കുട്ടിക്കാലം മുതല്‍ക്കുതന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകനായി മാറാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ്, ഏതാനും ദിവസം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ എ.ജി.രാധാകൃഷ്ണന്‍.
കഴിഞ്ഞ മാസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു ”26-ാം തീയതി കോഴിക്കോട് വരുന്നുണ്ടെന്നും വീട്ടില്‍ കാണുമല്ലോ എന്നും അന്വേഷിച്ചു.” ഉണ്ടാവുമെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. പറഞ്ഞപോലെ 26ന് വൈകുന്നേരം നാലര മണിയോടുകൂടി അദ്ദേഹം വീട്ടിലെത്തി. അടുത്ത ദിവസം രാവിലെ കോഴിക്കോട് ജില്ലയിലെ ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയത്തിലെ കോശാദ്ധ്യക്ഷന്മാരുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായാണ് രാധാകൃഷ്ണന്‍ കോഴിക്കോട്ടെത്തിയത്. പക്ഷേ മുപ്പത്തിയെട്ട് വര്‍ഷമായുള്ള പരിചയത്തിനും സൗഹൃദത്തിനും അന്ത്യം കുറിക്കാനുള്ള യാത്രയായിരുന്നു ഇതെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംഘടനാപരിചയത്തിനപ്പുറം ഞങ്ങള്‍ പരസ്പരം ഗുരുഭായിമാരും ആയിരുന്നു.
തൊടുപുഴയില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ രാധാകൃഷ്ണന്റെ പങ്ക് വളരെ വലുതാണ്. ജനസംഘത്തിന്റെ മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലൂര്‍ക്കാട്, ഇലഞ്ഞി എന്നീ മേഖലകളില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. തൊടുപുഴയിലെ ഏറ്റവും സാമൂഹ്യ ബന്ധമുള്ള പൊതുപ്രവര്‍ത്തകനെന്ന് രാധാകൃഷ്ണനെ വിശേഷിപ്പിക്കാം. മറ്റുമേഖലകളിലുള്ളവരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 1974 മുതല്‍ 1978 വരെ ഒറ്റപ്പാലം താലൂക്കില്‍ സംഘപ്രചാരകനായിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ്. താലൂക്ക് കാര്യവാഹായി പ്രവര്‍ത്തിക്കുമ്പോഴാണ് ഭാരതീയ വിദ്യാനികേതന്‍ സംഘടനാ സെക്രട്ടറിയായിരുന്ന മാനനീയ ഭാസ്‌ക്കര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം 1981-ല്‍ ഭാരതീയ വിദ്യാനികേതന്റെ പ്രവര്‍ത്തനത്തില്‍ വരുന്നത്. 1984ല്‍ ഞാന്‍ വിദ്യാനികേതന്‍ പ്രവര്‍ത്തനത്തില്‍ വരുമ്പോള്‍ ഭാ.വി.നി.സംഘടനയായി രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള എട്ട് അംഗങ്ങള്‍ക്കു പുറമേയുള്ള ഒരേ ഒരു പ്രവര്‍ത്തകനായി ഞാന്‍ കണ്ടത് രാധാകൃഷ്ണനെ മാത്രമായിരുന്നു. അദ്ദേഹം തൊടുപുഴയില്‍ ശ്രീ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കുകയും ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. കൂടാതെ ഇടുക്കി ജില്ലയില്‍ ഏതാണ്ട് ഇരുപതോളം വിദ്യാലയങ്ങള്‍ തുടങ്ങാനുള്ള പരിശ്രമവും നടത്തി. ഭാരതീയ വിദ്യാനികേതന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്ന രാധാകൃഷ്ണന്‍ സംസ്ഥാന ജോ. സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളോടൊപ്പം വളരെക്കാലം ഭാ.വി.നി പ്രസിദ്ധീകരണങ്ങളുടേയും ചുമതല നോക്കി നടത്തി. ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും, ഓഡിറ്റിങ്ങ് ഗണത്തിലെ അംഗവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു! സ്വന്തം കാര്യങ്ങള്‍ മാറ്റിവെച്ച് സംഘടനാ പ്രവര്‍ത്തനത്തിന് ഒന്നാം സ്ഥാനം നല്‍കുമായിരുന്നു. വിദ്യാലയങ്ങളില്‍ നിരന്തരം യാത്ര ചെയ്യുമായിരുന്നു. ആദര്‍ശത്തില്‍ നിഷ്ഠാവാനായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുമായിരുന്നില്ല. സംഘടനാ യോഗത്തില്‍ ഏതൊരു വിഷയം ചര്‍ച്ചക്കു വന്നാലും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ വേറിട്ട കാഴ്ചപ്പാടും അഭിപ്രായങ്ങളും ഉണ്ടായിരുന്നു. അത് യോഗത്തില്‍ വെട്ടിത്തുറന്ന് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏതൊരു വിഷയമായാലും അതിനെക്കുറിച്ച് ആധികാരികമായി പഠിക്കുമായിരുന്നു. കുടുംബ ജീവിതത്തില്‍ പ്രാരബ്ധങ്ങളും കഷ്ടപ്പാടുകളും നേരിട്ട സമയത്ത് അതില്‍ നിന്ന് കരകയറ്റാന്‍ മാന്യ ഭാസ്‌കര്‍ജി ചില മന്ത്രോപദേശം നല്‍കിയതും ഓര്‍ക്കുന്നു.
