മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ‘ആര്യനാക്രമണ’വും ‘ആര്യന്‍ കുടിയേറ്റ’വും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. “New reports clearly confirm Aryan migration into India’ എന്നാണ് ഒരു പ്രമുഖ ദേശീയ പത്രമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിന്റെ തലക്കെട്ട്. Researchers Studying 4,500-year-old Female Genome Refute Textbook History of Aryan Migration Theory’ എന്നാണ് മറ്റൊരു മുഖ്യധാരാ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ നേര്‍വിരുദ്ധമായ വാര്‍ത്തകളുടെ പ്രവാഹം കണ്ട് എന്താണ് വാസ്തവമെന്നറിയാനാകാതെ അങ്കലാപ്പിലായിരിക്കുകയാണ് വായനക്കാരായ പൊതുജനം. സത്യമെന്തെന്ന് സ്വന്തമായി നിര്‍ണയിക്കാന്‍ സാധിക്കാനാകാത്ത വിധത്തില്‍, ഭാഷാസാദൃശ്യത്തില്‍ തുടങ്ങിയ തര്‍ക്കം ഇന്ന് ജനിതകശാസ്ത്രത്തിന്റെ സങ്കീര്‍ണതയില്‍ ചെന്നെത്തിനില്‍ക്കുകയാണ്. സപ്തംബര്‍ അഞ്ചിന് പ്രശസ്ത ജേര്‍ണലുകളായ സെല്ലിലും സയന്‍സ് മാഗസിനിലും പ്രസിദ്ധീകരിച്ച രണ്ട് പഠനറിപ്പോര്‍ട്ടുകളാണ് പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആദ്യ റിപ്പോര്‍ട്ടിന്റെ സഹരചയിതാക്കളില്‍ മിക്കവരും രണ്ടാമത്തെ റിപ്പോര്‍ട്ടിന്റെയും സഹരചയിതാക്കളാണ്. രണ്ട് റിപ്പോര്‍ട്ടുകളും പരസ്പരവിരുദ്ധമല്ല, പരസ്പരപൂരകമാണെന്നും രചയിതാക്കള്‍തന്നെ അഭിപ്രായപ്പെടുന്നുമുണ്ട്. അങ്ങനെയെങ്കില്‍ വാസ്തവമെന്തെന്ന് അറിയുന്നതോടൊപ്പം ഈ പരസ്പരവിരുദ്ധതയുടെ കാരണംകൂടി അറിയേണ്ടതാണല്ലോ. അതുകൊണ്ട്, ചരിത്രചര്‍ച്ച ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി ഈ ചരിത്രചര്‍ച്ചയുടെ പരിണാമചരിത്രത്തെക്കുറിച്ചുകൂടി ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ഈ ലേഖകന്‍ കരുതുന്നത്
‘ദ സ്റ്റോറി ഓഫ് സിവിലൈസേഷന്‍’ എന്ന പേരില്‍ വിശ്വനാഗരികതയുടെ ബൃഹത്തായ ചരിത്രം എഴുതിയ അമേരിക്കന്‍ ചരിത്രകാരനും ചിന്തകനുമായിരുന്ന വില്‍ ഡുറാന്റ് അഭിപ്രായപ്പെട്ടത് കാണുക:
ഭാരതം നമ്മുടെ നരവംശത്തിന്റെ മാതൃഭൂമിയും, സംസ്‌കൃതം യൂറോപ്പിന്റെ ഭാഷകളുടെ മാതാവുമായിരുന്നു: അവള്‍ നമ്മുടെ തത്ത്വചിന്തയുടെ മാതാവായിരുന്നു; അറബികളിലൂടെ, വലിയ അളവില്‍ നമ്മുടെ ഗണിതശാസ്ത്രത്തിന്റെ മാതാവായി; ബുദ്ധനിലൂടെ, ക്രിസ്തുമതം ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങളുടെ മാതാവായി… അങ്ങനെ ഭാരതമാതാവ് പല പ്രകാരത്തില്‍ നമ്മുടെയെല്ലാം മാതാവാണ്.’
പാശ്ചാത്യചിന്തകരും സാഹിത്യകാരന്മാരുമായിരുന്ന വോള്‍ട്ടയറും മാര്‍ക് ട്വയിനുമെല്ലാം ഇതേ മാതൃഭാവത്തോടെതന്നെയാണ് ഭാരതത്തെ നോക്കിക്കണ്ടത്. ലോകത്തിന് ഘടനയോടു കൂടിയ ഭാഷകളും ശാസ്ത്രവും തത്ത്വചിന്തയും സാംസ്‌കാരികമൂല്യങ്ങളുമെല്ലാം പകര്‍ന്നുനല്‍കിയത് ഭാരതവും പ്രാചീന വൈദികസംസ്‌കൃതസാഹിത്യവുമാണെന്നാണ് ഭാരതീയ തത്ത്വചിന്തയുടെ ആത്മാവിനെ തൊട്ടറിഞ്ഞ വിഖ്യാതരായ ചിന്തകര്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ കൊളോണിയല്‍ ഭരണത്തെ വെള്ളവും വെളിച്ചവും നല്‍കി സംരക്ഷിച്ചിരുന്ന മിഥ്യാഭിമാനികളും ഭൗതികവാദികളുമായ ഒരു വിഭാഗം പാശ്ചാത്യപണ്ഡിതര്‍ക്ക് ഇതൊട്ടും രുചിക്കുന്നതായിരുന്നില്ല. ഭാരതീയരെ അടക്കി ഭരിക്കണമെങ്കില്‍, അല്ലെങ്കില്‍ തങ്ങളുടെ മതാശയങ്ങള്‍ക്ക് ഭാരതഭൂവില്‍ വേരോട്ടം കിട്ടണമെങ്കില്‍, തങ്ങളുടെ വരിഷ്ഠതയെ സ്ഥാപിക്കുന്ന തരത്തിലുള്ള ഒരു ചിന്താധാരയെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് അവര്‍ കരുതി. അങ്ങനെയാണ് ആര്യനാക്രമണവാദം ഉടലെടുക്കുന്നത്. യൂറോപ്പില്‍നിന്നും ഭാരതത്തിലേക്ക് അധിനിവേശം ചെയ്ത ആര്യന്‍മാരാണ് ഭാരതീയ സംസ്‌കാരത്തിന്റെ ആണിക്കല്ലായ വേദങ്ങളുടെ രചയിതാക്കളും സംസ്‌കൃതഭാഷയുടെ പ്രയോക്താക്കളുമെന്നതാണ് വാദം. ഇതു പ്രകാരം, ഭാരതീയരെ സംസ്‌കാരസമ്പന്നരാക്കാനും ക്രൈസ്തവവല്‍ക്കരിക്കാനുമായുള്ള ലക്ഷ്യത്തില്‍, ഒരേ മഹത്തായ (ആര്യന്‍) കുടുംബത്തില്‍പ്പെട്ട അംഗങ്ങളുടെ ഒരു പുനഃസംഗമമായി”വേണം ഭാരതത്തെ ബ്രിട്ടീഷുകാര്‍ കീഴടക്കി ഭരിക്കുന്നതിനെ കാണേണ്ടത് എന്നാണ് ഇന്‍ഡോളജിസ്റ്റുംഏഷ്യാറ്റിക് സൊസൈറ്റിയുടെമുന്‍ സെക്രട്ടറിയുമായിരുന്ന എച്ച്. എച്ച്.വില്‍സണ്‍ അഭിപ്രായപ്പെട്ടത്.(1)
ആര്യനാക്രമണവാദത്തെ സാധൂകരിക്കാനായി വേദങ്ങളിലെ മന്ത്രങ്ങളെ പലപ്രകാരത്തില്‍ വളച്ചൊടിച്ചുകൊണ്ടുള്ള അനേകം വേദവ്യാഖ്യാനങ്ങളും ഇന്‍ഡോളജിസ്റ്റുകളാല്‍ എഴുതപ്പെട്ടു. ആര്യസമാജസ്ഥാപകനായ മഹര്‍ഷി ദയാനന്ദ സരസ്വതി മുതല്‍ ഭരണഘടനാശില്പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍വരെ ഈ ആര്യനാക്രമണവാദത്തെ ശക്തമായി എതിര്‍ത്തവരായിരുന്നു.മാത്രമല്ല, വൈദേശിക പണ്ഡിതരിലും ഒട്ടേറെ പേര്‍- ഉദാഹരണമായി ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞനായിരുന്ന ഐസക് ടൈലര്‍, ഫ്രഞ്ച് പുരാവസ്തുശാസ്ത്രജ്ഞനായിരുന്ന സാലമന്‍ റെയ്‌നാക്ക് തുടങ്ങിയവര്‍- അക്കാലത്തെ ഈ വാദത്തെ എതിര്‍ത്തു. താന്‍ നരവംശപരമായി ആര്യശബ്ദം പ്രയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ആര്യവംശവാദത്തിന്റെ പൂര്‍വപ്രയോക്താവായിരുന്ന മാക്‌സ് മുള്ളര്‍ക്കുപോലും ഒടുവില്‍ മാറ്റിപ്പറയേണ്ടിവന്നു. എന്നാല്‍ അപ്പോഴേക്കും സമയം ഏറെ അതിക്രമിച്ചുകഴിഞ്ഞിരുന്നു.
