അമേരിക്കയുടെ രാഷ്ട്രപതിയായിരുന്ന റിച്ചാഡ് നിക്‌സണെതിരേ വന്ന പ്രധാനപ്പെട്ട ആരോപണമായിരുന്നു വാട്ടര്‍ഗേറ്റ് അഴിമതി. അതിനെപ്പറ്റിയുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയിലാണ് പണത്തിനെ പിന്തുടരുക, Follow the Money എന്ന പ്രശസ്തമായ മുദ്രാവചനം ആദ്യം പറയുന്നത്. പിന്നീടിങ്ങോട്ട് പല അന്വേഷണാത്മക ചലച്ചിത്രങ്ങളിലും പുസ്തകങ്ങളിലുമെല്ലാം ഈ വാക്യം ഉപയോഗിച്ചിട്ടുണ്ട്. അതിലുപരി പല യഥാര്‍ത്ഥ വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളിലും ക്രിമിനല്‍ ഗൂഢാലോചനകളിലും മയക്കുമരുന്ന് കള്ളക്കടത്തിലുമെല്ലാം പണത്തെ പിന്‍തുടര്‍ന്ന് ചിത്രം വെളിവാക്കിയിട്ടുണ്ട്.
2022 മേയ് 22. കൊച്ചിയിലെ മട്ടാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഒരു കേസ് വിചാരണയ്‌ക്കെടുത്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്ന് കടലിലേക്ക് പോയ ലിറ്റില്‍ ജീസസ്, പ്രിന്‍സ് എന്നീ ബോട്ടുകളിലെ മത്സ്യതൊഴിലാളികളായിരുന്നു പ്രതികള്‍. വി ജിംസണ്‍, വി ഡൈസണ്‍ എന്നിവരായിരുന്നു ഈ ബോട്ടുകളുടെ സ്രാങ്കുകള്‍. ലക്ഷദ്വീപ് തീരത്തിനടുത്ത് വച്ചാണ് കോസ്റ്റ് ഗാര്‍ഡ് ഈ ബോട്ടുകള്‍ പരിശോധിച്ചത്. മീന്‍ പിടിക്കുന്നതിനുള്ള യാതൊരു ഉപകരണങ്ങളും ആ ബോട്ടിലുണ്ടായിരുന്നില്ല. പകരം ആ ബോട്ടുകളില്‍ നിന്ന് കിട്ടിയത് 217.525 കിലോ ഹെറോയിനായിരുന്നു. ഇതിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയറിയുമ്പോഴാണ് നാം ഞെട്ടുന്നത്. പാവപ്പെട്ടവരെന്ന് കരുതുന്ന ആ മത്സ്യത്തൊഴിലാളി വേഷക്കാര്‍ കടത്തിയത് കുറഞ്ഞത് 1500 കോടി രൂപയുടെ ഹെറോയിനാണ്. മലയാളികള്‍ ഉള്‍പ്പെടെ 20 പേര്‍ ബോട്ടിലുണ്ടായിരുന്നു. ഈ ഹെറോയിന്‍ കടത്തിയ ചാക്കുകളില്‍ പാകിസ്ഥാനിലെ ഏതോ പഞ്ചസാര മില്ലിന്റെ വിലാസം പതിച്ചിരുന്നു. എന്തായാലും വഴിതെറ്റിക്കാനായി പതിച്ചിരിക്കുന്ന ആ വിലാസത്തിലേക്കല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത്. അവര്‍ പണം വന്ന വഴിയാണ് ആദ്യം നോക്കിയത്. ഇതില്‍ പ്രിന്‍സ് എന്ന ബോട്ട് വാങ്ങാന്‍ മാത്രം 47 ലക്ഷം രൂപയാണ് ഈ സ്രാങ്കുമാര്‍ക്ക് എത്തിച്ചുകൊടുത്തതെന്ന് അവര്‍ കണ്ടെത്തി.
