ഭാരതത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമസ്തമേഖലകളിലും മേധാവിത്വം പുലര്‍ത്തുന്ന ദേശീയതയുടെ പ്രവാഹത്തില്‍ അടിതെറ്റിയ പ്രതിലോമശക്തികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വാക്കുകളായിരുന്നു ഇക്കഴിഞ്ഞ ജൂലായ് ഒന്നാം തീയതി ബിജെപിയുടെ മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സമയത്ത് ഭാരതത്തിലെ പരമോന്നത നീതിപീഠം സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പാര്‍ഡിവാലാ എന്നിവരുടേത്. ബഹുമാനപ്പെട്ട സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നൂപുര്‍ ശര്‍മയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ആദ്യം അനുകൂല പ്രസ്താവനയുമായി വന്നെത്തിയവരില്‍ ഒരാള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകള്‍ ചേര്‍ത്തുള്ള ട്വീറ്റ് ചെയ്തുകൊണ്ട് താലിബാന്‍ വക്താവ് സബിയുള്ളാഹ് മുജാഹിദ് ആയിരുന്നു. അതോടൊപ്പം തന്നെ ജസ്റ്റിസുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടും, പിന്തുണ നല്‍കിക്കൊണ്ടും, നൂപുറിനെ തൂക്കിലേറ്റണമെന്ന ആവശ്യം ഉന്നയിച്ചും രാജ്യത്ത് നിരവധി സ്ഥലങ്ങളില്‍ ഇടതുപക്ഷ, മതേതര, മുസ്ലിം ലിബറല്‍ സംഘടനകള്‍ പ്രകടനങ്ങള്‍ തുടങ്ങിയിരുന്നു.
നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശം എന്താണെന്നും, അത് ക്രിമിനല്‍ കുറ്റമാണോയെന്നുപോലും തെളിയാത്ത സമയത്താണ് തികച്ചും അനാവശ്യമായി അസമയത്ത് ജസ്റ്റിസുമാരുടെ നിരുത്തരവാദപരമായ നൂപുര്‍ ശര്‍മ്മ വിരുദ്ധ പരാമര്‍ശം. മുന്നില്‍ ആര് വന്നാലും മുഖം നോക്കാതെ നീതി മാത്രം നടപ്പാക്കും എന്ന വിശ്വാസത്തില്‍ അധിഷ്ഠിതമാണ് ലോകത്തിലെ നീതിന്യായവ്യവസ്ഥ. അതുകൊണ്ടാണ് നീതി ദേവതയെ കറുത്ത തുണി കൊണ്ട് കണ്ണുമൂടിക്കെട്ടി പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും ന്യായാധിപന്മാര്‍ മുഖം നോക്കി അര്‍ഹരായവര്‍ക്ക് നീതി നിഷേധിക്കുന്നു എന്ന രീതിയില്‍ നൂപുര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനം സംശയിച്ചാല്‍ അതിന് പൊതുജനത്തെ കുറ്റം പറയാനാകില്ല.
നൈമിഷിക ചിന്തകള്‍ക്കും, മാനുഷിക വികാരങ്ങള്‍ക്കും അടിമപ്പെടുന്നവരല്ല ന്യായാധിപന്മാര്‍ എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. അതുകൊണ്ടാണ് പൊതുജനങ്ങളില്‍ നിന്നും അകന്നുമാറി ദന്തഗോപുരങ്ങള്‍ കണക്കെയുള്ള ബംഗ്ലാവുകളില്‍ ന്യായാധിപന്മാര്‍ക്ക് എല്ലാ സൗകര്യങ്ങളുമടക്കം താമസസൗകര്യം ചെയ്തു കൊടുക്കുന്നത്. ന്യായാധിപന്മാര്‍ ഒരു തരത്തിലും വാര്‍ത്തകളാലോ, വ്യക്തികളാലോ, സംഭവങ്ങളാലോ സ്വാധീനിക്കപ്പെടരുത്. അതിനായി കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ് ന്യായാധിപന്മാര്‍. വായില്‍ വരുന്നത് കോതയ്ക്ക് പാട്ടെന്നു പോലെ പറയാന്‍ അഭിഭാഷകര്‍പോലും മടിക്കുന്ന കാലത്ത് അത്തരമൊരു അഭിപ്രായ പ്രകടനം സുപ്രീംകോടതി ജഡ്ജിമാരായ സൂര്യകാന്തിന്റെയും ജെ.ബി.പാര്‍ഡിവാലയുടെയും നിഷ്പക്ഷതയെ സംശയത്തിന്റെ നിഴലിലേയ്ക്ക് നിര്‍ത്തിയിരിക്കുന്നു.
