താനേശ്വരത്തുനിന്നു കൊള്ള ചെയ്ത നിധിക്കൂമ്പാരം എണ്ണാന്‍ കഴിയാത്തത്ര വിപുലം’എന്നാണ് ചരിത്രം. അവിടെനിന്നു കണ്ടെടുത്ത ഒരു ചുവന്ന മാണിക്യത്തിന് 450 മിസ്‌കല്‍ (ഒരു മിസ്‌കല്‍ 4.25 ഗ്രാം) ഭാരമുണ്ടായിരുന്നുവത്രെ. അത്തരം അമൂല്യരത്‌നങ്ങളുടെയും സ്വര്‍ണത്തിന്റെയും കുറഞ്ഞപക്ഷം 2000 വര്‍ഷത്തെ ശേഖരം സുല്‍ത്താന്‍ കവര്‍ച്ച ചെയ്തു. കവര്‍ച്ചമുതലിന്റെ വൈപുല്യംകൊണ്ട് നിരവധി ആനകളുടെ പുറത്ത് കയറ്റിയാണ് അത് ഗസ്‌നിയില്‍ എത്തിച്ചത്.
സുല്‍ത്താന് ഏറ്റവും പ്രിയപ്പെട്ട കൊള്ളമുതല്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അതിനുവേണ്ടി സമീപഗ്രാമങ്ങളിലേയ്‌ക്കെല്ലാം വേട്ടക്കാരെ അയച്ചിട്ടുണ്ട്. ഒടുവില്‍ കൈകള്‍ പിന്നില്‍ കെട്ടിമുറുക്കിയ അവസ്ഥയില്‍ അടിമകള്‍ എത്തിത്തുടങ്ങി. പെണ്‍കൊടിമാരും ആണ്‍കുട്ടികളുമാണ് അധികവും. ഒടുവില്‍ നിരത്തി നിര്‍ത്തി എണ്ണിയപ്പോള്‍ രണ്ടുലക്ഷം വരും. അവരുടെ കണ്ണീരൊഴുകിയ കവിള്‍ത്തടങ്ങളിലൂടെ സുല്‍ത്താന്റെ പൊള്ളുന്ന നോട്ടം കടന്നുപോയി. സുല്‍ത്താന്‍ സംതൃപ്തനായി. നല്ല സൗന്ദര്യമുള്ള ഉല്പന്നങ്ങള്‍. പറയുന്ന വിലകിട്ടും. ആണ്‍കുട്ടികളുടെ വൃഷണം ഉടച്ചു ഷണ്ഡന്മാരാക്കുന്ന ജോലി ഗസ്‌നിയില്‍ ചെന്നാലുടന്‍ ആരംഭിക്കും.
നിസ്സഹായരായ അടിമകളുടെ പെരുംപറ്റം തന്റെ രാജ്യത്തുകൂടി കടന്നുപോകുന്ന കാഴ്ച കണ്ടുനില്ക്കാന്‍ അനന്തപാലയ്ക്കു കഴിഞ്ഞില്ല. അദ്ദേഹം മരണത്തിനു കീഴടങ്ങി.
*** *** ***
‘ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ എന്നീ പുസ്തകങ്ങളുടെ രചനയിലൂടെ ഇന്ത്യയുടെ ആത്മാവു തുറന്നുകാട്ടിയ ചരിത്രകാരന്‍ എന്ന പദവിയില്‍ എത്തിനില്ക്കുന്ന ആളാണ് ജവഹര്‍ലാല്‍ നെഹ്‌റു. ഇന്ത്യയുടെ ഏതോ ഗ്രാമീണ ശാലീനതയില്‍നിന്ന് ഭീകരരൂപിയായ തുര്‍ക്കിയുടെ കിടപ്പറയിലേയ്ക്ക് എറിഞ്ഞുകൊടുക്കപ്പെട്ട ഒരു പെണ്‍കുട്ടിയിലെങ്കിലും സ്വന്തം സഹോദരിയെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താഴെ പറയുന്ന വരികള്‍ നെഹ്‌റു എഴുതുമായിരുന്നില്ല.
”സത്യം പറഞ്ഞാല്‍ അദ്ദേഹം (ഗസ്‌നി മുഹമ്മദ്) ഒരു മതതീക്ഷ്ണതയുള്ള ആളായിരുന്നില്ല. അദ്ദേഹം ഒരു മുസ്ലീം ആയിരുന്നുവെന്നതു ശരിതന്നെ. എല്ലാറ്റിനുമുപരി അദ്ദേഹം ഒരു പടയാളിയായിരുന്നു. യുദ്ധവീരനായ പടയാളി. വിജയശ്രീലാളിതനായ പടയാളി എന്നതിനപ്പുറം അദ്ദേഹം മറ്റെന്തൊക്കെയോ ആണെന്നു കരുതുന്ന പൊതുവായ തെറ്റിദ്ധാരണയില്‍ നാം വീഴരുത്.””(Glimpses of world history. page 155).തുടര്‍ന്ന് ഗസ്‌നി മുഹമ്മദിനെ വാഴ്ത്താനുള്ള അനേകം പദങ്ങള്‍ ഈ പുസ്തകത്തില്‍ നെഹ്‌റു ഉപയോഗിച്ചിട്ടുണ്ട്.