ആര്യവംശവാദം ജര്‍മനിയില്‍ ഒരു ഹിറ്റ്‌ലറെ സൃഷ്ടിക്കുകയും ഹിറ്റ്‌ലറിലൂടെ രണ്ടാം ലോകമഹായുദ്ധത്തെ സൃഷ്ടിക്കുകയും ചെയ്തു. ദീര്‍ഘകാലത്തെ എതിര്‍പ്പുകളെ തുടര്‍ന്ന് “’ഇന്‍ഡോ-യൂറോപ്യന്‍ വംശ’ത്തെക്കുറിക്കാന്‍ ആര്യശബ്ദം പ്രയോഗിക്കുന്നത് പാശ്ചാത്യനാടുകളിലെ മുഖ്യധാരയിലുള്ള അക്കാദമിക സമൂഹത്തില്‍ നിന്നും ഇന്ന് ഏതാണ്ടില്ലാതായിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലും ഇറാനുള്‍പ്പെടുന്ന ‘മധ്യപൂര്‍വേഷ്യ’ എന്ന് സാമാന്യേന വ്യവഹരിക്കപ്പെടുന്ന പ്രദേശത്തും വസിക്കുന്ന ജനസമൂഹത്തെ കുറിക്കാന്‍ മാത്രമേ ‘ആര്യശബ്ദം’ പ്രയോഗിക്കാവൂ എന്നാണ് അക്കാദമികസമൂഹം ഇന്ന് അഭിപ്രായപ്പെടുന്നത്.(2)
ഇത് ആര്യ’ശബ്ദ’ത്തിന്റെ കാര്യമാണ്. പക്ഷേ സംസ്‌കൃതഭാഷ ഭാരതത്തിലേക്ക് കൊണ്ടുവന്നത് മധ്യേഷ്യയില്‍നിന്നോ മറ്റോ ഭാരതത്തിലേക്ക് കുടിയേറിയ യുദ്ധവീരന്മാരും ഇടയന്മാരുമായ ഒരു പ്രാചീന ജനസമൂഹമാണെന്ന സിദ്ധാന്തം ഇന്നും അക്കാദമികലോകത്ത് നിലനില്‍ക്കുകയാണ്. പത്തൊമ്പൊതാം നൂറ്റാണ്ടിലെ വാദത്തില്‍നിന്നും ഇന്നത്തെ വാദത്തിലേക്കുള്ള പരിണാമമാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. സുപ്രധാനമായ ആദ്യ പരിണാമഘട്ടം ആരംഭിക്കുന്നത് 1920-കളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലും ബ്രിട്ടീഷുകാരനുമായിരുന്ന ജോണ്‍ മാര്‍ഷലിന്റെ നേതൃത്വത്തില്‍ സിന്ധുനദീതടസംസ്‌കാരത്തിന്റെ പ്രധാനകേന്ദ്രങ്ങളായ ഹരപ്പയും മോഹന്‍ജൊ ദാരോയും കണ്ടെടുത്തതിന് ശേഷമാണ്. അദ്ദേഹത്തിന്റെതന്നെ വാക്കുകള്‍ ഇവിടെ കുറിക്കാം.
“മുന്‍പ് കരുതപ്പെട്ടിരുന്നത് ആര്യന്‍മാര്‍ക്ക് മുന്‍പ് ഇവിടെയുണ്ടായിരുന്ന ജനത, സാംസ്‌കാരികവികാസം പ്രാപിക്കാത്തവരായിരുന്നു എന്നാണ്, എന്നാലിപ്പോള്‍ മനസ്സിലാകുന്നത് ക്രിസ്തുവിനും 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ജൊ ദാരോയിലും ഹരപ്പയിലും വസിച്ചിരുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നമ്മുടേതിനേക്കാള്‍ എത്രയോ വികസിതമായ ഒരു നാഗരികത ഉണ്ടായിരുന്നു എന്നാണ്.”(3)
അതായത്, അതുവരെ ആര്യന്‍മാര്‍ ഉന്നതരും പ്രാദേശികര്‍ സംസ്‌കാരശൂന്യരുമായിരുന്നു, എന്നാലിപ്പോള്‍ ആര്യന്മാര്‍ പ്രാകൃതരായ നാടോടികളും പ്രാദേശികര്‍ നാഗരികരും ആയിമാറിയിരിക്കുന്നു. സിന്ധുനദീതീരത്ത് താമസിച്ച ജനതയെ കൂട്ടക്കൊല ചെയ്യുകയും അവരുടെ നാഗരികതയെ തച്ചുതകര്‍ക്കുകയും ചെയ്താണ് ആര്യന്‍മാര്‍ തങ്ങളുടെ ‘ഭാഷയും സംസ്‌കാരവും ഈ നാട്ടില്‍ സന്നിവേശിപ്പിച്ചത് എന്ന് വ്യാഖ്യാനവും ചമയ്ക്കപ്പെട്ടു. ഋഗ്വേദത്തിലെ, കോട്ടകളെ തകര്‍ത്തെറിയുകയും വൃത്രനെ വധിക്കുകയും ചെയ്ത ഇന്ദ്രനെക്കുറിച്ചുള്ള വര്‍ണന ഈ ചരിത്രസംഭവത്തെക്കുറിച്ചുള്ള ആഖ്യാനമാണെന്നും ചിലര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ഗോര്‍ഡന്‍ ചൈല്‍ഡിനെപ്പോലുള്ളവര്‍ ഇതിനെ എതിര്‍ത്തു. പുരാവസ്തുശാസ്ത്രജ്ഞനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന ചൈല്‍ഡ് ഇപ്രകാരം അഭിപ്രായപ്പെട്ടു:
പ്രാചീന ഈജിപ്തിന്റെയോ ബാബിലോണിന്റെയോ ക്രൂരമായ പര്യവസാനത്തിനുശേഷം കണ്ടെടുക്കപ്പെട്ട ആയുധങ്ങളെപ്പോലുള്ള യാതൊന്നും മോഹന്‍ജൊ ദാരോയിലോ ഹരപ്പയിലോ തെളിവുകളായി ലഭിച്ചിട്ടില്ല, മാത്രമല്ല, മണ്‍പാത്രങ്ങളൊന്നുംതന്നെ യുദ്ധദൃശ്യങ്ങളെ പ്രകടമാക്കുന്നുമില്ല(4)
ഒരു യുദ്ധം നടന്ന രീതിയില്‍ എന്തെങ്കിലും പിളര്‍പ്പുകളുടെ തെളിവുകളൊന്നുംതന്നെ ഈ കോട്ടകളില്‍ കണ്ടെത്താനായില്ല’എന്ന് അമേരിക്കന്‍ പുരാവസ്തുശാസ്ത്രജ്ഞനായ ജോനെഥന്‍ കെണോയറും അഭിപ്രായപ്പെട്ടു. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പിന്നീടു വന്ന ഡയറക്ടര്‍ ജനറല്‍ മോര്‍ട്ടിമര്‍ വീലര്‍ മോഹന്‍ജൊ ദാരോയില്‍ കണ്ടെടുക്കപ്പെട്ട അസ്ഥികൂടങ്ങള്‍ ഒരു കൂട്ടക്കൊല നടന്നതിന് തെളിവാണെന്നും ഇന്ദ്രനാണ് പ്രതിക്കൂട്ടിലായിരിക്കുന്നത് എന്നും പ്രസ്താവിക്കുകയുണ്ടായി.(5) എന്നാല്‍ ഇതും പിന്നീട് തെളിവുകളുടെ വെളിച്ചത്തില്‍ നിരാകരിക്കപ്പെട്ടു. “ഹരപ്പ ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് പ്രോജക്റ്റിന്റെ കോ-ഡയറക്ടറായിരുന്ന ജോര്‍ജ് ഡെയ്ല്‍സ് മോര്‍ട്ടിമര്‍ വീലറുടെ വാദങ്ങളെ ഖണ്ഡിക്കുകയും യാതൊരുവിധ ആക്രമണവും നടന്നതിന് തെളിവ് ഇവിടങ്ങളില്‍നിന്നും ലഭിക്കുന്നില്ല എന്ന് അടിവരയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു.(6)
അങ്ങനെ അവസാനം ആര്യനാക്രമണവാദികള്‍ക്ക് തങ്ങളുടെ സിദ്ധാന്തത്തെ “ആര്യന്‍ കുടിയേറ്റസിദ്ധാന്തം’ എന്ന് പുനര്‍നാമകരണം ചെയ്യേണ്ടതായിവന്നു. ഇതാണ് പരിണാമത്തിന്റെ രണ്ടാം ഘട്ടം. അതായത് സമാധാനപരമായി കുടിയേറിയ ആര്യന്മാരുടെ സംസ്‌കാരവും ഭാഷയുമെല്ലാം നാഗരികരായ പ്രാദേശികരുടെ സംസ്‌കാരത്തോടും ഭാഷയോടും ചേര്‍ന്ന് ഒരു മിശ്രിതമായി ഭാരതീയ ‘വൈദികസംസ്‌കാരം’ രൂപപ്പെടുകയായിരുന്നു.
