ജൂണ്‍ 21-ഡോക്ടര്‍ജി സ്മൃതിദിനം
സംഘടനയും സ്ഥാപകനും അഭേദ്യമാംവിധം ഇഴചേര്‍ന്നിരിക്കുന്നുവെന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സവിശേഷതകളിലൊന്നാണ്. ഒരു വ്യക്തി സ്വയമൊരു ആദര്‍ശരൂപമായിത്തീര്‍ന്നതിന്റെയും സംഘടനയായി രൂപാന്തരപ്പെട്ടതിന്റെയും ചരിത്രമാണ് സംഘസ്ഥാപകന്റെ ജീവിതം. സംഘത്തിന്റെ ആധാരമെന്ത് എന്ന ചോദ്യത്തിന് ഒരിക്കല്‍ ശ്രീഗുരുജി നല്‍കിയ മറുപടി ‘ഡോക്ടര്‍ ഹെഡ്‌ഗേവാര്‍!’ എന്നായിരുന്നു (കേശവ: സംഘനിര്‍മ്മാതാ, ചം.പ. ഭിശീകര്‍, പേജ്: 194). സംഘത്തിന്റെ സര്‍സംഘചാലകനാകുന്നതിന് മുമ്പ് സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമ്പരയില്‍ നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിച്ച ആദ്ധ്യാത്മിക വ്യക്തിത്വമായിരുന്നു ശ്രീഗുരുജിയുടേത്. പിന്നീട് ബ്രഹ്‌മകപാലത്തില്‍ വെച്ച് ആത്മശ്രാദ്ധം നിര്‍വ്വഹിച്ച ഉയര്‍ന്ന സാധകനായിരുന്നു അദ്ദേഹം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിശാലമായ ഗ്രന്ഥപ്പുരയില്‍ അദ്ദേഹത്തിന്റെ കരസ്പര്‍ശമേല്‍ക്കാത്ത പുസ്തകങ്ങളില്ലായിരുന്നു. ശങ്കരാചാര്യ പദവിയിലേക്കുള്ള നിയോഗം പോലും നിഷേധിച്ച കര്‍മ്മയോഗി. എന്നിട്ടും ‘ഡോക്ടര്‍ജി എന്റെ ഇഷ്ടദേവനാണ്’ എന്ന് പ്രഖ്യാപിക്കാന്‍ ഗുരുജിക്ക് യാതൊരു സങ്കോചവുമുണ്ടായില്ല. വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലാത്ത, തത്വപൂജയെ മാത്രം പ്രമാണമാക്കിയ ഒരു സംഘടന അതിന്റെ സ്ഥാപകനെ ആധാരശിലയായി കാണുന്നതെന്തുകൊണ്ട് എന്ന അന്വേഷണം സംഘസ്ഥാപകന്റെ അനന്വയ വ്യക്തിത്വത്തിന്റെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്നു.
