മണിക്കൂറുകളെ സംബന്ധിച്ചുള്ള ഞങ്ങളുടെ പിതാവിന്റെ ആസൂത്രണം വര്‍ഷങ്ങളുടെ ആസൂത്രണത്തെപ്പോലെതന്നെ കൃത്യതയോടുകൂടിയതായിരുന്നു. അദ്ദേഹത്തിന്റെ ശാഖക്കുള്ള സമയം, കുടുംബകാര്യങ്ങള്‍ക്കുള്ള സമയം, വായനാ സമയം, റേഡിയോവില്‍ വാര്‍ത്ത കേള്‍ക്കാനുള്ള സമയം, ടി.വി.യുടെ ആവിര്‍ഭാവശേഷം ടി.വി. വാര്‍ത്തകള്‍ കാണാനുള്ള സമയം എന്നിവയെല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെടുമായിരുന്നു. അദ്ദേഹത്തിന്റെ സമയനിഷ്ഠ അനിതരസാധാരണമായിരുന്നു. ഞാന്‍ അഖില ഭാരതീയ പ്രചാര്‍പ്രമുഖിന്റെ ചുമതല വഹിച്ചപ്പോള്‍ പല പത്രപ്രവര്‍ത്തകരും, അഞ്ചുമിനുട്ട് വൈകിയെത്തിയതിന്റെ പേരില്‍ എന്റെ പിതാവ് അവര്‍ക്ക് അഭിമുഖം നിഷേധിച്ചതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ എത്താന്‍ അല്പം വൈകിയതിന്റെ പേരില്‍ അഭിമുഖം നിഷേധിക്കപ്പെട്ട ഒരു പത്രക്കാരന്‍ അടുത്ത പ്രാവശ്യം നിശ്ചിതസമയത്തിന് 30 മിനുട്ട് മുമ്പ് തന്നെയെത്തി. അപ്പോള്‍ എന്റെ പിതാവ് ഒറ്റക്കിരുന്ന് പുസ്തകം വായിക്കുകയായിരുന്നു. പിതാവ് ഒറ്റക്കിരിക്കുന്നത് കണ്ട് പത്രക്കാരന്‍ അഭിമുഖം ആരംഭിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എന്റെ പിതാവ് അതിന് തയ്യാറായില്ല. നിശ്ചയിച്ചത് നാല് മണിക്കല്ലെ? നാലു മണിയായില്ലല്ലോ എന്ന് പറഞ്ഞ് അദ്ദേഹം പുസ്തകവായന തുടര്‍ന്നു. കൃത്യം നാല് മണിക്ക് പുസ്തകമടച്ചുവെച്ച് അദ്ദേഹം ആ പത്രക്കാരനോട് സംസാരിക്കാന്‍ തയ്യാറായി.
സാമ്പത്തിക ആസൂത്രണം
സംഘത്തിന്റെ അധികാരികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്‌കൃത പ്രൊഫസര്‍ എന്ന നിലയില്‍ 17 വര്‍ഷക്കാലം തുടര്‍ന്നുവന്ന സ്ഥിരവും സുരക്ഷിതവുമായ ജോലി ഉപേക്ഷിച്ച് എന്റെ പിതാവ് മാധ്യമരംഗത്ത് വന്നത്. കുടുംബം വലുതായി വരുകയും കുടുംബബാധ്യതകള്‍ വര്‍ദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഉപേക്ഷിച്ച ജോലിയെയപേക്ഷിച്ച് കുറഞ്ഞ വേതനം ലഭിക്കുന്ന മാധ്യമരംഗത്തെ ജോലി സ്വീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ തീരുമാനം അപ്രായോഗികമായിരുന്നു എന്നുവേണം പറയാന്‍. എന്നാല്‍ എന്റെ പിതാവിനെ സംബന്ധിച്ച് തന്റെ വിശാലമായ ലക്ഷ്യങ്ങളായിരുന്നു പരമപ്രധാനം. അങ്ങനെ, തന്റെ സഹധര്‍മ്മിണിയോട് കൂടിയാലോചിച്ച ശേഷം അവരുടെ കൂടി സഹകരണത്തോടെയാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. ഇത്രയും നിസ്സാരമായ വേതനം കൊണ്ട് കുടുംബം എങ്ങനെ പുലര്‍ത്താനാവും എന്ന് ആളുകള്‍ ചോദിച്ചപ്പോള്‍, ഇത്രയും മാത്രം വരുമാനംകൊണ്ട് ജീവിക്കുന്ന പല കുടുംബങ്ങളെക്കുറിച്ചും തനിക്കറിയാം എന്ന സരളമായ മറുപടിയാണ് എന്റെ പിതാവ് നല്‍കിയത്. അങ്ങനെ, ചെലവുകള്‍ ചുരുക്കി, സഹായത്തിനുവേണ്ടി ആരെയും സമീപിക്കാതെ, തന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കഠിനാധ്വാനത്തിലൂടെയും ഞങ്ങളുടെ മാതാവിന്റെ പൂര്‍ണ സഹകരണത്തോടെയും അദ്ദേഹം കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ ഉചിതമായ രീതിയില്‍ നിറവേറ്റി.
