ത്രിപുരയിലെ, മേഘാലയായിലെ, നാഗാലാന്‍ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ലോകത്തോട് നല്‍കുന്ന ഒരു പ്രധാന സന്ദേശം അവര്‍ ഇന്ന് പൂര്‍ണ്ണമായും ഭാരത്തിന്റെ കൂടെയാണെന്നാണ്, ദേശീയതയുടെകൂടെയാണ്, നമ്മളുടെ കൂടെ ആണെന്നാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വികസനം കടന്നുവന്നിരിക്കുന്നു. ഇതുവരെ, ചുരുങ്ങിയ പക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച 35 വര്‍ഷങ്ങളില്‍ കടലാസ്സില്‍ മാത്രമുണ്ടായിരുന്ന വികസനവാദം, ജനങ്ങള്‍ക്കിന്നു നേരിട്ട് അനുഭവിച്ചറിയുവാന്‍ സാധിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അവര്‍ ഭാരതീയരാണെന്ന ബോധവും, ആത്മവിശ്വാസവും, സ്വാഭിമാനവും ഉണ്ടായിരിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ വിഘടനവാദം പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു . മറ്റുചിലയിടത്ത് നന്നായി കുറഞ്ഞിരിക്കുന്നു. അവരില്‍ ഭാരത സര്‍ക്കാരിനെ കുറിച്ച് ഒരു വിശ്വാസം ചരിത്രത്തില്‍ ആദ്യമായി പ്രകടമായി ഉണ്ടായിരിക്കുന്നു. വിഘടനവാദത്തിനും, മതവാദത്തിനും, ജാതിവാദത്തിനും പകരമായി ദേശീയതയും , വികസനവും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഖ്യ അജണ്ടയായി ഇടംപിടിച്ചിരുന്നു. നാടിന്റെ വികസനവും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നു.
ആത്മവിശ്വാസത്തോടെ, വികസന വിഷയവുമായി ബിജെപി;
ത്രിപുരയിലെ തിരഞ്ഞെടുപ്പില്‍ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ആത്മവിശ്വാസത്തോടെ പറഞ്ഞത് ത്രിപുരയുടെ ആളോഹരി വരുമാനം കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ധിച്ചുവെന്നാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. അഞ്ചു വര്‍ഷം മുന്‍പ് 2017-18 കാലയളവില്‍ ത്രിപുരയിലെ ജനങ്ങളുടെ ആളോഹരി വരുമാനം 1,11,151 രൂപയായിരുന്നുവെങ്കില്‍ അത് 1,52,382 രൂപയായി ബിജെപി ഭരിച്ച 5 വര്‍ഷത്തിനുള്ളില്‍ വളര്‍ന്നു എന്നത് അത്ര നിസ്സാരകാര്യമല്ല. പ്രത്യേകിച്ചും ദേശീയ ആളോഹരി വരുമാന ശരാശരിപോലും 1,50,000 രൂപയും കേരളത്തിന്റെ ആളോഹരി വരുമാന വളര്‍ച്ച വെറും 12 ശതമാനവും ആണെന്ന് മനസ്സിലാക്കുമ്പോള്‍ ത്രിപുരയിലെ 30 ശതമാനമെന്ന ആളോഹരി വരുമാനത്തിന്റെ മഹാവളര്‍ച്ച ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ഇതുപോലെതന്നെയാണ് ജിഡിപി വളര്‍ച്ചാനിരക്കും. ത്രിപുരയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 2022 -23 ല്‍ 64000 കോടി രൂപയായി എന്നതും വളര്‍ച്ച നിരക്ക് 10.38 ശതമാനം ആയി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ദേശീയ ആഭ്യന്തര ഉല്പാദന വളര്‍ച്ചയായ 8.5 % ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണിത്. ത്രിപുരയിലെ അഭ്യസ്ഥവിദ്യര്‍ക്കും, ചെറുപ്പക്കാര്‍ക്കും മാത്രമല്ല ഉള്‍ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കുവരെ ബോധ്യപ്പെടുന്ന തരത്തിലായിരുന്നു അവിടുത്തെ വികസനവും ഭരണത്തിലെ സുതാര്യതയും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 700 രൂപയായിരുന്നത് ബിജെപി സര്‍ക്കാര്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതും, ഇത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചതും സംസ്ഥാനത്തിന്റെ ഈ സാമ്പത്തിക നേട്ടത്തിന്റെ ജനകീയമുഖങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിമാറി. ‘വെല്‍ഫെയര്‍ വിത്തൗട്ട് ബയസ്’ എന്നത് ഒരു