ഇന്ത്യ റിപ്പബ്ലിക് ആയ വര്‍ഷമാണ് നരേന്ദ്ര മോദി ജനിച്ചത്. അതേ വര്‍ഷമാണ് ഇന്ത്യയില്‍ ആസൂത്രണ കമ്മിഷനും ജനിച്ചത്.
ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി മോദി ചുമതല ഏറ്റത് 2014 മെയ് 30 നാണ്. ആ വര്‍ഷം, ചുവപ്പുകോട്ടയില്‍ നിന്ന് തന്റെ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി ആസൂത്രണ കമ്മിഷന്റെ മരണം പ്രഖ്യാപിച്ചു. അത്രയും നീണ്ട കാലം ഇന്ത്യ സഹിച്ച നെഹ്രുവിയന്‍ സാമ്പത്തിക ആസൂത്രണ പരീക്ഷണം അവസാനിക്കുകയായിരുന്നു. അതുവരെ ആസൂത്രണ കമ്മിഷന്‍ ആയിരുന്നു ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ഹൃദയം.
ഒരുകാലത്ത് പ്രധാന സംഭാവനകള്‍ നല്‍കിയ ആസൂത്രണ കമ്മിഷന്‍ നന്നാക്കിയെടുക്കാന്‍ കഴിയാത്തവണ്ണം ജീര്‍ണ്ണിച്ചതായി മോദി പ്രസംഗത്തില്‍ നിരീക്ഷിച്ചു. അദ്ദേഹം പറഞ്ഞു:
“Sometimes it costs a lot to repair an old house. But it gives us no satisfaction. Afterwards, we realize that we might as well build a new house.”
(പഴയ വീട് കേടുപാട് തീര്‍ക്കാന്‍ ചിലപ്പോള്‍ വലിയ ചെലവ് വരും. പിന്നെ പുതിയ വീട് പണിയാമായിരുന്നു എന്ന് തോന്നും.)
ആ ജീര്‍ണിച്ച കെട്ടിടം തകര്‍ത്ത മോദി തിളക്കമുള്ള പുതിയ മന്ദിരം പണിതു – NITI Aayog (National Institution for Transforming India).
എങ്ങനെയാണ് നെഹ്രുവിന്റെ സ്വപ്‌ന പദ്ധതി ജീര്‍ണ്ണിച്ചത്?
അമേരിക്കയിലെ നോത്രദാംസര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ നിഖില്‍ മേനോന്‍ സമീപകാലത്ത് എഴുതിയ Planning Democracy: How a Professor, an Institute and an Idea Shaped India എന്ന പുസ്തകം പറയുന്നത്, നെഹ്രുവിന്റെ ആസൂത്രണം പിഴച്ചു പോയ കഥയാണ്. ഒരുപാട് ഗവേഷണം ഈ പുസ്തകത്തിനു പിന്നിലുണ്ടെന്ന് നെഹ്‌റു പക്ഷപാതിയായ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പോലും പ്രശംസിച്ചിട്ടുണ്ട്.
ഇന്ത്യ റിപ്പബ്ലിക്കായി അഞ്ചാം ദിവസം, 1950 ജനുവരി 31 ന് രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ്, സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് എന്ന് ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. അതിനായി ആസൂത്രണ കമ്മിഷന്‍ ഉണ്ടാക്കി നമുക്കുള്ള വിഭവങ്ങള്‍ രാഷ്ട്രവികാസത്തിന് പ്രയോജനപ്പെടുത്തും. അങ്ങനെ ആസൂത്രണ കമ്മിഷന്‍ ഉണ്ടായി.
ഇന്ത്യയെന്ന ഉത്തര കൊളോണിയല്‍ രാഷ്ട്രത്തിന്റെ എന്നല്ല, മൊത്തം ഉത്തര കൊളോണിയല്‍ ലോകത്തിലെ തന്നെ സ്വപ്‌ന പരീക്ഷണം ആയിരുന്നു ഇന്ത്യയുടെ ആസൂത്രണ പദ്ധതി. അത് സോവിയറ്റ് പ്രചോദിതമായ ആസൂത്രണ പദ്ധതിയുടെയും പാശ്ചാത്യ സ്വതന്ത്ര ജനാധിപത്യത്തിന്റെയും ഏച്ചുകെട്ടിയ കല്യാണം ആയിരുന്നു. ശീതസമരം മുറുകി നിന്ന ആ സമയത്ത് പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന, ഒട്ടും പൊരുത്തപ്പെടാത്ത സംവിധാനങ്ങള്‍ തമ്മില്‍ ആയിരുന്നു ഈ വിവാഹം. പഞ്ചവത്സര പദ്ധതികള്‍ വഴി ആസൂത്രണ കമ്മിഷന്‍ രാജ്യത്തിന്റെ സാമ്പത്തിക നില നിര്‍ണ്ണയിച്ചു. ദേശീയ ഭക്ഷണത്തില്‍ പ്രോട്ടീന്‍ അംശം കൂട്ടാന്‍ മുക്കുവര്‍ എത്ര മല്‍സ്യം പിടിക്കണം തുടങ്ങി ‘വലിയ’ കാര്യങ്ങള്‍ വരെ കമ്മിഷന്‍ ചിന്തിച്ചു കൂട്ടി. എല്ലാ പാടത്തും ഫാക്ടറിയിലും കമ്മിഷന്റെ തിട്ടൂരമെത്തി. കമ്യൂണിസ്റ്റ് ഏകാധിപത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ വിവിധ മന്ത്രാലയങ്ങളും എം.പിമാരുമായി കമ്മിഷന്‍ ചര്‍ച്ചകള്‍ നടത്തി.
രണ്ടു നൂറ്റാണ്ടു കാലത്തെ കൊളോണിയല്‍ ഭരണത്തിനു ശേഷം, രാഷ്ട്രത്തിന്റെ വികസന മന്ത്രമായി ഈ പഞ്ചവത്സര പദ്ധതികള്‍. അതു വഴി സര്‍ക്കാരിന്റെ അഭിലാഷങ്ങള്‍ പ്രതിഫലിച്ചു എന്നു മാത്രമല്ല, അവ രാഷ്ട്രതന്ത്രത്തിന്റെ ഉരകല്ലുമായി. മാധ്യമങ്ങള്‍ പഞ്ചവത്സര സൂക്തങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ടു.
അബദ്ധം മുന്‍കൂട്ടി കണ്ടവരില്‍ ഒരാളായിരുന്നു, ഭരണഘടന എഴുതിയ അംബേദ്കര്‍. 1949 ല്‍ ഭരണഘടനാ നിര്‍മ്മാണസഭയിലെ അവസാന പ്രസംഗത്തില്‍, ഇന്ത്യ ‘വൈരുധ്യങ്ങളുടെ ജീവിതത്തില്‍’ (Life of Contradictions) എത്തിപ്പെടുകയാണെന്ന് അദ്ദേഹം ശങ്കിച്ചു. അദ്ദേഹം മുന്നറിയിപ്പ് നല്‍കി:
“In politics, we will have equality, and in social and economic life we will have inequality.”
(രാഷ്ട്രീയമായി നമുക്ക് സമത്വമുണ്ടാകും; സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ അസമത്വവും.)
ഈ വൈരുധ്യത്തെയാണ് ഭരണവര്‍ഗം നേരിടേണ്ടത്. അത് ചെയ്തില്ലെങ്കില്‍, സമത്വം നിഷേധിച്ചാല്‍, അത് രാഷ്ട്രീയ ജനാധിപത്യ ഘടനയെ തട്ടിത്തകര്‍ക്കും(It will blow up the structure of political democracy) എന്ന് അംബേദ്കര്‍ ഭയന്നു. ആസൂത്രണം ജനാധിപത്യത്തിന്റെ നിലനില്‍പിന് അത്യാവശ്യമാണെന്ന് ആദ്യ പഞ്ചവത്സര പദ്ധതി രേഖയില്‍ നിരീക്ഷിച്ചു.
