ആ രേഖ കത്തിച്ചുകളഞ്ഞിട്ടുണ്ടാകാം. അങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്, ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യം ഓര്‍മ്മയില്ലേ? അത് 42 വര്‍ഷം മുമ്പത്തെ കാര്യമാണ്. അതിലും പഴക്കമുള്ള കാര്യമാണ് 1963 ലേത്.
സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യം ധ്വംസിച്ച കാലമായ അടിയന്തരാവസ്ഥയിലെ ഭരണകൂടത്തിന്റെ ചെയ്തികളായിരുന്നു ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍. 1975 മുതല്‍ 77 വരെ തുടര്‍ന്ന അടിയന്തരാവസ്ഥ കോണ്‍ഗ്രസ് നേതാവ് ഇന്ദിര ഗാന്ധിയുടെ അധികാരമോഹം കൊണ്ടുണ്ടായ മനോവൈകല്യത്തില്‍ ജനിച്ചതാണല്ലോ. അധികാരമദമിളകിയ ഭരണകൂടത്തിലെ ഒരുകൂട്ടം നേതൃത്വത്തിന്റെ ആജ്ഞയില്‍ നടത്തിയ അക്രമവെറികളുടെ കണക്കെടുപ്പായിരുന്നു, അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തില്‍ എത്തിയ മൊറാര്‍ജി സര്‍ക്കാരിന്റെ തീരുമാനത്തില്‍ രൂപം പൂണ്ട ജസ്റ്റിസ് ജയന്തിലാല്‍ ഛോട്ടാലാല്‍ ഷായുടെ (ജെ.സി. ഷാ)യുടെ റിപ്പോര്‍ട്ട്. ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന ആ റിപ്പോര്‍ട്ട് അടിയന്തരാവസ്ഥയില്‍ ജനാധിപത്യ ധ്വംസനത്തെ എതിര്‍ത്തവരെ ചെറുത്തതിന്റെ ക്രൂരസത്യങ്ങളുടെ വിശദ കണക്കായിരുന്നു.
മൂന്നു ഭാഗങ്ങളായിട്ടായിരുന്നു റിപ്പോര്‍ട്ട്. അവസാന ഭാഗം സമര്‍പ്പിച്ചത് 1978 ആഗസ്ത് ആറിന്. റിപ്പോര്‍ട്ട് 530 പേജിലായിരുന്നു. പക്ഷേ, 1980-ല്‍ രണ്ടുവര്‍ഷത്തിന് ശേഷം, ജനതാ സര്‍ക്കാരിന്റെ പതനത്തിനു പിന്നാലേ അധികാരത്തില്‍ കയറിയ ഇന്ദിര ഗാന്ധി, ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു പകര്‍പ്പുപോലും ഇന്ത്യയിലെങ്ങും ശേഷിക്കരുതെന്ന ലക്ഷ്യത്തില്‍ നശിപ്പിച്ചുകളഞ്ഞു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാന്‍ ഇന്ത്യയില്‍ മാര്‍ഗ്ഗമൊന്നുമില്ലാതെവന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും ആസ്‌ട്രേലിയയിലെ നാഷണല്‍ ലൈബ്രറിയിലും കോപ്പികള്‍ ഉള്ളതായി കേട്ടിരുന്നു. വിവരാവകാശ നിയമം നിലവില്‍ വന്നപ്പോള്‍ മുതല്‍ പലവട്ടം രാഷ്ട്രപതിഭവനിലും പ്രധാനമന്ത്രിയുടെ ഓഫീസിലും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാന്‍ നടത്തിയ പരിശ്രമങ്ങള്‍ പലര്‍ക്കും വിഫലമായി. ഒടുവില്‍, തമിഴ്‌നാട്ടില്‍നിന്നുള്ള ഡിഎംകെ എംപിയായ ആര്‍. ചേഴിയന്‍ (രാജഗോപാല്‍ ചേഴിയന്‍) സ്വന്തം ശേഖരത്തില്‍നിന്ന് കണ്ടെത്തി, 2010 ല്‍ ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയില്‍ തന്റെ ഭരണകാലത്ത് രാജ്യത്ത് ജനാധിപത്യവാദികള്‍ക്കെതിരേ നടത്തിയ ക്രൂരതകളുടെ ആധികാരിക രേഖകള്‍ ആരും അറിയാതിരിക്കാന്‍ ചരിത്രത്തോടും ഔദ്യോഗിക രേഖകളോടും കാട്ടിയ മറ്റൊരു അനീതിയായിരുന്നു അത്.
