2022 ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള പത്തുമാസത്തിനുള്ളില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മയക്കുമരുന്നു കേസുകള്‍ 22,606 ആണ്. എറണാകുളം ജില്ല മയക്കുമരുന്നിന്റെ വിപണനത്തിലും ഉപഭോഗത്തിലും മുന്നില്‍ നില്‍ക്കുന്നു. ലഹരി കേസുകളുമായി ബന്ധപ്പെട്ട് 461 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കേരളം ലഹരിയ്ക്ക് അടിമപ്പെടുന്നതിന്റെ സൂചനയാണ് മുകളില്‍ നല്‍കിയത്.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന തരത്തില്‍ മദ്യവും മയക്കുമരുന്നും മാറിയിരിക്കുന്നു. 2022 സപ്തംബറില്‍ മുഖ്യമന്ത്രി തന്നെ കേരളത്തിലെ മയക്കുമരുന്നു വ്യാപനത്തെ കുറിച്ച് നിയമസഭയില്‍ പ്രഖ്യാപിക്കുകയുണ്ടായി. ”കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്നു വളളരെ പെട്ടെന്ന് വ്യാപിക്കുന്നു. ക്ലാസ് റൂമുകളില്‍ പോലും കച്ചവടം നടക്കുന്നു” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പശ്ചാത്തലത്തില്‍ കേരളം എങ്ങനെയാണ് ലഹരിയ്ക്ക് അടിമപ്പെടുന്നതെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇന്ന് കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാമ്പത്തികസ്രോതസ് മദ്യവില്‍പനയില്‍ നിന്നുള്ള നികുതിയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മദ്യവില്‍പനശാലകളും ബാറുകളും ധാരാളമായി ആരംഭിച്ചു. കേരളത്തിന്റെ സാംസ്‌കാരിക നായകന്മാരും, സിനിമക്കാരുമെല്ലാം മദ്യ ഉപഭോഗത്തിന് മാന്യത നല്‍കി. മദ്യനിരോധനമല്ല, ബോധവല്‍ക്കരണമാണ് വേണ്ടത് എന്ന് പറഞ്ഞ് ഒരു ഭാഗത്ത് പരസ്യം നല്‍കുകയും മറുഭാഗത്ത് മദ്യത്തിന്റെ ലഭ്യതയ്ക്കും വിതരണത്തിനും കൂടുതല്‍ വിപണന ശാലകള്‍ തുറക്കുകയും ചെയ്തു. മദ്യപാനം ഇടതു പുരോഗമനത്തിന്റെ മുഖമുദ്രയുമായി. മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപയോഗത്തില്‍ കേരളം ഏറെ മുന്നിലാണ്. പഞ്ചാബ് സംസ്ഥാനമാണ് ഈ രംഗത്ത് കേരളത്തിന് ബദലായിട്ടുള്ളത്. മദ്യത്തിന് പ്രചാരം നല്‍കുന്ന തരത്തില്‍ സീനുകളില്ലാത്ത ഒരു സിനിമപോലും മലയാളത്തില്‍ ഇന്ന് കാണില്ല. സാഹിത്യം, കല, പത്രപ്രവര്‍ത്തനം ഒക്കെ മദ്യത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാര്‍ കയ്യടക്കിയിരിക്കുന്നു. രാഷ്ട്രീയമണ്ഡലം അതിന് തണലേകുന്നു. മുതിര്‍ന്ന പുരുഷന്മാര്‍ മാത്രമല്ല വലിയൊരു വിഭാഗം സ്ത്രീകളും മദ്യത്തില്‍ അഭിരമിക്കുമ്പോള്‍ കുട്ടികള്‍ മയക്കുമരുന്നിലേയ്ക്ക് മാറുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാണുന്നത്. പഞ്ചാബിലും ഇതുതന്നെയാണ് സംഭവിച്ചത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും സ്വീകാര്യതയും കേരളത്തിന്റെ സമസ്ത മേഖലകളുടെയും പ്രവര്‍ത്തനക്ഷമതയെ ബാധിച്ചിട്ടുണ്ട്. എല്ലാരംഗത്തുനിന്നും ഉന്നതനിലവാരം നഷ്ടമായി. അലസതയും ക്രിമിനല്‍വല്‍ക്കരണവും നിഷേധവും മെറിറ്റിനെ (ങലൃശ)േ അംഗീകരിക്കാതിരിക്കാനുള്ള മനോഭാവവും അഴിമതിയും വളര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിമാഫിയ കയ്യടക്കി. കര്‍മ്മശേഷിയില്‍ നൈപുണ്യം നേടിയവരും, സമര്‍ത്ഥരുമായ മലയാളി യുവാക്കള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പ്രവാസികളായിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ പൗരത്വം നേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നു. കേരളീയ യുവത്വം ദേശീയധാരയില്‍ നിന്ന് അകന്ന് പോകുന്നതിന്റെ പ്രധാനകാരണവും മദ്യ-മയക്കുമരുന്നു ഉപഭോഗമാണ്.