ഹരപ്പയ്ക്കും മോഹന്‍ജൊ ദാരോയ്ക്കും പുറമേ അതേപോലുള്ള ഒട്ടേറെ പ്രദേശങ്ങളില്‍- വിശേഷിച്ചും സരസ്വതീനദി ഒഴുകിയിരുന്ന പ്രദേശങ്ങളില്‍- ഒട്ടേറെ പുരാവസ്തുശേഖരം ഗവേഷകര്‍ കണ്ടെടുക്കുകയുണ്ടായി. ഇന്ത്യയില്‍ തന്നെ കണ്ടെടുക്കപ്പെട്ട ലോഥലും കാലീബംഗാനും ധോളാവീരയും രാഖിഗര്‍ഹിയുമെല്ലാം നാഗരികത പ്രാചീന ഭാരതത്തില്‍ എത്രത്തോളം പടര്‍ന്നു പന്തലിച്ചിരുന്നു എന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ഹരപ്പയും മോഹന്‍ജൊ ദാരോയുമെല്ലാം പിന്നീട് ഉപേക്ഷിക്കപ്പെടാന്‍ മൂലകാരണമായത് ദീര്‍ഘകാലം നീണ്ടുനിന്ന വരള്‍ച്ചയും മറ്റുമായിരുന്നുവെന്ന നിഗമനത്തിലേക്ക് ശാസ്ത്രഗവേഷകര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ നേരത്തെ പറഞ്ഞ പ്രദേശങ്ങളില്‍ പലതിലും ജനവാസം മുറിയാതെ തുടര്‍ന്നുവന്നിരുന്നു. അവിടങ്ങളില്‍നിന്ന് ഹോമകുണ്ഡങ്ങളും ശിവലിംഗങ്ങളും യോഗാസനമുദ്രകളും കമണ്ഡലുവും സിന്ദൂരതിലകവും സ്വാസ്തികചിഹ്നവും നമസ്‌കാരമുദ്രയുമെല്ലാം കണ്ടെടുക്കപ്പെട്ടു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്ന ബി.ബി. ലാലും ഹരപ്പ, ലോഥല്‍, ദ്വാരക എന്നിവിടങ്ങളില്‍ പുരാവസ്തുഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എസ്.ആര്‍.റാവുവുമെല്ലാം ലഭ്യമായ തെളിവുകള്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ചയെയാണ് കാണിക്കുന്നതെന്ന നിഗമനത്തിലാണെത്തിച്ചേര്‍ന്നത്. മാത്രമല്ല, സിന്ധു-സരസ്വതീനദീതടസംസ്‌കാരവും വൈദികസംസ്‌കാരവും രണ്ടല്ല, ഒന്നുതന്നെയാണെന്നും ഇവരെല്ലാംവിധിയെഴുതി.(7) സൈന്ധവനാഗരികതയില്‍നിന്ന് കണ്ടെടുക്കപ്പെട്ട പശുപതി, അശ്വത്ഥം തുടങ്ങിയ മുദ്രകള്‍ എങ്ങനെയാണ് വേദമന്ത്രങ്ങളുടെ ചിത്രീകരണമാകുന്നത് എന്ന് ഈ ലേഖകന്‍ എഴുതിയ “ആര്യനാക്രമണമെന്ന പഴങ്കഥ’ എന്ന പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്. യോഗയും നമസ്‌കാരമുദ്രയുമെല്ലാം, വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതുതന്നെയാണ് പിന്നീട് സിന്ധു-സരസ്വതീസംസ്‌കാരത്തിന്റെ ഭാഗമായി മാറിയത്.
ഇന്ത്യന്‍ പുരാവസ്തുഗവേഷകര്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയ പല പാശ്ചാത്യ പുരാവസ്തുഗവേഷകരും സദൃശമായ അഭിപ്രായംതന്നെ പറയുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ കന്ദഹാറിനടുത്തുള്ള മുണ്ടിഗാകില്‍ സിന്ധുനദീതടസംസ്‌കാരത്തോട് ബന്ധപ്പെട്ടുകിടന്നിരുന്ന സംസ്‌കാരശേഷിപ്പുകളെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫ്രഞ്ച് പുരാവസ്തുഗവേഷകയായ ജീന്‍-മേരി കേസല്‍ അഭിപ്രായപ്പെട്ടതു കാണുക: “”ആര്യന്‍ എന്നതിന് പുരാവസ്തുശാസ്ത്രപരമായ നിര്‍വചനങ്ങളൊന്നുംതന്നെ ഇല്ല, കാരണം ഹരപ്പന്‍ സംസ്‌കാരത്തില്‍നിന്നും വ്യത്യസ്തമായ എന്തെങ്കിലും വസ്തുക്കളോ ആയുധങ്ങളോ ഒന്നുംതന്നെ കണ്ടെടുക്കപ്പെട്ടിട്ടില്ല.”(8)
അതായത് സംസ്‌കാരത്തിന്റെ തുടര്‍ച്ചയല്ലാതെ, ബാഹ്യമായ ഒരു സംസ്‌കാരത്തിന്റേതായ മിശ്രണം നടന്നിട്ടില്ല എന്നതാണ് പുരാവസ്തുശാസ്ത്രം വിധിയെഴുതിയിരിക്കുന്നത്. എന്നാല്‍ ഇതോടുകൂടി ആര്യന്‍ കുടിയേറ്റസിദ്ധാന്തം തന്നെ ഇല്ലാതാകുമെന്ന് ചിലര്‍ ഭയപ്പെട്ടു. മാത്രമല്ല, ഭാരതത്തില്‍നിന്നാണ് മറ്റ് ദേശങ്ങളിലേക്ക് വിശേഷിച്ചും യൂറോപ്പിലേക്ക് ഭാഷയും ശാസ്ത്രവും തത്ത്വചിന്തയും സാംസ്‌കാരിക മൂല്യങ്ങളുമെല്ലാം പ്രവഹിച്ചത് എന്ന ആ പഴയ കാഴ്ചപ്പാട് “ഔട്ട് ഓഫ് ഇന്ത്യ’ സിദ്ധാന്തമെന്ന പേരില്‍ മറുവശത്ത് ആര്യന്‍ കുടിയേറ്റ സിദ്ധാന്തത്തിന് ബദലായി രൂപപ്പെട്ടുവന്നിരുന്നു. ശ്രീകാന്ത് തലഗേരി, കോണ്‍റാഡ് എല്‍സ്റ്റ് തുടങ്ങിയവര്‍ ആധുനികരീതിശാസ്ത്രത്തില്‍ നിലയുറപ്പിച്ചുനിന്നുകൊണ്ടുതന്നെ ഔട്ട് ഓഫ് ഇന്ത്യ സിദ്ധാന്തത്തിന് ഭാഷാശാസ്ത്രപരമായും മിത്തോളജിക്കലായുമെല്ലാം തെളിവുകള്‍ നിരത്തിക്കൊണ്ട് ശക്തിപകര്‍ന്നു.