ലോകം ഇന്ത്യന്‍ പദ്ധതി നാടകം സാകൂതം വീക്ഷിച്ചു. ബ്രിട്ടനും അമേരിക്കയും അംബേദ്ക്കറുടെ ശങ്ക പങ്കിട്ടിരുന്നുവെന്ന് അവരുടെ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ നശിക്കുമെന്ന് അവര്‍ കരുതി. ഇന്ത്യയുടെ വൈവിധ്യവും ദാരിദ്ര്യവും മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന് അവര്‍ വിചാരിച്ചു. വിഭജനകാലത്തു കണ്ട വര്‍ഗീയ കലാപങ്ങള്‍ ദുശ്ശകുനമായിരുന്നു. ഇന്ത്യ ചെറു രാജ്യങ്ങളായി ചിതറി തെറിക്കുമെന്ന് അവര്‍ പ്രത്യാശിച്ചു. മാവോയുടെ ചൈനയും സ്റ്റാലിന്റെ സോവിയറ്റ് യൂണിയനും ഇന്ത്യയെ ചുവപ്പിച്ചേക്കാമെന്നും അവര്‍ പ്രവചിച്ചു. അവരുടെ നോട്ടത്തില്‍, ഏകാധിപതിയുടെ അട്ടിമറിക്ക് ഇന്ത്യ പാകമായിരുന്നു. വാഷിങ്ങ്ടനിലും പശ്ചിമ യൂറോപ്യന്‍ തലസ്ഥാനങ്ങളിലും ഉണ്ടായ വിശ്വാസം ജനാധിപത്യം ഇന്ത്യയില്‍ അപകടത്തിലാകുന്നതോടെ, ആഗോളമായി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള മതിപ്പ് നശിക്കും എന്നായിരുന്നു. ഏഷ്യയില്‍ ജനാധിപത്യത്തിന്റെ ഭാവി തുലാസിലാണെന്ന് ന്യൂയോര്‍ക് ടൈംസ് വിലപിച്ചു. കാരണം, ഇന്ത്യ കമ്യൂണിസത്തിന് എതിരായ കോട്ട മാത്രമല്ല, വിദൂര പൂര്‍വദേശത്ത് ജനാധിപത്യത്തിന്റെ പ്രത്യാശ കൂടിയാണ്.
പില്‍ക്കാലത്ത് പ്രഭുസഭയില്‍ എത്തിയ ഓക്‌സ്ഫഡ് ധനശാസ്ത്രജ്ഞന്‍ തോമസ് ബലോ, ലണ്ടനിലെ ദ് ഒബ്‌സര്‍വറില്‍ എഴുതി: ‘കമ്യൂണിസ്റ്റ് ഏകാധിപതികള്‍ മാത്രം നടത്തുന്ന പരീക്ഷണം, പൊതുസമ്മതിയോടെ നടപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്’.
രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷം ആസൂത്രണം വഴി ഇല്ലാതാക്കാന്‍ കഴിയുമെന്ന് നെഹ്‌റു കരുതി. സ്വാതന്ത്ര്യം ആസ്വദിക്കാന്‍ സാമ്പത്തിക ഭദ്രത ഇല്ലാത്തവന് സ്വാതന്ത്ര്യം കടലാസ്സില്‍ മാത്രമാണ്. എങ്കിലും നെഹ്‌റു പറഞ്ഞു: ‘ആസൂത്രണം, വലിയ നിയന്ത്രണവും ഏകോപനവും വഴി വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുമെങ്കിലും, ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍, സ്വാതന്ത്ര്യ വികാസത്തിന് വഴിവയ്ക്കും’.
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സാമ്പത്തിക വിമര്‍ശമാണ്, കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു കാരണമായത്. ബ്രിട്ടീഷ് ചൂഷണവും സാമ്പത്തിക ദുര്‍ഭരണവും ദേശീയ സംവാദത്തിന്റെ പ്രധാന ഘടകങ്ങള്‍ ആയിരുന്നു. നാം സ്വാതന്ത്ര്യത്തിനായി വാദിച്ചത്, അത് സാമ്പത്തിക ഉന്നമനത്തിനു വഴിവയ്ക്കും എന്നതു കൊണ്ടു കൂടിയാണ്. 1928 -1932 ലെ ആദ്യ സോവിയറ്റ് പഞ്ചവത്സര പദ്ധതി, വ്യവസായ വികസനമുണ്ടാക്കി എന്ന കേള്‍വി നെഹ്രുവിനെപ്പോലുള്ളവരെ പ്രചോദിപ്പിച്ചു. റൂസ്‌വെല്‍റ്റിന്റെ നയങ്ങള്‍ 1930 കളില്‍ അമേരിക്കയില്‍ വലിയ വ്യത്യാസം ഉണ്ടാക്കിയിരുന്നു. ഈ യുഗത്തിന്റെ ഒറ്റമൂലിയാണ് ആസൂത്രണമെന്ന് സ്വതന്ത്ര വിപണിക്കായി വാദിച്ച അന്നത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ലയണല്‍ റോബിന്‍സ് നിരാശയോടെ നിരീക്ഷിച്ചു. ആഗോളമാന്ദ്യം പോലുള്ള മുതലാളിത്ത പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് മാതൃക നല്ലതാണെന്ന് നെഹ്‌റു വിശ്വസിച്ചു.

എന്‍ജിനീയറായ എം.വിശ്വേശ്വരയ്യ 1934 ല്‍ Planned Economy for India എന്ന പുസ്തകം എഴുതി. കേന്ദ്രീകൃത സാമ്പത്തിക ആസൂത്രണത്തിനായി അദ്ദേഹം നിലകൊണ്ടു. വ്യവസായ വികസനത്തിനുള്ള ദശവത്സര പദ്ധതിക്ക്, കൂര്‍മബുദ്ധിയുള്ള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അന്ന് ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു, അദ്ദേഹം. അതേ വര്‍ഷം ജി.ഡി ബിര്‍ളയും ആസൂത്രണത്തിനായി രംഗത്തെത്തി. വ്യവസായ വികസനം ആഭ്യന്തര വിപണിക്ക് വേണ്ടിയാകണം എന്ന് ബിര്‍ള വാദിച്ചു. വികസനം വന്നാല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് സാധ്യത കുറയുമെന്ന് അദ്ദേഹം കണ്ടു. ബിര്‍ള പറഞ്ഞു:
“There is no surer method of inviting Bolshevism, Communism and anarchism than to create an unhealthy disparity between the higher and lower strata of society.”
(വിശ്വേശ്വരയ്യയെ പരാമര്‍ശിച്ചതിനാല്‍, ഒരു കാര്യം കൂടി പറയട്ടെ -ഇന്ത്യയില്‍ സ്വയം ഭാരതരത്‌നം നല്‍കിയ രണ്ടു പ്രധാനമന്ത്രിമാരുണ്ട്. ഭാരതരത്‌നം നല്കാന്‍ തുടങ്ങിയത് 1954 ലാണ്. 1955 ല്‍ നെഹ്‌റു അത് തനിക്കും വിശ്വേശ്വരയ്യയ്ക്കുമായി വീതിച്ചു. 1971 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തനിക്ക് തന്നെ ഭാരതരത്‌നം നല്‍കി, അച്ഛന്റെ പാത പിന്തുടര്‍ന്നു. നെഹ്‌റു കുടുംബത്തിന്റെ ‘ഹൃദയ വിശാലത’ പടിപ്പുകഴ്‌ത്തേണ്ടത് തന്നെ!)