അതേ പുസ്തകത്തില്‍തന്നെ 209-ാം പേജില്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടരുന്നു. പുതിയതായി കീഴടക്കിയ രാജ്യത്ത് എപ്പോള്‍ വേണമെങ്കിലും ലഹള കൂട്ടാവുന്ന ശത്രുക്കള്‍ക്കു നടുവിലായിരുന്നു അവര്‍ (ഗസ്‌നികള്‍) എന്നതാണു വസ്തുത. ലഹളയുണ്ടാകുമെന്നുള്ള ഭയം സദാ അവരെ പിന്തുടര്‍ന്നു. ബീഭത്സതയും ക്രൂരതയും പലപ്പോഴും ഭയം മൂലമുള്ള പ്രതികരണമാണ്. ജനങ്ങളെ ഭയാക്രാന്തരാക്കി കീഴടക്കാന്‍ കൂട്ടക്കൊലകള്‍ നടത്തേണ്ടിവന്നു. മതം കാരണമായി മുസ്ലീം ഹിന്ദുവിനെ കൊല്ലുന്നതല്ല ഇവിടെ കണ്ടത്; കീഴടക്കപ്പെട്ട ജനതയുടെ ഊര്‍ജ്ജം കെടുത്തുവാന്‍ കീഴടക്കിയവര്‍ ചെയ്യുന്ന ശ്രമമാണത്. ക്രൂരനടപടികളെ വിശദീകരിക്കുവാന്‍ മിക്കപ്പോഴും മതത്തെ കൊണ്ടുവരാറുണ്ട്; പക്ഷേ ഇവിടെ അതു ശരിയല്ല.”
നെഹ്‌റുവിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഇന്ത്യന്‍ ചരിത്രകാരന്‍ മുഹമ്മദ് ഹബീബ് പ്രസ്താവിച്ചത് ‘മുസ്ലീമല്ലാത്തവരുടെ മേല്‍ ചുമത്താറുള്ള ജസിയ എന്ന മതനികുതി മുഹമ്മദ് ഗസ്‌നിയുടെ ഭരണകാലത്ത് ചുമത്തിയില്ല’ എന്നാണ്. മാത്രമല്ല മുഹമ്മദിന്റെ ഇന്ത്യയിലേയ്ക്കുള്ള യുദ്ധയാത്രകള്‍ക്കു പിന്നിലുള്ള പ്രേരണ മതപരിവര്‍ത്തനമല്ല കൊള്ള ആയിരുന്നെന്നും ബലമായി മതപരിവര്‍ത്തനം ചെയ്തതിന്റെ യാതൊരു തെളിവും ഇല്ലെന്നും മുഹമ്മദ് ഹബീബ് സമര്‍ത്ഥിക്കുന്നു.
നെഹ്‌റുവിന് മുസ്ലീം ആക്രമണകാരികളോടുള്ള പ്രണയം അവിടംകൊണ്ടു തീരുന്നില്ല. വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളത്രയും കൊള്ള ചെയ്യുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്തശേഷം മറാത്തയും കടന്ന് ആന്ധ്രയിലെ രാജവംശങ്ങളെ നശിപ്പിച്ച് തമിഴകത്തെ ചിദംബരം ക്ഷേത്രം കൊള്ള ചെയ്ത ഭീകരനായ അലാവുദീന്‍ ഖില്‍ജിയെക്കുറിച്ചും നെഹ്‌റുവിനു നല്ലതേ പറയാനുള്ളൂ. റാണി പത്മിനിയെ മോഹിച്ച് എട്ട് മാസം ഖില്‍ജി മേവാര്‍ കോട്ട ഉപരോധിച്ചു. അവസാനം കോട്ട പൊളിച്ച് അകത്തുചെന്നപ്പോള്‍ റാണി പത്മിനിയും കൊട്ടാരം വനിതകളും ജൗഹര്‍ ചെയ്ത് ചാമ്പലായി കിടപ്പുണ്ട്. കലിമൂത്ത ഖില്‍ജി കോട്ടയില്‍ അഭയം തേടിയിരുന്ന 30000 സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു. ഈ തുര്‍ക്കിയെക്കുറിച്ച് ‘ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ നെഹ്‌റു എഴുതിയതു രണ്ടു വാചകങ്ങള്‍ മാത്രം! ഇങ്ങനെ:‘”അവരുടെ മഹാഭരണാധികാരികളില്‍ ഒരാളായ അലാവുദീന്‍ ഖില്‍ജി താന്‍തന്നെ ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ചു. തന്റെ പുത്രനും അങ്ങനെതന്നെ ചെയ്തു.”
യുദ്ധത്തില്‍ തോറ്റ രാജാവിന്റെ രാജ്ഞിയെയും പെണ്‍മക്കളെയും ബലമായി കീഴടക്കി അവരുടെ തീവ്രവേദനയില്‍നിന്ന് ആനന്ദം കണ്ടെത്തുന്ന പ്രാകൃതജീവിയെക്കുറിച്ചാണ് നെഹ്‌റു വിന്റെ ഈ മഹത്വപ്പെടുത്തല്‍.
സ്വന്തം രാജ്യത്തിന്റെ ദുര്‍ബലതയെക്കുറിച്ച് വിവരിക്കുവാന്‍ നെഹ്‌റുവിന് വലിയ ഉത്സാഹമാണ്. അദ്ദേഹം എഴുതിയിരിക്കുന്നു.