സുപ്രീംകോടതി തന്നെ മുമ്പ് പല തവണയായി ജഡ്ജിമാര്‍ തങ്ങളുടെ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ നിരുത്തരവാദപരമായ അഭിപ്രായം പറയരുത് എന്ന് വിധി പറഞ്ഞിട്ടുണ്ട് എന്നിരിക്കെ ആ വിധിപ്രസ്താവങ്ങളെ ലംഘിച്ചുകൊണ്ട് സുപ്രീംകോടതി ജഡ്ജിമാരായ സൂര്യകാന്തിന്റെയും ജെ.ബി.പാര്‍ഡിവാലയുടെയും അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശങ്ങള്‍ നിയമലോകത്ത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നൂപുര്‍ ശര്‍മയ്ക്കെതിരെയുള്ള സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ പരമോന്നത നീതിപീഠത്തിന്റെ വിലയിടിച്ചു എന്ന് മാത്രമല്ല, നിയമവാഴ്ചയ്ക്ക് നേരെയുള്ള വെല്ലുവിളിയുമാണ്. ഏതൊരു കുറ്റത്തിന്റെയും വിചാരണ നടത്തുന്നത് ട്രയല്‍കോടതികളാണ്. വിചാരണകോടതികളാണ് ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തില്‍ മജിസ്‌ടേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. ഇനി നൂപുര്‍ ശര്‍മയ്ക്ക് എതിരെയുള്ള കേസ് വിചാരണയ്ക്ക് മജിസ്ട്രേറ്റ് കോടതിയില്‍ വരുമ്പോള്‍ ഇതിനോടകം തന്നെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്, നൂപുര്‍ ശര്‍മയാണ് എല്ലാറ്റിനും കാരണം എന്ന് വാമൊഴിയിലായാലും, വരമൊഴിയിലായാലും വിധി പറഞ്ഞ കേസില്‍ വിചാരണക്കോടതിയിലെ മജിസ്ട്രേറ്റ് നൂപുര്‍ ശര്‍മ്മ കുറ്റവാളിയാണ് എന്ന മുന്‍വിധിയോടെ അല്ലാതെ എന്താണ് മറിച്ചൊരു അഭിപ്രായം പറയുക? ട്രയല്‍കോടതി കീഴ്‌കോടതിയാണ്. ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് വിചാരണ നടത്തി വിധി പ്രസ്താവിക്കാനുള്ള കീഴ്‌കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് അപ്പീല്‍കോടതിയായ സുപ്രീം കോടതി നടത്തിയത്.