ഡോക്ടര്‍ജിയുടെ വൈശിഷ്ട്യം
സംഘടന രൂപപ്പെടുന്നതും വളരുന്നതും ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കാണെന്ന് സംഘസ്ഥാപകന്‍ വിശ്വസിച്ചു. അദ്ദേഹം ഹൃദയങ്ങള്‍ക്ക് പിന്നില്‍ ഹൃദയങ്ങളെ അണിനിരത്തുകയും അവയെ പരസ്പരം കോര്‍ത്തുവെക്കുകയും ചെയ്തു. ആദര്‍ശത്തെ സംബന്ധിച്ച വ്യക്തതയും അതിനെ പ്രയോഗവല്‍ക്കരിക്കാനുള്ള വ്യഗ്രതയും അദ്ദേഹത്തിലുണ്ടായിരുന്നു. ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് പറയാന്‍ പലരും മടിച്ചിരുന്ന കാലത്ത് ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്ന് ഉറക്കെ ്രപഖ്യാപിക്കാന്‍ സംഘസ്ഥാപകന്‍ തയ്യാറായി. ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചവര്‍ ഡോ. ഹെഡ്‌ഗേവാറിന് മുന്‍പും ഭാരതത്തിലുണ്ടായിരുന്നു. സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനുമെല്ലാം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ഇക്കാര്യം ഉദ്‌ഘോഷിച്ചവരാണ്. രാഷ്ട്രത്തിന്റെ സ്വത്വത്തെ നിര്‍വ്വചിക്കുകയോ അതിന്റെ പ്രശ്‌നങ്ങളെ കണ്ടെത്തുകയോ ചെയ്തു എന്നതായിരുന്നില്ല ഡോക്ടര്‍ജിയുടെ വൈശിഷ്ട്യം. മറിച്ച് ഭാരത രാഷ്ട്ര വൈഭവത്തിന്റെ പൂര്‍വ്വോപാധിയായ ഒരു ദേശീയ സംഘടന അഥവാ ഹിന്ദുസംഘടന എന്ന കാര്യം തന്റെ ജീവിതത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി എന്നതാണ് സംഘസ്ഥാപകന്റെ മഹത്വം. അത് സാധിച്ചത് അദ്ദേഹത്തിന്റെ സവിശേഷമായ പെരുമാറ്റരീതിയിലൂടെയാണ്. പരിചയത്തില്‍ വരുന്ന ഓരോരുത്തരോടും അദ്ദേഹം ആഴത്തിലുള്ള സ്‌നേഹവും ഹൃദയബന്ധവും പുലര്‍ത്തി. തന്നെ സന്ദര്‍ശിക്കാന്‍ വന്നിരുന്നവര്‍ പോകാനിറങ്ങുമ്പോള്‍ അദ്ദേഹം പടിവാതില്‍ വരെ യാത്രയയ്ക്കാന്‍ ചെല്ലുമായിരുന്നു. പോകുമ്പോള്‍ അവരുടെ തോളില്‍ സ്‌നേഹപൂര്‍വ്വം കൈവച്ചുകൊണ്ട് പ്രസന്നതയോടെ ‘ഇനി എന്നു വരും?’ എന്നു ചോദിച്ചിരുന്നു. ജീവചരിത്രകാരന്‍ എഴുതിയതുപോലെ ‘ഡോക്ടര്‍ജിയുടെ വാക്കുകള്‍ ചുണ്ടില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നായിരുന്നു വന്നിരുന്നത്’ (ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, നാനാപാല്‍ക്കര്‍, പേജ്.227). ഈ ശൈലിയാണ് സംഘമെന്ന ഭാരതവ്യാപകമായ സുശക്ത സംഘടനയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ മൂലഹേതു.