”അക്കാലത്തെ ഇന്ത്യക്കാരെക്കാള്‍ അവര്‍ (അഫ്ഗാനികള്‍) ജീവസ്സുറ്റവരും ശക്തി നിറഞ്ഞവരും ആയിരുന്നു. ഇന്ത്യ പഴയ രീതികളില്‍ ഉറച്ചുനിന്നു. പുരോഗതിയില്ലാതെയും പരിവര്‍ത്തനവിധേയമല്ലാതെയും ഇന്ത്യ നിലകൊണ്ടു. യുദ്ധരീതികളില്‍ ഇന്ത്യ ഏറെ പിന്നിലായപ്പോള്‍ അഫ്ഗാനികള്‍ സുസംഘടിതരായി വളരെ മുന്നില്‍നിന്നു. തന്മൂലം നെഞ്ചുറപ്പും ബലികഴിക്കപ്പെടാനുള്ള സന്നദ്ധതയും ഉണ്ടായിരുന്നിട്ടുപോലും മുസ്ലീം ആക്രമണത്തിനുമുന്നില്‍ ഇന്ത്യ വീണുപോയി.”
മതവിശ്വാസവും അതില്‍നിന്നു രൂപംകൊള്ളുന്ന ധാര്‍മ്മികബോധവും ഉള്ള ഒരു ജനത ഇതൊന്നുമില്ലാത്ത കൊലയാളിക്കൂട്ടങ്ങളുമായി നടത്തിയ ഏറ്റുമുട്ടല്‍. അതാണ് ഇന്തോ- അറബ്, ഇന്തോ-തുര്‍ക്കി യുദ്ധങ്ങള്‍. കൃഷിയും കന്നുകാലിവളര്‍ത്തലുമായി ജീവിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് കൊടിയ കൊലയാളികള്‍ക്കൊപ്പം പടക്കളത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിഞ്ഞില്ല. ഈ സത്യം നെഹ്‌റുവിന് അറിയാത്തതല്ല. ഇന്ത്യയോടും ഇന്ത്യന്‍ രീതികളോടുമുള്ള അവജ്ഞ അദ്ദേഹത്തെ ഇങ്ങനെ എഴുതിവയ്ക്കാന്‍ പ്രേരിപ്പിച്ചു എന്നു മനസ്സിലാക്കിയാല്‍ മതി.
നെഹ്‌റു മുസ്ലീം ആക്രമണത്തെ നിസ്സാരവല്‍ക്കരിക്കുന്ന ഒരു സംഭവം കൂടി പറയേണ്ടതുണ്ട്. എ.ഡി. 710-ല്‍ 6000 ഒട്ടകപ്പടയും 6000 കുതിരപ്പടയും പതിനായിരക്കണക്കിനു കാലാളുമായി സിന്ധില്‍ വന്നിറങ്ങിയ അറബിപ്പടയാണ് ഇന്ത്യയില്‍ ഇസ്ലാമികവല്‍ക്കരണത്തിനു തുടക്കം കുറിച്ചത്. മുഹമ്മദ് ബിന്‍ കാസിം ആണ് പടത്തലവന്‍. റവാര്‍ നഗരത്തില്‍ 6000, ബ്രാഹ്‌മണാബാദില്‍ 26000, ഇസ്‌കലന്ദയില്‍ 4000, മുള്‍ട്ടാനില്‍ 6000 എന്നിങ്ങനെ കൂട്ടക്കൊലകള്‍ നടത്തി. രാജാദാഹിറും റാണിയും പടക്കളത്തില്‍ പൊരുതിമരിച്ചു. സ്ത്രീകള്‍ കൂട്ടമായി അഗ്നിയില്‍ ചാടി ജൗഹര്‍ ചെയ്തു. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും സര്‍വ്വത്ര തകര്‍ത്തു. ജീവനോടെ അവശേഷിച്ചത് ബുദ്ധമതക്കാര്‍ മാത്രം. അവരെ കൂട്ടമായി ഇസ്ലാമില്‍ ചേര്‍ത്തു. മുള്‍ട്ടാനിലെ 5000 വര്‍ഷം പഴക്കമുള്ള സൂര്യക്ഷേത്രം തകര്‍ത്തു. അവിടെനിന്നു കൊള്ള ചെയ്തു ബാഗ്ദാദിലേക്കയച്ച സ്വര്‍ണ്ണത്തിന്റെയും അമൂല്യരത്‌നങ്ങളുടെയും കണക്കുകേട്ടാല്‍ മോഹാലസ്യമുണ്ടാകും. ഈ സംഭവത്തെക്കുറിച്ച് ‘ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’യുടെ 154-ാം പേജില്‍ നെഹ്‌റു എഴുതിയിരിക്കുന്നതു രണ്ടു വാചകം മാത്രം.
”ക്രിസ്തുവിനുശേഷം 710-ാം ആണ്ടില്‍ മുഹമ്മദ് ബിന്‍ കാസിം എന്ന 17 വയസ്സുള്ള ചെറിയ ആണ്‍കുട്ടിയുടെ നേതൃത്വത്തില്‍ അറബി സൈന്യം സിന്ധുതാഴ്‌വരയും പടിഞ്ഞാറന്‍ പഞ്ചാബിലെ മുള്‍ട്ടാന്‍വരെയും കീഴടക്കി. ഇന്ത്യയിലെ അറബി അധിനിവേശത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഇത്രയുമാണ്”.
