ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ടെങ്കിലും റാംനാഥ് ഗൗഡയ്ക്ക് ഈ യാത്രയ്ക്ക് വളരെയധികം പ്രത്യേകതകള്‍ ഉണ്ടെന്ന് തോന്നി. അതിലൊന്ന് തീവണ്ടി ആദ്യമായി സ്വദേശമായ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. അതും അങ്ങ് തലസ്ഥാനം വരെ. ഡോക്യുമെന്ററികള്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് നിര്‍മ്മിച്ചുകൊടുക്കുന്ന ഒരു ചെറിയ നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് താനെന്ന് ഗൗഡക്ക് ഇടയ്ക്കിടെ സ്വയം ഓര്‍മ്മപ്പെടുത്തേണ്ടി വന്നു. കാരണം മിക്കവാറും അയാള്‍ സ്ഥലകാല ബോധമില്ലാതെ സ്വപ്നലോകത്ത് വിഹരിക്കുകയാണ് ചെയ്യുക. ചലച്ചിത്രത്തിന്റെ ഫ്രെയിമുകള്‍ പോലെ ഏത് നിമിഷവും മാറി മറിയുന്ന ചിന്തകളുടെ ദൃശ്യങ്ങളുമായി അയാളങ്ങനെ ഒഴുകുമായിരുന്നു.
ഗൗഡ ചെറിയ മയക്കത്തില്‍ നിന്നും അലസമായി എഴുന്നേറ്റ് തന്റെ താഴത്തെ ബര്‍ത്തില്‍ കിടന്നുകൊണ്ട് തന്നെ ജനലില്‍ കൂടി പുറത്തേക്ക് നോക്കിക്കിടന്നു. വടക്കേ ഇന്ത്യയിലെ ഏതോ ഗ്രാമത്തിലൂടെ കടന്നുപോകുന്ന തീവണ്ടി അവിടത്തെ മുഴുവന്‍ ഉഷ്ണവും വരണ്ട കാറ്റും തീവണ്ടിക്കകത്തേക്ക് ആവാഹിച്ചിരിക്കുന്നു. ഗൗഡക്ക് ഒട്ടേറെ അലോസരവും ആലസ്യവും തോന്നി. ഇനിയും ഈയൊരു മുഷിഞ്ഞ പകലും മെനക്കെട്ട ഒരു രാത്രിയും കഴിയണം അവിടെയെത്താന്‍. തീവണ്ടി കിതച്ചുകൊണ്ട് ഏതോ ഒരു സ്റ്റേഷനടുത്തേക്ക് എത്തി. ഗൗഡ വെറുതെ എഴുന്നേറ്റ് നടന്നു. ശരീരമാകെ വേദന തോന്നുന്നുണ്ട്. കഴിഞ്ഞ രണ്ട് രാത്രിയും ഒരു പകലും ഈയൊരു ഇരുമ്പുകൂടിനകത്ത് ചുട്ടുപഴുത്തങ്ങനെ മടുത്തു. കമ്പാര്‍ട്ടുമെന്റിലുള്ള മറ്റുള്ളവരൊക്കെ മുഷിയന്മാരായതുകൊണ്ട് ആകെയൊരു നനച്ച പഴന്തുണി പോലെയൊരു യാത്ര.
