ഏതൊരു സാങ്കേതികവിദ്യയും വികസിപ്പിച്ച്, നിര്‍മ്മിച്ച് പ്രായോഗികമാക്കുക എന്നത് ഒരുപാട് സമയവും അധ്വാനവും സമര്‍പ്പണവും പണച്ചെലവും എല്ലാം ആവശ്യമായ കാര്യമാണ്. എല്ലാവര്‍ക്കും അത് സാധിക്കുകയുമില്ല. അതുകൊണ്ടാണ് അതിസങ്കീര്‍ണ്ണമായ പല ടെക്‌നോളജികളും വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രം കരഗതമായിരിക്കുന്നതും അവര്‍ അതില്‍ ആധിപത്യം പുലര്‍ത്തുന്നതും. ആദ്യമെല്ലാം വ്യാപകമായി പ്രയോജനമുണ്ടന്നു തോന്നാത്ത എല്ലാ ടെക്‌നോളജികളും പിന്നീട് ഒഴിച്ചുകൂടാനാവാത്ത രീതിയില്‍ ജനജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ആധിപത്യം പുലര്‍ത്തുന്നത് അവയ്ക്ക് വേണ്ടി അധ്വാനിച്ചവരായിരിക്കും. മറ്റുള്ളവര്‍ അവരെ ആശ്രയിക്കേണ്ട അവസ്ഥയിലും ആയിരിക്കും.
ബഹിരാകാശം, വ്യോമയാനം എന്നിവയൊക്കെ ഇങ്ങനത്തെ സങ്കീര്‍ണ്ണമായ മേഖലകളാണ്. അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ഈ മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നത്.
1950കളില്‍ തന്നെ നമുക്ക് തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനങ്ങള്‍ ആവശ്യമാണ് എന്നതാണ് വ്യോമസേനയുടെ നിലപാട്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മരുത്ത് എന്നൊരു യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ആരംഭിച്ചു. അതിവേഗം തന്നെ പ്രോട്ടോ ടൈപ്പുകള്‍ തയ്യാറായി, അറുപതുകളുടെ രണ്ടാം പകുതിയില്‍ മരുത്ത് വ്യോമസേനയുടെ ഭാഗമാവുക തന്നെ ചെയ്തു. ഡിസൈന്‍ മുതല്‍, നിര്‍മ്മാണം വരെ ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ച മറ്റൊരു വിമാനപദ്ധതി ലോകത്തില്‍ തന്നെ അപൂര്‍വ്വമാണ്. എങ്കിലും ശബ്ദത്തിനേക്കാള്‍ വേഗം ആര്‍ജ്ജിക്കുക, ഇറക്കുമതി ചെയ്യാത്ത സ്വന്തം എന്‍ജിന്‍ ഉപയോഗിക്കുക എന്നൊക്കെയുള്ള കാര്യത്തില്‍ മരുത്തിനു ഏറെ ദൂരം താണ്ടാനുണ്ടായിരുന്നു.
അങ്ങനെയിരിക്കയാണ് ഇന്ദിരാഗാന്ധിയുടെ കാലത്ത് സോവിയറ്റ് യൂണിയനുമായുള്ള പ്രതിരോധ ഇടപാടുകള്‍ ആരംഭിക്കുന്നതും അക്കാലത്തെ മികച്ച യുദ്ധവിമാനങ്ങളില്‍ ഒന്നായ മിഗ് 21 വ്യോമസേനയില്‍ എത്തുന്നതും. അതോടെ മരുത്തിന്റെ വികസനം സര്‍ക്കാര്‍ അവസാനിപ്പിച്ചു. നമ്മുടെ ആയുധപ്പുരകള്‍ സോവിയറ്റ് ആയുധങ്ങളാല്‍ നിറഞ്ഞു.
പിന്നീട് എണ്‍പതുകളുടെ രണ്ടാം പകുതിയില്‍, വ്യോമസേനയുടെ മുന്‍നിര വിമാനങ്ങളായ മിഗ് 21 പഴകിത്തുടങ്ങിയപ്പോഴാണ്, അതിനു പകരം വെയ്ക്കാനും നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതുമായ മറ്റൊരു വിമാനം ലോകത്ത് അധികമില്ല എന്ന് മനസ്സിലാകുന്നത്. അങ്ങനെയാണ് ഭാരം കുറഞ്ഞ, അതിവേഗം ശത്രുവിനെ ആക്രമിച്ച് തിരിച്ചുവരാന്‍ ശേഷിയുള്ള ഒരു യുദ്ധവിമാനം വികസിപ്പിക്കാന്‍ തീരുമാനിക്കുന്നതും LCA- (Light combat aircraft ) എന്ന പദ്ധതി ആരംഭിക്കുന്നതും. എന്‍ജിന്‍ അടക്കം പൂര്‍ണ്ണമായും ഭാരതത്തില്‍ നിര്‍മ്മിക്കുക എന്നതായിരുന്നു പദ്ധതി.