മൂന്ന് ലിംഗങ്ങളും മൂന്ന് വചനങ്ങളും ഏഴ് (സംബോധനയും ചേര്‍ത്ത് എട്ട്) കാരകങ്ങളും പത്ത് ലകാരങ്ങളുമെല്ലാം ഉള്‍പ്പെടുന്ന – വൈദികസംസ്‌കൃതത്തിന്റെ കാര്യമെടുത്താല്‍ സ്വരങ്ങള്‍കൂടി ഉള്‍പ്പെടുന്ന- ഇത്രയും ഉന്നതമായ സംസ്‌കൃതഭാഷയോട് തുലനം ചെയ്യാവുന്നതരത്തിലുള്ള മറ്റൊരു ഭാഷ ഈ ഭൂമുഖത്തുതന്നെ ഇല്ല. ഗ്രീക്കിനും ലാറ്റിനും സംസ്‌കൃതഭാഷയോട് സാദൃശ്യമുണ്ടെങ്കിലും ഇവ രണ്ടിനെയും അപേക്ഷിച്ച് സംസ്‌കൃതം അദ്ഭുതകരമായ ഘടനയുള്ളതും പൂര്‍ണവും സമൃദ്ധവും ശുദ്ധവുമാണ്” എന്നാണ് ഭാഷാകുടുംബ സങ്കല്പത്തിന്റെ പിതാവും ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകനുമായ സര്‍ വില്യം ജോണ്‍സ് അഭിപ്രായപ്പെട്ടത്. വൈദികസംസ്‌കൃതത്തില്‍ ഗ്രീക്കിന്റെയും ലാറ്റിന്റെയും കെല്‍റ്റിക് ഭാഷകളുടെയും ട്യൂട്ടോണിക് ഭാഷകളുടെയും സ്ലാവിക് ഭാഷകളുടെയും മൂലം കണ്ടെത്താനാകുമെന്ന് ഇന്‍ഡോളജിസ്റ്റായ റാല്‍ഫ് ഗ്രിഫിത്തും അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആ സംസ്‌കൃതത്തിന്റെ നാടായ ഭാരതത്തിലോ അല്ലെങ്കില്‍ സമീപപ്രദേശങ്ങളിലോ ആയിരിക്കണം സ്വാഭാവികമായും ‘ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാകുടുംബ’മെന്ന് പേരിട്ടുവിളിക്കുന്ന ഭാഷകളുടെ ഉറവിടവും എന്നതാണ് യുക്തിപൂര്‍ണമായ അനുമാനം. എന്നാല്‍ ഇവയുടെ അഥവാ ഇവയുടെയും മാതാവായി കരുതപ്പെടുന്ന “പ്രോട്ടോ ഇന്‍ഡോ യൂറോപ്യന്‍ ഭാഷ’ എന്ന സാങ്കല്പിക‘ഭാഷയുടെ ഉറവിടദേശം സ്ലാവിക് ഭാഷകളുടെ നാടായ തെക്കന്‍ റഷ്യയിലെ സ്റ്റെപ്പ് (പുല്‍മേടുകള്‍) പ്രദേശമാണെന്നാണ് ഇന്നത്തെ പ്രധാന പരികല്പന (hypothesis). ഇത് കുര്‍ഗന്‍ പരികല്പന എന്ന് അറിയപ്പെടുന്നു. ഇതുപ്രകാരം തെക്കന്‍ റഷ്യയിലെ സ്റ്റെപ്പ് പ്രദേശവാസികള്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ച് യൂറോപ്പിലേക്ക് വ്യാപിക്കുകയും തെക്കോട്ട് സഞ്ചരിച്ച് അനറ്റോലിയ പ്രദേശത്തേക്ക് വ്യാപിക്കുകയും കിഴക്കോട്ട് സഞ്ചരിച്ച് മധ്യേഷ്യയിലെത്തുകയും ചെയ്തു. തുടര്‍ന്ന് മധ്യേഷ്യയിലെത്തിയവര്‍ തെക്കോട്ട് സഞ്ചരിക്കുകയും രണ്ടായി പിരിഞ്ഞ് ഒരു ഭാഗം പടിഞ്ഞാറോട്ട് നീങ്ങി ഇറാനിലേക്കും മറ്റൊരു ഭാഗം കിഴക്കോട്ട് നീങ്ങി ഇന്ത്യയിലേക്കു പ്രവേശിച്ച് വ്യാപിക്കുകയും ചെയ്തു. ഇതുകൂടാതെ അനറ്റോലിയന്‍ പരികല്പന, അര്‍മേനിയന്‍ പരികല്പന തുടങ്ങി വേറെയും പരികല്പനകളുണ്ട്.
ഭാഷാശാസ്ത്രജ്ഞനായ ഗോര്‍ഡന്‍ ചൈല്‍ഡ് സാങ്കല്പിക പ്രോട്ടോ-ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയിലെ 72 സജാതീയശബ്ദങ്ങളെ പട്ടികപ്പെടുത്തിയപ്പോള്‍ അതില്‍ സംസ്‌കൃതത്തിന് 70ഉം ഗ്രീക്കിന് 48ഉം ജര്‍മ്മന് 46ഉം ലാറ്റിന് 40ഉം കെല്‍റ്റിക്കിന് 25ഉം ബാള്‍ട്ടിക്കിന് 23ഉം സ്ലാവിക്കിന് 16ഉം അര്‍മേനിയന് 15ഉം ടക്കേറിയനിന് 6ഉം പദസമ്പത്താണ് ഉണ്ടായിരുന്നത്. സംസ്‌കൃതത്തിന്റെ നാടായ ഭാരതത്തിലോ അതിനടുത്തോ ‘പ്രോട്ടോ-ഇന്‍ഡോ-യൂറോപ്യന്‍’ ഭാഷയുടെ ഉറവിടം സ്ഥാപിക്കാതെ സജാതീയശബ്ദങ്ങളുടെ കാര്യത്തില്‍ ഒട്ടും പ്രാതിനിധ്യമില്ലാത്ത സ്ലാവിക്കിന്റെ നാട്ടില്‍കൊണ്ടുപോയി ഉറവിടത്തെ സ്ഥാപിച്ചത് ഭാഷാശാസ്ത്രപരമായി സാധൂകരിക്കപ്പെടുന്നില്ല. എന്നാല്‍ ഭാഷാശാസ്ത്രപരമായ ചോദ്യങ്ങളില്‍നിന്നും വൈദികസാഹിത്യപരമായ ചോദ്യങ്ങളില്‍നിന്നും പുരാവസ്തുശാസ്ത്രപരമായ ചോദ്യങ്ങളില്‍നിന്നും ഒളിച്ചോടിക്കൊണ്ട് നൂതന ശാസ്ത്രമേഖലയായ ജനിതകശാസ്ത്രത്തിന്റെ തണലിലേക്ക് ആര്യന്‍ കുടിയേറ്റവാദികള്‍ സ്വയം കുടിയേറുകയാണുണ്ടായത്.
ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജനിതകസാമ്പിളുകള്‍ ശേഖരിച്ച് സീക്വന്‍സിങ് നടത്തി വിവിധ ഗണിതമാതൃകകളെ അടിസ്ഥാനമാക്കി പാരമ്പര്യത്തെ നിര്‍ണയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജനിതകവൃക്ഷശാഖകള്‍ നിര്‍മ്മിച്ച് അവയുടെ താരതമ്യപഠനത്തിലൂടെ ജനിതകങ്ങളുടെയും അതിലൂടെ മനുഷ്യസമൂഹത്തിന്റെയും ദേശാന്തരഗമനത്തെക്കുറിച്ചുള്ള നിഗമനത്തിലെത്തിച്ചേരുന്ന രീതിയാണ് ജനസമൂഹ ജനിതകശാസ്ത്രജ്ഞര്‍ പിന്തുടര്‍ന്നിരുന്നത്. അങ്ങനെയുള്ള ചില പഠനങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ആര്യന്‍ കുടിയേറ്റം വീണ്ടും’ തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ചിലര്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി, എന്നാല്‍ അതോടൊപ്പംതന്നെ മറുവശത്ത് ആര്യന്‍ കുടിയേറ്റത്തെ പൂര്‍ണമായും നിരാകരിക്കുന്ന പഠനങ്ങളും പുറത്തുവന്നുകൊണ്ടിരുന്നു. പുരുഷപാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന Yക്രോമസോമിലെ സബ്ഹാപ്ലോഗ്രൂപ്പായ R1a-1a യുടെ ഉറവിടപ്രദേശവും പ്രോട്ടോ-ഇന്‍ഡോ യൂറോപ്യന്‍ ഭാഷയുടെ ഉറവിടപ്രദേശവും ഒന്നുതന്നെ ആയിരിക്കാമെന്ന ധാരണയുടെ പുറത്ത്, R1a-1a യുടെ ഉറവിടം തേടിയായി പിന്നീടുള്ള ജനിതകപഠനങ്ങളുടെ സഞ്ചാരം. അത് മധ്യേഷ്യ ആണെന്നും ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യ ആണെന്നും പശ്ചിമേഷ്യ ആണെന്നും യൂറേഷ്യന്‍ സ്റ്റെപ്പ് പ്രദേശം ആണെന്നുമെല്ലാം നിഗമനങ്ങള്‍ പഠനങ്ങളില്‍ മാറിമറിഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ ഈ അസന്ദിഗ്ധതയെ കാണാതെ, ‘ജനിതകശാസ്ത്രജ്ഞരെല്ലാം ഐകകണ്‌ഠ്യേന ആര്യന്‍ കുടിയേറ്റത്തെ അംഗീകരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളില്‍ ഇടയ്ക്കിടെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു.(9) ജനിതകശാസ്ത്രജ്ഞര്‍തന്നെ ഇതിനെതിരെ പ്രതികരിച്ചുകൊണ്ടു മുന്നോട്ടുവരുകയും ലഭ്യമായ ജനിതകവിവരങ്ങളുടെ അടിസ്ഥാനത്തില്‍, കുടിയേറ്റം നടന്നത് ഇന്ത്യയിലേക്കാണോ അതോ ഇന്ത്യയില്‍നിന്നും പുറത്തേക്കാണോ എന്ന കാര്യത്തില്‍ നിര്‍ണയത്തിലെത്തുക പ്രയാസമാണെന്ന് പറയുകയും ചെയ്തു.(10)
പ്രശസ്ത ചരിത്രകാരിയായ റൊമില ഥാപ്പര്‍ ‘Can Genetics Help Us Understand Indian Social History?’ എന്ന തലക്കെട്ടില്‍ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ സംക്ഷേപ(Abstract)ത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
Attempts have been made recently to determine the identity of the so-called ‘Aryans as components of the Indian population by using DNA analysis. This is largely to ascertain whether they were indigenous to India or were foreign arrivals. Similar attempts have been made to trace the origins of caste groups on the basis of Varna identities and record their distribution. The results so far have been contradictory and, therefore, not of much help to social historians. There are problems in the defining of categories and the techniques of analysis. Aryan is a linguistic and cultural category and not a biological one. (11)
അതായത് ഭാഷാശാസ്ത്രപരവും സാംസ്‌കാരികപരവുമായ ഒരു കാര്യത്തെ, ജീവശാസ്ത്രപരമായുള്ള, അതും നിഗമനങ്ങളില്‍ സ്ഥിരത കാണിക്കാത്ത ഇത്തരം ജനിതകപഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാന്‍ ശ്രമിക്കുന്നതിലെ പോരായ്മയാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെട്ടത്. ജനിതകങ്ങളുടെ കൈമാറ്റം ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ കൈമാറ്റത്തിനു പ്രാഥമിക തെളിവല്ല എന്നതിനാല്‍ തന്നെ ജനിതകപഠനങ്ങളെ ആപേക്ഷിത പ്രമാണമായല്ലാതെ പ്രാഥമികപ്രമാണമായി കണക്കാക്കാന്‍ കഴിയുന്നതല്ല എന്നാണ് ഇക്കാര്യത്തില്‍ പല ചരിത്രകാരന്മാരുടെയും അഭിപ്രായം.
R1a1aയെ സംബന്ധിച്ചുള്ളതും അതുവഴി പിതൃപരമ്പരയുമായി ബന്ധപ്പെട്ടതുമായ നിഗമനങ്ങള്‍ ഇങ്ങനെ മാറിമറിഞ്ഞുകൊണ്ടിരുന്നപ്പോള്‍, എന്നാല്‍ മാതൃപരമ്പരയുടെ സൂചകമായ മൈറ്റോകോണ്‍ഡ്രിയല്‍ DNA (mtDNA) -യെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ കൂടുതല്‍ സ്ഥിരതയുള്ള നിഗമനങ്ങള്‍ നല്‍കി. 2003ലെ, സ്റ്റീഫന്‍ ഓപ്പണ്‍ഹൈമറിന്റെ പഠനം പറയുന്നത് 50000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍നിന്നും ആളുകള്‍ യൂറോപ്പിലേക്ക് കുടിയേറുകയാണ് ചെയ്തത് എന്നാണ്. ഇന്ത്യയിലെ mtDNA യുമായി ബന്ധപ്പെട്ട പിന്നീടുള്ള പഠനങ്ങളെല്ലാം ഐകകണ്‌ഠ്യേന പറയുന്ന മറ്റൊരു കാര്യം ഏറെ ശ്രദ്ധേയമാണ്. mtDNAയില്‍ പ്രസക്തമായ യാതൊരു മാറ്റങ്ങളും കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി സംഭവിച്ചിട്ടില്ല. ഇതില്‍നിന്നും നിശ്ചിതമാകുന്ന കാര്യം ചുരുങ്ങിയപക്ഷം കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളയെങ്കിലും സ്ത്രീകളുടേതായ ഒരു കുടിയേറ്റം ഇന്ത്യയിലേക്ക് ഉണ്ടായിട്ടേയില്ല എന്നാണ്. സാധാരണ കുടിയേറ്റങ്ങള്‍ കുടുംബത്തോടെയാണ് നടക്കാറ്. പുരുഷന്മാര്‍ മാത്രമായി കുടിയേറുന്നത് അധിനിവേശത്തിന്റെ ലക്ഷണവുമാണ്. അതായത് കുടിയേറ്റവാദികള്‍ക്ക് സാധൂകരണത്തിനായി പഴയ ആര്യനാക്രമണസിദ്ധാന്തത്തിലേക്കുതന്നെ തിരിച്ചുപോകേണ്ട അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. എന്നാല്‍ തെളിവുകളെല്ലാം അത്തരമൊരു ആക്രമണത്തിന് പ്രതികൂലമാണെന്ന് ലോകം എന്നേ വിധിയെഴുതിക്കഴിഞ്ഞതുമാണ്. പക്ഷേ ഈ ഏടാകൂടത്തിനും പരിഹാരം കണ്ടെത്തപ്പെട്ടു. ഭാരതത്തിലേക്ക് നടന്ന കുടിയേറ്റങ്ങളെല്ലാം, വിശേഷിച്ചും “ആര്യന്‍’ കുടിയേറ്റം വളരെയധികം ലിംഗാധിഷ്ഠിതമായതായിരുന്നുവത്രേ. (heavily sex-biased)(12) അതായത് ഏതാണ്ട് പുരുഷന്മാര്‍ മാത്രമുള്ള സമൂഹമാണ് ഘട്ടംഘട്ടമായി നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ‘സമാധാനപരമായ’’ കുടിയേറ്റത്തിന് നേതൃത്വം നല്‍കിയത്! ഇത് ആര്യന്‍ കുടിയേറ്റസിദ്ധാന്തത്തിന് സംഭവിച്ച മൂന്നാംഘട്ട പരിണാമമായി കണക്കാക്കാം.