മുദ്രാവാക്യം പോലെ ജനഹൃദയങ്ങളില്‍ പതിഞ്ഞു. സംസ്ഥാനത്തെ വികസനനേട്ടങ്ങള്‍ ലഭിക്കണമെങ്കിലോ, ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ ആകണമെങ്കിലോ ബിജെപി പ്രവര്‍ത്തകനോ അനുഭാവിയോ ആകേണ്ടതില്ല എന്ന് സാമാന്യ ജനങ്ങള്‍ക്ക് ബോധ്യമായി. കേന്ദ്ര മന്ത്രിയും കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പു സഹമന്ത്രിയും ഇപ്പോള്‍ എംഎല്‍എ യുമായ പ്രതിമ ബൗമിക് പറയുന്നതുപോലെ ‘ സംസ്ഥാനസര്‍ക്കാര്‍ ക്ഷേമപദ്ധതികളും സഹായങ്ങളും നല്‍കുന്ന കാര്യത്തില്‍ യാതൊരുവിധ വിവേചനവും കാട്ടിയിട്ടില്ല. ഇത് ജനങ്ങള്‍ക്ക് മനസ്സിലാകുകയും, ഈ സ്ഫടികതുല്യമായ ഭരണനൈതികത സ്വാഭാവികമായി ഉണ്ടാകേണ്ട ഭരണവിരുദ്ധതരംഗത്തെ മറികടക്കുവാനും , കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിനെ മറികടക്കുവാനും സാധിച്ച ഒരു പ്രധാനഘടകമായിരുന്നു.
ദേശീയതയിലൂന്നിയ പ്രചാരണം
പ്രധാനമന്ത്രിയും ബിജെപിയുടെ ദേശീയ നേതൃത്വവും ത്രിപുരയിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ നല്‍കിയ മറ്റൊരു പ്രധാനപ്പെട്ട സന്ദേശം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനം മാത്രമല്ല കേന്ദ്രഭരണത്തിന്റെ ഹൃദയത്തോടും അടുത്തുനില്‍ക്കുന്നു എന്ന സന്ദേശമാണ്. രാഷ്ട്രീയമായി നോക്കിയാല്‍ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ മൂന്നുസംസ്ഥാനങ്ങളും കൂടി സംഭാവന ചെയ്യുന്നത് വെറും 5 എംപിമാരെ മാത്രമാണ്. ഇത് 543 സീറ്റുള്ള ലോകസഭയില്‍ ഒരു ശതമാനത്തിനും താഴെയുമാണ്. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം വളരെ ഗൗരവത്തോടും, ശ്രദ്ധയോടും പ്രാധാന്യത്തോടും കൂടിയാണ് ഈ തിരഞ്ഞെടുപ്പുകളെയും സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും, ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും പലകുറിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സംഘടനാ ചര്‍ച്ചകള്‍ക്കുമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വന്നത്. ഇത് പ്രവര്‍ത്തകരിലും ജനങ്ങളിലും വിശ്വാസവും ആവേശവും ജനിപ്പിച്ചു, അവര്‍ നേതൃത്വത്തിനും ഭാരതത്തിനും വേണ്ടപ്പെട്ടവരാണ് എന്ന ബോധ്യം ഉണ്ടായി. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അഞ്ചോളം വരുന്ന അവസാനവട്ട പ്രചാരണങ്ങള്‍, അവയാണ് ത്രിപുരയില്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഭരണ വിരുദ്ധ തരംഗത്തെയും, കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ്സ് സഖ്യത്തെയും തകര്‍ത്തെറിഞ്ഞത്. അതുതന്നെ ഫെബ്രുവരി 11 തീയതി അംബാസ്സയിലും ഗോമതിയിലും നടന്ന റാലിയും, ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന റോഡ് ഷോയും ത്രിപുരയിലെ ജനങ്ങളെ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും എത്ര പ്രാധാന്യത്തോടെയാണെന്ന് നോക്കുന്നതെന്നും മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു. അത് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിശ്വാസവും ഊര്‍ജ്ജവും തിരഞ്ഞെടുപ്പില്‍ ഉടനീളം ദൃശ്യവുമായിരുന്നു. ത്രിപുരയിലെ ജനങ്ങള്‍ അത് തിരിച്ചു ബിജെപിക്ക് വോട്ടായും സ്‌നേഹമായും തിരിച്ചു നല്‍കുകയും ചെയ്തു. ഇത് 2018 അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെച്ച് വിജയിപ്പിച്ച ശൂന്യ സെ ശിക്കാര്‍ (zero to zenith ) എന്ന മുദ്രാവാക്യത്തിന്റെയും, ആശയത്തിന്റെയും ശാസ്ത്രീയവും രാഷ്ട്രീയവുമായ വിപുലീകരണമായിരുന്നു.
മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അഭിലാഷത്തെയും, അത് ബിജെപിക്ക് അനുകൂലമല്ലാതിരുന്നിട്ടുകൂടി കാണാതിരിക്കുവാന്‍ ബിജെപി തയ്യാറായി രുന്നില്ല. അതാതുസംസ്ഥാനങ്ങളിലുള്ള പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളെക്കൂടി ദേശീയസ്വഭാവത്തിലേക്കും, മുഖ്യധാരയിലേക്കും, വികസനത്തിന്റെ വീക്ഷണത്തിലേക്കും എത്തിക്കുക എന്ന നയമാണ് ബിജെപി കൈക്കൊണ്ടത്. ഇതുകൊണ്ടാണ് മേഘാലയയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായപ്പോള്‍ തന്നെ രാഷ്ട്രീയഅനിശ്ചിതത്വം ഒഴിവാക്കുവാനും, വികസനം ഉറപ്പാക്കുവാനും പല ദാര്‍ശനിക എതിര്‍പ്പുകള്‍ ഉണ്ടായിട്ടുപോലും ചജജ യുടെ കൂടെ പ്രവര്‍ത്തിക്കുവാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്.
ത്രിപുരയിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടന്നത് വരാനിരിക്കുന്ന 2024 ലെ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണെന്ന് പറയാം. നാഗാലാന്‍ഡില്‍ എന്‍ഡിപിപി – ബിജെപി സര്‍ക്കാരിനെ ലോകസഭയില്‍ പ്രതിപക്ഷത്തിരിക്കുന്ന രണ്ടു കക്ഷികളാണ് പിന്താങ്ങുന്നത്. രാഷ്ട്രീയ നിരീക്ഷ കരെപ്പോലും ഞെട്ടിച്ചുകൊണ്ട് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും, ശരദ് പവാറിന്റെ എന്‍സിപിയും അവിടെ ബിജെപി-എന്‍ഡിപിപി സഖ്യത്തെ പിന്തുണച്ചു ഭരണത്തില്‍ പങ്കാളികളാകുന്നു എന്നത് നാഗാലാന്‍ഡിനു മാത്രമല്ല ദേശീയതലത്തിലും വലിയ വാര്‍ത്തയും ചര്‍ച്ചയും ആയിക്കഴിഞ്ഞു. ഇത് നാഗാലാന്‍ഡിലെ വികസനത്തിന് വലിയ സംഭാവന നല്‍കുവാന്‍ പോന്ന രാഷ്ട്രീയ നീക്കമായിട്ടാണ് നിരീക്ഷകര്‍ കാണുന്നത്. ഇതുകൂടാതെ പൂര്‍ണ്ണമായും ക്രിസ്തീയ വിശ്വാസത്തിലും, യേശുവിന്റെ നാമത്തിലും സത്യപ്രതിജ്ഞചെയ്യുന്ന ഒരു നാഗാലാന്‍ഡ് സര്‍ക്കാരിനെ സര്‍വാത്മനാ പിന്തുണക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് കൊഹിമയില്‍ എത്തി എന്നതും സത്യപ്രതിജ്ഞ ചടങ്ങില്‍ പൂര്‍ണ്ണമായും പങ്കെടുത്തു എന്നതും ബിജെപി മതന്യൂനപക്ഷങ്ങളെ എതിര്‍ക്കുന്ന പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാര്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ ഇല്ലായ്മചെയ്യുന്ന സര്‍ക്കാരാണെന്നുമുള്ള വാദം തികച്ചും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്.
