പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേജോവധം ചെയ്യാന്‍ ഇടതു ജിഹാദി ലിബറലുകള്‍ അവരുടെ സ്ഥിരം നാവായ ബി.ബി.സി.യെ ഒരിക്കല്‍ കൂടി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇന്ത്യാ വിരുദ്ധത ബി.ബി.സി.യുടെ ജന്മസ്വഭാവമാണ്. ബി.ബി.സി. രൂപീകൃതമായതു മുതല്‍ തന്നെ അവര്‍ ഇന്ത്യാ വിരുദ്ധമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. അതിന്റെ കാരണം ബി.ബി.സി.യുടെ സഹജമായ ഇടതുപക്ഷ ചായ്‌വാണ്. ബ്രിട്ടന്റെ പ്രധാനമന്ത്രിമാരായിരുന്ന വിന്‍സ്റ്റന്റ് ചര്‍ച്ചില്‍, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയവര്‍ തന്നെ ബി.ബി.സി.യുടെ ഈ ഇടതുപക്ഷ സമീപനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1954 ല്‍ ചര്‍ച്ചില്‍, ഗവണ്‍മെന്റ് ടെലിവിഷന്‍ ആക്ട് പാസാക്കി. ബി.ബി.സി.യുടെ കുത്തക അവസാനിപ്പിക്കാന്‍ തന്നെയാണ് ഈ നിയമം കൊണ്ടുവന്നത്. ചര്‍ച്ചിലിന്റെ ഉപദേഷ്ടാവും ഡോക്ടറും മാനേജ്‌മെന്റ് വിദഗ്ധന്‍ എന്ന നിലയില്‍ പേരെടുത്ത ആളുമായ ലോഡ് മോര്‍ഗനോട് ഇതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു, ‘ഞാന്‍ ബിബിസിയുടെ കുത്തകയ്‌ക്കെതിരാണ്. 11 വര്‍ഷം അവര്‍ എന്നെ പൂര്‍ണമായും വാര്‍ത്തകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി. ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളില്‍ പോലും എന്റെ അഭിപ്രായം പുറത്തുവരുന്നത് അവര്‍ തടഞ്ഞു. അവരുടെ പെരുമാറ്റം തികച്ചും ദുരുപദിഷ്ടമാണ്. അവര്‍ക്ക് സോഷ്യലിസ്റ്റുകളുമായും കമ്മ്യൂണിസ്റ്റുകളുമായും നിതാന്തമായ രഹസ്യബന്ധമുണ്ട്.’
ചര്‍ച്ചിലിന്റെ ഈ അഭിപ്രായത്തെ പിന്നീട് മാര്‍ഗരറ്റ് താച്ചറും ശരിവെച്ചിട്ടുണ്ട്. ഫാക്ക്‌ലാന്‍ഡ് യുദ്ധസമയത്തും 1984 ലെ പനോരമ ബ്രോഡ്കാസ്റ്റിലും മാര്‍ഗരറ്റ് താച്ചറുടെ ഭീകര സ്വഭാവം അഥവാ ‘മാഗീസ് മിലിറ്റന്‍ഡ് ടെന്റന്‍സി’ എന്ന പരാമര്‍ശം ഇടതുപക്ഷ വൈതാളികരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് എന്ന ആരോപണം ഉണ്ടായിരുന്നു. ഈ ഇടതുപക്ഷ ആഭിമുഖ്യം അന്താരാഷ്ട്രതലത്തിലും പ്രകടമാണ്. ഭാരതത്തിലെയും, ഇടതുപക്ഷ യു.പി.എ താല്പര്യമനുസരിച്ച്, അവരുടെ ചരടുവലികള്‍ക്ക് ഒത്താണ് ബി.ബി.സി. ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്രതലത്തില്‍ നേടിയിട്ടുള്ള സല്‍പ്പേരും ഭാരതത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും ഫലം കാണുന്നതാണ് ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരെ ഇങ്ങനെ ഒരു ശ്രമം വീണ്ടും ഉണ്ടാകാന്‍ കാരണം. ബ്രിട്ടനില്‍ നിന്നുള്ള മോദി-ബി.ജെ.പി വിരുദ്ധ നീക്കങ്ങള്‍ ആദ്യത്തേതല്ല. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പും ഇത്തരത്തില്‍ ബ്രിട്ടന്‍ ആസ്ഥാനമായ കേംബ്രിഡ്ജ് അനാലിറ്റിക് എന്ന സ്ഥാപനം വഴി ഇന്ത്യയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനും ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാനും ശ്രമം നടന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് 2019 ഏപ്രില്‍ 19ന് ഭാരത സര്‍ക്കാരും ബ്രസീല്‍ ഗവണ്‍മെന്റും രാഷ്ട്രീയ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇതിന്റെ ഡേറ്റ ഉപയോഗപ്പെടുത്തിയത് സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഡേറ്റയും ഭാരതത്തിലെ തിരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത് കോണ്‍ഗ്രസും യു.പി.എ.യും തന്നെയായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് സാങ്കേതിക ഉപദേഷ്ടാവായിരുന്ന സാം പിട്രോഡ, പി.ചിദംബരം തുടങ്ങിയവര്‍ക്കൊക്കെ ഇതുമായി ബന്ധമുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.