പക്ഷേ വിചാരിച്ച വേഗതയില്‍ പദ്ധതി മുന്നേറിയില്ല. ഡിസൈന്‍ പൂര്‍ത്തിയാക്കാന്‍ തന്നെ അഞ്ച് വര്‍ഷം എടുത്തു. ആദ്യ പ്രോട്ടോടൈപ്പ് തയ്യാറായത് 2001 ല്‍, ആദ്യ പറക്കല്‍ 2003 ല്‍. അപ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി, പദ്ധതിക്ക് തേജസ് എന്ന്‌പേര് നല്‍കുന്നത്. അപ്പോഴും തദ്ദേശീയമായ കാവേരി എഞ്ചിന്‍ എങ്ങുമെത്തിയിരുന്നില്ല. എങ്കിലും എഞ്ചിന്‍ ഒഴിച്ച് ഒരു യുദ്ധവിമാനത്തിന്റെ നിര്‍ണ്ണായകമായ എല്ലാ ടെക്‌നോളജികളും ഏവിയോണിക്‌സ്, റഡാര്‍, വാര്‍ത്താവിനിമയം, നിയന്ത്രണം എന്നിങ്ങനെ എല്ലാ ഘടകങ്ങളും പൂര്‍ണ്ണമായി രാജ്യത്ത് തന്നെ നിര്‍മ്മിക്കാന്‍ സാധിച്ചു. 2006ല്‍ 120 വിമാനങ്ങള്‍ക്ക് വ്യോമസേന ഓര്‍ഡര്‍ ചെയ്‌തെങ്കിലും അപ്പോഴും ബഹുദൂരം പോകാന്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പഴകിത്തുരുമ്പിച്ച മിഗ് 21 കളെത്തന്നെ മുന്‍നിര വിമാനങ്ങളായി ഉപയോഗിക്കേണ്ട അവസ്ഥയിലായിരുന്നു നമ്മുടെ വ്യോമസേന.
ഇപ്പോള്‍ എല്ലാ വികസനവും കഴിഞ്ഞു തേജസ് വ്യോമസേനയുടെ ഭാഗമാവുകയാണ്. 2001ല്‍ 83 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 2024 മുതല്‍ വിമാനങ്ങളുടെ ഡെലിവറി ആരംഭിക്കും. വ്യോമസേന തേജസിന്റെ പ്രത്യേക വ്യൂഹങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. 2025 ഓടെ മിഗ് 21 കള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.
ഭാരം കുറഞ്ഞ വിമാനങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച നാലാം തലമുറ പോര്‍വിമാനമാണ് തേജസ്. ഭാരം കുറവായതു കൊണ്ടുതന്നെ ശത്രുവിന്റെ വിമാനവേഗ മിസൈലുകള്‍ക്ക് തേജസിനെ അത്ര എളുപ്പം തൊടാന്‍ കഴിയില്ല. 1850 കിലോമീറ്റര്‍ പരിധിയുള്ള വിമാനത്തില്‍ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറക്കാനുള്ള ശേഷിയുണ്ട്. റഡാര്‍ ക്രോസ് സെക്ഷന്‍ കുറവായതു കൊണ്ട് സാധാരണ നിലയില്‍ നിന്ന് വൈകിയേ റഡാറുകളുടെ കണ്ണില്‍ പെടുകയുള്ളു.
ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ ഒരുപാട് രാജ്യങ്ങള്‍ തേജസില്‍ താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. സിംഗപ്പൂര്‍, മലേഷ്യ വ്യോമസേനകള്‍ ചൈനയുടെ വിമാനങ്ങള്‍ വേണ്ടന്ന് വെച്ച് തേജസ്സിന് ഓര്‍ഡര്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ്. അങ്ങനെ ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതിയുടെ നായകനാവുകയാണ് തേജസ്.
എങ്കിലും സ്വന്തം എഞ്ചിനില്‍ അല്ല തേജസ്സ് പറക്കുന്നത് എന്നത് ഒരു പോരായ്മ തന്നെയാണ്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ കാവേരി എഞ്ചിന്‍ പ്രവര്‍ത്തനക്ഷമമാകും എന്നാണ് കരുതപ്പെടുന്നത്. അതോടെ സ്വന്തം ജെറ്റ് എഞ്ചിന്‍ ഉള്ള അപൂര്‍വ്വം രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഭാരതവും കയറുന്നത്.