1938 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ഹരിപുര സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റായ സുഭാഷ് ചന്ദ്രബോസ്, ഒരു ആസൂത്രണ കമ്മിഷന്‍ വഴി ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്ക് സോഷ്യലിസ്റ്റ് പരിഹാരം കാണണമെന്ന നിര്‍ദ്ദേശത്തോടെ കോണ്‍ഗ്രസുകാരെ ഞെട്ടിച്ചു. പൊതു ഉടമയില്‍ രാജ്യ നിയന്ത്രണത്തില്‍ വ്യവസായ വികസനത്തിന് കമ്മിഷന്‍ സമഗ്ര പരിപാടി തയ്യാറാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹം ദേശീയ ആസൂത്രണ സമിതിക്ക് രൂപം നല്‍കി. അതിന്റെ അധ്യക്ഷ സ്ഥാനം ലണ്ടനില്‍ ആയിരുന്ന നെഹ്‌റുവിന് ഒരു കത്തു വഴി ബോസ് വാഗ്ദാനം ചെയ്തു. നെഹ്രുവിന്റെ നേതൃത്വത്തില്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ച സോഷ്യലിസ്റ്റ് ധനശാസ്ത്രജ്ഞന്‍ കെ.ടി. ഷാ നയിച്ച ആ സമിതിയില്‍ 15 അംഗങ്ങള്‍ ഉണ്ടായിരുന്നു. നാല് വ്യവസായികള്‍, അഞ്ച് ശാസ്ത്രജ്ഞര്‍, മൂന്ന് സാമ്പത്തികശാസ്ത്രജ്ഞര്‍, ഒരു തൊഴിലാളി നേതാവ്. ഒരു സംശയാലുവായ ഗാന്ധിയന്‍. ഗാന്ധി തന്നെ, ഈ സമിതിയുടെ പ്രയോജനം എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് കാട്ടി നെഹ്‌റുവിന് കത്തെഴുതി. രബീന്ദ്രനാഥ് ടാഗൂര്‍ സമിതിയെ ആഹ്‌ളാദത്തോടെ കണ്ടു. ബോസ് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ടാഗൂര്‍ ആഗ്രഹിച്ചു. ടാറ്റയുടെ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയില്‍ ആയിരുന്നു സമിതിയുടെ ഓഫിസ്. സമിതി അംഗങ്ങള്‍ പൊതു ഉടമ വിഷയത്തില്‍ തര്‍ക്കിച്ചു. രണ്ടാം ലോകയുദ്ധവും ക്വിറ്റ് ഇന്ത്യ സമരവും സമിതിയെ പൂട്ടിക്കെട്ടി.
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്‍ ഇന്ത്യയില്‍ ഉണ്ടാക്കിയ ആസൂത്രണ, വികസന വിഭാഗം, നിലച്ചു പോയ സമിതിയുടെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടു. 1945 ല്‍ ചര്‍ച്ചില്‍ പുറത്തായി, ആറ്റ്‌ലീയുടെ ലേബര്‍ ഭരണം വന്നു. അതിന്റെ പരിപാടിയിലും സോഷ്യലിസം സ്ഥാനം പിടിച്ചു. 1944 ല്‍ വ്യവസായികളുടെ ബോംബെ പ്ലാന്‍, എം. എന്‍ റോയിയുടെ ജനകീയാസൂത്രണ പദ്ധതി, മുസ്ലിം ലീഗിന്റെ ആസൂത്രണ സമിതി, ഗാന്ധിയുടെ പ്ലാന്‍ എന്നിവ ഉണ്ടായി. ടാറ്റ, ബിര്‍ള തുടങ്ങിയവര്‍ നയിച്ച ബോംബെ പ്ലാന്‍ എഴുതിയത്, ടാറ്റയുടെ ഉപദേഷ്ടാവായ ധനശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി ആയിരുന്നു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ബദലായിരുന്നു ബോംബെ പ്ലാന്‍ എന്ന് കരുതപ്പെടുന്നു.
രാഷ്ട്രീയത്തിനു മുകളില്‍ വികസന ചിന്തകള്‍ നില്‍ക്കും എന്ന് നെഹ്‌റു ആശിച്ചു. അങ്ങനെ ആസൂത്രണം അദ്ദേഹത്തിന് രക്ഷാകേന്ദ്രമായി. പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളില്‍ നിന്നും രാഷ്ട്രീയ തര്‍ക്കങ്ങളില്‍ നിന്നുമുള്ള അഭയ കേന്ദ്രം. അങ്ങനെയാണ് സ്വാതന്ത്ര്യത്തിനു ശേഷം ആസൂത്രണ കമ്മിഷന്‍ വന്നത്. അതിന് ഒരു ഉപദേശക സമിതിയുടെ സ്വഭാവമായിരുന്നു. ഗാന്ധിയന്‍ തൊഴിലാളി നേതാവ് ഗുല്‍സാരിലാല്‍ നന്ദയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും കമ്മിഷന് കടുത്ത അധികാരങ്ങള്‍ നല്‍കാന്‍ വാദിച്ചെങ്കിലും മന്ത്രിസഭ അവ തള്ളി. കമ്മിഷന്‍ രൂപീകരിച്ചതിന് പിന്നാലെ ധനമന്ത്രി ജോണ്‍ മത്തായി രാജിവച്ചു; മന്ത്രിമാര്‍ മുട്ടുമടക്കേണ്ടി വരുന്ന സമാന്തര മന്ത്രിസഭയാണ് കമ്മിഷന്‍ എന്ന് മത്തായി രോഷം കൊണ്ടു. നെഹ്‌റു കമ്മിഷന്‍ അംഗമായിരുന്നു. കാബിനറ്റ് സെക്രട്ടറി കമ്മിഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആയിരുന്നു.
രാജിക്ക് ശേഷം, പത്രപ്രസ്താവനയില്‍, ജോണ്‍ മത്തായി പറഞ്ഞു:
I consider the Planning Commission not merely ill-timed but in its working and general set-up ill-conceived. The Planning Commission was tending to become a parallel cabinet…it would weaken the authority of the Finance Ministry and gradually reduce the Cabinet to practically a registering authority.
The Planning Commission was totally unnecessary and in fact, hardly qualified for its work…there was a general tendency amongst the various Ministries to disregard the authority of the Standing Finance Committee and that some of the greatest offenders were the Ministers directly under the control of the Prime Minister. When departures from accepted practice were approved by the Prime Minister, it has a demoralizing effect on other departments of Government.
(ആസൂത്രണ കമ്മിഷന്‍ അനവസരത്തിലും അതിന്റെ സംവിധാനവും പ്രവര്‍ത്തനവും ആശയദരിദ്രവുമാണ്. ആസൂത്രണ കമ്മിഷന്‍ സമാന്തര മന്ത്രിസഭ ആയി…അത് ധനമന്ത്രാലയത്തെ ദുര്‍ബലപ്പെടുത്തും. മന്ത്രിസഭയെ ഏറാന്‍ മൂളിയാക്കും.
ആസൂത്രണ കമ്മിഷന്‍ അനാവശ്യമായിരുന്നു. ആ ജോലിക്ക് തീരെ യോഗ്യവുമല്ല…ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധികാരത്തെ അവഗണിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രവണതയുണ്ടായി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ചില മന്ത്രിമാരായിരുന്നു വലിയ കുറ്റവാളികള്‍. അംഗീകൃത രീതികളില്‍ നിന്നുള്ള വ്യതിചലനങ്ങളെ പ്രധാനമന്ത്രി അംഗീകരിച്ചപ്പോള്‍, സര്‍ക്കാരിന്റെ മറ്റ് വകുപ്പുകള്‍ നിര്‍വീര്യമായി).