2019 ല്‍ നരേന്ദ്രമോദിക്കെതിരായ കേംബ്രിഡ്ജ് അനലിറ്റിക്ക് ഓപ്പറേഷന്‍ പരാജയപ്പെട്ടത് മറക്കുന്നതിന് മുമ്പാണ് 2024 ല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നേ ഇത്തരം ഒരു വിവാദം ബി.ബി.സി സൃഷ്ടിച്ചിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് 21 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നരേന്ദ്രമോദി അതിനുശേഷം അഞ്ചു തിരഞ്ഞെടുപ്പുകള്‍ നേരിട്ടു. മൂന്നെണ്ണം സംസ്ഥാന നിയമസഭയിലേക്കും രണ്ടെണ്ണം പാര്‍ലമെന്റിലേക്കും ആയിരുന്നു. അഞ്ച് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. 2024 ലെ തിരഞ്ഞെടുപ്പിലും മിന്നുന്ന ജയം നരേന്ദ്രമോദി കൈവരിക്കുമെന്ന സൂചനകള്‍ പല സര്‍വ്വേകളും നല്‍കിയതിനെ തുടര്‍ന്നാണ് ഇടതുപക്ഷ-യു.പി.എ സംഘങ്ങളും ജിഹാദികളും ചേര്‍ന്ന് ഈ പുതിയ തന്ത്രത്തിന് അരങ്ങൊരുക്കിയത്.
2002 ലെ ഗുജറാത്ത് കലാപങ്ങള്‍ നരേന്ദ്രമോദി സൃഷ്ടിക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. കലാപത്തിന്റെ തുടക്കം ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണമാണ്. 2002 ഫെബ്രുവരി 27 ന് ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സബര്‍മതി എക്‌സ്പ്രസിലെ ഒരു കോച്ചില്‍ ഉണ്ടായിരുന്ന അറുപതോളം ശ്രീരാമ ഭക്തരെ തീവെച്ച് കൊന്നതാണ് സംഘര്‍ഷം ആരംഭിക്കാന്‍ കാരണം. അയോധ്യയില്‍ നിന്ന് വന്ന അവര്‍ക്കെതിരെ റെയില്‍വേ സ്റ്റേഷനിലെ മുസ്ലിം കച്ചവടക്കാരും പോര്‍ട്ടര്‍മാരും മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്ന് അന്വേഷണ കമ്മീഷന്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. തീവണ്ടിയുടെ കോച്ച് പുറത്തുനിന്ന് പൂട്ടി അകത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ വെക്കുകയായിരുന്നു. 25 സ്ത്രീകളും 25 കുഞ്ഞുങ്ങളും അടക്കം 59 പേരാണ് തീവണ്ടിയില്‍ വെന്തു മരിച്ചത്.
