ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി ദശാബ്ദങ്ങള്‍ക്കു മുന്‍പ് ‘മാധ്യമം’ പത്രത്തിനു തുടക്കമിട്ടപ്പോള്‍ തികഞ്ഞ പ്രഫഷണലിസമുള്ള മാധ്യമസ്ഥാപനമെന്ന പേരു സ്വന്തമാക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആ ശ്രമം ഫലിക്കുകയും ചെയ്തു. യാഥാര്‍ഥ്യം തിരിച്ചറിയുന്നതിനുള്ള ശേഷി കുറവായ ഇടതുപക്ഷ സാംസ്‌കാരിക നായകര്‍ തുടക്കം മുതല്‍തന്നെ ‘മാധ്യമ’ത്തിന്റെ പത്രപ്രവര്‍ത്തന അടുക്കളയിലെ വെപ്പുകാരായി നിന്നു. അവരുടെ ചുവടുപിടിച്ച്, പക്ഷമില്ലെന്നു നടിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ ജമാഅത്ത് ‘മാധ്യമ’ത്തില്‍ അവസരം കാത്തു വരി നില്‍ക്കുന്നവരായി. ‘മാധ്യമം’ വെറും മാധ്യമ മുഖംമൂടിയാണെന്ന് ആദ്യം മുതല്‍ക്കേ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് ജമാഅത്തെ ഇസ്ലാമിയെ അടുത്തറിയുന്ന ചില ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളും അവരുടെ മുഖപത്രങ്ങളുമാണ്. എന്നാല്‍ അത്തരം ശബ്ദങ്ങള്‍ നേര്‍ത്തതായിരുന്നതിനാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.
രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ എഡിഷനുകളും വാരികയും മറ്റുമായി ‘മാധ്യമം’ യാത്ര തുടര്‍ന്നപ്പോള്‍ ഇടയ്ക്കിടെ മലയാളത്തിലെ ജമാഅത്ത് മാധ്യമപ്രവര്‍ത്തനം വാലുപൊക്കി. എന്നാല്‍, ഇടത്, ഇടതനുഭാവ, ജമാഅത്ത് സാംസ്‌കാരിക മുഖങ്ങള്‍ ഇതു മൂടിവെച്ചുകൊണ്ടേയിരുന്നു. ഏറ്റവുമൊടുവില്‍ പക്ഷേ, താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ രണ്ടാമതും അധികാരം പിടിച്ചെടുത്തപ്പോള്‍ ‘മാധ്യമം’ തനിനിറം കാട്ടിയത് ജമാഅത്തിന്റെ മാധ്യമപ്രവര്‍ത്തനത്തിന് സിന്ദാബാദ് വിളിക്കുന്നവര്‍ക്ക് ഇരുട്ടടിയായി. ‘അഫ്ഗാനില്‍ സ്വാതന്ത്ര്യം’ എന്ന’മാധ്യമ’ത്തിന്റെ തലക്കെട്ടിനെ ന്യായീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്കപ്പുറം ആര്‍ക്കും തൊലിക്കട്ടി ഉണ്ടായില്ല. ഈ സംഭവത്തോടെ ‘മാധ്യമ’ത്തെ കയ്യൊഴിയാന്‍ ആ സ്ഥാപനത്തോട് ഒട്ടിനിന്നിരുന്ന ദളിത് ചിന്തകര്‍ എന്ന സ്ഥാനം അവകാശപ്പെടുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
എന്നാല്‍ ഈയൊരു എതിര്‍പ്പിനും വിട്ടുനില്‍ക്കലിനും കാരണമായിത്തീര്‍ന്നത് അഫ്ഗാന്‍ സാഹചര്യത്തെക്കുറിച്ച് നല്‍കിയ വാര്‍ത്തയ്ക്കു ‘മാധ്യമം’ നല്‍കിയ തലവാചകം മാത്രമാണോ എന്ന ചിന്ത പ്രസക്തമാണ്. വലിയ തലക്കെട്ടായപ്പോള്‍ എല്ലാവരും കണ്ടല്ലോ. സമൂഹമാധ്യമക്കാലത്തു വാര്‍ത്തയേക്കാള്‍ ചിത്രങ്ങള്‍ക്കാണ് വില. വിവാദ തലവാചകം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ന്യായീകരണത്തൊഴിലാളികള്‍ ഗതികെട്ടു.
എന്നാല്‍, മധുരത്തില്‍ പൊതിഞ്ഞ് കയ്പു വായനക്കാരിലെത്തിക്കുന്ന ‘മാധ്യമ രാസവിദ്യ’ ഇതാദ്യമായല്ല, അഥവാ വിരളമായല്ല ഈ സ്ഥാപനം പ്രയോഗിച്ചുവരുന്നത് എന്നു തിരിച്ചറിയണമെങ്കില്‍ ആ പത്രത്തിലെ വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിക്കേണ്ടിവരും. അതുണ്ടാവുന്നില്ല എന്നതായിരിക്കാം ജമാഅത്ത് പത്രം ചോദ്യംചെയ്യപ്പെടാതിരിക്കാനുള്ള ഏക കാരണവും. സ്വരചനകള്‍ വായിക്കാനും പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍, സംഘടനാബോധത്തിന്റെ ഭാഗമായുള്ള വരിക്കാര്‍ എന്നിവരാവാം ‘മാധ്യമം’ കയ്യിലെടുക്കുന്നവരില്‍ ഏറെയും. ഈ വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം വിമര്‍ശനാത്മകമായ ‘മാധ്യമം’വായന ആവശ്യമില്ല എന്നല്ല, അലോസരപ്പെടുത്തുന്ന കാര്യവുമാണ്.