ജോണ്‍ മത്തായി, ആസൂത്രണ കമ്മിഷന്‍ ആ പണിക്ക് പറ്റിയതല്ല എന്നു പറഞ്ഞത് സത്യമായിരുന്നു. ആദ്യത്തെ ആസൂത്രണ കമ്മിഷന്‍ അംഗങ്ങളെ ഇന്ന് ആരും ഓര്‍ക്കുന്നില്ല. ബറോഡ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ദിവാന്‍ ആയിരുന്ന വി.ടി കൃഷ്ണമാചാരി (ടിടി അല്ല), താരിഫ് ബോര്‍ഡ് പ്രസിഡന്റ് ജി.എല്‍ മേത്ത, ഐ.സി.എസ് ഓഫിസര്‍ ആര്‍. കെ പാട്ടീല്‍ എന്നിവരായിരുന്നു, അംഗങ്ങള്‍. മേത്ത ലണ്ടന്‍ സ്‌കൂള്‍ ഇക്കണോമിക്‌സില്‍ പഠിച്ചിരുന്നെങ്കിലും ആ രംഗത്തല്ല പ്രവര്‍ത്തിച്ചിരുന്നത്.
മത്തായി രാജിവച്ചത് നെഹ്‌റുവിന് ഭരണം അറിയില്ല എന്ന് അടുത്തു നിന്ന് കണ്ടതു കൊണ്ടു കൂടിയാണ്. നിയമപരമായ അധികാരങ്ങളില്ലാത്ത ആസൂത്രണ കമ്മിഷന്‍, സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കുന്നത് എങ്ങനെ എന്ന് നെഹ്‌റുവിനെ മത്തായി ചോദ്യം ചെയ്തപ്പോള്‍ നെഹ്‌റു ക്ഷുഭിതനായി. മത്തായി, മേലധികാരിയെ ചോദ്യം ചെയ്യുകയാണെന്ന് നെഹ്‌റു ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സമ്മര്‍ദ്ദം കാരണമാണ് താന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് നെഹ്‌റു ന്യായീകരിച്ചു. 1950 ജൂണ്‍ 17 ന് മത്തായി, നെഹ്‌റുവിന് എഴുതി:
“Your suggestion that you were bound by the decision of the Congress Working Committee is hardly relevant. If the Prime Minister is to be bound by the decision of the party caucus in so important a matter to the extent you presume, there is an end to parliamentary democracy as one knows it”.
(കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തീരുമാനത്താല്‍ ബന്ധിതനാണ് എന്ന താങ്കളുടെ അവകാശവാദം പ്രസക്തമല്ല. പാര്‍ട്ടിയിലെ ഉപജാപക വൃന്ദത്തിന്റെ തീരുമാനങ്ങളുടെ തടവിലാണ് പ്രധാനമന്ത്രി എങ്കില്‍, അത്, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്ത്യമാണ്.)
ആസൂത്രണത്തിന് കണക്കുകള്‍ ആവശ്യമാണെന്ന് കണ്ട നെഹ്‌റു അക്കാര്യം പ്രൊഫസര്‍ പി. സി. മഹലനോബിസിനെ ഏല്‍പിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷനല്‍ സാമ്പിള്‍ സര്‍വേയും ഉണ്ടായി. വീടുവീടാന്തരമുള്ള സര്‍വേ മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയായി. 1950 കളില്‍ തന്നെ കമ്പൂട്ടറുകള്‍ ഇന്ത്യയില്‍ എത്തി. അതിന് ഹോമി ഭാഭയും മുന്നില്‍ നിന്നു. ആണവശാസ്ത്രജ്ഞര്‍ക്കും അത് വേണ്ടിയിരുന്നു.
ഊര്‍ജ്ജതന്ത്രമാണ് മഹലനോബിസ് പഠിച്ചത്. അദ്ദേഹത്തിന് ഇന്ത്യന്‍ ധനശാസ്ത്രജ്ഞരെപ്പറ്റി വലിയ അഭിപ്രായം ഉണ്ടായിരുന്നില്ല. വിദേശ ധനശാസ്ത്രജ്ഞരുടെ സഹായം അദ്ദേഹം തേടി. അവര്‍ തന്നോട് യോജിച്ചപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. എങ്കിലും ദല്‍ഹി കേന്ദ്രമായ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ടി.എന്‍ ശ്രീനിവാസന്‍, ജഗദീഷ് ഭഗവതി, അമര്‍ത്യ സെന്‍, സുരേഷ് ടെണ്ടുല്‍ക്കര്‍, ബി.എസ് മിന്‍ഹാസ് തുടങ്ങിയ ധനശാസ്ത്രജ്ഞരെ രൂപപ്പെടുത്തിയത്. ഇവരാണ് 1991 ല്‍ പി.വി. നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും കൊണ്ടു വന്ന സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് പിന്തുണ നല്‍കിയത്. ഇവരില്‍ ചിലര്‍ 1964 ല്‍ പീതാംബര്‍ പന്തിന്റെ മേല്‍നോട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള ആശയം ആവിഷ്‌കരിച്ചു.
ജോണ്‍ മത്തായി 1950 ല്‍ ധനമന്ത്രി സ്ഥാനം ഒഴിഞ്ഞത്, ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആസൂത്രണ കമ്മിഷന്‍ എന്ന സംവിധാനം കാബിനറ്റ് സമ്പ്രദായത്തെ അട്ടിമറിക്കും എന്ന് പരാതിപ്പെട്ടാണ്. പകരം വന്ന സി.ഡി ദേശ്മുഖ്, മഹലനോബിസിനോട് അനുഭാവം കാട്ടി. 1945 മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ആയിരുന്ന ദേശ് മുഖ് ആണ് റിസര്‍വ് ബാങ്കില്‍ ഗവേഷണ സംഘത്തെ സംഘടിപ്പിച്ചത്. തുടര്‍ന്നു വന്ന ധനമന്ത്രിമാര്‍ ടി.ടി. കൃഷ്ണമാചാരിയും മൊറാര്‍ജി ദേശായിയും, ആസൂത്രണം പിഴച്ചപ്പോഴൊക്കെ സാമ്പത്തിക നയം കയ്യടക്കി.
ഇന്ത്യന്‍ ആസൂത്രണം രാജ്യത്തെ പ്രതിസന്ധിയിലാക്കിയത് 1956 ല്‍ മഹലനോബിസിന്റെ മേല്‍നോട്ടത്തില്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷത്തിലാണ്. ആസൂത്രണ കമ്മിഷന്‍ ധനമന്ത്രാലയത്തിന്റെ അധികാരത്തില്‍ കൈകടത്തി. ആസൂത്രണ കമ്മിഷനെ കൊല്‍ക്കത്തയില്‍ മഹലനോബിസിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരിക്കാന്‍ നോക്കി. 1960 ല്‍ മാത്രമാണ് മഹലനോബിസ് ആസൂത്രണ കമ്മിഷന്‍ അംഗമായത്. 1963 ല്‍ മാത്രമാണ് ഒരു ധനശാസ്ത്രജ്ഞന്‍, വി.കെ.ആര്‍.വി. റാവു ആസൂത്രണ കമ്മിഷനില്‍ മുഴുവന്‍ സമയ അംഗമായത്.