ഗോധ്രയില്‍ തീവണ്ടി തീവെച്ച് ശ്രീരാമ ഭക്തരെ കൊന്ന സംഭവം അപകടമാണെന്ന് വരുത്താനും വെള്ളപൂശാനും നിരവധി ശ്രമങ്ങള്‍ നടന്നു. സത്യം പുറത്തുവരാതിരിക്കാന്‍ ആയിരുന്നു ശ്രമം. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ജി. ഷായെ ഏകാംഗ കമ്മീഷന്‍ ആയി നിയമിച്ചപ്പോള്‍ അദ്ദേഹം നരേന്ദ്രമോദിയുടെ അടുത്ത ആളാണെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയത് ഇസ്ലാമിക ഭീകരരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒക്കെ തന്നെയായിരുന്നു. ഒന്നും മറയ്ക്കാനില്ലാത്തതുകൊണ്ട് സുപ്രീംകോടതിയിലെ മുന്‍ ജസ്റ്റിസ് നാനാവതിയെ രണ്ടംഗ കമ്മീഷന്റെ അധ്യക്ഷനായി നിയമിച്ചു. പാകിസ്ഥാനിലെ ഇസ്ലാമിക ഭീകരരുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീവണ്ടിയില്‍ ആക്രമണം ഉണ്ടായതെന്ന് ഇന്റലിജന്‍സ് സൂചനകള്‍ ലഭ്യമായിരുന്നു. ഗോധ്രയിലെ ഇസ്ലാമിക പുരോഹിതനായ ഹുസൈന്‍ ഹാജി ഇബ്രാഹിം ഉമര്‍ ജിയും സി.ആര്‍.പി.എഫി.ലെ റിട്ടയേഡ് ഓഫീസറായ നാനു മിയാനും ആയിരുന്നു ഗൂഢാലോചനയുടെ പങ്കാളികള്‍ എന്ന് കണ്ടെത്തിയിരുന്നു. തീവണ്ടി എത്തുമ്പോള്‍ ബോഗി കത്തിക്കാന്‍ ടൗണിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങിയത് കണ്ടെത്തിയിരുന്നു. തീര്‍ത്ഥാടകരുമായുള്ള വാക്കുതര്‍ക്കം മനപ്പൂര്‍വം സൃഷ്ടിച്ച് കലാപത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആക്രമണം അല്ല എന്ന് വരുത്താന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസ് ആയിരുന്നു. 2005 ല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി യു.സി. ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നു. ഇത് ഒരു അപകടം ആണെന്ന നിഗമനമാണ് ഈ സമിതി മുന്നോട്ടുവെക്കാന്‍ ശ്രമിച്ചതെങ്കിലും ഗുജറാത്ത് ഹൈക്കോടതി അത് തടഞ്ഞു. തങ്ങളുടെ അധികാരപരിധിക്ക് പുറത്ത് ഇത്തരത്തിലുള്ള ഒരു അന്വേഷണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചതിനെ തുടര്‍ന്ന് അവര്‍ പിന്‍വാങ്ങുകയായിരുന്നു. കണ്‍സെന്റ് സിറ്റിസണ്‍സ് ട്രിബ്യൂണല്‍ തുടങ്ങി ഇസ്ലാമിക ജിഹാദികളുടെ ചില മുഖംമൂടി സംഘടനകളും വെള്ളപൂശാന്‍ ശ്രമം നടത്തിയിരുന്നു. തീവണ്ടിക്ക് അകത്തു തീ കത്തിക്കാന്‍ കഴിയില്ല എന്നായിരുന്നു ഇവരുടെ വാദം. ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം തീപ്പന്തങ്ങളും കല്ലേറുമായി സമീപിക്കുകയായിരുന്നുവെന്നും ഹുസൈന്‍ ഹാജി ഇബ്രാഹിം ഉമര്‍ജിയും നാനു മിയാനും തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും കമ്മീഷന്‍ കണ്ടെത്തി.
2011 ഫെബ്രുവരിയില്‍ വിചാരണക്കോടതി 63 പ്രതികളില്‍ 31 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. മുന്‍കൂട്ടി നടത്തിയ ഗൂഢാലോചന ആയിരുന്നു ഗോധ്രയില്‍ ഉണ്ടായതെന്ന് കോടതി പറഞ്ഞു. 11 പേരെ വധശിക്ഷയ്ക്കും 20 പേരെ ജീവപര്യന്തത്തിനുമാണ് ശിക്ഷിച്ചത്. ഗോധ്രയില്‍ ഉണ്ടായ തീവണ്ടി ആക്രമണം ഒരു ഭീകരപ്രവര്‍ത്തനം ആണെന്ന് പറഞ്ഞതാണ് നരേന്ദ്രമോദിക്കെതിരെ ജിഹാദികളും അവരുടെ പിണിയാളുകളായ മനുഷ്യാവകാശ പ്രവര്‍ത്തകരും തിരിയാന്‍ കാരണം. ആക്രമണം ഉണ്ടായതിന്റെ അടുത്ത ദിവസമാണ് പല സ്ഥലത്തും വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തീവണ്ടി ആക്രമണത്തിന് ശേഷം ഗോധ്രയില്‍ അടക്കം പല ഭാഗത്തും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും അക്രമം കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് സംസ്ഥാനത്തുടനീളം 27 നഗരങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരപരാധികളായ തീര്‍ഥാടകരുടെ, പ്രത്യേകിച്ചും പിഞ്ചു കുഞ്ഞുങ്ങളുടെ കൊലപാതകം ഹിന്ദുസമൂഹത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഇരുപത്തിയെട്ടാം തീയതി മുതല്‍ രണ്ടാം തീയതി വരെ മൂന്നുദിവസം മാത്രമാണ് സംഘര്‍ഷം ഉണ്ടായത്. ഔദ്യോഗിക കണക്കനുസരിച്ച് കലാപത്തില്‍ 1044 പേരാണ് മരിച്ചത്. 223 പേരെ കാണാതായി. 2500 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 790 പേര്‍ മുസ്ലിങ്ങളും 254 പേര്‍ ഹിന്ദുക്കളും ആയിരുന്നു.