ചെറിയൊരു സറ്റേഷന്‍. കൗതുകമുള്ള പേരും. ‘പെന്‍’. കേള്‍ക്കുമ്പോള്‍ ഏതോ യൂറോപ്യന്‍ രാജ്യത്തെ തീവണ്ടിയാപ്പീസ് പോലെ. ഗൗഡക്ക് ഒരു രസമാക്കെ തോന്നി. വെറുതെ പ്ലാറ്റ്‌ഫോമില്‍ ഒന്നു നടന്നു. പേരുപോലെ മനോഹരമായ ഒന്നും തന്നെ ആ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നില്ല. ഒന്ന് രണ്ട് കക്കിരി വില്‍പനക്കാരികള്‍ തിരിക്കിട്ട് കമ്പാര്‍ട്ടുമെന്റുകളില്‍ വില്‍പന നടത്തുന്നുണ്ട്. വായില്‍ പാന്‍ നിറച്ച് ഇടക്കിടെ തുപ്പിക്കൊണ്ട് ഒരുത്തന്‍ വടപാവ് വില്‍ക്കുന്നുണ്ട്. ചിലര്‍ അത് വാങ്ങി കഴിക്കുന്നുമുണ്ട്. ഗൗഡക്ക് ഒന്നിനോടും താല്‍പര്യം തോന്നിയില്ല. തീവണ്ടി ‘പെന്‍’നോട് വിടപറയാന്‍ വേണ്ടി ഉച്ചത്തില്‍ കരഞ്ഞു. കരച്ചിലിന് മേമ്പൊടിയായി കഷണ്ടിയുള്ള സ്റ്റേഷന്‍ മാസ്റ്റര്‍ പച്ചക്കൊടി കാണിച്ചു. ഗൗഡ പതിയെ നീങ്ങുന്ന തീവണ്ടിയില്‍ ചാടിക്കയറി. കയറുന്ന പടികള്‍ക്കും പ്ലാറ്റ്‌ഫോമിനും താഴെയാണ് അവളെ കണ്ടത്. നല്ലവണ്ണം ഉടുത്തൊരുങ്ങിയിരിക്കുന്നു. പക്ഷെ സാരിയിലെ ചില പിന്നലുകള്‍ കണ്ടാലറിയാം ഉടുത്തിരിക്കുന്നത് അവള്‍ക്കുള്ളതില്‍ വച്ച് ഏറ്റവും നല്ലതാണെന്ന്. അവളുടെ അടുത്തു തന്നെ ഒന്നര രണ്ട് വയസ്സ് പ്രായം തോന്നുന്ന ഒരു കുഞ്ഞും. ഗൗഡക്ക് വേണ്ടി അവളാ കുഞ്ഞിനെയെടുത്ത് ഒന്ന് ഒതുങ്ങി മാറിയിരുന്നു. ഗൗഡ വാതിലിന്റെ കമ്പികളില്‍ പിടിച്ചങ്ങനെ നിന്നു. വെറുതെ വരണ്ട കാഴ്ചകള്‍ കണ്ടുകൊണ്ട്. നല്ല ചൂടുള്ള കാറ്റ് മുഖത്ത് കൂടി കടന്നുപോകുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയില്‍ അയാളങ്ങനെ കണ്ണടച്ചുനിന്നു. എത്രനേരം അങ്ങിനെ നിന്നുവെന്ന് അറിയില്ല.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് അയാളുടെ ശ്രദ്ധ തിരിഞ്ഞത്. പെന്‍ സ്റ്റേഷനില്‍ നിന്നും കയറിയ അമ്മയും കുഞ്ഞും തന്നെ. കുഞ്ഞിന്റെ കരച്ചില്‍ കൂടിക്കൂടി വന്നു. ഇരുവശത്തും മരങ്ങളൊന്നും ഇല്ലാതെ വരണ്ടു കിടക്കുന്ന ഭൂമി. ചൂട് കൂടിക്കൂടി വരുന്നു. ഒപ്പം കുഞ്ഞിന്റെ കരച്ചിലും. കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോള്‍ അവളുടെ മറുപടി അയാളെ വല്ലാതെ ഉലച്ചു കളഞ്ഞു. വിശപ്പുകൊണ്ടാണത്രെ. പുറത്തുള്ള ചൂടിനെക്കാളും അയാളുടെ അകത്ത് എന്തെന്നില്ലാതെ ചൂട് രൂപപ്പെട്ടു. പിന്നെ അവള്‍ കുഞ്ഞിനെയും കൊണ്ട് ഏറ്റവും അടുത്ത നഗരമായ നാസിക്കിലേക്ക് പോകുകയാണെന്നും അവിടെയിറങ്ങി ജോലി കണ്ടുപിടിച്ച് ജീവിക്കണമെന്ന് പറയുമ്പോഴേക്കും അവള്‍ കരഞ്ഞു തുടങ്ങിയിരുന്നു.