വരുമാന സ്രോതസ്സുകളെ കണക്കിലെടുത്ത് വളരെ വ്യക്തവും കൃത്യവുമായ സാമ്പത്തിക ആസൂത്രണമാണ് അദ്ദേഹം നടത്തിയത്. എന്റെ അനുജന്‍ ഡോ. റാം വൈദ്യ (ഇപ്പോള്‍ അദ്ദേഹം ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘപ്രചാരകനാണ്) അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത്, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും ഫീസ് ഇളവ് നല്‍കുന്ന ഒരു പദ്ധതി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഞങ്ങളുടെ പിതാവ് ജോലിയില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് എന്റെ അനുജന്‍ ഫീസ് ഇളവിനായി അപേക്ഷിക്കുകയും ആ അപേക്ഷ അംഗീകരിക്കപ്പെടുകയും ചെയ്തു. നാലുമാസത്തിന് ശേഷം ഞങ്ങളുടെ പിതാവ് ഈ കാര്യം അറിയാന്‍ ഇടവരുകയും, എന്റെ അനുജന്റെ വിദ്യാഭ്യാസത്തിനാവശ്യമായ എല്ലാ വ്യവസ്ഥകളും താന്‍ ചെയ്തിട്ടുണ്ടെന്ന് അവനെ അറിയിക്കുകയും, അതോടൊപ്പം തന്റെ മകന് ഫീസിളവനുവദിച്ചത് ഒരു പിശകാണെന്നും, ഫീസ് കുടിശ്ശികയോടൊപ്പം ഫീസ് വൈകിയടക്കുന്ന ഇനത്തില്‍ നല്‍കേണ്ട പിഴ കൂടി താന്‍ അടക്കാമെന്നുമറിയിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് കത്തെഴുതുകയുമുണ്ടായി!
വിഭവങ്ങളുടെ നൈതിക ഉപഭോഗം
എന്റെ പിതാവ് തരുണ്‍ ഭാരത് പത്രത്തിന്റെ പത്രാധിപരായിരുന്ന സമയത്ത് എന്റെ ജ്യേഷ്ഠസഹോദരന്‍ ധനഞ്ജയന്‍ തന്റെ ബാങ്ക് ഉദ്യോഗത്തോടൊപ്പം ചെറിയൊരു കച്ചവട സംരംഭവും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന് നാഗപ്പൂരിന് വെളിയിലേക്ക് എസ്.ടി.ഡി കോളുകള്‍ ചെയ്യേണ്ടി വന്നിരുന്നു. ഫോണ്‍ തരുണ്‍ ഭാരതിന്റേതായതുകൊണ്ട് എസ്.ടി.ഡി വിളിച്ചതിന്റെ തുക ധനഞ്ജയന്‍ തന്നെ നല്‍കണമെന്ന് എന്റെ പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു.