ഹിന്ദുക്കളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തേണ്ട എന്ന നിലപാട് മുഖ്യമന്ത്രിയായ നരേന്ദ്രമോദി സ്വീകരിച്ചു എന്നാണ് മോദി വിരുദ്ധരായ ടീസ്ത സെതല്‍വാദും ആര്‍.ബി. ശ്രീകുമാറും, സഞ്ജീവ് ഭട്ടും അടക്കമുള്ള മോദി വിരുദ്ധര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇവരും ഇവര്‍ക്കൊപ്പമുള്ള ജിഹാദി അനുകൂലികളും സുപ്രീംകോടതി വരെ എത്തി. കോടതി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മുതിര്‍ന്ന ഐ.പി.എസ് ഓഫീസറും സത്യസന്ധതയ്ക്ക് പേരുകേട്ട ആളുമായ ആര്‍.പി.രാഘവനെയാണ് ഇതിന്റെ തലവനായി നിയോഗിച്ചത്. ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും ഈ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുകയും തെളിവെടുക്കുകയും ചെയ്തു. ഗോധ്ര സംഭവം മുതല്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്വീകരിച്ച എല്ലാ നടപടികളും ടെലിഫോണ്‍ സംഭാഷണങ്ങളും വയര്‍ലെസ് നിര്‍ദ്ദേശങ്ങളും യോഗ തീരുമാനങ്ങളും അടക്കമുള്ള എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിച്ചു. മുഖ്യമന്ത്രി നരേന്ദ്രമോദിയെ മണിക്കൂറുകളോളം ഏതാണ്ട് മുന്നൂറോളം ചോദ്യങ്ങളുമായി ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയ നരേന്ദ്രമോദി ഒരു ഭരണാധികാരി എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും താന്‍ ചെയ്‌തെന്ന് തെളിവുകളും രേഖകളും ഉദ്ധരിച്ച് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തി. അക്രമികളായ എല്ലാവരെയും അക്രമികള്‍ എന്ന നിലയില്‍ തന്നെയാണ് പരിഗണിച്ചതെന്നും ഒരു പക്ഷപാതവും ഇല്ലാതെയാണ് പോലീസ് നടപടി ഉണ്ടായതെന്നും അത്തരം കാര്യങ്ങളില്‍ സമാധാനം ഉറപ്പിക്കാനല്ലാതെ ഒരു ഇടപെടലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. മരിച്ച ഹിന്ദുക്കളില്‍ പലരും പോലീസ് വെടിവെപ്പിലാണ് മരിച്ചത്. പോലീസ് പക്ഷപാതം കാട്ടിയിരുന്നെങ്കില്‍ പോലീസ് വെടിവെപ്പില്‍ ഹിന്ദുക്കള്‍ മരിക്കില്ലായിരുന്നു എന്നകാര്യം അന്വേഷണ സമിതിക്ക് ബോധ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയോടെ മുസ്ലിങ്ങളായ ചിലര്‍ നല്‍കിയ ഹര്‍ജികള്‍ മുഴുവന്‍ വസ്തുതാവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണസംഘവും സുപ്രീംകോടതിയും കണ്ടെത്തി. നരേന്ദ്രമോദിയെ കുരുക്കാന്‍ വേണ്ടി രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനുവേണ്ടി നിയമസംവിധാനത്തെയും ദുരുപയോഗം ചെയ്യുകയായിരുന്നു. ഒരു ദേശീയ നേതാവ് എന്ന നിലയിലേക്ക് വളര്‍ന്നുവരികയായിരുന്ന നരേന്ദ്രമോദിയെ മുസ്ലിം വംശഹത്യ എന്ന് ആരോപണം ഉയര്‍ത്തി തകര്‍ക്കാനാണ് ഒരുപറ്റം മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ജിഹാദികളും ഒന്നിച്ചു കൂടി ശ്രമിച്ചത്. ഇതിനുവേണ്ടി ദുരിതാശ്വാസത്തിന്റെയും സേവനപ്രവര്‍ത്തനത്തിന്റെയും മറവില്‍ കോടികളുടെ ഫണ്ടാണ് ഭാരതത്തിലേക്ക് ഒഴുകിയത്. ടീസ്ത സെതല്‍വാദും റാണ അയൂബും അടക്കം, വന്ന പണം വക മാറ്റി ചെലവഴിച്ചതും ഇരകള്‍ക്ക് കൊടുക്കാതെ ദുരുപയോഗം ചെയ്തതും പിന്നീട് കണ്ടെത്തി.