2022 ഓക്ടോബര്‍ 8. കൊച്ചി പുറങ്കടലില്‍ നിന്ന് വീണ്ടും 200 കിലോ ഹെറോയിന്‍ പിടികൂടി. ഇത്തവണ ഒരു ഇറാന്‍ ബോട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. നാവികസേനയും നാര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇത് കണ്ടെടുത്തത്. 2022 ഡിസംബര്‍ 20. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഒന്‍പത് ശ്രീലങ്കന്‍ തമിഴരെ നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ എല്‍ടിടിഇയെ ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതിനാണ് അവരെ അറസ്റ്റ് ചെയ്തത്. ഗുണശേഖരന്‍, പുഷ്പരാജ, മുഹമ്മദ് അസ്മിന്‍ എന്നിവരാണ് പ്രതികളില്‍ പ്രധാനികള്‍. ഇവര്‍ മൂന്നുപേരും ശ്രീലങ്കയിലെ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തലവന്മാരായിരുന്നു. അതിലുപരി ഇവര്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ സുപ്രധാന മയക്കുമരുന്ന് സംഘത്തലവനായ ഹാജി സലീമുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. തമിഴ്‌നാട് കേന്ദ്രമാക്കി എല്‍ടിടിഇ പുനരുജ്ജീവിപ്പിക്കുന്നതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍ മുഴുവന്‍.
മയക്കുമരുന്നുകള്‍ പിടികൂടിയ ആദ്യത്തെ രണ്ട് സംഭവങ്ങളിലും അന്വേഷണ ഏജന്‍സികളുടെ സംശയം ഹാജി സലീമിലേക്ക് തന്നെയാണ് നീണ്ടിരുന്നത്. മാദ്ധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ബോട്ടുകള്‍ വാങ്ങാനും മറ്റ് സൗകര്യങ്ങളൊരുക്കാനും നടത്തിയ അന്താരാഷ്ട്ര പണമിടപാടുകളുടെ നൂല്‍ പിടിച്ച് മുന്നോട്ടുപോയപ്പോള്‍ ചെന്നെത്തിയത് രാജ്യത്തിനെതിരേയുള്ള ഗൂഢാലോചനയിലാണ്. ഒരു ഭീകരസംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാന്‍ സഹായം തേടുന്നതിലേക്കാണ്.
ഹാജി സലിം എന്നതൊരു പേരു മാത്രമാണ്. പേരിന് പിന്നില്‍ ഒളിച്ചിരിക്കുന്നത് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ തന്നെയാണ്. ഹാജി സലീമിന്റെ മറവില്‍ ഐ എസ്‌ഐ ഇന്ത്യയിലും ശ്രീലങ്കയിലും വീണ്ടും തമിഴ് വംശീയത ആളിക്കത്തിക്കുകയും സായുധ കലാപത്തിനും ഭീകരതയ്ക്കും വഴിമരുന്നിടുകയുമാണ്.
മയക്കുരാസവസ്തുക്കള്‍
ഇന്ത്യക്ക് ചുറ്റും മയക്കുമരുന്നുല്‍പ്പാദനത്തില്‍ ലോകറെക്കോഡിട്ട രാജ്യങ്ങള്‍ അനേകമുണ്ട്. അതില്‍ രണ്ട് പ്രധാന ഭൂമിശാസ്ത്ര മേഖലകളാണ് സുവര്‍ണ്ണ ചന്ദ്രക്കലയും സുവര്‍ണ്ണ ത്രികോണവും.
സുവര്‍ണ്ണ ചന്ദ്രക്കല എന്നത് (Golden Crescent) ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ കറുപ്പ്-ഹെറോയിന്‍ മയക്കുമരുന്നുല്‍പ്പാദനകേന്ദ്രങ്ങളാണ്. സുവര്‍ണ്ണ ത്രികോണമെന്നത് (Golden Triangle) തായ്‌ലാന്‍ഡ്, ലാവോസ്, മ്യാന്മാര്‍ എന്നീ രാജ്യങ്ങളിലെ അതിര്‍ത്തികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശവും. ഏറ്റവും കൂടുതല്‍ കറുപ്പ് കൃഷി ചെയ്യുന്നതും കറുപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഹെറോയിന്‍, ഹാഷിഷ്, മോര്‍ഫിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കുന്നതും ഈ പ്രദേശങ്ങളില്‍ത്തന്നെ. ഈ അന്താരാഷ്ട്ര മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിലെ വിധ്വംസകപ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ട്.