ഇതുപോലെത്തന്നെ ത്രിപുരയിലും ബിജെപിക്കും സഖ്യകക്ഷിയായ ഇന്‍ഡിജിനെസ് പീപ്ള്‍സ് ഫ്രന്റ് ഓഫ് ത്രിപുര (കജഎഠ) ക്കും കൂടി 60 അംഗ നിയമസഭയില്‍ 33 സീറ്റുണ്ടായിട്ടും ടിപ്ര മൊത്ത എന്ന ട്രൈബല്‍ (വനവാസി) പാര്‍ട്ടിയെ ഭരണകൂടത്തിന്റെ ഭാഗമാകുവാന്‍ ക്ഷണിച്ചിരിക്കുകയാണ് ബിജെപി. രണ്ടാമതും തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ട് അധികാരത്തില്‍ എത്തിയിട്ടും തിരഞ്ഞെടുപ്പില്‍ എതിരാളികളായിരുന്ന രാഷ്ട്രീയപാര്‍ട്ടിയെ ഭരണത്തിന്റെ ഭാഗമാകുവാന്‍ ക്ഷണിക്കുന്ന രാഷ്ട്രീയ അന്തസ്സ് ബിജെപിക്കും നരേന്ദ്രമോദിക്കും മാത്രം സാദ്ധ്യമാകുന്ന മാജിക്കാണ്. ഇത് വര്‍ഷങ്ങള്‍ക്കുന്നേ ബിജെപി മുന്നോട്ടുവെച്ച ദാര്‍ശനിക ചിന്തയുമാണ്. 2013 ല്‍ തന്നെ പ്രാദേശികപാര്‍ട്ടികളെ ബിജെപി കാണുന്നത് രാജ്യത്തിന്റെ വികസനത്തെ തകര്‍ക്കുന്ന ശക്തികളായിട്ടല്ല മറിച്ച് അവര്‍ പ്രാദേശിക പ്രചോദനമാണ് എന്നാണ് ബിജെപി നേതാവ് എല്‍ കെ അദ്വാനി അന്ന് പറഞ്ഞത്. ഇത് അന്വര്‍ത്ഥമാക്കുന്ന രാഷ്ട്രീയ നീക്കമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടപ്പിലാക്കുന്നത്.
മേഘാലയയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടുകൂടി സംസ്ഥാനത്തിലെ വികസനത്തെ രാഷ്ട്രീയ അനിശ്ചിതത്വം തകര്‍ക്കാതിരിക്കുവാന്‍ ആദ്യമേതന്നെ അറുപത് അംഗങ്ങളുള്ള നിയമസഭയില്‍ 26 സീറ്റിലേക്ക് വിജയിച്ച കെ സാഗ്മായുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപി പിന്തുണച്ച് സംസ്ഥാനത്തിന്റെ വികസന രാഷ്ട്രീയത്തിന് വഴികാട്ടിയായി. ഭാഗ്യവശാല്‍ എന്‍പി പിയെ പിന്തുണച്ച് എച്ച്എസ്പിഡിപിയും, പീപ്പിള്‍ ഡെമോക്രറ്റിക് ഫ്രണ്ടും (ജഉഎ) വന്നതുകൂടാതെ ശരദ് പവാറിന്റെ എന്‍സിപിയും എന്‍പിപി-ബിജെപി സഖ്യത്തെ പിന്തുണക്കാമെന്ന് സമ്മതിച്ചിരിക്കുന്നു. ഇത് 2018 ല്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ്സിന് 2023 ല്‍ 16 സീറ്റ് നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ തിരിച്ചടിയായി.