ജമല്‍പൂര്‍, ഡാനി ലിംഡ, ഹിമത്ത് നഗര്‍, സിന്ധി മാര്‍ക്കറ്റ്, അഹമ്മദാബാദിലെ ആലം ഏരിയ തുടങ്ങിയ ഇടങ്ങളില്‍ നടന്ന ആക്രമണം ശ്രദ്ധേയമായിരുന്നു. മുസ്ലീങ്ങള്‍ ആക്രമിച്ചത് ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ആയിരുന്നു. ജാതിയോ മതമോ നോക്കാതെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിച്ച ആളുകള്‍ പോലും ആക്രമിക്കപ്പെട്ട കാര്യം 2002 മെയ് 20 ലെ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഹമ്മദാബാദിലെ ഭില്‍വാസില്‍ ഒരു ഹിന്ദു ഡോക്ടറെ മുസ്ലിം അക്രമികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുക മാത്രമല്ല മുസ്ലിം പ്രദേശത്ത് ഹിന്ദു ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും മുസ്ലീങ്ങളായ അയല്‍ക്കാരെ രക്ഷപ്പെടുത്താന്‍ ആര്‍.എസ്.എസുകാരും ഹിന്ദുക്കളായ അയല്‍ക്കാരും ഒക്കെ ഇടപെട്ട കഥ പല സ്വതന്ത്ര സംഘടനകളും നടത്തിയ അന്വേഷണത്തിലും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം മൂടി വെച്ചിട്ട് മുന്‍ സി.ബി.ഐ ഡയറക്ടറും നിഷ്പക്ഷതക്കും സത്യസന്ധതയ്ക്കും പേരുകേട്ട ആര്‍.കെ. രാഘവനെ പോലും പക്ഷപാതം ആരോപിച്ച് കുറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ഉണ്ടായത്. നരേന്ദ്രമോദിയെ കുറ്റക്കാരന്‍ ആണെന്ന് തെളിവില്ലാതെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല എന്നതാണ് രാഘവന് എതിരായ വിമര്‍ശനത്തിന് കാരണം. പോലീസിന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനം 2013ഏപ്രില്‍ 13ന് തന്നെ വ്യക്തമായതാണ്. അതുവരെ 249 പേരെയാണ് കേസുകളില്‍ മൊത്തം ശിക്ഷിച്ചത്. 184 പേര്‍ ഹിന്ദുക്കളും 65 പേര്‍ മുസ്ലിങ്ങളുമായിരുന്നു.
ടീസ്ത സെതല്‍വാദിന്റെ മോദി വിരോധം ആര്‍.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തെളിവടക്കം കണ്ടെത്തി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊലപാതകം സംബന്ധിച്ചും അക്രമം സംബന്ധിച്ചും വ്യാജ കഥകള്‍ സൃഷ്ടിച്ചും കള്ളസാക്ഷികളെ ഒരുക്കിയും നടത്തിയ നാടകം രാഘവന്റെ റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടി. ഒരേ തരത്തിലുള്ള സത്യവാങ്മൂലം നല്‍കിയ 22 പേരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ അവര്‍ ആരും തന്നെ കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍ സെതല്‍വാദ് പഠിപ്പിച്ചതനുസരിച്ച് പറയുകയും അവര്‍ നല്‍കിയ സത്യവാങ്മൂലം നല്‍കുകയുമായിരുന്നു എന്ന് വ്യക്തമായി.
ടീസ്ത അടക്കമുള്ളവരുടെ മോദി വിരോധം ബി.ബി.സി ഏറ്റെടുക്കുകയായിരുന്നു. 21 വര്‍ഷം മുമ്പ് നടന്ന ഒരു സംഘര്‍ഷത്തിന്റെ മുറിപ്പാടുകള്‍ അവസാനിച്ച് ജനജീവിതം സാധാരണ ഗതിയിലേക്ക് മാറുകയും എല്ലാം മറന്ന് എല്ലാവരും ഒന്നിച്ചു ജീവിക്കുകയുമാണ്. അപ്പോഴാണ് വീണ്ടും വിഷവിത്തുകളുമായി ബി.ബി.സി രംഗത്ത് വരുന്നത്. അയോദ്ധ്യ പ്രശ്‌നം ഒത്തുതീരാതിരിക്കാന്‍ വേണ്ടി ഇടത് ചരിത്രകാരന്മാരായ അസ്ഗര്‍ അലി എന്‍ജിനീയറും റൊമിള ഥാപ്പറും ഇര്‍ഫാന്‍ ഹബീബും ഒക്കെ നടത്തിയ ശ്രമങ്ങള്‍ പുറത്തുവന്നിരുന്നു. അയോധ്യപ്രശ്‌നം സുപ്രീംകോടതി പരിഹരിച്ചതിനുശേഷം ഭാരതത്തിലെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത് തകര്‍ക്കാനും മോദി വിരോധത്തിലൂടെ അടുത്ത തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുമുള്ള ഒരു രാഷ്ട്രീയ ഗൂഢോലോചന കൂടി ഇതിന്റെ പിന്നിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ ആറുമാസം മുമ്പ് നടന്ന ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ സാം പെട്രോഡയോടൊപ്പം പല രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ടതായി സൂചനയുണ്ടായിരുന്നു. ബിബിസിയുടെ പ്രമുഖരെയും സന്ദര്‍ശിച്ചതായാണ് സൂചന.