യഥാര്‍ത്ഥ ചരിത്രത്തിനു മുകളില്‍ നെഹ്‌റു ഇപ്രകാരം പര്‍ദ്ദ അണിയിച്ചതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ ചരിത്രം ജനങ്ങള്‍ അറിയണമെങ്കില്‍ അത് പാഠ്യവിഷയമാകണം. പ്രൊഫസര്‍മാരും ഡോക്ടറേറ്റ് നേടിയവരുമൊക്കെയാണ് പാഠപുസ്തകങ്ങള്‍ക്കു വേണ്ടി രചനകള്‍ നടത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി എഴുതിയതിനെ മറികടന്നൊരു ചരിത്രരചന നടത്താന്‍ അക്കാദമി അവാര്‍ഡുകള്‍, പ്രൊമോഷന്‍, വിദേശയാത്രകള്‍ എന്നിങ്ങനെ ഒരുപാടു മോഹങ്ങളെ താലോലിക്കുന്ന ഏതു പ്രൊഫസര്‍ക്കാണു ധൈര്യം വരുക!
നെഹ്‌റുവിന്റെ മുസ്ലീം പ്രേമത്തിനു പിന്നില്‍ എന്തായിരിക്കും? അതിനുത്തരം പറയാന്‍ അധികം ഡാറ്റ ഒന്നും നമ്മുടെ കൈവശമില്ല. എന്നാല്‍ എം.കെ. സിങ് എഡിറ്റു ചെയ്ത Encyclopedia of Indian war of Independence എന്ന മഹാഗ്രന്ഥത്തിന്റെ 13-ാം വാല്യത്തില്‍ 4-ാം പേജില്‍The Muslim Grand Father of Jawahar Lal Nehru എന്നൊരു സബ് ടൈറ്റിലുണ്ട്. അതില്‍ പറയുന്നത് : 1857 -ല്‍ ഒന്നാം സ്വാതന്ത്ര്യസമരം നടന്നപ്പോള്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിന്റെ കീഴില്‍ ഡല്‍ഹിയിലെ പോലീസ് ചീഫ് ആയിരുന്ന ഒരു ഗിയാസുദീന്‍ ഘാസിയുണ്ട്. സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി. ചക്രവര്‍ത്തിയെ തടവുകാരനാക്കി. മുഗള്‍ സിംഹാസനത്തിന് അവകാശികളൊന്നും അവശേഷിക്കാതിരിക്കാന്‍ മുഗള്‍ രക്തമുള്ള ഏവരെയും ബ്രിട്ടീഷുകാര്‍ കൂട്ടക്കൊല ചെയ്തു. ഈ വേളയില്‍ പിടിയില്‍ പെടാതിരിക്കാന്‍ ഗിയാസുദീന്‍ ഘാസി ഗംഗാധര്‍ എന്ന് പേരുമാറ്റി മുങ്ങി. അങ്ങനെ മുങ്ങിപ്പൊങ്ങിയ ഗിയാസുദീനാണ് മോത്തിലാല്‍ നെഹ്‌റുവിന്റെ അച്ഛന്‍ ഗംഗാധര്‍ എന്ന് ഈ പുസ്തകം പറയുന്നു. മുസ്ലീം ആക്രമണകാരികളോടുള്ള നെഹ്‌റുവിന്റെ പ്രേമവും ഈ പുസ്തകത്തിലെ വെളിപ്പെടുത്തലും കൂട്ടിവായിക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഒരു ട്രോജന്‍ കുതിരയുടെ മണം കിട്ടിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
ഇനിയൊരിക്കലും മടങ്ങിവരാത്തവണ്ണം ഗസ്‌നിയിലേക്കു നടന്നുപോയ ലക്ഷക്കണക്കിനു അരുമക്കുട്ടികളുടെ കവിളിലെ കണ്ണീരുണങ്ങിയ പാടുകള്‍ കാണാന്‍ കഴിയുന്ന ഒരു ഭാരതീയനും ആ പ്രവൃത്തിയെ ന്യായീകരിച്ച് എഴുതാന്‍ കഴിയില്ല.
ഇനി ഗസ്‌നിയിലേയ്ക്കു മടങ്ങിവരാം. താനേശ്വറില്‍നിന്നു കൊള്ളചെയ്ത കണക്കറ്റ സ്വത്ത് സുല്‍ത്താന്റെ ആര്‍ത്തി ശമിപ്പിക്കാന്‍ പര്യാപ്തമായില്ല. അയാള്‍ വീണ്ടും ഭാരതത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരുന്നു. ലാഹോര്‍, കനൂജ്, മീററ്റ്, മഥുര അങ്ങനെ അതു തുടര്‍ന്നു. 17 തവണ മുഹമ്മദ് ഗസ്‌നി ഭാരതത്തിനുമേല്‍ കടന്നുകയറ്റം നടത്തി. (ശ്രീകൃഷ്ണ ജന്മഭൂമിയില്‍ മുഹമ്മദ് ഗസ്‌നി- എന്ന ലേഖന പരമ്പരയിലൂടെ സുല്‍ത്താന്റെ മഥുര ആക്രമണം മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ അത് ഇവിടെ ആവര്‍ത്തിക്കുന്നില്ല).