നര്‍കേസരി പ്രകാശന്റെ ചെയര്‍മാന്‍ എന്ന നിലക്ക് കമ്പനി അദ്ദേഹത്തിന് ഒരു കാറും ഡ്രൈവറും അനുവദിച്ചിരുന്നു. ആ ചുമതല ഒഴിഞ്ഞ ദിവസം, പുതിയ ചെയര്‍മാന്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും, അദ്ദേഹം കാറിനുപകരം ഒരു സൈക്കിള്‍റിക്ഷയിലാണ് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുവന്നത്. ആ കാര്‍ കേവലം 11,000 രൂപക്ക് നല്‍കാമെന്നും എന്റെ പിതാവിന്റെ യാത്രകള്‍ക്ക് അത് ഉപകരിക്കുമെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്റെ ജ്യേഷ്ഠന്‍ ധനഞ്ജയനെ അറിയിച്ചുവെങ്കിലും എന്റെ പിതാവ് ആ നിര്‍ദ്ദേശവും നിരാകരിക്കുകയാണുണ്ടായത്. പിന്നീട് ആ കാര്‍ അമ്പതിനായിരം രൂപക്ക് മറ്റാര്‍ക്കോ വിറ്റപ്പോള്‍, താന്‍ നേരത്തെയെടുത്ത തീരുമാനം വളരെ ശരിയായിരുന്നുവെന്ന് ഊന്നിപ്പറയാനും അദ്ദേഹം മറന്നില്ല.
സ്ഥാനമാനങ്ങളോടുള്ള അലിപ്തത
ശരദ്പവാര്‍ ബി.ജെ.പിയുമായി കൂട്ടുകൂടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച അവസരത്തില്‍, ഗവര്‍ണര്‍ എന്റെ പിതാവിനെ അവിടെ എം.എല്‍.സിയായി നിയമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. തരുണ്‍ ഭാരതിന്റെ ഒരു ചടങ്ങില്‍വെച്ച് എന്റെ പിതാവിനെ കണ്ട ശരദ്പവാര്‍, ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഗവര്‍ണറുടെ നോമിനിയായി നാമനിര്‍ദ്ദേശം ചെയ്യാന്‍ പിതാവിന്റെ പേര് പരിഗണനയിലുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന്, ”ഇപ്പോള്‍ നിങ്ങളുടെ ആളുകള്‍ മാത്രമാണ് താങ്കളുടെ പേര് നിര്‍ദ്ദേശിക്കുന്നത്. മറ്റുള്ളവരെക്കൂടി ഇതിന് പ്രേരിപ്പിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കും” എന്നും ശരദ്പവാര്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതിന് പിതാവ് നല്‍കിയ മറുപടി ഇതായിരുന്നു: ”എന്റെ പേര് നിര്‍ദ്ദേശിക്കപ്പെടാന്‍ ഞാന്‍ എന്തെങ്കിലും പരിശ്രമം നടത്തുമെന്ന കാര്യം താങ്കള്‍ മറന്നേക്കൂ. ഞാനൊരിക്കലും അത് ചെയ്യില്ല. പകരം, എന്റെ പേര് നിര്‍ദ്ദേശിക്കാനുള്ള ചിന്ത താങ്കള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയാണ് വേണ്ടത്. വിദര്‍ഭയില്‍ നിന്നുള്ള യോഗ്യരായ രണ്ടോ, മൂന്നോ വ്യക്തികളുടെ പേരുകള്‍ ഞാന്‍ താങ്കള്‍ക്ക് അയച്ചുതരാം!”