ഈ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ താക്കോല്‍ സ്ഥാനത്ത്, പഴയ മുംബൈ അധോലോകത്തിന്റേയും ദാവൂദ് ഇബ്രാഹിമിന്റേയും സ്ഥാനത്താണ് ഇന്ന് ഹാജി സലിം സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നത്. മുംബൈയോ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശങ്ങളോ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചാല്‍ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ തല ബാക്കിയുണ്ടാവില്ല എന്ന് ഈ കാര്‍ട്ടലുകള്‍ക്ക് നന്നായറിയാം. അതിനായാണ് പാകിസ്ഥാന്‍ കേന്ദ്രമാക്കി ഇന്ത്യയിലെ വിഘടനവാദങ്ങളെ പരിപോഷിപ്പിച്ച് ഐഎസ്‌ഐയുടെ നിയന്ത്രണത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
വേലുപ്പിള്ള പ്രഭാകരന്റെ മരണശേഷം തമിഴ് വംശീയവാദത്തിന് ശ്രീലങ്കയില്‍ വേരുപിടിയ്ക്കാനായിട്ടില്ല. അതിലുപരി തമിഴ്‌നാട്ടില്‍ നിന്ന് വേണ്ടത്ര പിന്തുണയും അവര്‍ക്ക് ആര്‍ ജ്ജിക്കാനായിട്ടില്ല. അപ്പോഴാണ് മുഖ്യധാരാ തമിഴ്‌വാദികളെയെല്ലാം വിട്ട് ഇന്ത്യയെ മുറിക്കാന്‍ ശ്രമിക്കുന്ന, ശക്തികളെ (Breaking India Forces) ഒരുമിപ്പിക്കാന്‍ പാകിസ്ഥാന്‍ നേതൃത്വത്തില്‍ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നത്. ഹാജി സലിം ഇതിനായി എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ശ്രീലങ്കയുടെ തമിഴ് തീരത്തെത്തിച്ച് നല്‍കിയെന്നത് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹാജി സലീം സിന്‍ഡിക്കേറ്റുമായി നേരിട്ട് ബന്ധമുള്ള, മയക്കുമരുന്ന് കടത്തുകാരായ ഒന്‍പത് ശ്രീലങ്കന്‍ തമിഴ് പുലികളെ എന്‍ഐഎ അറസ്റ്റ് ചെയ്ത തിരുച്ചിറപ്പള്ളിയില്‍ത്തന്നെയാണ് എല്‍ടിടിയുടെ പ്രധാന വക്താവായിരുന്ന ഫാദര്‍ ജഗത് കാസ് പര്‍ രാജിന്റെയും പ്രവര്‍ത്തനം. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവും എല്‍ടിടിയുമായുള്ള പാലം അയാളാണ്. എല്‍ടിടിയെ അമര്‍ച്ച ചെയ്തതോടെ ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരമെന്നും പരിസ്ഥിതിവാദമെന്നും ഒക്കെ പറഞ്ഞ് വിവിധ വിഷയങ്ങളിലിടപെട്ട് മുന്നണിയില്‍ തന്നെയുണ്ട് ഇയാള്‍. കരുണാനിധിയുടെ മകളും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴിയുടെ വലം കൈയാണ്. തമിഴ് മയ്യം എന്ന മാദ്ധ്യമം നടത്തുന്ന ഇയാള്‍ ആണ് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റാര്‍ലൈറ്റ് കമ്പനിയുടെ പേരില്‍ കലാപമഴിച്ചു വിടാന്‍ മുന്നില്‍ നിന്നത്. സമാനമായ ഒരു കലാപമാണ് ഇതേ ഫാദര്‍ ജഗത് കാസ്പര്‍ രാജിന്റെ സ്വന്തം സഭയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്തും അഴിച്ച് വിട്ടത്. വേദാന്ത സ്റ്റാര്‍ലൈറ്റ് സമരത്തിന്റെ അതേ വാര്‍പ്പ് മാതൃക തന്നെയാണ് വിഴിഞ്ഞത്തും അവര്‍ പ്രയോഗിച്ചത്. പ്രാദേശിക വികാരം എതിരായതും കേന്ദ്ര സേനയെന്ന ഭീഷണിയും തങ്ങള്‍ക്ക് നേരേ തിരിഞ്ഞില്ലായിരുന്നെങ്കില്‍ തൂത്തുക്കുടിയില്‍ സംഭവിച്ചത് വിഴിഞ്ഞത്തും നടന്നേനേ. ഹാജി സലിം സിന്‍ഡിക്കേറ്റിന്റെ ഇരുന്നൂറു കിലോ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ പുകയിട്ടാല്‍ വിഴിഞ്ഞത്ത് വരെ ലഹരി പിടിപ്പിക്കുമെന്നതിന് ഇനിയും തെളിവുകള്‍ ആവശ്യമുണ്ടോ? കന്യാകുമാരി തീരത്തേക്ക് ലിറ്റില്‍ ജീസസ് ബോട്ടും പ്രിന്‍സ് ബോട്ടുമൊക്കെ കിന്റല്‍ കണക്കിനു ഹെറോയിനുമായി പാകിസ്ഥാനില്‍ നിന്നെത്തുമ്പോള്‍ വിഴിഞ്ഞം തീരത്തിന്റെ ചുറ്റളവില്‍ ഒരു അന്താരാഷ്ട്ര തുറമുഖത്തിന്റെ നിരീക്ഷണ വലയമുണ്ടായാല്‍, നാവിക സാന്നിദ്ധ്യമുണ്ടായാല്‍ നഷ്ടമാര്‍ക്കാണ്?