കഴിഞ്ഞ ദിവസമാണ് ആഗോള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനത്തിന്റെ ഊര്‍ജമായ യൂസുഫുല്‍ ഖറദാവി മരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക വിഭാഗങ്ങള്‍ക്ക് തീവ്രവാദത്തിലേക്കുള്ള പാത കാട്ടിക്കൊടുക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ ആശയഖനി ഖറദാവി ആയിരുന്നു. ഇയാള്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒന്നിലേറെ തവണ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിലെ ഇത്തരം കറുത്ത പാടുകള്‍ ഖറദാവിയുടെ നിര്യാണവേളയില്‍ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍, മരണവാര്‍ത്ത ഒന്നാം പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ‘മാധ്യമം’ കണ്ണടച്ചു. ഖറദാവിക്ക് മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള കാര്യം പരാമര്‍ശിച്ചതേയില്ല.
അവിടെക്കൊണ്ടും തീര്‍ന്നില്ല, ‘മാധ്യമ’ത്തിന്റെ തീവ്രവാദ വിധേയത്വം. ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഖറദാവി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നിരന്തരം വിമര്‍ശിച്ചതിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആളാണെന്ന കാര്യവും ‘മാധ്യമം’ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ടില്ല. കൊല്ലപ്പെടുമെന്നു വന്നതോടെ ഖത്തറില്‍ അഭയം തേടുകയാണ് ഖറദാവി ചെയ്തത്. ഇക്കാര്യം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതാകട്ടെ, ഖത്തറില്‍ സ്ഥിരതാമസമാക്കി എന്ന നിലയിലാണ്. എന്താണ് നാടുവിടാന്‍ കാരണമെന്നു വിശദീകരിച്ചില്ല.
‘മാധ്യമ’ത്തെ സംബന്ധിച്ചിടത്തോളം പറയാതെ പോകേണ്ട ഒന്നല്ല ഖറദാവിയുമായുള്ള ബന്ധവും പൊരുത്തവുമെന്നു വ്യക്തം. കേരളത്തിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാക്കളില്‍ പലര്‍ക്കും അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ ഈ ആശയ സ്രോതസ്സ്. കേരളത്തിലേക്കു രണ്ടു തവണയെങ്കിലും ഇയാളെ ക്ഷണിച്ചുകൊണ്ടുവന്നിട്ടുമുണ്ട്. അതിലുപരി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയുടെ ഉപദേശക സമിതി ചെയര്‍മാനാക്കുകയും ചെയ്തിരുന്നു.
എല്ലാറ്റിലും ഉപരി ഖര്‍ദാവിയുടെ ശിഷ്യരാണ് ‘മാധ്യമം’ ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാനും നേരത്തേ ‘മാധ്യമ’ത്തില്‍ ഉന്നത എഡിറ്റോറിയല്‍ പദവി വഹിച്ചിരുന്ന സഹോദരന്‍ ഒ.അബ്ദുല്ലയും.
വാര്‍ത്തകള്‍ തമസ്‌കരിക്കാത്ത പത്രമെന്ന ഖ്യാതി നേടിയെടുക്കാന്‍ ‘മാധ്യമം’ നന്നായി ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതുവഴി നടപ്പാക്കുന്നതാകട്ടെ വാര്‍ത്തകളില്‍ അസത്യവും അര്‍ധസത്യവും കുത്തിനിറയ്ക്കലും പ്രസക്തമെങ്കിലും തങ്ങളുടെ സംഘടനയുടെ കപടമുഖം വെളിപ്പെടുന്ന ഭാഗങ്ങള്‍ വെട്ടിയൊതുക്കലുമാണ്.
ഖറദാവിയുടെ നിര്യാണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ ബോധപൂര്‍വം സൃഷ്ടിച്ച അപൂര്‍ണത അസത്യപൂര്‍ണമായ മാധ്യമ പ്രവര്‍ത്തനം ജമാഅത്തെ ഇസ്ലാമി എങ്ങനെ ദശാബ്ദങ്ങളായി കേരളത്തില്‍ നടപ്പാക്കിവരുന്നു എന്നതിന്റെ അവസാന ഉദാഹരണങ്ങളില്‍ ഒന്നായി മാത്രമേ മനസ്സിലാക്കാനാവൂ.
വാര്‍ത്തകളില്‍ ‘മാധ്യമം’ നടത്തുന്ന ഒളിച്ചുകളിക്കപ്പുറം എന്തുകൊണ്ട് ഖറദാവിയുമായുള്ള ബന്ധം ജമാഅത്ത് സ്ഥാപനം വെളിപ്പെടുത്തിയില്ല എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.