ഇതിനുശേഷവും എന്റെ പിതാവിന്റെ പേര് എം.എല്‍.സിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഈ വിവരം പിതാവിനെ അറിയിക്കാന്‍ ജനതാപാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുമതിതായി സുകലീകര്‍ ഞങ്ങളുടെ വീട്ടിലെത്തി. വൈകുന്നേരം ശാഖ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ സുമതിതായി യാത്ര പറഞ്ഞ് തിരിച്ചുപോകാന്‍ തുടങ്ങുകയായിരുന്നു. ”ബാബുറാവു, അങ്ങ് ദയവു ചെയ്ത് ഈ നിര്‍ദ്ദേശത്തെ തിരസ്‌ക്കരിക്കരുത്” എന്ന് അവര്‍ പിതാവിനോട് പറഞ്ഞത് ഞാന്‍ കേട്ടു. പിതാവിന്റെ മറുപടി ഇതായിരുന്നു: ”തായി, തരുണ്‍ ഭാരതിന്റെ ചുമതല എന്നെ ഏല്പിച്ചവരോട് പറയാതെയും കൂടിയാലോചിക്കാതെയും ഞാന്‍ എങ്ങനെ ശരി എന്ന് പറയും?”. ആളുകള്‍ ഇത്തരം പദവികള്‍ നേടാന്‍ നെട്ടോട്ടമോടുന്ന കാര്യം അറിയാത്തവരായി ആരാണുള്ളത്! എന്നാല്‍ എന്റെ പിതാവിനെ സംബന്ധിച്ച് ഔചിത്യമായിരുന്നു പരമപ്രധാനം. ആ സമയത്ത് പരമപൂജനീയ സര്‍സംഘചാലക് ബാളാസാഹബ്ജി ദേവറസ് യാത്രയിലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം നാഗപ്പൂരില്‍ തിരിച്ചെത്തിയപ്പോള്‍, അദ്ദേഹത്തെ നേരില്‍കണ്ട് അനുവാദം വാങ്ങിയശേഷം മാത്രമാണ് എന്റെ പിതാവ് തന്റെ പേര് നിര്‍ദ്ദേശിക്കാന്‍ അനുവാദം നല്‍കിയത്.ആ മൂന്ന് ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ അനുമോദന സന്ദേശങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. എന്നാല്‍, അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തതിന്റെ ആഘോഷം ഞങ്ങളുടെ വീട്ടില്‍ നടന്നത് പരമപൂജനീയ സര്‍സംഘചാലകിന്റെ അനുമതി വാങ്ങി പിതാവ് വീട്ടിലെത്തിയ ശേഷം മാത്രമാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കൂടി പറയാം. തങ്ങളുടെ ശാഖയിലെ ഒരു സ്വയംസേവകന്‍ എം.എല്‍.സിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ ആ ശാഖയിലെ സ്വയംസേവകരെല്ലാം വലിയ ആഹ്ലാദത്തിലായിരുന്നു. അല്പം ദിവസങ്ങള്‍ക്ക് ശേഷം കോജാഗിരി പൗര്‍ണമി (ശരദ് പൂര്‍ണിമ)യുമായി ബന്ധപ്പെട്ട് ഗോരക്ഷണ്‍ ശാഖയില്‍ പിതാവിന്റെ പ്രഭാഷണം നിശ്ചയിച്ചിരുന്നു. ആ അവസരത്തില്‍ അദ്ദേഹത്തെ അനുമോദിക്കാന്‍ ആ ശാഖയിലെ സ്വയംസേവകര്‍ തീരുമാനിച്ചു. ഞാനും ശാഖയിലുണ്ടായിരുന്നു. അനുമോദനമെല്ലം കഴിഞ്ഞ് പ്രഭാഷണം നടത്താനായി എഴുന്നേറ്റ അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ”രാജനൈതികമായ ഒരു ചുമതല ഏറ്റെടുത്തതിന്റെ പേരില്‍ എന്നെ സംബന്ധിച്ച് എന്ത് മാറ്റമാണുണ്ടായത്? ഞാന്‍ ഇപ്പോഴും ഒരു സ്വയംസേവകനാണ്. എന്നില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. സ്വയംസേവകര്‍ രാജനൈതികമായ പദവികളെച്ചൊല്ലി ആഘോഷം നടത്തുന്ന പതിവ് എന്നാണ് ആരംഭിച്ചത്? അത് വലിയൊരു നേട്ടമായി മറ്റുള്ളവര്‍ കാണുന്നുവെങ്കില്‍, അതവരുടെ കാര്യം. എന്നാല്‍ സ്വയംസേവകര്‍ അപ്രകാരം ചെയ്യുന്നത് ശരിയല്ല. ഒരു സ്വയംസേവകന്‍ പ്രചാരകനായി പുതുജീവിതം ആരംഭിക്കാന്‍ സന്നദ്ധനാകുന്നുവെങ്കില്‍, അയാളെ അനുമോദിക്കാന്‍ തീര്‍ച്ചയായും കാരണമുണ്ട്”.