ഗുണൈകദൃഷ്ടി
ഡോക്ടര്‍ജി പുലര്‍ത്തിയിരുന്ന ഗുണൈകദൃഷ്ടിയുടെ അനന്തരഫലമായിരുന്നു സംഘരൂപീകരണം. സമാജത്തിന്റെ ദോഷങ്ങളെ ചികഞ്ഞെടുത്ത് തുറന്നുകാണിക്കുന്ന പ്രകടനപരത അദ്ദേഹത്തില്‍ ഒരിക്കലുമുണ്ടായിരുന്നില്ല. സമാജത്തിന്റെ സജീവ ഘടകം വ്യക്തിയാണെന്നും സമാജത്തിന്റെ ദോഷങ്ങള്‍ ദുരീകരിക്കാന്‍ ആദ്യം വ്യക്തികളുടെ ഗുണവികാസം ഉറപ്പാക്കണമെന്നും അദ്ദേഹം ചിന്തിച്ചു. ഡോക്ടര്‍ജിയുടെ ഈ ഗുണൈകദൃഷ്ടിയെക്കുറിച്ച് ബാബാസാഹേബ് ആപ്‌ടേ പറയുകയാണ്: ‘ലോകത്തില്‍ നമുക്ക് ഗൃധ്രദൃഷ്ടിക്കാര്‍ ഭ്രമരദൃഷ്ടിക്കാര്‍ എന്നിങ്ങനെ രണ്ടു തരക്കാരെ കാണാം. ഗൃധ്രദൃഷ്ടികാര്‍ എന്ന് വച്ചാല്‍ കഴുകന്റെ ദൃഷ്ടിയുള്ളവരെന്നര്‍ത്ഥം. കഴുകന്‍ വളരെ മേലെ പറന്നാലും വളരെ താഴെ കാണുന്നു. എന്നാല്‍ ഒന്നുണ്ട്, ചീഞ്ഞളിഞ്ഞതേ കാണൂ. അതുകൊണ്ട് എപ്പോഴും ആ വര്‍ഗ്ഗം പറന്നിറങ്ങുന്നത് മീന്‍ ചന്തയിലോ ചുടലക്കളത്തിലോ ആയിരിക്കും. ഭ്രമര ദൃഷ്ടിക്കാര്‍ എന്നുവച്ചാല്‍ വണ്ടിന്റെ ദൂഷ്ടിയുള്ളവര്‍ എന്നര്‍ത്ഥം. ഭ്രമരം അത്രമേലെ പറക്കുകയില്ല. മരങ്ങളുടെ ഉയരത്തോളമേ പറക്കൂ, എന്നാല്‍ അവ പൂക്കളേ കാണൂ, അവയ്ക്കുള്ളിലെ തേനേ നുകരൂ. അതും മനുഷ്യന് അതേപടി കിട്ടുമാറ് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും. പൂജനീയ ഡോക്ടര്‍ജിയുടെ ദൃഷ്ടി ഭ്രമരത്തിന്റേതായിരുന്നു. അദ്ദേഹം വിശാല മാനവോദ്യാനമായ ഭാരതത്തില്‍ മനുഷ്യകുസുമങ്ങള്‍ക്കുള്ളിലെ നന്മകളുടെ തേന്‍ മാത്രം കണ്ടു. അദ്ദേഹം ഗുണൈകദൃക്കായിരുന്നു.’ താനുമായി പരിചയത്തില്‍ വരുന്ന ഓരോ വ്യക്തിയുടെയും ഗുണവിശേഷങ്ങളെ കണ്ടെത്തി പോഷിപ്പിക്കാന്‍ ഡോക്ടര്‍ജി പ്രത്യേകം ശ്രദ്ധിച്ചു. ‘വെറും പത്താം ക്ലാസ് പാസ്സായിരുന്ന ബാബാ ആപ്‌ടേ എന്ന ക്ലാര്‍ക്ക് മറ്റുള്ളവര്‍ക്ക് സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ ഡോക്ടര്‍ജി അയാളില്‍ സന്ന്യാസിയുടെ നിസ്സംഗത്വം കണ്ടു. കര്‍മ്മയോഗിയുടെ കഠോര വ്യഗ്രത കണ്ടു. പത്താം ക്ലാസ്സു പോലും പാസ്സാകാന്‍ കൂട്ടാക്കാത്ത, ആര്‍ക്കും വഴങ്ങാത്ത ഒരു യുവ വിപ്ലവകാരിയായിരുന്നു ദാദാ പരമാര്‍ത്ഥ്. ഡോക്ടര്‍ജി