ബഹുഭാര്യത്വം, നിക്കാഹ് മുത്താഹ് (ശിയാ വിഭാഗത്തില്‍ കണ്ടുവരുന്ന താല്‍ക്കാലിക വിവാഹം), മിസ്യാര്‍ (അറേബ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കരാര്‍ വിവാഹം), നിക്കാഹ് ഹലാല (മുത്തലാഖിലൂടെ വിവാഹമോചിതയായ സ്ത്രീ മറ്റൊരു പുരുഷനെ വിവാഹം കഴിച്ച്, വിവാഹം പൂര്‍ത്തിയാക്കിയശേഷം വീണ്ടും മുത്തലാഖിലൂടെ വിവാഹമോചിതയായി, ആ സ്ത്രീയും മുന്‍ ഭര്‍ത്താവും പുനര്‍വിവാഹം കഴിക്കുന്ന വ്യവസ്ഥ) എന്നീ ഇസ്ലാമിക ആചാരങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ 14, 15, 21, 25 എന്നീ അനുച്ഛേദങ്ങളെ ലംഘിക്കുക വഴി മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നു എന്നു പറഞ്ഞുകൊണ്ട്, ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ ഇത്തരം ആചാരങ്ങള്‍ റദ്ദാക്കണമെന്ന് അപേക്ഷിച്ച് സുപ്രീം കോടതിയില്‍ 2022 ഡിസംബര്‍ 12ന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിനും ഭാരത ലോ കമ്മീഷനും നോട്ടീസ് അയച്ചിട്ടുണ്ട്. ഭാരതത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യാവകാശം നേടിക്കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ബി.എം.എം.എ. ‘ബഹുഭാര്യാത്വ വിവാഹബന്ധങ്ങളില്‍ സ്ത്രീകളുടെ അവസ്ഥയും അവര്‍ക്ക് നിയമപരിരക്ഷ നല്‍കേണ്ടതിന്റെ അവശ്യകതയും’ എന്ന പേരിലൊരു സര്‍വേ റിപ്പോര്‍ട്ട് 2022 ഡിസംബര്‍ 21ന് മുംബൈയില്‍ പുറത്തിറക്കി. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെയും പൊതുതാല്പര്യ ഹരജിയുടെയും പശ്ചാത്തലത്തില്‍, പ്രസ്തുത സംഘടനയുടെ സഹ സ്ഥാപക സാകിയ സോമന്‍ ഓര്‍ഗനൈസര്‍ വാരികയുടെ പ്രത്യേക ലേഖകന്‍ നിഷാന്ത് കുമാര്‍ ആസാദിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
സര്‍വേയുടെ പിന്നിലെ ഉദ്ദേശ്യമെന്തായിരുന്നു?
ക്രോഡീകരിക്കപ്പെട്ട ഒരു മുസ്ലിം കുടുംബനിയമം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഞങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നു. മുത്തലാഖ് നിര്‍ത്തലാക്കിയതിന് ശേഷം, സ്ത്രീകള്‍ക്ക് ജീവിതകാലം മുഴുവന്‍ നീതി നിഷേധത്തിന് കാരണങ്ങളായ ബഹുഭാര്യത്വം, ശൈശവവിവാഹങ്ങള്‍ എന്നീ വിഷയങ്ങളിലായി ഞങ്ങളുടെ പ്രത്യേക ശ്രദ്ധ. ബഹുഭാര്യാത്വ വൈവാഹിക ബന്ധങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അവസ്ഥ, അവര്‍ അനുഭവിക്കേണ്ടി വരുന്ന മാനസികാഘാതം, സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍, സാമൂഹിക തലത്തില്‍ മുഖം നഷ്ടപ്പെടുന്ന സാഹചര്യം എന്നീ കാര്യങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. സര്‍വേയില്‍ സ്ത്രീകള്‍ തങ്ങളുടെ വൈകാരികാനുഭവങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ജനസമക്ഷം കൊണ്ടുവരാന്‍ ഇത്ര വൈകിയത് എന്തുകൊണ്ട്? അതിന്റെ റിപ്പോര്‍ട്ട് 2018 അവസാനമായപ്പോഴേയ്ക്ക് തയ്യാറായിരുന്നു. സുപ്രീം കോടതിയില്‍ ബഹുഭാര്യാത്വത്തിനെതിരെ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിക്കുന്നതിനോടൊപ്പം തന്നെ അത് പുറത്തിറക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. സൗജന്യ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധരായ അഭിഭാഷകരെ കണ്ടെത്താന്‍ വൈകിയ കാരണം പൊതുതാല്പര്യ ഹര്‍ജി തയ്യാറാക്കാന്‍ കാലവിളംബം നേരിട്ടു. ഹര്‍ജി തയ്യാറാക്കി സമര്‍പ്പിക്കാന്‍ തുടങ്ങുമ്പോള്‍ കോവിഡ്-19 മഹാമാരിയെത്തി. അങ്ങനെ ഹര്‍ജി സമര്‍പ്പിക്കാന്‍ 3 വര്‍ഷത്തെ കാലതാമസം ഉണ്ടായി. അവസാനം, 2022 ഡിസംബര്‍ 12ന് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബഹുഭാര്യാത്വം നിരോധിക്കണം എന്ന സുപ്രീം കോടതിയുടെ നിലപാടിന് എതിരാണ്. ബോര്‍ഡ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഇതു സംബന്ധിക്കുന്ന ഹര്‍ജിയെ എതിര്‍ത്തിട്ടുമുണ്ട്, അല്ലെ?