നൂപുര്‍ ശര്‍മയുടെ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതിയുടെ മുമ്പില്‍ തീരുമാനമെടുക്കാനുള്ള ഒരേയൊരു വിഷയം എന്തായിരുന്നു? ഒരു ചാനല്‍ ചര്‍ച്ചയില്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുമെങ്കില്‍ എനിക്കും ഇങ്ങനെയൊക്കെ പറയാമല്ലോ എന്ന് വ്യക്തമായി മറുപടി പറഞ്ഞ നൂപുറിനെതിരെ പ്രവാചകനിന്ദ ആരോപിച്ചുകൊണ്ട് രാജ്യത്തിന്റെ പല ഭാഗത്തും മുസ്ലിം മതമൗലികവാദികള്‍ പ്രകടനങ്ങള്‍ നടത്തി. ചിലയിടത്തൊക്കെ അത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ അക്രമാസക്തമായി. വിവാദമായ ആ ചാനല്‍ ചര്‍ച്ച കണ്ട ഏതൊരാള്‍ക്കും വ്യക്തമായി മനസ്സിലാകും നൂപുറിന്റെ താല്പര്യം എന്തായാലും മതസ്പര്‍ദ്ധ സൃഷ്ടിക്കലല്ല. അവരുടെ വാക്കുകളിലെ ഉദ്ദേശ്യശുദ്ധി കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായി വളച്ചൊടിച്ചുകൊണ്ട് അവര്‍ക്കെതിരെ പ്രചരിപ്പിച്ചു മതസ്പര്‍ദ്ധ സൃഷ്ടിക്കുകയാണ് ചില തല്പരകക്ഷികള്‍ ചെയ്തത്. നൂപുറിനെതിരെ മുസ്ലിം മതമൗലികവാദികള്‍ അഴിഞ്ഞാടിയപ്പോള്‍ അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടും, അവരെ അനുകൂലിച്ചുകൊണ്ടും നിരവധിപേര്‍ മുന്നോട്ടു വന്നു. ഒരാളെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള അവകാശം ജനാധിപത്യത്തില്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇവിടെ നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ പട്ടാപ്പകല്‍ താലിബാന്‍ മോഡല്‍ കൊലപാതകം നടന്നു. അത് വീഡിയോ എടുത്തു സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചു സമൂഹത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി. നൂപുര്‍ ശര്‍മയ്ക്ക് തന്നെ പലയിടങ്ങളില്‍ നിന്നും വധഭീഷണി വന്നു. നൂപുറിനെ തെരഞ്ഞെടുത്തു വ്യക്തിപരമായി ബുദ്ധിമുട്ടിക്കാനായി രാജ്യത്തിന്റെ പല ഭാഗത്തായി അമ്പതോളം പരാതികളില്‍ പോലീസ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരേ കുറ്റത്തിന് പലപ്രാവശ്യം ഒരാളെ ശിക്ഷിക്കാന്‍ വകുപ്പില്ലല്ലോ. അതുകൊണ്ട് ഒരേ കുറ്റമാരോപിച്ചു രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ ഒരുമിച്ചു സുരക്ഷാ കാരണങ്ങളാലും വിചാരണയുടെ സൗകര്യത്തിനായും രാജ്യ തലസ്ഥാനമായ ദല്‍ഹിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് നൂപുര്‍ ശര്‍മ്മ ഫയല്‍ ചെയ്തത്. രാജ്യത്ത് അമ്പതിലേറെ സ്ഥലത്ത് ഒരേ കുറ്റം ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പ്രകാരം അമ്പത് സ്ഥലങ്ങളില്‍ ട്രയല്‍ നടത്തേണ്ടതിന്റെ ആവശ്യം ഇല്ലല്ലോ, അതെല്ലാം ഒരുമിച്ചു ഒരു സ്ഥലത്ത് വിചാരണ നടത്തണം എന്നായിരുന്നു ആവശ്യം. വിവിധ സംസ്ഥാനങ്ങളില്‍ ഒരാള്‍ക്കെതിരെ ഒരേ വിഷയത്തില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുമ്പോള്‍, വിചാരണയുടെ സൗകര്യാര്‍ത്ഥം അതെല്ലാം ഒരു സ്ഥലത്തേയ്ക്ക് മാറ്റി കൊടുക്കാനുള്ള അധികാരം സുപ്രീംകോടതിയ്ക്ക് മാത്രമേയുള്ളൂ. അതുകൊണ്ടാണ് നൂപുര്‍ ശര്‍മ്മ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഈ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതിയ്ക്ക് ചെയ്യേണ്ടത് ഈ അപേക്ഷ അനുവദിക്കണമോ, വേണ്ടയോ എന്ന് മാത്രമാണ്. മാത്രമല്ല നൂപുറിനെതിരെ തീവ്ര