മരണത്തെക്കുറിച്ചുള്ള ആസൂത്രണം
സ്വന്തം മരണത്തെക്കുറിച്ചുപോലും ആസൂത്രണം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ”അനായാസേന മരണം വിനാ ദൈന്യേന ജീവനം” എന്ന ശ്ലോകാര്‍ദ്ധം അദ്ദേഹം പലപ്പോഴും ഉരുവിടുമായിരുന്നു. താന്‍ ഉറപ്പായും 100 വയസ്സുവരെ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2021 മാര്‍ച്ച് 11ന് 99 വയസ്സ് പൂര്‍ത്തിയാക്കി അദ്ദേഹം 99-ാം വയസ്സില്‍ പ്രവേശിക്കാനിരിക്കയായിരുന്നു. തന്റെ മരണം സംഭവിച്ച സ്ഥലത്ത് തന്നെ തന്റെ ശവദാഹകര്‍മ്മം നടത്തണമെന്ന് 2017ല്‍ തന്നെ അദ്ദേഹം എഴുതിവെച്ചിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് പന്ത്രണ്ട് മണിക്കൂറിലധികം സമയം അവിടെ വെക്കരുത്. തന്റെ മൃതദേഹം വൈദ്യുതി ശ്മശാനത്തിലോ, ഡീസലുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചൂളയിലോ ദഹിപ്പിക്കണം. തന്റെ ശവസംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് അനുശോചന പ്രഭാഷണങ്ങള്‍ അരുത്. ആവശ്യമെന്ന് തോന്നുന്നപക്ഷം വ്യത്യസ്ത സംഘടനകള്‍ക്ക് സ്വതന്ത്രമായി അനുശോചന യോഗങ്ങള്‍ നടത്താം. തന്റെ വാക്ക് പാലിക്കുന്നതില്‍ അദ്ദേഹം അനിതരസാധാരണമായ നിര്‍ബന്ധം പാലിച്ചിരുന്നു.
1947 മെയ് മാസം 9ന് മദിരാശിയില്‍ ആരംഭിക്കുന്ന സംഘശിക്ഷാവര്‍ഗ്ഗിന്റെ മുഖ്യശിക്ഷകനാകാമോ എന്ന് നാഗപ്പൂര്‍ കാര്യവാഹ് ആയിരുന്ന ബാളാസാഹബ് ദേവറസ്ജി എന്റെ പിതാവിനോട് ചോദിച്ചു. അദ്ദേഹം ഉടനടി സമ്മതിക്കുകയും ചെയ്തു. ഇതേസമയം, വീട്ടില്‍ അദ്ദേഹത്തിന്റെ വിവാഹാലോചനയും നടക്കുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടുകാരും പെണ്‍വീട്ടുകാരും, പിതാവിനോട് അന്വേഷിക്കാതെ മെയ് 15ന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, മെയ് 7-ന് സംഘ ശിക്ഷാ വര്‍ഗ്ഗില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന താന്‍ ജൂണ്‍ 11ന് മാത്രമേ തിരിച്ചെത്തൂ എന്നും അതിനുശേഷം വിവാഹമാകാമെന്നും അദ്ദേഹം അറിയിച്ചു. ഇതറിഞ്ഞ പെണ്‍വീട്ടുകാര്‍ ബാളാസാഹബ്ജിയെ ചെന്നുകണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണെങ്കില്‍ മുഖ്യശിക്ഷകനായി മദിരാശിയിലേക്ക് മറ്റാരെയെങ്കിലും അയക്കാമെന്നും പിന്നീട് മറ്റൊരു സംസ്ഥാനത്ത് നടക്കുന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ മുഖ്യശിക്ഷകനായി എന്റെ പിതാവിനെ അയക്കാമെന്നും ബാളാസാഹബ്ജി അവരോടു പറഞ്ഞു. എന്നാല്‍ വിവാഹത്തിനുവേണ്ടി സംഘ ശിക്ഷാവര്‍ഗ്ഗില്‍ പോകുന്നത് മാറ്റിവെക്കാന്‍ എന്റെ പിതാവ് തീര്‍ത്തും വിസമ്മതിച്ചു. ”മദിരാശിയില്‍ നടക്കുന്ന സംഘശിക്ഷാ വര്‍ഗ്ഗില്‍ മുഖ്യശിക്ഷകനായി പങ്കെടുക്കാമെന്ന് ഞാന്‍ ബാളാസാഹബ്ജിയെ അറിയിച്ചതാണ്. ഈ കാര്യത്തില്‍ ഞാന്‍ വീണ്ടും ബാളാസാഹബ്ജിയെ ഒരിക്കല്‍ കൂടി കാണുന്ന പ്രശ്‌നമില്ല. വിവാഹം സംഘശിക്ഷാ വര്‍ഗ്ഗ് കഴിഞ്ഞ് ഞാന്‍ തിരിച്ചുവന്ന ശേഷമാകാം” അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഇത് പെണ്‍വീട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. തങ്ങള്‍ വിവാഹാലോചനയില്‍ നിന്ന് പിന്മാറുകയാണെന്ന് അവര്‍ ഞങ്ങളുടെ പിതാമഹനെ അറിയിച്ചു. ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ പിതാമഹന്‍ ക്ഷുഭിതനായി എന്നാല്‍ അങ്ങനെയാകട്ടെ എന്ന് അദ്ദേഹവും മറുപടി പറഞ്ഞു.
ആ വര്‍ഷം ദീപാവലിക്ക് ശേഷം അതേ പെണ്‍വീട്ടുകാര്‍ വീണ്ടും വിവാഹാലോചനയുമായി ഞങ്ങളുടെ കുടുംബത്തെ സമീപിച്ചു. അങ്ങനെയാണെങ്കില്‍ പെണ്ണ് കാണല്‍ ചടങ്ങ് മുതലുള്ള കാര്യങ്ങള്‍ ഒരിക്കല്‍കൂടി നടക്കണമെന്ന് എന്റെ മുത്തച്ഛന്‍ പറയുകയും പെണ്‍വീട്ടുകാര്‍ അതിന് തയ്യാറാവുകയും ചെയ്തു. പിതാമഹന്‍ പെണ്ണ് കാണല്‍ ചടങ്ങിനെക്കുറിച്ച് എന്റെ പിതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: ”ഞാന്‍ നേരത്തെ പെണ്ണിനെ കണ്ടതും വിവാഹത്തിന് സമ്മതിച്ചതുമാണ്. കഴിഞ്ഞ പത്ത് മാസത്തിനിടക്ക് ആ പെണ്‍കുട്ടിക്ക് പക്ഷവാതമോ, അംഗവൈകല്യമോ ഏതെങ്കിലും ഗുരുതരമായ അസുഖമോ ബാധിച്ചിട്ടുണ്ടെങ്കില്‍ അതൊന്നും ഞാന്‍ നേരത്തെ കൈക്കൊണ്ട തീരുമാനം മാറ്റുവാന്‍ പോന്ന കാരണമായി ഞാന്‍ കാണുന്നില്ല”. അങ്ങനെ 1947 മെയ് മാസം നടക്കേണ്ടിയിരുന്ന ആ വിവാഹം 1948 മാര്‍ച്ചില്‍ മംഗളകരമായി നടക്കുകയും ചെയ്തു.