ഗൗഡ പെട്ടെന്ന് അവളുടെ മുഖത്ത് നിന്നും തന്റെ കണ്ണുകള്‍ പിന്‍വലിച്ചു. താന്‍ വിതുമ്പുന്നത് അവള്‍ കാണേണ്ട. തീവണ്ടി അടുത്ത സ്റ്റേഷനില്‍ അണച്ചു നിന്നു. ഒരു ഇടത്തരം സ്റ്റേഷന്‍. അയാള്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല. ഓടി. വാസ്തവത്തില്‍ ഓടിത്തന്നെ അയാള്‍ ചായയും ബിസ്‌ക്കറ്റും വാങ്ങിക്കൊണ്ടുവന്നു. അവള്‍ക്കും ആ കുഞ്ഞിനും കൊടുത്തു. ബിസ്‌ക്കറ്റ് കടിച്ചു ഒരിറക്കു ചായ തൊണ്ടയില്‍ കൂടി ഇറങ്ങിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ നിന്നു. പക്ഷെ അവള്‍ ഗൗഡയുടെ മുഖത്ത് നോക്കി നിശ്ശബ്ദമായി കരയുന്നുണ്ടായിരുന്നു. ഉപചാരവാക്കുകളില്‍ നന്ദി പറഞ്ഞവസാനിപ്പിക്കാനറിയുന്ന ഇക്കാലത്തെ മുഖം മൂടികളില്‍ നിന്നും വ്യത്യസ്തമായി ഹൃദയം കൊണ്ട് നന്ദി പറയുന്നതെങ്ങിനെയെന്ന് അപ്പോഴത്തെ അവളുടെ മുഖം അയാളെ പഠിപ്പിച്ചു.
ഗൗഡ ബര്‍ത്തിലേക്ക് തന്നെ തിരിച്ചുവന്ന് കമഴ്ന്ന് കിടന്നു. കമ്പാര്‍ട്ടമെന്റില്‍ തീരെ തിരക്കൊഴിഞ്ഞിരിക്കുന്നു. അച്ഛന്‍ കരിങ്കല്ലുകള്‍ പൊട്ടിച്ച് കിട്ടിയ കാശുമായി ഒരു നേരത്തേക്ക് മാത്രം തികയുന്ന ഇഡ്ഡലിമാവ് മൂന്നുനേരത്തേക്ക് വീതം വെയ്ക്കുന്ന അമ്മയെ അയാളോര്‍ത്തു. ഒരിക്കല്‍ ആ മാവ് അറിയാതെ തട്ടിമറിച്ച ചേച്ചിയുടെ തുടകളില്‍ ദേഷ്യവും സങ്കടവും കൊണ്ട് ഉണങ്ങിയ കരിമ്പ് കൊണ്ടടിക്കുന്ന അച്ഛനെയോര്‍ത്ത് അയാള്‍ക്ക് കരച്ചില്‍ വന്നുകൊണ്ടേയിരുന്നു. വിശപ്പെന്താണെന്ന് ആന്തലോടെ അയാള്‍ക്കനുഭവപ്പെട്ടു.
അയാളോര്‍ത്തു, നാസിക്കില്‍ ഇറങ്ങി അവളെങ്ങോട്ട് പോകും. അവള്‍ക്കും കുഞ്ഞിനും വിശപ്പ് മാറ്റാന്‍ സുരക്ഷിതമായ എന്തെങ്കിലും ജോലി കിട്ടുമോ ആവോ… അയാള്‍ ചിന്തകളിലങ്ങനെ മുഖം പൂഴ്ത്തിക്കൊണ്ടേയിരുന്നു. അവളാണെങ്കില്‍ ശക്തമായി തന്റെ കൈകള്‍കൊണ്ട് കണ്ണീര്‍ അമര്‍ത്തി തുടച്ച് കൈയില്‍ കരുതിയ കണ്‍മഷി വാഷ്‌ബേസിനിലെ ചെളിപിടിച്ച കണ്ണാടിയില്‍ നോക്കി ആഴത്തില്‍ പുരട്ടി. അവള്‍ പണം അച്ചടിക്കുന്ന ഇന്ത്യന്‍ കമ്മട്ടമുള്ള നാസിക്കില്‍ ഇറങ്ങിയിരുന്നു. ഉറച്ച തീരുമാനത്തോടെ, അത് മറ്റൊന്നുമല്ല…. തന്റെ കുഞ്ഞിന് ഇനി ഒരിക്കലും വിശക്കരുതെന്ന ഒരമ്മയുടെ നിശ്ചയം. നടക്കുമ്പോള്‍ ഉള്ളിലെ കരച്ചില്‍ കൊണ്ട് കണ്ണിലെ കണ്‍മഷി അലിയാതിരിക്കാന്‍ അവള്‍ നന്നേ ശ്രമിച്ചു കൊണ്ടിരുന്നു.