മുസ്ലിം മതമൗലിക ഭീകരവാദികളുടെ വധഭീഷണിയടക്കമുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നതുകൊണ്ട് സുപ്രീം കോടതി അത് പരിഗണിച്ച് അനുവദിക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ വ്യക്തമായ കാര്യകാരണസഹിതം നിരസിക്കേണ്ടതായിരുന്നു. നൂപുര്‍ ശര്‍മ്മ നിയമവഴിയ്ക്ക് വീണ്ടും ശ്രമിച്ചു നോക്കിയേനെ. എന്നാല്‍ അതിന് പകരം നൂപുര്‍ ശര്‍മ്മയെ മുന്‍വിധിയോടുകൂടി കുറ്റവാളിയെന്ന് മുദ്രകുത്താന്‍ ജസ്റ്റിസ് സൂര്യകാന്തിനും ജസ്റ്റിസ് ജെ.ബി.പാര്‍ഡിവാലയ്ക്കും എന്തധികാരം? ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസ് ജെ.ബി.പാര്‍ഡിവാലയും അടങ്ങുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ആ കേസ് നിര്‍ബന്ധിപ്പിച്ചു പിന്‍വലിപ്പിച്ചു. മാത്രമല്ല അനാവശ്യമായ ഒരു രാഷ്ട്രീയാഭിപ്രായ പ്രകടനത്തിലൂടെ നൂപുറിനെ കുറ്റവാളിയാക്കി. ഇപ്പോള്‍ എല്ലാവരും സുപ്രീം കോടതിയുടെ ആ അഭിപ്രായം സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്നു. നൂപുര്‍ ശര്‍മയുടെ ഹര്‍ജി കൃത്യം നിയമത്തിന്റെ ആധാരത്തില്‍ ഉള്ളതായിരുന്നു. എന്നാല്‍ ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജെ.ബി.പാര്‍ഡിവാലയും അടങ്ങുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയോ?
പരമോന്നത നീതിപീഠവും നിയമത്തിന് അതീതമല്ല. സുപ്രീം കോടതിയും നിയമത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരാളെ കുറ്റവാളിയെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് അയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തി തെളിവ് സഹിതം കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കണം. അതിന് ശേഷം നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണയ്ക്ക് കുറ്റവാളിയ്ക്ക് ഭരണഘടനാ അനുച്ഛേദം 21 പ്രകാരം അവകാശമുണ്ട്. തനിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്കെതിരെ തെളിവ് കൊടുക്കാനും, തന്റെ ഭാഗം തെളിയിക്കാനായി സാക്ഷികളെ ഹാജരാക്കാനും കുറ്റാരോപിതന് അവകാശമുണ്ട്. പ്രോസിക്യൂഷന്റെയും ഡിഫന്‍സിന്റെയും വാദങ്ങളും, ഹാജരാക്കിയ തെളിവുകളും, സാക്ഷിമൊഴികളും കേട്ടിട്ടാണ് ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടോ അല്ലയോ എന്ന് കോടതി തീരുമാനിക്കുന്നത്. നൂപുറിന്റെ കാര്യത്തില്‍ ഇതില്‍ ഏതെങ്കിലും ഒരു നടപടി പൂര്‍ത്തിയാക്കിയോ? പിന്നെ എന്ത് അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജഡ്ജിമാര്‍ തിടുക്കത്തില്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്?
ചുരുക്കി പറഞ്ഞാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കനയ്യലാലിനെ കഴുത്തറുത്തു കൊന്നു വീഡിയോ ഇട്ടു പ്രചരിപ്പിച്ചവരെ ന്യായീകരിക്കുന്ന തരത്തിലായി ജഡ്ജിമാരുടെ അനവസരത്തിലുള്ള പ്രസ്താവനകള്‍. നൂപുര്‍ അത്തരമൊരു അഭിപ്രായം ചാനലില്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ കനയ്യകുമാര്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്റ്റ് ഇടുമായിരുന്നില്ല. അങ്ങനെയൊരു പോസ്റ്റ് ഇട്ടില്ലായിരുന്നെങ്കില്‍ കനയ്യലാലിനെ ഭീകരവാദികള്‍ കഴുത്തറുത്തു കൊല്ലുമായിരുന്നില്ല എന്നൊക്കെയായിരുന്നു ജഡ്ജിമാരുടെ കണ്ടെത്തലുകള്‍.