സംഘത്തോട് അനന്യമായ സമര്‍പ്പണഭാവം
സ്വയം പൂര്‍ണമായും സംഘത്തിന് സമര്‍പ്പിക്കുന്ന ഗുണം വളര്‍ത്തിയെടുക്കാന്‍ നിത്യവും ശാഖയില്‍ പങ്കെടുക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ കുറെ കാലമായി സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിസഭ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടന്നു വരുന്നത് നാഗപ്പൂരിലാണ്. എന്റെ പിതാവ് പ്രതിനിധി സഭയില്‍ സന്നിഹിതനാവാറുണ്ടായിരുന്നു. പ്രായാധിക്യം പരിഗണിച്ച് പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവു നല്‍കിയിരുന്നു. 2018ല്‍ പ്രതിനിധിസഭ നടക്കുമ്പോള്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷിജി, അല്പസമയം പ്രതിനിധി സഭയില്‍ ഉണ്ടാവണമെന്ന് എന്റെ പിതാവിനെ ക്ഷണിച്ചിരുന്നു. 2018 മാര്‍ച്ച് 11-ന് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം എന്റെ പിതാവിന്റെ ജന്മദിനമാണെന്ന് ഭയ്യാജി മനസ്സിലാക്കിയിരുന്നു. പ്രതിനിധി സഭയില്‍ വെച്ച്, 95 വയസ്സ് പ്രായം തികഞ്ഞ എന്റെ പിതാവിനെ പരംപൂജനീയ സര്‍സംഘചാലക് മോഹന്റാവു ഭാഗവത് ജി അനുമോദിച്ചു. എന്റെ പിതാവ് വീല്‍ചെയറിലായിരുന്നതുകൊണ്ട് സര്‍സംഘചാലക്ജി വേദിയില്‍ നിന്ന് ഇറങ്ങിവന്ന് പരമ്പരാഗതമായ രീതിയില്‍ ഷാള്‍ അണിയിച്ചതോടൊപ്പം ശ്രീഫലം (നാളികേരം) നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. ഉടനെ 95 വയസ്സ് പ്രായമുള്ള എന്റെ പിതാവ് ഇരുന്നിടത്ത് നിന്ന് കുനിഞ്ഞ് 68 വയസ്സ് പ്രായക്കാരനായ സര്‍സംഘചാലകന്റെ ചരണസ്പര്‍ശം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, അച്ഛന്റെ കൈകള്‍ പിടിച്ച് അദ്ദേഹമത് വിലക്കിയ രംഗം അത്യന്തം വികാരനിര്‍ഭരമായിരുന്നു. പ്രതിനിധിസഭയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഈ രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. അതിനുശേഷം അദ്ദേഹം രണ്ടു വാക്ക് പറഞ്ഞു: ”പരംപൂജനീയ സര്‍സംഘചാലക് അദ്ദേഹത്തിന്റെ കാല്‌തൊട്ട് വന്ദിക്കാന്‍ എന്നെ അനുവദിച്ചില്ല. അതുകൊണ്ട്, ഞാനെന്റെ മനസ്സുകൊണ്ട് അദ്ദേഹത്തെ നമിച്ചു”. ഈ വാക്കുകള്‍ കേട്ട എല്ലാവരും വികാരാധീനരായി. അടുത്ത മൂന്ന് മിനുട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം അഗാധവും ഹൃദയസ്പര്‍ശിയുമായിരുന്നു. അദ്ദേഹം പറഞ്ഞു: ”സംഘത്തെ മനസ്സിലാക്കുക അത്ര എളുപ്പമല്ല. സംഘത്തെ മനസ്സിലാക്കാന്‍ ഈശാവാസ്യോപനിഷത്തിനെ മനസ്സിലാക്കേണ്ടതാവശ്യമാണ്. അതിലെ ഒരു ശ്ലോകം ഇതാണ്.