ലഹരിയുടെ ആഗോള ശൃംഖല
കേരളത്തില്‍ നടക്കുന്ന ലഹരികച്ചവടവും, വ്യാപനവും ആഗോളശൃംഖലയുടെ ഭാഗമാണ്. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ ഏറെയുള്ളതിനാല്‍ ആഗോളലഹരിമാഫിയക്ക് വിതരണം ഉറപ്പിക്കാന്‍ എളുപ്പമാകുന്നു. കേരളത്തിലേക്ക് ഒഴുകുന്ന ലഹരി ഉല്പന്നങ്ങളുടെ ഒരു ശതമാനം പോലും പോലീസ് കണ്ടെത്തുന്നില്ല. അതിനുള്ളശ്രമവും നടക്കുന്നില്ല. വിതരണശൃംഖല ശാസ്ത്രീയമായി വികേന്ദ്രീകരിക്കപ്പെട്ടതാണ്. മറ്റു തൊഴില്‍ ചെയ്യുന്നതായി സമൂഹം കാണാത്തവരും, പ്രദേശികരാഷ്ട്രീയ ബന്ധമുള്ളവരുമാണ് മദ്യവ്യാപാരത്തിന്റെ ഏജന്റുമാര്‍. പ്രദേശിക വിതരണ ശൃംഖല ജില്ലാ സംസ്ഥാന ഏജന്റുമാരുമായി നേരിട്ട് ബന്ധമുള്ളവരല്ല രൂപീകരിക്കുന്നത്. പ്രാദേശികമത്സരത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തര്‍ക്കത്തില്‍പ്പെടുന്നവര്‍ രഹസ്യമായി പോലീസിന് വിവരം നല്‍കുമ്പോഴാണ് മാധ്യമങ്ങളില്‍ വരുന്ന ‘ലഹരിവേട്ട’ നടക്കുന്നത്. നമ്മുടെ പോലീസ് ഇതുവരെ ഇവയുടെ ഉറവിടം അന്വേഷിച്ച് പോയിട്ടുമില്ല. അറസ്റ്റും, കേസുമെല്ലാം താഴെതട്ടില്‍ ”സാമ്പിള്‍” രൂപത്തില്‍ നടക്കുന്നു എന്ന് മാത്രം കരുതിയാല്‍ മതി. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 48,814 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ബഹുഭൂരിപക്ഷവും പ്രാദേശിക വിതരണക്കാരാണ്. അതില്‍ തന്നെ പലരും മയക്കുമരുന്നിന് അടിമപ്പെട്ടതിനുശേഷം വിതരണത്തിലേയ്ക്ക് കടന്നവരായിരിക്കും. പലര്‍ക്കും അതുകൊണ്ട് തന്നെ പരസ്യമായ രാഷ്ട്രീയ പിന്തുണ ലഭിക്കാറില്ല. അതേസമയം ആഗോളലഹരിമാഫിയ കേരളത്തില്‍ പിടിമുറുക്കിയതിന്റെ ഉദാഹരണമാണ് 2020, മെയ് 20-ാം തീയതി ലക്ഷദ്വീപ് തീരത്ത് നിന്ന് 1520 കോടി രൂപയുടെ ലഹരി ഉല്പന്നങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. കേരളതീരം ആഗോള ലഹരിവ്യാപാരത്തിന്റെ പ്രധാനകേന്ദ്രമാണ്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ ട്രാന്‍സിസ്റ്റ് കേന്ദ്രം കൂടിയാണ് കേരളം. കര്‍ണാടക, ഗോവ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് റോഡുമാര്‍ഗ്ഗത്തിലൂടെയും ലഹരി ഒഴുകുന്നു.