മുസ്ലിം വ്യക്തിനിയമ ബോര്‍ഡാണ് ഈ പ്രശ്‌നത്തിന്റെ അടിവേര്. അതുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ തീര്‍ത്തും അസ്ഥാനത്താണ്. വ്യക്തിനിയമബോര്‍ഡും അവരുടെ അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് മുത്തലാഖ് കേസുകളുമായിപ്പോലും സ്ത്രീകള്‍ കോടതികളെ സമീപിക്കാന്‍ തുടങ്ങിയത്. ബോര്‍ഡ് പുരുഷമേധാവിത്വത്തിന്റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരണമെന്ന് നിര്‍ബന്ധം പിടിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. അവര്‍ എതിര്‍പ്പ് തുടര്‍ന്നാലും സുപ്രീംകോടതി സ്ത്രീകളുടെ സഹായത്തിനെത്തുമെന്നും ബോര്‍ഡ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയുകയും ചെയ്യുമെന്ന ദൃഢിവിശ്വാസം എനിക്കുണ്ട്.
1997ല്‍, ബഹുഭാര്യാത്വം നയപരമായി അംഗീകരിക്കപ്പെട്ട കാര്യമായതുകൊണ്ട് ആ വിഷയത്തില്‍ ഇടപെടില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. പക്ഷെ, 2022 നവംബറില്‍ ബഹുഭാര്യാത്വം, ‘നിക്കാഹ് ഹലാല’ എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ ഒരു ഭരണഘടനാബെഞ്ചു രൂപീകരിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി നിങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടോ?
ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന അങ്ങേയറ്റത്തെ വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഈ വ്യവസ്ഥയില്‍ അന്തര്‍ലീനമായിട്ടുള്ള അനീതിയെക്കുറിച്ച് സുപ്രീം കോടതിക്ക് ബോധ്യപ്പെടും. ഇസ്ലാം ബഹുഭാര്യാത്വം ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് അനുവദിക്കുന്നതെന്നും, അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നെന്നും, അതൊരിക്കലും ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നുമാണ് ഞങ്ങള്‍ ഹര്‍ജിയില്‍ വാദിക്കുന്നത്. മാത്രമല്ല, യുദ്ധമോ, അതിനോടനുബന്ധിച്ച് വിധവകളായി തീര്‍ന്നവരോ, അനാഥരായിത്തീര്‍ന്ന കുട്ടികളോ ഇല്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇസ്ലാം ബഹുഭാര്യാത്വം അനുവദിക്കുന്നില്ല. കൂടാതെ, ആധുനിക യുഗത്തില്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ, സാമ്പത്തിക ശാക്തീകരണത്തിലൂടെ വിധവകളെ സഹായിക്കാനുമാകും.
മുത്തലാഖ് നിയമപരമായി നിരോധിച്ചതില്‍ നിങ്ങളുടെ സംഘടന മുഖ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. അതുപോലെ, ഈ സര്‍വേ ബഹുഭാര്യാത്വം നിരോധിക്കുന്നതിലേക്ക് നയിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും. ബഹുഭാര്യാത്വം നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു വ്യക്തിക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകുന്നത് സ്ത്രീകളുടെ മനുഷ്യാവകാശത്തിനും അന്തസ്സിനും സമത്വത്തിനും ഒരഭിശാപമാണ്.
വിദ്യാസമ്പന്നരും മിതവാദികളുമായ മുസ്ലീങ്ങള്‍ നിങ്ങളുടെ സര്‍വെയെ പിന്തുണയ്ക്കുമെന്ന് കരുതുന്നുണ്ടോ?
സ്ത്രീകളുടെ അധികാരങ്ങളെ അനുകൂലിക്കുന്ന ധാരാളം മുസ്ലിങ്ങളുണ്ട്. അവര്‍ ഞങ്ങളുടെ പ്രചാരണപ്രവര്‍ത്തനങ്ങളെ കൂടുതല്‍ വാചാലമായി പിന്താങ്ങുവാന്‍ സന്നദ്ധരായി മുമ്പോട്ടുവരണം.
ഇപ്പോഴത്തെ നിങ്ങളുടെ കര്‍മ്മപദ്ധതി എന്താണ്?