ജഡ്ജിമാരുടെ രോഷം നൂപുറിനോട് മാത്രമായിരുന്നില്ല. നൂപുറിനെതിരെയുള്ള പരാതി കിട്ടി എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം എന്തുകൊണ്ട് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് വൈകിച്ചു എന്ന് ദല്‍ഹി പോലീസിനോടും ഡിവിഷന്‍ ബെഞ്ച് രോഷം പ്രകടിപ്പിച്ചു. ഏതൊരാളുടെയും പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക എന്നത് പോലീസിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു അനന്തര നടപടികളിലേയ്ക്ക് കടക്കുന്നതിന് മുമ്പ് വിവരങ്ങള്‍ വസ്തുതാപരമായി ശരിയാണോ എന്ന ഉറപ്പുവരുത്തേണ്ട ബാധ്യത കൂടി പോലീസിനുണ്ട്. എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തതും ഉടനെത്തന്നെ നൂപുറിനെ അറസ്റ്റ് ചെയ്യാത്തതിന് ദല്‍ഹി പോലീസിനെതിരെ ആയിരുന്നു ജഡ്ജിയുടെ വൈകാരിക പ്രകടനം. ലാല്‍ കമലേന്ദ്ര പ്രതാപ് സിംഗ് ഢ െസ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് (2009) കേസില്‍ സുപ്രീം കോടതി തന്നെ വിധി പറഞ്ഞിട്ടുണ്ട് എല്ലാ കോഗ്‌നിസബിള്‍ കേസുകളിലും അറസ്റ്റ് നിര്‍ബന്ധമല്ല എന്ന്. ജഡ്ജിയുടെ വൈകാരിക പ്രകടനം ആ വിധിയുടെ കൂടി ലംഘനമായി.
സുപ്രീം കോടതി ജഡ്ജിമാരായ സൂര്യകാന്തിന്റെയും ജെ.ബി.പാര്‍ഡിവാലയുടെയും അനവസരത്തിലുള്ള നിരുത്തരവാദപരമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും രാജ്യത്ത് എരിതീയിലെണ്ണയൊഴിക്കുന്നത്തിന് തുല്യമായി, മാത്രമല്ല കനയ്യലാലിന്റെ കഴുത്തറുത്തവര്‍ക്ക് ക്ലീന്‍ ചിറ്റ് കൊടുത്ത നടപടിയായിപ്പോയി.
ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എല്ലാറ്റിനും കാരണം നൂപുര്‍ ശര്‍മയാണ് എന്ന് പറഞ്ഞ ജഡ്ജിയുടെ അഭിപ്രായത്തോടെ കനയ്യലാലിന്റെ കഴുത്തറുത്തു വീഡിയോ എടുത്തു പ്രചരിപ്പിച്ച ഭീകരരുടെ പ്രവൃത്തികള്‍ ന്യായീകരിക്കാന്‍ പലരും മുന്നോട്ട് വന്നു. ഈയൊരു സാഹചര്യത്തില്‍ ജഡ്ജിയ്ക്ക് തന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെളിവ് സഹിതം വിശദീകരിക്കേണ്ട ബാധ്യതയുമുണ്ട്. ഈ ഒറ്റ അഭിപ്രായം യഥാര്‍ത്ഥത്തില്‍ വിധ്വസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭീകരവാദികളെ നിഷ്‌കളങ്കരായി ചിത്രീകരിക്കാന്‍ സഹായകമായി എന്നുള്ളതാണ് വാസ്തവം. നൂപുര്‍ ശര്‍മ്മ ചാനലില്‍ അത്തരമൊരു പ്രസ്താവന നടത്തിയില്ലായിരുന്നെങ്കില്‍ കനയ്യലാലിനെ ഭീകരര്‍ കൊല്ലുമായിരുന്നില്ല. രാജ്യത്ത് അശാന്തിയുണ്ടാകുമായിരുന്നില്ല എന്നൊക്കെയാണ് ഇപ്പോള്‍ തല്‍പരകക്ഷികളുടെ വ്യാഖ്യാനം.