ഒരു തവണ വലിയ നഷ്ടത്തോടുകൂടി സുല്‍ത്താനു മടങ്ങേണ്ടിവന്നു. ഗസ്‌നിയുടെ കാശ്മീര്‍ ആക്രമണത്തിലാണ് ഈ പരാജയം ഉണ്ടായത്. അന്ന് സംഗ്രമരാജ ആണ് കാശ്മീരിലെ രാജാവ്. സുല്‍ത്താന്റെ ആക്രമണത്തില്‍നിന്ന് അഭയംതേടിയെത്തിയ ത്രിലോചനയ്ക്ക് സുരക്ഷ നല്‍കാന്‍ സംഗ്രമരാജ സമ്മതിച്ചു. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണെന്നു സ്വയം വിശ്വസിക്കുന്ന സുല്‍ത്താന് സംഗ്രമരാജയുടെ ഈ പ്രവൃത്തി ഇഷ്ടമായില്ല. 1014-ാം ആണ്ടില്‍ വലിയൊരു സൈന്യവുമായി മുഹമ്മദ് ഗസ്‌നി കാശ്മീര്‍ ആക്രമിക്കാനെത്തി. പിര്‍പാഞ്ജല്‍ പര്‍വ്വത നിരകളിലുള്ള ലോഹര്‍കോട്ട് (Loharkot Fort)- ഫോര്‍ട്ടില്‍ വമ്പിച്ച ഒരു സൈന്യവുമായി സംഗ്രമരാജ സുല്‍ത്താനെ കാത്തുകിടന്നു. സുല്‍ത്താന്റെ സൈന്യം കോട്ടവളഞ്ഞു. തീയമ്പുകളും തീഗോളങ്ങളും കോട്ടമുകളില്‍നിന്നു വിക്ഷേപിച്ചുകൊണ്ട് കാശ്മീര്‍ സൈന്യം പ്രതികരിച്ചു. ഉപരോധം ഒരുമാസം നീണ്ടുപോയി. അപ്പോഴേയ്ക്കും കനത്ത മഞ്ഞുഗോളങ്ങള്‍ ആകാശത്തുനിന്നു വീണുതുടങ്ങി. മഞ്ഞുവീഴ്ചയില്‍ സുല്‍ത്താന്റെ സൈന്യവും കുതിരകളും വന്‍തോതില്‍ നശിച്ചു. പരാജയത്തിന്റെ രുചിയറിഞ്ഞുകൊണ്ട് മുഹമ്മദ്ഗസ്‌നി കാശ്മീരില്‍നിന്നു തിരിഞ്ഞോടി. ഏഴുവര്‍ഷം സുല്‍ത്താന്‍ കാശ്മീരിനോടുള്ള പക മനസ്സില്‍ കൊണ്ടുനടന്നു. 1021-ല്‍ വീണ്ടും കാശ്മീരിനുനേരെ വമ്പിച്ച സേനാപ്രവാഹം നടന്നു. പക്ഷേ സംഗ്രമരാജയുടെ പ്രതിരോധം കര്‍ക്കശമായിരുന്നു. ഇത്തവണയും തോറ്റുതുന്നംപാടിയ സുല്‍ത്താന്‍ തിരിഞ്ഞോടി. പിന്നീടൊരിക്കലും അയാള്‍ കാശ്മീര്‍ ആക്രമണത്തിനു മുതിര്‍ന്നില്ല.
ഗസ്‌നിയിലെ തന്റെ നിലവറകളില്‍ കുന്നുകൂടുന്ന സമ്പത്ത് ഒരിക്കലും അയാളെ തൃപ്തനാക്കിയില്ല. ഹിന്ദുസ്ഥാനില്‍ മാത്രമല്ല സ്വന്തം ജനങ്ങളില്‍നിന്നും അവസരം കിട്ടുമ്പോഴൊക്കെ അയാള്‍ കവര്‍ച്ചനടത്തി. സ്വന്തം രാജ്യത്ത് നിഷാപൂര്‍ എന്ന സ്ഥലത്ത് അതിസമ്പന്നനായ ഒരു വ്യാപാരിയുണ്ടെന്ന് സുല്‍ത്താനു വിവരം കിട്ടി. അദ്ദേഹം തന്നെപ്പോലെതന്നെ ഒരു സുന്നി മുസ്ലീം ആണ്. കൂടാതെ കടുത്ത മതതീക്ഷ്ണതയുള്ളയാള്‍. അദ്ദേഹത്തെ ഒന്നു കാണാന്‍ ആഗ്രഹിക്കുന്നതായി സുല്‍ത്താന്‍ സന്ദേശമയച്ചു. അദ്ദേഹം എത്തിയപ്പോള്‍ ഉപചാരങ്ങള്‍ക്കുശേഷം സുല്‍ത്താന്‍ പറഞ്ഞു.
”താങ്കള്‍ ഒരു നല്ല മുസ്ലീം അല്ലെന്നും ഇടക്കിടെ മതനിന്ദ നടത്താറുണ്ടെന്നും കേട്ടു.”