മയക്കുമരുന്നു മാഫിയയും രാഷ്ട്രീയവും
മയക്കുമരുന്നു ശൃംഖലയും രാഷ്ട്രീയക്കാരും തമ്മില്‍ നേരിട്ടുബന്ധം ഉണ്ടാവണമെന്നില്ല. എന്നാല്‍ കേരളത്തിലെ ഭരണം നയിക്കുന്ന രാഷ്ട്രീയനേതൃത്വം ലഹരിവ്യാപാരത്തിന്റെ ഉറവിടങ്ങളെ തൊടാന്‍ മടികാണിക്കുകയാണ്. ”പുരോഗമന രാഷ്ട്രീയ”ത്തിന്റെ താഴെ തട്ടിലുള്ള പല പ്രവര്‍ത്തകരും ലഹരിമാഫിയയുമായി ബന്ധപ്പെട്ടവരാണ്. അവരുടെ പിന്തുണയില്ലാതെ വിദ്യാലയങ്ങളിലും യുവാക്കളിലേയ്ക്കും എത്താനാകില്ല. രാഷ്ട്രീയമണ്ഡലം ക്രിമിനല്‍വല്‍ക്കരിച്ചതോടെ ആദര്‍ശശാലികളായ രാഷ്ട്രീയക്കാര്‍ ക്ക് പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെയായി. മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പാര്‍ട്ടി ഗ്രാമങ്ങളിലും ശക്തികേന്ദ്രങ്ങളിലും ലഹരി വ്യാപാരം മുടക്കം കൂടാതെ നടക്കുന്നു. ലഹരി കേസുകളില്‍ പിടിക്കപ്പെട്ടവരുടെ രാഷ്ട്രീയബന്ധം പരിശോധിച്ചാല്‍ ബഹുഭൂരിപക്ഷവും ‘ഇടത് പുരോഗമന’ത്തിന്റെ പ്രാദേശികതലത്തിലെ കാവലാളന്മാരാണെന്ന് കാണാം. ലഹരി കേസുകളില്‍ പ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനത്തില്‍ നിന്ന് വിലക്കുകള്‍ ഒന്നും ഉണ്ടാകുന്നുമില്ല. മദ്യവും മയക്കുമരു ന്നും ജീവിതത്തിന്റെ ഭാഗമായ ഒരു സമൂഹത്തില്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടാകുന്നില്ല.