അയാള്‍ക്കുള്ളില്‍ പതിയിട്ടിരിക്കുന്ന ഒന്നാം തരം ബുള്‍ഡോസര്‍ കണ്ടു. വിനോദവും ഉല്ലാസവും കൈമുതലാക്കി സ്വന്തം കാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കാതെ ചങ്ങാത്തവട്ടത്തില്‍ എന്നും കറങ്ങി നടക്കാന്‍ കൊതിച്ചിരുന്ന ധനിക പുത്രനായിരുന്നു ഭയ്യാ ദാണി. ഡോക്ടര്‍ജി അയാളില്‍, എവിടെയും ആരെയും വേദനിപ്പിക്കാതെ വശത്താക്കുന്ന വല്ലഭത്വം കണ്ടു. അപരിചിതന്റെ വാക്കുകേട്ട് നീന്താനറിയാതിരുന്നിട്ടും ആഴമേറിയ കൊക്കരണിയില്‍ എടുത്തുചാടിയ തോന്ന്യാസക്കാരനായിരു ന്നു ഗോപാല്‍ യേര്‍കുണ്‌ഠേവര്‍ എന്ന പയ്യന്‍. ഡോക്ടര്‍ജി അയാളില്‍ ഇടംവലം നോക്കാതെ, മരണഭീതിയില്ലാതെ നിശ്ചിത കാര്യത്തില്‍ കുതിച്ചുചാടുന്ന സമരയോദ്ധാവിനെ കണ്ടു. പ്രൊഫസറുദ്യോഗം വലിച്ചെറിഞ്ഞ് അച്ഛനമ്മമാരെ കബളിപ്പിച്ച് നാടുവിട്ട് മഠത്തില്‍ ചേര്‍ന്ന് ഏറെ പഠിപ്പില്ലാത്ത സന്യാസിയുടെ പാത്രം കഴുകലും അടുക്കളപ്പണിയും നടത്തിയ അപ്രായോഗിക ബുദ്ധിജീവിയായിരുന്നു മാധവ സ്വന്തം കൂട്ടുകാര്‍ക്ക്. ഡോക്ടര്‍ജി അദ്ദേഹത്തില്‍ പണത്തിനും പദവിക്കും അടിപ്പെടാത്ത മനസ്സ് കണ്ടു. ഗൃഹദാരഗോള്‍വല്‍ക്കര്‍ഭാരങ്ങള്‍ക്കുപരി ഉയര്‍ന്ന ഒരു സാധകനെ കണ്ടു. ജീവനില്‍ ശിവനെ കണ്ട് സേവനം ചെയ്തവരുടെ കാല്‍ക്കലിരിക്കാന്‍ മടിയില്ലാത്ത വിനമ്രവടുവിനെ കണ്ടു. താന്‍ വിശ്വസിച്ചതിനു മുന്‍പില്‍ സര്‍വ്വതും ത്യജിക്കാന്‍ മടിക്കാത്ത ത്യാഗിയെ കണ്ടു. മേല്‍പറഞ്ഞ ഇവരെല്ലാം പില്‍ക്കാലത്ത് ഡോക്ടര്‍ജിയുടെ ചെറുപ്പക്കാരായ സഹപ്രവര്‍ത്തകരായി. ഡോക്ടര്‍ജി മുമ്പിലുണ്ടായിരുന്നവര്‍ക്കുള്ളില്‍ അപ്പോള്‍ നിലവിലുള്ള യോഗ്യതയല്ല കണ്ടത്; അവര്‍ക്കുള്ളില്‍ നാളെ വളര്‍ന്നു വികസിക്കാനുള്ള യോഗ്യതയുടെ സാദ്ധ്യതയാണ്.’ (വിചാരസരണി, ആര്‍.ഹരി, പേജ് 5,6)
കൗടുംബിക സംഘടന
സംഘത്തെ ഒരു കുടുംബസംഘടനയായാണ് ഡോക്ടര്‍ജി വിഭാവനം ചെയ്തത്. സര്‍സംഘചാലകന് അവിടെ കാരണവരുടെ സ്ഥാനമായിരുന്നു. തന്റെ മരണാനന്തര ചടങ്ങുകള്‍ സൈനിക ചിട്ടയില്‍ ആകരുതെന്നും കുടുംബത്തിലെ കാരണവര്‍ മരിച്ചാല്‍ എങ്ങനെ സംസ്‌കരിക്കുമോ അതുപോലെ മാത്രമേ ആകാവൂ എന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. ‘ഡോക്ടര്‍ജി സംഘത്തെ വിഭാവനം ചെയ്തതും രൂപപ്പെടുത്തി കൊണ്ടുവന്നതും ഒരു കുടുംബമെന്ന നിലയ്ക്കാണ്. അവിടെ എല്ലാവരും ഒരുപോലെയാണ്. കൂറ്, ആത്മാര്‍ത്ഥത, നിസ്വാര്‍ത്ഥത, ധര്‍മ്മനിഷ്ഠ, കര്‍മ്മണ്യത എന്നിവയില്‍ എല്ലാവരും സമന്മാര്‍. ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് മറ്റാരുടെയെങ്കിലും തള്ളിവിടല്‍ കൊണ്ടല്ല, സ്വന്തം പ്രേരണകൊണ്ടുമാത്രം. പിന്നെ വ്യത്യാസമുള്ളത് അനുഭവത്തിന്റെ അടിസ്ഥാനത്തിലും സമയ സമര്‍പ്പണത്തിന്റെ കാര്യത്തിലും മാത്രം. അതുനോക്കുമ്പോള്‍ സംഘത്തിന്റെ അധികാരികള്‍ അധികാരമില്ലാത്ത ജ്യേഷ്ഠ പ്രവര്‍ത്തകര്‍ മാത്രം.’ (വിചാരസരണി, ആര്‍.ഹരി, പേജ് 5,6)
അസുഖബാധിതനായ സഹപ്രവര്‍ത്തകനെ കാണാന്‍ ഡോക്ടര്‍ജി കൊടുംവെയിലിലും മൈലുകളോളം നടന്നു പോയത് ഈ കുടുംബഭാവന കാരണമാണ്. അദ്ദേഹത്തിന്റെ ഹൃദയഭാവം എത്തരത്തിലുള്ളതായിരുന്നുവെന്ന് സര്‍സംഘചാലകനായിരുന്ന ബാളാസാഹേബ് ദേവറസ്ജി വിവരിച്ചിട്ടുണ്ട്. ‘ഒരിക്കല്‍ ഡോക്ടര്‍ജി പങ്കെടുത്തിരുന്ന ഒരു ശിബിരത്തില്‍ വെച്ച് രണ്ടു തരുണ സ്വയംസേവകര്‍ തമ്മില്‍ ഏതോ ഒരു കാര്യത്തെ ചൊല്ലി വഴക്കുണ്ടാകുകയും അതുമൂലം ചെറിയൊരടി നടക്കുകയും ചെയ്തു. ഈ സംഭവം ശിബിരത്തിലാകെ കരിനിഴല്‍ പടര്‍ത്തി. സംഭവിക്കാന്‍ പാടില്ലാത്ത ഒരു മഹാദുരന്തം സംഭവിച്ച പ്രതീതി എങ്ങും തളംകെട്ടി നിന്നു. സംഘം ഒരു കുടുംബമെന്ന ബോധം ജീവിതത്തില്‍ സാക്ഷാല്‍ക്കരിച്ച സംഘസ്ഥാപകനെ ഈ ചെറുസംഭവം വല്ലാതെ വ്യാകുലനാക്കി. അദ്ദേഹം വൈകുന്നേരത്തെ സംഘസ്ഥാന്‍ പരിപാടിക്കുശേഷം എല്ലാ സ്വയംസേവകരേയും വിളിച്ചിരുത്തി. നോക്കുമ്പോള്‍ അര്‍ദ്ധസൈനികമെന്നു തോന്നിയ ഈ സംഘടനയിലെ നടപടി തികച്ചും സൈനിക കോര്‍ട്ട് മാര്‍ഷല്‍ ആയിരിക്കുമെന്നു പലരും ഊഹിച്ചു. ഡോക്ടര്‍ജി സംഭവം സ്പര്‍ശിക്കാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹത്തിനു കൂടുതല്‍ നീങ്ങാന്‍ സാധിച്ചില്ല. ”ഇങ്ങനെയാണോ സഹോദരന്മാര്‍…..” എന്നെത്തുമ്പോഴേയ്ക്കും പാറപൊട്ടി വെള്ളം ചാടുന്നതുപോലെ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നു വെള്ളമൊഴുകി. തൊണ്ടയിടറി. എല്ലാ സ്വയംസേവകരും അതേ നിലയിലായി. വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയാതെ കാരണവര്‍ സ്ഥലത്തുനിന്നു പിന്‍വാങ്ങി. എല്ലാവരും ആജ്ഞയില്ലാതെ തന്നെ എഴുന്നേറ്റു ടെന്റുകളിലമര്‍ന്നു. എന്നാല്‍ ആ നിശ്ശബ്ദത അത്യന്തം വാചാലമായിരുന്നു, അതീവ പരിണാമകാരിയായിരുന്നു. കലഹിച്ചവര്‍ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. അതുതന്നെയായിരുന്നു അവരുടെ പരസ്പര ക്ഷമായാചന. പിറ്റേന്നു പ്രതീക്ഷിച്ചതുപോലെ തന്നെ പ്രസന്നമായ അന്തരീക്ഷത്തില്‍ കിഴക്കു സൂര്യനും സംഘസ്ഥാനില്‍ ഭഗവദ്ധ്വജവും ഉയര്‍ന്നു.’ (വിചാരസരണി, ആര്‍.ഹരി, പേജ്. 61,62)
കുടുംബഭാവനയിലൂന്നിയ സംഘടനാദൃഷ്ടി തന്റെ സഹപ്രവര്‍ത്തകരിലേക്ക് പകരാന്‍ സംഘസ്ഥാപകന് കഴിഞ്ഞു. ശ്രീഗുരുജി സര്‍സംഘചാലകനായിരുന്നപ്പോള്‍ ഒരിക്കല്‍ മദ്രാസിലെ പ്രമുഖ വ്യക്തിയായ വി.രാജഗോപാലാചാരി അവിടുത്തെ പ്രാന്തപ്രചാരകനായിരുന്ന ദാദാറാവു പരമാര്‍ത്ഥിനോട് സംഘം ഏതു തരത്തില്‍പ്പെടുന്ന സംഘടനയാണെന്ന ചോദ്യമുന്നയിച്ചു. ഇക്കാര്യം ഗുരുജിയോട് കത്തെഴുതി ചോദിക്കാന്‍ ദാദാറാവു ആവശ്യപ്പെട്ടു.”Ours is a Hindu family organization. Difference lies not in type but in degree’ എന്നായിരുന്നു ശ്രീഗുരുജി നല്‍കിയ ഉത്തരം. ‘ഞങ്ങളുടേത് ഒരു ഹിന്ദു കൗടുംബിക സംഘടനയാണ്. തരമേതെന്നതിലല്ല തലമേതെന്നതിലാണ് വ്യത്യാസം’ എന്ന ആ മറുപടി സംഘം ഒരു കുടുംബസംഘടനയാണെന്ന് സ്പഷ്ടമാക്കുന്നതായിരുന്നു. ആ വാക്കുകള്‍ രാജഗോപാലാചാരിയുടെ മനസ്സിനെ തൃപ്തിപ്പെടുത്തി. അദ്ദേഹം പിന്നീട് അവിടുത്തെ സംഘചാലകനായി മാറി. സംഘത്തിന്റെ അനുശാസനത്തെ ദത്തോപന്ത് ഠേംഗ്ഡിജി ‘കൗടുംബികാനുശാസനം’ എന്ന് വിശേഷിപ്പിച്ചതും ഡോക്ടര്‍ജി പകര്‍ന്നു നല്‍കിയ ഈ കുടുംബ ഭാവനയുടെ ദൃഷ്ടാന്തമാണ്. അസാധ്യമെന്ന് കരുതിയിരുന്ന ഹൈന്ദവ സംഘാ ടനമെന്ന കാര്യത്തെ ഡോക്ടര്‍ജി തന്റെ സമര്‍പ്പിതജീവിതം കൊണ്ട് സുസാധ്യമാക്കി. ഭാരതത്തിന്റെ രാഷ്ട്രജീവിതത്തെ സ്വാധീനിച്ച അതുല്യനായ സംഘാടകനായും, അനശ്വരനായ പ്രേരണാസ്രോതസ്സായും അദ്ദേഹം എന്നെന്നും സ്മരിക്കപ്പെടും.
അവലംബം
1. ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, നാനാ പാല്‍ക്കര്‍.
2. കേശവ സംഘനിര്‍മ്മാതാ, ചം.പ. ഭിശീകര്‍.
3. വിചാരസരണി, ആര്‍.ഹരി.
4. സംഘപ്രവര്‍ത്തകന്‍, ദത്തോപന്ത് ഠേംഗ്ഡി.