സുല്‍ത്താന്റെ ആരോപണം തികഞ്ഞ മതവിശ്വാസിയായ ആഗതനു സഹിച്ചില്ല. അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
”ഞാനൊരു സമ്പന്നനാണെന്നല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ല. എന്റെ സ്വത്തെല്ലാം എടുത്തുകൊള്ളൂ. പക്ഷേ ഞാനൊരു നല്ല വിശ്വാസിയല്ലെന്നു മാത്രം പറയരുതേ…”
സംഭാഷണത്തിന്റെ ഒരു ശൈലി പൊരുത്തത്തിന് അദ്ദേഹം പറഞ്ഞതാണ് സ്വത്തെല്ലാം എടുത്തോളൂ എന്ന്. പക്ഷേ കുറുക്കനെപോലെ അവസരം പാര്‍ത്തിരുന്ന സുല്‍ത്താന്‍ ചാടിവീണു. അയാളുടെ സകലസ്വത്തും ഉടന്‍തന്നെ കണ്ടുകെട്ടി സുല്‍ത്താന്റെ ഖജനാവില്‍ ചേര്‍ക്കാന്‍ ആജ്ഞ കൊടുത്തു. പകരം രാജമുദ്ര പതിച്ച ഒരു കുറിപ്പുകൊടുത്തു. ‘ഇയാള്‍ നല്ലൊരു മുസ്ലീം ആണ്’ എന്ന്.
സ്വത്ത് മാത്രമല്ല സൗന്ദര്യമുള്ള അടിമ യുവാക്കളും സുല്‍ത്താന്റെ ലഹരിയാണ്. വൃഷണം ഉടച്ചു നപുംസകമാക്കിയ അടിമയെ എത്ര കഷ്ടപ്പെട്ടും എന്തുവിലകൊടുത്തും സുല്‍ത്താന്‍ സ്വന്തമാക്കും. സുല്‍ത്താന്റെ മന്ത്രിമാരില്‍ ഒരാളായ അബുള്‍ അബ്ബാസിനും ഇതേ സ്വഭാവമുണ്ട്. തുര്‍ക്കിസ്ഥാനില്‍ അതികോമളനായ ഒരടിമയുണ്ടെന്ന് അബുള്‍ അബ്ബാസ് അറിഞ്ഞു. അവനെ കൊണ്ടുവരുന്നതിന് മന്ത്രി ആളയച്ചു. അവനെ രഹസ്യമായി കൊണ്ടുവന്ന് മന്ത്രിയുടെ സ്വകാര്യ ഭവനത്തില്‍ താമസിപ്പിച്ചു. അസൂയക്കാര്‍ ഇക്കാര്യം സുല്‍ത്താന്റെ ചെവിയില്‍ ഓതിക്കൊടുത്തു. അവനെ കാണാന്‍ സുല്‍ത്താന് ആര്‍ത്തി പെരുകി. അടിമയെ ഉടന്‍തന്നെ തന്റെ മുന്നില്‍ ഹാജരാക്കുവാന്‍ അദ്ദേഹം സന്ദേശമയച്ചു. കണ്ടുപോയാല്‍ ആ ക്ഷണം സുല്‍ത്താന്‍ അവന്റെ സൗന്ദര്യത്തില്‍ മയങ്ങിവീഴും. അതുകൊണ്ട് അപ്രകാരം ഒരടിമ തന്റെ ഭവനത്തിലില്ല എന്ന മറുപടിയുമായി അബുള്‍ അബ്ബാസ് ദൂതനെ മടക്കി അയച്ചു.
സുല്‍ത്താന്റെ മനസ്സില്‍ ഒരു കട്ടുറുമ്പിന്റെ കടിയേറ്റു. മറ്റെന്തോ ന്യായം പറഞ്ഞ് സുല്‍ത്താന്‍ മന്ത്രിയുടെ വീട്ടിലെത്തി. നാലുപാടും തന്റെ ദൃഷ്ടികള്‍ ചുഴറ്റിക്കൊണ്ട് മന്ത്രിയുടെ ഭവനത്തില്‍ ചുറ്റിക്കറങ്ങിയ സുല്‍ത്താന്റെ മുന്നില്‍ അസാധാരണ മെയ്യഴകുള്ള ഒരാണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു.
മന്ത്രി അബുള്‍ അബ്ബാസ് ഭയപരവശനായി. സുല്‍ത്താനോടു കളവു പറഞ്ഞിട്ടുള്ള ഒരാളും ഗസ്‌നിയില്‍ ജീവിക്കില്ല. അടിമയെ പിടിച്ചെടുത്ത് സുല്‍ത്താന്‍ തന്റെ കൊട്ടാരത്തിലേക്കയച്ചു. മന്ത്രിയുടെ സകല സ്വത്തും കണ്ടുകെട്ടി സുല്‍ത്താന്‍ സ്വന്തമാക്കി. ഇത്രയും സുന്ദരനായ ഒരാണ്‍കുട്ടിയുടെ കാഴ്ച തന്നില്‍നിന്നു മറച്ചുവച്ച് ആ സുഖം സ്വന്തമായി അനുഭവിച്ചുകൊണ്ടിരുന്ന മന്ത്രി ഇനി ഭൂമിയിലുള്ള യാതൊരു വസ്തുവും കാണേണ്ടതില്ല എന്ന് സുല്‍ത്താന്‍ തീരുമാനിച്ചു. മന്ത്രിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കാരാഗൃഹത്തിലടച്ചു. അവിടെക്കിടന്ന് അബുള്‍ അബ്ബാസ് മരണപ്പെട്ടു.