മറ്റൊരു ചരിത്ര രേഖയുടെ ‘നഷ്ടക്കാര്യം’ പറയാനാണ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇല്ലാതായ വഴി വിവരിച്ചത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ചുള്ള ഒരു സുപ്രധാന റിപ്പോര്‍ട്ടിന്റെ കാര്യമാണത്. 2025 ഒക്‌ടോബറില്‍ നൂറുവയസ്സ് തികയുകയാണ് ആര്‍എസ്എസ്സിന്. സംഘത്തിന്റെ ആ ചരിത്രം ആരും പഠിക്കേണ്ടതാണ്. അതില്‍ പ്രധാനമാണ് 1963 ലെ റിപ്പബ്ലിക്ദിന പരേഡില്‍ സംഘ സ്വയംസേവകര്‍ പങ്കെടുത്തത്. റിപ്പബ്ലിക്ദിന പരേഡിന്റെ മേല്‍നോട്ടം പ്രതിരോധവകുപ്പിനാണ്. പക്ഷേ, ഇന്ത്യന്‍ പ്രതിരോധ വകുപ്പില്‍, രാജ്യത്തിന്റെ അഭിമാനമായ റിപ്പബ്ലിക് ദിന പരേഡ് സംബന്ധിച്ച നിര്‍ണായക രേഖകള്‍ ഇല്ല എന്നാണ് വാര്‍ത്തകള്‍. അത് ശരിയെങ്കില്‍ അത് ആരുടെ പിഴവാണ്, ആരാണ് ഉത്തരവാദി എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു. ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് നശിപ്പിക്കപ്പെട്ടതുപോലെ ഇതും നശിപ്പിക്കപ്പെട്ടിരിക്കുമോ? എങ്കില്‍ ആരായിരിക്കും അതില്‍ പ്രതി?
ആര്‍എസ്എസ് 1963 ല്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുത്തതിന് തെളിവ് കിട്ടാന്‍, ഇന്ത്യാ ടുഡേ എന്ന വാരിക 2018 ല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരാവകാശ നിയമ പ്രകാരം രേഖ തേടി. അങ്ങനെ രേഖകള്‍ ലഭ്യമല്ല എന്നാണ് സര്‍ക്കാരിന്റെ മറുപടി. അതുസംബന്ധിച്ച് 2018 സെപ്തംബര്‍ 18 ന് വാരിക വാര്‍ത്തയും പ്രസിദ്ധീകരിച്ചു. ഈ വാര്‍ത്ത, ‘ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത് ഇല്ലാത്ത വാര്‍ത്ത’ എന്ന പ്രചാരണത്തിന് തല്‍പ്പര കക്ഷികള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുകയും ചെയ്യുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഈ പ്രചാരണം കഴിഞ്ഞ ദിവസം നടത്തി. ഇന്ത്യാ ടുഡേയുടെ ആര്‍ടിഐ വാര്‍ത്തയാണ് തെളിവായി പരാമര്‍ശിച്ചത്.
1963 ല്‍ ആര്‍എസ്എസ് റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുത്ത വാര്‍ത്തയും ചിത്രങ്ങളും തുടര്‍ദിവസങ്ങളിലെ പത്രങ്ങളില്‍ വന്നതാണ്. ദല്‍ഹിയില്‍നിന്നുള്ള മുഖ്യ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദ മിന്റ് പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പില്‍നിന്നുള്ള ഹിന്ദി ദിനപത്രമായ ‘ഹിന്ദുസ്ഥാന്‍’ 1963 ജനുവരി 28 ന്, തിങ്കളാഴ്ച പുറത്തുവന്നത് റിപ്പബ്ലിക് ദിന പരേഡിനെക്കുറിച്ചുള്ള മുഖ്യവാര്‍ത്തയുമായാണ്. ഒന്നാം പേജില്‍ പരേഡിന്റെ ചിത്രമുണ്ട്. ഉള്‍പ്പേജില്‍ തുടരുന്ന വാര്‍ത്തയിലെ തലക്കെട്ടും വിവരണവും ചുരുക്കിപ്പറഞ്ഞാല്‍, ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രകടനം ഏറെ ആകര്‍ഷകമായിരുന്നു’ എന്നാണ്. ഇതുസംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശേഖരത്തില്‍ ഉണ്ടാകേണ്ടതാണ്. പക്ഷേ, ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ‘ഇതിന് രേഖ ഇല്ല’ എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെയൊരു മറുപടിക്ക് രണ്ടുകാരണമുണ്ട്. ഒന്ന്, ഇന്ത്യാ ടുഡേ ചോദ്യം ചോദിച്ചത് ആഭ്യന്തരവകുപ്പിനോടാണ്. പ്രതിരോധ വകുപ്പിനാണ് പരേഡ് ചുമതല, അപ്പോള്‍ രേഖകള്‍ ആഭ്യന്തരവകുപ്പിന്റെ പക്കല്‍ ഇല്ല എന്നത് സത്യമാണ്. അതല്ല, സര്‍ക്കാരിന്റെ പക്കല്‍ രേഖകളൊന്നുമില്ല എന്നാണെങ്കില്‍ അതിന് വിശദീകരണം നല്‍കേണ്ടത് മുന്‍കാല സര്‍ക്കാരുകളെ നയിച്ചവരാണ്.