ഈ പശ്ചാത്തലത്തിലാണ്, 2019 സപ്തംബറില്‍ പുതിയ രണ്ട് സുപ്രധാന പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ആര്‍ക്കിയോ-ജെനറ്റിക്‌സിന്റെ വികാസത്തോടെ ശേഖരിക്കാന്‍ സാധിച്ച പ്രാചീന ഡി.എന്‍.എകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളായതിനാല്‍ ഇവയ്ക്ക് മുന്‍പുണ്ടായിരുന്ന ജനിതകപഠനങ്ങളെ അപേക്ഷിച്ച് ആധികാരികത കൂടുന്നു. സിന്ധു-സരസ്വതി സംസ്‌കാരവുമായി ബന്ധപ്പെട്ട് കണ്ടെടുക്കപ്പെട്ടതില്‍ ഏറ്റവും വലിപ്പമുള്ള രാഖിഗര്‍ഹി എന്ന പ്രാചീനനഗരത്തില്‍ 4500 വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീയുടെ അസ്ഥികൂടത്തില്‍നിന്നും ശേഖരിച്ച ഡി.എന്‍.എയെ സംബന്ധിച്ച പഠനറിപ്പോര്‍ട്ടാണ് ആദ്യത്തേത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇത്തരം പ്രാചീന ഡി.എന്‍.എകളെ സീക്വന്‍സ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രതികൂലമായ കാലാവസ്ഥയുംമറ്റും കാരണം ദക്ഷിണേഷ്യയില്‍ നിന്നും ഇത്തരം തെളിവുകള്‍ ഇന്നേവരെ ലഭ്യമായിരുന്നില്ല. അതിസങ്കീര്‍ണമായ പ്രയത്‌നങ്ങളിലൂടെ ഇന്നതിന് സാധിച്ചിരിക്കുന്നു. ഇന്ത്യന്‍ പുരാവസ്തുശാസ്ത്രജ്ഞനായ വസന്ത് ശിന്ദേയും ജനിതകശാസ്ത്രജ്ഞനായ നീരജ് റായിയുമാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. ശ്രദ്ധേയമായ ചില വസ്തുതകളെയാണ് ഇതു സംബന്ധിച്ചുള്ള പഠനം മുന്നോട്ടുവെയ്ക്കുന്നത്.
ബി.സി.2500 കാലത്ത് സരസ്വതീനദിക്ക് സമീപം ഹരിയാനയിലെ രാഖിഗര്‍ഹിയില്‍ താമസിച്ചിരുന്ന ജനങ്ങളുടെ പാരമ്പര്യമാണ് ആധുനികകാലത്തെ ദക്ഷിണേഷ്യന്‍ ജനതയില്‍ മുഖ്യമായും ഉള്ളത് എന്നതാണ് പ്രധാന കണ്ടെത്തല്‍. ഈ പാരമ്പര്യമാകട്ടെ മുന്‍പ് കരുതിയതുപോലെ ലോകത്തിലെ ആദ്യ കര്‍ഷകര്‍ എന്ന് പറയപ്പെട്ടിരുന്ന ഇറാനിയന്‍ കര്‍ഷകര്‍ ഭാരതത്തിലേക്ക് കുടിയേറിപ്പാര്‍ത്തതുമൂലം ഉണ്ടായതല്ല. അതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ലോകത്തെവിടെയും കാര്‍ഷികസംസ്‌കൃതി ഇല്ലാതിരുന്ന കാലത്ത് ആരംഭിച്ചതാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഇറാനിലെയും പ്രാചീനമനുഷ്യരുടെ ജനിതകരേഖകളാണ് ഈ ജനിതകത്തില്‍ കാണുന്നത്. അതുകൊണ്ട് കൃഷിയും തുടര്‍ന്നുള്ള, വളരെ വികസിതമായിരുന്ന നാഗരികതയും യോഗപോലുള്ള മറ്റെന്തെല്ലാം സാംസ്‌കാരികഘടകങ്ങളാണോ പുരാവസ്തുഗവേഷണത്തിലൂടെ ലഭ്യമായത്, അതെല്ലാം ഭാരതത്തില്‍തന്നെ വികസിച്ചവയായിരിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ബി.സി. 2500ന് ശേഷം എന്തെങ്കിലും കുടിയേറ്റം നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഈ പഠനത്തിന് പരിമിതി ഉണ്ടെങ്കില്‍പോലും ഈ പഠനത്തോടെ “ആര്യന്‍ കുടിയേറ്റത്തിന്റെ ഒരു പരികല്പനയായ അനറ്റോലിയന്‍ പരികല്പനയ്ക്കും കോട്ടംതട്ടിയിരിക്കുകയാണ്. മുഖ്യധാരയിലിരിക്കുന്ന കുര്‍ഗന്‍ പരികല്പന ഇപ്പോഴും അതേപടി തുടരുന്നു. എങ്കിലും സ്റ്റെപ്പ് പ്രദേശത്തുനിന്ന് ഭാരതത്തിലേക്ക് ഒരു കുടിയേറ്റം ഉണ്ടായിരുന്നുവെന്ന് കരുതിയാല്‍തന്നെയും ദക്ഷിണേഷ്യയുടെ ജനിതകപാരമ്പര്യത്തെ വലിയ തോതില്‍ മാറ്റിമറിക്കുന്ന ഒന്നായിരുന്നില്ല അത് എന്നും രാഖിഗര്‍ഹി പഠനം കാണിക്കുന്നു. മാത്രമല്ല, ഭാരതത്തില്‍നിന്ന് 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇറാനിലേക്കും മധ്യേഷ്യയിലേക്കും വലിയ തോതില്‍ ദേശാന്തരഗമനം ഉണ്ടായിരുന്നു എന്നതിനും ജനിതകപരമായ തെളിവുകള്‍ ഇതാദ്യമായി ലഭ്യമായിരിക്കുന്നു. ഇറാനുമായും സെന്ദ് അവെസ്തയുമായുള്ള വൈദികസംസ്‌കാരബന്ധത്തെക്കാണിക്കാന്‍ മധ്യേഷ്യയില്‍ നിന്നുമുള്ള ഒരു കുടിയേറ്റത്തെ ആശ്രയിക്കേണ്ട കാര്യം ഇനിയില്ല എന്നും വന്നിരിക്കുന്നു. ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ രാഖിഗര്‍ഹി പഠനത്തില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്നുണ്ട്.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ജനിതക ശാസ്ത്രജ്ഞരായ ഡേവിഡ് റൈക്ക്, വാഗീശ് നരസിംഹന്‍ തുടങ്ങിയവരും ഈ പഠനത്തിന് ശിന്ദേയോടും റായിയോടും സഹകരിച്ചു. പഠനറിപ്പോര്‍ട്ട് സെല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വാഗീശിന്റെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം പ്രാചീന ഡി.എന്‍.എകളെ അടിസ്ഥാനമാക്കിക്കൊണ്ട് ചെയ്ത ഒരു ബൃഹത്തായ പഠനം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. യൂറേഷ്യന്‍ സ്റ്റെപ്പ് മേഖലയില്‍നിന്നും മധ്യേഷ്യയിലേക്കും അവിടെനിന്നും ദക്ഷിണേഷ്യയിലേക്കും കുടിയേറ്റം നടന്നിട്ടുണ്ടെന്ന് പറയുന്ന കുര്‍ഗന്‍ പരികല്പനയെ ശരിവെക്കുന്ന പഠനറിപ്പോര്‍ട്ടായിരുന്നു ഇത്. അതേ പഠനം ശിന്ദേയുടെയും നീരജ് റായിയുടെയും സഹകരണത്തില്‍ രാഖിഗര്‍ഹി ഡി.എന്‍.എപഠനത്തിന്റെ വിവരങ്ങളുംകൂടി ചേര്‍ത്ത് പരിഷ്‌കരിച്ച റിപ്പോര്‍ട്ടാണ് സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. മുന്‍ പഠനത്തില്‍ പറഞ്ഞപ്രകാരം ബി.സി. 2000ത്തിനും 1500നും ഇടയില്‍ മധ്യേഷ്യന്‍ സ്റ്റെപ്പ് പ്രദേശത്തില്‍നിന്നും ആളുകള്‍ ഭാരതത്തിലേക്ക് കുടിയേറി എന്ന പ്രധാന നിഗമനത്തിന് മാറ്റമൊന്നും സംഭവിച്ചില്ല. എന്നാല്‍ ആ കുടിയേറ്റം 30 ശതമാനത്തിലധികം സ്റ്റെപ്പ് ജനിതകങ്ങളുടെ മിശ്രണം ഭാരതത്തില്‍ ഉണ്ടാക്കിയെന്ന് കരുതാനാവില്ല എന്ന് പഠനത്തില്‍ പറയുന്നു. മാത്രമല്ല, മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. സയന്‍സ് മാഗസിനില്‍ വന്ന പഠനത്തില്‍നിന്നുമുള്ള ഭാഗം അതേപടി ഉദ്ധരിക്കാം:
”…It is striking that there are so few material culture similarities between the Central Steppe and South Asia in the Middle to Late Bronze Age (i.e., after the middle of the second millennium BCE). Indeed, the material culture differences are so substantial that some archaeologists report no evidence of a connection.'(13)
അതായത് കുടിയേറ്റം നടന്നു എന്ന് പറയുന്ന കാലത്ത് മധ്യേഷ്യന്‍ സ്റ്റെപ്പ് പ്രദേശവും ദക്ഷിണേഷ്യയും തമ്മിലുള്ള സാംസ്‌കാരിക സാദൃശ്യം ഏതാണ്ട് പൂജ്യത്തിനടുത്താണ്. ഭാരതത്തിലെ പ്രാചീന നാഗരികതയില്‍നിന്ന് ലഭിച്ച പുരാവസ്തുതെളിവുകള്‍ സാംസ്‌കാരികത്തുടര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന ബി.ബി.ലാല്‍, എസ്.ആര്‍.റാവു തുടങ്ങിയ പുരാവസ്തുഗവേഷകരുടെ കണ്ടെത്തലിനെ ശരിവെക്കുന്നതാണീ ഏറ്റുപറച്ചില്‍.
