ഡിസംബര്‍ 3
*ഖുദിറാം ബോസ് ജന്മദിനം*
ബംഗാളിലെ മിഡ്‌നാപുറില്‍ 1889 ഡിസംബര്‍ മൂന്നിനാണ് ഖുദീറാം ബോസിന്റെ ജനനം. ഖുദീറാമിന്റെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കള്‍ മരിച്ചു. പിന്നീട് സഹോദരിക്കൊപ്പമായിരുന്നു ജീവിതം. സഹോദരി ഭര്‍ത്താവിന് ബിഹാറില്‍ ജോലി ലഭിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ഖുദിറാമും പോയി. 1905ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് ജനങ്ങളില്‍ അസ്വസ്ഥത പുകഞ്ഞിരുന്ന നാളുകളായിരുന്നു അത്. സ്വാഭാവികമായും ബിഹാറിലും അതിന്റെ അലയൊലികളെത്തി. ഗ്രാമങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയിരുന്ന സിസ്റ്റര്‍ നിവേദിതയുടെയും അരബിന്ദോയുടെയും പ്രസംഗങ്ങളായിരുന്നു ഖുദിറാമിനു പ്രചോദനമായിരുന്നത്. ഒപ്പം അധ്യാപകനായ സത്യേന്ദ്രബോസിന്റെ ക്ലാസുകളും.
ബ്രിട്ടിഷുകാര്‍ക്കെതിരെ ആയുധമെടുത്തു തന്നെ പോരാടണമെന്ന തീവ്രനിലപാടായിരുന്നു ഖുദിറാമിനും. അങ്ങനെ ബിഹാറിലെ ‘ജുഗിന്ദര്‍’ എന്ന രഹസ്യസംഘടയില്‍ അദ്ദേഹം അംഗത്വം നേടി. ബോംബ് നിര്‍മാണത്തില്‍ അഗ്രഗണ്യനായിരുന്നു ഈ ചെറുപ്പക്കാരന്‍. മൂന്നു പൊലീസ് സ്റ്റേഷനുകളില്‍ ബോംബ് പൊട്ടിച്ചായിരുന്നു വിപ്ലവപ്രവര്‍ത്തനങ്ങളുടെ തുടക്കം. മികച്ച കായികാഭ്യാസി, നല്ല നേതൃപാടവം, സ്‌നേഹത്തോടെയുള്ള പെരുമാറ്റം… ഇതെല്ലാം ഖുദിറാമിനെ സംഘത്തിന്റെ പ്രിയപ്പെട്ടവനാക്കി. അങ്ങനെയാണ് നിര്‍ണായകമായൊരു ദൗത്യം അദ്ദേഹത്തെ ഏല്‍പിക്കുന്നതും – ബിഹാറിലെ മുസഫര്‍പൂരിലെ ക്രൂരനായ മജിസ്‌ട്രേറ്റ് കിങ്‌സ്‌ഫോഡിനെ വധിക്കുക. ഹരേന്‍ സര്‍ക്കാര്‍ എന്ന വ്യാജനാമത്തില്‍ മുസഫര്‍പൂരില്‍ നാളുകളോളം ജീവിച്ച് കിങ്‌സ്‌ഫോഡിന്റെ നീക്കങ്ങളെല്ലാം ഖുദിറാമും കൂട്ടാളി പ്രഫുല്‍ ചാക്കിയും മനസിലാക്കി. ഒടുവില്‍ യൂറോപ്യന്‍ ക്ലബില്‍നിന്ന് വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ കിങ്‌സ്‌ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടു. ഒരു വൈകുന്നേരം യൂറോപ്യന്‍ ക്ലബിനു മുന്നില്‍ വച്ച് കിങ്‌സ്‌ഫോഡിന്റെ വാഹനത്തിനു നേരെ റൈഫിള്‍ ചൂണ്ടി