വീട്ടിലേക്കുള്ള കഴിഞ്ഞ വരവില്‍ എന്നോട് പറഞ്ഞു ”മാഷെ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍.മധു ചേട്ടന്‍ എന്റെ സുഹൃത്താണ്. ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നു. കേസരിയുടെ പുതിയ കെട്ടിടവും ഒന്ന് കാണാമല്ലോ” എന്ന്. പറഞ്ഞതനുസരിച്ച് ആഗസ്റ്റ് 27ന് ഉച്ച ഊണിനു ശേഷം അദ്ദേഹത്തെയും കൂട്ടി കേസരിയില്‍ പോയി. നിര്‍ഭാഗ്യവശാല്‍ മധുച്ചേട്ടന്‍ അവിടെ ഉണ്ടായിരുന്നില്ല. പാലക്കാട് പരിവാര്‍ ബൈഠക്കിന് പോയതായിരുന്നു. കേസരിയിലെ പ്രകാശനേയും സി.എം.ആറിനേയും സുധീഷിനേയും പരിചയപ്പെടുത്തിക്കൊടുത്തു.
അന്ന് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ഓഫീസിനുവേണ്ടി കേസരി ഭവനില്‍ നീക്കിവെച്ചിരിക്കുന്ന സ്ഥലം അദ്ദേഹം കാണുകയും അവിടെ ഏതെല്ലാം തരത്തിലായിരിക്കണം ഇരിപ്പിടങ്ങളും മറ്റു സജ്ജീകരണങ്ങളും ഒരുക്കേണ്ടതെന്നും മറ്റും ജില്ലാ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും യാത്ര ചെയ്യുന്നതിനിടയിലാണ് പെട്ടെന്ന് അസുഖം വന്ന് രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഭേദമായി തിരിച്ചു വരുമെന്നാണെല്ലാവരും പ്രതീക്ഷിച്ചിരുന്നത്. 70 വയസ്സുവരെ സംഘടനാ പ്രവര്‍ത്തനം ചെയ്യണമെന്നാഗ്രഹിക്കുന്നു എന്നെന്നോട് പറഞ്ഞിരുന്നു. ഒരുവര്‍ഷം ബാക്കി നിര്‍ത്തി പോവാനായിരുന്നു വിധി. അടുത്ത കാലത്ത് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ”സ്വാതന്ത്ര്യസമരത്തിലെ ബാലബലിദാനികള്‍” എന്ന പുസ്തകത്തിന്റെ ഒരു കോപ്പി എനിക്ക് തന്നിട്ടാണ് പോയത്. അദ്ദേഹത്തിന്റെ വിയോഗം സംഘ-വിവിധ ക്ഷേത്ര പ്രവര്‍ത്തകര്‍ക്കു മാത്രമല്ല നഷ്ടം വരുത്തിയിട്ടുള്ളത് സമൂഹത്തിനാകെ വലിയ നഷ്ടം തന്നെയാണ്.
(ഭാ.വി.നി സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)