പലവിധ എന്‍ജിഓകളുടെയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടേയും മറപിടിച്ച് നില്‍ക്കുന്ന അര്‍ബന്‍ നക്‌സലുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഫണ്ട് ചെയ്യപ്പെടുന്നത് ഈ രീതിയില്‍ മയക്കുമരുന്ന് പണം കൊണ്ടാണ്. കുറച്ച് മാസങ്ങളുടെ ഇടവേളയില്‍ ഹാജി സലിം സിന്‍ഡിക്കേറ്റിന്റെ പത്ത് മൂവായിരം കോടി രൂപയുടെ ഹെറോയിന്‍ കേരള തീരത്ത് നിന്ന് പിടിച്ചെടുത്തെങ്കില്‍ ആ മൂവായിരം കോടി എന്തിനൊഴുകിയതാവണം?
2022 ഡിസംബര്‍ 22: ഏഷ്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ തലവന്‍ സെ ചി ലോപിനെ (Tse Chi Lop) നെതര്‍ലാന്‍ഡില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു വന്നു. നെതര്‍ലാന്‍ഡ് പോലീസ് 2021ല്‍ അറസ്റ്റ് ചെയ്ത ഇയാളെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിചാരണ ചെയ്യാനായി ആവശ്യപ്പെട്ടിട്ടാണ് വിട്ടുനല്‍കിയത്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഇയാള്‍ക്കെതിരേ വലിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കയില്‍ വച്ച് എഫ് ബി ഐയുടെ പിടിയിലായ ഇയാള്‍ അവിടെ ഒന്‍പത് കൊല്ലം ജയിലില്‍ക്കിടന്നിട്ടുണ്ട്. നെതര്‍ലാന്‍ഡില്‍ പിടിയിലായി ഓസ്‌ട്രേലിയയിലേക്ക് വിചാരണക്കെത്തിച്ചെങ്കിലും ഇയാളുടെ മാഫിയ ഒരു വ്യത്യാസവും കൂടാതെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്.
ഹാജി സലിം സിന്‍ഡിക്കേറ്റ് സുവര്‍ണ്ണ ചന്ദ്രക്കല ഭാഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സെ ചി ലോപ് സിന്‍ഡിക്കേറ്റ് സുവര്‍ണ്ണ ത്രികോണ ഭാഗത്താണ് പ്രവര്‍ത്തിക്കുന്നത്. ലാവോസ്, തായ്‌ലാന്‍ഡ്, മ്യാന്മാര്‍, ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍. അവിടങ്ങളില്‍ കൃഷി ചെയ്യുന്ന കറുപ്പും അനുബന്ധ മയക്കുമരുന്നുകളുമായാണ് ഇവരുടെ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും പ്രധാന വരുമാനമാര്‍ഗ്ഗം ഇപ്പോള്‍ മെത് എന്നറിയപ്പെടുന്ന മെതാംഫിറ്റമീനും അനുബന്ധ മയക്കുമരുന്നുകളുമാണ് (methamphetamine, amphetamine-type stimulants (ATS) ). . ഏത് മയക്കുമരുന്നിനേക്കാളും മനസ്സും ശരീരവും തകര്‍ത്ത് കളയുന്നതാണ് ക്രിസ്റ്റല്‍ മെത്. സാധാരണ മനുഷ്യരെ മുഴു ഭ്രാന്തന്മാരാക്കുന്ന ഈ രാസവസ്തുക്കള്‍ കൂടുതലും എത്തിക്കുന്നത് സെ ചി ലോപിന്റെ മയക്കുമരുന്ന് മാഫിയയായ സം ഗോര്‍ (Sam Gor) ആണ്.