വിദ്യാലയങ്ങള്‍ ”ലഹരിയാലയങ്ങള്‍” ആകുമ്പോള്‍
കേരളമുഖ്യമന്ത്രിതന്നെ നിയമസഭയില്‍ പ്രസ്താവിച്ചതുപോലെ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പൊതു വിദ്യാലയങ്ങളും എയ്ഡഡ് സ്ഥാപനങ്ങളിലുമാണ് പരസ്യമായി ലഹരി വ്യാപനം നടക്കുന്നത്. വിദ്യാര്‍ത്ഥിരാഷ്ട്രീയം ശക്തമായ ക്യാമ്പസുകളിലും, ഏകവിദ്യാര്‍ത്ഥി സംഘടന അടക്കി വാഴുന്ന ക്യാമ്പസുകളിലുമാണ് മദ്യ-മയക്കുമരുന്ന് ഉപഭോഗം കൂടുതല്‍ നടക്കുന്നത്. സംസ്ഥാനത്തെ കൗമാരക്കാരിലും, യുവാക്കളിലും വിശേഷിച്ച് 14-24 വയസ്സുകാരില്‍ മയക്കുമരുന്നിന്റെ വ്യാപകമായ സ്വാധീനം കാണാം. കലാലയജീവിതകാലത്ത് ലഭിക്കുന്നതുപോലെ ലഹരി പുറത്ത് കടന്നാല്‍ ലഭിക്കാറില്ല. വേണമെങ്കില്‍ ചില താവളങ്ങള്‍ അന്വേഷിച്ചു പോകേണ്ടതുണ്ട്. നമ്മുടെ സ്‌കൂളുകളില്‍ അദ്ധ്യയനം പഴയകാലത്തേതുപോലെ പരീക്ഷാ കേന്ദ്രീകൃതമല്ല. ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടിയ്ക്ക് ഒന്നും പഠിക്കാതെ 12-ാം ക്ലാസുവരെ ജയിച്ചു പോകാം. നൂറ് ശതമാനം വിജയം ഉറപ്പിക്കാന്‍ പരീക്ഷാഹാളില്‍ ഹാജരായിരുന്നാല്‍ മാത്രം മതി. വിദ്യാര്‍ത്ഥികളില്‍ മത്സരക്ഷമത വളര്‍ത്തുന്നുമില്ല. നിരന്തര മൂല്യനിര്‍ണ്ണയവും അസൈന്‍മെന്റും (അശൈഴിാലി)േ ഒക്കെ കൊണ്ട് ഏതുവിദ്യാര്‍ത്ഥിക്കും ഇന്ന് ജയിച്ചുപോകാം. എന്‍ട്രന്‍സ് സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കോച്ചിംഗ് സെന്ററുകളില്‍ നിന്ന് പരിശീലനം നേടുന്നത്. സ്‌കൂളുകള്‍ക്ക് അതിലും വലിയ പങ്കില്ല. അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം നടപ്പാക്കാനോ, ശാസിക്കാനോ അവകാശവുമില്ല. അതിന് ശ്രമിക്കുന്നവരെ പീഢനവീരന്മാരായി മുദ്രകുത്തും. സ്വാഭാവികമായും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളും അവരുടെ രാഷ്ട്രീയ നേതാക്കളുമാണ് ”മാസ്റ്റര്‍മാര്‍”. ലഹരിമാഫിയ കലാലയങ്ങളില്‍ പിടിമുറക്കുന്നത് വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തിന്റെ മറവിലാണ്. ക്യാമ്പസുകളില്‍ അരാജകത്വത്തിന്റെ തത്വശാസ്ത്രം വ്യാപിപ്പിച്ച് ”ലഹരിയാലയങ്ങളായി” മാറ്റാന്‍ കഴിയുന്നത് പരീക്ഷാകേന്ദ്രീകൃതമല്ലാത്ത മത്സരമില്ലാത്ത നിരന്തര മൂല്യനിര്‍ണ്ണയം മാത്രം നടക്കുന്ന വ്യവസ്ഥ വന്നതോടെയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ചാണ് ക്യാമ്പസുകളില്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നത്. 