ഗുജറാത്ത് കലാപകാലത്ത് നരേന്ദ്രമോദി വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകള്‍ ഉണ്ട് എന്നാണ് ബി.ബി.സി ഡോക്യുമെന്ററി പറയുന്നത്. അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്‌ട്രോയുടെ റിപ്പോര്‍ട്ടാണ് ആധികാരിക രേഖയായി ബിബിസി അവകാശപ്പെടുന്നത്. സദ്ദാംഹുസൈനിന് എതിരായ ജോര്‍ജ് ബുഷിന്റെ ആക്രമണം ജാക്ക് സ്‌ട്രോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഒളിപ്പോര്‍ നടത്തുന്ന സദ്ദാം ഹുസൈന്റെ കയ്യില്‍ അമേരിക്കയെ നശിപ്പിക്കാനുള്ള രാസായുധങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത് ജാക്ക് സ്‌ട്രോ ആയിരുന്നു. സദ്ദാം ഹുസൈനെ പിടികൂടുമ്പോള്‍ രാസായുധം പോയിട്ട് ആവശ്യം വേണ്ട ഭക്ഷ്യ സാധനങ്ങള്‍ പോലും ഇല്ലായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ബി.ബി.സിയുടെ പല ഡോക്യുമെന്ററികളും നേരത്തെ തന്നെ വിവാദങ്ങളില്‍ പെട്ടതാണ്. മദര്‍ തെരേസയെ കുറിച്ച് ചെയ്ത സംതിങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ് എന്ന ഡോക്യുമെന്ററിയില്‍ മദര്‍ തെരേസയുടെ തലയ്ക്ക് ചുറ്റും ദിവ്യപ്രഭ വരുത്താന്‍ വേണ്ടി നടത്തിയ പ്രത്യേക പ്രകാശ വിന്യാസം മുതല്‍ അനുഭവസാക്ഷ്യങ്ങള്‍ വരെ വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. 2005 ലെ ഇറാന്‍ സംഭവത്തില്‍ പിന്തുണയ്ക്കുന്ന കാര്യം ബ്രിട്ടീഷ് സര്‍ക്കാരിന്റെ സന്ദേശം എന്ന നിലയില്‍ രാത്രി വാര്‍ത്തയ്ക്കിടെ ഒരു പ്രത്യേക പദത്തിലൂടെ (എക്‌സാക്ടിലി) അറിയിച്ച കാര്യവും വിവാദമായിരുന്നു. പണം വാങ്ങി ചെയ്യുന്ന ഡോക്യുമെന്ററികളുടെയും ബി.ബി.സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ ധൂര്‍ത്ത് നടത്തുന്നതിന്റെയും പണം എഴുതിയെടുക്കുന്നതിന്റെയും വിവാദങ്ങള്‍ നേരത്തെ തന്നെയുണ്ട്. ഐറിഷ് പോരാളികളെയും വിമതന്മാരെയും ആഗോളവ്യാപകമായി ഇടതുപക്ഷ വിധ്വംസകപ്രവര്‍ത്തകരെയും പിന്താങ്ങുന്നു എന്ന ആരോപണം ബി.ബി.സിക്കെതിരെ കാലാകാലങ്ങളായി ഉണ്ട്. ഖുശ്വന്ത് സിംഗിനെ പോലുള്ള പ്രമുഖനായ എഴുത്തുകാരന്‍ അരോചകമായ ഭാഷയില്‍ ഇതിനെ വിമര്‍ശിച്ചിരുന്നു. പാലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തിലും ഏകപക്ഷീയമായ റിപ്പോര്‍ട്ടിംഗിനെ കുറിച്ച് ആരോപണം ഉണ്ടായിരുന്നു. 1970ല്‍, ഇന്ദിരാഗാന്ധിയുടെ കാലത്ത് രണ്ട് ഡോക്യുമെന്ററികള്‍ ഇന്ത്യാ വിരുദ്ധമായി ചെയ്തത് വിവാദമായതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ബി.ബി.സി പ്രവര്‍ ത്തനം ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