2018 ല്‍ ഇന്ത്യാ ടുഡേ വാരിക ചോദിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിനോടാണ്. 1962 ല്‍ ചൈനയുമായുള്ള ഇന്ത്യന്‍ യുദ്ധത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നോ? 1963 ല്‍ റിപ്പബ്ലിക്ദിന പരേഡില്‍ ആര്‍എസ്എസ്സിനെ ക്ഷണിച്ചിരുന്നോ? ആരാണ് പരേഡിലേക്ക് ആര്‍എസ്എസ്സിനെ ക്ഷണിച്ചത്? ആ ക്ഷണപത്രത്തിന്റെ പകര്‍പ്പ് നല്‍കാമോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.
ഇവയുടെ ‘ആധികാരിക രേഖകളുടെ പകര്‍പ്പാണ്’ ആവശ്യപ്പെട്ടത്. ‘ആ രേഖകള്‍ ഇല്ല’ എന്നാണ് സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പ്രചരിപ്പിക്കുന്നത് ‘ആര്‍എസ്എസ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തിട്ടില്ല എന്ന് മോദി സര്‍ക്കാര്‍തന്നെ’ മറുപടി നല്‍കി എന്നാണ്. അത് വലിയ വളച്ചൊടിക്കലാണ്.
പ്രതിരോധമന്ത്രാലയത്തില്‍ ആ നിര്‍ണായക രേഖകള്‍ ഇല്ലാതായത് എങ്ങനെ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അതിന് മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ‘പ്രതിക്കൂട്ടി’ലാകുന്നത് മുന്‍ കേന്ദ്ര സര്‍ക്കാരുകളാണ്. റിപ്പബ്ലിക്ദിന പരേഡ് പോലുള്ള വിഷയത്തില്‍ ആധികാരിക രേഖകള്‍ സൂക്ഷിക്കുന്ന പതിവ് 1963 കാലത്ത് ഉണ്ടായിരുന്നില്ലെങ്കില്‍ അത് ആ സര്‍ക്കാരുകളുടെ വീഴ്ചയാണ്. രേഖകള്‍ പില്‍ക്കാലത്ത് എന്നോ നഷ്ടപ്പെട്ടതാണെങ്കില്‍ അതിനും സമാധാനം പറയേണ്ടതുണ്ട്. ഏതോകാലത്ത് ആരോ ആ രേഖകള്‍ നശിപ്പിച്ചതാണെങ്കില്‍ കുറ്റം ഏറെ ഗുരുതരമാകുന്നു.
ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് നശിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ സംവിധാനത്തിന് ഈ രേഖകള്‍ ഇല്ലാതാക്കാം. ബിജെപി സര്‍ക്കാര്‍ ഇടക്കാലത്തുണ്ടായിട്ടുണ്ട്. ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘം പങ്കാളിയായ സര്‍ക്കാര്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. പക്ഷേ ഇങ്ങനെയൊരു രേഖ നശിപ്പിച്ച് അതിന്റെ ഗുണം അനുഭവിക്കേണ്ടവരല്ല ആ ഭരണകൂടങ്ങളൊന്നും. അപ്പോള്‍പ്പിന്നെ രേഖകള്‍ നശിപ്പിക്കപ്പെട്ടതാണെങ്കില്‍ അത് ഏത് സര്‍ക്കാരിന്റെ കാലത്തായിരിക്കും എന്നത് കണ്ടെത്തേണ്ടതാണ്.
ആര്‍എസ്എസ്സിന് അത്രയും വലിയ ആദരം ലഭിച്ചത് ആ സംഘടനയുടെ രാജ്യസ്‌നേഹത്തിന്റെയും പ്രവര്‍ത്തകരുടെ സമര്‍പ്പണത്തിന്റെയും ഫലമായാണ്. എക്കാലത്തും ആര്‍എസ്എസ്സിനെ ‘ശത്രുക്കളായി’ കണ്ടിട്ടുള്ളവര്‍ അവസരം ലഭിച്ചപ്പോള്‍ ആ ചരിത്രം നശിപ്പിച്ചതായിക്കൂടായ്കയില്ലേ? ആര്‍എസ്എസ്സിനെ ഏറെ ഭയപ്പെടുന്ന കമ്യൂണിസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ ഉത്തരവാദിത്വമില്ലാത്ത അധികാരവും അമിത സ്വാധീനവും കിട്ടിയ കാലവുമുണ്ടായിരുന്നുവെന്ന് ഓര്‍മ്മിക്കണം. ചരിത്രം തിരുത്താനും തകര്‍ക്കാനും അവര്‍ക്കുള്ള വിരുതും കുപ്രസിദ്ധമാണല്ലോ. അപ്പോള്‍ ആ രേഖ കത്തിച്ചു കളഞ്ഞിട്ടുണ്ടാകാം. എന്നാല്‍ അത് ആരെന്ന് കണ്ടെത്തണമെന്നു മാത്രം.