90 ശതമാനം കുട്ടികളും ആദ്യം മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുന്നത് കൂട്ടുകാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ്. പിന്നീടത് ശീലമാക്കുന്നു. തുടര്‍ന്ന് വാങ്ങി ഉപയോഗിക്കുന്ന അവസ്ഥവരുന്നു. വീട്ടിലെ സാഹചര്യവും സാമ്പത്തിക സ്വാതന്ത്ര്യവും ഒക്കെ ചെറുപ്പത്തിലെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്നതായി കാണാം. അച്ഛനും അമ്മമാരും ഒക്കെ പുറം രാജ്യങ്ങ ളിലും മറ്റു സംസ്ഥാനങ്ങളിലും, അന്യദേശങ്ങളിലും പോയി ജോലിചെയ്യുന്നതിനാല്‍ വീട്ടില്‍ കുട്ടികള്‍ കാര്യമായി നിരീക്ഷിക്കപ്പെടുന്നുമില്ല. പലപ്പോഴും കുട്ടികളുടെ മനോനിലതാളം തെറ്റുമ്പോഴാണ് രക്ഷകര്‍ത്താക്കള്‍ അറിയുന്നത്. വിദ്യാലയങ്ങളില്‍ അദ്ധ്യാപകരില്‍ നിന്നോ, വീടുകളില്‍ അച്ഛനമ്മമാരില്‍ നിന്നോ കാര്യമായ ഇടപെടലുകള്‍ മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ഉണ്ടാകാത്തതാണ് കൗമാരക്കാര്‍ വ്യാപകമായി ലഹരിക്ക് അടിമപ്പെടാന്‍ കാരണം. കലാലയ രാഷ്ട്രീയം ലഹരിമാഫിയയ്ക്ക് അനുകൂല അന്തരീക്ഷം ഒരുക്കുന്നു. സ്വാതന്ത്ര്യവും, ജനാധിപത്യവും, സോഷ്യലിസവുമൊക്കെ ലഹരിക്കുവേണ്ടിയുള്ളതാകുന്ന കാഴ്ച ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ നോക്കി നില്‍ക്കാനേ ഇന്നത്തെ കേരളരാഷ്ട്രീയ സാഹചര്യത്തില്‍ സാദ്ധ്യമാകൂ. ലഹരിക്കെതിരായ ബോധവല്‍ക്കരണം കേവലം ആഘോഷമായി മാറരുത്.
‘മദ്യനിരോധനമല്ല മറിച്ച് മദ്യത്തിനെതിരായ ബോധവല്‍ക്കരണം’ എന്നതാണ് ഇടതുപക്ഷത്തിന്റെയും സാംസ്‌കാരിക നായകന്മാരുടെയും കാഴ്ചപ്പാട്. ഒരു ഭാഗത്ത് മദ്യത്തിന്റെ ഉപഭോഗത്തിന് മാന്യതയും സ്വീകാര്യതയും സൃഷ്ടിച്ചും മറുഭാഗത്ത് മദ്യലഭ്യത വ്യാപകമാക്കിയുമാണ് കേരളത്തില്‍ മദ്യപാനം ജനകീയമാക്കിയത്. ജനനം, മരണം, ജന്മദിനം, വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ ആഘോഷങ്ങളും മദ്യത്തില്‍ മുക്കുന്ന മലയാളി സംസ്‌കാരം പുരോഗമന സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒരു വിദ്യാര്‍ത്ഥി നേതാവ് സൂചിപ്പിച്ചതുപോലെ മദ്യ ഉപഭോഗത്തിന്റെ ഫോര്‍മാലിറ്റീസ് ഒന്നും മയക്കുമരുന്നിന് വേണ്ട. ക്യൂനില്‍ക്കണ്ട, സോഡ, വെള്ളം, ഗ്ലാസ് ഇവ അന്വേഷിക്കേണ്ട, എളുപ്പം ലഹരിയും ലഭിക്കും. പുതിയ തലമുറ ഈ എളുപ്പവഴി സ്വീകരിച്ചു. വീട്ടില്‍ രക്ഷകര്‍ത്താക്കള്‍ മദ്യപാനം പരസ്യമായി നടത്തുന്നവരുടെ കുട്ടികളാണ് കലാലയങ്ങളില്‍ ആദ്യം ലഹരിക്ക് അടിമപ്പെടുന്നത്. 