ചൈനയിലാണ് സെ ചി ലോപ് ജനിച്ച് വളര്‍ന്നത്. ചൈനയുടേയും മ്യാന്മാറിന്റേയും അതിര്‍ത്തിയിലാണ് ഇയാളുടെ മെത് ലാബുകള്‍. കറുപ്പില്‍ നിന്ന് ഹെറോയിന്‍ വേര്‍തിരിച്ചെടുക്കുന്ന, താരതമ്യേന ലളിതമായ രാസപ്രക്രിയയ്ക്ക് പോലും കഷ്ടപ്പെടുന്ന പാകിസ്ഥാനികളേയും അഫ്ഗാനികളേയും പോലെയല്ല സം ഗോറിന്റെ മെത് ലാബുകള്‍. അത്യന്താധുനിക രാസനിര്‍മ്മാണശാലകള്‍ക്ക് പോലും നാണം തോന്നിക്കുന്ന വിധം പ്രവര്‍ത്തിക്കുന്ന ഇവിടെ രസതന്ത്ര ഗവേഷകരുള്‍പ്പെടെ ശമ്പളക്കാരായുണ്ട്.
ഈ മെത് ലാബുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം അടുത്തിടെ കേരളത്തിലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ അനേകം ഇന്ത്യക്കാരെ ഐടി ജോലിക്കായി തായ്‌ലാന്‍ഡിലെത്തിച്ച് അവിടുന്ന് ഏതോ അതിര്‍ത്തിപ്രദേശത്ത് തടവിലാക്കി സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ച് പീഡിപ്പിച്ച വാര്‍ത്ത നാമെല്ലാം വായിച്ചിട്ടുണ്ടാവുമല്ലോ. ആ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കാര്‍ട്ടലുകള്‍ തന്നെയാണ് അതേ പ്രദേശത്ത് മെത് ലാബുകളും നടത്തുന്നത്.
ചൈനയിലെ വിവിധ രാസനിര്‍മ്മാണശാലകളില്‍ നിന്നാണ് ഇവിടെക്ക് വേണ്ട രാസവസ്തുക്കളെത്തുന്നത്. ഉണ്ടാക്കുന്ന മയക്കുമരുന്നുകള്‍ തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, മ്യാന്മാര്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴി അന്താരാഷ്ട്ര കയറ്റുമതി നടത്തുന്നു. ഈ രാജ്യങ്ങളില്‍ തായ്‌ലാന്‍ഡ് ഒഴിച്ചുള്ളവയെല്ലാം ഭാരതവുമായി അതിര്‍ത്തി പങ്കിടുന്നതായതു കൊണ്ട് ഈ അതിര്‍ത്തി പ്രദേശങ്ങളിലൂടെ മയക്കുരാസവസ്തുക്കള്‍ ഇന്ത്യയിലും എത്തുന്നു.
അവിടെയാണ് വീണ്ടും അതിര്‍ത്തികളിലെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ പങ്കാളികളാകുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം പ്രവര്‍ത്തിച്ചുവരുന്ന വിവിധ വിഘടനവാദികളും ഭീകരരുമാണ് ഈ മയക്കുമരുന്നുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇവിടെയാണ് പാകിസ്ഥാനെന്ന പോലെ മറ്റൊരു രാജ്യത്തിന്റെ ഇടപെടലുണ്ടാവുന്നത്.
ചൈനയുടെ നിശബ്ദ സമ്മതത്തോടെയാണ് ചൈനാ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. സുവര്‍ണ്ണത്രികോണ മയക്കുമരുന്ന് മാഫിയാ തലവന്മാര്‍ എല്ലാവരും ചൈനാ പൗരന്മാരുമാണ്. ഇവര്‍ക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായും സൈനിക മേധാവികളുമായും നയതന്ത്രജ്ഞരുമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായുമെല്ലാം നല്ല ബന്ധമാണുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുന്നതില്‍ ചൈനയുടെ ഒരു സഹകരണവും ഉണ്ടാവാത്തതില്‍ അമേരിക്ക പലപ്പോഴും പരസ്യമായിത്തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
നാഗലാന്‍ഡിലേയും ആസ്സാമിലേയും മണിപ്പൂരിലേയും വിധ്വംസകശക്തികളിലൂടെ ഇന്ത്യക്കകത്തെത്തുന്ന ഈ മയക്കുമരുന്നുകള്‍ വിതരണം നടത്തുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നത് ഝാര്‍ഖണ്ഡിലും ഒഡീഷയിലും ആന്ധ്രാപ്രദേശത്തുമെല്ലാം പരന്നു കിടക്കുന്ന ചുവന്ന ഇടനാഴിയിലെ മാവോയിസ്റ്റുകളാണ്. പലതവണ മാവോയിസ്റ്റുകളും മയക്കുമരുന്ന് ഭീകരവാദവുമായുള്ള ബന്ധം വെളിപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് കിലോ ഹെറോയിനും മെതും മറ്റ് മയക്കുമരുന്നുകളും മാവോയിസ്റ്റുകളില്‍ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്. ഇന്ത്യക്കകത്ത് ആഭ്യന്തര ഉപയോഗത്തിനും പല രീതിയില്‍ കയറ്റിയയക്കാനും എല്ലാം ഈ ശൃംഖല വിദഗ്ധമായി കണ്ണികളെ കോര്‍ത്തിണക്കിയിട്ടുണ്ട്.