ശീതയുദ്ധ കാലത്ത് നെഹ്രുവിയന്‍ ആസൂത്രണം വൈവിധ്യമാര്‍ന്ന ഒരു വ്യവസായ അടിത്തറ ഉണ്ടാക്കിയെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അത് വലിയ പരാജയമായിരുന്നു. കാരണം, കിഴക്കന്‍ ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ 1965 ന് ശേഷം സാമ്പത്തികമായി കുതിച്ചു ചാടിയപ്പോള്‍ ഇന്ത്യന്‍ വ്യവസായ മേഖല യാഥാസ്ഥിതികമായ കടുത്ത നിയന്ത്രണങ്ങളില്‍ പതറി. കേന്ദ്രീകൃത ആസൂത്രണം പ്രതിസന്ധിയിലായി. 1960 നു ശേഷം പലതരത്തില്‍ ജനാധിപത്യം ഇന്ത്യയില്‍ വേരാഴ്ത്തിയതും ഇതിന് കാരണമാണ്. പ്രാദേശിക വരേണ്യ നേതാക്കളുടെ രാഷ്ട്രീയ ശബ്ദം ഉച്ചത്തിലായി. പ്രാദേശിക സര്‍ക്കാരുകളുടെ ശക്തി കൂടി. പരിമിതമായ ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് മേല്‍ അവകാശവാദങ്ങള്‍ ഉണ്ടായി. നിഖില്‍ മേനോന്‍ ഇങ്ങനെ ആസൂത്രണം പാളിയതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നില്ല -കോണ്‍ഗ്രസ് രാഷ്ട്രീയം നെഹ്രുവിന്റെ അവസാന കാലങ്ങളില്‍ പാപ്പരായി എന്നതാണ് സത്യം. 1959 ല്‍ കേരളത്തില്‍ ഇ.എം.എസ് സര്‍ക്കാരിനെ നെഹ്‌റു പിരിച്ചു വിട്ടത് ഇന്ദിരാ ഗാന്ധിയുടെ സമ്മര്‍ദ്ദം കാരണമാണെന്ന് എസ്.ഗോപാല്‍ എഴുതിയ നെഹ്‌റു ജീവചരിത്രത്തില്‍ കാണാം. 1962 ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ തോറ്റ നെഹ്‌റു പ്രധാനമന്ത്രി പദം ഒഴിയാനുറച്ച് ഹിമാലയത്തില്‍ പോയി. ബ്രഷ്‌നേവിന്റെ ഇടപെടല്‍ കാരണമാണ് തിരിച്ചു വന്നത്. അദ്ദേഹം ഒരു രാജ്യതന്ത്രജ്ഞന്‍ (Statesman) എന്ന നിലയില്‍ സമ്പൂര്‍ണ തോല്‍വിയായി കഴിഞ്ഞിരുന്നു.
അക്കാലത്തെപ്പറ്റി പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഇന്ദര്‍ മല്‍ഹോത്ര 2013 ജൂണ്‍ 10 ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതി:
India literally almost lived from ship-to-mouth, and those of us who lived through that era swallowed a measure of humiliation with every morsel of American food.
(ഇന്ത്യ കപ്പലില്‍ വന്ന ഭക്ഷണം കൊണ്ട് ജീവിച്ചു. ഞങ്ങളുടെ കാലത്ത് ജീവിച്ചവര്‍ ഓരോ ഉരുള അമേരിക്കന്‍ ഭക്ഷണത്തിനൊപ്പം അപമാനം കടിച്ചിറക്കി).
നെഹ്രുവിയന്‍ ആസൂത്രണത്തില്‍ രണ്ട് പ്രധാന സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നു. കുറെപ്പേര്‍ ഇരുന്ന് വികസനം തീരുമാനിക്കുന്ന physical planning ആയിരുന്നു അത് എന്നതിനാല്‍, വിഭവ വിതരണത്തില്‍, സാധനങ്ങളുടെ വിലയുടെ പങ്ക് കണക്കില്‍ എടുത്തതേയില്ല. എത്ര കല്‍ക്കരി, ഉരുക്ക്, യന്ത്രങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍ എന്നിവ ഉല്‍പാദിപ്പിക്കണം എന്നു തീരുമാനിച്ചത് ഈ ആസൂത്രകരാണ്; ഉപഭോക്താക്കളുടെ മനസ്സറിയുന്ന കമ്പനികള്‍ അല്ല. അതുകൊണ്ടാണ് ഇന്ത്യന്‍ ആസൂത്രണത്തെ ബ്രിട്ടീഷ് ധനശാസ്ത്രജ്ഞന്‍ പീറ്റര്‍ ബോയര്‍”priceless” എന്നു വിളിച്ചത്. അമൂല്യം എന്ന അര്‍ത്ഥത്തില്‍ അല്ല, വിലയില്ലാത്തത് എന്ന അര്‍ത്ഥത്തില്‍.
രണ്ടാമത്തെ സാങ്കേതിക പിഴവ്, കണക്കിന്റെ വെല്ലുവിളി ആയിരുന്നു. ലക്ഷക്കണക്കിന് ഉല്‍പന്നങ്ങളും ഉപഭോക്താക്കളും കൃഷിയിടങ്ങളും ഫാക്ടറികളും വാഹനങ്ങളും റീട്ടയില്‍ ശൃംഖലകളുമുള്ള സങ്കീര്‍ണമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ആസൂത്രണ മാതൃകകള്‍ ഉണ്ടാക്കുന്നതിന്റെ ഗണിത വെല്ലുവിളി ഇന്നും ഭീകരമാണ്. സോവിയറ്റ് ആസൂത്രണത്തിലെ ഈ പാകപ്പിഴ Red Plenty എന്ന നോവലില്‍ ഫ്രാന്‍സിസ് സ്പഫോര്‍ഡ് വരച്ചു കാട്ടിയിട്ടുണ്ട്.
പ്രായപൂര്‍ത്തി വോട്ടവകാശം വച്ച് പുതിയ ജനാധിപത്യം കെട്ടിപ്പടുക്കുക, അതിന്റെ സാമ്പത്തിക യാത്ര ഡല്‍ഹിയില്‍ ഇരുന്നു തീരുമാനിക്കുക -അതിന്റെ സംഘര്‍ഷം വലുതായിരുന്നു. ജനത്തിലേക്ക് എത്തിച്ചര്‍ന്നു കൊണ്ടുള്ള ജനാധിപത്യ ആസൂത്രണമായിരുന്നു നെഹ്രുവിന്റെ മനസ്സില്‍. നെഹ്‌റു ആദ്യ പഞ്ചവത്സര പദ്ധതി രേഖ മുഴുവന്‍ മന്ത്രിസഭാ യോഗത്തില്‍ വായിക്കാന്‍ കാബിനറ്റ് സെക്രട്ടറിയോട് ഉത്തരവിട്ടു. അത് വായിച്ചു തീര്‍ക്കാന്‍ മൂന്നു ദിവസം എടുത്തു. അതു നടക്കുമ്പോള്‍ പലരും ഉറങ്ങി.
നെഹ്‌റു മതേതരവാദിയാണെന്ന് പലരും പടിപ്പുകഴ്ത്തുമെങ്കിലും, ആസൂത്രണ പദ്ധതി ജനകീയമാക്കാന്‍ അദ്ദേഹം മതവിശ്വാസത്തെ ഉപയോഗിച്ചു. 1954 ല്‍ പ്രയാഗ്‌രാജിലെ കുംഭമേളയില്‍ ഗുല്‍സാരിലാല്‍ നന്ദ, ഭാരത് സാധു സാമാജിനെ സഹകരിപ്പിച്ച് പ്രചാരണം നടത്തി. കോസി നദി ശ്രമദാനം വഴി വൃത്തിയാക്കാന്‍ ബിഹാറില്‍ ഭാരത് സേവക് സമാജ് പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നപ്പോള്‍, പ്രാരംഭമായി പൂജാരിമാര്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടു. യശ്പാലിന്റെ നോവലായ ‘ജൂട്ട സച്ചി’ല്‍ രണ്ടു മുഖ്യ കഥാപാത്രങ്ങളില്‍ ഒരാള്‍ ആസൂത്രണ കമ്മിഷനിലെ ധനശാസ്ത്രജ്ഞന്‍ ആയത് ആകസ്മികമായിരുന്നില്ല.