മുദ്രാവാക്യങ്ങളുമായി ഖുദിറാമും പ്രഫുല്ലും ചാടി വീണു. ബോംബേറില്‍ വാഹനം കത്തിയെരിഞ്ഞു. ദൗത്യം നിര്‍വഹിച്ച് ഇരുവരും ഇരുവഴിയിലേക്ക് പിരിഞ്ഞു. പക്ഷേ യഥാര്‍ഥത്തില്‍ കിങ്‌സ്‌ഫോഡ് ആ വാഹനത്തിലുണ്ടായിരുന്നില്ല. ബാരിസ്റ്റര്‍ പ്രിംഗിള്‍ കെന്നഡിയുടെ ഭാര്യയും മകളുമായിരുന്നു കൊല്ലപ്പെട്ടത്. ഇക്കാര്യം ഖുദിറാം അറിഞ്ഞില്ല. രാത്രിയോടെ തന്നെ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തേടി പൊലീസ് നെട്ടോട്ടമായി. അക്രമികളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് വന്‍തുകയും വാഗ്ദാനം ചെയ്തു. റയില്‍വേ സ്റ്റേഷനുകളില്‍ പൊലീസ് തിരയുമെന്നുറപ്പുള്ളതി നാല്‍ കിലോമീറ്ററുകളോളം റോഡിലൂടെ നടന്നായിരുന്നു ഖുദിറാമിന്റെ യാത്ര. ഇടയ്ക്ക് ഒരു റയില്‍വേ സ്റ്റേഷനിലേക്ക് ദാഹം തീര്‍ക്കാന്‍ കയറിച്ചെന്നപ്പോള്‍ പക്ഷേ രണ്ട് പൊലീസുകാരുടെ മുന്നില്‍ പെട്ടു. ക്ഷീണിച്ച് അവശനായി മേലാകെ അഴുക്കും പൊടിയും പുരണ്ട് കയറിവന്ന ചെറുപ്പക്കാരനെ അവര്‍ ചോദ്യം ചെയ്തു. അതിനിടെ ഖുദിറാമിന്റെ കയ്യിലെ രണ്ട് തോക്കുകള്‍ താഴെ വീണു. പിന്നീട് പിടിയിലാകാന്‍ അധികം താമസമുണ്ടായില്ല.
പ്രഫുല്‍ ചാക്കിയാകട്ടെ യാത്രാമധ്യേ പൊലീസ് പിടിയിലാകുമെന്ന ഘട്ടമായപ്പോള്‍ സ്വയം ശിരസ്സില്‍ നിറയൊഴിച്ചു മരിച്ചു. മുസഫര്‍പുര്‍ സംഭവത്തിന്മേല്‍ ജഡ്ജി ഖുദിറാമിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ നല്‍കിയിട്ടും കാര്യമുണ്ടായില്ല. വിധി പറയുന്നത് കേട്ടിട്ടും ചിരിച്ചു നിന്ന ഖുദിറാമിനെ കണ്ട് ജഡ്ജി അദ്ഭുതപ്പെട്ടു പോയിരുന്നു. ‘എന്തെങ്കിലും പറയാനുണ്ടോ?’ എന്ന ചോദ്യത്തിനാകട്ടെ, താങ്കള്‍ക്ക് വേണമെങ്കില്‍ ബോംബു നിര്‍മാണം പഠിപ്പിച്ചു തരാമെന്ന നെഞ്ചുറപ്പാര്‍ന്ന മറുപടിയും.
1908 ഓഗസ്റ്റ് 11നാണ് ചുണ്ടിലൊരു ചെറുചിരിയും നെഞ്ചില്‍ അണയാത്ത തീയുമായി ആ യുവപോരാളി കഴുമരത്തിലേക്കു നടന്നു നീങ്ങിയത്. ലക്ഷക്കണക്കിന് ഭാരതീയരെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിലേക്ക് കണ്ണുതുറപ്പിച്ചു കൊണ്ടായിരുന്നു എന്നന്നേക്കുമായി ആ കണ്ണുകളടഞ്ഞത്…