ഗുവാഹതി, ഭുവനേശ്വര്‍, വിശാഖപട്ടണം വഴി ഹൈദരാബാദിലും അവിടുന്ന് ഒന്നുകില്‍ ഡല്‍ഹിയിലേക്കോ അല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്കോ ആണ് മയക്കുമരുന്നുകള്‍ കടത്തുന്നത്. ഗുവാഹതി, ഭുവനേശ്വര്‍ മുതല്‍ ഹൈദരാബാദ് വരെയുള്ള നക്‌സലേറ്റ്-മാവോയിസ്റ്റ് അകമ്പടി ഈ മയക്കുമരുന്നുകള്‍ക്ക് ഉണ്ടാകും. പ്രധാനമായും ചരക്ക് തീവണ്ടികളില്‍ പലവ്യഞ്ജന സാധനങ്ങളോടൊപ്പമാവും ഇത് കയറ്റിയയക്കുക. മാവോയിസ്റ്റ് ഭീകരത ഏറ്റവും കൂടുതലുള്ള ഒഡീഷയിലെ മാല്‍കന്‍ഗിരി ജില്ലയിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. റെയില്‍വേ സുരക്ഷാ സേനയുടെ ഡിഐജിയായ അരുണ്‍കുമാറിന്റെ അഭിപ്രായപ്രകാരം ഗുവാഹതി, ഡല്‍ഹിയിലേക്കും ഹൈദരാബാദ് വഴി തെക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള മയക്കുമരുന്ന് കയറ്റിയയക്കലിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് നക്‌സല്‍ മാവോയിസ്റ്റ് ശക്തികളാണ് നടത്തുന്നതെന്നും വ്യക്തമാണ്.
സുവര്‍ണ്ണ ചന്ദ്രക്കലയും സുവര്‍ണ്ണ ത്രികോണവുമെല്ലാം എങ്ങനെയാണ് ഭീകരരാജ്യങ്ങളിലൂടേയും ഭീകര സംഘടനകളിലൂടെയും ഇന്ത്യയില്‍ മയക്കുമരുന്ന് ഒഴുക്കുന്നത് എന്ന് നാം കണ്ടു. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലൂടെയും മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നുണ്ട്. ജമ്മു കാശ്മീരിലെ ഭീകരസംഘങ്ങള്‍, പഞ്ചാബിലെ ഖാലിസ്ഥാനി ഗ്രൂപ്പുകള്‍, അതിര്‍ത്തി ഗ്രാമങ്ങളിലെ ഉള്‍ഫയും നാഗാ ഭീകരവാദികളും മുതല്‍ മാവോവാദികള്‍ വരെയുള്ള ഭീകരര്‍, ഒട്ടകങ്ങളുടേയും ആടുകളുടേയും പുറത്ത് കെട്ടിവച്ചു മുതല്‍ തുരങ്കങ്ങളിലൂടെയും ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുമെല്ലാം മയക്കുമരുന്ന് അതിര്‍ത്തി കടത്തുന്നു. ഈ മയക്കുമരുന്ന് ഡല്‍ഹിയിലും (പ്രധാനമായും ആഭ്യന്തര വിപണിയ്ക്കായി) മുംബൈയിലും എത്തിക്കുന്നു.