2010 ല്‍ ജപ്പാനെതിരെ നടത്തിയ പരാമര്‍ശത്തിലും 2011 ല്‍ മെക്‌സിക്കോയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിലും മാപ്പ് പറയേണ്ടിവന്നിട്ടുണ്ട്. മെക്‌സിക്കോക്കാര്‍ മുഴുവന്‍ അലസന്മാരാണ് എന്ന തരത്തില്‍ നടത്തിയ പരാമര്‍ശമാണ് അന്ന് വിവാദമായത്. ബി.ബി.സി.യുടെ 50 വര്‍ഷം പിന്നിട്ട കറണ്ട് അഫേഴ്‌സ് പരിപാടിയായ പനോരമയിലെ ഇന്ത്യാവിരുദ്ധ പരാമര്‍ശവും നേരത്തെ വിവാദമായതാണ്. 2008ല്‍ ബാംഗ്ലൂരിലെ പ്രിമാര്‍ക്ക് എന്ന സ്ഥാപനം കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നു എന്ന തരത്തില്‍ ഡോക്യുമെന്ററിയില്‍ പരാമര്‍ശം നടത്തിയിരുന്നു. യൂറോപ്പിലുടനീളം 220 സ്റ്റോറുകള്‍ ഉള്ള ഇവര്‍ കേസിനു പോയി അന്വേഷണത്തില്‍ ഈ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി. അല്പം പോലും വിശ്വാസ്യതയില്ലാത്ത ബി.ബി.സിയുടെ ഡോക്യുമെന്ററിയുടെ പേരില്‍ ഭാരതത്തിന്റെ പരമോന്നത നീതിപീഠം എല്ലാ തെളിവുകളും പരിശോധിച്ച ശേഷം തള്ളിയ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാനും കുറ്റവിചാരണ നടത്താനുമാണ് ജിഹാദികളും ഇടതുപക്ഷ പ്രവര്‍ത്തകരും യു.പി.എ.യും ശ്രമിക്കുന്നത്.
ഗോധ്രാ സംഭവത്തിനുശേഷം ഹിന്ദുക്കള്‍ പ്രതിഷേധിക്കുമ്പോള്‍ ശക്തമായ നടപടിയെടുക്കേണ്ട എന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കി എന്ന ആരോപണമാണ് ബി.ബി.സി പ്രധാനമായും ഉയര്‍ത്തുന്നത്. വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ ഇതിലെന്താണ് തെറ്റ്? 25 പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം 59 പേര്‍ മരിക്കുമ്പോള്‍ അവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തണ്ട എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാണ് മനസ്സിലാകുന്നത്. ഇത് ചരിത്രത്തിലെ ആദ്യ സംഭവമാണോ? ഇതിന്റെ പേരില്‍ നരേന്ദ്രമോദി മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്തു എന്ന് എങ്ങനെ പറയാനാവും? 1982ല്‍ ആലപ്പുഴയില്‍ നബിദിന റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പ്രകടനക്കാര്‍ മരിച്ചിരുന്നു. അന്ന് ലീഗ് മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ അഭ്യര്‍ത്ഥന അനുസരിച്ച് മുസ്ലിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ പോലീസിനെ പിന്‍വലിച്ച് അനുവാദം കൊടുത്തത് കെ.കരുണാകരന്‍ ആയിരുന്നു. കേരളത്തില്‍ ഉടനീളം റോഡില്‍ നിന്ന് പോലീസിനെ പിന്‍വലിച്ചതോടെ അക്രമികള്‍ അഴിഞ്ഞാടി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേയുടെ ചുറ്റുമുള്ള ആള്‍പൊക്കം വളര്‍ന്ന പുല്ല് പെട്രോള്‍ ഒഴിച്ച് തീവെച്ചു. അന്നത്തെ ഗവര്‍ണര്‍ പി.രാമചന്ദ്രന്‍ ചെന്നൈയില്‍ നിന്ന് വന്ന വിമാനം തിരുവനന്തപുരത്ത് ഇറക്കാന്‍ കഴിയാത്തതുകൊണ്ട് കൊച്ചിയില്‍ ഇറക്കി. കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് ക്രമസമാധാനത്തിന് പട്ടാളത്തെ വിളിക്കാന്‍ ഭരണഘടന തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്. അന്ന് ചാലക്കമ്പോളം കത്തിയെരിഞ്ഞു. കരമന വരെ മുഴുവന്‍ ഹിന്ദു കടകളും കത്തിച്ചു. ഈ ഹിന്ദു പീഡനത്തിന്റെ ഉത്തരവാദിത്തം മുഹമ്മദ് കോയയും കരുണാകരനും ആണ് എന്ന് ഇപ്പോള്‍ ഇസ്ലാമിക ഭീകരര്‍ സമ്മതിക്കുമോ? മാത്രമല്ല അന്ന് അക്രമം നടത്തിയ ഒരാളിന് പോലും വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നില്ല. ഗുജറാത്തിലോ നൂറിലധികം ഹിന്ദുക്കളാണ് പോലീസ് വെടിവെപ്പില്‍ മരിച്ചത്. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അതിശക്തമായ നടപടിയെടുത്തു. 72 മണിക്കൂര്‍ കൊണ്ട് കലാപം അടിച്ചമര്‍ത്തി. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ തന്നെ പട്ടാളത്തെ ക്രമസമാധാനം പാലിക്കാന്‍ വിളിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പോലീസ് ഓഫീസര്‍ ആയ കെപിഎസ് ഗില്ലിനെ മേല്‍നോട്ടത്തിനായി കൊണ്ടുവന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ ഒരിടത്തും ഒരു പിഴവും ചൂണ്ടിക്കാണിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനോ സുപ്രീംകോടതിക്കോ കഴിഞ്ഞില്ല. ഇതൊക്കെ തള്ളിയിട്ട് ഇസ്ലാമിക ഭീകരരുടെ തിട്ടൂരത്തില്‍ ഇടതുപക്ഷ ബിബിസി നരേന്ദ്രമോദിക്കെതിരെ വ്യാജ പ്രചാരണവുമായി വരുമ്പോള്‍ അത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ പോലും അവജ്ഞയോടെ തള്ളുകയാണ്. കേരളത്തിലെ മീഡിയവണ്‍ അടക്കമുള്ള ചില മാധ്യമങ്ങളും ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരും ആണ് ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരെ വിഷം ചീറ്റുന്നത്.
എന്തെങ്കിലും ഒരു പുതിയ രേഖയോ തെളിവോ വന്നിരുന്നെങ്കില്‍ മോദിക്കെതിരെ അത് നിരത്തി അന്വേഷണം ആവശ്യപ്പെടാമായിരുന്നു. അതൊന്നുമില്ലാതെ, ഒരു രേഖയും ഇല്ലാതെ, ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യരേഖയില്‍ പഴയ വിദേശകാര്യ സെക്രട്ടറി ഇങ്ങനെ പറഞ്ഞിരുന്നു എന്ന് പറഞ്ഞാണ് ഇപ്പോള്‍ മോദിക്കെതിരായ പടയൊരുക്കം. ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തി ആവുകയും ഡോളറിന്റെ വിനിമയ സംവിധാനത്തില്‍ നിന്ന് പുറത്തുവന്ന് രൂപ കൊണ്ട് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുകയും ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമ്പോള്‍ കുതിച്ചുയരുകയും ചെയ്യുന്ന ഭാരതത്തെ തകര്‍ക്കാനുള്ള അജണ്ടയാണ് അവര്‍ നടപ്പാക്കുന്നത്. ഇന്ദിരാഗാന്ധി ബി.ബി.സി.യെ നിരോധിച്ചതടക്കമുള്ള കാര്യങ്ങള്‍ പോലും കോണ്‍ഗ്രസും യു.പി.എയും മറന്നിരിക്കുന്നു. ഏതുവിധത്തിലും നരേന്ദ്രമോദിയെ ഇല്ലാതാക്കി ഭാരതത്തെ തകര്‍ക്കാനാണ് ഇവരുടെ ശ്രമം എന്ന കാര്യം ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ പോലും മനസ്സിലാക്കുന്നു. അവിടെയാണ് ബി.ബി.സി.യും യു.പി.എയും ടീസ്ത സെതല്‍വാദും ഒക്കെ പരാജയപ്പെടുന്നത്. ആയിരം വര്‍ഷത്തെ അടിമത്തത്തിന് ശേഷം സ്വത്വം വീണ്ടെടുത്ത് ഭാരതം സ്വന്തം ചിറകുകളില്‍ കുതിച്ചുയര്‍ന്ന് ലോകനേതൃത്വം വീണ്ടെടുക്കാനുള്ള ശ്രമം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അത് പരാജയപ്പെടുത്താന്‍ ഈ നാടിനെ സ്‌നേഹിക്കുന്ന ഭാരതീയര്‍ക്ക് കഴിയും.