യാതൊരു രോഗങ്ങള്‍ക്കും പിടികൊടുക്കാതെ ഹിന്ദുക്കുഷ് പര്‍വ്വതങ്ങള്‍ക്ക് അപ്പുറവും ഇപ്പുറവും പറന്നുനടന്നുകൊണ്ടിരുന്ന സുല്‍ത്താന്‍ ഒരിക്കല്‍ മലേറിയ ബാധിതനായി. വളരെ സാവധാനം രോഗത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ആ പഴുതിലൂടെ ക്ഷയരോഗത്തിന്റെ ബാക്ടീരിയകള്‍ സുല്‍ത്താന്റെ ശ്വാസകോശത്തിലേയ്ക്കു ഒളിച്ചുകയറി. കോശഭിത്തികളും രക്തക്കുഴലുകളും കടിച്ചുതിന്ന് അവ പെറ്റുപെരുകി. പെരുംചുമ നെഞ്ചുതകര്‍ക്കുമ്പോള്‍ സുല്‍ത്താന്‍ മാറില്‍ അമര്‍ത്തിപ്പിടിച്ചു ചുമച്ചു. ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു. ഗസ്‌നിയിലെ കൊട്ടാരത്തിലും ജുമാമസ്ജിദിലും കണ്ണാടിപോലെ മിനുസപ്പെടുത്തിയ തെരുവുകളിലും ചോരതുപ്പിക്കൊണ്ട് സുല്‍ത്താന്‍ രണ്ടുവര്‍ഷം നടന്നു.
ഹിന്ദുസ്ഥാനില്‍ താന്‍ചെയ്ത നന്മകള്‍ക്കു പ്രതിഫലമായി ഏകദൈവം സ്വര്‍ഗ്ഗത്തില്‍ തനിക്കായി നഗരങ്ങള്‍ പണിയുന്നുണ്ടെന്ന് സുല്‍ത്താന്‍ പറയുക പതിവായിരുന്നു. പക്ഷേ അകത്തുകയറിക്കൂടിയ തേളിനെപ്പോലെ ചുമ ശ്വാസകോശം കുത്തിപ്പറിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ തന്റെ നേട്ടങ്ങളിലുള്ള വിശ്വാസം സുല്‍ത്താനു കുറഞ്ഞതുപോലെ തോന്നി. കൊട്ടാരമുറ്റത്ത് പരവതാനി വിരിക്കാനും അതില്‍ തന്റെ നിലവറകളില്‍ കിടക്കുന്ന സമ്പത്തു മുഴുവന്‍ നിരത്തിയിടാനും സുല്‍ത്താന്‍ കല്പന കൊടുത്തു. മൈതാനം പോലെ വിശാലമായ കൊട്ടാരമുറ്റത്ത് സ്വര്‍ണനാണയങ്ങള്‍, ഹിന്ദുസ്ഥാനിലെ ക്ഷേത്രങ്ങളില്‍നിന്നു കൊള്ളചെയ്ത സ്വര്‍ണപാത്രങ്ങള്‍, ഇന്ദ്രനീലവും മരതകവും ചുവന്ന മാണിക്യവും ഉള്‍പ്പെടുന്ന അമൂല്യരത്‌നങ്ങള്‍ എന്നിവ നിറച്ച ചാക്കുകെട്ടുകള്‍ ചുമന്നുകൊണ്ട് അടിമകള്‍ വരിയായി വന്നു. അനേകം അടിമകള്‍ അര ദിവസമെടുത്തു ഇത്രയും ചുമടുകള്‍ കൊണ്ടുവന്നു നിരത്താന്‍. സ്വര്‍ണവും രത്‌നങ്ങളും നിരത്തിക്കഴിഞ്ഞപ്പോള്‍ അതിനുചുറ്റിലുമായി വെള്ളിയുടെ വന്‍ശേഖരം നിരത്തി. ഒടുവില്‍ കൊണ്ടുവന്നത് ഹിന്ദുസ്ഥാനിലെ രാജധാനികളില്‍നിന്നു കവര്‍ച്ച ചെയ്ത അമൂല്യവസ്ത്രങ്ങള്‍. പ്രപഞ്ച സൗന്ദര്യമാകെ സമ്മേളിച്ചു നില്ക്കുന്ന ആ കാഴ്ചയ്ക്കു മുന്നില്‍ ഇതെല്ലാം തന്റേതാണെന്നു വ്യാമോഹിച്ചിരുന്ന സുല്‍ത്താന്‍ നിന്നു. ക്ഷയരോഗം ചവച്ചുതുപ്പിയ ആ മെലിഞ്ഞു കറുത്ത രൂപം കരയുന്നുണ്ടായിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചു പോകണമല്ലോ എന്നോര്‍ത്തിട്ടാവാം.