ഏതു സംസ്ഥാനത്തെ ജനതയെയും തനിക്ക് അനുകൂലമാക്കുവാന്‍ പ്രാപ്തിയുള്ള നേതാവാണ് നരേന്ദ്ര മോദി. നരേന്ദ്രമോദിയോട് രാജ്യത്തെ ജനങ്ങള്‍ക്കുള്ള വിശ്വാസം, പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റിന് വെളിയിലുള്ള സംസ്ഥാനങ്ങളില്‍ പോലും ഉള്ള ജനങ്ങളുടെ വിശ്വാസം അടിവരയിട്ടു പ്രകടമാക്കുന്ന വിജയമാണ് ത്രിപുരയിലേത്. മാത്രമല്ല ഈ വിജയം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പലകുറിപറഞ്ഞു നമ്മളെ പഠിപ്പിക്കാന്‍ ശ്രമിച്ച ‘വണ്‍ ടൈം ഗിമ്മിക്ക്’ എന്ന കമ്മ്യൂണിസ്‌റ് കുതന്ത്രത്തിനേറ്റ കനത്ത അടികൂടിയാണ്. സംസ്ഥാനങ്ങളിലെ ഭരണവും വികസനവും രാജ്യവും ജനങ്ങളും ആഗ്രഹിക്കുന്നപോലെയോ, അതെ വേഗതയിലോ അല്ല നടക്കുന്നതെങ്കില്‍ അതിനുത്തരവാദികളായവരെ, മന്ത്രിയായാലും, എന്തിനു മുഖ്യമന്ത്രിയായാലും സ്ഥാനഭ്രഷ്ടനാകും എന്നതിന്റെ തെളിവു കൂടിയാണ് ത്രിപുരയിലേത്. അത്തരം മാറ്റങ്ങള്‍ തികച്ചും സുതാര്യമായും, മാറ്റപ്പെടുന്നവരെയും, നിയമസഭാ സാമാജികരെയും അറിയിച്ചും അവരുടെ അഭിപ്രായത്തെ മാനിച്ചും നടത്തിയതുകൊണ്ടാണ് ത്രിപുരയിലെ മുഖ്യമന്ത്രിയെ മാറ്റിയപ്പോള്‍ ഒരു അലോസരവും ആരും കാണിക്കാഞ്ഞത്. നമ്മള്‍ ഇത് താരതമ്യം ചെയ്യേണ്ടത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലെ ഒരു മുഖ്യമന്ത്രിയെ മാറ്റുവാന്‍ പലകുറി ശ്രമിച്ചിട്ടും, പലകുറി മുഖ്യമന്ത്രിയായ, 71 തികഞ്ഞ നേതാവായിട്ടു പോലും ആ മാറ്റത്തിനു തയ്യാറാവുന്നില്ല എന്നതാണ്. കുറച്ചുകാലം വരെ ‘കോണ്‍ഗ്രസ്സ്‌ഹൈക്കമാന്‍ഡ്’ എന്നെല്ലാം മലയാള മാധ്യമങ്ങളും, ചാനലിലെ പാണന്മാരും പാടിപ്പുകഴ്ത്തിയ ചക്രവര്‍ത്തിനിമാരും രാജകുമാരന്മാരും ഇന്ന് ‘ലോ കമാന്‍ഡ്’ ആയി മാറിക്കഴിഞ്ഞു.
ഇത് മാത്രവുമല്ല നരേന്ദ്ര മോദി നിശ്ചയിക്കുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിയമസഭാ സ്ഥാനാര്‍ഥികളെയും അവരാരായിരുന്നാലും ജനങ്ങള്‍ അംഗീകരിക്കുന്ന നിലയിലേക്ക് രാജ്യം എത്തി എന്നത് ഒരു പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തിന്റെ ഔന്നത്യമായാണ് കണക്കാക്കേണ്ടത്. ഇത് മാത്രമല്ല സാധാരണ പ്രവര്‍ത്തകന്‍ മുതല്‍ മുഖ്യമന്ത്രിവരെ പാര്‍ട്ടിക്ക് വിധേയരായി പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും ഉത്തമ താല്പര്യത്തിനു അനുപൂരകമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നതിന്റെ കൂടി തെളിവാണ് മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാര്‍ ദേവിനെ മാറ്റിയിട്ട് പുതിയ മുഖ്യമന്ത്രിയായി ഡോ.മണിക് സാഹയെ നിയമിച്ചത്. അത് ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ചീഫ് മിനിസ്റ്ററെ അറിയുമോ എന്നല്ല മോദി തിരഞ്ഞെടുത്താല്‍ ജനങ്ങള്‍ അംഗീകരിക്കുമെന്ന രീതിയിലായി കാര്യങ്ങള്‍ എന്നതാണ് ത്രിപുരയുടെ തിരഞ്ഞെടുപ്പ് വിജയത്തിലെ മറ്റൊരു പ്രധാന സന്ദേശം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരാജയം
ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണപരാജയം കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിനേക്കാളേറെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കരണത്തേറ്റ അടിയായിരുന്നു. അവര്‍ ഇതുവരെ പറഞ്ഞിരുന്നത് ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസ്സിന്റെ ചിലവില്‍ ആണെന്നായിരുന്നുവല്ലോ. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണം ബിജെപിക്ക് വഴിമാറിയപ്പോള്‍ അത് ഒരു തവണത്തെ അത്ഭുതം എന്നായിരുന്നു ഇതുവരെയുള്ള പ്രതികരണം. സാധാരണ ഭരണകക്ഷികള്‍ക്ക് നേരെ ഉണ്ടാകുവാന്‍ സാധ്യതയുള്ള ഭരണവിരുദ്ധ തരംഗവും, കോണ്‍ഗ്രസ്സുമായി നേരിട്ടുള്ള രാഷ്ട്രീയ കൂട്ടുകെട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭരണത്തില്‍ എത്തിച്ചില്ലെന്ന് മാത്രമല്ല അവര്‍ക്കുള്ള സീറ്റും, എന്തിനു വോട്ട് ഷെയര്‍പോലും കുറയുകയും ചെയ്തത് കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞു എന്ന് ഓര്‍മിപ്പിക്കുന്ന ജനവിധിയായിമാറി.