മൂന്നാമത്തെ പഞ്ചവത്സര പദ്ധതിക്ക് ശേഷം, ഇന്ത്യന്‍ ആസൂത്രണ പാളിച്ചകള്‍ രാജ്യത്തെ തുറിച്ചു നോക്കി. ആസൂത്രണ കമ്മിഷന്റെ സ്വാധീനം ലാല്‍ബഹദൂര്‍ ശാസ്ത്രി വെട്ടിനീക്കി. 1967 ല്‍ ആദ്യ ഭരണ പരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കമ്മിഷനെ നിശിതമായി വിമര്‍ശിച്ചു. ഇന്ദിരാ ഗാന്ധി ആസൂത്രണ കമ്മിഷനെ സഹതാപത്തോടെ കണ്ടെങ്കിലും മിന്‍ഹാസ് 1973 ല്‍ രാജിവച്ചു. അഞ്ചാം പഞ്ചവത്സര പദ്ധതി വസ്തുതകളുമായി നിരക്കാത്തവിധം വലിപ്പമേറിയതാണെന്ന് അദ്ദേഹത്തിന് തോന്നി. ഒരു സംഘം വിദൂഷകരാണ് ആസൂത്രണ കമ്മിഷന്‍ അംഗങ്ങള്‍ എന്ന് രാജീവ് ഗാന്ധി പരിഹസിച്ചു.
ആസൂത്രണ കമ്മീഷന്റെ ഉദകക്രിയ
1991 ലെ ഉദാരവല്‍ക്കരണ നയം അനിവാര്യമായിരുന്നു. കാരണം ആ വര്‍ഷം ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതൃഭൂമിയായ സോവിയറ്റ് യൂണിയന്‍ തന്നെ ഇല്ലാതായി. സ്വകാര്യ ഉടമ ഇന്ത്യന്‍ വികസനത്തിന്റെ ചാലക ശക്തിയായി. ആസൂത്രണ കമ്മിഷന്‍ സ്വയം പരിഷ്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും, അതിന്റെ ഉദകക്രിയ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. 2014 ല്‍ മോദി അത് നിര്‍വഹിച്ചു.
വികസനത്തില്‍ സര്‍ക്കാരിന്റെ പങ്ക് തിരിച്ചറിയുന്ന ആളാണ് മോദി. വ്യവസായ വികസനം സര്‍ക്കാര്‍ നിക്ഷേപം വഴിയല്ല ഉണ്ടാകേണ്ടത്. എങ്കിലും രാജ്യത്തിന് ചേര്‍ന്ന വ്യവസായ നയവും അത് പരിസ്ഥിതി സൗഹൃദം ആയിരിക്കുക എന്ന ഘടകവും വെല്ലുവിളികള്‍ തന്നെ. കണക്ക് ഇക്കാലത്ത് വളരെ പ്രധാനമാണ്. നെഹ്‌റുവിന്റെയും മഹലനോബിസിന്റെയും വീടിന്റെ പ്രേതബാധ ആഭിചാര ക്രിയകള്‍ വഴിയല്ലാതെ ഉച്ചാടനം ചെയ്യേണ്ടതുണ്ട്.
താരതമ്യങ്ങളില്ല
നെഹ്രുവും മോദിയും തമ്മില്‍ താരതമ്യങ്ങളില്ല. വളരെ വൈകിയാണ് നെഹ്‌റു എന്തെങ്കിലും മുദ്ര പതിപ്പിച്ചത്. പതിനാറാം വയസില്‍ ഇംഗ്ലണ്ടിലെ ഹാരോ സ്‌കൂളിലും അതിനു ശേഷം കേംബ്രിഡ്ജിലും പോയെങ്കിലും, 30 വയസു വരെ ഒരു നേട്ടവും ഉണ്ടായില്ല. 1929ല്‍ നാല്‍പതാം വയസില്‍ കമ്മ്യുണിസ്റ്റ് ഇന്റര്‍നാഷനല്‍ (Comintern) ബ്രസല്‍സില്‍ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തിനു പോയി മാര്‍ക്‌സിസത്തിലും സോവിയറ്റ് യൂണിയനിലും ആകൃഷ്ടനായി. മോത്തിലാല്‍ നെഹ്‌റു, മകന് കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഉറപ്പിക്കുക മാത്രമല്ല, നെഹ്രുവിന്റെ വളര്‍ച്ചയുടെ ഉത്തരവാദിത്തം ഗാന്ധിയെ ഏല്‍പിക്കുകയും ചെയ്തു.
മോദിയാകട്ടെ, 17 വയസില്‍ വീടു വിട്ടിറങ്ങി സ്വയം പര്യാപ്തത കൈവരിച്ചു. മിക്കവാറും നടന്നാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയത്. നെഹ്‌റു ആദ്യമായി ഒരു ജോലി ചെയ്തത് 54 വയസില്‍ ഇടക്കാല പ്രധാനമന്ത്രി ആയപ്പോഴാണ്. ഗാന്ധിയുടെ വിയോഗത്തിന് ശേഷമേ സ്വന്തം കാലില്‍ നിന്നുള്ളൂ. 51-ാം വയസില്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയി. രണ്ടു ദശകമായി അദ്ദേഹം ഭരിക്കുന്നു.
അമേരിക്കാവിരുദ്ധമായ ചേരിചേരാ പ്രസ്ഥാന നേതാവായിരുന്നു, നെഹ്‌റു. ബാന്ദുങില്‍ ഷു എന്‍ ലായിയെ അനുഗമിച്ച് ചൈനയെ ലോകവേദിയിലേക്ക് സ്വാഗതം ചെയ്തു. സാമ്രാജ്യത്വ വിരുദ്ധനായ നെഹ്‌റു, കഴ്‌സണ്‍ പ്രഭു കയ്യടക്കിയ തിബത്തന്‍ മേഖല മടക്കി നല്‍കുമെന്ന് ചൈന ആശിച്ചു. അത് നടക്കാത്തപ്പോള്‍ ചൈന അക് സായ് ചിന്‍ കയ്യടക്കി. ദുര്‍ബലനായ വി.കെ കൃഷ്ണ മേനോനെ പ്രതിരോധ വകുപ്പ് ഏല്‍പിച്ചതില്‍ നെഹ്‌റുവിന് തെറ്റുപറ്റി. ഇന്ത്യ തോറ്റു, ലോകത്തിനു മുന്നില്‍ നാണം കെട്ടു. എന്തൊക്കെ ചെയ്തുകൂടാ എന്നതിന് മോദിക്കു മുന്നിലെ പാഠപുസ്തകമാണ്, നെഹ്‌റു.
മോദിയുടെ ബദല്‍
മോദി ഒരു ബദല്‍ ഇന്ത്യന്‍ ആശയം മുന്നോട്ട് വയ്ക്കുന്നു. ഹിന്ദു ദേശീയതയാണ് അടിത്തറ. ജനക്ഷേമ രാഷ്ട്രമാണ് ലക്ഷ്യം. മോദി പുതിയ ധാര്‍മിക ക്രമം രാജ്യത്തിന് ഉറപ്പു നല്‍കുന്നു. രണ്ടാമൂഴത്തിലെ വിജയ പ്രഭാഷണത്തില്‍ മോദി പറഞ്ഞു:
“We never stepped back from our path, never let our ideals dim. We never stopped, nor got tired, nor did we bend … We will never leave our ideals, nor our sanskaar.”
(നാം ഒരിക്കലും നമ്മുടെ വഴിയില്‍ നിന്ന് പിന്നോട്ട് പോയില്ല. നാം കിതച്ചു നിന്നില്ല, തല കുനിച്ചില്ല … നാം നമ്മുടെ ആദര്‍ശങ്ങളോ സംസ്‌കൃതിയോ കൈവെടിയില്ല).
