വിടരുന്ന വാക്കുകള്‍
ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍
സാഹിതി, തിരുവനന്തപുരം
പേജ്: 183 വില: 200 രൂപ
പഴയതലമുറയിലെയും പുതിയതലമുറയിലെയും കവികളെ ഒരേപോലെ ശ്രദ്ധിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന നിരൂപകനാണ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍. അതിന്റെ മികവുറ്റ സാക്ഷ്യപത്രമാണ് ‘വിടരുന്ന വാക്കുകള്‍’ എന്ന അദ്ദേഹത്തിന്റെ നിരൂപണഗ്രന്ഥം. പി.പി.ശ്രീധരനുണ്ണി മുതല്‍ പുതിയ കവിയായ സംഗീത് രവീന്ദ്രന്‍ വരെയുള്ളവരുടെ കാവ്യപുസ്തകങ്ങള്‍ക്ക് എഴുതിയ അവതാരികകളും കാവ്യപഠനങ്ങളും ചേര്‍ന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ശ്രീധരനുണ്ണിയുടെ കവിതയെപ്പറ്റിയുള്ള ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന്റെ ദൃഷ്ടാന്തമാണ്. ‘അന്വേഷണം പി.പി.ശ്രീധരനുണ്ണിയുടെ പല കവിതകളിലും മുഖ്യപ്രമേയമായി കടന്നുവരുന്നുണ്ട്. ഇടവഴിയും പെരുവഴിയും സത്രവും മരുപ്പറമ്പും പുഴക്കരയും കടല്‍ക്കരയും നഗരവും കൊടുംകാടും ഈ അന്വേഷണത്തില്‍ തെളിഞ്ഞുവരുന്നുണ്ട്. യാത്രാബിംബങ്ങളുടെ സമുചിതവിന്യസനത്തിലൂടെ തത്ത്വചിന്താപരമായ അര്‍ത്ഥവിതാനം നേടിയെടുക്കുന്നുണ്ട് അദ്ദേഹത്തിന്റെ കവിതകള്‍. തീര്‍ത്ഥാടനം, തോണിയാത്ര, ശിവം, തീര്‍ത്ഥയാത്ര, കിഴക്കോട്ടുള്ള വണ്ടി എന്നീ കവിതകള്‍ അന്വേഷണത്തിന്റെ അര്‍ത്ഥാന്തരങ്ങളാണ് ആവിഷ്‌കരിക്കുന്നത്’.
അവതാരികകള്‍ എഴുതുമ്പോഴും ഈ നിരൂപകന്‍ കവിതയുടെ ഹൃദയം കണ്ടെത്തുന്നു. പുസ്തകത്തിലെ കവിതാപഠനങ്ങളും വളരെയേറെ ശ്രദ്ധേയമാണ്. പ്രഭാവര്‍മ്മയുടെ ‘അപരിഗ്രഹം’ എന്ന കവിതയുടെ പഠനമാണ് ഇതില്‍ ആദ്യത്തേത്. ഭാരതീയ സംസ്‌കൃതിയില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട കവിയാണ് പ്രഭാവര്‍മ്മയെന്നും വൃത്തവും സംഗീതഭാവങ്ങളും ഉപേക്ഷിച്ചു കവിത എഴുതണം എന്നു വാദിച്ച ഒരു തലമുറയുടെ കാലത്ത് എഴുതി തുടങ്ങിയെങ്കിലും ആ വഴിയിലേക്ക് പോകാതെ തനത് സംസ്‌കൃതിയുടെ ഊര്‍ജ്ജത്തില്‍ തന്നെ അദ്ദേഹം നിന്നുവെന്നും പുരോഗമനകവിത എന്ന ചാപ്പകുത്തി ആ കവിതകളെ ന്യൂനീകരിക്കുന്നത് അസംബന്ധമാണെന്നും നിരൂപകന്‍ തുറന്നുപറയുന്നു. ബാല്യകാല ജീവിതസന്ദര്‍ഭത്തെ ഭാവനാപരമായി തൊട്ടുണര്‍ത്തുന്ന വിവേകത്തിന്റെ വാഗവതാരമാണ് ഈ കവിതയുടെ ദര്‍ശനസാരമെന്ന് അദ്ദേഹം വിലയിരുത്തുന്നു. വിലമതിക്കാനാവാത്ത ഈ ജീവിതപാഠം ഇപ്പോഴും കവിയുടെ ഉള്ളില്‍ തികട്ടിവരാറുണ്ട്. അന്ത:സന്നിവേശിതമായ ആത്മീയതയുടെ സാന്നിധ്യം കൊണ്ട് പുരോഗമനകവിത കയ്യൊഴിഞ്ഞ ജീവിതധന്യതയെ വീണ്ടെടുക്കുകയാണ് പ്രഭാവര്‍മ്മയുടെ കവിത ചെയ്തതെന്ന് ഉണ്ണികൃഷ്ണന്‍ സംശയമേതുമില്ലാതെ പറഞ്ഞവസാനിപ്പിക്കുന്നു.