സിപിഎം മത്സരിച്ച 43 സീറ്റുകളില്‍ വെറും പതിനൊന്നു സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചതെന്നുമാത്രമല്ല പാര്‍ട്ടിയുടെ വോട്ട് വിഹിതം ഗണ്യമായി കുറയുകയും ചെയ്തു. ഇത് സിപിഎം സഖ്യകക്ഷിയായി ഇജകയും ഞടജയും ഫോര്‍വേഡ് ബ്ലോക്കും കൂടാതെ കോണ്‍ഗ്രസ്സും ഒരുമിച്ച് മത്സരിക്കുകകൂടി ചെയ്തിട്ടുമാണെന്നുള്ളതാണ് തോല്‍വിയെ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ത്രിപുരയിലെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദയനീയമായി കൈയ്യൊഴിഞ്ഞു എന്നുതന്നെയാണ്. ഇവരുടെ വോട്ടു വിഹിതത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത് ഇതിലും ദയനീയചിത്രമാണ്. തിരെഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായ സിപിഐക്ക് 0.48%വും ആര്‍എസ്പിക്ക് 0.67%വും ഫോര്‍വേര്‍ഡ് ബ്ലോക്കിനു 1.03% വോട്ടു കിട്ടിയപ്പോള്‍ സിപിഐ (എം)നു കിട്ടിയത് 24.62% മാത്രമാണ്. എന്നാല്‍ കോണ്‍ഗ്രസ്സ് 13 സീറ്റില്‍ മത്സരിക്കുകയും 8 .56 % വോട്ട് നേടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് സിപിഎമ്മിന് 44.35 % വും കോണ്‍ഗ്രസ്സിന് വെറും 1.79 % വും ആയിരുന്നു എന്നുകൂടി നാം ഓര്‍ക്കണം. ഈ കണക്കുപ്രകാരം 2023 ലെ തിരഞ്ഞെടുപ്പില്‍ എല്ലാ ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനുംകൂടി ലഭിച്ചത് 35.36% വോട്ടുവിഹിതമാണ്. ഇവരുടെ വോട്ടു വിഹിതം 2018 ല്‍ 46.14% ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു ഇടതുപക്ഷ പാര്‍ട്ടികളും കൂടെ കോണ്‍ഗ്രസും ചേര്‍ന്നുനിന്നിട്ട്‌പോലും ബിജെപിയെ തോല്‍പിക്കാന്‍ പറ്റിയില്ലെന്ന് മാത്രമല്ല പ്രതിപക്ഷ വോട്ട് വിഹിതം 10.78% കുറയുകയും ചെയ്തു എന്നാണ്.