1952 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നെഹ്‌റു പ്രഖ്യാപിച്ചത്, ‘ദുഷ്ട വര്‍ഗീയ ശക്തികള്‍ക്കെതിരായ സമഗ്ര’ യുദ്ധമാണ്. ‘വര്‍ഗീയത രാജ്യത്തിന് നാശവും മരണവും വിതയ്ക്കു’മെന്ന് നെഹ്‌റു ശങ്കിച്ചു. സ്വന്തം പാര്‍ട്ടിയിലെ യാഥാസ്ഥിതികര്‍ക്കെതിരെ ആയിരുന്നു നെഹ്രുവിന്റെ ആക്രമണം. രാജേന്ദ്രപ്രസാദും സര്‍ദാര്‍ പട്ടേലും അംബേദ്കറും കെ.എം മുന്‍ഷിയും മൊറാര്‍ജി ദേശായിയും ജോണ്‍ മത്തായിയും ഒക്കെയായിരുന്നു ഈ ശത്രുക്കള്‍. പട്ടേലും അംബേദ്കറും നേരത്തേ മരിച്ചതിനാല്‍, നെഹ്‌റു പിടിച്ചു നിന്നു.
മതേതരത്വം എന്ന വാക്ക് നെഹ്രുവും കൂട്ടരും ഉപയോഗിച്ചത് ആത്മാര്‍ത്ഥമായല്ല എന്ന് മോദി കാണുന്നു. വിജയപ്രഭാഷണത്തില്‍ അദ്ദേഹം നിരീക്ഷിച്ചു:
“Especially for the last 30 years in this country, there has been a printout, a tax, label so fashionable that you could do anything and treat it like a purifying bath in the Ganga. It was completely false, and the tax was called secularism.”
(കഴിഞ്ഞ 30 വര്‍ഷമായി ഇവിടെ ഒരു കടലാസു കാട്ടി ആര്‍ക്കും എന്തും ചെയ്ത് ഗംഗയില്‍ സ്‌നാനം ചെയ്ത് ശുദ്ധി വരുത്തിയ പോലെ ഭാവിക്കാമായിരുന്നു. അത് വ്യാജമായിരുന്നു. ആ കടലാസാണ്, മതേതരത്വം).
സത്യത്തില്‍, ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആക്കി ഭയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ഭരിച്ചതെന്നും മോദി കണ്ടു. അതിനാല്‍, ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ‘സബ്കാ വിശ്വാസ്’ എന്നു കൂടി അദ്ദേഹം വികസിപ്പിച്ചു. അതു കൊണ്ട് മോദി അദ്ദേഹത്തിന്റെ സ്വപ്‌നം ഇങ്ങനെ പ്രകടമാക്കി:
“You will have to leave the thought process of the 20th century. This is the 21st century, this is a new Bharat.”
(നിങ്ങള്‍ ഇരുപതാം നൂറ്റാണ്ടിനെ മറക്കണം; ഇത് ഇരുപത്തൊന്നാണ്, ഇത് നവഭാരതമാണ്.)
നെഹ്‌റുവിന് വലിയ അണക്കെട്ടുകള്‍ ആധുനിക ഇന്ത്യയുടെ അമ്പലങ്ങള്‍ ആയിരുന്നു. എന്നാല്‍ മോദിക്ക് ശൗചാലയങ്ങള്‍ ഉണ്ടാക്കുന്നതു തന്നെ വികസന തുടക്കമായി. ഇന്ത്യയില്‍ ഇന്ന് രണ്ടു ജാതികളേയുള്ളു എന്ന് മോദി നിരീക്ഷിച്ചു: ദരിദ്രരും ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നവരും. അതാണ് മോദിയുടെ ക്ഷേമരാഷ്ട്രം. ഇത് നെഹ്‌റു കണ്ട വര്‍ഗ വിഭജനം അല്ല. സര്‍ക്കാരിനെ നയിക്കുന്നത് ഭൂരിപക്ഷമാണെങ്കിലും രാഷ്ട്രത്തെ നയിക്കുന്നത് സമവായമാണ്. അതാണ് മോദി കൊണ്ടു വന്ന മൂലമന്ത്രം.
നെഹ്രുവിന്റെ പ്രത്യയശാസ്ത്രം ഇറക്കുമതി ചരക്കായിരുന്നു; അവ്യക്തവും കപടവുമായിരുന്നു. അതുകൊണ്ടാണ്, രാഷ്ട്രപതി രാജേന്ദ്രപ്രസാദ് സോമനാഥ ക്ഷേത്രത്തിലെ അഭിഷേക ചടങ്ങില്‍ പങ്കെടുക്കുന്നത് നെഹ്‌റു വിലക്കിയത്. സോമനാഥ ക്ഷേത്ര പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങിയ മന്ത്രി കെ.എം. മുന്‍ഷി, നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. സോമനാഥ ക്ഷേത്ര പുനരുദ്ധാരണം എന്ന ആശയം മുന്നോട്ടു വച്ച ഉപപ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലും നെഹ്രുവും പരസ്പരം മിണ്ടാതായി. ഈ കപട മതേതരത്വം കയ്യാളിക്കൊണ്ടു തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം രാവിലെ കാര്‍മികര്‍ വീട്ടിലെത്തി നെഹ്‌റുവിനെ രാജാവായി അഭിഷേകം ചെയ്തു.
നെഹ്രുവിന്റെ പ്രത്യയശാസ്ത്രം ഹിന്ദുവിരുദ്ധമായതിനാല്‍, കപട മതേതരവാദികള്‍ അതിനെ പാടിപ്പുകഴ്ത്തി. നെഹ്‌റു, പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത് അലി ഖാനുമായി ഉണ്ടാക്കിയ ഡല്‍ഹി സന്ധിക്ക് അംബേദ്കറും ശ്യാമപ്രസാദ് മുഖര്‍ജിയും മാത്രമല്ല, ജോണ്‍ മത്തായിയും എതിരായിരുന്നു, കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് 10 ലക്ഷം ഹിന്ദുക്കളുടെ പലായനമായിരുന്നു, ആ സന്ധിയുടെ ഫലം. ഹിന്ദുവിരുദ്ധമായ ആ സന്ധിക്ക് പിന്നാലെ ശ്യാമപ്രസാദ് മുഖര്‍ജിയും അംബേദ്ക്കറും രാജിവച്ചു.
മത്തായിക്ക് നെഹ്‌റു കത്ത് എഴുതിയ ദിവസമാണ്, അംബേദ്കര്‍ നിയമമന്ത്രി സ്ഥാനം രാജി വച്ചത്. കിഴക്കന്‍ പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന യാതന ആയിരുന്നു, കാരണം. രാജിക്കത്തില്‍ അംബേദ്കര്‍ പറഞ്ഞു:
There are two grounds which have disturbed our relations with Pakistan – one is Kashmir and the other is the condition of our people in East Bengal. I felt that we should be more deeply concerned with East Bengal where the condition of our people seems from all the newspapers intolerable…..
(പാകിസ്ഥാനുമായുള്ള നമ്മുടെ ബന്ധത്തെ രണ്ടു സംഭവങ്ങള്‍ ബാധിച്ചിരിക്കുന്നു- ഒന്ന്, കശ്മീര്‍; മറ്റേത് കിഴക്കന്‍ ബംഗാളിലെ ഭാരതീയരുടെ അവസ്ഥ. അസഹ്യമായ ആ അവസ്ഥയെപ്പറ്റി നാം കൂടുതല്‍ ആകുലപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നി …).