ഈ പൊതുതാല്പര്യ ഹര്‍ജിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം മഹിളാകമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, ലിംഗസമത്വത്തെ അനുകൂലിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് ഞങ്ങള്‍ എഴുതും. ഇത്തരം നീതിരഹിതമായ ആചാരങ്ങള്‍ക്കെതിരെ ജനങ്ങളെ പ്രബുദ്ധരാക്കുന്ന പ്രവര്‍ത്തനവും ഞങ്ങള്‍ നടത്തും.
ഭാരതത്തിലെ 11 സംസ്ഥാനങ്ങളില്‍ നടന്ന പഠനത്തില്‍ ബഹുഭാര്യാത്വ വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെട്ട ഭര്‍ത്താക്കന്മാരുടെ ഭാര്യമാരായ സ്ത്രീകളുടെ അവസ്ഥയാണ് സര്‍വെയില്‍ വിലയിരുത്തപ്പെട്ടത്. സ്വന്തം ഭര്‍ത്താവ് മറ്റ് സ്ത്രീകളെ വിവാഹം കഴിക്കുമ്പോള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന താന്‍ വഞ്ചിക്കപ്പെട്ടുവെന്ന വികാരം, അവരുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ഏല്‍ക്കുന്ന ക്ഷതം എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ഉയര്‍ത്തി കാട്ടുന്നത്.
പഠനഫലത്തിന്റെ സംഗ്രഹം
♠ ബഹുഭാര്യാത്വ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന സാമ്പത്തികവും മറ്റു തരങ്ങളിലുള്ളതുമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ അവര്‍ അനുഭവിക്കുന്ന മാനസികാഘാതം, ഒരു വ്യക്തി എന്ന നിലക്ക് അവരുടെ ആത്മാഭിമാനം, പൂജ്യഭാവം, മാന്യത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
♠ ബഹുഭാര്യാത്വ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും താഴ്ന്ന നിലയിലുള്ളവരാണ്. ആദ്യഭാര്യമാരില്‍ 77 ശതമാനം ഹൈസ്‌കൂള്‍ തലം എത്തുന്നതിനു മുമ്പുതന്നെ വിദ്യാഭ്യാസം അവസാനിപ്പിച്ചവരാണ്. 43 ശതമാനത്തിന് വരുമാനമില്ല. മാത്രമല്ല, അവരില്‍ 52 ശതമാനത്തിന്റെ വാര്‍ഷിക വരുമാനം പത്തായിരം രൂപയിലും കുറവാണ്. അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
♠ ബഹുഭാര്യാത്വ വിവാഹബന്ധത്തില്‍ ഏര്‍ പ്പെട്ടവരില്‍ 49 ശതമാനത്തിന്റെയും വരനെ നിശ്ചയിച്ചത് അവരുടെ മാതാപിതാക്കളാണ്. ഇത്തരം വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് താരതമ്യേന സ്വയം നിര്‍ണയാവകാശം ഒട്ടുമില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൂടാതെ, ഇതോടനുബന്ധിച്ച് ഖുര്‍ആനിലെ വ്യവസ്ഥ നിരാകരിക്കപ്പെടുന്നു എന്നാണിതിന് അര്‍ത്ഥം. ബഹുഭാര്യാത്വ സമ്പ്രദായത്തില്‍ സ്വതന്ത്രമായും, സ്വേച്ഛയോടെയും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനാകുമെന്ന അവകാശവാദം ശരിയല്ലെന്നാണ് ഇത് കാണിക്കുന്നത്.
♠ ബഹുഭൂരിപക്ഷം സ്ത്രീകളും, ഭാര്യയായി താനിരിക്കെ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചത് തന്നെ വഞ്ചിച്ചെന്ന ബോധവും, അന്തസ്സിന് കോട്ടവും ആത്മാഭിമാനക്ഷതവും സൃഷ്ടിച്ചുവെന്നാണ് പറഞ്ഞത്.
♠ സര്‍വെ, സ്ത്രീകള്‍ക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ട്.
♠ അമ്പത് ശതമാനം സ്ത്രീകളും ഏറിയ സമയവും തങ്ങള്‍ വിഷാദരോഗം നേരിടുന്നവരാണെന്നാണ് പറഞ്ഞത്. വിഷാദരോഗ ലക്ഷണങ്ങളായ ഉറക്കക്കുറവ് (43%), കൂടെക്കൂടെ നൊമ്പരം, നോവ് (33%), തങ്ങളെക്കുറിച്ച് മതിപ്പിലായ്മ (33%) എന്നുവേണ്ട സ്വയം പരുക്കേല്പിക്കാനുള്ള പ്രവണത (43%) എന്നിവ അനുഭവപ്പെടുന്നതായി പറഞ്ഞു.
♠ ബഹുഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായത്തില്‍ (84%) ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. രണ്ടാമത് വിവാഹം കഴിക്കുന്ന ഭര്‍ത്താവിനെ ശിക്ഷിക്കണം എന്നു പോലും വലിയൊരു വിഭാഗം സ്ത്രീകള്‍ (73%) അഭിപ്രായപ്പെട്ടു.
വിവ: യു.ഗോപാല്‍ മല്ലര്‍