മേഘാലയയിലും നാഗാലാന്റിലും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസ്സിന് മേഘാലയയിലെ വോട്ട് വിഹിതം 2018 ല്‍ 28.5 % ആയിരുന്നത് ഈ വര്‍ഷം 13.14% ആയും കുറഞ്ഞു. ഏതാണ്ട് 15 ശതമാനം വോട്ടു വിഹിതമാണ് കോണ്‍ഗ്രസ്സിന് മാത്രമായി ഈ തിരഞ്ഞെടുപ്പില്‍ നഷ്ടമായത്. നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ്സ് വോട്ട് വിഹിതം 2018 ല്‍ 2.1 % ആയിരുന്നിടത്തുനിന്ന് 2023 ല്‍ 3.5% ആയി കൂടിയെങ്കിലും ഒരൊറ്റ സീറ്റും സംസ്ഥാനത്ത് ഇത്തവണയും ലഭിച്ചില്ല. ചരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായും നിയന്ത്രണം നഷ്ടമായിരിക്കുന്നു. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുമിച്ച് കൂടിയിട്ടും വിജയം ബിജെപിക്കും, നാഗാലാന്റിലും മേഘാലയയിലും വിജയം ബിജെപിയുടെ ഒപ്പം നിന്ന പ്രാദേശിക കക്ഷികള്‍ക്കും ആയിരുന്നു. എന്നാല്‍ ബിജെപിയുടെ ഈ വിജയത്തേക്കാള്‍ എല്ലാം കമ്മ്യൂണിസ്റ്റ്/ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭയക്കുന്നത് ത്രിപുരയിലെ വിജയറാലിയെ അഭിസംബോധനചെയ്തു പറഞ്ഞ ഒരു വാചകമാണ്. ‘കേരളം ഈ വിജയങ്ങള്‍ എല്ലാം കാണുന്നുണ്ട്’ .കേരളത്തിലും ഇനി കോണ്‍ഗ്രസ്സും സിപിഎമ്മും ഒരുമിച്ച് മത്സരിച്ചാല്‍ പോലും ബിജെപിയെ തോല്‍പിക്കാന്‍ ആവാത്തവിധത്തില്‍ ശക്തമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും ഉള്ള പകയും ദേഷ്യവും. അതാണ് കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉറക്കംകെടുത്തുന്നതും. സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുമിച്ചുനിന്നാല്‍പോലും ത്രിപുരപോലെ കേരളവും വികസനത്തിന്റെ, ദേശീയതയുടെ, സുതാര്യവുമായ ഭരണവ്യവസ്ഥയുടെ ഭാഗമാകുവാനായി ബിജെപിയെയും നരേന്ദ്രമോദിയെയും തിരഞ്ഞെടുക്കുമെന്ന് അവര്‍ക്കറിയാം. അതാണ് അവരുടെ ഉറക്കം കെടുത്തുന്നതും.
ത്രിപുരയിലെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ പോകുന്നതിനുമുമ്പ് സിപിഎം നടത്തേണ്ട ഒരു ആത്മ പരിശോധന, ഒരു സ്വയം വിലയിരുത്തല്‍ എന്തുകൊണ്ടാണ് ഇത്തരം ജനകീയ പ്രക്ഷോഭങ്ങള്‍ ഭരണം നഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടിക്കുനേരെയും നേതാക്കള്‍ക്കുനേരെയും വരുന്നതെന്നാണ്? അത് ത്രിപുരയിലും ബംഗാളിലും മാത്രമുള്ള പ്രതിഭാസമായിരുന്നില്ലല്ലോ. അത് സോവിയറ്റ് യൂണിയനിലും, റൊമാനിയയിലും, പോളണ്ടിലും അടക്കം മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും ജനങ്ങള്‍ അവരുടെ പ്രതിഷേധച്ചൂട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ശരീരത്തിലും, പാര്‍ട്ടി ഓഫീസിലും നേരിട്ടെത്തി നല്‍കിയിരുന്നുവല്ലോ. അത് ഇനി സംഭവിക്കുവാന്‍ പോകുന്നത് കേരളത്തിലാണ് എന്ന ഉത്തമബോധ്യമാണ് സിപിഎമ്മിനെ കൂടുതല്‍ വിറളിപിടിപ്പിക്കുന്നത്. വെറുംവാക്ക് ഒരിക്കലും പറയാത്ത നരേന്ദ്രമോദി കേരളം ത്രിപുരയുടെ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഊന്നിപ്പറയുമ്പോള്‍, പിണറായിയുടെ ദുര്‍ഭരണത്തിന്റെ വിഷപ്പുകച്ചുരുള്‍ നിത്യവും ഉയരുമ്പോള്‍ അത് ഉറപ്പാവുകയും ചെയ്യുന്നു. ത്രിപുരയില്‍ സംഭവിച്ചത് തന്നെയാണ് സമീപഭാവിയില്‍ കേരളത്തില്‍ സംഭവിക്കുവാന്‍ പോകുന്നതും.