”തദേജതി തന്നൈജതി
തദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വസ്യ
തദു സര്‍വസ്യാസ്യ ബാഹ്യത:”
(ആത്മതത്വം ചലിക്കുന്നു. എന്നാല്‍ ചലിക്കുന്നില്ല. അത് വളരെ ദൂരത്തായി തോന്നുന്നു. എന്നാല്‍ അത് ഏറ്റവും അടുത്തിരിക്കുന്നു. അത് എല്ലാറ്റിന്റെയും ഉള്ളിലും പുറത്തും ഒരുപോലെ വ്യാപിച്ചിരിക്കുന്നു.) സംഘത്തെ സംബന്ധിച്ചും ഈ വിവരണം ബാധകമാണ്. സംഘം രാജനൈതികമാണ്, എന്നാല്‍ അരാഷ്ട്രീയമാണ് (രാജനൈതികതയില്‍ താല്പര്യമില്ലാത്തതാണ്). സംഘം ഒരു മതസംഘടനയാണ്, എന്നാല്‍ അത് മതസംഘടനയല്ലതാനും. സംഘം ഒരു സാമൂഹ്യ സംഘടനയാണ്, എന്നാല്‍ അത് സാമൂഹ്യസംഘടനയല്ല. സമ്പൂര്‍ണ സമാജത്തെയും സംഘടിപ്പിക്കാനാണ് സംഘത്തിന്റെ ശ്രമം എന്നതാണിതിന്റെ കാരണം. സംഘം സമാജം തന്നെയാണ്. സംഘം പൂര്‍ണസമാജം തന്നെയാണ്”.
അല്പം നിമിഷങ്ങള്‍ക്കുള്ളില്‍ അത്യന്തം മൗലികമായ ഒരറിവാണ് അദ്ദേഹം പകര്‍ന്നു നല്‍കിയത്. പ്രതിനിധിസഭ അവസാനിച്ച ശേഷം ഞാന്‍ വീട്ടിലെത്തി. വൈകുന്നേരം നടന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ”അങ്ങയുടെ പ്രഭാഷണം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ”ശാരീരിക ദൗര്‍ബല്യം കാരണം എനിക്ക് വേദിയിലേക്ക് കയറിച്ചെല്ലാന്‍ കഴിയാതിരുന്നതുകൊണ്ട് പരംപൂജനീയ സര്‍സംഘചാലക് വേദിയില്‍ നിന്ന് ഇറങ്ങി വരേണ്ടിവന്നത് എന്നെ സംബന്ധിച്ച് അത്യന്തം വിഷമിപ്പിക്കുന്നതും അസ്വാസ്ഥ്യമുണ്ടാക്കുന്നതുമായ അനുഭവമായിരുന്നു”. ഈ സംഭവം ഇപ്പോഴും എന്റെ മനസ്സില്‍ കൊത്തിവെച്ചതുപോലെ മായാതെ നില്‍ക്കുന്നു.
ഇത്തരം ചെറിയ ചെറിയ സംഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവയാണ് ബോധപൂര്‍വ്വമോ, അബോധപൂര്‍വ്വമോ ഞങ്ങളുടെയെല്ലാം ജീവിതത്തെ രൂപപ്പെടുത്തുകയും അതിന് ആകാരമേകുകയും ചെയ്തത്. എന്റെ പിതാവിന്റെ ഭൗതികശരീരം ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമില്ല. എന്നാല്‍ തന്റെ ചിന്തകള്‍, ആശയങ്ങള്‍ എന്നിവയാല്‍ ഞങ്ങള്‍ക്ക് വെളിച്ചമേകി അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് ഞങ്ങളുടെ വിശ്വാസം. അദ്ദേഹം തെളിയിച്ച പാതയിലൂടെ മുന്നേറാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കുമാറാകേണമെന്ന് അദ്ദേഹത്തോടും സര്‍വ്വേശ്വരനോടും പ്രാര്‍ത്ഥിക്കുന്നു.
ആര്‍.എസ്.എസ്. സഹ സര്‍കാര്യവാഹ് ആണ് ലേഖകന്‍
(വിവ: യു.ഗോപാല്‍ മല്ലര്‍)