ഇന്ത്യയില്‍ നിന്ന് ഇത് പുറത്തേക്ക് കടത്തുന്നത് ഇന്ത്യയില്‍ സജീവമായ നൈജീരിയന്‍, കെനിയന്‍ സിന്‍ഡിക്കേറ്റ് വഴിയാണ്. അവര്‍ വഴിയും മുംബൈയിലും മറ്റ് വിമാനത്താവളങ്ങളിലും പ്രധാന തുറമുഖങ്ങളിലും വിശ്വസ്തരായവരെ സ്വാധീനിച്ച് കാര്‍ഗോകള്‍ വഴിയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടേയും കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഈ മയക്കുമരുന്ന് എത്തിക്കുന്നു. ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ (പ്രധാനമായും കേരള, കര്‍ണ്ണാടക, തമിഴ്‌നാട് വനാന്തരങ്ങളില്‍) വിളയുന്ന കഞ്ചാവും ഇതുപോലെ വിദേശ രാജ്യങ്ങളിലെത്തിക്കുന്നു. നേപ്പാള്‍ വഴിയും മയക്കുമരുന്നുകള്‍ വിദേശരാജ്യങ്ങളിലെത്തിക്കുന്നുണ്ട്.
ഈ മയക്കുമരുന്നിന് എങ്ങനെ പ്രതിഫലം നല്‍കും? രൂപയിലോ പൗണ്ടിലോ ഡോളറിലോ ഒക്കെ വില നല്‍കുക അസാദ്ധ്യമാണ്. ഒരു ബാങ്ക് വഴിയും ആ പണം ഇന്ത്യയിലെത്തിക്കാനാകില്ല. ഇന്ത്യയിലെന്നല്ല ഒരിടത്തുമെത്തിക്കാനാകില്ല. പണത്തിന്റെ ഉത്ഭവം കാട്ടാതെ ബാങ്കുകള്‍ വഴി പണം കൈമാറ്റം ചെയ്യാനാകില്ല. ഇത്രയും പണം സ്യൂട്ട്‌കേസില്‍ നിറച്ചും അയയ്ക്കാനാകില്ല. നോട്ടുപരിഷ്‌കരണം വന്നതോടെ ഹവാലയും അത്ര എളുപ്പമല്ല.
മയക്കുമരുന്നുകള്‍ യൂറോപ്പിലെ നഗരങ്ങളിലെത്തുമ്പോള്‍ ആ മയക്കുമരുന്ന് കടത്തലിനു കൂലിയായാണ് ദുബായ് വഴി സ്വര്‍ണ്ണം ഭാരതത്തിലെത്തിക്കാന്‍ തുടങ്ങിയത്. ദാവൂദ് ഇബ്രാഹിം ആണ് മയക്കുമരുന്നിനു കൂലിയായി ദുബായ് കേന്ദ്രീകരിച്ച് സ്വര്‍ണ്ണം ഇന്ത്യയിലെത്തിക്കുന്ന ”കലാപരിപാടിയുടെ” ഉപജ്ഞാതാവ്. അതായത് ദാവൂദ് ഒരു ശരാശരി സ്വര്‍ണ്ണക്കടത്തുകാരനായിരുന്നില്ല. അയാളുടെ മയക്കുമരുന്ന് കടത്തലിന്റെ കൂലിയായിരുന്നു സ്വര്‍ണ്ണം. ഇന്ത്യന്‍ ആഭ്യന്തര സ്വര്‍ണ്ണാഭരണ മാര്‍ക്കറ്റ് അതിഭീകരമായി വലുതായതുകൊണ്ട് ഈ കൊണ്ടുവരുന്ന സ്വര്‍ണ്ണം ആഭരണശാലകളിലൂടെ മാര്‍ക്കറ്റില്‍ വളരെയെളുപ്പത്തില്‍ ഒഴുക്കിച്ചേര്‍ക്കാം. ആര്‍ക്കും ഒരു സംശയവും തോന്നുകയില്ല. ആ പണം നാട്ടിലും വിദേശത്തും റിയല്‍ എസ്റ്റേറ്റിലെ കുമിളകളില്‍ ചേര്‍ക്കാം. യഥാര്‍ത്ഥത്തില്‍ ദുബായിലെ സ്വര്‍ണ്ണ റിഫൈനറികള്‍ ഈ മയക്കുമരുന്ന് കടത്തലിന് കൂലിയായി സ്വര്‍ണ്ണമുണ്ടാക്കുന്ന കമ്മട്ടങ്ങളാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളിലെ അടിമഖനികളില്‍ നിന്ന് ദുബായിലേക്ക് അസംസ്‌കൃത സ്വര്‍ണ്ണം കള്ളക്കയറ്റുമതി ചെയ്യുന്നത് മതഭീകരസംഘങ്ങളാണ്. ഇതേ ഭീകരസംഘങ്ങളാണ് സുവര്‍ണ്ണചന്ദ്രക്കല പ്രദേശത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ഉല്‍പ്പാദകരും. ഇവര്‍ തന്നെയാണ് ബാള്‍ക്കന്‍ വഴി അടഞ്ഞപ്പോല്‍ മയക്കുമരുന്ന് ഭാരതം വഴി യൂറോപ്പിലും കാനഡയിലും അമേരിക്കയിലും ആസ്‌ട്രേലിയയിലുമൊക്കെയെത്തിക്കുന്നത്. ഇവര്‍ തന്നെയാണ് അതിന്റെ പ്രതിഫലമായി ദുബായിലെത്തുന്ന പണം സ്വര്‍ണ്ണമാക്കി മലദ്വാരത്തിലൂടെ മുതല്‍ ഡിപ്‌ളൊമാറ്റിക് ബാഗേജിലൂടെ വരെ തിരികെ ഭാരതത്തിലെത്തിക്കുന്നത്.