മാധ്യമസ്വാധീനത്തില്‍ ജുഡീഷ്യറി കുരുങ്ങിപ്പോയി എന്നുള്ളതാണ് ഇതിന്റെ അടുത്ത പ്രത്യാഘാതം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി അഭിപ്രായം സ്വരൂപിക്കുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തും. ജനാഭിപ്രായം മാനിച്ചു കോടതികള്‍ വിധി പറയാന്‍ തുടങ്ങിയാല്‍ നീതിന്യായ വ്യവസ്ഥ തകരും. ആ തകര്‍ച്ചയിലേക്കുള്ള ചവിട്ടുപടിയാണ് ഇപ്പോഴത്തെ ഈ സുപ്രീം കോടതി പരാമര്‍ശം. ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി നടത്തുന്ന ഇത്തരം ചര്‍ച്ചകളിലെ അഭിപ്രായം വിലക്കെടുത്തു കോടതി അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. കോടതികളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ഇത്തരം ചാനല്‍ ചര്‍ച്ചകളെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ വേണമെന്നു അഡ്വക്കേറ്റ് ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സുപ്രീംകോടതി അത് അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നു പറഞ്ഞു നിരാകരിച്ചു. ഇത്തരം വിവാദവിഷയങ്ങളിലെ ചാനല്‍ ചര്‍ച്ചകള്‍ സമൂഹമനഃസാക്ഷിയെ സ്വാധീനിക്കുന്നതാണ്. നിയമപരമായ ചോദ്യങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതിന് പകരം കോടതി നടത്തിയ വാക്കാല്‍ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി എന്ന നിലയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
നൂപുര്‍ ശര്‍മ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ പ്രചരിപ്പിച്ച ആള്‍ട്ട് ന്യൂസ് സ്ഥാപകരില്‍ ഒരാളായ മുഹമ്മദ് സുബൈറിന് പാകിസ്ഥാനില്‍ നിന്നും, സിറിയയില്‍നിന്നും ധനസഹായം കിട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ആ വീഡിയോ കണ്ടു നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെയുള്ള വിധി പറഞ്ഞ സുപ്രീകോടതി ജഡ്ജിമാരുടെ നിഷ്പക്ഷത അഗ്‌നിപരീക്ഷയെ നേരിടേണ്ടിവരും. ഗോത്ര മഹാസഭാ നേതാവ് അജയ് ഗൗതം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് നൂപുര്‍ ശര്‍മയുടെ ഹര്‍ജി നിരസിച്ചുകൊണ്ട് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവ് ഇടാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു കത്തയച്ചു. അജയ് ഗൗതമിന്റെ കത്ത് പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതോടെ ജസ്റ്റിസ് സൂര്യകാന്തിന്റെയും ജസ്റ്റിസ് ജെ.ബി.പാര്‍ഡിവാലയുടെയും നീതിബോധത്തിലും, നിഷ്പക്ഷതയിലും സംശയിക്കാനും, ഭാവിയില്‍ സുപ്രീംകോടതി തന്നെ സ്വന്തം പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിക്കാനും ഇടയാകും.