2022 വരെ കാര്യമായ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നിരുന്നില്ല. ഇപ്പോള്‍ സര്‍ക്കാരും, മാധ്യമങ്ങളും അത് ഏറ്റെടുത്തിരിക്കുന്നു. ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ എന്റെ നിരീക്ഷണത്തില്‍ ബോധവല്‍ക്കരണം നല്ലതുതന്നെയാണ്. പക്ഷെ അത് മദ്യത്തിനെതിരായ ബോധവല്‍ക്കരണം പോലെ പരിണമിക്കാനാണ് സാധ്യത. ലഭ്യത തടയാതെ കേവലം ആരോഗ്യ- മനഃശാസ്ത്രവിദഗ്ദ്ധന്മാരെ ഉപയോഗിച്ച് നടത്തുന്ന ബോധവല്‍ക്കരണം വെറുതെയാണ്. ക്ലാസു കഴിഞ്ഞ് വരുന്ന കുട്ടി ലഹരികച്ചവടക്കാരന്റെ അടുത്താണ് വീണ്ടും ചെല്ലുന്നത്. ഒരു കുട്ടിയുടെ ബോധമണ്ഡലം വികസിക്കുന്നതിനുമുമ്പ് തന്നെ അവന്‍ ഇന്ന് മയക്കുമരുന്നിന് അടിമപ്പെടുകയാണ്.
അനിവാര്യമായ സാമൂഹിക പ്രതിരോധം
കേരളത്തിലെ കലാലയങ്ങള്‍ എല്ലാം സംഘടിത രാഷ്ട്രീയ ശക്തികളുടെ വിളനിലമാണ്. ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും എസ്.എഫ്.ഐ പോലുള്ള സംഘടനകളാണ് അടക്കിവാഴുന്നത്. കയ്യില്‍ ഒരു ചരടോ, രാഖിയോ കെട്ടുന്നവരെയും തിലകം അണിയുന്നവരെയും കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ‘വ്യവസ്ഥ’യുണ്ട്. ക്യാമ്പസുകള്‍ ഏകകക്ഷി സംവിധാനത്തിലേയ്ക്ക് മാറിയത് ഇടതുപക്ഷരാഷ്ട്രീയം വിദ്യാലയങ്ങള്‍ക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധിച്ച് അക്രമം മുഖമുദ്രയാക്കിക്കൊണ്ടാണ്. അത്തരം ക്യാമ്പസുകളെല്ലാം ഇന്ന് ലഹരി വ്യാപനത്തിന്റെ കേന്ദ്രങ്ങളാണ്. ക്യാമ്പസുകളില്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകളില്‍ നുഴഞ്ഞുകയറി അക്രമത്തിന്റെ പാതയിലൂടെ എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ലഹരി മാഫിയയ്ക്ക് വലിയ പങ്കുണ്ട്. വിദ്യാര്‍ത്ഥിനേതൃത്വം ഇത് തിരിച്ചറിയുന്നില്ല. പലപ്പോഴും അവര്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ പുതിയ തലമുറയെ ലഹരിമാഫിയയില്‍ നിന്ന് സ്വതന്ത്രമാക്കാന്‍ സംഘടിതവും പരസ്യവുമായ നടപടികള്‍ ഉണ്ടാവണം. മയക്കുമരുന്ന് കച്ചവടം നടത്തുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ കഴിയണം. വിദ്യാര്‍ത്ഥി സംഘടനകളും അദ്ധ്യാപക സംഘടനകളുമാണ് മുന്നില്‍ വരേണ്ടത്. ക്യാമ്പസുകള്‍ക്ക് പുറത്ത് ബഹുജനസംഘടനകള്‍ക്കും സാമൂഹിക പ്രതിരോധത്തിന് നേതൃത്വം നല്‍കാം.