നിങ്ങള്‍ക്കും എനിക്കും സ്ത്രീധനം വാങ്ങാനും ആഭരണഭ്രാന്ത് കാട്ടാനും വട്ട് മൂക്കുമ്പോള്‍ ഇങ്ങനെ ഇന്ത്യയിലെത്തുന്ന സ്വര്‍ണ്ണം നമുക്ക് വിറ്റ് നമ്മുടെ ജീവിത സമ്പാദ്യം മുഴുവന്‍ ഇവര്‍ തന്നെ ഊറ്റിയെടുക്കുന്നു. ഈ സ്വര്‍ണ്ണം വാങ്ങാന്‍ വേണ്ടി നമ്മള്‍ വില്‍ക്കുന്ന അതേ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി റിയല്‍ എസ്റ്റേറ്റ് കുമിള ഊതിവീര്‍പ്പിക്കുന്നു. ആത്യന്തികമായി ഒരുപയോഗവുമില്ലാത്ത ആ മഞ്ഞലോഹത്തിനായി നമ്മള്‍ നമ്മുടേയും വരും തലമുറയുടേയും കുഴിതോണ്ടുന്നു. മയക്ക് രാസവസ്തുക്കളില്‍ നിന്ന് തുടങ്ങുന്ന പണത്തിന്റെ ഓട്ടം ആത്യന്തികമായി മയക്ക് ലോഹത്തില്‍ ചെന്നു നില്‍ക്കുന്നു. സ്വര്‍ണ്ണം മാത്രമല്ല, നേപ്പാളിലെ അതിര്‍ത്തി നഗരങ്ങളിലും ഗോവയിലുമെല്ലാം നിയമത്തിനു കീഴില്‍ നടക്കുന്ന കാസിനോകള്‍, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍, ലോട്ടറികള്‍ തുടങ്ങി കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഷവര്‍മ്മ കടകളും വരെ മയക്കുമരുന്ന് കച്ചവടത്തിന്റെ പണം അലക്കാനുള്ള അലക്കുയന്ത്രങ്ങളാണ്.
മയക്കുമരുന്നെന്നത് ഒരു നഗരപ്രതിഭാസമല്ല. ഏത് ചെറു ഗ്രാമത്തിലും ഇന്ന് ക്രിസ്റ്റല്‍ മെതും കൊക്കെയ്‌നും ഹെറോയിനും സ്റ്റാമ്പുമെല്ലാം ലഭിക്കും. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും അതിനെല്ലാം അടിമകളുമാകുന്നു. കേരളം, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എല്ലാം മയക്കുമരുന്നിന്റെ പടുകുഴിയിലാണിന്ന്. ഉപദേശവും മര്യാദയുമെല്ലാം ഫലം ചെയ്യുന്നതിനപ്പുറത്തേക്ക് ഇതിന്റെ നീരാളിപ്പിടിത്തം ആഴ്ന്ന് കഴിഞ്ഞു. അതിശക്തമായി, വേണമെങ്കില്‍ നിയമമനുശാസിക്കുന്ന സകല അനുശാസനങ്ങളോടും കൂടിത്തന്നെ സമൂഹം ഈ മയക്കുമരുന്ന് വിപത്തിനെ തടഞ്ഞില്ലെങ്കില്‍ നാളെ എന്ന് പറയാനൊരു തലമുറ നമുക്ക് ബാക്കിയുണ്ടാവില്ല. അത് ഊഹമൊന്നുമല്ല ഉറപ്പാണ്.