ജഡ്ജിമാരും മനുഷ്യരാണ്. അവര്‍ക്കും വിശ്വസിക്കാന്‍ ആശയവും പ്രത്യയശാസ്ത്രവും ഉണ്ടാകും. അതില്‍ തെറ്റില്ല. എന്നാല്‍ ക്ഷേത്രത്തിന് ഉള്ളില്‍ പോകുമ്പോള്‍ ചെരുപ്പഴിച്ചു വെച്ചിട്ട് പ്രവേശിക്കുന്നതുപോലെ രാജ്യത്തെ പരമോന്നത നീതിയുടെ ക്ഷേത്രമായ സുപ്രീംകോടതിയിലേയ്ക്ക് കയറും മുമ്പ് തന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പുറത്തഴിച്ചു വെയ്ക്കേണ്ടിയിരുന്നു. വികാരങ്ങള്‍ക്കും നൈമിഷിക ചിന്തകള്‍ക്കും അടിമപ്പെട്ടു വിധി പ്രസ്താവിക്കുന്നവര്‍ ആകരുത് ന്യായാധിപന്മാര്‍. ന്യായത്തിന്റെ അധിപന്മാര്‍ എന്നാല്‍ ന്യായത്തിന്റെ രാജാക്കന്മാര്‍ എന്നാണ് അര്‍ത്ഥം. രാജഭരണം പോയി ജനാധിപത്യം വന്നിട്ടും അധിപന്‍ എന്നുള്ള സങ്കല്പത്തിന് മാറ്റം ഉണ്ടായില്ല. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലേക്ക് തരംതാഴുവാന്‍ പാടില്ലായിരുന്നു. ഒരുകാലത്ത് ആരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നുള്ള ചോദ്യത്തിന് ഉത്തരം ജനസമൂഹത്തിന് അറിവില്ലായിരുന്നു. മത്സരപരീക്ഷകള്‍ക്ക് പഠിക്കുന്നവര്‍ മാത്രമായിരുന്നു അതെല്ലാം ശ്രദ്ധിച്ചിരുന്നത്. മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലത്ത് ഓരോ വിധിയും പ്രസ്താവിക്കുന്നത് ആരാണെന്നും ആ ജഡ്ജിമാരുടെ പശ്ചാത്തലവും, നിരീക്ഷണങ്ങളുംവരെ മാധ്യമങ്ങള്‍ ചര്‍ച്ച ആക്കാറുണ്ട്. അതുകൊണ്ടുതന്നെ ജുഡീഷ്യറി സംശയാതീതമായി നിലനില്‍ക്കണം. എങ്കിലേ സത്യമേവ ജയതേ എന്ന ആപ്തവാക്യം പ്രവര്‍ത്തികമാവുകയുള്ളൂ. ഏറ്റവും കുറച്ചു സംസാരിക്കുന്നവരും, ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നവരും, നിരീക്ഷിക്കുന്നവരുമാണ് ജഡ്ജിമാര്‍. മാധ്യമറിപ്പോര്‍ട്ടുകള്‍ നോക്കി അഭിപ്രായം പറയുന്നത് ജഡ്ജിമാര്‍ക്ക് ചേര്‍ന്നതല്ല. ആരുടെയൊക്കെയോ വാട്‌സ്ആപ്പ് മെസേജ് വായിച്ചു കോടതിയില്‍ വന്നു അഭിപ്രായം പറഞ്ഞ തരത്തിലാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജിമാരുടെ അസമയത്തും അസ്ഥാനത്തുമുള്ള അഭിപ്രായപ്രകടനം. ചുരുങ്ങിയ പക്ഷം തങ്ങള്‍ ഇരിക്കുന്നത് സുപ്രീംകോടതിയിലും, നടക്കുന്നത് കോടതി നടപടികളുമാണെന്നെങ്കിലും ഓര്‍ക്കേണ്ടിയിരുന്നു. പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരുടെ നിഷ്പക്ഷതയും നീതിബോധവും പോലും സംശയത്തിന്റെ മുനയില്‍ നില്‍ക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ ഒരേയൊരു പ്രത്യയശാസ്ത്രമേയുള്ളൂ. അത് ‘യതോ ധര്‍മ്മസ്തതോ ജയ’ എന്ന് മാത്രമാണ്.