പുസ്തകത്തിലെ ഓര്‍മ്മയുടെ വീണ്ടെടുപ്പുകള്‍ എന്ന ലേഖനം ആനന്ദ് കാവാലത്തിന്റെ ‘ഭൂമിയുടെ ഗന്ധം’ എന്ന സമാഹാരത്തെ മുന്‍നിര്‍ത്തിയാണ്. ‘പാരമ്പര്യത്തിന്റെ ഊര്‍ജ്ജം സാക്ഷാത്കരിക്കാനും ഒപ്പം തന്നെ പുതിയ കാലത്തിന്റെ നൈതികസമസ്യകളോട് പ്രതികരിക്കുവാനും സാധിക്കുന്ന കവിതകളാണ്’ എന്ന വാചകത്തിലൂടെ ആനന്ദ് കാവാലത്തിന്റെ കാവ്യലോകത്തേക്ക് എളുപ്പത്തില്‍ നിരൂപകന്‍ വായനക്കാരെ എത്തിക്കുന്നു.
കവി മുന്നോട്ട് വെക്കുന്ന ഭൗമ രാഷ്ട്രീയത്തിന്റെയും ജൈവരാഷ്ട്രീയത്തിന്റെയും ഒട്ടേറെ തെളിവുകള്‍ എടുത്തുകാട്ടിക്കൊണ്ടാണ് ഈ പഠനം മുന്നേറുന്നത്. വിപണിയുടെ മൂല്യങ്ങള്‍ നിറഞ്ഞാടുന്ന പുതിയ കാലത്തെ നോക്കി പരിഹസിക്കുന്ന വാള്‍മാര്‍ട്ട്@എ. ഡി.1600, ആറന്മുളയെ അറിയുവതെങ്ങനെ തുടങ്ങിയ കവിതകളെ നിരൂപകന്‍ മുന്നില്‍ നിര്‍ത്തുന്നു. നമ്മുടെ സംസ്‌കൃതിയും സ്വത്വനഷ്ടവും കാല്‍ക്കീഴില്‍ നിന്ന് ഒലിച്ചു പൊയ്‌ക്കൊണ്ടിരിക്കുന്ന മണ്ണുമൊക്കെ ഈ കവിതകളുടെ വിഷയമാകുന്നു. ‘ഒരേ പ്രമേയത്തെ പല കവിതകളിലേക്ക് വിടര്‍ത്തുന്ന രീതി ആനന്ദ് കാവാലം ഈ സമാഹാരത്തിലും കൈവെടിഞ്ഞിട്ടില്ല. ചില കവിതകളിലെങ്കിലും ഇതൊരു ദു:സ്വാധീനതയായി അനുഭവപ്പെടുന്നുണ്ട്’ എന്ന വിമര്‍ശനവും ശ്രീശൈലം ഉണ്ണികൃഷ്ണന്‍ രേഖപ്പെടുത്തുന്നുണ്ട്.
മറ്റൊരു വിശദപഠനം ഡോ.മധു മീനച്ചിലിന്റെ ‘മഴ നനഞ്ഞുപോയ പെങ്ങള്‍’ എന്ന കവിതാസമാഹാരത്തെപ്പറ്റിയാണ്. വൈദികദര്‍ശനമാണ് ഈ കവിക്ക് വെളിച്ചമെന്ന നിരീക്ഷണം ആ കാവ്യലോകത്തേക്ക് കടക്കാനുള്ള താക്കോലാണ്. കേരളീയ സംസ്‌കൃതിയിലേക്കും പാരിസ്ഥിതിക വിശാലതയിലേക്കും ആധ്യാത്മികതയിലേക്കും ഒക്കെ സഞ്ചരിച്ച് എത്തുന്ന കവിതകള്‍ ഈ സമാഹാരത്തിന്റെ കതിര്‍ക്കനം ഏറ്റുന്നു. മാതൃബിംബവും പിതൃബിംബവും പെങ്ങള്‍ എന്ന ഭാവരൂപകവും സമൃദ്ധമായി ഈ കാവ്യലോകത്ത് ഇടംപിടിക്കുന്നു എന്ന നിരീക്ഷണം നിരൂപകന്‍ വിശദമായി പരിശോധിക്കുന്നു. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിത ‘ചിന്നമ്മു’ എന്ന കവിതയാണെന്നും അതിന്റെ കാരണം അദ്വൈതചിന്താപദ്ധതിയുടെ തത്ത്വം അതിലളിതമായി വിവരിക്കാനും, ഒപ്പം തന്നെ സഹജീവി സ്‌നേഹത്തിന്റെ ആഴക്കാഴ്ചയാകാനും ഈ കവിതയ്ക്ക് സാധിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.
കവിതാനിരൂപണത്തില്‍ ഇടപെടുമ്പോള്‍ ഒരു കവിയെ അയാളുടെ സമഗ്രതയില്‍ കണ്ടെത്തുക എന്നതാണ് ഈ നിരൂപകന്റെ ദര്‍ശനം എന്ന് ഇതിലെ ലേഖനങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ മനസ്സിലാവും. അങ്ങനെ വരുമ്പോള്‍ കവിയെയോ കവിതയെയോ പറ്റിയുള്ള പാര്‍ശ്വവീക്ഷണങ്ങള്‍ മാറുകയും കവിത അര്‍ഹിക്കുന്ന വിശാലതയിലേക്ക് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും അതിന്റെ സാക്ഷ്യങ്ങള്‍ കൂടിയാണ്.