ഭാരതീയതയുടെ പ്രഖ്യാപനം
മോദിക്ക് പ്രത്യയശാസ്ത്ര സന്ദേഹങ്ങള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് കല്ലിട്ടു; കാശി വിശ്വനാഥ ക്ഷേത്രത്തെ പഴയ പ്രൗഢിയിലേക്ക് ഉയര്‍ത്തി. കശ്മീരില്‍ ജനിച്ച നെഹ്‌റു ഇസ്ലാമുമായി സന്ധി ചെയ്ത് കശ്മീരില്‍ പാളി. മോദി കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ച ശേഷം അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ച പദ്ധതിയുടെ പേര് ‘ഓപ്പറേഷന്‍ ദേവിശക്തി’ എന്നായിരുന്നു. വേദങ്ങളും ഉപനിഷത്തുക്കളും മുതല്‍ തിരുവള്ളുവരും തുളസീദാസുമൊക്കെ മോദിക്ക് വഴങ്ങും. ഭാരതീയതയോട് അദ്ദേഹത്തിന് പുച്ഛമില്ല.
പാകിസ്ഥാന്‍ പത്താന്‍കോട്ട് പട്ടാളകേന്ദ്രം ആക്രമിച്ചപ്പോള്‍ നാം അതിര്‍ത്തിക്കപ്പുറം പോയി വെല്ലുവിളികള്‍ നേരിട്ടു. അതിര്‍ത്തികള്‍ക്കപ്പുറം വളര്‍ന്ന് മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യ തന്ത്രജ്ഞനായി. സ്വന്തം പ്രത്യയശാസ്ത്രം എന്താണെന്ന് ഉറപ്പുള്ളതിനാല്‍ ആ പൈതൃകത്തില്‍ അദ്ദേഹം നിന്നു; അങ്ങനെ ഭരണത്തിന് ദിശാബോധം ഉണ്ടായി. എപ്പോഴും ദരിദ്ര നാരായണന്മാരെ ഓര്‍മ്മിച്ചു. ഇപ്പോള്‍ ദല്‍ഹിയില്‍ നെഹ്രുവിന്റെ നിഴലുകള്‍ കാണാനില്ല.
ഇന്ത്യാ ഗേറ്റില്‍ മോദി, സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചതിന് നാനാര്‍ത്ഥങ്ങളുണ്ട്. 1939 ല്‍ കോണ്‍ഗ്രസിന്റെ ത്രിപുരി സമ്മേളനത്തില്‍, ബോസിന് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. കടുത്ത പനിയായിട്ടും സമ്മേളനത്തിനെത്തിയ ബോസ് കക്ഷത്തില്‍ ഉള്ളി തിരുകി ശരീര താപനില കൂട്ടിയതാണെന്ന് ഗാന്ധിയന്മാര്‍ പോഴത്തം പറഞ്ഞതായി പുനെയില്‍ നിന്നിറങ്ങിയ Servant of India റിപ്പോര്‍ട്ട് ചെയ്തു. നെഹ്‌റു അദ്ദേഹത്തിന്റെ രക്ഷയ്ക്ക് എത്തിയില്ല. ബോസിന്റെ പ്രതിമയ്ക്ക് വേണ്ടി 1965 നവംബര്‍ മൂന്നിന് രാജ്യസഭയില്‍ ആവശ്യം ഉയര്‍ന്നു. അന്ന് രാജ്യസഭയില്‍ ദത്തോപന്ത് ഠേംഗ്ഡി ചോദിച്ചു: ”ദല്‍ഹിയില്‍ ഇപ്പോഴും എന്തിനാണ് ജോര്‍ജ് രാജാവിന്റെയും എഡ്‌വേഡ് രാജാവിന്റെയും വിക്ടോറിയ രാജ്ഞിയുടെയും പ്രതിമകള്‍?”
ബോസ് പ്രതിമയ്ക്ക് വേണ്ടി പലപ്പോഴായി ഉയര്‍ന്ന നിലവിളികള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തള്ളി.
നെഹ്രുവും മോദിയും സ്വതന്ത്ര ഇന്ത്യയെ രണ്ടു ഘട്ടങ്ങളായി വിഭജിക്കുന്നു. ഇപ്പോള്‍ നാം കാണുന്നത് ഇന്ത്യന്‍ മനസ്സില്‍ നിന്ന് കോളനിവല്‍ക്കരണ അവശിഷ്ടങ്ങളുടെ ഉന്മൂലനമാണ്. മൗണ്ട് ബാറ്റനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആയി പ്രതിഷ്ഠിച്ച ആളായിരുന്നു, നെഹ്‌റു. ഒരു കോളനിവിരുദ്ധ പദ്ധതി(decolonisation project) നാം ആദ്യമായി കാണുന്നത് മോദി ഭരണത്തിലാണ്. ഇന്ന് രാജ്പഥ് ഇല്ല. ഇന്ത്യ ഗേറ്റിനും രാഷ്ട്രപതി ഭവനും ഇടയില്‍, മൂന്നു കിലോമീറ്ററില്‍ പുതിയ ഭരണ സിരാകേന്ദ്രം വരുന്നു. കോളനികാലത്തെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയങ്ങള്‍ ആകുന്നു. അടിമ മനസ്സില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയാണ്, മോദി. ഒരു പൈതൃക വീണ്ടെടുപ്പ് നടക്കുകയാണ്.
ആ അദ്വൈത ബോധമാണ്, യുക്രൈന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് തുണയായത്. ആ നിലപാട് ആയിരുന്നു ശരിയെന്ന് ഇപ്പോള്‍ ചൈനയും കാണുന്നു. ഇന്ത്യ അമേരിക്കയ്ക്ക് ഒപ്പമാണെന്നാണ് അവിടെ പാര്‍ട്ടി, ജനത്തെ പഠിപ്പിച്ചിരുന്നത്. ഈ നിഷ്പക്ഷത കാരണമാണ്, കോവിഡ് കൊണ്ടുള്ള സാമ്പത്തിക പ്രതിസന്ധി വലിയ നിലയില്‍ തരണം ചെയ്യാനും ലോകത്തിന്റെ ഔഷധ ഫാക്ടറിയാകാനും ഇന്ത്യയ്ക്ക് കഴിഞ്ഞത്.
മോദിയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അടുത്തകാലത്താണ് പറഞ്ഞത്:
“Europe has to grow out of the mindset that its problems are the world’s problems but the world’s problems are not Europe’s problems”.
(യൂറോപ്പിന്റെ പ്രശ്‌നങ്ങള്‍ ആഗോള പ്രശ്‌നങ്ങള്‍ ആണെന്ന് യൂറോപ്പ് കരുതരുത്. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ യൂറോപ്പിന്റെ പ്രശ്‌നങ്ങള്‍ അല്ല).
ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്, നെഹ്‌റു പിന്തുടര്‍ന്ന യൂറോ സെന്‍ട്രിസത്തിന്റെ അപനിര്‍മ്മാണമാണ്.
ദളിതനായ കോളനിവിരുദ്ധ ചിന്തകന്‍ ഫ്രാന്‍സ് ഫാനന്‍(Frantz Fanon) The Wretched of Earth എന്ന പുസ്തകത്തില്‍ എഴുതി:
“For a colonized people the most essential value, because the most concrete, is first and foremost the land: the land which will bring them bread and, above all, dignity…Imperialism leaves behind germs of rot which we must clinically detect and remove from our land but our minds as well”.
(കോളനിവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന മൂല്യം നാടാണ്; തങ്ങള്‍ക്ക് ആഹാരവും അഭിമാനവും നല്‍കുന്ന നാട്. സാമ്രാജ്യത്വം തുരുമ്പിച്ച രോഗാണുക്കളെ അവശേഷിപ്പിക്കുന്നു. അത് കണ്ടെത്തി നാം നാട്ടില്‍ നിന്ന് മാത്രമല്ല, മനസ്സില്‍ നിന്നുതന്നെ ഉന്മൂലനം ചെയ്യണം). അതാണ് ഇപ്പോള്‍ നടക്കുന്നത്.