുള്ള യാത്രയില്‍ പല്ലനയാറ്റില്‍ റഡീമര്‍ ബോട്ടപകടത്തില്‍ മരിച്ചിരുന്നു.
സമ്മേളനം ഉദ്ഘാടനം ചെയ്തത് ശ്രീനാരായണ ഗുരുവായിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി ടി. സദാശിവയ്യര്‍ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി രാമയ്യര്‍, മഞ്ചേരി രാമകൃഷ്ണയ്യര്‍, സി. കൃഷ്ണന്‍ (മിതവാദി), ഇ.കെ അയ്യാക്കുട്ടി ജഡ്ജി, ഡോ. പല്പു എന്നിവരോടൊപ്പം ആര്യസമാജം പ്രതിനിധി ഋഷിരാം, സിലോണില്‍ നിന്നുള്ള ഒരു ബുദ്ധഭിക്ഷു, ബ്രഹ്‌മസമാജത്തിന്റെ പ്രതിനിധി സ്വാമി ശിവപ്രസാദ്, ഇസ്ലാം മതത്തിന്റെ പ്രതിനിധിയായി മുഹമ്മദ് മൗലവി, ക്രിസ്ത്യന്‍ പ്രതിനിധി കെ.കെ. കുരുവിള എന്നിവര്‍ അധ്യക്ഷന്റെ ഇരുഭാഗങ്ങളിലായി ഉപവിഷ്ടരായി.
അധ്യക്ഷന്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ എല്ലാവരും അവരവരുടെ അവസരത്തില്‍ തങ്ങളുടെ മതത്തിന്റെ കാതലായ തത്ത്വങ്ങളെക്കുറിച്ച് സവിസ്തരം പ്രസംഗിച്ചു. ഋഷിറാമിന്റെ ഇംഗ്ലീഷ് പ്രഭാഷണം മൊഴിമാറ്റം ചെയ്തത് സഹോദരന്‍ അയ്യപ്പനായിരുന്നു.
സമ്മേളനത്തില്‍ സ്വാഗതപ്രസംഗം വായിച്ചത് സത്യവ്രതസ്വാമികളായിരുന്നു. രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിനു കൃതജ്ഞത രേഖപ്പെടുത്തിയത് സി.വി. കുഞ്ഞുരാമനായിരുന്നു.
രണ്ടുദിവസവും സമ്മേളനത്തിലെ നടപടികളും പ്രഭാഷണങ്ങളും വളരെ ശ്രദ്ധയോടെ ഗുരു വീക്ഷിക്കുന്നുണ്ടായിരുന്നു. സമ്മേളാനന്തരം സത്യവ്രതസ്വാമികള്‍ ഗുരുവിന്റെ ഒരു സന്ദേശം സദസ്സിന്റെ മുമ്പാകെ വായിച്ചു.
”എല്ലാ മതങ്ങളുടെയും പരമോദ്ദേശം ഒന്നാണെന്നും ഭിന്നമതാനുയായികള്‍ തമ്മില്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മതമഹാസമ്മേളനത്തില്‍ നടന്ന പ്രസംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കാന്‍ വിചാരിക്കുന്ന മഹാപാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനുവേണ്ട സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നു വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ തൃപ്തികരമായ നടത്തിപ്പിനു അഞ്ചുലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്നു വിചാരിക്കുന്നു”.
സംസ്‌കൃത സ്‌കൂളിന്റെ അങ്കണത്തില്‍ വെച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തതോടെ പരിപാടികളെല്ലാം പര്യവസാനിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു നൂറ്റാണ്ട് മുമ്പേ മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം പ്രത്യക്ഷപ്പെട്ടു. മഹത്തായ ഈ ആശയം ഉള്‍ക്കൊള്ളാന്‍ വേണ്ട ഹൃദയവിശാലതയും വിവേകവും ഈ ആധുനിക കാലത്തു പോലും നാം നേടിയിട്ടില്ല.
ഗുരു ഒരു ഹിന്ദുവായി ജനിച്ചു; മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു ഹിന്ദുവായി ജീവിച്ചു. എങ്കിലും മറ്റു മതങ്ങളെ ബഹുമാനിച്ചു. അഹിന്ദു സിദ്ധാന്തങ്ങളെ പറ്റി കൂടുതല്‍ ഗ്രഹിക്കുകയും എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നു തന്നെയാണെന്നു ഗുരു വ്യക്തമാക്കുകയും ചെയ്തു.
1893ല്‍ ചിക്കാഗോയില്‍ നടന്ന ലോക സര്‍വമതസമ്മേളനം ഇന്നും ലോക പ്രശസ്തവും ലോക ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായവുമായപ്പോള്‍ കേരളത്തിലെ ഈ കൊച്ചു ഗ്രാമത്തില്‍ ഒരു സന്യാസിശ്രേഷ്ഠന്‍ സംഘടിപ്പിച്ച ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും സമ്മേളനം ഇപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ പ്രശസ്തമാകുകയോ ചെയ്യുന്നില്ല.