എന്നാല്‍ കുടിയേറ്റ സിദ്ധാന്തത്തിന് നാലാംഘട്ട പരിണാമം വരുത്തിക്കൊണ്ട് ഇതിനെയും മറികടക്കാനാണ് ഹാര്‍വാര്‍ഡ് ജനിതകശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. സയന്‍സ് മാഗസിനിലെ റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് പറഞ്ഞത് കാണുക: However, lack of material culture connections does not provide evidence against spread of genes, as has been demonstrated in the case of the Beaker Complex, which originated largely in western Europe but in Central Europe was associated with skeletons that harbored ~50% ancestry related to Yamnaya Steppe pastoralists.Thus, in Europe we have an unambiguous example of people with ancestry from the Steppe making profound demographic impacts on the regions into which they spread while adopting important aspects of local material culture. Our findings document a similar phenomenon in South Asia’’
ചുരുക്കത്തില്‍, നേരത്തെ പറഞ്ഞ പ്രകാരം ഒരു ബാഹ്യസംസ്‌കാരത്തിന്റെ മിശ്രണം ഉത്തരഭാരതത്തില്‍ സംഭവിച്ചിട്ടില്ല. എങ്കിലും അത് കുടിയേറ്റമില്ല എന്നതിന് തെളിവാകുന്നില്ലത്രേ. ഭാരതത്തിലുണ്ടായിരുന്ന സംസ്‌കാരത്തിന് യാതൊരു മാറ്റവും സൃഷ്ടിക്കാതെ, ആ സംസ്‌കാരത്തിലേക്ക് തങ്ങളുടേതായി യാതൊരു മിശ്രണവും ചെയ്യാതെ എന്നാല്‍ ജനിതകപരമായി മിശ്രണം ചെയ്തുകൊണ്ടായിരുന്നു ആ കുടിയേറ്റം നടന്നതുപോലും! ആ വൈദേശിക ജനതയാണ് സംസ്‌കൃതഭാഷയെ അല്ലെങ്കില്‍ അതിന്റെ സാങ്കല്പിക മൂലഭാഷയെ ഭാരതത്തിലേക്ക് പാകിയത്. അതായത് പുരാവസ്തുശാസ്ത്രം എന്തുതന്നെ പറഞ്ഞാലും ഇനി മുതല്‍ അതൊന്നും ‘ആര്യന്‍ കുടിയേറ്റസിദ്ധാന്ത’ത്തിന്റെ കാര്യത്തില്‍ സ്വീകരിക്കേണ്ടതില്ല എന്ന് വ്യംഗ്യം. എന്നാല്‍ സാംസ്‌കാരിക ചിഹ്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, കുടിയേറിവന്നവരുടെ ആയുധങ്ങളോ മറ്റ് വസ്തുവകകളോ ഒന്നും പ്രാചീന നഗരങ്ങളില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല എന്ന കാര്യം ഇപ്പോഴും ഇക്കൂട്ടര്‍ സൗകര്യപൂര്‍വം മറക്കുന്നു. എന്നിട്ട് “ആര്യന്‍കുടിയേറ്റ സിദ്ധാന്തവിഷയത്തില്‍ പ്രാഥമികപ്രമാണമായി നില്‍ക്കേണ്ട പുരാവസ്തുശാസ്ത്രത്തെ, ആപേക്ഷിതപ്രമാണമായി നില്‍ക്കേണ്ട ജനിതകശാസ്ത്രത്തെ ആശ്രയിച്ചുകൊണ്ട് ചര്‍ച്ചയില്‍നിന്നും പുറത്താക്കുന്നു. ആത്മാഭിമാനമുള്ള ഒരു പുരാവസ്തുശാസ്ത്രജ്ഞന് ഈ പ്രവണതയെ കണ്ടില്ലെന്ന് നടിക്കാനൊക്കുമോ?
ഇതിന്റെ മറുവശം വ്യക്തമാക്കിയാല്‍, പുരാവസ്തുശാസ്ത്രപരമായി ‘ആര്യന്‍ ആക്രമണ’വും “’ആര്യന്‍ കുടിയേറ്റ’വുമെല്ലാം നിരാകരിക്കപ്പെട്ടിരിക്കുന്നു. മറ്റിടങ്ങളിലേതുപോലുള്ള സാംസ്‌കാരികത്തുടര്‍ച്ച രാഖിഗര്‍ഹിയിലും കണ്ടെത്തിയ, പുരാവസ്തുശാസ്ത്രജ്ഞനായ വസന്ത് ശിന്ദേ ഇക്കാര്യമാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ പലരും ഇതിനെ ‘ഹിന്ദുത്വരാഷ്ട്രീയപ്രേരിതമായ’’ പ്രസ്താവനയായാണ് വ്യാഖ്യാനിച്ചത്. എന്നാല്‍ മറുവശത്ത്, “പുതിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലേക്കുള്ള “ആര്യകൂടിയേറ്റത്തെ ശരിവെക്കുന്നുഎന്ന തലക്കെട്ടില്‍ ലേഖനമെഴുതിയ ടോണി ജോസഫിനെപ്പോലുള്ള ആര്യന്‍ കുടിയേറ്റ പ്രചാരകരുടെ അവസ്ഥയെന്താണ്?
Early Indians എന്ന പേരില്‍ ടോണി ജോസഫ് 2018ല്‍ പുറത്തിറക്കിയ പുസ്തകത്തിലെ The Last Migrants: The Aryans എന്ന തലക്കെട്ടിലുള്ള നാലാം അധ്യായത്തിന്റെ അവതാരിക അതേപടി ഇവിടെ പകര്‍ത്താം. ഗ്രന്ഥകാരന്‍ പ്രസ്തുത അധ്യായത്തിലെ വിഷയമെന്തെന്ന് വ്യക്തമാക്കിയത് കാണുക:
”How a band of warriors and pastoralists from Steppe first dominated Europe and then south Asia, giving India its largest family of languages, new religious customs and a cultural mix that combined Harappan traditions and Steppe practices’’
ഇന്ന് നിരാകരിക്കപ്പെട്ട ഈ ‘സാംസ്‌കാരികമിശ്രണ’ത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഇക്കൂട്ടരിപ്പോള്‍ നിശ്ശബ്ദത പാലിക്കുന്നത്? കുടിയേറിയവര്‍ യോദ്ധാക്കളായിരുന്നു എന്നതിന് എന്ത് പുരാവസ്തുതെളിവാണ് ഇക്കൂട്ടര്‍ക്കിന്ന് മുന്നോട്ടുവെക്കാനുള്ളത്? കേവലം ജനിതകശാസ്ത്രത്തിന്റെ മാത്രം മറപിടിച്ചുകൊണ്ടുള്ള ഇത്തരം ചരിത്രകഥനങ്ങള്‍ ആശാസ്യമോ?