ഈ വൈകിയ വേളയിലെങ്കിലും സുല്‍ത്താന്‍ എന്തെങ്കിലും ദാനം ചെയ്‌തേക്കുമെന്ന് പരിചാരകര്‍ കരുതി. പക്ഷേ അതൊന്നും സംഭവിച്ചില്ല. നിധിക്കൂമ്പാരം നിലവറകളിലേയ്ക്കു തന്നെ മടങ്ങി.
അടുത്തദിവസം ഗസ്‌നിയിലെ മൈതാനത്ത് ലക്ഷങ്ങള്‍ വരുന്ന തന്റെ കുതിരപ്പട, ആനപ്പട, കാലാള്‍, ഒട്ടകങ്ങള്‍, കോവര്‍ കഴുതകള്‍ എന്നിവയുടെ പടയണി നിരത്തി. കുതിരകള്‍ വലിക്കുന്ന പല്ലക്കിലേറി മൈതാനത്തിന്റെ ഉയര്‍ന്ന ഭാഗത്തുനിന്നുകൊണ്ട് സുല്‍ത്താന്‍ ആ കാഴ്ച കണ്ടു. തന്റെ ഒരുവാക്കു മതി ഈ നശീകരണ ശക്തിയത്രയും പ്രപഞ്ചസീമകളിലേക്കു പറക്കാന്‍. പക്ഷേ അങ്ങനെ ആജ്ഞാപിക്കാന്‍ ഇനി സുല്‍ത്താനു ആവില്ല. എന്തോ പറയാനൊരുങ്ങിയപ്പോള്‍ ചോര കലങ്ങിയ കഫം നെഞ്ചില്‍ ചുറ്റിത്തിരിഞ്ഞ് പുറത്തേക്കു പ്രവഹിച്ചു. സുല്‍ത്താന്‍ കരഞ്ഞു വീണ്ടും വീണ്ടും.
1030 ഏപ്രില്‍ 30 ന് 58-ാം വയസ്സില്‍ സുല്‍ത്താന്‍ അന്തരിച്ചു. അസ്ഥികൂടത്തിന്റെ അവസാനമില്ലാത്ത ചിരിപോലെ ചരിത്രത്താളുകളില്‍ മുഹമ്മദ് ഗസ്‌നി ഇന്നും അവശേഷിക്കുന്നു.
മുഹമ്മദ് ഗസ്‌നിയുടെ മരണത്തോടെ ഈ ചരിത്രകഥനം അവസാനിക്കുന്നില്ല. അയാളുടെ ഭൗതികശരീരം തിരോഭവിച്ചു എന്നല്ലാതെ അയാള്‍ കുഴിച്ചിട്ട പാപത്തിന്റെ വിത്തുകള്‍ മുളയ്ക്കുന്നതും ഫലം കായ്ക്കുന്നതും ഒടുവില്‍ കത്തിയെരിഞ്ഞ് മരുഭൂമിയിലെ കാറ്റില്‍ പറന്നുപോകുന്നതും കൂടി നാം കാണേണ്ടതുണ്ട്. അല്ലെങ്കില്‍:
പരിത്രാണായ സാധൂനാം വിനാശായച ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ
എന്ന് നാം കുരുക്ഷേത്രയുദ്ധഭൂമിയില്‍ കേട്ട വിളംബരത്തിന് ഈ കലിയുഗ സന്ധിയില്‍ മൂര്‍ച്ചകെട്ടുപോയോ എന്നു നാം ഭയപ്പെടും. അനാഥമാക്കപ്പെട്ട ജനതയുടെ വിഹ്വലത നമ്മെ വേട്ടയാടാന്‍ പാടില്ല. ഗസ്‌നി മുഹമ്മദിന്റെ പാപജന്മങ്ങളില്‍നിന്നു ഭാരതത്തെ മാത്രമല്ല ലോകജനതയെത്തന്നെയും മോചിപ്പിക്കാനായി വന്നത് ഒരു നരസിംഹാവതാരമാണ്. അവതരിച്ചത് അറേബ്യയേക്കാള്‍ പതിന്മടങ്ങു ചൂടും ലോകത്തിലേറ്റവും തണുപ്പുമുള്ള ഗോബി മരുഭൂമിയില്‍. കനല്‍മഴ പെയ്യുന്ന ആകാശത്തിനുകീഴില്‍ അന്തമില്ലാത്ത മണല്‍പരപ്പിനുമുകളില്‍ പാമ്പിന്‍കൂട്ടങ്ങളെപ്പോലെ മരീചിക പുളഞ്ഞുകളിച്ചു. അവക്കിടയില്‍ ജന്മമെടുത്ത മനുഷ്യര്‍ അറബികളേക്കാളും തുര്‍ക്കികളേക്കാളും അനേകമടങ്ങ് അപകടകാരികള്‍. സഹസ്രാബ്ദങ്ങളായി മരുഭൂമിയിലെ ചൂടേറ്റ് ഉരുകുന്ന മണല്‍ സ്ഫടികമായി ഉരുത്തിരിയുന്നതുപോലെ കൊലയാളിസമൂഹത്തില്‍ രൂപമെടുത്ത കൂട്ടക്കൊലയുടെ ആചാര്യന്‍, മംഗോളിയയിലെ നരസിംഹം, അങ്ങുതാഴെ 4500 കിലോമീറ്റര്‍ ദൂരെ, അറേബ്യയിലേക്കുനോക്കി കൊലവിളി നടത്തി.