‘ആര്യന്‍ കുടിയേറ്റസിദ്ധാന്ത’ത്തിന്റെ പരിണാമം വികാസത്തിലേക്കല്ല, ശോഷണത്തിലേക്കുള്ളതാണെന്ന് ഈ പരിണാമചരിത്രം കണ്ടറിഞ്ഞവര്‍ക്ക് മനസ്സിലാകും. ഭാരതത്തിലേക്ക് അധിനിവേശം ചെയ്ത് തങ്ങളുടെ ശ്രേഷ്ഠസംസ്‌കാരത്തെയും ഭാഷയെയും ഭാരതത്തില്‍ സന്നിവേശിപ്പിച്ച ‘ആര്യന്‍’മാരില്‍നിന്നും അധിനിവേശം ചെയ്ത് പ്രാദേശിക നാഗരികതയെ നശിപ്പിച്ച് തങ്ങളുടെ ഭാഷയെയും സംസ്‌കാരത്തെയും പ്രസരിപ്പിച്ച ‘ആര്യന്‍’മാരിലേക്കും അതില്‍നിന്നും, സമാധാനത്തോടെ കുടിയേറി സംസ്‌കാരമിശ്രണവും ഭാഷാപ്രസാരണവും നടത്തിയ ‘ആര്യന്‍’മാരിലേക്കും തുടര്‍ന്ന്, സമാധാനത്തോടെ കുടിയേറി സംസ്‌കാരമിശ്രണവും ഭാഷാപ്രസാരണവും നടത്തിയ യോദ്ധാക്കളും പുരുഷസമൂഹവുമായ ‘ആര്യന്‍’മാരില്‍ലേക്കും ഇപ്പോളിതാ, സമാധാനത്തോടെ കുടിയേറി സാംസ്‌കാരികമിശ്രണം ചെയ്യാതെ തങ്ങളുടെ ഭാഷയെ മാത്രം പ്രചരിപ്പിച്ച പുരുഷസമൂഹമായ ‘ആര്യന്‍’മാരില്‍ലേക്കും അത് എത്തിച്ചേര്‍ന്നിരിക്കുന്നു.
ആര്യന്‍ കുടിയേറ്റ സിദ്ധാന്തത്തിന് ഈയടുത്ത കാലത്ത് സംഭവിച്ച ജനിതകശാസ്ത്രപരമായ പരിണാമത്തെക്കുറിച്ച് രാഖിഗര്‍ഹി ഡി.എന്‍.എ പഠനത്തിന് നേതൃത്വം നല്‍കിയ ജനിതകശാസ്ത്രജ്ഞനായ നീരജ് റായ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു:सत्य की जीत तो होनी ही है| #AryanInvasion to #Aryan Migration and soon it will be #HugsWithAryans. (50% (2016), 30% (2019), 10% 2020?).
ഗ്യാനേശ്വര്‍ ചൗബേയുമായും മറ്റ് പ്രമുഖ ജനിതകശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന നീരജ് റായിയുടെ പുതിയ പഠനങ്ങളിലേക്കുള്ള സൂചനയായിരുന്നു ഇത്. ‘5-10 ശതമാനത്തില്‍ താഴെ ഭാരതീയരില്‍, അതും പ്രധാനമായും ഉത്തരഭാരതത്തിലുള്ളവരില്‍ മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള മധ്യേഷ്യന്‍ പാരമ്പര്യം കാണുന്നത്’ എന്നാണ് തങ്ങളുടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പഠനറിപ്പോര്‍ട്ടിന്റെ നിഗമനത്തെക്കുറിച്ച് ഗ്യാനേശ്വര്‍ ചൗബേ അഭിപ്രായപ്പെട്ടത്.(14) ആര്യന്‍ കുടിയേറ്റ സിദ്ധാന്തത്തിന്റെ പ്രധാനതെളിവായി ചൂണ്ടിക്കാട്ടപ്പെടുന്ന R1a1a, ഭാരതത്തിലേക്ക് കുടിയേറിവന്നതല്ല എന്നും ഇതിന്റെ ഉറവിടം, ഭാരതമാണെന്നുമുള്ള കണ്ടെത്തലാണ് ഈ പഠനത്തിലൂടെ സ്ഥാപിക്കപ്പെടുക. സ്റ്റെപ്പ് കുടിയേറ്റമെന്ന അനുമാനത്തിലേക്ക് നയിക്കുന്ന മറ്റ് ഹ്ലാപ്പോഗ്രൂപ്പുകളായ H , L , J തുടങ്ങിയവയെയും കുറിച്ചുള്ള മുന്‍ധാരണങ്ങള്‍ പുതിയ പഠനത്തിലൂടെ തിരുത്തപ്പെടുമെന്നാണ് ജനിതകശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
ഇതോടെ ആര്യന്‍ കുടിയേറ്റ സിദ്ധാന്തത്തിന്റെ അന്ത്യം ഏതാണ്ടുറപ്പിക്കാം. അതോ, ഇനി അപ്പോഴും ആര്യന്‍ കുടിയേറ്റത്തെ ജീവനോടെ നിലനിര്‍ത്താന്‍ പാകത്തിനുള്ള പുതിയ എന്തെങ്കിലും പരിണാമത്തിനുള്ള പഴുത് കണ്ടെത്തപ്പെടുമോ എന്നും അറിയില്ല. മറുവശത്ത്, വൈദികസംസ്‌കൃതിയുടെ ഭാഗമാണ് സിന്ധു-സരസ്വതിനാഗരികത എന്നും അല്ലാതെ സിന്ധു-സരസ്വതിനാഗരികതയ്ക്ക് ശേഷമല്ല വൈദികകാലം എന്നും അഭിപ്രായപ്പെട്ട, ജീവിച്ചിരിക്കുന്നതില്‍വെച്ച് ഏറ്റവും വരിഷ്ഠനായ ബി.ബി.ലാലിനെപ്പോലുള്ള പുരാവസ്തുശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും പ്രതീക്ഷിക്കാം. പുതിയ പഠനങ്ങള്‍ക്കായി കാത്തിരിക്കാം.
Reference
(1)(1) Wilson, 1858: 42-43,83. Quoted from ‘A Companion to South Asia in the Past’ by Gwen Robbins Schug, Subhash R. Walimbe. Wiley Blackwell.
(2) Pereltsvaig, Asya; Lewis, Martin W. (2015). ‘1’. The Indo-European Controversy: Facts and Fallacies in Historical Linguistics. Cambridge University Press.
(3) John Marshal, Mohenjo Daro and Indus Civilization, Vol.1 (1931).
(4) Gordon Childe, The Aryans: A Study of Indo-European Origins, Kegan Paul (London), 1926.
(5) F. Dales, .George’The Mythical Massacre at Mohenjo-Daro’ Expedition Magazine 6.3 (1964): n. pag. Expedition Magazine. Penn Museum, 1964 Web. 19 Sep 2019.
(6) Ibid.
(7) Braj Basi Lal (2002). The Sarasvati flows on: the continuity of Indian culture. Aryan Books International.
(8)Jean-Marie: Mundigak excavations. (Mémoires de la Délégation Archéologique Française en Afghanistan, Tom. XVII.) Librairie C. Klincksieck, Paris 1961.
(9) Tony Joseph, ‘How genetics is settling the Aryan migration debate’, The Hindu, 16th June 2017.
(10)G.Chaubey, K.Thangaraj, ‘Too early to settle the Aryan migration debate?’, The Hindu, 13th July 2017.
(11) Thapar R. Can genetics help us understand Indian social history?. Cold Spring Harb Perspect Biol. 2014;6(11):a008599. Published 2014 Jun 26. doi:10.1101/cshperspect.a008599
(12) Silva, Marina; et al. (2017), ‘A genetic chronology for the Indian Subcontinent points to heavily sex-biased dispersals’, BMC Evolutionary Biology, 17 (1): 88, doi:10.1186/s12862-017-0936-9, PMC 5364613, PMID 28335724.
(13) Narasimhan, V. M.*, Patterson, N. J.*, et al; (2019); The Formation of Human Populations in South and Central Asia; Science; 365:eaat7487;
(14) Sudeep Paul, An Old Theory in The Light of New Science, Open Magazine.13 sep 2019